|
Europe |
|
|
|
|
യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഫ്രാങ്ക്ഫര്‍ട്ടില്‍ ദിവ്യബലിയര്‍പ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് മെത്രാപ്പൊലീത്ത ഈ മാസം 15ന് ജര്‍മനിയിലെ സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഫ്രാങ്ക്ഫര്‍ട്ട് ഇടവകയില്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മികത്വം വഹിച്ചു.
ഇടവക മെത്രാപ്പൊലീത്ത ഏബ്രഹാം മാര്‍ സ്തേഫാനോസ് മെത്രാപ്പൊലീത്തയുടെ നിര്‍ദ്ദേശപ്രകാരം വി. കുര്‍ബാനയ്ക്ക് ശേഷം കുവൈറ്റില്‍ തീപിടിത്തത്തിൽ മരിച്ചവർക്ക് വേണ്ടി പ്രത്യേക പ്രാർഥനയും നടത്തി.
|
മാര്‍ക്ക് റുട്ടെ നാറ്റോ മേധാവിയാകും
ആംസ്റ്റര്‍ഡാം: യുഎസ് യൂറോപ്യന്‍ സൈനിക സഖ്യമായ നാറ്റോയുടെ പുതിയ മേധാവിയായി നെതര്‍ലന്‍ഡ്സിന്റെ ആക്റ്റിംഗ് പ്രധാനമന്ത്രി മാര്‍ക്ക് റുട്ടെ തെരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായി. ഒക്ടോബറില്‍ യെന്‍സ് സ്റേറാള്‍ട്ടന്‍ബര്‍ഗിന്റെ കാലാവധി കഴിയുന്ന ഒഴിവിലാണ് നിയമനം.
സഖ്യരാജ്യങ്ങള്‍ക്കിടയില്‍ നടത്തിയ ചര്‍ച്ചയിലാണ് റുട്ടെയുടെ പേര് അന്തിമ പരിഗണനയിലെത്തിയത്. 13 വര്‍ഷം ഡച്ച് പ്രധാനമന്ത്രിയായി തുടര്‍ന്ന റുട്ടെ, 2023 ജൂലൈയിലാണ് പ്രധാനമന്ത്രി സ്ഥാനം ഒഴിയുകയാണെന്നും സജീവ രാഷ്ട്രീയത്തില്‍ നിന്നു വിരമിക്കുകയാണെന്നും പ്രഖ്യാപിച്ചത്.
നെതര്‍ലന്‍ഡ്സിന്റെ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ കാലം അധികാരത്തിലിരുന്ന പ്രധാനമന്ത്രിയാണ് റുട്ടെ. ലിബറല്‍ കണ്‍സര്‍വേറ്റീവ് രാഷ്ട്രീയക്കാരനായ റുട്ടെ അഭയാര്‍ഥികളോടു സ്വീകരിച്ച ഉദാര സമീപനം കാരണം സഖ്യകക്ഷികള്‍ കഴിഞ്ഞ വര്‍ഷം അദ്ദേഹത്തിന്റെ സര്‍ക്കാരിനു പിന്തുണ പിന്‍വലിച്ചിരുന്നു.
ഇതെത്തുടര്‍ന്നു നടത്തിയ ഇടക്കാല തെരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷ തോവ് ഗീര്‍ട്ട് വൈല്‍ഡേഴ്സിന്റെ പാര്‍ട്ടിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായത്. എന്നാല്‍, മുന്നണി രൂപീകരിച്ച് സര്‍ക്കാരുണ്ടാന്‍ വൈല്‍ഡേഴ്സിനു ഇതുവരെ സാധിക്കാത്തതിനാല്‍ റുട്ടെ തന്നെ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയാണ്.
കഴിഞ്ഞ ഒക്ടോബറില്‍ തന്നെ നാറ്റോ അധ്യക്ഷ സ്ഥാനത്തേക്ക് അദ്ദേഹം താത്പര്യം പ്രകടിപ്പിച്ചിരുന്നു. വിവിധ രാഷ്ട്രത്തലവന്മാരുമായി ഇതെക്കുറിച്ച് സംസാരിക്കുകയും യുഎസിന്റെ പിന്തുണ അടക്കം ഉറപ്പാക്കുകയും ചെയ്തിരുന്നു. തീവ്ര വലതുപക്ഷ നിലപാടുകളുള്ള ഹംഗേറിയന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനുമായി നല്ല ബന്ധത്തില്‍ അല്ലാതിരുന്നിട്ടും അല്‍പ്പം സമയമെടുത്ത് അദ്ദേഹത്തിന്റെ പിന്തുണയും ആര്‍ജിച്ചു.
യുക്രെയ്നു ശക്തമായ പിന്തുണ പ്രഖ്യാപിച്ചിട്ടുള്ള നേതാവാണ് റുട്ടെ. ഹംഗറി എല്ടിബിടിക്യു വിരുദ്ധ നിയമം പാസാക്കിയപ്പോള്‍, യൂറോപ്യന്‍ യൂണിയന്റെ നയങ്ങളോട് ചേര്‍ന്നു പോകാന്‍ സാധിക്കില്ലെങ്കില്‍ യൂണിയന് വിട്ടുപോകണമെന്ന് പരസ്യമായി ആവശ്യപ്പെട്ടിരുന്നു അദ്ദേഹം.
ഡച്ച് പ്രധാനമന്ത്രിയായിരിക്കുമ്പോഴും ലളിതം ജീവിതം തുടരുന്നയാളാണ് റുട്ടെ. ചെറിയ വീട്ടില്‍ നിന്ന് ഓഫീസിലേക്ക് സ്ഥിരമായി സൈക്കിളിലാണ് യാത്ര ചെയ്യുന്നത്. ഹേഗ് സെന്‍ട്രല്‍ സ്റ്റേഷനിലിരുന്ന് പിയാനോ വായിക്കുന്ന പതിവുമുണ്ട്.
കോവിഡ് കാലഘട്ടത്തിലാണ് പ്രതിസന്ധികളെ തരണം ചെയ്യാനുള്ള നേതൃശേഷി അദ്ദേഹം വ്യക്തമായി തെളിയിച്ചത്. സാമ്പത്തിക മേഖലയില്‍ അടക്കം പ്രതിസന്ധികള്‍ മറികടക്കാന്‍ നെതര്‍ലന്‍ഡ്സിനെ സഹായിച്ചത് റുട്ടെയുടെ നയങ്ങളാണ്.
|
കുംബ്രിയയിൽ മലയാളി യുവാവ് അന്തരിച്ചു; വിടപറഞ്ഞത് കോഴിക്കോട് സ്വദേശി
വൈറ്റ്ഹാവൻ: യുകെ കുംബ്രിയയിലെ വൈറ്റ്ഹാവനിൽ മലയാളി യുവാവ് ഹൃദയസ്തംഭനം മൂലം മരിച്ചു. കോഴിക്കോട് മരുതോങ്കര സ്വദേശി നോബിൾ ജോസാണ്(42) യുകെയിൽ എത്തി ആറു മാസം തികയുമ്പോളേക്കും മരണത്തിന് കീഴടങ്ങിയത്.
രാവിലെ വിളിച്ചിട്ടും ഉണരാതെ നോബിൾ നിശ്ചലമായി കിടക്കുന്നതു കണ്ടു ഭാര്യ അജിന ആംബുലൻസ് വിളിച്ചു വരുത്തിയെങ്കിലും പരിശോധനയിൽ മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു. നോബിളിന് രണ്ട് വർഷം മുമ്പ് വൃക്ക മാറ്റിവച്ചിരുന്നു.
ആരോഗ്യനിലയിൽ കാര്യമായ പ്രശ്നങ്ങൾ ഇല്ലാതെ ജീവിതം നയിച്ചു പോകവേ കടബാധ്യതകൾ തീർക്കുന്നതടക്കമുള്ള ആവശ്യങ്ങൾക്കായിട്ടാണ് യുകെയിലെത്തിയത്. കഴിഞ്ഞ മാസം ആരോഗ്യ നിരീക്ഷണത്തിനായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരുന്നെങ്കിലും കാര്യമായ പ്രശ്നങ്ങളില്ലാത്തതിനാൽ ഡിസ്ചാർജ് ചെയ്തു.
കുംബ്രിയയിൽ എത്തിയ നോബിൾ, വൈറ്റ്ഹാവൻ, കെൽസ് സെന്റ് മേരീസ് സീറോമലബാർ കമ്യൂണിറ്റിയിൽ സജീവമായി പ്രവർത്തിച്ചിരുന്നു. മതബോധന അധ്യാപന രംഗത്തും പ്രാർഥനാ കൂട്ടായ്മകയിലും സജീവമായിയിരുന്നു.
സീറോമലബാർ മിഷൻ വൈദികനായ ഫാ. അജീഷ് കുമ്പുക്കൽ നോബിളിന്റെ ഭവനത്തിൽ ഒപ്പീസ് ചൊല്ലുകയും പ്രാർഥനകൾക്കു നേതൃത്വം നൽകി.
നോബിൾ ജോസ്, കോഴിക്കോട്, മരുതോങ്കരയിൽ, വള്ളിക്കുന്നേൽ കുടുംബാംഗമാണ്. നാട്ടിൽ സെന്റ് മേരീസ് ഫൊറോനായിൽ ഇടവകാംഗമാണ്. വൈറ്റ്ഹാവനിൽ "ചർച്ച് വ്യൂ' നേഴ്സിംഗ് ഹോമിൽ ചെറിയൊരു ജോലി കണ്ടെത്തി ജീവിതം തുടങ്ങുന്നിടത്തുനിന്നാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പോയത്.
വയനാട്ടിൽ, മാനന്തവാടി തുടിയൻ പറമ്പിൽ കുടുംബാംഗമാണ് ഭാര്യ അജീന ജോസ് വെസ്റ്റ് കുംബർലാൻഡ് ഹോസ്പിറ്റലിൽ നഴ്സിംഗ് ജോലിക്കായി എട്ടു മാസം മുൻപാണ് എത്തുന്നത്. നോബിളും മക്കളായ ജൊഹാൻ (12), അലീഷ (10) എന്നിവരും പിന്നീടാണ് യുകെയിലെത്തിയത്.
|
അയർലൻഡിൽ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന്
ഡബ്ലിൻ: സീറോമലബാർ സഭയുടെ ക്രോഗ് പാട്രിക് തീർഥാടനം ജൂലൈ 27ന് നടക്കും. കൗണ്ടി മയോയിലുള്ള ക്രോഗ് പാട്രിക് മലയുടെ ബേസ് സെന്ററിലെ ഗ്രോട്ടോയിൽ രാവിലെ ഒന്‍പതിന് വിശുദ്ധ കുർബാനയ്ക്ക് ശേഷം മലകയറ്റം ആരംഭിക്കും.
സീറോമലബാർ സഭ പിതൃവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി. അയർലൻഡിന്റെ സ്വർഗീയ മധ്യസ്ഥനായ സെന്റ് പാട്രിക്കിന്റെ പാദസ്പർശമേറ്റ മലനിരകളിലേക്ക് അഞ്ചാം നൂറ്റാണ്ടുമുതൽ തീർഥാടകർ പ്രവഹിച്ചിരുന്നു.
സമുദ്രനിരപ്പിൽനിന്ന് 2,500 അടി ഉയരമുള്ള സമുദ്രതീരത്തുള്ള മനോഹരമായ മലയിൽ സെന്റ് പാട്രിക് നാപ്പതുദിവസം ഉപവാസത്തിൽ കഴിഞ്ഞുവെന്നാണ് വിശ്വാസം. തീർഥാടകർ രാവിലെ ഒന്‍പതിന് ക്രോഗ് പാട്രിക് ബേസ് സെന്ററിൽ ഒത്തുകൂടണമെന്ന് സഭാ നേതൃത്വം അറിയിച്ചു.
ഡബ്ലിനിൽ നിന്ന് ബസ് സൗകര്യം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്: Antu Vargheese 0892075092, Shijo Paul 0872617755, Somy Paulose 087 0973167.
|
പ്രമേഹരോഗത്തിനുള്ള വ്യാജ ഓസെംപിക് മരുന്നുകൾ വിപണിയിൽ; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
ബെർലിൻ: ഡിമാൻഡ് കൂടിയതും ലഭ്യത കുറഞ്ഞതുമായ പ്രമേഹത്തിന്റെയും ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെയും വ്യാജ പതിപ്പുകൾ ഓൺലൈനിൽ വിൽക്കുകയും പരസ്യപ്പെടുത്തുകയും ചെയ്യുന്നതിനെതിരേ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.
വ്യാജ ഓസെംപിക് മരുന്നുകൾ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്ന് ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകുന്നു. ഈ വ്യാജ മരുന്നുകളിൽ അപകടകരമായ ചേരുവകൾ അടങ്ങിയിട്ടുണ്ടെന്നും അത് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഓസെംപിക്കിന് സമാനമായ ഫലങ്ങൾ ഉണ്ടാക്കുമെന്ന് അവകാശപ്പെടുന്ന വ്യാജ മരുന്നുകൾ പല രാജ്യങ്ങളിലും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ വ്യാജ മരുന്നുകൾ വാങ്ങുന്നത് ഒഴിവാക്കുകയും സംശയാസ്പദമായ മരുന്നുകളുടെ ഉപയോഗം നിർത്തുകയും ചെയ്യാൻ ഡബ്ല്യുഎച്ച്ഒ ജനങ്ങളോട് അഭ്യർഥിച്ചു.
എന്താണ് ഓസെംപിക്ക്?
ഓസെംപിക്, നോവോ നോർഡിസ്ക് നിർമ്മിക്കുന്ന ഒരു പ്രമേഹ മരുന്നാണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതിനും ഉപയോഗിക്കുന്നു.
ഇത് വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു. അതിനാൽ ചിലപ്പോൾ ശരീരഭാരം കുറയ്ക്കാനുള്ള ഒരു മാർഗമായി ഉപയോഗിക്കുന്നു. എന്നിരുന്നാലും, ഓസെംപിക് വളരെ ചെലവേറിയതാണ്, എല്ലാവർക്കും ലഭ്യമല്ല.
|
റഷ്യയിൽ ആരാധനാലയങ്ങളില്‍ വെടിവയ്പ്; പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു
മോസ്കോ: റഷ്യയിൽ നോർത്ത് കോക്കസസ് മേഖലയിലെ ഡെർബെന്റിൽ രണ്ടു ഓർത്തഡോക്സ് പള്ളികളിലും ജൂത ആരാധനാലയത്തിലുമുണ്ടായ വെടിവയ്പിൽ ഒരു പുരോഹിതനും 15 പോലീസുകാരും കൊല്ലപ്പെട്ടു.
അഞ്ച് അക്രമികൾ പോലീസിന്റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടതായും വിവരമുണ്ട്. ആകെ എത്ര പേർ മരിച്ചെന്ന് റഷ്യൻ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. 25 ലേറെപേർക്കു പരിക്കുണ്ട്. ഞായറാഴ്ച ആരാധനാലയങ്ങളിലെത്തിയവര്ക്കുനേരേ ആയുധധാരികൾ വെടിയുതിർക്കുകയായിരുന്നു.
അറുപത്തിയാറുകാരനായ ഫാ. നിക്കോളായ് (66) പള്ളിക്കുള്ളിലാണു കൊല്ലപ്പെട്ടത്. വെടിവയ്പിനെ തുടര്‍ന്ന് ജൂത ആരാധനാലയം കത്തിനശിച്ചു. ഒരു പോലീസ് പോസ്റ്റിനുനേരേയും വെടിവയ്പുണ്ടായി. അക്രമത്തിന്റെ കാരണം വ്യക്തമല്ല.
ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടുമില്ല. ആക്രമണം തീവ്രവാദ പ്രവർത്തനമാണെന്നു റഷ്യയുടെ ദേശീയ തീവ്രവാദ വിരുദ്ധ സമിതി പറഞ്ഞു. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുളള മേഖലയാണിത്. ആക്രമണത്തിൽ അനുശോചിച്ച് മേഖലയിൽ ദുഃഖാചരണം പ്രഖ്യാപിച്ചു.
പതാകകൾ പകുതി താഴ്ത്തി കെട്ടി. എല്ലാ വിനോദ പരിപാടികളും റദ്ദാക്കി. തീവ്രവാദികളെ നേരിടാൻ റഷ്യൻ സുരക്ഷാ സേന ശക്തമായ നടപടികൾ ആരംഭിച്ചു.
|
ജർമൻ ഭാഷാ പ്രാവീണ്യം നേടിയ 32 നഴ്സുമാർക്ക് കേന്ദ്രമന്ത്രിയുടെ ആദരം
ന്യൂഡൽഹി: ജർമൻ ഭാഷയിൽ ബി1 ലെവൽ പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 32 നഴ്സുമാരെ കേന്ദ്ര പ്രാവീണ്യ വികസന, സംരംഭകത്വ മന്ത്രി ജയന്ത് ചൗധരി ആദരിച്ചു. ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് ആഗോള തൊഴിലവസരങ്ങൾ ലഭിക്കുന്നതിനുള്ള പ്രോത്സാഹനമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
സ്കിൽ ഇന്ത്യാ മിഷനു കീഴിലെ സ്കിൽ ഇന്ത്യാ ഇന്റർനാഷനൽ സംഘടിപ്പിച്ച രണ്ട്, മൂന്ന് മാസ കാലാവധിയുള്ള റസിഡൻഷ്യൽ കോഴ്സ് പൂർത്തിയാക്കിയവരെയാണ് ആദരിച്ചത്. ഇന്ത്യയെ തൊഴിൽപ്രാവീണ്യം നേടിയവരുടെ ആഗോള ഹബ്ബാക്കുന്നതിനുള്ള കേന്ദ്രസർക്കാരിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പരിശീലനപദ്ധതി രൂപകല്പന ചെയ്തിരിക്കുന്നത്.
ബിഎസ്സി നഴ്സിംഗ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് ആൻഡ് മിഡ്വൈഫറി എന്നീ ബിരുദങ്ങൾ ലഭിച്ചവർക്കാണു പരിശീലനം നൽകുന്നത്. ജർമൻ വംശജരായ ഭാഷാവിദഗ്ധരാണ് പരിശീലകർ.
|
ലിമെറിക്ക് ബൈബിൾ കൺവൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: സെന്റ് മേരീസ് സീറോമലബാർ ചർച്ച് ലിമെറിക്കിന്റെ ആഭിമുഖ്യത്തിൽ ‘ലിമെറിക് ബൈബിൾ കൺവൻഷൻ' ഓഗസ്റ്റ് 16,17,18 തീയതികളിൽ നടക്കും. രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെ ലിമെറിക്ക്, പാട്രിക്സ്വെൽ റേസ് കോഴ്സ് ഓഡിറ്റോറിയത്തിൽ വച്ചാണ് കൺവൻഷൻ.
അട്ടപ്പാടി പിഡിഎമ്മിന്റെ നേതൃത്വത്തിൽ പ്രശസ്ത ധ്യാനഗുരു റവ. ഫാ. ബിനോയ് കരിമരുതുങ്കൽ പിഡിഎം ആണ് ഈ വർഷത്തെ കൺവൻഷൻ നയിക്കുന്നത്. വിവിധ പ്രായത്തിലുള്ള കുട്ടികൾക്ക് പ്രത്യേക ധ്യാനവും ലിമറിക്ക് ബൈബിൾ കൺവൻഷൻ 2024ന്റെ ഭാഗമായി ഉണ്ടായിരിക്കുന്നതാണ്.
കൺവൻഷന്റെ വിജയത്തിനായി എല്ലാവരുടെയും പ്രാർഥനാസഹായം ആവശ്യപ്പെടുന്നതായി ലിമെറിക്ക് സീറോമലബാർ ചർച്ച് ചാപ്ലയിൻ ഫാ. പ്രിൻസ് മാലിയിൽ അറിയിച്ചു
ലൊക്കേഷൻ: ലിമെറിക്ക് റേസ് കോഴ്സ് ഗ്രീൻ മൌണ്ട് പാർക്ക് പാട്രിക്സ്വെൽ V94K858.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് സക്കറിയ മാലിയിൽ: 08920 70570, സിബി ജോണി അടപ്പൂർ: 08714 18392, ബിനോയി കാച്ചപ്പിള്ളി: 08741 30749.
|
ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്
പാരിസ്: ഫ്രാൻസിൽ മൃഗശാലയിലെ ചെന്നായ്ക്കളുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതര പരിക്ക്. പാരീസിൽ തോറി മൃഗശാലയിലാണ് സംഭവം.
മൃഗശാലയിലെ സഫാരി ശൈലിയിലുള്ള ലോഡ്ജിൽ താമസിച്ച യുവതി ഒറ്റയ്ക്ക് ജോഗിംങ്ങിന് പോയപ്പോഴാണ് അപകടമെന്നാണ് നിഗമനം. ഇവർ എങ്ങനെയാണ് ചെന്നായ്ക്കളുടെ കൂട്ടിലെത്തിയത് എന്ന് വ്യക്തമല്ല.
37 കാരിയായ സ്ത്രീയെ മൂന്ന് ചെന്നായ്ക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു. യുവതിയുടെ ജീവൻ അപകടത്തിലാണെന്ന് വെർസൈൽസിലെ ചീഫ് പ്രോസിക്യൂട്ടർ മേരിവോൻ കെയ്ലിബോട്ട് സ്ഥിരീകരിച്ചു.
|
അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളി നഴ്സ് മരിച്ചു
ഡബ്ലിൻ: അയര്‍ലൻഡിൽ പ്രസവത്തെത്തുടർന്നു മലയാളിയായ നഴ്സ് സ്റ്റെഫി ഔസേപ് (33) അന്തരിച്ചു. സംസ്കാരം പിന്നീട്. ലീമെറിക് ആബിഫീലെയിൽ താമസിക്കുന്ന വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ബൈജു സ്കറിയയുടെ ഭാര്യയാണ്.
പരേത കെറി യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായിരുന്നു. കോര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലാണ് സ്റ്റെഫി പ്രസവാനന്തരം മരിച്ചത്. നവജാത ശിശു സുഖമായിരിക്കുന്നു.
കെറി ഇന്ത്യന്‍ അസോസിയേഷന്റെ സജീവ അംഗമായിരുന്നു സ്റ്റെഫി. നവജാത ശിശുവിനെക്കൂടാതെ ഇവർക്കു മറ്റൊരു മകൻ കൂടിയുണ്ട് .
|
യുക്മ കേരള പൂരം; ടിഫിന്‍ ബോക്സ് ടൈറ്റില്‍ സ്പോണ്സർ; വിപുലമായ ഒരുക്കം
കവന്‍ട്രി: കേരളത്തിന്റെ തനതായ പാചകം ഏറെ പുതുമകളോടെ അവതരിപ്പിച്ച് ശ്രദ്ധ നേടിയ റസ്റ്റോറന്റ് ശൃംഖല ടിഫിന്‍ ബോക്സ് "യുക്മ കേരള പൂരം 2024'ന്റെ ടൈറ്റില്‍ സ്പോണ്‍സറായെത്തുന്നു. ഓഗസ്റ്റ് 31ന് യുക്മ സംഘടിപ്പിക്കുന്ന വള്ളംകളിയും കാര്‍ണിവലും ഈ വർഷം യുക്മ ടിഫിന്‍ ബോക്സ് കേരള പൂരം എന്നാവും അറിയപ്പെടുന്നത്.
കഴിഞ്ഞ ദിവസം കവന്‍ട്രിയിലെ ടിഫിന്‍ ബോക്സ് റസ്റ്റോറന്റിന്റെ പാര്‍ട്ടിഹാളില്‍ നടന്ന ചടങ്ങില്‍ "യുക്മ ടിഫിന്‍ ബോക്സ് കേരളാ പൂരം 2024' പോസ്റ്റര്‍ പുറത്തിറക്കി. യുക്മ ദേശീയ ട്രഷറര്‍ ഡിക്സ് ജോര്‍ജ്, കേരളപൂരം ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍, ബോട്ട് റേസ് മാനേജര്‍ ജയകുമാര്‍ നായര്‍, മിഡ്ലാന്റ്സ് റീജിയണല്‍ പ്രസിഡന്റ് ജോര്‍ജ് തോമസ് എന്നിവര്‍ക്കൊപ്പം ടിഫിന്‍ ബോക്സ് മാനേജിംഗ് ഡയറക്ടര്‍ ഷാസ് മാത്യൂസ്, സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് ജോമോന് കുര്യാക്കോസ് എന്നിവര്‍ പങ്കെടുത്തു.
ദുബായി ഉള്‍പ്പെടെ ശാഖകളുള്ള ടിഫിന്‍ ബോക്സ് യുകെയിലെ പ്രമുഖ നഗരമായ കവന്‍ട്രിയില്‍ 2023 ഡിസംബറിലാണ് ആരംഭിച്ചത്. യുകെയിലെ മലയാളി യുവസംരംഭകരില്‍ ഏറെ പ്രശസ്തനായ ഷാസ് മാത്യൂസ് മാനേജിംഗ് ഡയറക്ടറായ "ടിഫിന്‍ ബോക്സ്' 400 പേര്‍ക്ക് ഇരിക്കാനുള്ള സൗകര്യത്തോടെ, കുടുംബങ്ങളുടെ വിശേഷാവസരങ്ങളിലുള്ള അത്താഴവിരുന്നുകള്‍ മുതല്‍ നൂറ് കണക്കിന് ആളുകള്‍ ഉള്‍പ്പെടുന്ന ഗംഭീരമായ ആഘോഷങ്ങള്‍ വരെ എല്ലാ അവസരത്തിനും അനുയോജ്യമായ ക്രമീകരണം ചെയ്ത് നല്‍കിയാണ് ചുരുങ്ങിയ സമയത്തിനുള്ളില്‍ ആളുകളുടെ മനം കവര്‍ന്നത്.
പ്രശസ്ത സെലിബ്രിറ്റി മാസ്റ്റര്‍ ഷെഫ് ജോമോന് കുര്യാക്കോസ്, മെനുവിലെ എല്ലാ വിഭവങ്ങളിലും തന്റെ വൈദഗ്ധ്യവും അഭിനിവേശവും കൊണ്ടുവരുന്നു. ഇന്ത്യയുടെ ആധികാരികമായ രുചി നിങ്ങള്‍ക്ക് ഏറ്റവും സുസ്ഥിരമായ രീതിയില്‍ കൊണ്ടുവരാന്‍ കൃത്രിമ നിറങ്ങളില്‍ നിന്നും രാസവസ്തുക്കളില്‍ നിന്നും മുക്തമായ, പുത്തന്‍ ചേരുവകള്‍ ഉപയോഗിച്ച് തയ്യാറാക്കിയ രുചിക്കൂട്ടുകളാണ് ഓരോ വിഭവവത്തെയും ആളുകളുടെ മനസ്സിനെയും വയറിനെയും ഒരുപോലെ നിറയ്ക്കുന്നത്.
മികച്ച അനുഭവ പരിചയമുള്ള ബാര്‍ ടീം ക്ലാസിക് കോക്ക്ടെയിലുകളും ഉന്മേഷദായകമായ മോക്ടെയിലുകളും ഭക്ഷണത്തിന് പൂരകമായി ക്യൂറേറ്റ് ചെയ്ത ബിയറുകളും നല്കാന് തയ്യാറാണ്. എക്സ്ക്ലൂസീവ് ആയുള്ള ബാര്‍ അനുഭവം ലഭിക്കുന്നതിനായി, ടിഫിന്‍ ബോക്സ് പ്രത്യേക സൗകര്യം ടെറസിന് മുകളില്‍ ഒരുക്കിയിട്ടുണ്ട്. തെരുവ് കാഴ്ചയുള്ള ഒരു കോക്ടെയ്ല്‍ ലോഞ്ചിനൊപ്പം അതിശയകരമായ ഒരു ബാറും ഒരുക്കിയിട്ടുണ്ട്.
സുതാര്യമായ മേല്‍ക്കൂരയോടെയുള്ള കണ്‍സര്‍വേറ്ററി റൂം, വേനല്‍ക്കാല സമയത്ത് ഡൈനിങ്ങിന് അത്യുത്തമമാണ്. പ്രത്യേക പാര്‍ട്ടി മുറി, അതിന്റെ സ്വകാര്യ ബാര്‍, 60 അതിഥികളെ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതാണ്. ഇത് കോര്‍പ്പറേറ്റ് മീറ്റിംഗുകള്‍ക്കും ജന്മദിന ചടങ്ങുകള്‍ക്കും വലിയ കുടുംബ സമ്മേളനങ്ങള്‍ക്കും അനുയോജ്യമായ ക്രമീകരണമാക്കി മാറ്റാവുന്നവയാണ്.
പ്രാഥമിക അന്വേഷണം മുതല്‍ ഇവന്റിന്റെ അവസാനം വരെ, എല്ലാ ഘട്ടങ്ങളിലും നിങ്ങളെ സഹായിക്കാന്‍ പരിചയസമ്പന്നരായ ടീം ഇവിടെയുണ്ട്. 'ടിഫിന്‍ ബോക്സില്‍' ഞങ്ങളോടൊപ്പം ചേരൂ, അവിടെ ഓരോ ഭക്ഷണവും ഒരു യാത്രയാണ്, ഓരോ പാനീയവും പൂര്‍ണതയിലേക്ക് രൂപപ്പെടുത്തിയിരിക്കുന്നു, ഓരോ അതിഥിയെയും കുടുംബത്തെപ്പോലെ പരിഗണിക്കുന്നു' ഇതെല്ലാമാണ് കവന്‍ട്രിയുടെ നഗരമധ്യത്തിലുള്ള ടിഫിന്‍ ബോക്സ് വാഗ്ദാനം ചെയ്യുന്നത്.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുമായ യുക്മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
മത്സരവള്ളംകളിക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് കഴിഞ്ഞ അഞ്ച് തവണയും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യുകെ മലയാളികളില്‍ ഉയര്‍ത്തിയത്.
2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടാവുകയും ചെയ്തു. 2019, 2022 വര്‍ഷങ്ങളില്‍ റോതര്‍ഹാമിലെ മാന്‍വേഴ്സ് ലെയ്ക്കില്‍ വെച്ച് നടന്ന മൂന്നാമത്തേയും നാലാമത്തേയും വള്ളംകളികള്‍ മത്സര മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
2019ല്‍ 24 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ അയ്യായിരത്തിലേറെ കാണികളാണ് ഓഗസ്റ്റ് 31ന് മാന്‍വേഴ്സ് തടാകക്കരയില്‍ എത്തിയത്. പിന്നീട് രണ്ട് വര്‍ഷം (2020, 2021) കോവിഡ് മൂലം കേരളാ പൂരം സംഘടിപ്പിക്കപ്പെട്ടില്ല. 2022 (ഓഗസ്റ്റ് 27), 2023 (ഓഗസ്റ്റ് 26) വര്‍ഷങ്ങളില്‍ 27 ടീമുകള്‍ മത്സര വള്ളംകളിയില്‍ അണിനിരന്നപ്പോള്‍, മുന്‍ വര്‍ഷങ്ങളിലേത് പോലെ വനിതകളുടെ വാശിയേറിയ പ്രദര്‍ശന മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി. ഏഴായിരത്തിലേറെ വള്ളംകളി പ്രേമികളാണ് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാന്‍വേഴ്സ് തടാകക്കരയിലേക്ക് കഴിഞ്ഞ വര്‍ഷവും ഒഴുകിയെത്തിയത്.
ആറാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള "കേരള പൂരം വള്ളംകളി 2024', ഓഗസ്റ്റ് 31 നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിലാണ്.
തടാകത്തിന്റെ ഇരുകരകളിലുമായുള്ള വിശാലമായ പുല്ത്തകിടികളില് നിന്ന് പതിനായിരത്തിലേറെ കാണികള്‍ക്ക് തികച്ചും സൗകര്യപ്രദമായി വള്ളംകളിയും അനുബന്ധ കലാപരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്. വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്ന ഇത്തവണത്തെ വള്ളംകളി മത്സരത്തിന് പതിനായിരത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്.
"യുക്മ കേരള പൂരം 2024': കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (ചെയര്മാന്): 079047 85565, കുര്യന് ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877 348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702 862186.
|
ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങളെ ആദരിക്കുന്നു
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിൽ "വീ ഷാൽ ഓവർ കം' താരങ്ങൾക്ക് ആദരവും സ്വീകരണവും സംഘടിപ്പിക്കുന്നു. കോവിഡ് കാലത്ത് യുകെ മലയാളികളുടെ ഹൃദയങ്ങളിലേക്ക് ഒരു സ്വാന്തനമായി പറന്നിറങ്ങിയ ഓൺലൈൻ ക്യാമ്പയിനായിരുന്നു കലാഭവൻ ലണ്ടൻ നടത്തിയ "വീ ഷാൽ ഓവർ കം'.
സംഗീതവും നൃത്തവും കോമഡിയും കുക്കറി ഷോയും തുടങ്ങി മനുഷ് മനസുകൾക്കാശ്വാസമേകാൻ സോഷ്യൽ മീഡിയ പ്ലാറ്റുഫോം വഴി നടത്തിയ വിവിധ തരത്തിലുള്ള പരിപാടികൾ യുകെമലയാളികൾ നെഞ്ചോട് ചേർത്തു.
രണ്ടു വർഷത്തോളം നീണ്ടു നിന്ന വീ ഷാൽ ഓവർ കം ക്യാമ്പയിനിൽ യുകെയ്ക്കു അകത്തും പുറത്തുമുള്ള നൂറുകണക്കിന് ഗായകരും നർത്തകരും മറ്റു കലാകാരന്മാരും അണിചേർന്നു. ഒട്ടേറെ പുതുമുഖങ്ങൾക്കും അറിയപ്പെടാത്ത ഗായകർക്കും കലാകാരന്മാർക്കും വീ ഷാൽ ഓവർ കം ഒരു ചവിട്ടു പടിയായിരുന്നു
ജൂലൈ 13ന് ലണ്ടനിൽ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോയിൽ വച്ച് വീ ഷാൽ ഓവർ കം പരിപാടിയിൽ പെർഫോം ചെയ്ത കലാകാരന്മാരെ കലാഭവൻ ലണ്ടൻ ആദരിക്കും. ഇന്ത്യൻ സൗന്ദര്യ മത്സരവും ഒപ്പം സംഗീതവും നൃത്തവും തുടങ്ങി കളരിപ്പയറ്റ് വരെ അരങ്ങേറുന്ന വേദിയിൽ പരിപാടിയിൽ പങ്കെടുത്ത കലാകാരന്മാർക്ക് സ്വീകരണവും ആദരവും അർപ്പിക്കും. കൂടാതെ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകളും നൽകും.
യുകെയ്ക്ക് അകത്തും പുറത്തുമുള്ള നൂറു കണക്കിന് ഗായകരും നർത്തകരും അഭിനേതാക്കളും മറ്റു കലാകാരന്മാരും വീ ഷാൽ ഓവർ കം ക്യാമ്പയിനിൽ പെർഫോം ചെയ്തിരുന്നു. അവരെ എല്ലാവരെയും തന്നെ ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയിലെ ആദരവിലേക്ക് നേരിട്ട് ക്ഷണിക്കും. ആരെയെങ്കിലും ബന്ധപ്പെടാൻ സാധിക്കാതെ വന്നാൽ താഴെ പറയുന്ന നമ്പറിൽ ദയവായി ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.
കലാഭവന്റെ വീ ഷാൽ ഓവർ കം കോഓർഡിനേറ്റർമാരായിരുന്ന ദീപ നായരും റെയ്മോൾ നിധിരിയുമാണ് ഈ ആദരവ് പരിപാടിയുടെ കോഓർഡിനേർമാർ. ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ്റ് ഷോ ജൂലൈ 13 ലണ്ടനിലെ ഹോൺ ചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിലാണ് അരങ്ങേറുന്നത്.
ഇന്ത്യൻ സംഗീതവും നൃത്തവും മറ്റു ഇന്ത്യൻ സാംസ്ക്കാരിക കലാ പരിപാടികളും അരങ്ങേറും. ആദ്യ പരിപാടിയിൽ ഇന്ത്യൻ സൗന്ദര്യ മത്സരത്തിനാണ് പ്രാമുഖ്യം നൽകുന്നത്. മിസ്റ്റർ, മിസ്, മിസിസ് എന്ന മൂന്നു കാറ്റഗറികളിലാണ് മത്സരങ്ങൾ.
ഓരോ കാറ്റഗറിയിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തുന്നവർക്ക് യഥാക്രമം അഞ്ഞൂറും മുന്നൂറും ഇരുന്നൂറും പൗണ്ട് വില വരുന്ന സമ്മാനങ്ങൾ നേടാം. ഇന്ത്യൻ സംസ്കാരവും കലയും സൗന്ദര്യവും പഴ്സണാലിറ്റിയും ഗ്ലാമറുമെല്ലാം ഒന്നുചേരുന്ന ഈ പരിപാടിയിൽ പങ്കെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നവർ കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.
ഫോൺ: 07841613973, ഇമെയിൽ: [email protected].
|
യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ; റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്
തിരുവനന്തപുരം: യുകെ മലയാളികളുടെ പ്രശ്നങ്ങള്‍ ലോക കേരളസഭയില്‍ അവതരിപ്പിച്ച് സമീക്ഷ. പ്രശ്നങ്ങൾ കേട്ട മുഖ്യമന്ത്രി പിണറായി വിജയൻ റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കുമെന്ന് ഉറപ്പ് നൽകി.
നാഷണല്‍ സെക്രട്ടറി ദിനേഷ് വെള്ളാപ്പള്ളി, സെക്രട്ടേറിയറ്റ് അംഗം അഡ്വ. ദിലീപ് കുമാർ എന്നിവരാണ് സമീക്ഷയെ പ്രതിനിധീകരിച്ച് ലോക കേരളസഭയില്‍ പങ്കെടുത്തത്. മൂന്ന് ദിവസങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ പങ്കെടുത്ത പ്രതിനിധികള്‍ യൂറോപ്പിലേക്ക് കുടിയേറുന്ന മലയാളി വിദ്യാർഥികളും തൊഴിലന്വേഷകരും നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിച്ചു.
യുകെയിലേക്ക് വരുന്നവരെ ബോധവത്കരിക്കുന്നതിനും കൃത്യമായ വിവരങ്ങള്‍ ധരിപ്പിക്കുന്നതിനും നോർക്ക മുൻകൈ എടുക്കണമെന്ന് പൊതുചർച്ചയില്‍ അഡ്വ. ദിലീപ് കുമാർ അഭിപ്രായപ്പെട്ടു. പ്രമുഖ മാധ്യമമായ ഗാർഡിയൻ റിപ്പോർട്ട് ചെയ്തത് അനുസരിച്ച് പ്രതിവർഷം യുകെയിലേക്ക് മാത്രം 5,000 കോടി രൂപയുടെ റിക്രൂട്ട്മെന്റ്, വിവിധ ഏജൻസികള്‍ നടത്തുന്നതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ വികസനത്തിന് പ്രയോജനപ്പെടുത്താവുന്ന തുക വ്യാജ ഏജസികള്‍ തട്ടിയെടുക്കുകയാണെന്നും ദിലീപ് കുമാർ പറഞ്ഞു. റിക്രൂട്ട്മെന്റ് ഏജൻസികളെ നിയന്ത്രിക്കാൻ നിയമനിർമാണം നടത്തുമെന്ന് മുഖ്യമന്ത്രി മറുപടി പ്രസംഗത്തില്‍ ഉറപ്പ് നല്കി.
"കുടിയേറ്റത്തിലെ ദുർബല കണ്ണികളും സുരക്ഷയും' എന്ന വിഷയത്തെ അധികരിച്ച് നടന്ന സെഷനില്‍, മറുനാട്ടിലെ മലയാളികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങള്‍ മറനീക്കി പുറത്തുവന്നു. യുകെയിലെത്തി ചതിക്കപ്പെടുന്നതില്‍ ഏറെയും വിദ്യാർഥികളും കെയർ വിസയില്‍ വരുന്നവരുമാണെന്ന് സമീക്ഷ പ്രതിനിധികള്‍ പറഞ്ഞു.
15 ലക്ഷം മുതല്‍ 30 ലക്ഷം രൂപ വരെ മുടക്കിയാണ് പലരും നാടുവിടുന്നത്. ഏജന്റുമാർ ഇവരെ കൂടുതല്‍ കമ്മീഷൻ കിട്ടുന്ന, നിലവാരമില്ലാത്ത യൂണിവേഴ്സിറ്റികളിലേക്ക് പറഞ്ഞയക്കുന്നു. ഒടുവില്‍ ഫീസ് അടയ്ക്കാനും പാർട്ട്ടൈം ജോലി തരപ്പെടുത്താനുമാവാതെ വഴിമുട്ടി നില്ക്കുന്ന നിരവധി പേരുണ്ട്.
ഇവരില്‍ പലരുടെയും മാനസികനില തെറ്റിയതായും ചിലർ ജീവനൊടുക്കിയതായും സമീക്ഷ ഭാരവാഹികള്‍ അനുഭവങ്ങള്‍ നിരത്തി വെളിപ്പെടുത്തി. ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ കർശന നടപടിയെടുക്കുമെന്ന് സെഷനില്‍ അധ്യക്ഷത വഹിച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ. ബിന്ദു പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് മന്ത്രി കെ. ബി. ഗണേഷ് കുമാർ ആരാഞ്ഞു. സെക്കൻഡറി, ഹയർസെക്കൻഡറി തലത്തില്‍ ഒരു വിദേശ ഭാഷ സിലബസില്‍ ഉള്‍പ്പെടുത്തുന്നതിന്റെ അനിവാര്യത പ്രതിനിധികള്‍ ബോധ്യപ്പെടുത്തി.
നഴ്സിംഗ് പഠനത്തോടൊപ്പവും വിദേശ ഭാഷ പഠനം സാധ്യമാക്കണമെന്നും അവർ നിർദേശിച്ചു. എസ്എസ്എല്‍സി കഴിയുന്നതോടെ അഭിരുചിക്ക് അനുസരിച്ച പ്രഫഷണല്‍ കോഴ്സുകള്‍ തെരഞ്ഞെടുക്കാൻ പറ്റുന്ന തരത്തിലേക്ക് കരിക്കുലം പുതുക്കണമെന്ന അഭിപ്രായം യോഗത്തില്‍ ഉയർന്നു. മലയാളം മിഷൻ സംഘടിപ്പിച്ച സെമിനാറിലും സമീക്ഷ ഭാരവാഹികള്‍ പങ്കെടുത്തു.
103 രാജ്യങ്ങളില്‍ നിന്നുള്ള മലയാളികളാണ് ലോക കേരളസഭയുടെ നാലാം എഡിഷനില്‍ പങ്കെടുത്തത്. കേരള വികസനത്തിനുള്ള ക്രിയാത്മകമായ നിർദേശങ്ങള്‍ ചർച്ചകളില്‍ പങ്കെടുത്തവർ മുന്നോട്ടുവച്ചു.
ആഗോള മലയാളി പ്രവാസികളുടെ സമ്മേളനമായ ലോക കേരളസഭയില്‍ രണ്ടാം തവണയാണ് സമീക്ഷയുടെ പ്രതിനിധിയായി അഡ്വ. ദിലീപ് കുമാർ പങ്കെടുക്കുന്നത്. ദിനേഷ് വെള്ളാപ്പള്ളി ആദ്യമായാണ് സഭയുടെ ഭാഗമായത്.
|
യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ നഗരം; ബെര്‍ലിന്‍ മൂന്നാമത്
ബെര്‍ലിന്‍: യൂറോപ്പിലെ ഏറ്റവും സന്തോഷകരമായ മൂന്നാമത്തെ നഗരം എന്ന പദവി ബെര്‍ലിന്‍ കരസ്ഥമാക്കി. ജീവിതനിലവാരം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയ കാര്യങ്ങളിൽ നഗരം അതീവശ്രദ്ധ കേന്ദ്രീകരിക്കുന്നതായി പഠനം പറയുന്നു.
കലാസാംസ്കാരിക രംഗത്തും ബെർലിൻ മുന്നിട്ടുനിൽക്കുന്നതായി പഠനം പറഞ്ഞു. 180 യൂറോപ്യന്‍ നഗരങ്ങളില്‍ നിന്നാണ് ബെര്‍ലിന്‍ ഈ നേട്ടം സ്വന്തമാക്കിയത്.
ആദ്യ പത്ത് സ്ഥാനങ്ങളിലെത്തിയ യൂറോപ്യന്‍ നഗരങ്ങളുടെ പട്ടിക യഥാക്രമം:
ലണ്ടന്‍, പാരീസ്, ബെര്‍ലിന്‍, റോം, മാഡ്രിഡ്, പ്രാഗ്, ബാഴ്സലോണ, ആംസ്റ്റര്‍ഡാം, ഇസ്താംബുള്‍, മിലാന്.
|
ചെസ്റ്റർഫീൽഡ് സെന്റ് ജോൺ മിഷണിൽ ദുക്റാന തിരുനാൾ ഞായറാഴ്ച
ചെസ്റ്റർഫീൽഡ്: സെന്റ് ജോൺ മിഷൺ ചെസ്റ്റർഫീൽഡിൽ ദുക്റാന തിരുനാൾ ഞായറാഴ്ച നടക്കും. വൈകുന്നേരം നാലിന് ആരംഭിക്കുന്ന കൊടിയേറ്റം, പ്രസുദേന്തി വാഴ്ച, ആഘോഷമായ ദിവ്യബലിയും കുട്ടികളുടെ പ്രദമ ദിവ്യകാരുണ്യ സ്വികരണം, പ്രദക്ഷീണം, കഴുന്ന് നേർച്ച, സ്നേഹ വിരുന്ന് എന്നിവ ഉണ്ടായിരിക്കും.
ഈ തിരുനാളിൽ പങ്കെടുത്തു ദൈവാനുഗ്രഹം പ്രാപിക്കാൻ ഏവരെയും സ്വാഗതം ചെയ്യുന്നതായി സെന്റ് ജോൺ ഡയറക്ടർ ഫാ. ജോബി ഇടവഴിക്കലും പള്ളി കമ്മിറ്റിക്കാരും അറിയിച്ചു.
പള്ളിയുടെ വിലാസം: THE HOLY SPIRIT CHURCH, STONELOW ROAD, DRONFIELD, S18 2EP.
|
ബേബി പെരേപ്പാടൻ അയർലൻഡിലെ ആദ്യ മലയാളി മേയർ
ഡബ്ലിന്‍: മലയാളിയായ ബേബി പെരേപ്പാടൻ അയർലൻഡിൽ ആദ്യ മലയാളി മേയറായി. സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ പുതിയ മേയറായാണ് ബേബി പെരേപ്പാടനെ തെരഞ്ഞെടുത്തത്. ചരിത്രത്തിലാദ്യമായാണ് അയര്‍ലൻഡില്‍ ഒരു മലയാളി മേയര്‍ സ്ഥാനത്തെത്തുന്നത്.
സൗത്ത് ഡബ്ലിന്‍ കൗണ്ടി കൗണ്‍സിലിന്റെ ആദ്യ യോഗമാണ് ബേബി പെരേപ്പാടനെ മേയര്‍ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുത്തത്. മുന്മേയര് അലന് ഹെഡ്ജില്‍ നിന്നും അദ്ദേഹം മേയറുടെ അധികാര ചിഹ്നങ്ങള്‍ സ്വീകരിച്ചു.
പാമേഴ്സ് ടൗണില്‍ നിന്നുള്ള അലന് ഹെയ്സാണ് ഡപ്യൂട്ടി മേയർ. അയർലൻഡിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ ബേബി പെരേപ്പാടനൊപ്പം മകൻ ഡോ. ബ്രിട്ടോ പെരേപ്പാടനും മത്സരത്തിൽ വിജയിച്ചിരുന്നു.
അച്ഛനൊപ്പം മകനും വിജയിച്ചത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. അങ്കമാലി പുളിയനം സ്വദേശിയാണ് ബേബി പെരേപ്പാടൻ. ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടി ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്.
ബേബി പെരേപ്പാടൻ ഡബ്ലിൻ കൗണ്ടിയിലെ താല സൗത്തിൽ നിന്നും മകൻ ഡോ. ബ്രിട്ടോ പെരേപ്പാടൻ താല സെൻട്രെലിൽ നിന്നുമാണ് വിജയിച്ചു കയറിയത്. ബ്രിട്ടോ താല ഹോസ്പിറ്റലിലെ ഡോക്ടറാണ്. ബേബി പെരേപ്പാടൻ നിലവിൽ താല സൗത്ത് കൗൺസിലറാണ് .
കഴിഞ്ഞ കാൽ നൂറ്റാണ്ടായി അയർലൻഡിലുള്ള ബേബി പെരേപ്പാടൻ ഏവർക്കും സുപരിചിതനാണ്. പൊതുപ്രവർത്തനരംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു വരുന്ന ഇദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോൾ മകൻ ബ്രിട്ടോയും.
കഴിഞ്ഞ ഇരുപതു വർഷമായി മറ്റു പാർട്ടികൾ കൈയടക്കിവച്ചിരുന്ന താല സെൻട്രൽ സീറ്റാണ് ഫിനഗേൽ പാർട്ടിക്കായി ബ്രിട്ടോ തിരിച്ചു പിടിച്ചത്. 2019ൽ ഇതേ രീതിയിൽ ഫിനഗേയിലിനായി ബേബി പെരേപ്പാടനും താല സൗത്ത് സീറ്റ് തിരിച്ചു പിടിച്ച ചരിത്രമാണുള്ളത്.
2019ലെ മത്സരത്തിൽ ബേബി പെരേപ്പാടൻ താല സൗത്തിൽ 25 വർഷമായി മറ്റു പാർട്ടികൾ കൈയടക്കിവച്ച സീറ്റാണ് അന്ന് ഫിനഗേൽ പാർട്ടിക്കായി തിരിച്ചു പിടിച്ചത്. ഇതേ സീറ്റിലാണ് ബേബി പെരേപ്പാടൻ തുടർന്നും ഇപ്പോൾ വിജയിച്ചത്. ഇത്തവണയും ഇവിടെ ഉജ്വല വിജയം നേടിയതോടെയാണ് ബേബി പെരേപ്പാടനെത്തേടി മേയർ സ്ഥാനമെത്തിയത്.
ബേബിയുടെ ഭാര്യ അങ്കമാലി മൂർക്കന്നൂർ സ്വദേശി ജിൻസി ഡബ്ലിൻ ബ്യുമോണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്ടീഷനറാണ്. ഇവരുടെ മകൾ ബ്രോണ ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്റൽ മെഡിസിൻ നാലാം വർഷ വിദ്യാർഥിനിയാണ്.
|
അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി
പാലാ: ഇടപ്പാടി പാണ്ടിയാൽ പി.റ്റി. കുര്യാക്കോസിന്റെയും ലിസിയുടെയും മകൻ അഖിൽ കുര്യാക്കോസിന് ഇറ്റലിയിലെ ഇൻസോബ്രിയ യൂണിവേഴ്സിറ്റിയിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് ലഭിച്ചു.
ഇറ്റലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫോട്ടോണിക്സ് & നാനോ ടെക്ക്നോളജിയിലെ നാഷണൽ റിസേർച്ച് കൗൺസിലിൽ പ്രോജക്ട് ഫെല്ലോയായി പ്രവർത്തിക്കുകയാണ് അഖിൽ. ഫോട്ടോണിക്സിലാണ് ഇദ്ദേഹം ഗവേഷണം പൂർത്തിയാക്കിയത്.
ലേസർ രശ്മികൾ വജ്രവുമായുള്ള പരസ്പരവ്യവഹാരത്തിൽ കൂടി എങ്ങനെ ഗുണപരമായ മാറ്റങ്ങൾ സൃഷ്ടിക്കാം എന്ന വിഷയത്തിലായിരുന്നു ഗവേഷണം. ഫോട്ടോണിക്സ് ശാസ്ത്ര മേഖലയ്ക്ക് മുതൽക്കൂട്ടാകുന്ന ഇദ്ദേഹത്തിന്റെ പ്രബന്ധം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.
|
മസാജിനിടെ വിദേശ വനിതയ്ക്കു പീഡനം: റിസോർട്ട് ജീവനക്കാരനെതിരേ പരാതി
കൽപ്പറ്റ: വയനാട് തിരുനെല്ലിയിൽ വിനോദ സഞ്ചാരത്തിനെത്തിയ വിദേശ വനിതയെ സ്വകാര്യ റിസോർട്ട് ജീവനക്കാരൻ പീഡിപ്പിച്ചതായി പരാതി. നെതർലൻഡ് സ്വദേശിയായ യുവതി നാട്ടിലെത്തിയ ശേഷം ഇമെയിലായാണ് പോലീസിനു പരാതി അയച്ചത്.
തിരുനെല്ലി ക്ലോവ് റിസോർട്ടിലെ ഒരു ജീവനക്കാരനെതിരേയാണ് ലൈംഗിക അതിക്രമ പരാതി ഉയർന്നത്. മസാജിംഗിനിടെ ഇരുപത്തിയഞ്ചുകാരിയായ യുവതിയെ ലൈംഗീക ബന്ധത്തിനു നിർബന്ധിച്ചുവെന്നതടക്കമുള്ള ആരോപണങ്ങളാണ് പരാതിയിലുള്ളത്.
എഡിജിപിക്ക് യുവതി ഇമെയിലായി പരാതി നൽകിയിട്ട് ഒരാഴ്ചയായെങ്കിലും പ്രതിയെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ലെന്ന് ആക്ഷേപമുണ്ട്. 2023 ഡിസംബർ ആദ്യമാണ് ഓണ്‍ലൈൻ ബുക്കിംഗ് വഴി തിരുനെല്ലിയിലെ ക്ലോവ് റിസോർട്ടിൽ യുവതി എത്തിയത്. നാട്ടിലെത്തിയതിനു ശേഷമാണ് ഈ മാസം 14ന് എഡിജിപിക്ക് ഇമെയിലൂടെ പരാതി നൽകിയത്.
|
ജോളി എം. പടയാട്ടിലിനെ ലോക കേരളസഭാംഗമായി തെരഞ്ഞെടുത്തു
തിരുവനന്തപുരം: ലോക കേരളസഭയിൽ അംഗമായി ജർമനിയിൽ നിന്നുള്ള പ്രതിനിധിയായി ജോളി എം. പടയാട്ടിലിനെ തെരഞ്ഞെടുത്തു. 44 വർഷമായി ജർമനിയിൽ താമസിക്കുന്ന ജോളി എം. പടയാട്ടിൽ സാമൂഹ്യ പ്രവർത്തകനും എഴുത്തുകാരനും കവിയും മാധ്യമപ്രവർത്തകനുമാണ്.
വിവിധ കലാസാംസ്കാരിക സംഘടനകളിൽ സജീവ സാന്നിധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയുമാണ്. നിരവധി ലേഖനങ്ങൾ, കവിതാ സമാഹാരങ്ങൾ, പുസ്തകങ്ങൾ തുടങ്ങിയവ രചിച്ചിട്ടുണ്ട്. നിലവിൽ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റാണ്.
യെസ് പ്രസ് ബുക്സ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ ആറാമത്തെ പുസ്തകമായ "എന്റെ ലോകം ആത്മകഥ' കഴിഞ്ഞ ഡിസംബറിൽ മന്ത്രി സജി ചെറിയാൻ യെസ് പ്രസ് ബുക്ക്സ് ചീഫ് എഡിറ്റർ സുരേഷ് കീഴില്ലത്തിന്റെ സാന്നിധ്യത്തിൽ ജോളി എം. പടയാട്ടിലിന്റെ ഭാര്യ ചിനു പടയാട്ടിലിനു നൽകി പ്രകാശനം ചെയ്തിരുന്നു.
വിമാന കമ്പനികൾ പ്രവാസികളിൽ നിന്നും ഈടാക്കുന്ന അമിതമായ നിരക്കുവർധനയെക്കുറിച്ചും മുക്തിയാർ ഫീസ് വർധിപ്പിച്ചതിലും പ്രവാസികൾക്കുള്ള ഉത്കണ്ഠയും അമർഷവും പ്രകടിപ്പിച്ചുകൊണ്ടുള്ള പ്രമേയം നാലാം ലോക കേരളസഭയിൽ ജോളി അവതരിപ്പിച്ചു.
ഗൾഫ് രാജ്യങ്ങളിലും യൂറോപ്പിലും അമേരിക്കയിലും അവധിക്കാലം വരുമ്പോൾ വിമാനകമ്പനികൾ നിരക്കുകൾ വർധിപ്പിച്ചു പ്രവാസികളെ ചൂഷണം ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. വർഷത്തിലൊരിക്കലെങ്കിലും നാട്ടിലുള്ള തങ്ങളുടെ കുടുംബത്തെ സന്ദർശിക്കാമെന്നുള്ള ആഗ്രഹത്തെയാണ് വിമാനകമ്പനികൾ ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. ജോളി എം. പടയാട്ടിലിനെ കൂടാതെ ജർമനിയിൽ നിന്ന് ജോസ് കുമ്പിളിവേലി, പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണ, സരിഗ പ്രേമാനന്ദ് എന്നിവരും പങ്കെടുത്തു.
|
പൈലറ്റുമാരുടെ സമരപ്രഖ്യാപനം; എയർലിംഗസ് സർവീസുകൾ താറുമാറാകും
ഡബ്ലിൻ: പൈലറ്റുമാർ സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ അടുത്താഴ്ച എയർലിംഗസ് സർവീസുകൾ താറുമാറാകും. ഇത് നൂറുകണക്കിന് യാത്രക്കാരെ പ്രതികൂലമായി ബാധിക്കും.
അടുത്ത ബുധനാഴ്ച പൈലറ്റുമാർ ആരംഭിക്കുന്ന അനിശ്ചിതകാല വർക്ക്ടുറൂൾ തുടർന്നാൽ, റദ്ദാക്കലുകളുടെ എണ്ണം വർധിക്കും.
ഇതിനിടെ വാരാന്ത്യത്തിൽ ലേബർ കോടതിയുടെയോ വർക്ക്പ്ലേസ് റിലേഷൻസ് കമ്മീഷന്റെയോ ഇടപെടൽ പ്രശ്നപരിഹാരത്തിനുള്ള വഴി തുറന്നേക്കും.
ഇപ്പോൾ അയർലൻഡിൽ എയർലിംഗസ് പ്രതിവാരം ആയിരത്തിഅഞ്ഞൂറിലേറെ സർവീസുകളാണ് വിവിധയിടങ്ങളിലേക്കു നടത്തുന്നത്.
|
നഴ്സുമാര്‍ക്ക് ജര്‍മനിയിൽ അവസരം
കൊച്ചി: ജര്‍മനിയിലേക്ക് നഴ്സുമാര്‍ക്ക് വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ട് സുവര്‍ണാവസരമൊരുക്കുന്നു. 35 വയസിനു താഴെയുള്ള നഴ്സുമാര്‍ക്കും ഫ്രഷേഴ്സിനും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് ഭാഷാപഠനം മുതല്‍ വീസ, വിമാന യാത്രാച്ചെലവുകള്‍ ഉള്‍പ്പെടുന്ന ഏഴു ലക്ഷം രൂപയുടേതാണു പാക്കേജ്.
ജൂലൈ ഒന്നു മുതല്‍ അഞ്ചു വരെ പള്ളിമുക്ക് എ.എം. തോമസ് റോഡിലെ വെട്ടത്ത് ലെയിനില്‍ പ്രവര്‍ത്തിക്കുന്ന വെസ്റ്റേണ്‍ യൂറോപ്യന്‍ ലാംഗ്വേജ് ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അഭിമുഖം നടക്കുക. താത്പര്യമുള്ളവര്‍ വിശദവിവരം അയച്ച് രജിസ്റ്റര്‍ ചെയ്യണം.
ആശുപത്രിയെയും അതിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍: 90374 64029, 90375 44029. വെബ്സൈറ്റ്: www.weli.in, www.novahcp. com.
|
ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി
കോതമംഗലം: യൂറോപ്പിലെ പ്രശസ്ത സർവകലാശാലയായ പ്ലവൻ അന്താരാഷ്ട്ര മെഡിക്കൽ യൂണിവേഴ്സിറ്റിയായ ബൾഗേറിയ പ്ലവനിൽ നിന്ന് ആഗോളതലത്തിൽ നാലാം റാങ്ക് കരസ്ഥമാക്കി മലയാളി യുവതി മിന്റാ റോസ് സാന്റി.
കോതമംഗലം തേക്കിലക്കാട്ട് കുടുംബയോഗം സെക്രട്ടറിയും ഗ്ലോബൽ ഇന്ത്യൻ കൗൺസിൽ അംബാസിഡറും തൊടുപുഴ ഗ്ലോബൽ ഇന്ത്യൻ പബ്ലിക് സ്കൂൾ ഡയറക്ടറുമായ സാന്റി മാത്യു മാടപ്പാട്ടിന്റെ മകളാണ് മിന്റാ റോസ് സാന്റി.
മാതാവ് ലൗലി സാന്റി. സഹോദരങ്ങൾ ലിന്റാ മരിയ സാന്റി (എൻജീനിയർ സ്വിറ്റ്സലാൻഡിൽ ബാങ്ക് ഉദ്യോഗസ്ഥയാണ്), ഇമ്മാനുവൽ എം. സാന്റി (ഐടി വിദ്യാർഥി കാനഡ).
ഇറ്റലി, ഇന്ത്യ, ബ്രിട്ടൻ, ജർമനി, ഗ്രീസ്, ഫിൻലൻഡ്, കാനഡ തുടങ്ങിയ 16 രാജ്യങ്ങളിലെ 171 യുവ മെഡിക്കൽ ഡോക്ടർമാർ സർവകലാശാലയിൽ നിന്ന് ഈ വർഷം ബിരുദം കരസ്ഥമാക്കി.
|
ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് സംഘടിപ്പിച്ചു
ബാത്ത്: ബാത്ത് മലയാളി കമ്യൂണിറ്റി ലൈവ് മ്യൂസിക്കല്‍ നൈറ്റ് ബാത്തിനെ മൊത്തം പ്രകമ്പനം കൊള്ളിച്ച മനോഹരമായ സായാഹ്നമാണ് സമ്മാനിച്ചത്. കുറച്ചുകാലമായി സജീവമല്ലാതിരുന്ന അസോസിയേഷന് പ്രവര്‍ത്തനങ്ങള്‍ക്ക് വലിയൊരു തിരിച്ചുവരവ് തന്നെയായിരുന്നു മെഗാ മ്യൂസിക്കല്‍ പ്രോഗ്രാം.
ഡോ. വാണി ജയറാമിന്റെയും സംഘത്തിന്റെയും പാട്ടും ഡാന്‍സും വേദിയില്‍ വലിയ ആവേശമാണ് കൊണ്ടുവന്നത്. 350 ഓളം പേര് കാണികളായി എത്തിയ ഷോയില്‍ ഓരോ നിമിഷവും ആഘോഷത്തിന്റേതായി മാറി.
യുക്മ ദേശീയവക്താവ് അഡ്വ. എബി സെബാസ്റ്റിയന് മുഖ്യ അതിഥിയായിരുന്നു. യുക്മയും ബാത്ത് മലയാളി കമ്യൂണിറ്റിയും തമ്മിലുള്ള ബന്ധം ആഴത്തിലുള്ളതാണെന്ന് അഡ്വ. എബി സെബാസ്റ്റിയന് ഓര്‍മിപ്പിച്ചു.
യുക്മ തുടങ്ങുമ്പോള്‍ കലാമേള ആദ്യം ഏറ്റെടുക്കാന്‍ തയാറാകാതിരുന്ന സമയത്ത് മുന്നോട്ട് വന്നത് ബാത്ത് മലയാളി കമ്യൂണിറ്റി ആയിരുന്നു. ദേവലാല്‍ സഹദേവന്റെ നേതൃത്വത്തിലുള്ള ബാത്ത് മലയാളി ആയിരുന്നു യുക്മ കലാമേളയ്ക്ക് അന്ന് ചുക്കാന്‍ പിടിച്ചതെന്നും അഡ്വ എബി സെബാസ്റ്റ്യന്‍ പറഞ്ഞു. ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു.
ബാത്തില്‍ എത്തിയ പുതിയ ആള്‍ക്കാര്‍ക്കും പഴയ ആള്‍ക്കാര്‍ക്കും ഒരുമിച്ച് അണിനിരക്കാനുള്ള വേദിയായി ഈ ഷോ മാറി. പ്രവാസ ജീവിതത്തില്‍ ഒരു കുടുംബമെന്ന തോന്നനലുണ്ടാക്കാനും ഒറ്റക്കെട്ടായി മുന്നോട്ട് പോകാനും കൂട്ടായി ശ്രമിക്കുകയാണ് ബാത്ത് മലയാളി കമ്യൂണിറ്റി.
ഒരു മനോഹരമായ നൈറ്റ് ഷോ സമ്മാനിച്ചുകൊണ്ടാണ് അസോസിയേഷന് പ്രവര്‍ത്തനം വീണ്ടും സജീവമാക്കിയിരിക്കുന്നത്. മട്ടാഞ്ചേരി കിച്ചന് ആയിരുന്നു രുചികരമായ ഭക്ഷണം ഒരുക്കിയിരുന്നത്.ജിജി ലൂക്കോസ് ലൈറ്റ് ആന്‍ഡ് സൗണ്ട് നിർവഹിച്ചു.
അഞ്ചിന് ആരംഭിച്ച പരിപാടി പത്തിന് അവസാനിച്ചു. പ്രസിഡന്റ് വിന്‍സന്റ് പറശ്ശേരി, സെക്രട്ടറി വിനോദ് കുമാര്‍, മറ്റ് കമ്മറ്റി അംഗങ്ങളായ ഷിബി ഡെന്നി, ജോയ് മാത്യു,ജിനി ജോയ്, സുമിത് മോഹന്‍, ടെസി തോമസ്, രശ്മി സുമിത് എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ഈ പരിപാടിയുടെ വിജയത്തിന് പിന്നില്‍.
ഒരുപിടി നല്ല നിമിഷങ്ങള്‍ സമ്മാനിച്ചുകൊണ്ട് മികച്ചൊരു തുടക്കമായി ലൈവ് ഷോ മാറി. കൂട്ടായ്മയിലൂടെ നല്ല സൗഹൃദങ്ങള്‍ സൃഷ്ടിക്കാന്‍ ആദ്യ ചവിട്ടുപടിയായി ബാത്തിലെ ഈ മെഗാ ഷോ.
|
മഴവിൽ സംഗീത വേദിയിൽ പെയ്തിറിങ്ങിയത് സംഗീത നൃത്തവിസ്മയം തീർത്ത കലാവസന്തം
ബോൺമൗത്ത്: ബോൺമൗത്തിലെ "മഴവിൽ സംഗീത’ വേദിയിൽ വിരിഞ്ഞത് വർണാഭമായ കലാ വസന്തം. നൂറു കണക്കിന് ആസ്വാദക ഹൃദയങ്ങളെ ആവേശത്തിമർപ്പിൽ ആറാടിച്ച സംഗീതനൃത്തോത്സവത്തെ സദസ് ഏറെ ഹർഷാരവത്തോടെയാണ് വരവേറ്റത്. ഉച്ചക്ക് ഒരു മണിക്ക് ആരംഭിച്ച കലാവിരുന്ന് രാത്രി പതിനൊന്നു വരെ നീണ്ടു നിന്നു.
കേബ്രിഡ്ജ് മേയറും പ്രമുഖ ക്രിമിനൽ ലോയറുമായ ബൈജു തിട്ടാല മുഖ്യ അഥിതിയായിരുന്നു. മേയറെ സംഘാടക സമിതി ഷാൾ അണിയിച്ചു ആദരിച്ചു. അദ്ദേഹം ഉദ്ഘാടന സന്ദേശവും നൽകി. യുകെയിൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവവും പൊതുപ്രവർത്തകനുമായ ടോണി ചെറിയാൻ, നഴ്സിംഗ് പഠന റിക്രൂട്ട്മെന്റ് മേഖലയിലെ മികവിന് ആർഷ സെബാസ്റ്റ്യൻ എന്നിവരെയും മഴവിൽ സംഗീത വേദിയിൽ പ്രത്യേകമായി ആദരിക്കുകയുണ്ടായി.
ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് മുഖ്യ സ്പോൺസറായിരുന്നു. ഡിസൈനേജ് അഡ്വർടൈസിംഗ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർ കെ ഡിസൈനേഴ്സ് , റോസ്ഡിജിറ്റൽ വിഷൻ, എ ആർ ഫോട്ടോഗ്രഫി,ടൈം ലെസ്സ് സ്റ്റുഡിയോ,കളർ മീഡിയ (വെൽസ് ചാക്കോ),ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് (ബിനു നോർത്താംപ്ടൺ) തുടങ്ങിയവരുടെ സാങ്കേതിക മികവുകൾ പരിപാടിയെ ആകർഷകമാക്കി.
നൂതന ലൈറ്റ് ആൻഡ് സൗണ്ട് സാങ്കേതികത്വത്തിന്റെ മികവോടെ ആലപിച്ച മധുരഗാനങ്ങൾ ആവോളം ശ്രവിക്കുവാനും, നൃത്ത നൃത്ത്യങ്ങളുടെ മാസ്മരികത വിരിഞ്ഞ അരങ്ങിൽ, മികവുറ്റ വ്യത്യസ്ത കലാപ്രകടനങ്ങളും, അവതരണങ്ങളും ആസ്വദിക്കുവാനുമുള്ള സുവർണാവസരമാണ് മഴവിൽ സംഗീത വേദിയിൽ ലഭിച്ചത്.
മാസ്റ്റർ ഓഫ് സെറിമണിയായി വേദിയെ കയ്യിലെടുത്ത് നർമ്മവും സംഗീതവും ചാലിച്ച് അനർഗളമായ വാക്ധോരണിയിൽ ആർജെ ബ്രൈറ്റ്, ലണ്ടനിൽ നിന്നുള്ള ജിഷ്മാ മെറി, സാലിസ്ബറിയിൽ നിന്നുള്ള പപ്പൻ എന്നിവർ വേദി കീഴടക്കി.
സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന യുകെയിലെ പ്രശസ്തമായ "വോക്സ്ആൻജെല’ മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ്ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്ക്രീനിന്റെ വർണ്ണാഭമായ പശ്ചാത്തലത്തിലും അനുഗ്രഹീതരായ ഗായകരുടെ ആലാപനങ്ങള്‍ വേദിയെ സംഗീതസാന്ദ്രമാക്കി.
എഴുപതിൽ പരം കലാകാരന്മാരുടെ ഗംഭീരമായ പ്രകടനമാണ് സദസിനു സമ്മാനിച്ചത്.അനീഷ് ജോര്‍ജ്, ടെസ്മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് ഈ അവിസ്മരണീയ സംഗീത സായാഹ്നത്തിനു നേതൃത്വം നൽകിയത്.
|
അലിക് ഇറ്റലിയുടെ അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തു
റോം: ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലിയുടെ ഈ വർഷത്തെ അംഗത്വ വിതരണോദ്ഘാടനം റോമിലെ വില്ല പംഫീലി ഗ്രൗണ്ടിൽ സെക്രട്ടറി ഇരിമ്പൻ തോമസിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ് വനിതാ അംഗമായ ബബിത പ്രശാന്തിന് നൽകി നിർവഹിച്ചു.
ഇതോടൊപ്പം ഫാമിലി മെമ്പർഷിപ്പ് ട്രഷറർ ഗോപകുമാർ അമ്പിളി രാഹുലിന് നൽകി നിർവഹിക്കുകയുണ്ടായി. വെസ് പ്രസിഡന്റ് രാജു കളിക്കാടൻ, ജോ. സെക്രട്ടറി ജിൻസൺ പലാട്ടി, കൗണിസലർമാരായ ജിന്റോ കുര്യക്കോസ്, സിറിയക്ക് ജോസ്, ജോഷി മല്യയാന, സുനിൽ കുമാർ, ജെജി മാന്നാർ, ഓഡിറ്റർ ജോസ് മോൻ കമ്മിട്ടിൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഇതോടനുബന്ധിച്ച് അലിക് ഇറ്റലിക്ക് പുതുതായി ഗ്രൂപ്പും സംജാതമാകുന്ന വിവരവും എല്ലാവരുടെയും പ്രത്യേക ശ്രദ്ധയ്ക്ക് 2024 ജൂൺ മുതൽ സംഘടനയുടെ അംഗത്വം പുതുക്കുന്നവരുടെയും പുതിയതായി എടുക്കുന്നവരുടെയും പേരുകൾ മാത്രമേ പുതിയ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേർക്കുകയുള്ളൂ എന്ന വിവരവും അംഗത്വത്തിന് അലിക്ക് എക്സിക്യൂട്ടീവ് ഭാരവാഹികളെ ബന്ധപ്പെടാവുന്നതാണ് തുടർന്നും എല്ലാവരുടെയും സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നതായി അലിക് കമ്മിറ്റി അറിയിച്ചു.
|
ലോക കേരളസഭയില്‍ സജീവമായി ഇറ്റലിയില്‍ നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: ഇറ്റലിയില്‍ നിന്നു ലോക കേരളസഭയില്‍ പങ്കെടുത്ത നാലു പ്രതിനിധികളും വിവിധ സെഷനുകളിലെ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. ഫാ. പോള്‍ സണ്ണി ഫെര്‍ണാണ്ടസ്, ബെന്നി മാത്യു വെട്ടിയാടന്‍, എബിന് പരിക്കാപ്പള്ളില്‍ എന്നിവരാണ് ഇറ്റലിയിലുള്ള പ്രവാസി മലയാളികളെ പ്രതിനിധീകരിച്ച് എത്തിയത്.
മന്ത്രി പി.എ. മുഹമ്മദ് റിയാസുമായും ഇവർ കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ടൂറിസം മേഖലയിൽ ഇറ്റലിയുമായി സഹകരിച്ച് ഈ രംഗം മെച്ചപ്പെടുത്തണമെന്ന് സംഘം അഭ്യർഥിച്ചു.
ഇതിനായി ലോക കേരളസഭ അംഗങ്ങൾ എന്ന നിലയിൽ പ്രവർത്തിക്കുമെന്നും മന്ത്രിക്ക് ഉറപ്പുനൽകി.
|
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
സാൽഫോഡ്: വി. എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോമലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു.
പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴിന് 11.30 ന് കാത്തലിക് സീറോമലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് ആഘോഷമായ തിരുനാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമങ്ങൾക്കും നേതൃത്വം നൽകും.
തിരുനാളിന് ഒരുക്കമായി ഈ മാസം 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ അഞ്ചിന് വൈകുന്നേരം 5.45ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും.
തുടർന്ന് വി.കുർബാനയ്ക്കും നൊവേനയ്ക്കും ബാബു പുത്തൻപുരയിൽ അച്ചൻ നേതൃത്വം നൽകും. ജൂലൈ ആറിന് രണ്ടിന് ജിനോ അരിക്കാട്ട് എംസിബിഎസ് അച്ചന്റെ കാർമികത്വത്തിൽ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
തുടർന്ന് 4.45ന് മിഷൻ ഡേ ആഘോഷവും സൺഡേസ്കൂൾ വാർഷികവും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴിന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചു വരുന്നു.
തിരുനാളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാനും എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി മിഷൻ ഡയറക്ടർ ഫാ. ജോൺ പുളിന്താനത്ത് അറിയിച്ചു.
|
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ ആനുവല്‍ ഗാതറിംഗിന് ഗംഭീര പരിസമാപ്തി
ബ്രിസ്റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതാ വുമണ്‍സ് ഫോറത്തിന്റെ ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ ആനുവല്‍ ഗാതറിംഗിന് ഗംഭീര പരിസമാപ്തി. ഗ്ലോസ്റ്ററിലെ സെന്റ് അഗസ്റ്റിയന് ചര്‍ച്ചില്‍ നടന്ന ആനുവല്‍ ഗാതറിംഗ് വനിതകളുടെ പങ്കാളിത്തംകൊണ്ടും പരിപാടികള്‍കൊണ്ടും ശ്രദ്ധേയമായി.
മൂന്ന് വൈദീകരുടെ നേതൃത്വത്തില്‍ നടന്ന വിശുദ്ധ കുര്‍ബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ശേഷം ആനുവല്‍ ഗാതറിംഗിന്റെ ഔദ്യോഗിക ഉത്ഘാടനം നടന്നു. ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ ജോയിന്റ് സെക്രട്ടറി ഷീബ അളിയത്ത് ഏവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
വുമണ്‍സ് ഫോറം റിജിയണല്‍ ഡയറക്ടര്‍ റവ. ഫാ. മാത്യു സെബാസ്റ്റ്യന്‍ പാലരകരോട്ട് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതു പോലെ നമ്മള് സ്വപ്നത്തിന്റെ തീര്‍ഥാടകരാണെന്നും അതിനാല്‍ വലിയ സ്വപ്നങ്ങള്‍ കണ്ട് വലിയ നേട്ടങ്ങള്‍ ജീവിതത്തില്‍ സ്വന്തമാക്കണമെന്നും ഫാ. മാത്യു സെബാസ്റ്റ്യന്‍ ആഹ്വാനം ചെയ്തു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണ്‍ കോഓര്‍ഡിനേറ്ററായ റവ. ഫാ. ജിബിന്‍ വാമറ്റത്തില്‍ വുമണ്‍സ് ഫോറത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്ത്രീകള്‍ ഹൃദയമാണ്. ശക്തമായ ധമനികളുണ്ടായാല്‍ മാത്രമേ ഹൃദയം മികച്ച രീതിയില്‍ പ്രവര്‍ത്തിക്കൂ.. അതിനാല്‍ നിങ്ങള്‍ കൂടുതല്‍ കരുത്തരാകണമെന്ന് ഫാ. ജിബിന്‍ ആവശ്യപ്പെട്ടു.
സെന്റ് തോമസ് മിഷന് കാര്‍ഡിഫ് ഡയറക്ടര്‍ റവ. ഫാ. പ്രജില്‍ പണ്ടാരപറമ്പില്‍ മിഷന്റെ പ്രവര്‍ത്തനങ്ങളില്‍ അഭിനന്ദനം അറിയിച്ചു. സ്ത്രീകള്‍ ഡോട്ടേഴ്സ് ഓഫ് കിംഗ് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. കൃത്യനിര്വഹണത്തിന്റെ കാര്യത്തിലും മനോഭാവത്തിന്റെ കാര്യത്തിലും മികച്ച മുന്നേറ്റം കൊണ്ടുവരാന്‍ ആഹ്വാനം ചെയ്യുന്നതായിരുന്നു ഫാദറിന്റെ വാക്കുകള്‍.
സ്ത്രീകള്‍ക്ക് പൈശാചിക ശക്തികളെ തകര്‍ക്കാന്‍ കരുത്തുള്ളവരാണ്. ബാഹ്യസൗന്ദര്യമല്ല കരുത്ത്. പ്രാര്‍ഥനയോടെ മക്കളെ ചേര്‍ത്തുപിടിക്കുക. സ്ത്രീയുടെ സൃഷ്ടി മഹനീയമാണെന്നും സിസ്റ്റര്‍ ജീന്‍ പറഞ്ഞു.
വുമണ്‍സ് ഫോറം ഡയറക്ടര്‍ ഓഫ് എപാര്‍കി ജീന്‍ മാത്യുവും ബ്രദര്‍ ഷിബു ജോണും വനിതാ ഫോറത്തിന്റെ ആവശ്യകതകളെ പറ്റി സംസാരിച്ചു. ബ്രദര്‍ ഷിബു ജോണിന്റെ മോട്ടിവേഷണല്‍ വാക്കുകള്‍ ഏവര്‍ക്കും ആവേശം നിറഞ്ഞ അനുഭവമാണ് സമ്മാനിച്ചത്.
പ്രാര്‍ഥനയെ കേന്ദ്രീകരിച്ചായിരുന്നു സംസാരം. നേടിയെടുക്കാനല്ല ശക്തി സ്വീകരിക്കാനാണ് പ്രാര്‍ഥിക്കേണ്ടത്. സ്വര്ഗസ്തനായ പിതാവേ പ്രാര്‍ഥനയുടെ അര്‍ഥവും ബ്രദര്‍ വിശദീകരിച്ചു. പഴയ കാലത്തെ അമ്മമാരെ പോലെ നേടിയെടുക്കാനല്ല ശക്തിസ്വരൂപിക്കാന്‍ പ്രാര്‍ഥിക്കാന്‍ ഫാദര്‍ ആഹ്വാനം ചെയ്തു.
രുചികരമായ ഭക്ഷണമാണ് ഒരുക്കിയിരുന്നത്. പിന്നീട് യൂണിറ്റുകളുടെ ആക്ടിവിറ്റി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസറായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സായിരുന്നു.
ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയൺ പ്രസിഡന്റ് സോണിയ ആന്റണി എല്ലാവരോടും സംസാരിച്ചു. ജൂബി എല്‍സാ ജോണ്‍ പരിപാടിയുടെ ആങ്കറിംഗ് മനോഹരമായി നിര്‍വഹിച്ചു. ഗ്ലോസ്റ്റര്‍ സെന്റ് മേരീസ് മിഷന്റെയും ന്യൂപോര്ട്ടിന്റെയും വനിതകളുടെ നൃത്തപരിപാടികള്‍ എല്ലാവരുടേയും മനം കവര്‍ന്നു.
മനോഹരമായ ഒരു ദിവസമാണ് വനിതാ ഫോറത്തിന് ആനുവല്‍ ഗാതറിംഗ് സമ്മാനിച്ചത്. അടുത്ത തവണ വീണ്ടും കാണാമെന്ന് പറഞ്ഞാണ് ഏവരും പിരിഞ്ഞത്. വനിതകളുടെ ഈ കൂട്ടായ്മയ്ക്ക് ഇനിയും ഒരുപാട് മുന്നോട്ട് പോകാന്‍ പ്രചോദനമായിരുന്നു ഈ ഗെറ്റ് ടുഗെതര്‍.
|
ഇംഗ്ലണ്ടിലെ "നസ്രേത്' മരിയൻ പുണ്യ കേന്ദ്രമൊരുങ്ങി; വാത്സിംഗ്ഹാം തീർഥാടനത്തിന് ഇനി ഒരുമാസം
വാത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ "നസ്രേത്' എന്ന് ഖ്യാതി നേടിയതും കത്തോലിക്കാ സഭയുടെ മരിയൻ തീർഥാടക കേന്ദ്രങ്ങളിൽ പ്രമുഖവുമായ വാത്സിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ എട്ടാമത് തീർഥാടനത്തിന് ഒരുക്കങ്ങൾ പൂർത്തിയായി.
സീറോമലബാർ സഭയുടെ നേതൃത്വത്തിൽ ഭക്തിനിർഭരവും ആഘോഷപൂർവവും നടത്തപ്പെടുന്ന വാത്സിംഗ്ഹാം മരിയൻ തീർഥാടനവും തിരുന്നാളും ജൂലൈ 20ന് ശനിയാഴ്ച കൊണ്ടാടും. യുറോപ്പിലെമ്പാടുമുള്ള സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ മാതൃഭക്ത സംഗമവേദിയായി വാത്സിംഗ്ഹാം മരിയ തീർഥാടനം ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് ശ്രാമ്പിക്കൽ തിരുന്നാൾ കുർബാനയിൽ മുഖ്യകാർമികത്വം വഹിച്ച് സന്ദേശം നൽകും. രൂപതയിലെ മുഴുവൻ സീറോമലബാർ വൈദികരും സഹകാർമികരായി പങ്കുചേരും. ഈ വർഷം വാത്സിംഗ്ഹാം തീർഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്നത് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ കേംബ്രിഡ്ജ് റീജിയണിലെ വിശ്വാസസമൂഹമാണ്.
തീർഥാടന വിജയത്തിനായി റീജിയണിലെ ഭവനങ്ങളിൽ പ്രത്യേകമായി നടന്നു വരുന്ന മാധ്യസ്ഥ പ്രാർഥനകളുടെ നിറവിൽ മാതൃസന്നിധിയിൽ മരിയൻ പ്രഘോഷണവും പ്രാർഥനാ നിയോഗവുമായി എത്തുന്ന തീർഥാടകർക്ക് അനുഗ്രഹ സാക്ഷ്യങ്ങളുടെ അനുഭവവും പ്രാർഥനാ സാഫല്യവും ലഭിക്കും.
യുകെയിലുടനീളമുള്ള സീറോമലബാർ ഇടവകകളിൽ നിന്നുള്ള പ്രസുദേന്തിമാർ വാത്സിംഗ്ഹാം തീർഥാടനത്തിൽ പങ്കുചേരും. അതിനാൽ തന്നെ യുകെയുടെ നാനാഭാഗത്തു നിന്നുമായി ആയിരങ്ങൾ പങ്കുചേരുന്ന തീർഥാടനത്തിൽ രൂപതയിലെ എല്ലാ മിഷനുകളുടെയും പ്രാതിനിധ്യം തീർഥാടന നടത്തിപ്പിൽ ആത്മീയ ചൈതന്യ പ്രൗഢി ഉണർത്തും.
വിശ്വാസികളുടെ വർധിച്ചു വരുന്ന ബാഹുല്യത്തെ മുന്നിൽ കണ്ടു ഇക്കുറി തീർഥാടനസ്ഥലത്തെത്തുന്ന വാഹനങ്ങളുടെ എണ്ണം പരമാവധി നിയന്ത്രിക്കുന്നതിനായി ഓരോ ഇടവകയിലും ഉള്ള വിശ്വാസികളോട് താന്താങ്ങളുടെ വാഹനങ്ങളിൽ വരുന്നതിനു പകരം ഇടവകകളുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിട്ടുള്ള കോച്ചുകളിൽ പ്രാർഥനയുടെ അന്തരീക്ഷത്തിൽ ഒരുമിച്ചു തന്നെ എത്തുവാൻ നിർദേശിച്ചിട്ടുണ്ട്.
അതിനാൽ തന്നെ വാത്സിംഗ്ഹാം പുണ്യകേന്ദ്രം സ്ഥിതിചെയ്യുന്ന ഗ്രാമത്തിന്റെ പരിപാവനതയും ശാന്തതയും ചൈതന്യവും അങ്ങേയറ്റം കാത്തുപരിപാലിച്ചുകൊണ്ടുള്ള ഒരു തീർഥാടനമാവും ഇത്തവണ ഉണ്ടാവുക.
തീർഥാടകർക്കായി ചൂടുള്ള കേരള ഭക്ഷണം, മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള ഫുഡ് സ്റ്റാളുകൾ അന്നേദിവസം തുറന്നു പ്രവർത്തിക്കുന്നതാണ്.
ജൂലൈ 20നു ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ നേതൃത്വത്തിൽ മരിയൻ പുണ്യകേന്ദ്രത്തിൽ നടത്തപ്പെടുന്ന എട്ടാമത് വാത്സിംഗ്ഹാം തീർഥാടനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ കേംബ്രിഡ്ജ് റീജിയൺ തീർഥാടക സ്വാഗതസംഘം അറിയിച്ചു.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL
|
കുവൈറ്റ് ദുരന്തം: പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സീറോമലബാർ സമൂഹം
മാഞ്ചസ്റ്റർ സിറ്റി: കുവൈറ്റിലുണ്ടായ തീപിടിത്തത്തിൽ ജീവൻ നഷ്ടമായ സഹോദരങ്ങൾക്കായി പ്രത്യേക ദിവ്യബലിയും പ്രാർഥനയുമായി മാഞ്ചസ്റ്ററിലെ സീറോമലബാർ സമൂഹം അണിചേർന്നു.
വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയത്തിൽ നടന്ന പ്രത്യേക പ്രാർഥനകൾക്കും ദിവ്യബലിക്കും മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം നേതൃത്വം നൽകി. ദിവ്യബലിയെ തുടർന്ന് അനുസ്മരണവും ഒപ്പീസും നടന്നു.
കഴിഞ്ഞദിവസം തിരുന്നാളിനോട് അനുബന്ധിച്ചു നടന്ന ഗാനമേള ആരംഭിച്ചതും കുവൈറ്റിൽ മരണമടഞ്ഞവർക്ക് ആദരവർപ്പിച്ച് കൊണ്ടായിരുന്നു. പരേതരുടെ ആത്മശാന്തിക്കായി എല്ലാവരും ഒരുമിനിറ്റ് എഴുന്നേറ്റുനിന്ന് പ്രത്യേക അനുസ്മരണവും നടത്തി.
|
സഹൃദയ സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ടൂർണമെന്റ് 30ന്
കെന്റ്: കെന്റിലെ "സഹൃദയ ദി വെസ്റ്റ് കെന്റ കേരളൈറ്റ്സ്' സംഘടിപ്പിക്കുന്ന അഞ്ചാമത് അഖില യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഈ മാസം 30ന് നടക്കും. യുകെയിലെ എല്ലാ ക്രിക്കറ്റ് പ്രേമികളേയും ടൂർണമെന്റിലേക്ക് ഹാർദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
17 വർഷം പരിചയസമ്പത്തുള്ള സംഘടനയാണ് സഹൃദയ ദി വെസ്റ്റ് കെന്റ കേരളൈറ്റ്സ്. ടി 15 ക്രിക്കറ്റ് ടൂർണമെന്റിൽ വിജയിക്കുന്നവർക്ക് ട്രോഫിക്ക് ഒപ്പം 701 പൗണ്ടും ലഭിക്കും. രണ്ടാം സ്ഥാനക്കാർക്ക് ട്രോഫിയും 501 പൗണ്ടും ലഭിക്കും.
മൂന്നും നാലും സ്ഥാനക്കാർക്കും മികച്ച ബാറ്റർക്കും ബൗളർക്കും ട്രോഫികൾ നൽകുമെന്ന് സഹൃദയ പ്രസിഡന്റ് ആൽബർട്ട് ജോർജ് അറിയിച്ചു. രണ്ടു ഗ്രൗണ്ടുകളിലായി നടക്കുന്ന മത്സരങ്ങൾക്കെത്തുന്നവർക്ക് രുചികരമായ ഭക്ഷണത്തിനായി "ലൈവ് ഫുഡ് ഫെസ്റ്റ്' ഒരുക്കിയിട്ടുണ്ട്.
മിതമായ നിരക്കിൽ നല്ല ഭക്ഷണം എല്ലാവർക്കും ലഭിക്കുമെന്ന് സംഘാടകസമിതിയ്ക്കു വേണ്ടി സെക്രട്ടറി ഷിനോ ടി. പോൾ, പ്രോഗ്രാം കോഓർഡിനേറ്റർ ജോജോ വർഗീസ് എന്നിവർ അറിയിച്ചു.
ഗ്രൗണ്ടുകളുടെ വിലാസം: സ്കിന്നേഴ്സ് സ്കൂൾ ഗ്രൗണ്ട് റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN4 0BU. ഹോക്കൻബറി റിക്രിയേഷൻ ഗ്രൗണ്ട്, റോയൽ ടൺബ്രിഡ്ജ് വെൽസ്, കെന്റ് TN2 5BW.
കൂടുതൽ വിവരങ്ങൾക്ക്: അഭി 07411 454070, മിഥുൻ 07459 657971.
|
ഇറ്റാലിയന്‍ തീരത്ത് ബോട്ടുകള്‍ മുങ്ങി; 11 അഭയാര്‍ഥികള്‍ മരിച്ചു; നിരവധി പേരെ കാണാതായി
റോം: ഇറ്റാലിയന്‍ തീരത്ത് രണ്ട് വ്യത്യസ്ത ബോട്ടപകടങ്ങളിലായി 11 അഭയാര്‍ഥികള്‍ മുങ്ങിമരിച്ചു. 66 പേരെ കാണാതായെന്നാണ് വിവരം. മനുഷ്യക്കടത്ത് സംഘങ്ങളുടെ വലയില്‍ കുടുങ്ങി വിവിധ രാജ്യങ്ങളില്‍നിന്ന് യൂറോപ്പിലേക്ക് കടക്കാമെന്ന പ്രതീക്ഷയില്‍ സഞ്ചരിച്ച ആളുകളാണ് അപകടത്തില്‍പെട്ടത്.
രക്ഷപെട്ടവരെ ഇറ്റാലിയന്‍ കോസ്റ്റ് ഗാര്‍ഡിന് കൈമാറി. തിങ്കളാഴ്ചയാണ് നാദിര്‍ എന്ന കപ്പലില്‍നിന്ന് രക്ഷാപ്രവര്‍ത്തകര്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഈ കപ്പലിലെ 51 പേരെ രക്ഷിച്ചതായി ജര്‍മന്‍ രക്ഷാപ്രവര്‍ത്തകരായ റെസ്ക്യുഷിപ് അറിയിച്ചു.
ഇറ്റാലിയന്‍ ദ്വീപായ ലാംപെഡൂസയില്‍നിന്ന് 40 മൈല്‍ തെക്ക് ഭാഗത്തായിരുന്നു അപകടം. തെക്കന്‍ ഇറ്റലിയിലെ കാലാബ്രിയ തീരത്തുനിന്ന് 100 മൈല്‍ അകലെ അയോണിയന്‍ കടലില്‍ തിങ്കളാഴ്ച ഉച്ചയ്ക്കുണ്ടായ മറ്റൊരു ബോട്ടപകടത്തില്‍ 26 കുട്ടികളടക്കം 66 പേരെ കാണാതായി.
12 പേരെ മറ്റൊരു ചരക്കുകപ്പലില്‍ ഉണ്ടായിരുന്നവര്‍ രക്ഷിച്ച് തുറമുഖത്തെത്തിച്ചു. ഇവരില്‍ ഒരു സ്ത്രീ പിന്നീട് മരിച്ചു. തുര്‍ക്കിയില്‍നിന്ന് പുറപ്പെട്ട കപ്പലാണ് ഇതെന്നാണ് സൂചന.
|
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് ജർമനി സന്ദർശിക്കുന്നു
ഫ്രാങ്ക്ഫർട്ട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നിരണം ഭദ്രാസനാധിപനും സുന്നഹദോസ് സെക്രട്ടറിയുമായ ഡോ. യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത ഈ മാസം 14 മുതൽ ജൂലൈ ഒന്ന് വരെ ജർമനി സെന്റ തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയിൽ സന്ദർശനം നടത്തും.
ഇടവകയുടെ കീഴിലുള്ള ഫ്രാങ്ക്ഫർട്ട്, സ്റ്റുർട്ട്ഗാർട്ട്, മ്യൂണിക്ക്, എസൻ എന്നീ നഗരങ്ങളിലെ വിശുദ്ധ കുർബാനയ്ക്കും വിശുദ്ധശ്ലീഹന്മാരുടെ പെരുന്നാളുകൾക്കും മെത്രാപ്പോലീത്ത മുഖ്യകാർമികത്വം വഹിക്കും.
യുവജനപ്രസ്ഥാനത്തിന്റെ 202425 വർഷത്തെ പ്രവർത്തനോദ്ഘാടനവും ഈ വർഷത്തെ ഒവിബിഎസിന്റെ ഉദ്ഘാടനവും തിരുമേനിയുടെ സന്ദർശനവേളയിൽ നിർവഹിക്കുന്നതാണ്.
|
കോട്ടയത്തിന് അഭിമാനം; ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിൽ മലയാളി യുവാവ്
കോട്ടയം: ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിനെച്ചൊല്ലി കോട്ടയത്തിന് ഇനി അഭിമാനിക്കാം. എലിക്കുളം വഞ്ചിമല കളപ്പുരയ്ക്കൽ കെ.ജെ. ജേക്കബ് മേഴ്സി ദന്പതികളുടെ മൂത്തമകനായ മുപ്പതുകാരൻ അമൽ ജേക്കബാണ് ഹംഗറിയുടെ ടീമിൽ ഉൾപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് മാച്ചുകളിൽ പങ്കെടുത്തു തുടങ്ങിയത്.
2023ൽ നാഷണൽ ക്രിക്കറ്റ് ടീമിലേക്കു സെലക്ഷൻ കിട്ടിയ അമൽ ഇസ്രയേൽ, പോർച്ചുഗൽ, റൊമേനിയ എന്നീ രാജ്യങ്ങളുടെ ടീമിനെതിരേ പോരാടി. 2026ൽ നടത്തുന്ന ഐസിസി ട്വന്റി20 ലോകകപ്പ് മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള ക്വാളിഫൈയിംഗ് മാച്ചുകളിലാണ് ഓൾറൗണ്ടറായി അമൽ കളിച്ചത്.
ബാറ്റിംഗിലും ബൗളിംഗിലും ഒരേ പോലെ ശോഭിക്കാനാവുന്ന അമൽ ക്വാളിഫൈയിംഗ് മാച്ചിൽ ഒരു വിക്കറ്റ് നേടുകയും ചെയ്തു. ബാഡ്മിന്റൺ കളിയിൽ നിന്നാണ് ക്രിക്കറ്റ് രംഗത്തേക്ക് അമൽ എത്തുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റിയിൽനിന്ന് മെക്കാനിക്കൽ എൻജിനിയറിംഗ് ബിടെക് നേടിയ അമൽ ബംഗളൂരു ഐസിസിയിൽ ഐടിമേഖലയിൽ ജോലി ചെയ്യവേ ബാഡ്മിന്റണിലായിരുന്നു ശോഭിച്ചത്.
2019ലാണ് ഹംഗറിയിൽ ഐടി മേഖലയിൽ ജോലിയിൽ പ്രവേശിച്ചത്. ഇതിനിടെ പ്രശസ്തമായ കോബ്ര ക്രിക്കറ്റ് ക്ലബിൽ കളിച്ചു തുടങ്ങിയതോടെയാണ് ക്രിക്കറ്റിൽ ശ്രദ്ധേയനായി തുടങ്ങിയത്.
കോബ്രാ ക്ലബിലൂടെ യൂറോപ്യൻ ലീഗിൽ മികച്ച നേട്ടമായതോടെയാണ് ഹംഗറിയുടെ നാഷണൽ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടത്. ട്രാവൽ വ്ലോഗിലൂടെയും അമൽ ശ്രദ്ധേയനാണ്.
|
ലോക കേരള സഭ: ചര്‍ച്ചകളില്‍ സജീവമായി ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍
തിരുവനന്തപുരം: ലോക കേരള സഭയിലെ ആദ്യ ദിവസം ചര്‍ച്ചകളില്‍ ജര്‍മനിയില്‍ നിന്നുള്ള പ്രതിനിധികള്‍ എല്ലാവരും സജീവമായി പങ്കെടുത്തു.
സരിഗ പ്രേമാനന്ദ്, പോള്‍ ഗോപുരത്തിങ്കല്‍, ഗിരി കൃഷ്ണന്, ജോളി എം. പടയാട്ടില്‍, ജോസ് കുമ്പിളുവേലില്‍ എന്നിവരാണ് ജര്‍മനിയില്‍ നിന്ന് ലോക കേരള സഭയില്‍ പങ്കെടുക്കുന്നത്.
സഭയുടെ രണ്ടാം ദിവസമായ ഇന്നും വിവിധ വിഷയങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. സമ്മേളനം ഇന്ന് വൈകുന്നേരം സമാപിക്കും.
|
വിദേശരാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണം ഇരട്ടിയായി
തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേക്കു ചേക്കേറുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ വൻ വർധന. 2018നെ അപേക്ഷിച്ച് 2023 ആയപ്പോൾ വിദ്യാർഥികളുടെ വിദേശരാജ്യങ്ങളിലേക്കുള്ള കുടിയേറ്റം ഇരട്ടിയായതായാണ് കണക്കുകൾ.
ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൈഗ്രേഷൻ ആൻഡ് ഡെവലപ്മെന്റ് ചെയർമാന് എസ്. ഇരുദയ രാജന്റെ നേതൃത്വത്തിൽ തയാറാക്കിയ കേരള മൈഗ്രേഷൻ സർവേയിലാണ് ഈ വിവരങ്ങളുള്ളത്. കേരള മൈഗ്രേഷൻ സർവേ റിപ്പോർട്ട് ഇരുദയ രാജൻ ഇന്നലെ നടന്ന ലോക കേരളസഭയുടെ ഉദ്ഘാടനവേദിയിൽ മുഖ്യമന്ത്രിക്ക് ചടങ്ങിൽ സമർപ്പിച്ചു.
2018ൽ 1,29,763 വിദ്യാർഥികളായിരുന്നു വിദേശരാജ്യങ്ങളിലേക്കു കുടിയേറിയത്. 2023ൽ ഇത് ഏകദേശം 2,50,000 ആയി വർധിച്ചു. വിദ്യാർഥികളുടെ കുടിയേറ്റം കേരളത്തിൽനിന്നുള്ള കുടിയേറ്റക്കാരുടെ ജനസംഖ്യാ ശാസ്ത്രത്തിൽ കാര്യമായ മാറ്റത്തിന് അടിവരയിടുന്നതായും സർവേ പറയുന്നു. ഇതിൽ 17 വയസിനു മുന്‍പ് വളരെ ചെറുപ്പത്തിൽതന്നെ നാടുവിടുന്നവരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടുണ്ട്.
കേരളത്തിൽനിന്നുള്ള മൊത്തം കുടിയേറ്റക്കാരിൽ 11.3 ശതമാനം വിദ്യാർഥികളാണ്.മാറിക്കൊണ്ടിരിക്കുന്ന ജനസംഖ്യാ വിതാനം, ആഗോള സാന്പത്തിക പ്രതിസന്ധി, ഗൾഫ് നാടുകളിലെ സ്വദേശിവൽക്കരണം തൊഴിൽ വിപണിയിലെ മാറ്റങ്ങൾ എന്നിവയെല്ലാം ആകെയുള്ള പ്രവാസികളുടെ എണ്ണത്തിലുള്ള കുറവിനു കാരണമായെന്നാണ് വിലയിരുത്തൽ.
2018ന് ശേഷമാകട്ടെ കോവിഡ് മഹാമാരിയും ലോക്ക്ഡൗണുമെല്ലാം പ്രവാസികളുടെ വൻതോതിലുള്ള മടങ്ങിവരവിനു കാരണമായതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, മൈഗ്രേഷൻ സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നത് കുടുംബത്തോടൊപ്പം വിദേശത്തേക്ക് ചേക്കേറിയവരുടെ എണ്ണം വർധിച്ചെന്നാണ്. 20 ലക്ഷത്തോളം കേരളീയർ വിദേശരാജ്യങ്ങളിൽ കുടുംബമായി ചേക്കേറുകയോ അതിനൊരുങ്ങുകയോ ചെയ്യുന്നു.
കുടിയേറ്റവും കുടിയേറ്റക്കാരുടെ എണ്ണവും വർധിച്ചതിനൊപ്പംതന്നെ പ്രവാസികൾ അയയ്ക്കുന്ന പണത്തിലും വർധനയുണ്ടായിട്ടുണ്ട്. 2018ൽ 85,092 കോടി രൂപയായിരുന്നു കേരളത്തിൽ എത്തിയിരുന്ന പ്രവാസിപ്പണമെങ്കിൽ കഴിഞ്ഞ വർഷം അത് 2,16,893 കോടിയായി ഉയർന്നു.
അതായത്, അഞ്ചു വർഷത്തിനിടെ ഏകദേശം 155 ശതമാനത്തോളം വർധന. കോവിഡ് മഹാമാരിക്കു ശേഷം ഗൾഫിൽ മാത്രമായൊതുങ്ങാതെ മറ്റനേകം രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത മലയാളികളിൽ വൻതോതിൽ വർധിച്ചതാണ് പ്രവാസി വരുമാനം കൂടുതലായെത്തുന്നതിന് വഴിയൊരുക്കിയത്.
|
മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് നരേന്ദ്ര മോദി
റോം: ഫ്രാൻസിസ് മാർപാപ്പയെ ഇന്ത്യയിലേക്കു ക്ഷണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറ്റലിയിൽ നടക്കുന്ന ജി7 ഉച്ചകോടിയുടെ സമ്മേളനത്തിനിടെ നടത്തിയ കൂടിക്കാഴ്ചയിലാണു മാർപാപ്പയെ ഇന്ത്യാ സന്ദർശനത്തിനു മോദി ക്ഷണിച്ചത്.
ജി7 ഉച്ചകോടിയുടെ ഭാഗമായി മാർപാപ്പയുമായി താൻ കൂടിക്കാഴ്ച നടത്തിയെന്നും ജനങ്ങളെ സേവിക്കാനും ലോകത്തെ കൂടുതൽ മികച്ചതാക്കാനുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ താൻ ആദരിക്കുന്നതായും മോദി പറഞ്ഞു.
ഇന്ത്യ സന്ദർശിക്കാൻ മാർപാപ്പയെ ക്ഷണിച്ചതായും മോദി പിന്നീട് എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. ഉച്ചകോടിയിൽ നിർമിതബുദ്ധിയുടെ ഉപയോഗവുമായി ബന്ധപ്പെട്ട ചർച്ചയിൽ ഫ്രാൻസിസ് മാർപാപ്പ പങ്കെടുത്തു സംസാരിച്ചു.
നയതന്ത്രബന്ധം തുടങ്ങിയ 1948 മുതൽ വത്തിക്കാനുമായി ഇന്ത്യക്കു സുദൃഢമായ ബന്ധമാണുള്ളതെന്ന് മോദിമാർപാപ്പ കൂടിക്കാഴ്ചയെക്കുറിച്ചു വിശദീകരിക്കവേ പ്രധാനമന്ത്രിയുടെ ഓഫീസ് ചൂണ്ടിക്കാട്ടി.
|
ഗാന്ധിജിയുടെ പ്രതിമ തകർത്ത സംഭവം; ഒഐസിസി ഇറ്റലി പ്രതിഷേധിച്ചു
റോം: ഇറ്റലിയിലെ മിലാനിൽ സ്ഥാപിച്ചിട്ടുള്ള ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത സംഭവത്തിൽ ഒഐസിസി ഇറ്റലി റോം എക്സിക്യൂട്ടീവ് കമ്മിറ്റി പ്രതിഷേധിച്ചു.
കുറ്റക്കാർക്കെതിരേ അധികൃതർ നടപടികൾ സ്വീകരിക്കണമെന്ന് ഒഐസിസി ഇറ്റലി ആവശ്യപ്പെട്ടു.
|
ലോക കേരളസഭയിൽ അംഗമായി ജോസ് കുമ്പിളുവേലില്‍
ബെർലിൻ: കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി യൂറോപ്യൻ മലയാളികളുടെ ഇടയിൽ സുപരിചിതനായ ജോസ് കുമ്പിളുവേലിൽ നാലാം ലോക കേരളസഭയിൽ ജർമനിയെ പ്രതിനിധീകരിച്ച് പങ്കെടുക്കും.
1992ൽ ജർമനിയിലെത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ഈ മേഖലയിൽ ജോലി ചെയ്യുന്നതിനൊപ്പം കഴിഞ്ഞ 24 വർഷമായി സ്വതന്ത്ര പത്രപ്രവർത്തനവും ഇദ്ദേഹം നടത്തി വരുന്നു. ദീപിക അടക്കമുള്ള കേരളത്തിലെ മുഖ്യധാരാ പത്രങ്ങളിലും വിവിധ ചാനലുകളിലും ഇദ്ദേഹം വാർത്തകൾ നൽകാറുണ്ട്.
യൂറോപ്പിൽ പ്രസിദ്ധീകരണം തുടങ്ങിയ ആദ്യ മലയാളം ഓൺലൈൻ വാർത്താമാധ്യമമായ പ്രവാസി ഓൺലൈനിന്റെ സ്ഥാപകനും മുഖ്യപത്രാധിപരും ജോസ് കുമ്പിളുവേലിൽ ആണ്. ജര്‍മനിയില്‍ എത്തിയ കാലം മുതല്‍ മലയാളി സമൂഹത്തിലെ കലാ സാംസ്കാരിക സാമുദായിക, സംഘടനാ തലങ്ങളില്‍ മുന്‍പന്തിയില്‍ പ്രവർത്തിക്കുന്ന വ്യക്തിയാണ് ജോസ്.
40 വര്‍ഷം പ്രവര്‍ത്തന പാരമ്പര്യമുള്ള കൊളോണ്‍ കേരള സമാജത്തിന്റെ കൾച്ചറൽ സെക്രട്ടറിയായി 25 വർഷമായി പ്രവർത്തിച്ചുവരുന്നു. ജര്‍മനിയില്‍ കേരള കലകളെ പ്രോത്സാഹിപ്പിക്കാന്‍ 2004ല്‍ കേരള പീപ്പിള്‍സ് ആര്‍ട്ട്സ് ക്ലബ് കൊളോണ്‍ (കെപിഎസി കൊളോണ്‍) എന്ന പേരില്‍ ഒരു രജിസ്റ്റേർഡ് ചാരിറ്റി സംഘടന രൂപീകരിച്ച് അതിന്റെ സ്ഥാപക പ്രസിഡന്റായി തുടരുന്നു.
പ്രശസ്ത ഗായകരായ എം.ജി. ശ്രീകുമാര്‍, കെ.എസ്. ചിത്ര, മധു ബാലകൃഷ്ണന്, അഫ്സല്, നാദിര്‍ഷാ, കലാഭവന്‍ മണി എന്നിവരെ ജർമനിയിലെത്തിച്ച് സ്റ്റേജ് പ്രോഗ്രാമുകൾ സംഘടിപ്പിച്ചിട്ടുണ്ട്.
നിലവില്‍ ഗ്ലോബല്‍ മലയാളി പ്രസ് ക്ലബിന്റെ ജോയിന്റ് സെക്രട്ടറിയാണ്. ജര്‍മനിയിലെ രജിസ്റ്റേർഡ് സംഘടനയായ കേരള ജര്‍മന്‍ കള്‍ച്ചറല്‍ ഫോറത്തിലെ 2007ലെ യൂറോപ്പിലെ മികച്ച പത്രപ്രവര്‍ത്തകനുള്ള പുരസ്കാരവും ലഭിച്ചിട്ടുണ്ട്.
നിരവധി കവിതകളും നിരവധി ഭക്തിഗാനങ്ങളും രചിച്ച് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കുമ്പിൾ ക്രിയേഷൻസിന്റെ ബാനറിൽ പുറത്തിറക്കിയിട്ടുണ്ട്. ജർമനിയിലേക്കുള്ള കുടിയേറ്റം, ഇമിഗ്രേഷൻ പഠനസാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ വെർച്ച്വൽ പ്ലാറ്റ്ഫോമിലൂടെ നിരവധി സെമിനാറുകളും ഒപ്പം മോഡറേറ്ററായും പ്രവർത്തിച്ചുവരുന്നു.
2000 മുതല്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ജര്‍മന്‍ പ്രോവിന്സിൽ അംഗമായും പിന്നീട് ചെയര്മാന്, പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി എന്നീ പദവികളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. നിലവില്‍ ഡബ്ല്യുഎംസി ജര്‍മന്‍ പ്രൊവിന്‍സ് പ്രസിഡന്റുമാണ്.
ഭാര്യ ഷീന നഴ്സായി ജോലി ചെയ്യുന്നു. മക്കളായ ജെൻസ് മെക്കാനിക്കല്‍ എന്ജനീയര്, ജോയൽ ആഹന്‍ യൂണിവേഴ്സിറ്റിയില്‍ വിദ്യാർഥിയാണ്. പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം.
കൊളോണിലാണ് താമസിക്കുന്നത്. കോട്ടാങ്ങൽ സെന്റ് ജോർജ് ഹൈസ്കൂൾ റിട്ട. അധ്യാപകൻ പരേതനായ കുമ്പിളുവേലിൽ കെ.ഒ. ജോസഫിന്റെയും പരേതയായ തടിയൂർ ഊന്നുകല്ലിൽ കുടുംബാംഗം ഏലിയാമ്മയുടെയും മകനാണ്.
|
ബോൺമൗത്തിൽ "മഴവിൽ സംഗീതം' ശനിയാഴ്ച
ബോൺമൗത്ത്: യുകെയിലെ കലാപ്രേമികൾ ഏറെ ആവേശപൂർവം കാത്തിരിക്കുന്ന "മഴവിൽ സംഗീതം' ശനിയാഴ്ച ബോൺമൗത്തിൽ അരങ്ങേറും. കേംബ്രിഡ്ജ് സിറ്റി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല മുഖ്യാതിഥിയായി പങ്കുചേരും.
തിരക്കേറിയ ജീവിതത്തിനിടയിൽ ആനന്ദത്തിനും ആഹ്ലാദത്തിനും ഉല്ലാസത്തിനുമായി അവസരം ഒരുക്കുന്ന സംഗീതനൃത്ത വേദിയിൽ യുകെയിലെ മികവുറ്റ ഗായകരും നർത്തകരും കലാപ്രതിഭകളും ഒരുമിക്കുന്നതാണ്.
"മഴവിൽ സംഗീത' ആഘോഷ രാവിൽ ശ്രവണോത്സുകമായ ഗാനമാലകൾ, നയനാനന്ദകരമായ ചടുലനൃത്തങ്ങൾ, രുചിയൂറും വിഭവങ്ങൾ, ആവേശോജ്വലവും രോമാഞ്ചകവുമായ ആഘോഷോത്സവം എന്നിവയുടെ സമന്വയമാകും ബോൺമൗത്തിൽ സഹൃദയ സദസിനെ കാത്തിരിക്കുക.
എഴുപതിൽപരം കലാകാരുടെ സമ്പന്നവും ഗംഭീരവുമായ സംഗീത നൃത്ത്യവിസ്മയ സന്ധ്യക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകനും പ്രശസ്ത ഗായകനുമായ അനീഷ് ജോർജ് അറിയിച്ചു.
അനീഷ് ജോര്‍ജ്, ടെസ്മോള്‍ ജോര്‍ജ്, ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റിയാണ് എല്ലാ വർഷവും ഈ അവിസ്മരണീയമായ സംഗീത സായാഹ്നത്തിനു നേതൃത്വം വഹിക്കുന്നത്.
പ്രഗത്ഭരായ സൗണ്ട് ലൈറ്റ് എൻജീനിയർമാർ ഒരുക്കുന്ന വർണഭമായ കാഴ്ചകളും ആവേശജ്വലമായ ശബ്ദവിസ്മയങ്ങളും എൽഇഡി വോളും അടക്കം ആഘോഷ രാവിനെ ആകർഷമാക്കും.
എൽഇഡി കളർ മീഡിയയുമായി (വെൽസ് ചാക്കോ), ബീറ്റ്സ് യുകെ ഡിജിറ്റൽ വേൾഡ് (ബിനു നോർത്താംപ്ടൻ) എന്നിവരാണ് നൂതന സാങ്കേതിക പിന്തുണയോടെ പരിപാടികൾക്കു പിന്നിലുള്ള ടെക്നികൽ ടീം.
എആർ ഫോട്ടോഗ്രഫി, ടൈം ലെസ്സ് സ്റ്റുഡിയോ എന്നിവർ ഫോട്ടോഗ്രഫിക്കും, വീഡിയോഗ്രാഫിയിൽ റോസ് ഡിജിറ്റൽ വിഷനുമാണ് ദൃശ്യങ്ങൾ പകർത്തി പ്രേക്ഷകരിലേക്ക് എത്തിക്കുക.
ഡിസൈനേജ് അഡ്വർടൈസിങ്, ഫ്ളിക്സ് ബ്രാൻഡിംഗ്, എ ആർ എന്റർടൈൻമെന്റ്, ആർകെ ഡിസൈനേഴ്സ് എന്നിവരാണ് ആകർഷകമായ പോസ്റ്ററുകൾ മഴവിൽ സംഗീതത്തിനായി ഒരുക്കിയത്.
യുകെയിൽ നിരവധിയായ വേദികളിൽ അവതാരകരായി ഖ്യാതി നേടിയിട്ടുള്ള ആർജെ ബ്രൈറ്റ്, പപ്പൻ, ജോൺ, ജിഷ്മ എന്നിവർ മഴവിൽ സംഗീത വേദിയിൽ അവതാരകരാവും. പ്രമുഖ മോർട്ടഗേജ് ഇൻഷുറൻസ് അഡ്വൈസിംഗ് കമ്പനിയായ ലൈഫ് ലൈൻ പ്രോട്ടക്ട് ലിമിറ്റഡ് ആണ് മുഖ്യ സ്പോൺസർ.
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാൻഡിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്ക്രീനിന്റെ മികവിലും അനുഗ്രഹീതരായ ഗായകര്‍ സംഗീതസാന്ദ്രത പകരുമ്പോൾ യുകെ മലയാളികളുടെ ഓര്‍മയില്‍ എന്നും തങ്ങി നില്ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയാറെടുക്കുന്നത്.
ബോൺമൗത്തിലെ ബാറിംഗ്ടണ്‍ തീയറ്ററില്‍ ഒരുങ്ങുന്ന കലാസായാഹ്നത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. ഉച്ചയ്ക്ക് രണ്ടിന് ആരംഭിക്കുന്ന മഴവിൽ സംഗീതത്തിന് പ്രവേശനം സൗജന്യമാണ്.
VENUE: THE BARRINGTON THEATRE, PENNYS WALK, FRENDOWN, BH22 9TH, BOURNMOUTH.
|
ഒമ്പതുമണിക്കൂര്‍ പറന്ന വിമാനം യാത്രതുടങ്ങിയ വിമാനത്താവളത്തില്‍തന്നെ ഇറങ്ങി
ലണ്ടന്‍: ലണ്ടനില്‍ നിന്ന് അമേരിക്കയിലെ ഹൂസ്റ്റണിലേക്ക് പറന്ന വിമാനം ലണ്ടനിലെ വിമാനത്താവളത്തില്‍ തന്നെ തിരിച്ചിറങ്ങി. ബ്രിട്ടീഷ് എയര്‍വെയ്സിന്റെ ഫ്ലെെറ്റ് 195 ആണ് ലണ്ടനില്‍ തന്നെ തിരിച്ചിറങ്ങിയത്.
ഒമ്പതുമണിക്കൂര്‍ പറന്നശേഷമാണ് വിമാനം ലണ്ടനിലിറങ്ങിയത്. 300 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. ലണ്ടനിലെ ഹീത്രോ വിമാനത്താവളത്തില്‍ നിന്ന് 30 മിനിറ്റ് വൈകിയാണ് വിമാനം പുറപ്പെട്ടത്.
ഹൂസ്റ്റണ്‍ ലക്ഷ്യമാക്കി കുതിച്ച ബ്രിട്ടീഷ് എയര്‍വെയ്സിന്റെ ബോയിംഗ് 787 വിമാനം 4600 മൈല്‍ പറന്ന് അറ്റ്ലാന്റിക് മഹാസമുദ്രം മറികടന്ന ശേഷമാണ് തിരിച്ചുപറന്നത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് വിമാനം തിരിച്ചു പറന്നതെന്നാണ് ബ്രിട്ടീഷ് എയര്‍വെയ്സ് വക്താവ് അറിയിച്ചത്.
യാത്രയ്ക്ക് തടസം നേരിട്ടതില്‍ തങ്ങളുടെ ഉപഭോക്താക്കളോട് മാപ്പ് ചോദിക്കുന്നതായും ബ്രിട്ടീഷ് എയര്‍വെയ്സ് അറിയിച്ചു. അതേസമയം എന്തായിരുന്നു വിമാനത്തിന്റെ സാങ്കേതിക പ്രശ്നം എന്ന കാര്യം ഇനിയും വ്യക്തമാക്കിയിട്ടില്ല.
|
മോദി അടക്കമുള്ള ലോക നേതാക്കളുമായി മാർപാപ്പ ഇന്ന് ചർച്ച നടത്തും
വത്തിക്കാൻ സിറ്റി: ഇന്ന് ജി7 ഉച്ചകോടിയിൽ പങ്കെടുക്കുന്ന ഫ്രാൻസിസ് മാർപാപ്പ പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കമുള്ള ലോകനേതാക്കളുമായി ഉഭയകക്ഷി ചർച്ച നടത്തും.
രാവിലെ 11ന് വത്തിക്കാനിൽനിന്ന് ഹെലികോപ്റ്റർ മാർഗം ഉച്ചകോടി നടക്കുന്ന ഇറ്റലിയിലെ പുലിയയിൽ എത്തിച്ചേരുന്ന മാർപാപ്പയെ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി സ്വീകരിക്കും.
തുടർന്ന് മാർപാപ്പ അന്താരാഷ്ട്ര നാണ്യനിധി മേധാവി ക്രിസ്റ്റലീന ജോർജിയേവ, യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി, ഫ്രഞ്ച് പ്രസിഡന്റ് മക്രോൺ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരുമായി കൂടിക്കാഴ്ച നടത്തും. പ്രാദേശിക സമയം 2.15നാണ് മാർപാപ്പ ഉച്ചകോടിയെ അഭിസംബോധന ചെയ്യുന്നത്.
ഇതിനുശേഷമായിരിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി, കെനിയൻ പ്രസിഡന്റ് വില്യം റൂട്ടോ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ബ്രസീൽ, തുർക്കി, അൾജീരിയ പ്രസിഡന്റുമാർ എന്നിവരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തുക.
ഏഴേമുക്കാലിന് പുലിയയിൽനിന്നു മടങ്ങുന്ന മാർപാപ്പ ഒന്പതേകാലിന് വത്തിക്കാനിൽ തിരിച്ചെത്തും.
|
ലോക കേരള സഭയിൽ ജർമനിയിൽ നിന്നും അഞ്ചുപേർ
ബർലിൻ : നാലാം ലോകകേരള സഭയിലേക്ക് ജർമനിയിൽ നിന്നും അഞ്ചുപേർ തെരഞ്ഞെടുക്കപ്പെട്ടു. പോൾ ഗോപുരത്തിങ്കൽ, ഗിരികൃഷ്ണൻ, സരിഗ പ്രേമാനന്ദ്, ജോളി എം പടയാട്ടിൽ, ജോസ് കുമ്പിളുവേലിൽ എന്നിവരാണ് ജർമനിയിൽ നിന്നും ഇത്തവണത്തെ ലോക കേരള സഭയിൽ അംഗമായിരിക്കുന്നത്.
സരിഗ പ്രേമാനന്ദ്
കോഴിക്കോട് വടകര സ്വദേശിനിയും മ്യൂണിക്കിൽ താമസിക്കുന്ന സരിഗ ടെക്നിക്കൽ യൂണിവേഴ്സിറ്റി മ്യൂണിക്കിൽ നിന്നും പൊളിറ്റിക്സ് ആൻഡ് ടെക്നോളജി മാസ്റ്റർ ബിരുദത്തിന് ശേഷം Responsible Artificial Intelligenceൽ സ്റ്റാർട്ടപ്പ് തുടങ്ങുന്നതിന്റെ അവസാനഘട്ടത്തിൽ ആണ്. മ്യുണിക്കിലെ Women in AI യുടെ വോളന്റിയർ കൂടിയാണ് സരിഗ.
പോൾ ഗോപുരത്തിങ്കൽ
നാലാം തവണയും തെരഞ്ഞെടുക്കപ്പെട്ട പോൾ ഗോപുരത്തിങ്കൽ ഗ്ലോബൽ മലയാളി ഫെഡറേഷൻ (ജിഎംഎഫ്) ഗ്ലോബൽ ചെയർമാന്നും ജർമനിയിലെ സാമൂഹൃ സാംസ്കാരിക നാടകരംഗത്ത് എറെ അറിയപ്പെടുന്ന വൃക്തിയാണ്. മലയാളികളെ പങ്കെടുപ്പിച്ചു കൊണ്ട് വർഷം തോറും അഞ്ചുദിവസങ്ങൾ നീണ്ടു നിൽക്കുന്ന സമ്മേളനങ്ങളും സംഘടിപ്പിക്കുന്നത് പോളിന്റെ ഒരു സവിശേഷതയാണ്.
ജർമനിയിലെ നവാഗതരായി കുടിയേറുന്ന മലയാളികളുടെ പ്രശ്നങ്ങളിൽ സജീവമായി ഇടപെടുന്ന വൃക്തിയാണ്.കൂടാതെ ജർമനിയിലേയ്ക്ക് മലയാളികൾക്ക് കുടിയേറാൻ ജർമൻ ഭാഷ പഠിക്കാൻ അങ്കമാലിയിൽ റൈൻലാൻ്റ് ജർമൻ സ്കൂൾ എന്ന പേരിൽ 2020 മുതൽ നല്ല നിലയിൽ ഒ എസ് ഡി പരീക്ഷ കേന്ദ്രത്തോടു കൂടി ഒരു സ്കൂൾ തുടങ്ങി അതിന്റെ എംഡിയുമാണ്. കഴിഞ്ഞ 45 വർഷമായി കുടുംബസമേതം ജർമനിയിലെ കൊളോണിൽ താമസിക്കുന്നു. ഭാര്യ ജെമ്മ.
ഗിരി കൃഷ്ണൻ
ഇൻഫീനിയോണിൽ (Infinion) കമ്പ്യൂട്ടർ എൻജിനീയറായി ജർമനിയിലെ മ്യൂണിക്കിൽ ജോലി ചെയ്യുന്ന ഗിരികൃഷ്ണൻ ലോക കേരളസഭയിൽ മൂന്നാം തവണയും തെരഞ്ഞെടുക്കപ്പെട്ടു. കേരള സമാജം മ്യൂണിക്കിന്റെ മുൻ പ്രസിഡന്റ്, സംസ്കാര ജർമനിയുടെ നിലവിലെ സെക്രട്ടറി തുടങ്ങിയ രീതിയിൽ മ്യൂണിക്കിലെ മലയാളി സമൂഹത്തിൽ നിറഞ്ഞു നിൽക്കുന്ന വൃക്തിയാണ്.
കഴിഞ്ഞ 20 വർഷമായി ജർമനിയിൽ താമസിക്കുന്നു.
ജോളി എം പടയാട്ടിൽ
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് എന്ന നിലയിൽ പ്രവർത്തിക്കുന്ന ജോളി എം. പടയാട്ടിൽ ജർമനിയിലെ കലാ സാംസ്കാരിക രംഗത്ത് മാത്രമല്ല മാധ്യമ പ്രവർത്തനത്തിലും ആധ്യാത്മിക മേഖലയിലും ഏറെ സജീവമാണ്.
നിരവധി ലേഖനങ്ങൾ, കവിതകൾ, കവിതാ സമാഹാരങ്ങൾ തുടങ്ങിയ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്റെ ലോകം എന്ന പേരിൽ എഴുതിയ ആത്മകഥ കഴിഞ്ഞ ഡിസംബറിൽ നവകേരള സദസിൽ വച്ചു സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് പ്രകാശനം ചെയ്തത്. ജർമനിയിലെ കൊളോണിൽ കഴിഞ്ഞ 39 വർഷമായി കുടുംബസമേതം താമസിക്കുന്നു. ഭാര്യ ചിന്നു
ജോസ് കുമ്പിളുവേലില്‍
കഴിഞ്ഞ 32 വര്‍ഷമായി ജര്‍മനിയിലെ കൊളോണില്‍ താമസിക്കുന്നു. ഇവിടെ എത്തിയ ശേഷം നഴ്സിംഗ് പഠിച്ച് ജോലി ചെയ്യുന്നു. ഇതിനൊപ്പം കഴിഞ്ഞ 24 വര്‍ഷമായി സ്വതന്ത്ര പത്രപ്രവര്‍ത്തനവും (Freelance) നടത്തുന്നു. യൂറോപ്പിലെ ആദ്യത്തെ മലയാളത്തിലുള്ള ഓൺലൈൻ പോർട്ടൽ pravasionlineന്റെ മുഖ്യ പത്രാധിപരാണ്.
2007 ഡിസംബര്‍ 23 മുതൽ പ്രവാസിഓൺലൈൻ മാധ്യമരംഗത്ത് സജീവമായുണ്ട്. 2020 ഫെബ്രുവരി മുതല്‍ ഇതിന്റെ തുടർച്ചയായി യുട്യൂബ് ചാനലും നടത്തിവരുന്നു. ജർമനിയിലെ കലാസാംസ്ക്കാരിക സാമുദായിക രംഗങ്ങളിൽ എന്നും മുൻപന്തിയിൽ നിൽക്കുന്ന വൃക്തിയാണ്.പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറയാണ് സ്വദേശം.
|
മാഞ്ചസ്റ്റർ ദുക്റാനാ തിരുനാൾ: "ആഘോഷരാവ് ' മ്യൂസിക് നൈറ്റ് വെള്ളയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഭാഗമായി പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും, ഐഡിയ സ്റ്റാർസിംഗറിലൂടെ പ്രശസ്തയായ സോണിയയും നയിക്കുന്ന ഗാനമേള വെള്ളിയാഴ്ച വിഥിൻഷോ ഫോറം സെന്ററിൽ നടക്കും. വൈകുന്നേരം അഞ്ച് മുതലാണ് ആഘോഷരാവ് എന്ന് പേരിട്ടിരിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ് നടക്കുക.
ടിക്കറ്റുകൾ ആവശ്യമുള്ളവർ ട്രസ്റ്റിമാരുമായോ പാരിഷ് കമ്മറ്റി അംഗങ്ങളുമായോ ബന്ധപ്പെടണം. ഫോറം സെന്ററിൽ പ്രവർത്തിക്കുന്ന ഫുഡ് സ്റ്റാളുകളിലൂടെ മിതമായ നിരക്കിൽ ഭക്ഷണങ്ങൾ ലഭ്യമാണ്.
ഒഐസിസി ഇറ്റലി ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ വിജയം ആഘോഷിച്ചു. ഈ മാസം 30നാണ് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാവുക. ജൂലൈ ഏഴാം തീയതിയാണ് പ്രധാന തിരുനാൾ.
റാസ കുർബാനയും, പ്രദക്ഷിണവും, ഗാനമേളയും തിരുനാൾ ആഘോഷത്തിന്റെ ഭാഗമായി നടത്തും. ഇതിനുള്ള ക്രമീകരണം മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
ജൂൺ 30ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും, ലദീഞ്ഞും നടക്കും. തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ. ജോസ് അന്ത്യാകുളം എം.സി.ബി.എസ് കാർമ്മികനാകും, തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും, ഉൽപന്ന ലേലവും നടക്കും.ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും,നൊവേനയും നടക്കും.
ഒന്നാം തീയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ. വിൻസെന്റ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകുമ്പോൾ, രണ്ടാം തീയതി മാഞ്ചസ്റ്റർറീജനൽ കോർഡിനേറ്റർ ഫാ. ജോൺ പുളിന്താനം മുഖ്യ കാർമികനാകും.
മൂന്നാം തീയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ. ജയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തീയതി വ്യാഴാഴ്ച സെന്റ് ആന്റണീസ് വികാരി ഫാ. ഓവൻ ഗല്ലഗറും, അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്ഫോർഡ് മിഷൻ ഡയറക്ടർ ഫാ. ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും.
പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി രാവിലെ 9.30 ന് നടക്കുന്ന സീറോമലബാർ സഭയുടെ ആഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ.ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.
തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും. ജൂലൈ ഏഴാം തീയതി വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ. ജോസ് കുന്നുംപുറം കൊടിയിറക്കുന്നതോടെയാവും തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.
|
പ്രധാനമന്ത്രി ഇന്ന് ഇറ്റലിയിലെത്തും
ന്യൂഡൽഹി: അന്‍പതാമത് ജി ഏഴ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഇറ്റലിക്ക് തിരിക്കും. ഉച്ചകോടിയെ മറ്റന്നാള്‍ മോദി അഭിസംബോധന ചെയ്യും. മൂന്നാം തവണയും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടശേഷം മോദി പങ്കെടുക്കുന്ന ആദ്യ വിദേശ പരിപാടിയാണിത്.
ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലാനിയയുടെ ക്ഷണം സ്വീകരിച്ചാണ് മോദി ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ജി 7 നേതാക്കളുമായി അദ്ദേഹം ഉഭയകക്ഷി ചര്‍ച്ചകളും നടത്തും. ഇന്ന് മുതല്‍ ശനിയാഴ്ച വരെയാണ് ജി 7 ഉച്ചകോടി നടക്കുന്നത്.
യോഗം നടക്കാനിരിക്കെ ഇറ്റലിയില്‍ ഖലിസ്ഥാൻ വാദികൾ ഗാന്ധി പ്രതിമ തകർത്ത സംഭവത്തില്‍ ഇറ്റാലിയൻ അധികൃതരുമായി ബന്ധപ്പെട്ടതായി വിദേശകാര്യമന്ത്രാലയം ബുധനാഴ്ച അറിയിച്ചിരുന്നു. ഇസ്രയേൽ പലസ്തീൻ യുദ്ധം, യുക്രെയിൻ, എഐ തുടങ്ങിയ വിഷയങ്ങളാണ് ഇത്തവണ ഉച്ചകോടിയിലെത്തുക.
|
ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി
തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. ഇന്ന് നടക്കാനിരുന്ന സെമിനാറും മാറ്റി. അതേസമയം ലോകകേരളസഭാ സമ്മേളനം നിശ്ചയിച്ച പ്രകാരം നടക്കും.
എന്നാൽ ആഘോഷ പരിപാടികൾ ഉണ്ടാവില്ല. 103 രാജ്യങ്ങളിലെ പ്രതിനിധികളാണ് ഇത്തവണ ലോക കേരള സഭയിൽ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച രണ്ട് മുതൽ മൂന്നര വരെ എട്ട് വിഷയങ്ങളിൽ ചർച്ച നടക്കും.
ശനിയാഴ്ച രാവിലെ മുതലാണ് മേഖലാ യോഗവും റിപ്പോർട്ടിംഗും. തുടർന്ന് എട്ട് വിഷയത്തിലെ ചർച്ചകളുടെ റിപ്പോർട്ട് സമർപ്പണം. വൈകീട്ട് മുഖ്യമന്ത്രി മറുപടി പറയും.
|
നാലാം ലോക കേരള സഭയ്ക്ക് വെള്ളിയാഴ്ച തുടക്കം
തിരുവനന്തപുരം: നിയമസഭാമന്ദിരത്തിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ വെള്ളി, ശനി ദിവസങ്ങളിലായി നാലാമത് ലോക കേരള സഭ ചേരും. 103 രാജ്യങ്ങളിൽനിന്നും 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽനിന്നും പ്രവാസി കേരളീയ പ്രതിനിധികൾ പങ്കെടുക്കും.
ഇരുനൂറിലധികം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. പാർലമെന്റ്, നിയമസഭാംഗങ്ങളും നാലാം ലോക കേരളസഭയുടെ ഭാഗമാണ്.
|
സാൽഫോഡ് വിശുദ്ധ എവുപ്രാസ്യ മിഷൻ തിരുനാൾ ജൂലൈ അഞ്ച് മുതൽ
സാൽഫോഡ്: വിശുദ്ധ എവുപ്രാസ്യയുടെ നാമത്തിൽ സ്ഥാപിതമായ സാൽഫോഡ് സീറോമലബാർ മിഷനിൽ വി. എവുപ്രാസ്യാമ്മയുടെയും വി. തോമാശ്ലീഹായുടെയും വി. സെബസ്റ്റ്യാനോസിന്റെയും സംയുക്ത തിരുനാൾ ഈ വർഷവും സമുചിതമായി ആഘോഷിക്കുന്നു.
പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴിന് 11.30ന് കാത്തലിക് സീറോമലബാർ എപ്പാർക്കി ഗ്രേറ്റ് ബ്രിട്ടൻ മെത്രാൻ മാർ ജോസഫ് സ്രാമ്പിക്കൽ ആഘോഷമായ തിരുനാൾ വി.കുർബാനയ്ക്കും മറ്റ് തിരുക്കർമങ്ങൾക്കും നേതൃത്വം നൽകും.
തിരുനാളിന് ഒരുക്കമായി ഈ മാസം 28 മുതൽ വി. എവുപ്രാസ്യാമ്മയോടുള്ള നൊവേന ആരംഭിക്കും. ജൂലൈ അഞ്ചിന് വൈകുന്നേരം 5.45ന് മിഷൻ ഡയറക്ടർ ഫാ.ജോൺ പുളിന്താനത്ത് തിരുനാളിന് കൊടിയേറ്റും.
തുടർന്ന് വി.കുർബാനയ്ക്കും നൊവേനയ്ക്കും ഫാ. ബാബു പുത്തൻപുരയിൽ നേതൃത്വം നൽകും. ജൂലൈ ആറിന് ഉച്ചയ്ക്ക് രണ്ടിന് ഫാ. ജിനോ അരിക്കാട്ട് എംസിബിഎസ് കാർമികത്വത്തിൽ വി.കുർബാനയും നൊവേനയും ഉണ്ടായിരിക്കും.
തുടർന്ന് 4.45ന് മിഷൻ ഡേ ആഘോഷവും സൺഡേസ്കൂൾ വാർഷികവും നടത്തപ്പെടും. പ്രധാന തിരുനാൾ ദിനമായ ജൂലൈ ഏഴിന് ആഘോഷമായ വി.കുർബാനയ്ക്കു ശേഷം ലദീഞ്ഞ്, പ്രദക്ഷിണം, പരിശുദ്ധ കുർബാനയുടെ ആശീർവാദം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും.
മിഷൻ തിരുനാൾ ഏറ്റവും സമുചിതമായി ആഘോഷിക്കാൻ ട്രസ്റ്റിമാരായ സിറിൽ മാത്യു (07916 036680), ഡോണി ജോൺ (07723920248) എന്നിവരുടെയും തിരുനാൾ കൺവീനർമാരായ ടോം സക്കറിയ (07931 757032), സോണി ജോസഫ് (07853 380625) എന്നിവരുടെയും നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.
തിരുനാളിൽ പങ്കെടുക്കുവാനും വിശുദ്ധരുടെ മാധ്യസ്ഥ്യം വഴി അനുഗ്രഹം പ്രാപിക്കാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
|
കോൺഗ്രസിന്റെ വിജയം ആഘോഷിച്ച് ഒഐസിസി ഇറ്റലി
റോം : ലോകസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ മുന്നേറ്റവും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ തിരിച്ചുവരവും ആഘോഷിച്ചു കൊണ്ട് ഒഐസിസി ഇറ്റലിയുടെ റോമിലെ പ്രവർത്തകർ നാഷനൽ പ്രസിഡന്റ് ഷൈൻ റോബർട്ടിന്റെ അധ്യക്ഷതയിൽ യോഗം സംഘടിപ്പിച്ചു.നാഷനൽ സെക്രട്ടറി ജോസഫ് വലിയ പറമ്പിൽ സ്വാഗതം പറഞ്ഞു.
ഒഐ സി സി പ്രവർത്തനങ്ങൾ ഇനിയും ശക്തിപ്പെടുത്തേണ്ടതിനെക്കുറിച്ചു പ്രസിഡന്റ് വളരെ വിശദമായി പ്രസംഗിച്ചു. യോഗത്തിൽ നാഷനൽ വൈസ് പ്രസിഡന്റ്മാരായ ബ്രൗൺആന്റണി, അനില, നാഷണൽ ട്രഷറർ സാറ്റിൻ ജോസഫ്, കമ്മറ്റി അംഗങ്ങളായ ജിന്റോ കുറിയാക്കോസ്, വർക്കി കോളാട്ടുകുടി, ജോസ് നെയ്ശ്ശേരി, മേഴ്സി തോമസ് എന്നിവർ സംസാരിച്ചു.
ഒഐസിസി രക്ഷാധികാരി തോമസ് ഇരുമ്പൻ പ്രതിപക്ഷത്തിന്റെ പ്രസക്തിയെക്കുറിച്ചും അതിന്റെ അനിവാര്യതയെക്കുറിച്ചും ഇന്ത്യ മുന്നണിയുടെ പ്രവർത്തനങ്ങൾക്ക് സർവവിധ പിന്തുണയും ഒഐസിസി ഇറ്റലി റോമിന്റെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്നും പറഞ്ഞു. സ്നേഹവിരുന്നോട് കുടി യോഗം അവസാനിച്ചു.
|
ഐപിസി യുകെ ആൻഡ് അയർലൻഡ് റീജിയൺ ഏരിയ മീറ്റിംഗ് ബെൽഫാസ്റ്റിൽ
ബെൽഫാസ്റ്റ്: ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭ യുകെ ആൻഡ് അയർലൻഡ് റീജിയണിന്റെ നോർത്ത് അയർലൻഡ് ഏരീയ മീറ്റിംഗ് ശനിയാഴ്ച രാവിലെ 10ന് ബെൽഫാസ്റ്റ് ബെഥേൽ ചർച്ചിന്റെ നേതൃത്വത്തിൽ നടത്തുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി വരുന്നു.
റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജേക്കബ് ജോർജ് ദെെവവചനത്തിൽ നിന്നും സംസാരിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കടന്നുവരുന്ന ദൈവദാസന്മാരും ദൈവജനവും പങ്കെടുക്കുന്നു.
ബെല്‍ഫാസ്റ്റ് ബഥേൽ വോയിസ് സംഗീത ശുശ്രൂഷ നിർവഹിക്കുന്നു. ഈ ആത്മീയ സമ്മേളനത്തിൽ പങ്കെടുക്കുവാൻ, സഭ ഭാരവാഹികൾ നിങ്ങളെ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക്: Pastor Jacob John: 078858800329, Evg. Siby George: 07853094957, Br. Moncy Chacko: 07926508070. Br. Thomas Mathew: 07588631013.
|
ഷൈൻ യോഹന്നാൻ അയർലൻഡിൽ അന്തരിച്ചു
ഡബ്ലിൻ: കൊല്ലം കുണ്ടറ സ്വദേശി ഷൈൻ യോഹന്നാൻ(45) കോർക്കിൽ അന്തരിച്ചു. അർബുദ ബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു പരേതൻ. സംസ്കാരം പിന്നീട്.
കുണ്ടറ പള്ളിമുക്ക് പടിപ്പുര വീട്ടിൽ യോഹന്നാന്റെയും അന്നമ്മയുടെയും മകനാണ്. ഭാര്യ: ജിൻസി. മക്കൾ: ജൊഹാൻ, ജെഫീ, ജെയ്ഡൻ. സഹോദരങ്ങൾ ഷീന, ഷൈജു.
|
ലോകകേരളസഭ: ഇറ്റലിയില്‍ നിന്ന് ഫാ. പോൾ സണ്ണി, ബെന്നി മാത്യു, എബിൻ എന്നിവർ പങ്കെടുക്കും
റോം: തിരുവനന്തപുരത്ത് നടക്കുന്ന ലോകകേരള സഭയുടെ നാലാം സമ്മേളനത്തിൽ ഇറ്റലി മലയാളികളുടെ പ്രതിനിധികളായി റവ. ഫാ. പോൾ സണ്ണി ഫെർണാണ്ടസ്, ബെന്നി മാത്യൂ വെട്ടിയാട്ടൻ, എബിൻ പരിക്കാപ്പള്ളിൽ എന്നിവർ പങ്കെടുക്കും.
ഫാ. പോൾ സണ്ണി ഫെർണാണ്ടസ് ദീർഘകാലം കേരള കത്തോലിക്കാ യുവജന കമ്മീഷൻ സെക്രട്ടറിയായും കേരള ലത്തിൻ സഭ യുവജന കമ്മീഷനിലും ദീർഘകാലം പ്രവർത്തിച്ചിരുന്നു. പുലുവിള, കിളിപ്പാലം എന്നീ ഇടവകയിലും വികാരിയായി സേവനം ചെയ്തിരുന്നു.
ഇപ്പോൾ റോമിലെ പൊന്തിഫികൽ ലാറ്റർയനസേ സർവകലാശാലയിൽ ഡോഗ്മാറ്റിക് തിയോളജിയിൽ ഡോക്ടറേറ്റ് ചെയ്യുന്നു. 2023 മാർച്ച് മുതൽ ഇറ്റലിയിലെ ലത്തീൻ കത്തോലിക്കരുടെ ദേശീയ കോഓർഡിനേറ്ററായി വത്തിക്കാൻ നിയമിച്ചു.
ഏഴു പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്രാവിന്റെ ചിറകുള്ള പെണ്ണ് എന്ന കവിതാ സമാഹാരം കടലില്‍ വച്ച് പ്രകാശനം ചെയ്തു ശ്രദ്ധ നേടിയിരുന്നു.
ബെന്നി മാത്യു റോമിൽ 2006 മുതൽ അലിക് ഇറ്റലിയുടെ സെക്രട്ടറി, വൈസ് പ്രസിഡന്റ്, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കാപോ റോമാ, അങ്കമാലി അസോസിയേഷൻ, ലയൺസ് ക്ലബ് റോമാ സെംപിയോണ സ്റ്റാർസ്, സീറോമലബാർ സഭ പാരിഷ് കൗൺസിൽ എന്നീ സംഘടകനളിൽ സജീവമാണ്.
തൃശൂർ അന്നമനട ഇടയാറ്റൂർ പുതുശേരി വെട്ടിയാടൻ വീട്ടിൽ മാത്യു ആനി ദമ്പതികളുടെ മകനാണ്. ഭാര്യ ലിജി ഇരിമ്പൻ, ഐറിൻ, അലീഷാ, മർത്തിന്നാ എന്നി മക്കളും ഒരുമിച്ച് റോമിൽ താമസിക്കുന്നു.
ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ പരിക്കാപ്പള്ളിൽ അലിക് ഇറ്റലിയുടെ സെക്രട്ടറിയായും പ്രവാസി കേരള കോൺഗ്രസ് എം നേതാവും വേൾഡ് മലയാളി ഫെഡറഷന്റെ റോമിലെ സ്ഥാപക വൈസ് പ്രസിഡന്റുമാണ്. ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്നു.
കണ്ണൂർ ജില്ലയിലെ ഇരിട്ടി എടൂർ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹാമിന്റെയും ചിന്നമ്മയുടെയും മകനാണ്. ഭാര്യ ജാൻസി. എലെന, കരോളിന, ഫാബിയോ എന്നിവർ മക്കളാണ്. കുടുംബ സമ്മേതം റോമിൽ താമസിക്കുന്നു.
|
സ്റ്റീവനേജ് ഡേയിൽ കേരളപ്പെരുമയൊരുക്കി സർഗം; ചെണ്ട് കൊട്ടി അരങ്ങ് നിറഞ്ഞ് സ്റ്റീവനേജ് മേയറും
സ്റ്റീവനേജ് : യുകെയിലെ പ്രഥമ ’പ്ലാൻഡ് സിറ്റി’യായ സ്റ്റീവനേജിന്റെ പ്രൗഢ ഗംഭീര ദിനാഘോഷം കേരളപ്പെരുമയുടെയും ആഘോഷമായി. കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്ന പവിലിയൻ സന്ദർശിക്കുന്നതിന് നിരവധിയാളുകളാണ് എത്തിയത്.
കേരളത്തിന്റെ തനതു കലാരൂപങ്ങൾ, ആയോധന കലകൾ, വിഭവങ്ങൾ, തൃശൂർ പൂരം, ടൂറിസം, മൂന്നാർ അടക്കം വർണ്ണ ചിത്രങ്ങൾക്കൊണ്ടു സമ്പന്നമായ സർഗം പവിലിയൻ കേരളത്തിന്റെ പ്രൗഢി വിളിച്ചോതുന്നതായി.
ബോസ് ലൂക്കോസ്, സോയ്മോൻ, മാത്യൂസ്, ആദർശ് പീതാംബരൻ, റ്റിജു മാത്യു, ഷിജി കുര്യാക്കോട്, ബേസിൽ റെജി, ഷൈനി ജോ, ടെസ്സി ജെയിംസ്, ഷോണിത്, എമ്മാ സോയിമോൻ എന്നിവരോടൊപ്പം കുട്ടികളായ ആദ്യ അദർശ്, അദ്വ്യത ആദർശ് എന്നിവരുടെ ശ്രവണ സുന്ദരവും, താളാൽമകവുമായ ശിങ്കാരിമേളം സ്റ്റീവനേജ് ’മെയിൻ അരീന’യിൽ ഒത്തു കൂടിയ നൂറു കണക്കിന് കാണികൾ ഏറെ കയ്യടികളോടെയാണ് സ്വീകരിച്ചത്.
ചെണ്ടമേളം ആസ്വദിക്കുകയും, തുടർന്ന് ആവേശം ഉൾക്കൊണ്ട സ്റ്റീവനേജ് മേയർ കൗൺസിലർ ജിം ബ്രൗൺ പവിലിയൻ സന്ദർശിക്കുകയും ചെണ്ട വാങ്ങി മിനിറ്റുകളോളം താളാൽമകമായിത്തന്നെ കൊട്ടി ആനന്ദിക്കുകയും ചെയ്തു. പവലിയനിൽ അലങ്കരിച്ചിരുന്ന ഓരോ ഫോട്ടോയും ചോദിച്ചറിയുകയും, തന്റെ ശ്രീലങ്കൻ യാത്രയുടെ സമാനമായ അനുസ്മരണം പങ്കിടുകയും ചെയ്തു.
ടെസി ജയിംസ്, ആതിര ഹരിദാസ്, അനഘ ശോഭാ വർഗീസ്, ശാരിക കീലോത് എന്നിവരുടെ വശ്യസുന്ദരവും, ചടുലവുമായ ക്ലാസിക്കൽ ഡാൻസ് വേദിയെ ആകർഷകമാക്കി. നിറകയ്യടിയോടെയാണ് കാണികൾ കേരള നൃത്തത്തെ സ്വീകരിച്ചത്.
അപ്പച്ചൻ കണ്ണഞ്ചിറ, ഹരിദാസ് തങ്കപ്പൻ, നന്ദു കൃഷ്ണൻ, ജെയിംസ് മുണ്ടാട്ട്, പ്രവീൺകുമാർ തോട്ടത്തിൽ, നീരജ ഷോണിത്, ചിന്തു, സഹാന, വിത്സി പ്രിൻസൺ അടക്കം സർഗ്ഗം കമ്മിറ്റി ലീഡേഴ്സ് നേതൃത്വം നൽകി. ’സർഗ്ഗം സ്റ്റീവനേജ് മലയാളി അസോസിയേഷൻ’ സംഘാടകരുടെ പ്രത്യേക പ്രശംസകൾ ഏറ്റുവാങ്ങി. ’സർഗം കേരളാ പവിലിയൻ’ സന്ദർശകർക്ക് പാനീയങ്ങളും സ്നാക്സും വിതരണവും ചെയ്തിരുന്നു.
|
ഫ്രാൻസിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു: പാർലമെന്റ് പിരിച്ചുവിട്ട് മാക്രോണ്‍
പാരീസ്: ഫ്രാൻസിൽ പാർലമെന്റ് പിരിച്ചുവിട്ട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ദേശീയ അസംബ്ലിയിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പ് ഈ മാസം 30നും രണ്ടാംഘട്ട തെരഞ്ഞെടുപ്പ് ജൂലൈ ഏഴിനും നടക്കും.
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ 40 ശതമാനം വോട്ടോടെ ഫ്രാൻസിലെ വലതുപക്ഷ പാർട്ടികൾ ഭൂരിപക്ഷം നേടിയിരുന്നു. രാജ്യത്തിന്റെ സാന്പത്തിക പിന്നോക്കാവസ്ഥ എടുത്തു കാട്ടി വലതുപക്ഷം മുന്നേറുന്നതിൽ മാക്രോണ്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിൽ ഫ്രാൻസിലെ തീവ്ര വലതുപക്ഷ പാർട്ടികൾക്ക് ഏകദേശം 40 ശതമാനം വോട്ട് നേടാൻ കഴിഞ്ഞുവെന്ന് മാക്രോണ്‍ അഭിപ്രായപ്പെട്ടു.
ജോർദാൻ ബാർഡെല്ലയുടെ നേതൃത്വത്തിലുള്ള നാഷണൽ റാലി 32.3 മുതൽ 33 ശതമാനം വരെ വോട്ട് നേടിയപ്പോൾ, മാക്രോണിന്റെ റെനൈസൻസ് പാർട്ടിയുടെ നേതൃത്വത്തിലുള്ള സഖ്യം 14.8 മുതൽ 15.2 ശതമാനം വരെ മാത്രമാണ് വോട്ട് നേടിയത്.
ഫ്രാൻസ് ഒരു മാറ്റം ആഗ്രഹിക്കുന്നുവെന്നും അതിനാൽ പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നും ബാർഡെല്ല മാക്രോണിനോട് ആവശ്യപ്പെട്ടിരുന്നു.
|
ലോക കേരള സഭയിൽ ഇറ്റലിയുടെ ശബ്ദമാകാൻ ഇരിട്ടിക്കാരനും
കണ്ണൂർ: വ്യാഴാഴ്ച തുടങ്ങുന്ന ലോക കേരള സഭയുടെ നാലാമത്തെ പതിപ്പിൽ ഇറ്റലിയിൽ നിന്നും പ്രതിനിധിയായി എത്തുന്നത് കണ്ണൂർ ജില്ലയിലെ ഇരിട്ടിക്കടുത്ത എടൂർ സ്വദേശി എബിൻ ഏബ്രഹാം പാരിക്കാപ്പള്ളിയും.
ഇറ്റലിയിലെ അറിയപ്പെടുന്ന സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനായ എബിൻ ഇറ്റലിയിലെ മലയാളി സംഘടനകളുടെ സജീവ പ്രവർത്തകനൻ കൂടിയാണ്. പ്രവാസി കേരള കോൺഗ്രസ് ഇറ്റലിയുടെ സ്ഥാപകനും നിലവിലെ രക്ഷാധികാരിയുമാണ് എബിൻ.
ദീർഘകാലമായി ഇറ്റലിയിൽ ടൂറിസം മേഖലയിൽ പ്രവർത്തിച്ചുവരുന്ന എബിൻ കേരളത്തിലെയും ഇന്ത്യയിലെയും വിഐപികൾ ഉൾപ്പെടെ എല്ലാവർക്കും സുപരിചിതനാണ്. ഇറ്റലിയിൽ കുടുംബസമേതം താമസിച്ചുവരുന്ന ഇദ്ദേഹം കണ്ണൂർ ജില്ലയിലെ അയ്യൻകുന്ന് പഞ്ചായത്തിലെ പാരിക്കാപ്പള്ളിൽ അബ്രാഹംചിന്നമ്മ ദന്പതികളുടെ മകനാണ്.
ലോക കേരള സഭയിൽ ഇറ്റലിയുടെ ഇറ്റിലിയിലെ മലയാളികൾക്ക് ഇടയിൽ സുപരിചിതനായ എബിനെ പ്രതിനിധിയായ തെരഞ്ഞെടുത്തതിന്റെ ആവേശത്തിലാണ് നാട്ടുകാരും ഇറ്റലിയിലെ പ്രവാസി മലയാളികളും.
|
കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: ഫെൽജിൻ ജോസും തോമസ് ജോസഫും വിജയിച്ചു
ഡബ്ലിൻ: അയർലൻഡിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളികളായ ഫെൽജിൻ ജോസും തോമസ് ജോസഫും വിജയികളായി.
കോതമംഗലം സ്വദേശിയായ ഫെൽജിൻ ഗ്രീൻ പാർട്ടി ടിക്കറ്റിൽ കാബ്ര ഗ്ലാസ്നെവിൻ സീറ്റിൽ നിന്നും ലേബർ സ്ഥാനാർഥിയായ തോമസ് ജോസഫ് ഡല്ലേരിയിൽ നിന്നുമാണ് മത്സരിച്ചു വിജയിച്ചത്.
ഇടുക്കി ഉപ്പുതോട് സ്വദേശിയാണ് തോമസ് ജോസഫ്. പരിസ്ഥിതി പ്രവർത്തകനായ ഫെൽജിൻ ഡബ്ലിനിൽ ഗവേഷക വിദ്യാർഥിയാണ്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ വത്സിംഗ്ഹാം തീർഥാടനം ജൂലൈ 20ന്
വത്സിംഗ്ഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് വിഖ്യാതമായ പ്രമുഖ മരിയന്‍ പുണ്യകേന്ദ്രമായ വത്സിംഗ്ഹാമിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാര്‍ സഭയുടെ തീര്‍ഥാടനം ജൂലൈ 20നു നടക്കും. വത്സിംഗ്ഹാം തീര്‍ഥാടനം ഭക്തിനിര്‍ഭരമായും ആഘോഷപ്പൊലിമ ചോരാതെയും നടത്തുവാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി വത്സിംഗ്ഹാം തീര്‍ഥാടനത്തിന് നേതൃത്വവും ആതിഥേയത്വവും വഹിക്കുന്ന കേംബ്രിഡ്ജ് റീജിയണിലെ സ്വാഗതസംഘം അറിയിച്ചു.
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ തീർഥാടന തിരുക്കർമങ്ങൾക്ക് മുഖ്യ കാർമികത്വവും നേതൃത്വവും വഹിക്കും. രൂപതയിലെ വൈദികർ, സന്യസ്തർ എന്നിവരുടെ നേതൃത്വത്തിൽ ആയിരക്കണക്കിന് വിശാസ സമൂഹം തീർഥാടകരായെത്തുന്ന വത്സിംഗ്ഹാം മറിയത്തോടൊപ്പം സന്തോഷിക്കുന്ന എല്ലാവരുടെയും തീർഥാടന കേന്ദ്രമാണ്.
ഗ്രേറ്റ് ബ്രിട്ടന് സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ ഇത് എട്ടാം തവണയാണ് തീര്‍ഥാടനം ആഘോഷിക്കുന്നത്. യൂറോപ്പിലെമ്പാടുമുള്ള സീറോമലബാര്‍ വിശ്വാസികളുടെ ഏറ്റവും വലിയ സംഗമവേദികൂടിയാണ് വത്സിംഗ്ഹാം മരിയൻ തീര്‍ഥാടനം.
എല്ലാ വര്‍ഷവും മുടങ്ങാതെ, ഭക്തജനങ്ങളുടെ ബാഹുല്യം കൊണ്ടും മരിയ ഭക്തിയുടെ ഉറച്ച പ്രഘോഷണപ്പൊലിമ കൊണ്ടും അത്യാഘോഷപൂര്‍വം നടത്തപ്പെടുന്ന ഈ മഹാ സംഗമം സഭയുടെ പാശ്ചാത്യ നാടുകളിലെ വളര്‍ച്ചയുടെ ചരിത്രവഴിയിലെ വലിയ നാഴികക്കല്ലായി വിലയിരുത്തപ്പെടുന്നു.
തീര്‍ഥാടന കേന്ദ്രത്തിന്റെ വിലാസം: Catholic National Shrine Of Our Lady, Walshingham, Houghton St.Giles, Norfolk, NR22 6AL.
വത്സിംഗ്ഹാം തീർഥാടന ചരിത്രം:
തികഞ്ഞ ക്രിസ്തു ഭക്തനായിരുന്ന എഡ്വേര്‍ഡ് രാജാവിന്റെ ഭരണത്തിന് കീഴിലായിരുന്നു പത്താം നൂറ്റാണ്ടിന്റെ മധ്യത്തിൽ വത്സിംഗ്ഹാം എന്ന പ്രദേശം. അവിടുത്തെ പ്രഭുകുടുംബത്തിലെ പ്രധാന വനിതയായിരുന്ന റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വി പരിശുദ്ധ മാതാവിന്റെ തികഞ്ഞ ഭക്തകൂടിയായിരുന്നു.
പരിശുദ്ധ കന്യകാമറിയത്തെ തന്റെ ജീവിതത്തിന്റെ കേന്ദ്രമാക്കി പ്രതിഷ്ഠിച്ചിരുന്ന പ്രഭ്വി പുണ്യകര്‍മങ്ങള്‍ക്കും വിശ്വാസ ജീവിതത്തിനും തന്റെ ജീവിതത്തില്‍ വലിയ പ്രാധാന്യം നൽകിപ്പോന്നിരുന്നു. തന്റെ ജീവിതത്തില്‍ മാതാവിനായി എന്തെങ്കിലും മഹത്തായ ഒരു കാര്യം ചെയ്യണം എന്ന് അതിയായി ആഗ്രഹിക്കുകയും കന്യകാ മാതാവിനോട് നിരന്തരം പ്രാര്‍ഥിക്കുകയും ചെയ്തുപോന്നിരുന്നു.
തീക്ഷ്ണമായ പ്രാര്‍ഥനകൾക്ക് ശേഷം ഒരു നാൾ റിച്ചെൽഡിസ് ഡി ഫവേർചെസ് പ്രഭ്വിക്ക് മാതാവ് സ്വപ്നത്തില്‍ ദര്‍ശനം നല്‍കുകയും അവളെ നസ്രേത്തിലെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോവുകയും ചെയ്തു.
ഗബ്രിയേല്‍ ദൂതന് പരിശുദ്ധ അമ്മയ്ക്ക് മംഗളവാര്‍ത്തയുമായി പ്രത്യക്ഷപ്പെട്ട അനുഗ്രഹ മുറിയിൽ വച്ച് അമ്മ തന്റെ ഭക്തയോട് ആ മുറിയുടെ അളവുകള്‍ കൃത്യമായി എടുക്കാന്‍ ആവശ്യപ്പെടുകയും അതിനു സഹായിക്കുകയും ചെയ്തു. ഈ ദര്‍ശനം തുടര്‍ച്ചയായ മൂന്നു പ്രാവശ്യം റിച്ചെൽഡിസ് പ്രഭ്വിക്കുണ്ടായി.
"നന്മ നിറഞ്ഞവളെ നിനക്ക് സ്വസ്തി' എന്ന് വിളിച്ചു കൊണ്ട് പ്രത്യക്ഷപ്പെട്ട ദൈവദൂതന്, ലോകത്തിന്റെ മുഴുവനും നാഥനാകാന്‍ പോകുന്നവന്റെ അമ്മയാകുവാനുള്ള സദ്വാര്ത്ത അറിയിച്ച അതേ ഭവനത്തിന്റെ ഓർമയ്ക്കായി താന്‍ കാട്ടിക്കൊടുത്ത അളവുകളില്‍ ഒരു ദേവാലയം പണിയുവാനും അതിനു "സദ്വാര്‍ത്തയുടെ ആലയം' എന്ന് പേര് നല്കുവാനും അമലോത്ഭവ മാതാവ് റിച്ചെൽഡിസ്യോട് ആവശ്യപ്പെട്ടു.
അടുത്ത ദിവസം തന്നെ റിച്ചെൽഡിസ് പ്രഭ്വി ദര്‍ശനത്തില്‍ കണ്ട പ്രകാരം ദേവാലയം നിര്‍മിക്കുവാന്‍ വേണ്ട ശില്പികളെയും പണിക്കാരെയും വിളിച്ചു കൂട്ടി തന്റെ സ്വപ്നവും പരിശുദ്ധ മറിയത്തിന്റെ ആഗ്രഹവും വിശദീകരിക്കുകയും ഏറ്റവും അടുത്ത ദിവസം തന്നെ പണി തുടങ്ങുവാന്‍ ആവശ്യപ്പെടുകയും ചെയ്തു.
പക്ഷെ എവിടെ ദേവാലയം പണിയണം എന്നൊരു വ്യക്തതയും ഇല്ലാതെ നിന്ന സന്നിഗ്ദ ഘട്ടത്തിൽ പ്രാര്‍ത്ഥന തുടർന്നപ്പോൾ ഉണ്ടായ ദര്‍ശന മദ്ധ്യേ മാതാവ് "നാളെ രാവിലെ ഒരത്ഭുതം ഗ്രാമവാസികള്‍ കാണും. അതോടെ എല്ലാ അവ്യക്തതകളും മാറി ദേവാലയ നിര്‍മാണം ആരംഭിക്കും' എന്ന് അരുളപ്പാട് ലഭിക്കുകയും ചെയ്തു.
അന്ന് രാത്രി പരിശുദ്ധ അമ്മ വലിയ ഒരത്ഭുതമാണ് അവര്‍ക്കായി ഒരുക്കിയത്. മുഴുവന്‍ പുല്‍മേടുകളും പുല്‍മൈതാനങ്ങളും നിറഞ്ഞ പ്രദേശമായ വത്സിംഗ്ഹാമിൽ പതിവിൽ നിന്നും വിരുദ്ധമായി അതിശക്തമായ മഞ്ഞു കണങ്ങള്‍ നേരം പുലരുവോളം ഇടതടവില്ലാതെ പെയ്തിറങ്ങി.
പിറ്റേന്ന് പുലര്‍ച്ചെ റിച്ചെൽഡിസ് പ്രഭ്വിക്കൊപ്പം ഗ്രാമവാസികള്‍ കണ്ട കാഴ്ചയിൽ എങ്ങും മഞ്ഞു കണങ്ങളാല്‍ മൂടിയ പുല്‍മൈതാനത്തിലെ രണ്ടിടങ്ങള്‍ മാത്രം ഉണങ്ങി വരണ്ടു കിടക്കുന്നു. പരിശുദ്ധ അമ്മ കാട്ടിക്കൊടുത്ത രണ്ടിടങ്ങളില്‍ ഏറ്റവും നല്ല ഭാഗത്തായി ദേവാലയ നിര്‍മാണം ആരംഭിച്ചു. ഒരുവശത്ത് ദേവാലയ നിർമാണം നടക്കുമ്പോൾ മറുവശത്ത് കഠിനമായ ഉപവാസത്തിലും പ്രാര്‍ഥനയിലും റിച്ചെല്‍ഡിസ പ്രഭ്വി മുഴുകി.
മാനുഷിക കണക്കുകൂട്ടലിൽ നിർമാണം ആരംഭിച്ചെങ്കിലും അടിത്തറ നിര്‍മാണത്തില്‍ എത്ര ശ്രമിച്ചിട്ടും കല്ലുകള്‍ ഉറക്കുന്നില്ല. പലവട്ടം ശ്രമിച്ചു നിരാശരായ പണിക്കാരെ റിച്ചെല്‍ഡിസ അവരവരുടെ വീടുകളിലേക്ക് അവസാനം പറഞ്ഞയച്ച ശേഷം ഏറെ വിഷമത്തോടെ തന്റെ കഠിനമായ പ്രാര്‍ഥന തുടര്‍ന്നു.
"പരിശുദ്ധ മറിയത്തിന്റെ പ്രേരണയാല്‍ പണി തുടങ്ങിയ ആലയം ആ അമ്മ തന്നെ പൂര്‍ത്തീകരിക്കും' എന്ന് ആ ഭക്ത സ്ത്രീ ഉറച്ചു വിശ്വസിച്ചിരുന്നു. പിറ്റേന്ന് രാവിലെ പണി സ്ഥലത്തു കണ്ടത് തങ്ങള്‍ക്കു തുടരാനാവാതെ പോയ അടിത്തറയുടെ മുകളില്‍ ഏതാണ്ട് ഇരുന്നൂറ് അടികളോളം ഉയരത്തില്‍ ഏറെ ശില്‍പ്പ ചാരുതയോടെയും അത്യധികം ഉറപ്പോടെയും ഉയര്‍ന്നു നില്ക്കുന്ന ദേവാലയം ആയിരുന്നു.
പണി തുടരാനാവാതെ റിച്ചെൽഡിസ് വിഷമിച്ചു പ്രാര്‍ഥിച്ച ആ രാത്രിയില്‍ പരിശുദ്ധ കന്യകാമറിയം തന്നെ മാലാഖ വൃന്ദങ്ങളെ അയച്ചു തന്റെ ഭവനം കെട്ടിപ്പൊക്കുകയാണുണ്ടായത് എന്നാണ് പരമ്പരാഗതമായ വിശ്വാസം.
നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ പണിതുയര്‍ത്തപ്പെട്ട ദേവാലയം അന്ന് മുതല്‍ അസംഖ്യം അത്ഭുതങ്ങളുടെ സാക്ഷ്യ കൂടാരമായി മാറുകയായിരുന്നു എന്ന് ചരിത്രം പറയുന്നു. പിന്നീട് തകർക്കപ്പെട്ട ആ ദേവാലയത്തിന്റെ അവശിഷ്ടം ഇപ്പോഴും കാണാവുന്നതാണ്.
വത്സിംഗ്ഹാമിന്റെ ചുറ്റിലുമുള്ള നാലില്‍ രണ്ടു ഭാഗങ്ങളും സമുദ്രത്താൽ വലയം ചെയ്യപ്പെട്ടിരിക്കെ ദേവാലയം പണിതതിനു ശേഷമുള്ള ആദ്യനാളുകള്‍ മുതല്‍ തന്നെ കാറ്റിലും കോളിലും പെട്ട് ദിശതെറ്റി ഉഴലുന്ന കടല്‍ സഞ്ചാരികളെ അത്ഭുതമായി രക്ഷിച്ചു കരക്കടുപ്പിച്ചിരുന്ന ഒരു പ്രദേശമായി ഈ ഗ്രാമം കൂടുതലായി അറിയപ്പെടാന്‍ തുടങ്ങി.
ക്രമേണ കടല്‍ യാത്രക്കാരുടെ ഇടയില്‍ "വത്സിംഗ്ഹാമിലെ മാതാവ്' തങ്ങളുടെ രക്ഷയുടെ കേന്ദ്രമായി അറിയപ്പെടാന്‍ തുടങ്ങിയതായി ചരിത്രം പറയുന്നു. മാതൃ നിർദ്ദേശത്താൽ പ്രാർഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട "വത്സിംഗ്ഹാമിൽ എത്തി പ്രാർഥിക്കുന്നവർക്ക് തന്റെ ദിവ്യ സുതനിലൂടെ ഫലസിദ്ധിയും മറുപടിയും ലഭിക്കുമെന്ന്' പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു.
വത്സിംഗ്ഹാം അമ്മയുടെ മധ്യസ്ഥം വഴി പ്രാർഥിച്ചു ഉദ്ദിഷ്ഠ കാര്യം സാധിച്ചവരുടെയും സന്താന സൗഭാഗ്യം, രോഗ സൗഖ്യം ഉൾപ്പെടെ നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ ദേവവാലയ രേഖകളിലും തീർഥാടകർക്കിടയിലും കാണുവാൻ കഴിയും.
വത്സിംഗ്ഹാമില് 1061ൽ നിര്‍മ്മിതമായ ആ പുണ്യ ദേവാലയത്തിന്റെ ചുമതല റിച്ചെൽഡിസ് പ്രഭ്വിയുടെ കാലശേഷം മകന് ജഫ്രി ഏറ്റെടുക്കുകയും പിന്നീട് അത് 1130 കാലഘട്ടത്തില്‍ അഗസ്റ്റീനിയന്‍ കാനന്‍സ് എന്ന സന്യാസ സമൂഹത്തിനു നല്‍കുകയും ചെയ്തു.അവരുടെ കീഴില്‍ ഈ ദേവാലയം മധ്യകാല യൂറോപ്പിലെ ഒരു പ്രധാന ആരാധനാ കേന്ദ്രമായി മാറിയിരുന്നു.
1226 കാലഘട്ടങ്ങളില്‍ ഇംഗ്ലണ്ട് ഭരിച്ച ഹെന്റി മൂന്നാമന് മുതല്‍ 1511 ല്‍ കിരീടാവകാശിയായ ഹെന്റി എട്ടാമന് വരെയുള്ളവര്‍ വാൽത്സിങ്ങാമിലേക്കു നഗ്നപാദരായി തീര്‍ത്ഥാടനങ്ങൾ നടത്തിയിരുന്നു. 1538ല്‍ ലോകചരിത്രം തന്നെ മാറ്റിമറിച്ച മതനവീകരണ മാറ്റങ്ങള്‍ക്ക് ഇംഗ്ലണ്ട് സാക്ഷ്യം വഹിച്ചു.
ഹെൻറി എട്ടാമൻ രാജാവ് കത്തോലിക്കാ സഭയുമായി തെറ്റി ചർച്ച് ഓഫ് ഇംഗ്ലണ്ട് സ്ഥാപിച്ച് ഈ പുണ്യകേന്ദ്രവും സ്വത്തു വകകളും തന്റെ അധീനതയിൽ ആക്കുകയും, ദേവാലയം പൂര്‍ണമായും നശിപ്പിക്കുകയും ചെയ്തു.
പതിനെട്ടാം നൂറ്റാണ്ടോടെ മതനവീകരണ മുന്നേറ്റം വിശാല മനസ്ഥിതിയോടെ പുനര്‍നവീകരിക്കപ്പെട്ടു. അങ്ങിനെ 1896 ല്‍ ഷാര്‍ലറ്റ് പിയേഴ്സണ്‍ ബോയ്ഡ് എന്ന വനിത വത്സിംഗ്ഹാം മാതാവിന്റെ ദേവാലയം നിലനിന്നിരുന്ന ഗ്രാമത്തിനു പുറത്തുള്ള സ്ലിപ്പര്‍ ചാപ്പല്‍ വിലക്ക് വാങ്ങുകയും അതിനെ പുനരുദ്ധീകരിച്ച ശേഷം പരിശുദ്ധ കത്തോലിക്കാ സഭക്കായി വിട്ടു നൽകുകയും ചെയ്തു.
കിംഗ്സ് ലിനിലെ മംഗള വാര്‍ത്താ സ്മാരക ദേവാലയത്തില്‍ അമ്മയുടെ നശിപ്പിക്കപ്പെട്ട തിരു സ്വരൂപത്തിന്റെ മാതൃകയില്‍ ഒരു രൂപം നിര്‍മിക്കുകയും വത്സിംഗ്ഹാമിലേക്കുള്ള ആദ്യ തീര്‍ഥാടനം അവിടെനിന്നും 1897 ഓഗസ്റ്റ് 20ന് ആരംഭിക്കുകയും ചെയ്തതായി ചരിത്രം രേഖപ്പെടുത്തുന്നു.
1922ല്‍ വാല്‍ഷിഹാമിലെ പുതിയ വികാരിയായി നിയമിതനായ റവ. ആല്‍ഫ്രഡ് ഹോപ്പ് പാറ്റേണ്‍ എന്ന ആംഗ്ലിക്കന്‍ വൈദികന് വത്സിംഗ്ഹാം മാതാവിന്റെ ഒരു പുതിയ സ്വരൂപം നിര്‍മിക്കുകയും പാരിഷ് ചര്‍ച്ച് ഓഫ് സെന്റ് മേരിയില്‍ അത് സ്ഥാപിക്കുകയും ചെയ്തു.1931ല്‍ പുതുതായി നിര്‍മിതമായ ആംഗ്ലിക്കന്‍ ചര്‍ച്ച് ഓഫ് വത്സിംഗ്ഹാമിൽ ഈ രൂപം പുനര്‍ പ്രതിഷ്ഠിച്ചു.
1934ല്‍ കര്‍ദിനാള്‍ ബോണ്‍,പതിനായിരം പേരടങ്ങുന്ന ഒരു തീര്‍ഥാടക സംഘത്തെ സ്ലിപ്പര്‍ ചാപ്പലിലേക്കു നയിക്കുകയും അവിടെ സ്ഥിതി ചെയുന്ന പരിശുദ്ധ മറിയത്തിന്റെ ദേവാലയത്തെ കത്തോലിക്കാ സഭയുടെ ദേശീയ തീർഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയും ചെയ്തു.
1950 മുതല്‍ മുടങ്ങാതെ എല്ലാ വര്‍ഷവും തീര്‍ത്ഥാടകരായ ലക്ഷക്കണക്കിന് ആളുകള്‍ ഈ റോമന്‍ കത്തോലിക്കാ ദേവാലയം പ്രാർഥനയർപ്പിക്കാനായി സന്ദർശിക്കാറുണ്ട്. വേനല്‍ക്കാല വാരാന്ത്യങ്ങളില്‍ യൂറോപ്പിന്റെയും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും തീര്‍ഥാടക സംഘങ്ങള്‍ ഇവിടെ വന്ന് വത്സിംഗ്ഹാം മാതാവിന്റെ അനുഗ്രഹവും മധ്യസ്ഥവും പ്രാപിച്ച് മടങ്ങുന്നു.
1982ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ ഇംഗ്ലണ്ട് സന്ദർശന വേളയിൽ, സ്ലിപ്പർ ചാപ്പലിലെ മാതാവിന്റെ പ്രതിമ വെംബ്ലി സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോവുകയും മാർപാപ്പയുടെ പേപ്പൽ കുർബാനയ്ക്ക് മുമ്പായി സ്റ്റേഡിയത്തിന് ചുറ്റും പ്രദക്ഷിണമായി വലയം വെക്കുകയും ചെയ്തിരുന്നു.
"സ്ലിപ്പര്‍ ചാപ്പല്‍'
14ആം നൂറ്റാണ്ടിന്റെ മധ്യത്തിൽ പണികഴിപ്പിച്ചതും "അലക്സാണ്ട്രിയയിലെ വിശുദ്ധ കാതറിനു' സമർപ്പിച്ചിരിക്കുന്നതുമായ ഈ ചാപ്പൽ ഇംഗ്ലണ്ടിലെ നസ്രത്തിലേക്കുള്ള യാത്രാമധ്യേ തീർഥാടകർക്ക് വിശ്രമ കേന്ദ്രവും ഇടത്താവളവുമായിരുന്നു.
വിശുദ്ധ കാതറിൻ വിശുദ്ധ ദേശത്തേക്കുള്ള തീർഥാടകരുടെ രക്ഷാധികാരിയും കുരിശുയുദ്ധകാലത്ത് നസ്രത്തിലേക്കുള്ള വഴിയിൽ തീർഥാടകർക്ക് സംരക്ഷകയും ആയിരുന്നു.
തീര്‍ഥാടകര്‍ വത്സിംഗ്ഹാമിലെ വിശുദ്ധ ദേവാലയത്തിലേക്കുള്ള അവസാന മൈല്‍ (വിശുദ്ധ വഴി) നഗ്നപാദരായി നടക്കേണ്ടതിനായി ദിവ്യ ബലിക്കും കുമ്പസാരത്തിനുമായി സ്ലിപ്പർ ചാപ്പലിൽ എത്തുകയും അവിടെ സ്ലിപ്പർ അഴിച്ചു വച്ച് തീർഥാടനം തുടങ്ങുക പതിവായിരുന്നു.
ഇങ്ങിനെ സ്ലിപ്പര്‍ (ചെരുപ്പ്) അഴിച്ചു വച്ച് യാത്ര ആരംഭിക്കുന്ന ഇടം എന്നതിനാലാണ് ഈ ദേവാലയത്തിനു "സ്ലിപ്പര്‍ ചാപ്പല്‍' എന്ന പേര് കിട്ടിയത് എന്നാണ് ചരിത്രം. ആംഗ്ലിക്കൻ സഭ അധീനതയിലാക്കിയ തീർഥാടന കേന്ദ്രങ്ങളിൽ സ്ലിപ്പർ ചാപ്പൽ മാത്രമാണ് ഇന്ന് കത്തോലിക്കാ സഭയുടെ കീഴിലുള്ളത്.
ഇംഗ്ലണ്ടിലെ നസ്രേത്തിൽ കത്തോലിക്കാ സഭയുടെ "നാഷണൽ ഷ്രയിൻ' ആയി സ്ലിപ്പർ ചാപ്പലിനെ പ്രഖ്യാപിക്കുകയും 2015 ൽ പോപ്പ് ഫ്രാൻസീസ് മൈനർ ബസിലിക്കയായി ഉയർത്തുകയും ചെയ്തു വെന്നത് വത്സിംഗ്ഹാം പുണ്യകേന്ദ്രത്തിന്റെ പ്രസക്തിയും മഹനീയതയുമാണ് ഉയർത്തിക്കാട്ടുക.
Catholic National Shrine Of Our Lady, Walshingham, Houghton St. Giles, Norfolk, NR22 6AL.
|
അയർലൻഡിൽ കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പ്: മലയാളിയായ അച്ഛനും മകനും മിന്നും വിജയം
ഡബ്ലിൻ: അയർലൻഡിൽ നടന്ന കൗണ്ടി കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ അച്ഛനും മകനും ഉജ്വല വിജയം. അങ്കമാലി പുളിയനം സ്വദേശി ബേബി പെരേപ്പാടനും മകൻ ഡോ. ബ്രിട്ടോ പെരേപ്പാടനുമാണ് വിജയിച്ചത്.
ഭരണകക്ഷിയായ ഫിനഗെയിൽ പാർട്ടി ടിക്കറ്റിലാണ് ഇരുവരും തെരഞ്ഞെടുപ്പിനെ നേരിട്ടത്. ബേബി പെരേപ്പാടൻ ഡബ്ലിൻ കൗണ്ടിയിലെ താല സൗത്തിൽ നിന്നും മകൻ ഡോ. ബ്രിട്ടോ പെരേപ്പാടൻ താല സെൻട്രെലിൽ നിന്നുമാണ് വിജയിച്ചു കയറിയത്.
ബ്രിട്ടോ താല ഹോസ്പിറ്റലിലെ ഡോക്ടറാണ്. ബേബി പെരേപ്പാടൻ നിലവിൽ താല സൗത്ത് കൗൺസിലറാണ്. കഴിഞ്ഞ കാൽ നൂറ്റാണ്ടായി അയർലൻഡിലുള്ള ബേബി പെരേപ്പാടൻ ഏവർക്കും സുപരിചിതനാണ്.
പൊതുപ്രവർത്തനരംഗത്തു ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ചവച്ചു വരുന്ന ഇദ്ദേഹത്തിന്റെ പാതയിലാണ് ഇപ്പോൾ മകൻ ഡോ. ബ്രിട്ടോയും. കഴിഞ്ഞ 20 വർഷമായി മറ്റു പാർട്ടികൾ കൈയടക്കി വച്ചിരുന്ന താല സെൻട്രൽ സീറ്റാണ് ഫിനഗേൽ പാർട്ടിക്കായി ഡോ. ബ്രിട്ടോ തിരിച്ചു പിടിച്ചത്.
2019ൽ ഇതേ രീതിയിൽ ഫിനഗേയിലിനായി ബേബി പെരേപ്പാടനും താല സൗത്ത് സീറ്റ് തിരിച്ചുപിടിച്ച ചരിത്രമാണുള്ളത്. 2019ലെ മത്സരത്തിൽ ബേബി പെരേപ്പാടൻ താല സൗത്തിൽ 25 വർഷമായി മറ്റു പാർട്ടികൾ കൈയടക്കി വച്ച സീറ്റാണ് അന്ന് ഫിനഗേൽ പാർട്ടിക്കായി തിരിച്ചുപിടിച്ചത്.
ഇതേ സീറ്റിലാണ് ബേബി പെരേപ്പാടൻ തുടർന്നും ഇപ്പോൾ വിജയിച്ചത്. ബേബി പെരേപ്പാടന്റെ ഭാര്യ അങ്കമാലി മൂർക്കന്നൂർ സ്വദേശി ജിൻസി ഡബ്ലിൻ ബ്യുമോണ്ട് ഹോസ്പിറ്റലിൽ അഡ്വാൻസ്ഡ് നഴ്സ് പ്രാക്റ്റീഷനറാണ്. ഇവരുടെ മകൾ ബ്രോണ ഡബ്ലിൻ ട്രിനിറ്റി കോളജിൽ ഡെന്റൽ മെഡിസിൻ നാലാം വർഷ വിദ്യാർഥിനിയാണ്.
താല സെൻട്രലിൽ വിജയിച്ച ബ്രിട്ടോ നല്ലൊരു കലാകാരൻ കൂടിയാണ്. നല്ലൊരു ഗായകനായ ഇദ്ദേഹം സ്കൂൾ തലം മുതൽ മത്സരങ്ങളിൽ ഒട്ടേറെ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സൂറിച്ചിൽ നടന്ന കേളി കലാമേളയിൽ ഫാ. ആബേൽ അവാർഡ്, യൂറോപ് യൂത്ത് ഐക്കൺ അവാർഡ് അയർലൻഡിൽ ബെസ്റ്റ് മെയിൽ സിംഗർ അവാർഡ് തുടങ്ങിയവ നേടിയിട്ടുണ്ട്.
|
ലിംറിക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 16 മുതൽ
ഡബ്ലിൻ: ലിംറിക് ബൈബിൾ കൺവെൻഷൻ ഓഗസ്റ്റ് 16 മുതൽ 18 വരെ നടക്കും. ഫാ. ബിനോയ് കരിമരുതുങ്കൽ ധ്യാനം നയിക്കും. ലിംറിക് റേസ്കോഴ്സ് ഗ്രീൻമൗണ്ട്പാർക്കിലാണ് പരിപാടി.
ലിംറിക് സെന്റ് മേരീസ് സീറോമലബാർ സഭയുടെ ആഭിമുഖ്യത്തിൽ ദിവസേന രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം അഞ്ച് വരെയാണ് കൺവെൻഷൻ.
ഇതോടൊപ്പം കുട്ടികൾക്കുള്ള പ്രത്യേക ധ്യാനവും ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഫാ. പ്രിൻസ് 08920 70570 , സിബി 08714 18392, ബിനോയ് 08741 30742.
|
കലാഭവൻ ലണ്ടൻ സൂംബ, കളരിപ്പയറ്റ് പരിശീലനം; പുതിയ ബാച്ചുകൾ ആരംഭിക്കുന്നു
ലണ്ടൻ: സൂംബ, കളരിപയറ്റ് പരിശീലന ക്ലാസുകളുമായി കലാഭവൻ ലണ്ടൻ. നർത്തകിയും സൂംബ പരിശീലനത്തിൽ യുകെ സർട്ടിഫൈഡ് ട്രെയിനർ ആർച്ച അജിത് ആണ് സൂംബ ക്ലാസുകൾ നയിക്കുന്നത്.
കലാഭവൻ ലണ്ടനിലെ കളരിപ്പയറ്റ് പരിശീലന ക്ലാസുകൾക്ക് നിരവധി റിക്കാർഡുകൾ കരസ്ഥമാക്കിയ മാസ്റ്റർ മനു സുനിൽകുമാറാണ് നേതൃത്വം നൽകുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും പുരുഷന്മാർക്കും ക്ലാസുകൾ ഉണ്ടായിരിക്കും.
സൂംബ/കളരിപ്പയറ്റ് ക്ലാസ്സുകൾ ഓൺലൈനായും നേരിട്ടും പരിശീലനം നേടാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: കലാഭവൻ ലണ്ടൻ ഫോൺ: 07841613973, മെയിൽ: [email protected].
|
വെയിൽസിൽ അന്തോണീസിന്റെ തിരുനാൾ ആഘോഷിക്കുന്നു
കാർഡിഫ്: വെയിൽസിലെ സെന്റ് അന്തോണീസ് ക്നാനായ കാത്തലിക് പ്രൊപ്പോസ്ഡ് മിഷനിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോണീസിന്റെ തിരുനാൾ ഞായറാഴ്ച ഭക്തിപൂർവം ആഘോഷിക്കുന്നു.
തിരുനാളിന് ഒരുക്കമായി ജപമാലയും നൊവേനയും നടന്നു വരികയാണ്. തിരുനാൾ ദിവസം കാർഡിഫ് സെന്റ് ഇൽറ്റിഡിസ് സ്കൂൾ ചാപ്പലിൽ വച്ച് ഉച്ചകഴിഞ്ഞ് 2.30ന് തിരുനാൾ കൊടിയേറ്റവും ശേഷം പ്രസുദേന്തി വാഴ്ചയും ലദീഞ്ഞും നടത്തപ്പെടുന്നു. തുടർന്ന് ആഘോഷമായ തിരുനാൾ പാട്ടു കുർബാനയും സ്നേഹവിരുന്നും നടത്തപ്പെടും.
തിരുനാൾ കുർബാനയിൽ റവ.ഫാ. ജോബി വെള്ളപ്ലാക്കേൽ സിഎസ്ടി മുഖ്യകാർമികത്വം വഹിക്കും. തിരുനാൾ കുർബാനയ്ക്ക് ശേഷം ഭക്തിപൂർവമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. വാദ്യമേളങ്ങളും വര്ണമുത്തുക്കുടകളും വർണാലംകൃതമായ മെഴുകുതിരികളും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് പ്രാർഥനാഗാനങ്ങൾ ആലപിച്ച് വിശ്വാസികൾ അണിചേരുന്ന പ്രദക്ഷിണം വെയിൽസിലെ ക്നാനായ സമൂഹത്തിന്റെ വിശ്വാസപ്രഘോഷണം ആയിരിക്കും.
റവ. ഫാ. മാത്യു പാലറകരോട്ട് സിആർഎം, ഫാ. ജോസ് കുറ്റിക്കാട്ട് ഐസി എന്നിവർ നേതൃത്വം നൽകും. ഈ തിരുനാളിൽ പങ്കെടുത്ത് വിശുദ്ധ അന്തോണീസിന്റെ മധ്യസ്ഥം വഴിയായി കർത്താവിന്റെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ എല്ലാവരെയും സ്നേഹപൂർവം ക്ഷണിക്കുന്നതായി തിരുനാൾ കമ്മിറ്റിക്കു വേണ്ടി മിഷൻ ഡയറക്ടർ റവ. ഫാ. അജൂബ് തോട്ടനാനിയിൽ, ജനറൽ കൺവീനർ തോമസ്കുട്ടി കുഴിമറ്റത്തിൽ, ട്രസ്റ്റിമാരായ ബെന്നി ഫിലിപ്പ്, തങ്കച്ചൻ കനകാലയം, ജെയിംസ് ജോസഫ് എന്നിവർ അറിയിച്ചു.
തിരുനാൾ ദിവസം നേർച്ച കാഴ്ചകൾ അർപ്പിക്കുവാനും കുട്ടികളെ അടിമവയ്ക്കുവാനും കഴുന്നെടുക്കുവാനുമുള്ള അവസരം ഉണ്ടായിരിക്കും.
തിരുനാൾ തിരുകർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St Illtyd's Catholic High School Chapel, Newport Rd, Rumney, CF3 1XQ.
|
ഷ്രോപ്ഷയറിൽ യൂണിറ്റ് പ്രവർത്തനം തുടങ്ങി സമീക്ഷ യുകെ
ലണ്ടൻ: സമീക്ഷയുടെ 33ാമത് യൂണിറ്റ് ഷ്രോപ്ഷയറിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ യൂണിറ്റിന്റെ ഉദ്ഘാടനം നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പിള്ളി നിർവഹിച്ചു. സമീക്ഷയുമായി യോജിച്ച് പ്രവർത്തിക്കാൻ സന്നദ്ധത അറിയിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.
പുതിയ യൂണിറ്റിന്റെ പ്രസിഡന്റായി അഖില്‍ ശശിയേയും സെക്രട്ടറിയായി ജോബി ജോസിനേയും തെരഞ്ഞെടുത്തു. അലക്സ് റോയ് വൈസ് പ്രസിഡന്റും സജികുമാർ ഗോപിനാഥൻ ജോയിന്റ് സെക്രട്ടറിയുമാണ്. ജെറിൻ തോമസാണ് ട്രഷറർ. സിറാജ് മെയ്തീൻ, അനിത രാജേഷ്, ജുബിൻ ജോസഫ്, ശ്വേത, സജി ജോർജ് എന്നിവർ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളാണ്.
പുതിയ ഭാരവാഹികളെല്ലാം നാട്ടിലെ സിപിഎം, ഡിവൈഎഫ്ഐ സജീവ പ്രവർത്തകരായിരുന്നു. കോട്ടയം കുറുമള്ളൂർ സ്വദേശിയായ ജോബി ജോസ് സിപിഐഎം കാണാക്കാരി ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. ബാലസംഘം ജില്ലാ രക്ഷാധികാരിയായും ഡിവെെഎഫ്ഐ യൂണിറ്റ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
അഖിൽ ശശി ഡിവെെഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായിരുന്നു. തിരുവനന്തപുരം ആറ്റിംഗൽ സ്വദേശിയാണ് സജികുമാർ ഗോപിനാഥൻ. സിപിഎം വക്കം ലോക്കൽ കമ്മിറ്റി അംഗമായും ഡിവെെഎഫ്ഐ മേഖലാ കമ്മിറ്റി അംഗമായും പ്രവർത്തിച്ചു.
എസ്എഫ്ഐയുടെ സജീവ പ്രവർത്തകനായിരുന്നു അലക്സ് റോയ്. എറണാകുളം കോലഞ്ചേരി സ്വദേശിയായ സിറാജ് മൈതീൻ സിപിഎം കുമ്മനോട് ബ്രാഞ്ച് മെമ്പറാണ്. ജൂബിൻ ജോസഫ് ഇടുക്കി നെടുങ്കടം ലോക്കൽ കമ്മിറ്റി അംഗമാണ്. എറണാകുളത്ത് നിന്നുള്ള സജി ജോർജ് സജീവ സിഐടിയു പ്രവർത്തകനായിരുന്നു.
യൂണിറ്റ് രൂപീകരണ യോഗത്തില്‍ നാഷണല്‍ സെക്രട്ടറിയേറ്റ് അംഗം ഉണ്ണികൃഷ്ണൻ ബാലൻ അധ്യക്ഷത വഹിച്ചു. നാഷണല്‍ വൈസ് പ്രസിഡന്റ് ഭാസ്കരൻ പുരയിലാണ് പാനല്‍ അവതരിപ്പിച്ചത്.
നാഷണല്‍ പ്രസിഡന്റ് ശ്രീകുമാർ ഉള്ളാപ്പള്ളില്‍, ട്രഷറർ രാജി ഷാജി, സെക്രട്ടറിയേറ്റ് അംഗം അഡ്വ. ദിലീപ് കുമാർ, നാഷണല്‍ കമ്മിറ്റി അംഗങ്ങളായ പ്രവീൺ രാമചന്ദ്രൻ, ഗ്ലീറ്റർ, അരവിന്ദ് സതീശ്, പി.കെ. ബൈജു എന്നിവർ ആശംസ അറിയിച്ചു.
ഏഴ് വർഷം മുൻപാണ് യുകെയില്‍ സമീക്ഷ പ്രവർത്തനം തുടങ്ങിയത്. ഇടത് രാഷ്ട്രീയത്തോട് താത്പര്യമുള്ള മലയാളികളുടെ കൂട്ടായ്മയായിരുന്നു ലക്ഷ്യം. കുറഞ്ഞകാലം കൊണ്ട് നിരവധി പേരാണ് സമീക്ഷയ്ക്കൊപ്പം ചേർന്നത്. ഇന്ന് യുകെയിലെ പ്രധാന നഗരങ്ങളിലെല്ലാം സമീക്ഷയുടെ യൂണിറ്റ് പ്രവർത്തിക്കുന്നുണ്ട്.
|
റഷ്യയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു
മോസ്കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിനടുത്തുള്ള വോള്‍ഖോവ് നദിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. ഒരാളെ രക്ഷപ്പെടുത്തി.
യാരോസ്ലാവ്ദിവൈസ് നോവ്ഗൊറോഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികളായ ഹര്‍ഷല്‍ അനന്തറാവു ദെസാലെ, ജിഷാന്‍ അഷ്പക് പിഞ്ചാരി, ജിയ ഫിറോജ് പിഞ്ചാരി, മാലിക് ഗുലാംഗൗസ് മുഹമ്മദ് യാക്കൂബ് എന്നിവരാണ് മരിച്ചത്.
നിഷ ഭൂപേഷ് സോനവാന് എന്ന വിദ്യാര്‍ഥി നദിയില്‍ വീണെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തി. മഹാരാഷ്ട്രയിലെ ജല്‍ഗാവ് ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചത്. വെലിക്കി നോവ്ഗൊറോഡിലെ വോള്‍ഖോവ് നദിയിലൂടെ നടക്കുകയായിരുന്ന ഇവര്‍ വെള്ളത്തിലിറങ്ങിയപ്പോള്‍ അപകടത്തില്‍ പെട്ടതായാണ് പ്രാഥമിക വിവരം.
റഷ്യയിലെ ഇന്ത്യന്‍ എംബസിയും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കോണ്‍സുലേറ്റും പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് മൃതദേഹങ്ങള്‍ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.
|
റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ ആന്തരിക സൗഖ്യ ധ്യാനം ജൂലൈ അഞ്ച് മുതൽ
റാംസ്ഗേറ്റ്: റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്ററിൽ താമസിച്ചുള്ള ആന്തരിക സൗഖ്യ ധ്യാനം സംഘടിപ്പിക്കുന്നു. യുകെയിൽ വിൻസൻഷ്യൻ ധ്യാനകേന്ദ്രം തുടങ്ങിയതിന്റെ പത്താം വാർഷിക നിറവിൽ നടത്തപ്പെടുന്ന ധ്യാനം വിൻസൻഷ്യൻ ഡിവൈൻ റിട്രീറ്റ് സെന്ററുകളുടെ ഡയറക്ടർമാരായ ജോർജ് പനക്കലച്ചനും അഗസ്റ്റിൻ വല്ലൂരാനച്ചനും റാംസ്ഗേറ്റ് ഡിവൈൻ റിട്രീറ്റ് സെന്റർ ഡയറക്ടർ ജോസഫ് എടാട്ട് അച്ചനും ധ്യാനശുശ്രൂഷകനായ പള്ളിച്ചൻകുടിയിൽ പോളച്ചനും സംയുക്തമായിട്ടാണ് നയിക്കുക.
ജൂലൈ അഞ്ച് മുതൽ ഏഴ് വരെ നടത്തപ്പെടുന്ന ആന്തരിക സൗഖ്യധ്യാനം നിത്യേന രാവിലെ 7.30 മുതൽ വൈകുന്നേരം 4.30 വരെയാണ് ക്രമീകരിച്ചിരിക്കുന്നത്. പ്രാർഥിക്കുവാനും വിടുതലിന്റെ നാഥനിലൂടെ സൗഖ്യപ്പെടുവാനും അനുഗ്രഹദായകമായ ശുശ്രൂഷകളാണ് ആന്തരിക സൗഖ്യ ധ്യാനത്തിൽ ക്രമീകരിച്ചിരിക്കുന്നത്.
ധ്യാനത്തിൽ പങ്കുചേരുവാൻ ആഗ്രഹിക്കുന്നവർ ഉടൻ തന്നെ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിലൂടെ പേരുകൾ രജിസ്റ്ററുചെയ്തു സീറ്റുകൾ ഉറപ്പാക്കുവാൻ അഭ്യർഥിക്കുന്നതായി സംഘാടകർ അറിയിച്ചു.
https://www.divineuk.org/residentialretreat2024/
ധ്യാനശുശ്രൂഷയിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി ഫാ.ജോസഫ് എടാട്ട്, ഫാ.പോൾ പള്ളിച്ചൻകുടിയിൽ എന്നിവർ അറിയിച്ചു. ധ്യാനം തുടങ്ങുന്നതിന്റെ തലേദിവസം വൈകുന്നേരം എത്തുന്നവർക്കായി താമസസൗകര്യം റാംസ്ഗേറ്റ് ഡിവൈൻ സെന്ററിൽ ഒരുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്: ഫോൺ +447474787890. ജി മെയിൽ: [email protected], വെെബ്സെറ്റ്: www.divineuk.org.
വേദി: Divine Retreat Centre, St. Augustine's Abbey Ramsgate, Kent, CT11 9PA
|
നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ
തിരുവനന്തപുരം: 13 മുതൽ 15 വരെ തിരുവനന്തപുരത്ത് ചേരുന്ന നാലാം ലോക കേരളസഭയിൽ 103 രാജ്യങ്ങളിൽ നിന്നും, 25 ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും പ്രവാസികേരളീയ പ്രതിനിധികൾ പങ്കെടുക്കും.
200 ഓളം പ്രത്യേക ക്ഷണിതാക്കളും ഇത്തവണ സഭയിൽ പങ്കെടുക്കുന്നുണ്ട്. ഇതുവരെ ലഭിച്ച 760 അപേക്ഷകരിൽ നിന്നാണ് അർഹരായവരെ തെരഞ്ഞെടുക്കുന്നത്. അംഗങ്ങളുടെ ലിസ്റ്റ് അന്തിമ ഘട്ടത്തിലാണ്.
മൂന്നാം ലോക കേരളസഭയിലെ നിർദേശപ്രകാരം രൂപീകരിച്ച ലോക കേരളം ഓൺലൈൻ പോർട്ടൽ, കേരള മൈഗ്രേഷൻ സര്‍വേ എന്നിവയുടെ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയൻ 13ന് നിർവഹിക്കും. കേരള നിയമസഭാ സ്പീക്കർ എ. എൻ. ഷംസീർ ചടങ്ങിൽ അധ്യക്ഷത വഹിക്കും.
മൈഗ്രേഷൻ സര്‍വേയുടെ ഭാഗമായുള്ള സെമിനാറും തുടർന്ന് ചേരും. 13ന് വൈകുന്നേരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുയോഗത്തോടെയാണ് ലോകകേരള സഭയുടെ നാലാം സമ്മേളനത്തിന് ഔദ്യോഗികമായി തുടക്കമാകുക.
എമിഗ്രേഷൻ കരട് ബിൽ 2021, വിദേശ റിക്രൂട്ട്മെന്റ് പ്രോഗ്രാമുകൾ, സുസ്ഥിര പുനരധിവാസം നൂതന ആശയങ്ങൾ, കുടിയേറ്റത്തിലെ ദുർബലകണ്ണികളും സുരക്ഷയും, നവ തൊഴിൽ അവസരങ്ങളും നൈപുണ്യ വികസനവും, കേരള വികസനം നവ മാതൃകകൾ,
വിദേശ രാജ്യങ്ങളിലെ മാറുന്ന തൊഴിൽകുടിയേറ്റ നിയമങ്ങളും മലയാളി പ്രവാസവും, വിജ്ഞാന സമ്പദ്ഘടനയിലേക്കുള്ള പരിവർത്തനവും പ്രവാസികളും എന്നിങ്ങനെ എട്ട് വിഷയങ്ങളിൽ അവതരണങ്ങൾ നടക്കും. ഇതിനോടൊപ്പം ഏഴു മേഖലാടിസ്ഥാനത്തിലുളള ചർച്ചകളും സംഘടിപ്പിക്കുന്നുണ്ട്.
|
മെയ്ഡ്സ്റ്റോണിൽ എംഎംഎ മലയാളി ക്രിക്കറ്റ് മാമാങ്കം 23ന്
മെയ്ഡ്സ്റ്റോൺ: കെന്റിലെ പ്രമുഖ മലയാളി സംഘടനയായ മെയ്ഡ്സ്റ്റോൺ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നാലാമത് ഓൾ യുകെ ക്രിക്കറ്റ് ടൂർണമെന്റ് ഒരുങ്ങുന്നു. യുകെയിലെ പ്രമുഖ ക്രിക്കറ്റ് ടീമുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഓൾ യുകെ ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിനാണ് ജൂൺ 23ന് മെയ്ഡ്സ്റ്റോൺ ആതിഥ്യമരുളുന്നത്.
ബഹുജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ മുൻ വര്‍ഷങ്ങളിലെ ടൂർണമെന്റിന്റെ വിജയത്തത്തെത്തുടർന്ന് കൂടുതൽ മികച്ച രീതിയിൽ ടൂർണമെന്റ് സംഘടിപ്പിക്കാനാണ് എംഎംഎ കമ്മിറ്റി ലക്ഷ്യമിടുന്നത്.
മെയ്ഡ്സ്റ്റോൺ ഓക് വുഡ് പാർക്ക് ഗ്രൗണ്ടിലും സെന്റ് അഗസ്റ്റിൻസ് ഗ്രൗണ്ടിലുമായി നടക്കുന്ന മത്സരക്കളിയിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുക്കും. ഗ്രൂപ്പ് സ്റ്റേജിൽ നിന്നും വിജയിച്ചുവരുന്ന നാലു ടീമുകൾ സെമിഫൈനലിൽ പ്രവേശിക്കും.
വിജയിലകൾക്ക് അത്യാകർഷകങ്ങളായ കാഷ് അവാർഡുകളും ട്രോഫികളും സമ്മാനിക്കും. വിജയികളെ കാത്തിരിക്കുന്നത് 750 പൗണ്ടിന്റെ കാഷ് അവാർഡും എംഎംഎ നൽകുന്ന എവർ റോളിംഗ് ട്രോഫിയും ആണ്.
രണ്ടാം സ്ഥാനത്തെത്തുന്നവർക്ക് 500 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും മൂന്നാം സ്ഥാനത്തെത്തുന്നവർക്ക് 250 പൗണ്ടും എംഎംഎ എവർ റോളിംഗ് ട്രോഫിയും ലഭിക്കും. ബെസ്റ്റ് ബാറ്റർ, ബെസ്റ്റ് ബൗളർ എന്നിവർക്ക് കാഷ് അവാർഡുകളും ട്രോഫിയും ലഭിക്കും.
കാണികൾക്ക് മത്സരം വീക്ഷിക്കുവാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കിയിട്ടുള്ളതായി എംഎംഎ കമ്മിറ്റി അറിയിച്ചു. കൂടാതെ മത്സരത്തോടനുബന്ധിച്ച് മിതമായ നിരക്കിൽ ഫുഡ് സ്റ്റാളുകളും ലഘു ഭക്ഷണ ശാലകളും ക്രമീകരിച്ചിട്ടുണ്ട്.
കാറുകൾ പാർക്ക് ചെയ്യുവാൻ പ്രത്യക പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുള്ളതായി ഭാരവാഹികൾ അറിയിച്ചു.
ടീമുകളുടെ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: 077 400 69189(ജോർജ് സനൽ), 077 677 36289(നോബിൾ), 079 580 84210(ജോസ്), 075 522 49466 (ജെഫ്).
മത്സരം നടക്കുന്ന ഗ്രൗണ്ടിന്റെ വിലാസം: OAKWOOD PARK GROUND, (NEAR OAKWOOD PARK GRAMMAR SCHOOL), MAIDSTONE, KENT, ME16 8AH.
|
യുക്മ കേരള പൂരം 2024: വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നു
ലണ്ടൻ: യൂറോപ്പില്‍ മലയാളികളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വള്ളംകളിയും കലാപരിപാടികളും പ്രദര്‍ശനസ്റ്റാളുകളും ഉള്‍പ്പെടെയുള്ള "കേരള പൂരം വള്ളംകളി 2024’ ലേയ്ക്ക് വിവിധ വിഭാഗങ്ങളില്‍ കരാറുകള്‍ ക്ഷണിക്കുന്നതായി ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.
യുകെയിലെ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയും ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഘടനയുമായ യുക്മയുടെ നേതൃത്വത്തില്‍ ജനകീയ പങ്കാളിത്തത്തോടെയാണ് ബൃഹത്തായ ഈ പരിപാടി സംഘടിപ്പിക്കപ്പെടുന്നത്.
മത്സരവള്ളംകളിക്കും കാര്‍ണിവലിനും വന്‍ജനപങ്കാളിത്തമാണ് കഴിഞ്ഞ അഞ്ച് തവണയും ലഭിച്ചത്. 22 ടീമുകള്‍ മത്സരിക്കാനും ഏകദേശം മൂവായിരത്തില്പരം ആളുകള്‍ വീക്ഷിക്കാനെത്തുകയും ചെയ്ത 2017 ജൂലൈ 29ന് റഗ്ബിയില്‍ വച്ച് നടന്ന ആദ്യവള്ളംകളി മത്സരം വളരെയധികം ആവേശമാണ് യുകെ മലയാളികളില്‍ ഉയര്‍ത്തിയത്.
2018 ജൂണ്‍ 30ന് നടന്ന രണ്ടാമത് വള്ളംകളി സംഘടിപ്പിക്കപ്പെട്ട ഓക്സ്ഫോർഡിലാവട്ടെ 32 ടീമുകളും അയ്യായിരത്തിലധികം കാണികളും ഉണ്ടായിരുന്നു. 2019, 2022 വര്‍ഷങ്ങളില്‍ റോതര്‍ഹാമിലെ മാന്‍വേഴ്സ് ലെയ്ക്കില്‍ വെച്ച് നടന്ന മൂന്നാമത്തേയും നാലാമത്തേയും വള്ളംകളികള്‍ മത്സര മികവ് കൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഏറെ ശ്രദ്ധേയമായി.
2019ല്‍ 24 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ അയ്യായിരത്തിലേറെ കാണികളാണ് ആഗസ്റ്റ് 31ന് മാന്‍വേഴ്സ് തടാകക്കരയില്‍ എത്തിയത്. പിന്നീട് രണ്ട് വര്‍ഷം (2020, 2021) കോവിഡ് മൂലം കേരളാ പൂരം സംഘടിപ്പിക്കപ്പെട്ടില്ല. 2022 (ഓഗസ്റ്റ് 27), 2023 (ഓഗസ്റ്റ് 26) വര്‍ഷങ്ങളില്‍ 27 ടീമുകള്‍ മത്സര വള്ളംകളിയില്‍ അണിനിരന്നപ്പോള്‍, മുന്‍ വര്‍ഷങ്ങളിലേത് പോലെ വനിതകളുടെ വാശിയേറിയ പ്രദര്‍ശന മത്സരവും കാണികളുടെ ശ്രദ്ധ പിടിച്ച് പറ്റി.
ഏഴായിരത്തിലേറെ വള്ളംകളി പ്രേമികളാണ് യുകെയുടെ വിവിധ പ്രദേശങ്ങളില്‍ നിന്ന് മാന്‍വേഴ്സ് തടാകക്കരയിലേക്ക് കഴിഞ്ഞ വര്‍ഷവും ഒഴുകിയെത്തിയത്.ആറാമത് മത്സരവള്ളംകളിയും കാര്‍ണിവലും ഉള്‍പ്പെടെയുള്ള കേരളാ പൂരം വള്ളംകളി 2024 ഓഗസ്റ്റ് 31 ശനിയാഴ്ച നടത്തപ്പെടുന്നത് സൗത്ത് യോര്‍ക്ക്ഷെയറിലെ ഷെഫീല്‍ഡ് നഗരത്തിന് സമീപമുള്ള മാന്‍വേഴ്സ് തടാകത്തിലാണ്. തടാകത്തിന്റെ ഇരുകരകളിലുമായുള്ള വിശാലമായ പുല്ത്തകിടികളില് നിന്ന് പതിനായിരത്തിലേറെ കാണികള്‍ക്ക് തികച്ചും സൗകര്യപ്രദമായി വള്ളംകളിയും അനുബന്ധ കലാപരിപാടികളും വീക്ഷിക്കുന്നതിനുള്ള സൗകര്യമുണ്ട്
വിപുലമായ ഒരുക്കങ്ങള്‍ നടന്നുവരുന്ന ഇത്തവണത്തെ വള്ളംകളി മത്സരത്തിന് പതിനായിരത്തോളം കാണികളെയാണ് പ്രതീക്ഷിക്കുന്നത്. അതിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളാണ് തയാറാക്കുന്നതെന്ന് പ്രസിഡന്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യന് ജോര്‍ജ് എന്നിവര്‍ അറിയിച്ചു. യുക്മ ദേശീയ സമിതിയില്‍ നിന്നും ’കേരളാ പൂരം 2024’ ചുമതല നാഷണല്‍ വൈസ് പ്രസിഡന്റ് ഷീജാേ വര്‍ഗീസിനായിരിക്കും.താഴെ പറയുന്ന വിവിധ ഇനങ്ങള്‍ക്കാണ് കരാറുകള്‍ ക്ഷണിക്കുന്നത്: തല്‍സമയ സംപ്രേക്ഷണം ലൈവ് ടിവി.ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കിടയില്‍ കഴിഞ്ഞ അഞ്ച് വള്ളംകളി മത്സരങ്ങളും കലാപരിപാടികളും വലിയ ആവേശമാണുണ്ടാക്കിയത്.
ആയിരക്കണക്കിന് ആളുകള്‍ തല്‍സമയ പ്രക്ഷേപണം പ്രയോജനപ്പെടുത്തി. കരാര്‍ ഏറ്റെടുക്കുന്ന കമ്പനി/ടിവി ചാനല്‍ പരിപാടിയുടെ ഒഫീഷ്യല്‍ വീഡിയോ/ടിവി പാര്‍ട്ട്ണേഴ്സ് ആയിരിക്കും.നിബന്ധനകള്‍: യുകെയിലെ നിയമങ്ങള്‍ക്ക് വിധേയമായി വീഡിയോ റെക്കോര്‍ഡിങ് നടത്തുന്നതിനുള്ള ഉപകരണങ്ങള്‍, അവ പ്രവര്‍ത്തിപ്പിക്കുന്നതിന് പരിചയസമ്പന്നരായ സ്റ്റാഫ് എന്നിവയുണ്ടാവണം. ഉപകരണങ്ങള്‍ക്കും സ്റ്റാഫിനും ആവശ്യമായ ലൈസന്‍സ്, ഇന്ഷ്വറന്സ്അപേക്ഷകള് ലഭിക്കുന്നതില്‍ നിന്നും കരാര്‍ നല്‍കുന്നതിന് പരിഗണിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ നിന്നും ഇവയുടെ കോപ്പികള്‍ സംഘാടകസമിതി ആവശ്യപ്പെടുന്നതായിരിക്കും.
അയ്യായിരം പേരെങ്കിലും പങ്കെടുത്ത പരിപാടികള്‍ തല്‍സമയ പ്രക്ഷേപണം നടത്തി മുന്‍പരിചയം.നാല് ക്യാമറകളെങ്കിലും ഒരേ സമയം പ്രവര്‍ത്തിക്കുന്നത് ഉണ്ടാവണം. സ്റ്റേജ്, കാണികള്‍, വള്ളംകളിയുടെ സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റുകള്‍ എന്നിവ നിര്‍ബന്ധമായും കവര്‍ ചെയ്യാന്‍ സാധിക്കണം. ലൈവ് കവറേജ് നല്‍കുന്നതിനൊപ്പം വീഡിയോ റെക്കോര്‍ഡിംഗ് കൂടി നടത്തേണ്ടതാണ്.
ഇവ പൂര്‍ണ്ണമായും ഇലക്ട്രോണിക് കോപ്പിയായി പരിപാടി നടന്ന് രണ്ട് ആഴ്ചയ്ക്കുള്ളില്‍ സംഘാടകസമിതിയിയ്ക്ക് കൈമാറണം.തല്‍സമയ സംപ്രേക്ഷണത്തിനും വീഡിയോ കവറേജിനുമായി സംഘാടകസമിതിയ്ക്ക് നല്‍കേണ്ട തുക സംബന്ധിച്ച് ചുമതലയുള്ളവരെ ബന്ധപ്പെടേണ്ടതാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള ഷൂട്ടിങിന് പ്രത്യേക അനുമതി മുന്‍കൂട്ടി പരിപാടി നടക്കുന്ന സ്ഥലത്തിന്റെ ഉടമകളില്‍ നിന്നും വാങ്ങേണ്ടതാണ്.
ഫോട്ടോഗ്രാഫി: അഞ്ച് ഫോട്ടോഗ്രാഫര്‍മാരെയെങ്കിലും അറേഞ്ച് ചെയ്യുന്നതിന് സാധിക്കുന്ന വ്യക്തി/കമ്പനിയാവണം. സ്റ്റേജ്, കാണികള്‍, വള്ളംകളി സ്റ്റാര്‍ട്ടിങ്, ഫിനിഷിങ് പോയിന്റ്, വി.ഐ.പി ലോഞ്ച്, കുട്ടികളുടെ പാര്‍ക്ക് എന്നിവ പൂര്‍ണ്ണമായിട്ടും കവര്‍ ചെയ്യേണ്ടതാണ്. യു.കെ നിയമങ്ങളെപ്പറ്റി കൃത്യമായ ബോധ്യമുള്ളവരെ/പരിശീലനം ലഭിച്ചവരെയാവണം കരാര്‍ ലഭിക്കുന്നവര്‍ കൊണ്ടുവരേണ്ടത്.
ഒഫീഷ്യല്‍ ഫോട്ടോഗ്രാഫി പാര്‍ട്ട്ണേഴ്സിനു പരിപാടി നടക്കുന്ന സ്ഥലത്ത് പ്രത്യേക സ്റ്റാള്‍ ഒരുക്കി ആളുകളുടെ ചിത്രങ്ങള്‍ പണം ഈടാക്കി എടുക്കുന്നതിന് അനുമതി ഉണ്ടായിരിക്കും. എന്നാല്‍ പ്രോഗ്രാം കവര്‍ ചെയ്യുന്നതിനായി എത്തുന്ന ഫോട്ടോഗ്രാഫര്‍മാരെ ഇതിനായി നിയോഗിക്കുവാന്‍ പാടില്ല.ഫുഡ് സ്റ്റാള്‍: ഔട്ട് ഡോര്‍/ഇവന്റ് കേറ്ററിംഗ് നടത്തിയിട്ടുള്ള സ്ഥാപനങ്ങള്‍/വ്യക്തികളുടെ അപേക്ഷകള്‍ക്കാവും മുന്‍ഗണന. വലിയ പരിപാടികള്‍ക്ക് കേറ്ററിങ് നടത്തിയിട്ടുള്ളവരെയും ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും തുടര്‍ച്ചയായി റസ്റ്റോറന്റ് ബിസ്സിനസ്സ് നടത്തുന്നവരെയും പരിഗണിക്കുന്നതാണ്.
ഭക്ഷണം പാകം ചെയ്യുന്നതിന് താല്‍ക്കാലിക കിച്ചന് ഒരുക്കുന്നതിനുള്ള സൗകര്യം, ആവശ്യമായ വെള്ളം എന്നിവ ലഭ്യമാക്കുന്നതാണ്. താല്‍ക്കാലിക കിച്ചന് പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള വൈദ്യുതി/ഇന്ധനം കരാര്‍ ഏറ്റെടുക്കുന്നവര്‍ ഒരുക്കേണ്ടതാണ്.
ഭക്ഷണം നല്കുന്ന സ്റ്റാളുകള്‍ക്ക് ആവശ്യമായ വൈദ്യുതി സംഘാടക സമിതി അറേഞ്ച് ചെയ്യും.യു.കെ നിയമങ്ങള്‍ക്ക് വിധേയമായ ഉപകരണങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ മാത്രമേ കരാര്‍ ലഭിക്കുന്ന കമ്പനി ഉപയോഗിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നതിനും വിതരണം ചെയ്യുന്നതിനും ആവശ്യമായ ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് എന്നിവയുടെ കോപ്പികള്‍ പരിഗണിക്കപ്പെടുന്ന കമ്പനികളില്‍ നിന്നും സംഘാടകസമിതി ആവശ്യപ്പെടുന്നതനുസരിച്ച് കൈമാറണം. ഇതിനു കാലതാമസം വരുത്തുന്നവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.മൂന്ന് ഭക്ഷണ വിതരണ കൗണ്ടറുകളെങ്കിലും പരിപാടി നടക്കുന്ന സ്ഥലത്ത് വിവിധ ഭാഗങ്ങളിലായി ഒരുക്കേണ്ടതാണ്.
ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്ന രാവിലെ 11.00 മുതല്‍ വൈകുന്നേരം 5.30 വരെ ഇവ മൂന്നും തുറന്ന് പ്രവര്‍ത്തിക്കേണ്ടതാണ്.വി.ഐ.പി ലോഞ്ചില്‍ ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, കോഫി എന്നിവ നിര്‍ദ്ദിഷ്ട സമയങ്ങളില്‍ വിതരണം ചെയ്യുന്നതിനുള്ള സൗകര്യവും ഒരുക്കേണ്ടതാണ്. ഭക്ഷണ മെനു, വില, അളവ് എന്നിവ സംബന്ധിച്ച് കരാര്‍ ലഭിക്കുന്ന കമ്പനിയ്ക്ക് കൃത്യമായ നിര്‍ദ്ദേശം സംഘാടകസമിതി നല്‍കുന്നതായിരിക്കും. ഇതില്‍ നിന്നും വ്യത്യസ്തമായ രീതിയില്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല.ലിക്വര്‍ സ്റ്റാള്‍: പരിപാടി നടക്കുന്ന സ്ഥലത്ത് ആല്‍ക്കഹോള്‍ അനുവദനീയമാണ്
. ബിയര്‍, വൈന്‍, ലിക്വര്‍ എന്നിവ ഔട്ട്ഡോര്‍ വില്‍ക്കുന്നതിന് ലൈസന്‍സ് ഉള്ള ആളുകള്‍ക്ക് അവയുടെ കോപ്പി സഹിതം സംഘാടകസമിതിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. ലിക്വര്‍ സ്റ്റാളിന്റെ നടത്തിപ്പ് സംബന്ധിച്ച് കര്‍ശനമായ നിബന്ധനകള്‍ ഉണ്ടായിരിക്കും. കരാര്‍ ലഭിക്കുന്ന കമ്പനി/വ്യക്തിയുമായി ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ചര്‍ച്ച നടത്തുന്നതായിരിക്കും.സ്റ്റേജ്10മീ നീളവും 6മീ വീതിയും ഉള്ള സ്റ്റേജ് ആവണം. സ്റ്റേജ് സംബന്ധിച്ച വിശദവിവരങ്ങള്‍ക്ക് സംഘാടകസമിതിയുമായി ബന്ധപ്പെടാവുന്നതാണ്.സൗണ്ട് ആന്റ് ജനറേറ്റര്കുറഞ്ഞത് പതിനായിരം വാട്ട്സ് ശബ്ദസൗകര്യം ഒരുക്കാന്‍ സാധിക്കണം.
65 കിലോവാട്ട്സ് ശേഷിയുള്ള ജനറേറ്റര്‍ ഉണ്ടാവേണ്ടതാണ്.മാര്‍ക്വീ/ ഗസീബോസ്റ്റേജുകളില് പരിപാടി നടത്തുന്നതിന് ഗ്രീന്‍ റൂം, വിവിധ സ്പോണ്‍സര്‍മാര്‍ക്കുള്ള സ്റ്റാളുകള്‍ എന്നിവയ്ക്ക് മാര്‍ക്വീ/ഗസീബോ ഒരുക്കണം. ഇവയുടെ അവുകള് സംബന്ധിച്ച് സംഘാടകസമിതിയുമായി ബന്ധപ്പെടണം.സെക്യൂരിറ്റി /ക്ലീനിംഗ്/പാര്‍ക്കിംഗ് അറ്റന്റുറുകള്, സെക്യൂരിറ്റി, ക്ലീനിംഗ്, പാര്‍ക്കിംഗ് എന്നിവ കൈകാര്യം ചെയ്യുന്നതിന് ആളുകളെ നിയോഗിക്കുവാന്‍ മതിയായ മുന്‍പരിചയമുള്ള കമ്പനി/വ്യക്തികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇവരുടെ എണ്ണം സംബന്ധിച്ച് കരാര്‍ ലഭിക്കുവരെ അറിയിക്കുന്നതാണ്.
സെക്യൂരിറ്റി സ്റ്റാഫിന് യു.കെ നിയമങ്ങള്‍ക്ക് അനുസരിച്ചുള്ള ബാഡ്ജ് നിര്‍ബന്ധമാണ്.മേല്പറഞ്ഞിരിക്കുന്ന ഇനങ്ങളില്‍ ഓരോന്നിന് മാത്രമായോ, ഒന്നിലേറെ ഇനങ്ങള്‍ക്കായോ, എല്ലാം കൂടി ഏറ്റെടുക്കുവാന്‍ കഴിയുന്ന വിധത്തിലുള്ള ഇവന്റ് മാനേജ്മെന്റ് കമ്പനികള്‍ക്കോ സംഘാടകസമിതിയെ സമീപിക്കാവുന്നതാണ്.
കരാറുകള്‍ അയക്കേണ്ടത് ലെരൃലമേൃ്യ[email protected] എന്ന വിലാസത്തിലേക്കാണ്.’യുക്മ കേരളാ പൂരം 2024’: കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിജു പെരിങ്ങത്തറ (ചെയര്മാന്): 07904785565, കുര്യന് ജോര്‍ജ് (ചീഫ് ഓര്‍ഗനൈസര്‍): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
|
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 21ന് ചെംസ്ഫോർഡിൽ; ഫാ. ജോസഫ് മുക്കാട്ടും സിസ്റ്റർ ആൻ മരിയായും നയിക്കും.
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ ജൂൺ 21ന് ചെംസ്ഫോർഡിൽ വച്ചു നടത്തപ്പെടും. പ്രശസ്ത ധ്യാന ഗുരുവും, സീറോമലബാർ ലണ്ടൻ റീജിയൻ കോർഡിനേറ്ററുമായ ഫാ.ജോസഫ് മുക്കാട്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും.
ചെംസ്ഫോർഡിലെ ബ്ലെസ്സഡ് സേക്രമെന്റ് ദേവാലയത്തിൽ വച്ചാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ക്രിസ്തുവിൽ സ്നേഹവും വിശ്വാസവും പ്രത്യാശയും അർപ്പിച്ച് രാത്രിയാമങ്ങളിൽ ഉണർന്നിരുന്നുള്ള പ്രാർഥനയ്ക്കും ആരാധനയ്ക്കും സ്തുതിപ്പിനും വേദി ഒരുക്കുന്നതോടൊപ്പം തിരുവചനം സ്വീകരിക്കുവാനും ആല്മീയ ശുശ്രുഷകൾക്കും അവസരം ഉണ്ടായിരിക്കും.
ദൈവീക കൃപകളും, കരുണയും പ്രാപിക്കുവാനും അനുരഞ്ജനപ്പെടുവാനും അനുഗ്രഹദായകമാവുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും. വിശുദ്ധ കുർബ്ബാന, പ്രെയ്സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നരക്ക് ശുശ്രുഷകൾ അവസാനിക്കും.
യേശുവിന്റെ തിരുഹൃദയ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വച്ചിരിക്കുന്ന ജൂൺ മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു. കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മനോജ് തയ്യിൽ 07848808550, മാത്തച്ചൻ വിളങ്ങാടൻ 07915602258.
നൈറ്റ് വിജിൽ സമയം: ജൂൺ 21, വെള്ളിയാഴ്ച, രാത്രി 6:30 മുതൽ 11:30 വരെ.
Blessed Sacrement's Church, Chemsford, CM1 2DU.
|
കത്തി ആക്രമണത്തില്‍ ചികിത്സയിലായിരുന്ന ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു
ബര്‍ലിന്‍: മാന്‍ഹൈം കത്തി ആക്രമണത്തില്‍ പരിക്കേറ്റ ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ജര്‍മനിയിലെ മാന്‍ഹൈം നഗരത്തില്‍ നടന്ന ഇസ്ലാം വിരുദ്ധ രാഷ്ട്രീയ റാലിയില്‍ കത്തിക്കാരനെ നേരിട്ട് അക്രമണം തടയാന്‍ ശ്രമിച്ചപ്പോള്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന പോലീസ് ഉദ്യോഗസ്ഥന് മരണത്തിന് കീഴടങ്ങി. തലയുടെ പിന്‍ഭാഗത്ത് കുത്തേറ്റ ഓഫീസര്‍ കോമയിലായിരുന്നു.
നഗരമധ്യത്തില്‍ കത്തി ആക്രമണത്തില്‍ നിന്ന് ആളുകളെ രക്ഷിയ്ക്കാൻ ശ്രമിക്കുന്നതിനിടെയാണ് 29 കാരനായ ജര്‍മന്‍ പോലീസ് ഉദ്യോഗസ്ഥന് നിരവധി തവണ കുത്തേറ്റത്.
കുറ്റകൃത്യം നടന്നയുടനെ അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ഉടൻ തന്നെ അദ്ദേഹത്തെ കോമയിലേക്ക് മാറ്റിയിരുന്നു, എന്നാല്‍ ഗുരുതരമായ പരിക്കുകളോടെ ജൂണ്‍ 2 ഞായറാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങി.
25 വയസുള്ള ഒരു അഫ്ഗാനിയാണ് പോലീസ് ഉദ്യോഗസ്ഥനെ കുത്തുന്നതും ഇസ്ളാം വിരുദ്ധ പൗരന്മാരുടെ പ്രസ്ഥാനത്തിലെ അഞ്ച് അംഗങ്ങളെ ആക്രമിച്ചതും. പാക്സ് യൂറോപ്പ എന്ന് വിളിക്കുന്ന മൂവ്മെന്റാണ് മാന്‍ഹൈം സിറ്റി സെന്ററിലെ ബൂത്തില്‍ പരിപാടി സംഘടിപ്പിച്ചത്. പരിക്കേറ്റ ഏഴുപേരില്‍ ഒരാള്‍ ഗ്രൂപ്പിന്റെ ഉപദേശക സമിതി അംഗമായ മൈക്കല്‍ സ്റെറര്സെന്ബര്ഗറാണ്.
ഒരു ദശാബ്ദത്തോളമായി ജര്‍മനിയില്‍ താമസിക്കുന്ന അഫ്ഗാന് പൗരനാണ് പ്രതിയെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ നേരത്തെ റിപ്പോര്‍ട്ടു ചെയ്തിരുന്നു. പ്രതിയെ ഒടുവില്‍ പോലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. അയാളുടെ ഉദ്ദേശ്യങ്ങളും ആക്രമണത്തിന്റെ കാരണവും മറ്റും കൂടുതലായി അന്വേഷിച്ചുവരികയാണ്.
ജര്‍മനിയില്‍ പൊതുജനത്തിനെതിരെയും പോലീസിനെതിരെയും നടക്കുന്ന പ്രതിദിന അക്രമത്തെക്കുറിച്ച് പോലീസ് യൂണിയന് മുന്നറിയിപ്പ് നല്കി. ഉദ്യോഗസ്ഥന്റെ മരണത്തില്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് അനുശോചിച്ചു. എല്ലാവരുടെയും സുരക്ഷയ്ക്കുള്ള അദ്ദേഹത്തിന്റെ സമര്‍പ്പണം ഏറ്റവും ഉയര്‍ന്ന ബഹുമാനത്തിന് അര്‍ഹമാണെന്ന് ഷോള്‍സ് പറഞ്ഞു.
മാന്‍ഹൈം സ്ഥിതി ചെയ്യുന്ന ബാഡന്‍ വുര്ട്ടംബര്ഗിന്റെ സംസ്ഥാന പ്രീമിയര്‍ വിന്‍ഫ്രഡ് ക്രെറ്റ്ഷ്മാന്‍ ഇരയുടെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും അനുശോചനം രേഖപ്പെടുത്തി.
പോലീസ് ഉദ്യോഗസ്ഥന്റെ കൊലപാതകത്തില്‍ ധനമന്ത്രിയും എഫ്ഡിപി നേതാവുമായ ക്രിസ്ററ്യന്‍ ലിന്‍ഡ്നര്‍ പ്രതികരിച്ചു. രാജ്യത്തെ ഇസ്ളാമിസ്ററ് ഭീകരതക്കെതിരെ നാം സ്വയം പ്രതിരോധിക്കണം എന്നാണ് മന്ത്രിയുടെ പ്രതികരണം. തെറ്റായ സഹിഷ്ണുത ഇനി ഇവിടെ വേണ്ട എന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
|
യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരും
ബ്രസല്‍സ്: യൂറോപ്യന്‍ യൂണിയന് എന്‍ട്രി/എക്സിറ്റ് സിസ്റ്റം (EES) ഈ വര്‍ഷം ഒക്ടോബര്‍ ആറിന് നിലവില്‍ വരുമ്പോള്‍ നിരവധി കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. പ്രത്യേകിച്ച് യുകെയില്‍ നിന്നേ ഇയു ഇതര രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ യൂണിയനിലെ ഒരു രാജ്യത്തേക്ക് യാത്ര ചെയ്യുകയാണങ്കില്‍ പുതിയ നിയമങ്ങളെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടത് പ്രധാനമാണ്.
യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്ക് അംഗരാജ്യങ്ങളിലേക്ക് പ്രവേശിക്കുന്നതിന് വിരലടയാളവും ഡിജിറ്റലൈസ് ചെയ്ത യാത്രാ അംഗീകാരവും നല്‍കുന്നതിനാണ് പുതിയതും പുതുക്കിയതുമായ ഇഇഎസ്. കൂടാതെ ബ്രിട്ടീഷുകാര്‍ക്കും ഒപ്പം മറ്റ് യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാര്ക്കും രണ്ട് വ്യത്യസ്തവും എന്നാല്‍ പരസ്പരം ബന്ധിപ്പിച്ചതുമായ യാത്രാ പദ്ധതികളും ഉണ്ടാവും. ഒന്ന് EES മറ്റൊന്ന് യൂറോപ്യന്‍ ട്രാവല്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഓതറൈസേഷന്‍ സിസ്റ്റം (ETIAS)ആണ്.
എന്താണ് ഇയു എന്‍ട്രി/എക്സിറ്റ് സിസ്റ്റം?
ഇയു എന്‍ട്രി/എക്സിറ്റ് സിസ്റ്റം യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാര്ക്ക് ഷെങ്കന്‍ സോണിനുള്ളിലെ അംഗരാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനുള്ള ഒരു പുതിയ ബോര്‍ഡര്‍ മാനേജ്മെന്റ് സിസ്റ്റമായിരിക്കും. സോണില്‍ മിക്ക യൂറോപ്യൻ രാജ്യങ്ങളും സ്വിറ്റ്സര്‍ലന്‍ഡ്, ലിച്ചെന്‍സ്ററീന്‍, നോര്‍വേ, ഐസ്ലാന്‍ഡ് എന്നിവ ഉള്‍പ്പെടുന്നു. എന്നാല്‍ റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡ്, സൈപ്രസ് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്.
സാങ്കേതികമായി നൂതനവുമായ അതിര്‍ത്തി സുരക്ഷയ്ക്കും ഇമിഗ്രേഷന്‍ പ്രക്രിയകള്‍ക്കും വേണ്ടിയാണ് പുതിയ സിസ്റ്റം നിലവില്‍ വരുന്നത്.
പുതിയ EES സംവിധാനത്തിലൂടെ, ഷെങ്കന്‍ ഏരിയ സന്ദര്‍ശിക്കുന്ന യൂറോപ്യൻ യൂണിയൻ ഇതര പൗരന്മാരുടെ പ്രവേശനം, പുറത്തുകടക്കല്‍, പ്രവേശനം നിരസിക്കല്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കാനും പ്രോസസ്സ് ചെയ്യാനും സംഭരിക്കാനും പങ്കിടാനും ഉപകരിക്കും.
പാസ്പോര്ട്ടുകള് സ്റ്റാമ്പ് ചെയ്യുന്ന നിലവിലെ പ്രക്രിയ മാറ്റി, സിസ്റ്റം ഒരു പുതിയ ഡാറ്റാ ശേഖരണം ഉപയോഗിക്കും ~ ബയോമെട്രിക് വിവരങ്ങള്‍. യാത്ര ചെയ്യുന്ന എല്ലാവരുടെയും വിരലടയാളം ഉണ്ടായിരിക്കുകയും സാധാരണ വ്യക്തിഗത വിവരങ്ങള്‍ (പേര്, ദേശീയത, മറ്റ് പാസ്പോര്‍ട്ട് വിശദാംശങ്ങള്‍) നല്‍കിക്കൊണ്ട് അവരുടെ മുഖം ഫോട്ടോ എടുക്കുകയും വേണം.
യൂറോപ്യൻ യൂണിയനുസരിച്ച്, ഡാറ്റാ പ്രക്രിയയും ട്രാക്കിംഗ് സംവിധാനങ്ങളും കേന്ദ്രീകരിക്കുന്നതിലൂടെ, സുരക്ഷാ അപകടസാധ്യതകള്‍ ഉയര്‍ത്തിക്കാട്ടാനും കൂടുതല്‍ കാര്യക്ഷമമായ രീതിയില്‍ പ്രവര്‍ത്തിക്കാനും ഇത് പോലീസിനെയും ഇമിഗ്രേഷന്‍ ഓഫീസുകളെയും അനുവദിക്കും.
ഇത് പാസ്പോര്‍ട്ടുകളുടെ സ്ററാമ്പിംഗ് മാറ്റിസ്ഥാപിക്കുകയും അതിര്‍ത്തി നിയന്ത്രണങ്ങളുടെ വര്‍ദ്ധിച്ച ഓട്ടോമേഷന്‍, ഡോക്യുമെന്റ്, ഐഡന്റിറ്റി തട്ടിപ്പ് എന്നിവ മെച്ചപ്പെടുത്തുകയും അതുപോലെ തന്നെ യൂറോപ്യന്‍ യൂണിയന് ഇതര പൗരന്മാരുടെ അനധികൃത ഹ്രസ്വകാല താമസങ്ങള്‍ നന്നായി നിരീക്ഷിക്കുകയും ചെയ്യും.
യാത്രാ രേഖകളുടെയും ബയോമെട്രിക് ഡാറ്റയുടെയും ആധികാരികത പരിശോധിക്കാന്‍ അതിര്‍ത്തി ഉദ്യോഗസ്ഥര്‍ ഓട്ടോമേറ്റഡ് പരിശോധനകള്‍ നടത്താന്‍ ഈ സംവിധാനം ഉപയോഗിക്കും..EES പിന്നീട് സന്ദര്‍ശകനെ അവരുടെ താമസ കാലയളവിലുടനീളം ട്രാക്ക് ചെയ്യുന്നു. മറ്റ് രാജ്യങ്ങളിലേക്കുള്ള അനധികൃത സന്ദര്‍ശനങ്ങള്‍ അല്ലെങ്കില്‍ കൂടുതല്‍ സമയം താമസിക്കുന്ന കേസുകള്‍ അവര്‍ക്ക് കണ്ടെത്താനാകും.
|
മോളി ജോയി പന്തിരുവേലിൽ അന്തരിച്ചു
മാൻസ്ഫീൽഡ്: യുകെ മലയാളി ടൈറ്റസ് ജോയിയുടെയും സീറോമലബാർ സഭയിലെ നാലു വൈദികരുടെയും മാതാവായ മോളി ജോയി പന്തിരുവേലിൽ(65) അന്തരിച്ചു. പരേത ചിറക്കടവ് മണ്ണംപ്ലാക്കൽ കുടുംബാംഗമാണ്. ഭർത്താവ് ജോയി സ്കറിയ പന്തിരുവേലിൽ (കാഞ്ഞിരപ്പള്ളി).
ടൈറ്റസ് ജോയി( മാൻസ്ഫീൽഡ്, യുകെ) ഫാ. മാർട്ടിൻ (പാലാരൂപത, വരിയാനിക്കാട് ഇടവക വികാരി), ഫാ. ടിയോ അൽഫോൻസ് (ഭഗൽപൂർ രൂപത), ഫാ. നിർമൽ മാത്യു( പാലാ രൂപത), ഡീക്കൻ വിമൽ ജോസഫ് (ഭഗൽപൂർ രൂപത) എന്നിവർ മക്കളാണ്.
ഇളയ മകനായ ഡീക്കൻ വിമലിന്റെ അടുത്തുതന്നെ നടക്കാനിരിക്കുന്ന വൈദികപട്ട സ്വീകരണത്തിനായി പ്രാർഥനയോടെ കാത്തിരിക്കുന്ന വേളയിലാണ് ആകസ്മികമായി മോളിയുടെ മരണം സംഭവിക്കുന്നത്. പൂഞ്ഞാർ, പെരിങ്ങുളം വള്ളിയാംതടത്തിൽ കുടുംബാംഗമായ ലിറ്റി ടൈറ്റസ് (മാൻസ്ഫീൽഡ്) മരുമകളാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 2.30ന് സ്വവസതിയിൽ അന്ത്യോപചാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൈക സെന്റ് ജോസഫ് ദേവാലയ കുടുംബ കല്ലറയിൽ സംസ്കരിക്കും.
|
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു
ന്യൂകാസിൽ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മോർ ബസേലിയോസ് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.
എബ്രഹാം മാർ സ്റ്റെഫാനോസ് (ഭദ്രാസന മെത്രാപ്പോലീത്ത), ഗേറ്റ്സ്ഹെഡ് മേയർ കൗൺസിലർ കാത്ത് മക്കാർട്ട്നി എന്നിവർ പൊതുയോഗത്തിൽ പങ്കെടുത്തു. ഈ അവസരത്തിൽ റവ. ടോം കൊറിയർ (റോമൻ കത്തോലിക്കാ സഭ ) , ന്യൂകാസിൽ ഡീൻ വെരി റവ. ലീ ബാറ്റ്സൺ (ചർച്ച് ഓഫ് ഇംഗ്ലണ്ട്) , റവ. ഫാ ദിമിത്രി (റഷ്യൻ ഓർത്തഡോക്സ് സഭ) , ഭദ്രാസന പ്രതിനിധികൾ, സഭാ ഭദ്രാസന ഭാരവാഹികൾ, മുൻ വികാരിമാർ എന്നിവർ അനുമോദനങ്ങൾ അറിയിച്ചു.
കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്, എറിട്രിയൻ ഓർത്തഡോക്സ് ചർച്ച്, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്, റൊമാനിയൻ ഓർത്തഡോക്സ് ചർച്ച്, യാക്കോബായ സഭ, കത്തോലിക്കാ സഭ (മലയാളം) പ്രതിനിധികളും വിവിധ അയൽ സഭാ പ്രതിനിധികളും ചടങ്ങിന് സാക്ഷികളായി. എല്ലാ യുകെ റീജണൽ ഓർത്തഡോക്സ് വികാരിമാരും കൂദാശയിൽ പങ്കെടുത്തു.
2004 ഓഗസ്റ്റ് 1ന് ഔദ്യോഗികമായി ആരംഭിച്ച ഈ കൂട്ടായ്മ, 2008 ജനുവരി 5ന് ഡോ. തോമസ് മാർ മക്കാറിയോസ് സഭയിലെ ഒരു ദേവാലയമായി പ്രഖ്യാപിച്ചു. സെൻ്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് , ഇംഗ്ലണ്ടിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഓർത്തഡോക്സ് സമൂഹത്തിന് സാംസ്കാരിക, സാമൂഹികമത പ്രവർത്തനങ്ങൾക്ക് ഒരു വേദി നൽകുന്നു. വടക്കുകിഴക്കൻ ഇംഗ്ലണ്ടിൽ സ്വന്തമായി ദേവാലയം ഉള്ള ആദ്യത്തെ ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയമാണ്. ചടങ്ങിൽ വികാരി റവ. ഫാ. ടിജി തങ്കച്ചൻ ഏവരെയും സ്വാഗതം ചെയ്തു . ട്രഷറർ ബിജു വർഗീസ് പള്ളിയുടെ താക്കോൽ ഏറ്റുവാങ്ങി.
|
ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും നടത്തി
ലണ്ടൻ: ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനയും നടന്നു . ശനിയാഴ്ച നടന്ന കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിനും പരിശുദ്ധ കുർബാനക്കും, സിറോ മലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. ആന്റണി ചൂണ്ടലിക്കാട്ട്, വികാരി റവ.ഫാ. ബിനോയ് നിലയാറ്റിങ്കൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു.
ഹീത്ത് സീറോ മലബാർ കമ്മ്യൂണിറ്റിയിൽ നിന്നുള്ള 13 കുട്ടികളാണ് ഇന്നലെ ആദ്യ കുർബാന സ്വീകരിച്ചത്. ആബേൽ ജെയിംസ്, അനെറ്റ് മരിയ സന്തോഷ്, ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ് ജെയിംസ്, കെവിൻ മാത്യു ലൂക്കോസ്, മിസ്സാ ആൻ നിഷാന്ത്, നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് തുടങ്ങിയ കുട്ടികളാണ് ഇന്നലെ ആദ്യ കുർബാന സ്വീകരിച്ചത്.
പ്രഥമ ദിവ്യ കാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും, സ്നേഹ വിരുന്നും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെട്ടു.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോ രൂപത സുവാറ ബൈബിൾ ക്വിസ് 2024 മത്സര വിജയികൾ
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ അപ്പോസ്തലേറ്റിന്റെ നേതൃത്വത്തിൽ നടത്തിയ സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ മത്സരം ലിവർപൂൾ ഔർ ലേഡി ക്യൂൻ ഓഫ് പീസ് പാരിഷ് ഹാളിൽ വച്ചു നടത്തപ്പെട്ടു . ബൈബിൾ അപ്പസ്റ്റലേറ്റ് കമ്മിഷൻ ചെയർമാൻ റവ. ഫാ. ജോർജ് എട്ടുപറയിൽ മത്സരം ഉദ്ഘാടനം ചെയ്തു .
കാറ്റക്കിസം കമ്മിഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻപുരക്കൽ കുട്ടികൾക്ക് വേണ്ടി പ്രാർഥിക്കുകയും ബൈബിൾ വചനങ്ങൾ നിങ്ങളുടെ വഴികളിൽ ശക്തികേന്ദ്രമാകട്ടെ എന്ന് ആശംസിക്കുകയും ചെയ്തു .
മത്സരാർഥികളുടെ രജിസ്ട്രേഷൻ പൂർത്തീകരിച്ചതിന്ശേഷം പതിനൊന്നുമണിയോടുകൂടി കാറ്റഗറി 8 10 മത്സരങ്ങൾ ആരംഭിച്ചു . തുടർന്ന് വിവിധ കാറ്റഗറി വിഭാഗത്തിലുള്ള മത്സരങ്ങൾ നടന്നു . വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ മത്സരവിജയികൾക്ക് സമ്മാനങ്ങൾ നൽകുകുകയും ഫൈനൽ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് നല്കുകുകയും ചെയ്തു . ഷെക്കൈന ടിവി പിന്നീട് സമയം നിശ്ചയിച്ചതിനു ശേഷം ക്വിസ് മത്സരം പൂർണമായി സംപ്രഷണം ചെയ്യുന്നതാണ് .
രൂപത ബൈബിൾ അപ്പോസ്റ്റലേറ്റാണ് എല്ലാവർഷവും സുവാറ ബൈബിൾ ക്വിസ് മത്സരങ്ങൾ നടത്തുക . കമ്മീഷൻ കോ ഓർഡിനേറ്റർ ആന്റണി മാത്യുവിനോട് ചേർന്ന് ഷാജു ജോസഫിന്റെയും സുധീപ് നേതൃത്വത്തിലുള്ള കമ്മീഷൻ അഗങ്ങളാണ് സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ വിജയത്തിനായി പ്രവർത്തിച്ചത് .
സുവാറ 2024 മത്സരവിജയികൾ :
810
1st Abel Anoop Gloucester
2nd Eshal Sayooj Sheffield
3rd Tiya Saji Stoke on Trent
Age group 1113
1st Melissa John , Cambridge
2nd Asher Mathew, Cardiff
3rd Melvin Jaimon , Newcastle
Category 1417
1st Maria Mijos , Wigan
2nd Aidan Soy, New Castle
3rd Samuel Sipson, Ashford
Category 18+
1st Tintu Joseph, Edinburgh
2nd Minu Mathew, Stock on Trent
3rd Tintu Jose, Stevenage
മത്സരത്തിൽ പങ്കെടുത്ത എല്ലാവർക്കും വിജയികൾ ആയവർക്കും പ്രാർഥനാശംസകൾ നേരുന്നതായി ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷന് വേണ്ടി പിആർ ജിമ്മിച്ചൻ ജോർജ് അറിയിച്ചു .
|
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ നടക്കുന്ന ആസൂത്രിത നീക്കങ്ങളില്‍ പരാതിയുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍
ഡബ്ലിന്‍: സമൂഹമാധ്യമമായ എക്സിൽ കൂടി അയര്‍ലൻഡ് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും, പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിര്‍പ്പുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് പ്രോവിന്‍സ്. അയര്‍ലൻഡ് സ്വദേശി നടത്തിയ പരാമര്‍ശങ്ങള്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. മറ്റു സമൂഹ മാധ്യമങ്ങളില്‍ കൂടിയും പ്രവാസികള്‍ക്കെതിരായ നീക്കം നടക്കുന്നുണ്ട്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും, അക്രമാസക്തതയും തടയാന്‍ ഗവൺമെന്റ് ഇടപെടണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ജസ്റ്റിസ് മിനിസ്റ്റര്‍ക്കും, ഗാര്‍ഡ് കമ്മീഷണര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു. അയര്‍ലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
ഗവണ്മെന്റ് നല്കിയ വിസയിലും വര്‍ക്ക്പെര്‍മിറ്റിലും ജോലി ചെയ്യുകയും, ബിസിനസ് ചെയ്യുകയും, സ്ററുഡന്റ് വിസയില്‍ എത്തി പഠിക്കുകയും പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നതെന്ന് പരാതിയില്‍ പറയുന്നു.
വിദേശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അപലപനീയമായ പ്രവൃത്തികള്‍ക്ക് കുടിയേറ്റക്കാര്‍ ഇരയാവുന്നത് തടയാന്‍ ഗവൺമെന്റ് സത്വരമായ നടപടികള്‍ ഉറപ്പു വരുത്തണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് ദീപു ശ്രീധര്‍, പ്രഡിഡന്റ് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജൺ ട്രഷറര്‍ ഷൈബു കൊച്ചിന്, യൂറോപ്പ് റീജൺ വൈസ് പ്രസിഡന്റഉം മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ രാജു കുന്നക്കാട്ട്, യൂറോപ്പ് റീജൺ വൈസ് ചെയര്‍മാനും മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ബിജു വൈക്കം, യൂറോപ്പ് റീജൺ വൈസ് ചെയര്മാന് സുനില്‍ ഫ്രാന്‍സീസ്, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റും, മുന്‍ ഗ്ലോബൽ വൈസ് പ്രസിഡന്റുമായ ഷാജു കുര്യന്,
മുന്‍ ചെയര്മാന് ജോണ്സണ് ചക്കാലക്കല്‍, വൈസ് പ്രഡിഡന്റുമാരായ ജോര്‍ജ്കുട്ടി പുറപ്പന്താനം,സിറില്‍ തെങ്ങുംപള്ളില്‍, മാര്ട്ടിന് പുലിക്കുന്നേല്‍, ജോര്‍ജ് കുര്യന് കൊല്ലംപറമ്പില്‍, സെബാസ്റ്റ്യന്‍ കുന്നുംപുറത്ത്, യൂത്ത് ഫോറം പ്രസിഡന്റ് ജിജോ പീടികമല, മെഡിക്കല്‍ ഫോറം പ്രസിഡന്റ് രാജന് പൈനാടത്ത്, ബിനോയി കുടിയിരിപ്പില്,
വിമന്‍സ് ഫോറം ഗ്ളോബല്‍ വൈസ് പ്രസിഡന്റും അയര്‍ലൻഡ് പ്രോവിന്‍സ് ചെയര്‍പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്,പ്രസിഡന്റ് ജൂഡി ബിനു, സെക്രട്ടറി ലീന ജയന്, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.ഇക്കാര്യത്തില്‍ എല്ലാ പ്രവാസികളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. ഗവണ്മെന്റുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ചെയര്മാന് ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.
|
അയർക്കുന്നം മറ്റക്കരക്കാർ വീണ്ടും യുകെയിൽ ഒത്തുചേരുന്നു; ഏഴാമത് സംഗമം ബർമിംഗ്ഹാമിൽ 29ന്
ബർമിംഗ്ഹാം: അയർക്കുന്നം മറ്റക്കരയിലും സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയുടെ വിവിധ സ്ഥലങ്ങളിൽ താമസിക്കുന്ന കുടുംബാംഗങ്ങളുടെ ഏഴാമത് സംഗമം വിപുലമായ പരിപാടികളോടെ ജൂൺ 29 ശനിയാഴ്ച ബർമിംഗ്ഹാമിൽ നടക്കും.
കുട്ടികളുടേയും മുതിർന്നവരുടേയും വിവിധ കലാകായിക വിനോദ പരിപാടികളുമായി രാവിലെ 9 .30 മുതൽ വൈകിട്ട് 6.30 വരെയാണ് കുടുംബാംഗങ്ങൾ സ്നേഹ സൗഹൃദങ്ങൾ പുതുക്കുവാനായി ഒത്തുചേരുന്നത്.
ഇത്തവണത്തെ സംഗമത്തെ നവ്യാനുഭവം നൽകി അവിസ്മരണീയമാക്കുവാനുള്ള തയാറെടുപ്പിലാണ് സംഘാടകർ. മുൻവർഷങ്ങളിലെ പോലെ സംഗമ ഹാളിൽ എത്തിച്ചേരുന്ന മുഴുവൻ കുടുംബാംഗങ്ങൾക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും നൽകുന്നതിന് പുറമേ വൈകുന്നേരം ലഘു ഭക്ഷണവും നൽകുന്നതാണ്.
കഴിഞ്ഞ ആറ് സംഗമങ്ങളുടെയും വിജയനിറവിൽ ഏഴാമത് സംഗമവും നവ്യമായ വിവിധ പരിപാടികൾ ഉൾപ്പെടുത്തി പ്രൗഢോജ്വലമാക്കുവാനുള്ള തയാറെടുപ്പുകളാണ് സംഘാടകർ നടത്തിവരുന്നത്
അയർക്കുന്നം, മറ്റക്കര എന്നിവിടങ്ങളിലും പരിസരപ്രദേശങ്ങളിലും താമസിക്കുന്നവർക്കും ഈ പ്രദേശങ്ങളിൽ വിവാഹബന്ധങ്ങൾ ആയി ചേർന്നിട്ടുള്ളവർക്കും കുടുംബസമേതം സംഗമത്തിൽ പങ്കെടുക്കവന്നതാണെന്നും ഈ പ്രദേശങ്ങളിൽ നിന്നും യുകെയിൽ താമസിക്കുന്ന മുഴുവനാളുകളും സംഗമത്തിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്നും പ്രസിഡന്റ് മേഴ്സി ബിജു പാലകുളത്തിൽ, സെക്രട്ടറി ബിൻസൺ കോണിക്കൽ, ട്രഷറർ മോളി ടോം എന്നിവർ അറിയിച്ചു.
അയർക്കുന്നം മറ്റക്കര പ്രദേശങ്ങളിൽ നിന്നും മറ്റ് സമീപ പ്രദേശങ്ങളിൽ നിന്നുമായി യുകെയിൽ പുതുതായി വിവിധ തരം ജോലികൾക്കായി എത്തിച്ചേർന്നവരുടെ കുടുംബാംഗങ്ങളുമുൾപ്പെടെ നിരവധി കുടുംബങ്ങളാണ് പരസ്പരം പരിചയപ്പെടുവാനും സ്നേഹ ബന്ധങ്ങൾ പുതുക്കുവാനുമായി ഇത്തവണത്തെ സംഗമത്തിൽ പങ്കെടുക്കുന്നതിന് പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
യുകെയിലെ സംഗമങ്ങളില്‍ അയര്‍ക്കുന്നം മറ്റക്കര സംഗമം എക്കാലവും മികവുറ്റതായിരുന്നു. പ്രവര്‍ത്തന മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ഇത്തവണത്തെയും സംഗമം വേറിട്ടു നില്ക്കുമെന്നതില് സംശയമില്ലെന്നും ഇനിയും പങ്കെടുക്കുവാൻ താത്പര്യമുള്ളവർ സംഘാടകരുമായി ബന്ധപ്പെടണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഗമ വേദിയുടെ വിലാസം: St. Chad’s Church Hall,Hollyfield Road, Sutton Coldfield, Birmingham, B75 7SN. Date & Time: 29/6/2024, 9.30 am to 6.30 pm.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: Mercy Biju: 07952444693, Binson Konickal: 07748151592, Molly Tom: 07429624185, Shajimon Mathew: 07588597149.
|
അയര്‍ലൻഡിൽ പ്രവാസി സമൂഹത്തിനെതിരേ ആസൂത്രിത നീക്കങ്ങൾ നടക്കുന്നു: ഡബ്ല്യുഎംസി
ഡബ്ലിന്‍: സമൂഹമാധ്യമമായ എക്സില്‍ കൂടി അയർലൻഡ് സ്വദേശി നടത്തിയ രാജ്യ വിരുദ്ധതയിലും പ്രവാസിസമൂഹത്തോടുള്ള നിലപാടിലും കടുത്ത എതിര്‍പ്പുമായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അയർലൻഡ് പ്രോവിന്‍സ്.
അയർലൻഡ് സ്വദേശി നടത്തിയ പരാമര്‍ശങ്ങള്‍ ആയിരക്കണക്കിന് പേരാണ് ഷെയര്‍ ചെയ്തത്. മറ്റ് സമൂഹമാധ്യമങ്ങളില്‍ കൂടിയും പ്രവാസികള്‍ക്കെതിരായ നീക്കം നടക്കുന്നുണ്ട്.
ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അന്യ ദേശീയ വിഭാഗങ്ങളോട് കാണിക്കുന്ന അസഹിഷ്ണുതയും അക്രമാസക്തതയും തടയാന്‍ സർക്കാർ ഇടപെടണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ ജസ്റ്റിസ് മിനിസ്റ്റര്‍ക്കും ഗാര്‍ഡ് കമ്മീഷണര്‍ക്കും നല്കിയ പരാതിയില്‍ പറയുന്നു.
അയര്‍ലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. സർക്കാർ നല്കിയ വിസയിലും വര്‍ക്ക്പെര്‍മിറ്റിലും ഇവിടെ വന്ന് ജോലി ചെയ്യുകയും ബിസിനസ് ചെയ്യുകയും സ്റ്റുഡന്റ് വിസയില്‍ എത്തി പഠിക്കുകയും പാര്‍ട്ട് ടൈം ജോലി ചെയ്യുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഭയത്തോടെയാണ് ഇപ്പോഴുള്ള നീക്കങ്ങളെ കാണുന്നത് എന്ന് പരാതിയില്‍ പറയുന്നു.
വിദേശീയ വിദ്വേഷത്തിന്റെ പേരില്‍ നടക്കുന്ന അപലപനീയമായ പ്രവൃത്തികള്‍ക്ക് കുടിയേറ്റക്കാര്‍ ഇരയാവുന്നത് തടയാന്‍ സർക്കാരിന്റെ സത്വരമായ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലന്‍ഡ് പ്രോവിന്‍സ് യോഗം ആവശ്യപ്പെട്ടു.
ചെയര്മാന് ദീപു ശ്രീധര്‍, പ്രഡിഡന്റ് ബിജു സെബാസ്റ്റ്യന്‍, സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ്, യൂറോപ്പ് റീജിയൺ ട്രഷറര്‍ ഷൈബു കൊച്ചിന്, യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റും മുന്‍ ഗ്ലോബൽ വൈസ് ചെയര്‍മാനുമായ രാജു കുന്നക്കാട്ട്,
യൂറോപ്പ് റീജിയൺ വൈസ് ചെയര്‍മാനും മുന്‍ ഗ്ലോബല്‍ വൈസ് ചെയര്‍മാനുമായ ബിജു വൈക്കം, യൂറോപ്പ് റീജിയൺ വൈസ് ചെയര്മാന് സുനില്‍ ഫ്രാൻസിസ്, കോര്‍ക്ക് യൂണിറ്റ് പ്രസിഡന്റും മുന്‍ ഗ്ലോബല്‍ വൈസ് പ്രസിഡന്റുമായ ഷാജു കുര്യന്,
മുന്‍ ചെയര്മാന് ജോണ്സണ് ചക്കാലക്കല്‍, വൈസ് പ്രഡിഡന്റുമാരായ ജോര്‍ജ്കുട്ടി പുറപ്പന്താനം,സിറില്‍ തെങ്ങുംപള്ളില്‍, മാര്ട്ടിന് പുലിക്കുന്നേല്‍, ജോര്‍ജ് കുര്യന് കൊല്ലംപറമ്പില്‍, സെബാസ്ററ്യന് കുന്നുംപുറത്ത്, യൂത്ത് ഫോറം പ്രസിഡന്റ് ജിജോ പീടികമല, മെഡിക്കല്‍ ഫോറം പ്രസിഡന്റ് രാജന് പൈനാടത്ത്,
ബിനോയി കുടിയിരിപ്പില്, വിമന്‍സ് ഫോറം ഗ്ലോബല്‍ വൈസ് പ്രസിഡന്റും അയർലൻഡ് പ്രോവിന്‍സ് ചെയര്‍പേഴ്സണുമായ ജീജ ജോയി വര്‍ഗീസ്, പ്രസിഡന്റ് ജൂഡി ബിനു, സെക്രട്ടറി ലീന ജയന്, യൂറോപ്പ് പ്രതിനിധി രാജി ഡൊമിനിക് എന്നിവര്‍ പ്രസംഗിച്ചു.
ഇക്കാര്യത്തില്‍ എല്ലാ പ്രവാസികളുടെയും സഹകരണം ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. സർക്കാരുമായി കൂടുതല്‍ ചര്‍ച്ച നടത്താന്‍ ചെയര്മാന് ദീപു ശ്രീധറിനെ യോഗം ചുമതലപ്പെടുത്തി.
|
ഹേവാർഡ്സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനയും നടത്തി
ഹേവാർഡ്സ്: ഹേവാർഡ്സ് ഹീത്ത് ഔർ ലേഡി ഓഫ് ഹെൽത്ത് പ്രൊപോസ്ഡ് മിഷനിൽ കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും വിശുദ്ധ കുർബാനയും ശനിയാഴ്ച ഭക്തിനിർഭരമായി നടത്തി.
ദിവ്യകാരുണ്യ സ്വീകരണത്തിനും കുർബാനയ്ക്കും സീറോമലബാർ ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ. ആന്റണി ചൂണ്ടലിക്കാട്ട്, വികാരി റവ. ഫാ. ബിനോയ് നിലയാറ്റിങ്കൽ തുടങ്ങിയവർ കാർമികത്വം വഹിച്ചു. ഹേവാർഡ്സ് ഹീത്ത് സീറോമലബാർ കമ്യൂണിറ്റിയിൽ നിന്നുള്ള 13 കുട്ടികളാണ് ശനിയാഴ്ച ആദ്യമായി ഈശോയെ സ്വീകരിച്ചത്.
ആബേൽ ജെയിംസ്, അനെറ്റ് മരിയ സന്തോഷ്, ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജെയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ് ജെയിംസ്, കെവിൻ മാത്യു ലൂക്കോസ്, മിസാ ആൻ നിഷാന്ത്, നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് തുടങ്ങിയ കുട്ടികളാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ചത്.
പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികളും സ്നേഹ വിരുന്നും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് നടന്നു.
|
ബോംബ് ഭീഷണി; പാരീസ് മുംബൈ വിമാനത്തിന് അടിയന്തര ലാൻഡിംഗ്
മുംബൈ: പാരീസില്‍ നിന്ന് മുംബൈയില്‍ എത്തിയ വിസ്താര വിമാനത്തിന് ബോംബ് ഭീഷണി. പാരീസിലെ ചാള്‍സ് ഡി ഗല്ലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന യുകെ 024 വിമാനത്തിനാണ് ബോംബ് ഭീഷണി.
സന്ദേശത്തെ തുടര്‍ന്ന് ഞായറാഴ്ച രാവിലെ 10.19ന് മുംബൈ ഛത്രപതി ശിവാജി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിംഗ് നടത്തി. 294 യാത്രക്കാരും 12 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
അതേസമയം സന്ദേശം വ്യാജമാണെന്നും വിമാനത്തിലെ പരിശോധനയില്‍ സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കിയൽ യൂത്ത് റിട്രീറ്റ്; രജിസ്ട്രേഷൻ ആരംഭിച്ചു
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന "യുവജന ധ്യാനം' ഓഗസ്റ്റ് ഒന്ന് മുതൽ മൂന്ന് വരെ നടത്തപ്പെടുന്നു.
കേംബ്രിഡ്ജ് കൗണ്ടിയിലെ ക്ലാരേറ്റ് സെന്റർ, ബക്ഡെൻ ടവേഴ്സ്, ഹൈ സ്ട്രീറ്റ്, സെന്റ് നിയോട്സിൽ വച്ചാണ് യൂത്ത് റിട്രീറ്റ് ക്രമീകരിച്ചിരിക്കുന്നത്. ധ്യാനത്തിൽ പങ്കുചേരുവാൻ പേരുകൾ രജിസ്റ്റർ ചെയ്യുവാനുള്ള നടപടികൾ ആരംഭിച്ചതായി കോഓർഡിനേറ്റേഴ്സ് അറിയിച്ചു.
വിശ്വാസത്തിലൂന്നിക്കൊണ്ട് പരസ്നേഹത്തിലും സാമൂഹ്യ പ്രതിബദ്ധതയിലും അധിഷ്ഠിതമായ ഉത്തമ ക്രൈസ്തവ ജീവിതം നയിക്കുവാനുതകുന്ന ചിന്തകളും പ്രബോധനങ്ങളും പങ്കുവയ്ക്കുക എന്നതാണ് യുവജന ധ്യാനത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്.
വിവിധ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവജനങ്ങളുമായി ഒത്തുചേർന്ന് സാമൂഹ്യവിശ്വാസ തലങ്ങളെ പരിപോഷിപ്പിക്കുവാനും ക്രിസ്തു കേന്ദ്രീകൃത്യമായ ജീവിത വളർച്ചയ്ക്കും അതോടൊപ്പം പ്രാർഥനയ്ക്കും തിരുവചന വിചിന്തനത്തിനും അനുഭവേദ്യമായ ശുശ്രൂഷകളാണ് യുവജന റിട്രീറ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
സീറോമലബാർ യൂത്ത് അപ്പോസ്റ്റലേറ്റ്(യൂറോപ്പ്) ഡയറക്ടർ ഫാ. ബിനോജ് മുളവരിക്കൽ, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയറും തിരുവചന പ്രഘോഷകയുമായ സിസ്റ്റർ ആൻ മരിയ, സീറോമലബാർ ലണ്ടൻ റീജിയണൽ കോഓർഡിനേറ്ററും ധ്യാനഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട് എന്നിവർ യുവജന ധ്യാനത്തിന് നേതൃത്വം നൽകും.
18 വയസിനു മുകളിലുള്ള യുവജനങ്ങൾക്കായി ഒരുക്കുന്ന ധ്യാനത്തിൽ എത്രയും വേഗം രജിസ്ട്രേഷൻ ഫോമുകൾ പൂരിപ്പിച്ചു നൽകി പ്രവേശനം ഉറപ്പാക്കുവാൻ താത്പര്യപ്പെടുന്നതായി ഭാരവാഹികൾ അറിയിച്ചു.
യുവാക്കളെ ധ്യാനത്തിലേക്കയക്കുവാൻ മാതാപിതാക്കളുടെയും ഇവാഞ്ചലൈസേഷൻ അംഗങ്ങളുടെയും പ്രോത്സാഹനവും പ്രചോദനവും അഭ്യർഥിക്കുന്നതായി കോഓർഡിനേറ്റർമാരായ മനോജ് തയ്യിൽ, മാത്തച്ചൻ വിളങ്ങാടൻ എന്നിവർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: Manoj Thayyil: 07848808550, Mathachan Vilangadan: 07915602258.
Youth Retreat Starts at 9:00 am on 1st August and Ends at 4:00 pm on 3rd August.
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA.
https://tinyurl.com/3yp5df7j
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന്
ലിവർപൂൾ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത സുവാറ ബൈബിൾ ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്ന് ലിവർപൂളിൽ വച്ച് നടത്തപ്പെടുന്നു. രാവിലെ 8.30 ന് രജിസ്ട്രേഷൻ ആരംഭിച്ച് പത്തിന് ആദ്യ മത്സരങ്ങൾ ആരംഭിക്കും.
വൈകുന്നേരം ആറിന് ഈ വർഷത്തെ സുവാറ മത്സര വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യും. മത്സര വീഡിയോകൾ പിന്നീട് പ്രദർശിപ്പിക്കുന്നതാണ്.
മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാകുട്ടികൾക്കും വിജയാശംസകളും പ്രാർഥനകളും നേരുന്നതായി ബൈബിൾ അപ്പൊസ്തലേറ്റിന് വേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
|
ആംസ്റ്റര്‍ഡാമിൽ വിമാനത്തിന്റെ എൻജീനുള്ളില്പ്പെട്ട് ഒരാള്‍ മരിച്ചു
ആംസ്റ്റര്‍ഡാം: ആംസ്റ്റര്‍ഡാമിലെ ഷിഫോള്‍ വിമാനത്താവളത്തില്‍ വിമാനത്തിന്റെ എൻജീനില് കുടുങ്ങിയ ആൾ കൊല്ലപ്പെട്ടു. അപകടത്തില്‍പ്പെട്ടത് യാത്രക്കാരനാണോ ജീവനക്കാരനാണോ എന്ന് വ്യക്തമല്ല.
അപകടത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അറിവായിട്ടില്ല. ഡച്ച് വിമാനക്കമ്പനിയായ കെഎല്‍എമ്മിന്റെ വിമാനമാണ് അപകടത്തില്‍പ്പെട്ടത്.
വിമാനം ഡെന്മാര്ക്കിലെ ബില്ലണ്ടിലേക്ക് പറന്നുയരുന്നതിന് തൊട്ടുമുമ്പാണ് അപകടമുണ്ടായതെന്ന് ജീവനക്കാരന് പറഞ്ഞു.
|
ലോകകേരള സഭ: സ്വിറ്റ്സർലാൻഡ് മലയാളികളുടെ പ്രതിനിധിയായി ജോയ് കൊച്ചാട്ട് പങ്കെടുക്കും
സൂറിക്ക്: ലോകമലയാളിയുടെ പൊതുവേദിയായ ലോകകേരള സഭയിൽ സ്വിറ്റ്സർലൻഡ് മലയാളി സമൂഹത്തെ പ്രതിനിധീകരിച്ച് ജോയ് കൊച്ചാട്ട് പങ്കെടുക്കും.
ലോകകേരള സഭയുടെ നാലാം സമ്മേളനമാണ് ഈ മാസം 13, 14, 15 തീയതികളിൽ തിരുവനന്തപുരം നിയമസഭാ ഹാളിൽ അരങ്ങേറുന്നത്.
കേരളത്തിന്റെ വികസനങ്ങളിൽ പ്രവാസികളെ സമന്വയിപ്പിക്കുക, കേരളത്തിന് പുറത്ത് ജീവിക്കുന്ന മലയാളികളുടെ കൂട്ടായ്മയും സഹകരണവും ഉറപ്പുവരുത്തുക എന്നിവയാണ് ലോക കേരളസഭയുടെ പ്രധാന ലക്ഷ്യങ്ങൾ.
കേരള നിയമസഭയുടെ ശങ്കരനാരായണൻ തമ്പി ഹാളിലാണ് ലോകകേരള സഭാസമ്മേളനം ചേരുന്നത്. 13ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തോടെ നാലാമത് ലോക കേരളസഭാ സമ്മേളനത്തിന് തുടക്കം കുറിക്കും.
എല്ലാ രണ്ട് വർഷവും തോറുമാണ് ലോകകേരള സഭ കൂടുന്നത്. പ്രതിനിധി സമ്മേളനങ്ങളിലും പൊതുസമേളനത്തിലും ജോയ് കൊച്ചാട്ട് പങ്കെടുക്കും.
|
ഹേവാർഡ്സ് ഹീത്തിൽ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും കുർബാനയും ഇന്ന്
ഹേവാർഡ്സ് ഹീത്ത്: ഹേവാർഡ്സ് ഹീത്ത് സീറോമലബാർ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കുർബാനയും കുട്ടികളുടെ പ്രഥമ ദിവ്യ കാരുണ്യ സ്വീകരണവും ഇന്ന് ഉച്ചകഴിഞ്ഞു നടത്തും. 2.30നു നടക്കുന്ന വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. ബിനോയ് നിലയാറ്റിങ്കൽ നേതൃത്വം കൊടുക്കും.
ഹേവാർഡ്സ് ഹീത്ത് മലയാളി കമ്യൂണിറ്റിയിൽ നിന്നുള്ള 13 കുട്ടികളാണ് ഇന്ന് ഈശോയെ ആദ്യമായി സ്വീകരിക്കുന്നത്. ദിവ്യകാരുണ്യ സ്വീകരണത്തിന് ശേഷം കുട്ടികളുടെ കലാപരിപാടികളും ഭക്ഷണവും വിവിൽസ് ഫീൽഡ് വില്ലേജ് ഹാളിൽ വച്ച് നടത്തപ്പെടും.
ആബേൽ ജെയിംസ്, അനെറ്റ് മരിയ സന്തോഷ്, ആൻ മരിയ ജെയ്സൺ, ഓസ്റ്റിൻ ടിറ്റോ, എലിഷിബാ മറിയം ജെയിംസ്, എസ്രാ എലിസബത്ത് ജോബിൻ, ജുവാൻ ജോർജ് ജെയിംസ്, കെവിൻ മാത്യു ലൂക്കോസ്, മിസാ ആൻ നിഷാന്ത്, നൈസൽ അരുൺ, സാറ ഹരീഷ്, സെയ്ൻ സിബി, സിയാ മരിയ നിഷാന്ത് എന്നിവരാണ് പ്രഥമ ദിവ്യകാരുണ്യം സ്വീകരിക്കുന്നത്.
|
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ലണ്ടനിൽ സ്വീകരണം നൽകി
ലണ്ടൻ: ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടലിന് ഒഐസിസി യുകെയുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണം നൽകി.
ക്രോയ്ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ നടന്ന ചടങ്ങിൽ ഒഐസിസി യുകെ പ്രസിഡന്റ് മോഹൻദാസ്, ജനറൽ സെക്രട്ടറി ബേബികുട്ടി ജോർജ്, വർക്കിംഗ് പ്രസിഡന്റ് സുജു ഡാനിയേൽ, ഷൈനു മാത്യൂസ്, അപ്പ ഗഫൂർ,
ഭാരവാഹികളായ റോണി ജേക്കബ്, സണ്ണി ലൂക്കോസ്, വിൽസൺ ജോർജ്, തോമസ് ഫിലിപ്പ്, സണ്ണിമോൻ മത്തായി, ബിനോ ഫിലിപ്പ്, സജു മണകുഴിയിൽ, വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് നജീബ് അർക്കേഡിയ, ഗ്ലോബൽ വൈസ് പ്രസിഡന്റ് ജേക്കബ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയണുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
|
ലണ്ടനിൽ വെടിയേറ്റ മലയാളി ബാലികയുടെ നില ഗുരുതരമായി തുടരുന്നു
ലണ്ടൻ: ലണ്ടനിൽ മാതാപിതാക്കൾക്കൊപ്പം റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ വെടിയേറ്റ മലയാളി ബാലിക ലിസേൽ മരിയ(10) യുടെ നില ഗുരുതരമായി തുടരുന്നു.
പ്രാദേശികസമയം ബുധനാഴ്ച രാത്രി 9.20ഓടെ ഹാക്നെയിൽ ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്ററന്റിൽ മാതാപിതാക്കളായ പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷിനും വിനയക്കുമൊപ്പം ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം.
മറ്റു മൂന്നു പേർക്കും വെടിയേറ്റു. തലയിൽ വലതുചെവിക്ക് മുകളിലായി വെടിയേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അജീഷ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്.
തലയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. തലയിലെ നീർക്കെട്ട് മാറി വീണ്ടുമൊരു ശസ്ത്രക്രിയയ്ക്കുശേഷം മാത്രമേ ഇതു സാധ്യമാകൂ. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അജീഷ് രണ്ടു വർഷത്തിലേറെയായി കുടുബസമേതം ബിർമിംഗ്ഹാമിലാണു താമസം.
കുടുംബം ഒന്നിച്ച് ലണ്ടനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിക്ക് വിശക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ "എവിൻ' എന്ന ടർക്കിഷ് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.
ഈ സമയം ബൈക്കിലെത്തിയവർ പുറത്തിരുന്ന നാലു പേർക്കു നേരേ നിറയൊഴിക്കുകയും ഒരു വെടിയുണ്ട ജനലിനു സമീപം ഇരുന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ ബൈക്ക് ഓടിച്ചു പോയി.
ഇവരെ പിടികൂടാനായിട്ടില്ല. പോലീസ് നടത്തിയ തെരച്ചിലിൽ അക്രമികൾ എത്തിയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്ടിച്ച ബൈക്കുമായി എത്തിയാണു പ്രതികൾ വെടിവയ്പ് നടത്തിയതെന്നാണു പോലീസിന്റെ അനുമാനം.
അജീഷ്വിനയ ദമ്പതികളുടെ ഏകമകളായ ലിസെൽ മരിയ അവിടെ നാലാം ക്ലാസ് വിദ്യാർഥിയാണ്. അജീഷ് കഴിഞ്ഞ ഡിസംബറിൽ 15 ദിവസത്തെ ലീവിൽ നാട്ടിൽ വന്നിരുന്നു. ജൂലൈയിൽ വിനയയും കുട്ടിയും നാട്ടിൽ വരാനിരിക്കുകയായിരുന്നുവെന്ന് അജീഷിന്റെ മാതാപിതാക്കളായ പോളും മേരിയും പറഞ്ഞു.
റസ്റ്റോറന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന കുടുംബാംഗങ്ങൾക്കു തൊട്ടടുത്തിരുന്നയാളെയായിരുന്നു അക്രമിസംഘം ലക്ഷ്യമിട്ടതെന്നാണു വിവരം. സംഭവസ്ഥലം സീൽ ചെയ്ത പോലീസ് വ്യാപക അന്വേഷണം നടത്തിവരികയാണ്.
|
റോമിൽ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി അലിക് ഇറ്റലി നാട്ടിലെത്തിച്ചു
റോം: റോമിലെ വിമാനത്താവളത്തിൽ വച്ച് കാണാതായ മലയാളിയായ അനന്തുവിനെ കണ്ടെത്തി നാട്ടിലെത്തിച്ച് ഇറ്റലിയിലെ ഏറ്റവും വലിയ മലയാളി സംഘടനയായ അലിക് ഇറ്റലി.
മാൾട്ടയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേ എത്തിഹാദ് എയർലൈൻസിൽ റോമിലെ വിമാനത്താവളത്തിൽ കണക്ഷൻ ഫ്ലെെറ്റിൽ രാത്രി പത്തിന് കയറിയ അനന്തു ഭയം മൂലം തിരിച്ച് ഇറങ്ങി.
രാത്രിയിൽ തനിയെ വിമാനത്താവളത്തിൽ തങ്ങിയ അനന്തുവിനെ പിറ്റേന്ന് രാവിലെ വരെ മാതാപിതാക്കൾ ഫോണിൽ വിളിച്ചു സംസാരിച്ചു. എന്നാൽ വളരെ ക്ഷീണിതനയാരിന്നു അദ്ദേഹത്തെ പിന്നീട് ഫോണിൽ കിട്ടിയില്ല.
തുടർന്ന് അനന്തുവിന്റെ മാതാപിതാക്കൾ കണ്ണൂർ അസോസിയേഷൻ സെക്രട്ടറിയെ വിവരം അറിയിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അലിക് പ്രസിഡന്റിന്റെ മേൽനോട്ടത്തിൽ ഫ്യുമിച്ചിനോ വിമാനത്താവളത്തിൽ നടത്തിയ തെരച്ചിൽ അന്തുവിനെ കണ്ടെത്തി.
അതിന് ശേഷം റോമിലെ ബി ആൻഡ് ബിയിൽ താമസിപ്പിച്ചു. അനന്ദുവിനെ നാട്ടിലേക്ക് ആരെങ്കിലും കൂട്ടി അയ്ക്കാമോ എന്ന് മാതാപിതാക്കൾ ചോദിച്ചു. അതിന്റെ അടിസ്ഥാനത്തിൽ അലിക് കമ്മിറ്റിയിലെ കൗൺസിലർ ജെജി മാന്നാർ സമ്മതം അറിയിച്ചു.
പിന്നീട്ട് കുടുംബത്തിന്റെ നിർദേശം പ്രകാരം അനന്തുവിനെ അലിക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രസിഡന്റ് ഷൈൻ റോബർട്ട് ലോപ്പസ്, ട്രഷറർ ഗോപകുമാർ, കൗണിസലർമാരായ നിഷാന്ത്, സിറിയക് ജോസ്, ജിന്റോ കുര്യാക്കോസ്, ഓഡിറ്റർ ജോസ് മോൻ കമ്മിട്ടിയിൽ എന്നിവരുടെ നേതൃത്വത്തിൽ റോമിൽ നിന്നും കൊച്ചിയിലേക്ക് യാത്രയാക്കി.
അനന്തുവിനെ സുരക്ഷിതമായി കൊച്ചിയിൽ എത്തിച്ചതിന് അലിക് ഇറ്റലിയെ നന്ദിയറിക്കുന്നതായി മാതാപിതാക്കൾ പറഞ്ഞു.
|
അയർലൻഡിൽ ഓർത്തഡോക്സ് സംഗമം; കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും
ഡബ്ലിൻ: മലങ്കര ഓർത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ് ആൻഡ് ആഫ്രിക്ക ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ അയർലൻഡിൽ ഓർത്തഡോക്സ് സംഗമം നടക്കും. മയ്നൂത്ത് യൂണിവേഴ്സിറ്റി ക്യാമ്പസിലെ സെന്റ് പാട്രിക്സ് കോളജിൽ ജൂൺ രണ്ടിനാണു പരിപാടി.
സംഗമത്തോട് അനുബന്ധിച്ച് ഉച്ചയ്ക്ക് രണ്ടിന് പൊതുസമ്മേളനം സഭാ മേലധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്ത എബ്രഹാം മാർ സ്തെഫാനോസ് അധ്യക്ഷത വഹിക്കും.
സംഗമ ദിനമായ ജൂൺ രണ്ടിന് രാവിലെ 8.30 ന് പ്രഭാത നമസ്കാരവും തുടർന്ന് വി. കുർബാനയും നടക്കും. തുടർന്ന് സ്നേഹ വിരുന്നിനു ശേഷം രണ്ടിന് കൊടിയേറ്റും വിശ്വാസ പ്രഖ്യാപനവും അയർലൻഡിലെ എല്ലാ പള്ളികളിൽ നിന്നും എത്തിച്ചേരുന്ന വിശ്വാസ സമൂഹത്തെ ഉൾക്കൊള്ളിച്ച് കൊണ്ട് സമ്മേളന വേദിയിലേക്കുള്ള റാലിയും നടക്കും.
2.30ന് പൊതുസമ്മേളനം ആരംഭിക്കും. അയർലൻഡിൽ പരിശുദ്ധ സഭയുടെ പരമാധ്യക്ഷൻ ഇദം പ്രഥമമായി എത്തുന്ന ഈ അവസരത്തിൽ സഭയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് സഹായകരമായി വർത്തിച്ചവരും സഭയുടെ അയർലൻഡിലെ പ്രവർത്തനങ്ങളോട് ചേർന്ന് നിന്ന് പ്രവർത്തിക്കുന്നവരുമായ വിശിഷ്ട വ്യക്തിത്വങ്ങളെ ആദരിക്കും.
സഭയുടെ അയർലൻഡ് റീജിയണിലെ പ്രസ്ഥാനങ്ങളുടെ പ്രവർത്തന റിപ്പോർട്ട്, കലാപരിപാടികൾ എന്നിവ തുടർന്ന് നടക്കും. മൂന്നാം തീയതി രാവിലെ ഇന്ത്യൻ സഹോദര സഭകളുടെ പ്രതിനിധികളുമയുള്ള കാതോലിക്കാ ബാവ കൂടിക്കാഴ്ച നടത്തും.
തുടർന്ന് ബാവ അയർലൻഡിലെ പ്രഥമ ദേവാലയമായ ഡബ്ലിൻ സെന്റ് തോമസ് പള്ളി സന്ദർശിക്കും. ഉച്ചയ്ക്ക് ശേഷം ബാവ ക്രമീകരിച്ചിരിക്കുന്ന എക്യൂമിനിക്കൽ മീറ്റിംഗിൽ അയർലൻഡിലെ പ്രമുഖ സഭാപിതാക്കന്മാരും വ്യക്തികളും പങ്കെടുക്കും.
|
‘മഴവിൽ സംഗീതം' ജൂൺ 15ന് ബോൺമൗത്തിൽ; നിരവധി കലാപ്രതിഭകൾ പങ്കെടുക്കും
ലണ്ടൻ: ബോൺമൗത്തിനെ സംഗീത മഴയിൽ കുളിരണിയിക്കാൻ മഴവിൽ സംഗീതം പതിനൊന്നാം വർഷവും എത്തുന്നു. ജൂൺ 15ന് ബോൺമൗത്തിലെ ബാറിംഗ്ടൺ തീയറ്ററിൽ അരങ്ങേറുന്ന സംഗീത നൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാൻ ഏഴുമണിക്കൂർ നീളുന്ന കലാപരിപാടികളാണ് സംഘാടകർ ഒരുക്കുന്നത്.
യുകെ മലയാളികൾക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളിൽ ഒന്നാണ് മഴവിൽ സംഗീതം.
കഴിഞ്ഞ 10 വർഷവും മികച്ച സംഗീത നൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവിൽ സംഗീത സായാഹ്നത്തിൽ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ ഗായകരും വാദ്യ കലാകാരന്മാരും നർത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയിൽ എത്തുമ്പോൾ യുകെയിൽ ഇന്നുവരെ ദർശിച്ചിട്ടുള്ളതിൽ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയാറെടുപ്പുകളാണ് അണിയറയിൽ നടന്നുകൊണ്ടിരിക്കുന്നത്.
യുകെയിലെ നിരവധി അതുല്യരായ കലാപ്രതിഭകൾക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവിൽ സംഗീതത്തിന് തുടക്കം കുറിച്ചത് 2012ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോർജും ഭാര്യ ടെസ്മോൾ ജോർജുമാണ് മഴവിൽ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്കാരത്തിനും പിന്നിൽ പ്രവർത്തിക്കുന്നത്.
മികവാർന്ന പരിപാടികൾ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവിൽ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളിൽ നിന്നും തെരഞ്ഞെടുത്ത 40ൽ അധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദവിസ്മയം തീർക്കുവാൻ എത്തുന്നത്.
യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന മ്യൂസിക് ബാനറിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓർക്കസ്ട്രയുടെ അകമ്പടിയോടും എൽഇഡി സ്ക്രീനിന്റെ മികവിലുമാണ് ഗായകർ ഗാനങ്ങൾ ആലപിക്കുന്നത്.
അതോടൊപ്പം തന്നെ വൈവിധ്യമാർന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോൾ യുകെ മലയാളികളുടെ ഓർമയിൽ എന്നും തങ്ങി നിൽക്കുന്ന കലാസായാഹ്നത്തിനാണ് മഴവിൽ സംഗീതം തയാറെടുത്തുകൊണ്ടിരിക്കുന്നത്
ഇന്ത്യൻ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകൾക്ക് സംഗീതാർച്ചന അർപ്പിക്കുവാനും ആദരവ് നൽകുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയിൽ ആലപിക്കും.
യുകെയിലെ കലാസാംസ്കാരിക സാമൂഹ്യ സംഘടന മേഖലകളിൽ പ്രവർത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും വാർഷികാഘോഷത്തിൽ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്. യുകെയിലെ ലൈഫ് ലൈൻ പ്രോട്ടക്റ്റ് ആണ് പരിപാടിയുടെ മുഖ്യ സ്പോൺസർ.
അനീഷ് ജോർജ്, ടെസ്മോൾ ജോർജ്, ഷിനു സിറിയ്ക്, ഡാന്റോ പോൾ, സുനിൽ രവീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മിറ്റി പരിപാടിയുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കുന്നുണ്ട്.
പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
വേദിയുടെ വിലാസം: Barrington Theatre, Penny’s walk,Ferndown, Bournmouth, BH22 9TH.
കൂടുതൽ വിവരങ്ങൾക്ക്: അനീഷ് ജോർജ് 07915 061105, ഷിനു സിറിയക് 07888659644, ഡാന്റോ പോൾ 07551 192309, സുനിൽ രവീന്ദ്രൻ 07427 105530.
|
ലണ്ടനിൽ മലയാളി ബാലികയ്ക്കു വെടിയേറ്റു
ലണ്ടൻ: വടക്കുകിഴക്കൻ ലണ്ടനിലെ ഹാക്നെയിൽ മാതാപിതാക്കൾക്കൊപ്പം റസ്റ്ററന്റിൽ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ മലയാളി ബാലികയ്ക്ക് വെടിയേറ്റു. എറണാകുളം ജില്ലയിലെ പറവൂർ ഗോതുരുത്ത് സ്വദേശി ആനത്താഴത്ത് അജീഷ് വിനയ ദമ്പതികളുടെ മകൾ ലിസേൽ മരിയ(10)യ്ക്കാണു വെടിയേറ്റത്.
പ്രാദേശികസമയം ബുധനാഴ്ച രാത്രി 9.20ഓടെ ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ റസ്റ്ററന്റിൽ ഭക്ഷണം കഴിക്കുമ്പോഴായിരുന്നു സംഭവം. മറ്റു മൂന്നു പേർക്കും വെടിയേറ്റു. തലയിൽ വലതുചെവിക്ക് മുകളിലായി വെടിയേറ്റ കുട്ടിയുടെ പരിക്ക് ഗുരുതരമാണെന്നും തീവ്രപരിചരണ വിഭാഗത്തിലാണെന്നും അജീഷ് നാട്ടിലുള്ള മാതാപിതാക്കളെ വിളിച്ചറിയിച്ചിട്ടുണ്ട്.
തലയിൽ ശസ്ത്രക്രിയ നടത്തിയെങ്കിലും വെടിയുണ്ട നീക്കം ചെയ്യാനായിട്ടില്ല. തലയിലെ നീർക്കെട്ട് മാറി വീണ്ടുമൊരു ശസ്ത്രക്രിയയ്ക്കുശേഷം മാത്രമേ ഇതു സാധ്യമാകൂ. ഐടി മേഖലയിൽ പ്രവർത്തിക്കുന്ന അജീഷ് രണ്ടു വർഷത്തിലേറെയായി കുടുബസമേതം ബിർമിംഗ്ഹാമിലാണു താമസം.
കുടുംബം ഒന്നിച്ച് ലണ്ടനിലുള്ള ബന്ധുവിന്റെ വീട്ടിലേക്ക് പോകുമ്പോൾ കുട്ടിക്ക് വിശക്കുന്നുവെന്ന് പറഞ്ഞതിനെത്തുടർന്ന് ഡാൾട്ടണിൽ കിംഗ്സ്ലാൻഡ് ഹൈ സ്ട്രീറ്റിലെ "എവിൻ' എന്ന ടർക്കിഷ് റസ്റ്ററന്റിൽ ഭക്ഷണം കഴിക്കാൻ കയറുകയായിരുന്നു.
ഈ സമയം ബൈക്കിലെത്തിയവർ പുറത്തിരുന്ന നാലു പേർക്കു നേരേ നിറയൊഴിക്കുകയും ഒരു വെടിയുണ്ട ജനലിനു സമീപം ഇരുന്ന കുട്ടിയുടെ തലയിൽ തറയ്ക്കുകയുമായിരുന്നു. തുടർന്ന് അക്രമികൾ ബൈക്ക് ഓടിച്ചു പോയി. ഇവരെ പിടികൂടാനായിട്ടില്ല.
പോലീസ് നടത്തിയ തെരച്ചിലിൽ അക്രമികൾ എത്തിയ ബൈക്ക് ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. മോഷ്ടിച്ച ബൈക്കുമായി എത്തിയാണു പ്രതികൾ വെടിവയ്പ് നടത്തിയതെന്നാണു പോലീസിന്റെ അനുമാനം. അജീഷ്വിനയ ദമ്പതികളുടെ ഏകമകളായ ലിസെൽ മരിയ അവിടെ നാലാം ക്ലാസ് വിദ്യാർഥിയാണ്.
|
അയർലൻഡിൽ സീറോമലബാർ യൂത്ത് സംഗമം ജൂൺ മൂന്നിന്
ഡബ്ലിൻ: അയർലൻഡിലേക്ക് പുതുതായി കുടിയേറിയ സീറോമലബാർ യുവജനങ്ങൾ ജൂൺ മൂന്നിന് ഡബ്ലിനിൽ ഒത്തുചേരും. സീറോമലബാർ യൂത്ത് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ റിയാൾട്ടോ ഔർ ലേഡി ഓഫ് ദി ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തിൽ രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് വരെയാണ് പരിപാടി.
കഴിഞ്ഞ രണ്ടു വർഷത്തിനിടെ പുതുതായി അയർലൻഡിൽ ജോലിക്കായോ പഠനത്തിനായോ എത്തിയ 18 മുതൽ 35 വയസ് വരെയുള്ളവർക്കായി "നാട്ടിൽ എവിടെയാ' എന്ന പേരിലാണ് കൂട്ടായ്മ നടക്കുന്നത്.
ഡബ്ലിനിൽ നടക്കുന്ന പരിപാടിയിലേക്ക് എല്ലാ യുവജനങ്ങളെയും സ്വാഗതം ചെയ്യുന്നതായി സീറോമലബാർ സഭ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ അറിയിച്ചു. പങ്കെടുക്കാനാഗ്രഹിക്കുന്നവരുടെ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്.
ലിങ്ക്: https://forms.gle/KATQZt9JY53EMjRn8
|
ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ലണ്ടനിൽ സ്വീകരണം
ലണ്ടൻ: പുതുതായി നിയമിതനായ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റ് ജെയിംസ് കൂടലിന് ഇന്ന് ഒഐസിസി യുകെയുടെ നേതൃത്വത്തിൽ ലണ്ടനിൽ വൻ സ്വീകരണമൊരുക്കുന്നു. ക്രോയ്ഡോണിലെ ഇമ്പീരിയല്‍ ഹോട്ടലിൽ വൈകുന്നേരം ആറ് മുതലാണ് ചടങ്ങുകൾ.
ഒഐസിസി യുകെ പ്രസിഡന്റ് കെ.കെ. മോഹൻദാസ്, പ്രോഗ്രാം കോർഡിനേഷൻ കമ്മിറ്റി കൺവീനർ ബേബിക്കുട്ടി ജോർജ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വർക്കിംഗ് പ്രസിഡന്റുമാരായ ഷൈനു മാത്യൂസ്, സുജു കെ. ഡാനിയൽ, മണികണ്ഠൻ ഐക്കാഡ്, വാഴപ്പള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും നാഷ്ണൽ കമ്മിറ്റി അംഗവുമായ ബിനോ ഫിലിപ്പ്,
സറേ റീജിയണൽ പ്രസിഡന്റ് വിത്സൺ ജോർജ്, സെക്രട്ടറി സാബു ജോർജ്, ട്രഷറർ ബിജു വർഗീസ്, മീഡിയ കോഓർഡിനേറ്റർ തോമസ് ഫിലിപ്പ് തുടങ്ങി ഒന്‍പത് അംഗ കമ്മിറ്റിയാണ് ചടങ്ങുകൾക്ക് ചുക്കാൻ പിടിക്കുന്നത്. നാഷണൽ കമ്മിറ്റി ഭാരവാഹികൾ വിവിധ റീജിയണുകളിൽ നിന്നുള്ള പ്രവർത്തകർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും.
ഗ്ലോബൽ പ്രസിഡന്റായി നിയമിതനായ ജെയിംസ് കൂടൽ നിലവിൽ ഒഐസിസി അമേരിക്ക നാഷണല്‍ ചെയർമാനാണ്. അമേരിക്കയിൽ നിന്നുള്ള ലോക കേരളസഭാ അംഗം, വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ബിസിനസ് ഫോറം ചെയർമാൻ, ഹൂസ്റ്റൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഗ്ലോബൽ ഇന്ത്യൻ മീഡിയ ചെയർമാൻ, എംഎസ്ജെ ബിസിനസ് ഗ്രൂപ്പ് ശൃംഖലയുടെ ചെയർമാൻ തുടങ്ങി വിവിധ നിലയിൽ പ്രവർത്തിച്ചു വരുന്നു.
ഒഐസിസിക്ക് വരും നാളുകളിൽ പുത്തനുണർവ് നൽകുന്നതിനും പ്രവർത്തനങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിന്റെയും ഭാഗമായിയാണ് ഒരാഴ്ചയായി യൂറോപ്പിലെ വിവിധ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കുന്നത്. പ്രസ്തുത യോഗത്തിൽ നേതാക്കളുമായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി
പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമം കത്തീഡ്രൽ ദേവാലയമായ പ്രെസ്റ്റണിലെ സെന്റ് അൽഫോൻസാ കത്തീഡ്രലിൽ നടത്തി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ റവ. ഡോ. മാത്യു പിണക്കാട്ട് , പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, കത്തീഡ്രൽ വികാരി റവ. ഡോ. ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹകാർമികർ ആയിരുന്നു.
രൂപതയുടെ ആധ്യാത്മിക ശുശ്രൂഷയിലെ അതിപ്രധാനമായ അഭിഷേക തൈല കൂദാശയെന്നും ഈ ശുശ്രൂഷയിൽ വൈദികരുടെയും സമർപ്പിതരയുടെയും അത്മായ പ്രതിനിധികളുടെയും സാന്നിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേയുള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു.
ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കിയാകണം നമ്മുടെ പ്രയാണം, ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭലങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവർ ആകണമെന്നും രൂപത അംഗങ്ങൾ സഭാ ഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യതമാക്കുന്നതെന്നും അദ്ദേഹം ഓർമപ്പെടുത്തി.
കൂദാശ കർമത്തിന് ശേഷം കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും സമ്മേളവും നടന്നു. രൂപത യുടെ നടക്കാനിരിക്കുന്ന പരിപാടികളെക്കുറിച്ചും മറ്റു പദ്ധതികളെ കുറിച്ചും വിശദമായ ചർച്ചയും നടന്നു.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, റവ. ഡോ. മാത്യു പിണക്കാട്ട്, റവ. ഡോ. ടോം ഓലിക്കരോട്ട്, ഫിനാൻസ് ഓഫീസർ റവ. ഫാ. ജോ മൂലശേരി വിസി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി.
|
പോളണ്ടിൽ തൃശൂർ സ്വദേശിയുടെ മരണം: ദുരൂഹതയുണ്ടെന്നു കുടുംബം
തൃശൂർ: പോളണ്ടിൽ ജോലിക്കായി പോയ അന്തിക്കാട് പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബം. സാധാരണ മരണം എന്ന രീതിയിൽ വിധിയെഴുതി പോസ്റ്റ്മോർട്ടം ചെയ്യാതെ കയറ്റി അയച്ച ആഷിക് രഘുവിന്റെ(23) മൃതദേഹം, സംശയം തോന്നിയ പിതാവ് നാട്ടിൽ പോസ്റ്റ്മോർട്ടത്തിനു വിധേയമാക്കിയപ്പോൾ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു കണ്ടെത്തി.
സുഹൃത്തുക്കൾക്കൊപ്പം നടന്ന ആഘോഷത്തിൽ ഉണ്ടായ പ്രശ്നങ്ങളാണ് ഇതിനു പിന്നിലെന്നും ഇവരെ വിശദമായി ചോദ്യംചെയ്താൽ മകന്റെ ജീവൻ നഷ്ടപ്പെട്ടതെങ്ങനെയെന്നു കണ്ടെത്താമെന്നും പിതാവ് പറയുന്നു. ഇതുസംബന്ധിച്ച് ഇന്ത്യൻ എംബസിയിൽ അപേക്ഷ നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല.
പെരിങ്ങോട്ടുകര സ്വദേശികളായ അമ്പാട്ട് വീട്ടിൽ അഭിലാഷ് ബിന്ദു ദമ്പതികളുടെ മകനാണ് ആഷിക് രഘു. കിഴുപ്പിള്ളിക്കര ഗവ. നളന്ദ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു പഠനം. ഒരു വർഷം മുൻപ് അയൽവാസിയായ യുവാവ് മുഖേന ആഷിക് പോളണ്ടിലെത്തി. തുടക്കം റസ്റ്റോറന്റിൽ ജീവനക്കാരനായിട്ടായിരുന്നു. തുടർന്ന് ജർമനിയിൽ കുറച്ചുനാൾ നിന്നെങ്കിലും തിരികെ പോളണ്ടിലെത്തി.
പഴവർഗങ്ങൾ പായ്ക്ക് ചെയ്യുന്ന കമ്പനിയിൽ പാക്കിംഗ് വിഭാഗത്തിൽ ജോലി തുടങ്ങി. മരിക്കുന്നതിന് ഏതാനും മാസംമുന്‍പ് ആഷിക് ഫുഡ് ഡെലിവറി ചെയ്യുന്ന ജോലിയിലായിരുന്നു. മലയാളികളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമാണ് ആഷിക് താമസിച്ചിരുന്നത്.
ഏപ്രിൽ ഒന്നിന് ആഷിക് മരിച്ചതായി വീട്ടിൽ സന്ദേശമെത്തി. താമസസ്ഥലത്തു മരിച്ചനിലയിൽ കണ്ടെത്തി എന്നാണ് സുഹൃത്തുക്കൾ ആദ്യം പറഞ്ഞത്. ഇതുപ്രകാരം സ്വാഭാവികമരണമെന്നു പോളണ്ടിലെ പ്രോസിക്യൂട്ടർ വിധിയെഴുതി പോസ്റ്റ്മോർട്ടം നടത്താതെ മൃതദേഹം കയറ്റി അയയ്ക്കുകയായിരുന്നു.
ഇതിനിടയിൽ ആഷിക്കിന്റെ സുഹൃത്തുക്കളുടെ മൊഴിയിൽ വൈരുധ്യം കണ്ട പിതാവ് മൃതദേഹം നാട്ടിലെത്തുമ്പോൾ പോസ്റ്റ്മോർട്ടം ചെയ്യാനായി പോലീസിൽ അപേക്ഷ നൽകി. ആഷിക്കിന്റെ മരണം നടന്ന ദിവസം ഏഴു സുഹൃത്തുക്കൾ ചേർന്നു പാർട്ടിയിൽ പങ്കെടുത്തതായും അവസാനം ഇവർ തമ്മിൽ പ്രശ്നങ്ങൾ നടന്നതായും സുഹൃത്തുക്കൾ മാറ്റിപ്പറഞ്ഞെന്നു കുടുംബം ആരോപിക്കുന്നു.
12നു നാട്ടിലെത്തിച്ച മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോൾ തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നു വ്യക്തമായി. ശരീരത്തിൽ അഞ്ചിടത്തായി പരിക്കുകളും കണ്ടെത്തി. റീപോസ്റ്റ്മോർട്ടം സാധ്യത കണക്കിലെടുത്തു ദഹിപ്പിക്കുന്നതിനു പകരം ആഷിക്കിന്റെ മൃതദേഹം ലാലൂരിൽ മറവുചെയ്യുകയായിരുന്നു.
ദുരൂഹമരണത്തിന്റെ നിജസ്ഥിതി സുഹൃത്തുക്കൾക്ക് അറിയാമെന്നാണ് കുടുംബം ഉറച്ചുവിശ്വസിക്കുന്നത്. ആഷിക്കിന്റെ മരണത്തിനു പിന്നിൽ ആരുടെയെങ്കിലും കൈകളുണ്ടോ എന്ന കാര്യത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് ഇന്ത്യൻ എംബസിയിൽ പരാതി നൽകിയിട്ടുണ്ട്.
ആഷിക്കിന്റെ മരണത്തിന് ഉത്തരവാദികളായവർ ഒരു തിരശീലയ്ക്കപ്പുറം ഉണ്ടെന്നും അവരെ കണ്ടെത്തണമെന്നുമാണ് കുടുംബം ആവശ്യപ്പെടുന്നത്. പോസ്റ്റുമോർട്ടം ഒഴിവാക്കി കയറ്റിഅയച്ചതുതന്നെ തെളിവാണെന്നും ഇവർ പറയുന്നു.
|
ഡാനിയൽ കാച്ചപ്പിള്ളി കേളി സൂര്യ ഇന്ത്യ കലാപ്രതിഭ
സൂറിക്ക്: 19ാമത് കേളി രാജ്യാന്തര യുവജനോത്സവത്തിൽ ഒമ്പത് വയസുള്ള ഡാനിയൽ കാച്ചപ്പിള്ളി കലാപ്രതിഭ പട്ടം നേടി ചരിത്രം സൃഷ്ടിച്ചു. കേളി ചരിത്രത്തിൽ ആദ്യമായാണ് ഒരു ആൺകുട്ടി കേളി സൂര്യ ഇന്ത്യ കലാപ്രതിഭയായി മാറുന്നത്.
കഴിഞ്ഞ 18 വർഷങ്ങളിലും ഈ നേട്ടം കെെവരിച്ചത് പെൺകുട്ടികളാണ്. പങ്കെടുത്ത എല്ലാ ഇനങ്ങളിലും ഒന്നാം സ്ഥാനം നേടിയാണ് സബ് ജൂനിയർ വിഭാഗത്തിൽ നിന്നുള്ള ഡാനിയൽ ചരിത്രം കുറിച്ചത്.
പ്രസംഗം, സോളോ സോംഗ്, മോണോ ആക്ട്, നാടോടി നൃത്തം എന്നീ വ്യക്തിഗത ഇനങ്ങളിലും ക്ലാസിക്കൽ, സിനിമാറ്റിക് ഗ്രൂപ്പ് നൃത്തയിനങ്ങളിലും ഡാനിയൽ ഒന്നാം സമ്മാനം നേടി. ബിൽട്ടൺ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.
മഞ്ജു കാച്ചപ്പിള്ളിയും ഫൈസൽ കാച്ചപ്പിള്ളിയുമാണ് മാതാപിതാക്കൾ. ഇരുവരും സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുന്നു. മലയാളം മിഷന്റെ സ്വിറ്റ്സർലൻഡിലെ മലയാളം സ്കൂൾ അക്ഷരകേളിയുടെ അധ്യാപിക കൂടിയാണ് മഞ്ജു.
അലക്സ്, ഫെലിക്സ് എന്നിവർ സഹോദരങ്ങളാണ്. രണ്ട് ദിനരാത്രങ്ങൾ വിവിധ സ്റ്റേജുകളിലായി പല രാജ്യങ്ങളിൽ നിന്നുള്ള മുന്നൂറിലധികം പ്രതിഭകൾ മാറ്റുരച്ച ലോകയുവജന മേളയാണ് സൂറിക്കിൽ അരങ്ങേറിയത്.
|
കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന സൗന്ദര്യമത്സരം: രജിസ്ട്രേഷൻ ആരംഭിച്ചു
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോയ്ക്കും ഓൾ യുകെ ഇന്ത്യൻ(ഗ്രേറ്റ് ബ്രിട്ടൻ) സൗന്ദര്യ മത്സരത്തിനുമുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ആവേശകരമായ പ്രതികരണമാണ് മത്സരാർഥികളിൽ നിന്നും ലഭിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
മിസ്റ്റർ, മിസ്, മിസസ് കാറ്റഗറികളിലേക്കാണ് സൗന്ദര്യമത്സരം നടക്കുന്നത്. ജൂൺ 10 വരെ രജിസ്റ്റർ ചെയ്യാം. എന്നാൽ വേണ്ടത്ര എൻട്രികൾ ലഭിച്ചാൽ അതിനു മുൻപ് തന്നെ രജിസ്ട്രേഷൻ അവസാനിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.
ജൂലൈ 13ന് ലണ്ടനിൽ ഹോൺചർച്ചിലുള്ള കാമ്പ്യൺ അക്കാദമി ഹാളിലാണ് പരിപാടി നടക്കുന്നത്. ദി ഗ്രേറ്റ് ഇന്ത്യൻ ടാലന്റ് ഷോ ഗ്രൂപ്പ് ഇനങ്ങളിൽ പെർഫോം ചെയ്യുന്നവർക്ക് ഏതാനും അവസരങ്ങൾ കൂടെയുണ്ട്.
ഈ വിഭാഗത്തിൽ മത്സരങ്ങൾ ഇല്ല. താത്പര്യമുള്ളവർ അറിയിക്കണം. കലാഭവൻ മ്യൂസിക് ബാൻഡിൽ ഓർക്കസ്ട്രേഷൻ ടെക്നിക്കൽ മേഖലകളിൽ താല്പര്യമുള്ളവരും തങ്ങളുമായി ബന്ധപ്പെണമെന്ന് സംഘാടകർ അറിയിച്ചു.
കലാഭവൻ ലണ്ടൻ ടീം: 07841613973, [email protected].
|
കേളി അന്താരാഷ്ട്ര കലാമേള സമാപിച്ചു
സൂറിക്ക്: സൂറിക്ക് വീസൻതാങ്ങനിൽ അരങ്ങേറിയ 19ാമത് കേളി ഇന്റർനാഷണൽ കലാമേള വർണാഭമായ സമാപനച്ചടങ്ങുകളോടെ കൊടിയിറങ്ങി. ആറുമാസക്കാലത്തോളം നീണ്ടു നിന്ന വിവിധ കമ്മിറ്റികളുടെ പഴുതടച്ച പ്രവർത്തനത്തിന്റെ ഫലമായി ഈ മാസം 18, 19 തീയതികളിൽ നടന്ന 19ാമത് കേളി ഇന്റർനാഷണൽ കലാമേളയിൽ അനേകം പ്രതിഭകൾ വിവിധ മത്സരങ്ങളിൽ മാറ്റുരച്ചു.
അടുത്തവർഷം വീണ്ടും ഒത്തുചേരാമെന്ന ശുഭപ്രതീക്ഷയോടെ മത്സരാർഥികളും കളം വിട്ടു. ഇന്ത്യക്കു പുറത്തു നടക്കുന്ന ഏറ്റവും വലിയ യുവജനോത്സവമായ ഈ കലാമേളയിൽ ഈ വർഷം രണ്ട് വേദികളിലായി റെക്കോർഡ് പങ്കാളിത്തം ഉണ്ടായിരുന്നു.
വർഷങ്ങൾ നീണ്ട പഠനത്തിലൂടെയും പരിശീലനത്തിലൂടെയും സ്വായത്തമാക്കിയ കലകൾ രണ്ടു ദിവസം നീണ്ടുനിൽക്കുന്ന മത്സരത്തിലൂടെ മാറ്റുരക്കുന്ന അപൂർവ വേദിയായി കേളി കലാമേള മാറി.
നിറഞ്ഞ സദസിനുമുമ്പിൽ നടന്ന സമാപന ചടങ്ങ് പ്രസിഡന്റ് ദീപ മേനോൻ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജിൻ രാജഗോപാലൻ സദസിനു സ്വാഗതം ആശംസിച്ചു . നാഷണൽ കൗൺസിൽ ഓഫ് സ്വിറ്റ്സർലൻഡ് അംഗം നിക്ലൌസ്സാമുവൽ ഗുഗ്ഗർ മുഖ്യാതിഥിയായി. കലാമേള കൺവീനർ ശ്രീ ജോസ് വെളിയത്ത് നന്ദി പ്രകാശിച്ചിപ്പിച്ചു.
എല്ലാ വിജയികൾക്കും സർട്ടിഫിക്കറ്റും ട്രോഫിയും നൽകി കേളി മത്സരാർത്ഥികളെ ആദരിച്ചു. കടുത്ത മത്സരങ്ങളിൽ നിന്നും ഏറ്റവും കൂടുതൽ പോയിന്റ് നേടി വിജയിച്ചു വരുന്ന കുട്ടിക്ക് നൽകി വരുന്ന സൂര്യ ഇന്ത്യ കലാപ്രതിഭ ട്രോഫി ഈ വർഷം ഡാനിയേൽ കാച്ചപ്പിള്ളി കരസ്ഥമാക്കി. നൃത്ത ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടിയ വ്യക്തിക്ക് നൽകുന്ന കേളി കലാരത്ന ട്രോഫി കുമാരി നന്ദന പ്രശാന്ത് നേടി.
നൃത്യേതര ഇനങ്ങളിൽ ചാമ്പ്യൻ ആകുന്ന വ്യക്തിക്ക് നൽകുന്ന ഫാ. ആബേൽ മെമ്മോറിയൽ ട്രോഫിക്ക് കുമാരി ആര്യ മധു അർഹയായി. മൈനർ ഇനങ്ങളിൽ ഏറ്റവും കൂടുതൽ പോയിന്റഅ നേടിയ ബാലതാരത്തിന് നൽകുന്ന കേളി ബാലപ്രതിഭ അവാർഡ് കുമാരി മിത്ര മഹേഷ് കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സബ് ജൂനിയർ താരത്തിന് നൽകുന്ന കേളി ബാലതാരം അവാർഡ് മാധവ് നമ്പ്യാർ കരസ്ഥമാക്കി. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജൂനിയർ താരത്തിന് നൽകുന്ന കേളി യുവപ്രതിഭ അവാർഡ് സ്വര രാമൻ നമ്പൂതിരി കരസ്ഥമാക്കി.
ഏറ്റവും കൂടുതൽ പോയിന്റ് നേടിയ സീനിയർ താരത്തിന് നൽകുന്ന കേളി യുവതാരം അവാർഡ് ശിവാനി നമ്പ്യാർ കരസ്ഥമാക്കി.മീഡിയ ഇവന്റുകൾക്ക് (ഫോട്ടോഗ്രാഫി, ഷോർട് ഫിലിം, പെയിന്റിംഗ്) നൽകി വരുന്ന ജനപ്രിയ അവാർഡുകൾ താഴെ പറയുന്നവർ കരസ്ഥമാക്കി.
|
പ്രവാസി മലയാളികളുടെ കലാസാംസ്കാരിക വേദിയിൽ പ്രവാസി വ്യവസായ സംരംഭക ഷൈനു മാത്യൂസിനെ ആദരിച്ചു
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ഒരുക്കിയ കലാസാംസ്കാരിക വേദിയുടെ 14ാം സമ്മേളനത്തിൽ പ്രവാസി വ്യവസായ സംരംഭകയും ചാരിറ്റി പ്രവർത്തനങ്ങളിലൂടെ കേരളത്തിലും യൂറോപ്പിലും സാമൂഹ്യ സാംസ്കാരിക രംഗത്തു നിറഞ്ഞുനിൽക്കുന്ന ഷൈനു മാത്യൂസിനെ ആദരിച്ചു.
മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റും പ്രമുഖ വ്യവസായിയും ധന്യ ഗ്രൂപ്പ് ഓഫ് കമ്പനിയുടെ സിഇഒയുമായ ജോൺ മത്തായി കലാസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു. മേയ് 25ന് വൈകുന്നേരം നാലിന് വെർച്വൽ പ്ലാറ്റ്ഫോമിലൂടെ ഒരുക്കിയ കലാസാംസ്കാരിക വേദി പ്രസിദ്ധ ഗായകനും സംഗീത അധ്യാപകനുമായ ജോസ് കവലച്ചിറയുടെ ഈശ്വര പ്രാർഥനയോടെയാണ് തുടങ്ങിയത്.
മാത്യൂവേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ സ്വാഗതം ചെയ്തു. മുഖ്യാതിഥിയായി പങ്കെടുത്ത പ്രവാസി സംരംഭകയായ ഷൈനു മാത്യൂസിന്റെ പ്രവാസി ജീവിതം, പ്രവാസി മലയാളികൾക്ക് പ്രചോദനം നൽകുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
22 വർഷത്തെ പ്രവാസ ജീവിതം കൊണ്ട് ഇംഗ്ലണ്ട്, ഷാർജ, ദുബായി എന്നിവിടങ്ങളിലുള്ള അഞ്ചു ഹോട്ടലുകളുടേയും യുകെയിലുള്ള നാലു നഴ്സിംഗ് ഹോമുകളുടേയും ഉടമയായ ഷൈനു മാത്യൂസിന് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന്റെ അഭിനന്ദനങ്ങളും ആദരവും അർപ്പിക്കുന്നതായി ജോളി എം. പടയാട്ടിൽ പറഞ്ഞു.
മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജൺ ചെയർമാൻ ജോളി തടത്തിൽ എന്നിവർ ഷൈനു മാത്യൂസിന് ആശംസകൾ നേർന്നു. ഓഗസ്റ്റ് രണ്ടു മുതൽ അഞ്ചു വരെ തിരുവനന്തപുരത്ത് ഹൈയറ്റ് ഹോട്ടിൽ വച്ചു നടക്കുന്ന വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ കോൺഫറൻസിൽ പങ്കെടുക്കുവാനായി ഇതുവരെ രജിസ്റ്റർ ചെയ്യാത്തവർ എത്രയും വേഗം രജിസ്റ്റർ ചെയ്യണമെന്നു ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള പറഞ്ഞു.
അമേരിക്കൻ റീജിയൻ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ, ഗ്ലോബൽ ഹെൽത്ത് ഫോറം പ്രസിഡന്റ് ഡോ. ജിമ്മി മൊയ്ലൻ, ഇന്ത്യാ റീജിയൻ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, ഇന്റർ നാഷണൽ ആർട്സ് & കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ റ്റി. കീക്കാട്, ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, ജർമൻ പ്രൊവിൻസ് പ്രസിഡന്റ് ജോസ് കുമ്പുളുവേലിൽ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.
ഗ്ലോബൽ വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, ഗ്ലോബൽ വുമൻസ് ഫോറം പ്രസിഡന്റ് പ്രഫസർ ഡോ. ലളിത മാത്യു, നോർത്ത് ടെക്സാസ് പ്രൊവിൻസ് പ്രസിഡന്റ് ആൻസി തലശല്ലൂർ, യൂറോപ്പ് റീജിയൻ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ജോൺ പാഴൂർ, ജർമൻ പ്രൊവിൻസ്, സെക്രട്ടറി ചിനു പടയാട്ടിൽ തുടങ്ങിയവർ സജീവമായി ചർച്ചയിൽ പങ്കെടുത്തു.
തനിക്കു നൽകിയ ആദരവിനും അഭിനന്ദനങ്ങൾക്കും നന്ദിപറഞ്ഞുകൊണ്ടു ഷൈനു മാത്യൂസ് താൻ കടന്നുവന്ന വഴികളെയും കഠിന അധ്വാനത്തിലൂടെ നേടിയെടുത്ത ബിസിനസ് സംരംഭങ്ങളേയും കുറിച്ചു പ്രഭാഷണം നടത്തി.
നമ്മുടെ പ്രവർത്തനങ്ങളിൽ സത്യസന്ധതയും കൃത്യനിഷ്ഠയും ആത്മാർത്ഥതയും ഉണ്ടെങ്കിൽ ഏതു പ്രതിസന്ധികളേയും അതിജീവിക്കുവാനും വിജയം കൈവരിക്കുവാനും കഴിയുമെന്ന് തന്റെ അനുഭവങ്ങൾ പങ്കുവച്ചു കൊണ്ടു ഷൈനു മാത്യൂസ് പറഞ്ഞു.
അമേരിക്കൻ റീജിയനിൽ നിന്നുള്ള ജോൺസൻ & ആൻസി തലശല്ലൂർ, ഇന്ത്യ റീജിയണിൽ നിന്നുള്ള കോയാട്ടി മാളിയേക്കൽ, യൂറോപ്പിൽ നിന്നുള്ള സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൽ, ജോസ് കവലച്ചിറ തുടങ്ങിയവരുടെ ശ്രുതിമധുരമായ ഗാനങ്ങളും, നോർത്തു ടെക്സാസ് പ്രൊവിൻസിൽ നിന്നുള്ള അന്ന ജിജോ, മറിയ ജിജോ, ആൻജെല ഷാജി, ലിത ഫിലിപ്പോസ്, അലീന വില്യം, മരീന മാത്യു, അനിത ഷാൻ, യുകെയിൽ നിന്നുള്ള അനിത, അന്ന മേരി, അലീന തുടങ്ങിയ നർത്തകിമാരുടെ വർണപകിട്ടാർന്ന നൃത്തനൃത്ത്യങ്ങളും കലാസാംസ്കാരിക വേദിയിൽ ആസ്വാദകരെ അനുഭൂതിയിലാക്കി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടയിലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരികവേദി മോഡറേഷൻ ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്. വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട് കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്റേയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം ഓഗസ്റ്റ് 31ാം തീയതി ഉച്ചകഴിഞ്ഞു മൂന്നിന് (ഡസ ശോല) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
യൂറോപ്പിലും അമേരിക്കയിലും മിഡിൽ ഈസ്റ്റിലും ജൂൺ, ജൂലൈ മാസങ്ങളിൽ അവധിക്കാലം ആയതുകൊണ്ട് ജൂൺ, ജൂലൈ മാസങ്ങളിൽ കലാസാംസ്കാരിക വേദി ഉണ്ടായിരിക്കുകയില്ല.ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി ആരംഭിച്ചിരിക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കുന്നതാണ്. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
|
ഭക്തി സാന്ദ്രമായി എയിൽസ്ഫോർഡ് തീർഥാടനം; പങ്കുചേർന്നത് ആയിരങ്ങൾ
എയിൽസ്ഫോർഡ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്ഫോർഡ് മരിയൻ തീർഥാടനം ഭക്തി സാന്ദ്രമായി.
രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്തരും ഉൾപ്പെടെ നൂറു കണക്കിന് പേർ പങ്കുചേർന്നു.
തീർഥാടകയായ സഭയെ വളർത്തുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് തീർഥാടനങ്ങൾ എന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാന മധ്യേ നടത്തിയ വചനപ്രഘോഷണത്തിൽ പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം.
ഓരോ തീർഥാടനവും ദൈവജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു. പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത്. ഈശോയുടെ ഉഥാനത്തിനും സ്വർഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയം പരിശുദ്ധ അമ്മ സഭയെ കൂട്ടി ചേർക്കുക ആണ്.
സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്കു നിസ്തുലമാണെന്നും മാർ ജോസഫ് സ്രാമ്പിക്കൽ കൂട്ടിച്ചേർത്തു.
ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടന കേന്ദ്രമായ എയ്ൽസ്ഫോർഡ് പ്രയറി പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമായ എയിൽസ്ഫോർഡ് പ്രിയോറിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തിയ തീർഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികളാണ് പങ്കുചേർന്നത്.
രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ. ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററൽ കോഓർഡിനേറ്റർ റവ. ഡോ. ടോം ഓലിക്കരോട്ട്, മിഷൻ ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ, റീജിയണിലെ മറ്റ് കോഓർഡിനേറ്റർമാർ എന്നിവർ നേതൃത്വം നൽകി.
|
യുക്മ കേരളപൂരം വള്ളംകളി രജിസ്ട്രേഷന് തുടക്കം
ഓക്സ്ഫോര്‍ഡ്: യുക്മ (യൂണിയൻ ഓഫ് യുകെ മലയാളി അസോസിയേഷൻസ്) സംഘടിപ്പിക്കുന്ന "കേരളാ പൂരം 2024' മത്സര വള്ളംകളിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള ടീമുകൾക്കായുള്ള രജിസ്ട്രേഷൻ ആരംഭിച്ചു.
ജൂൺ 15 വരെയാണ് രജിസ്ട്രേഷൻ നടക്കുകയെന്ന് ജനറൽ കൺവീനർ അഡ്വ. എബി സെബാസ്റ്റ്യൻ അറിയിച്ചു. ഡോ. ബിജു പെരിങ്ങത്തറയുടെയും കുര്യൻ ജോർജിന്റെയും നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി വള്ളംകളിക്ക് നേതൃത്വം നൽകും.
മാമ്മൻ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തിൽ "കേരള ബോട്ട് റേസ് & കാര്‍ണിവല്‍' എന്ന പേരിൽ 2017 ജൂലൈ 29ന് യൂറോപ്പിൽ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തിൽ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു.
22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന് വിജയ കിരീടം സ്വന്തമാക്കി. "കേരളാ പൂരം 2018' എന്ന പേരിൽ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന് ഒന്നാം സ്ഥാനം സ്വന്തമാക്കി.
2019ൽ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന് കിരീടം നിലനിര്‍ത്തി. 2020, 2021 വർഷങ്ങളിൽ കോവിഡ് മഹാമാരി കാരണം വള്ളംകളി നടത്താൻ സാധിച്ചില്ല.
2022ൽ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന് ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023ൽ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ്എംഎ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാംപ്യന്മാരായി.
വള്ളംകളി മത്സരത്തില്‍ പങ്കെടുക്കുന്നതിനായി കൂടുതല്‍ ടീമുകള്‍ രംഗത്ത് വരുന്നതിന് യുക്മ നേതൃത്വത്തിന് മുമ്പാകെ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ മത്സരവള്ളംകളിയുടെ കൃത്യതയാര്‍ന്ന നടത്തിപ്പിന് വേണ്ടിയും ടീമുകള്‍ക്ക് കൂടുതല്‍ അവസരം ഉറപ്പാക്കുന്നതിനുമായി 27 ടീമുകളായി പരിമിതപ്പെടുത്തണമെന്നാണ് സംഘാടകസമിതി ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തില്‍ പിന്നീട് അന്തിമ തീരുമാനം പ്രഖ്യാപിക്കുന്നതായിരിക്കും.
കേരളാ പൂരം 2024നോട് അനുബന്ധിച്ചുള്ള പരിപാടികളിലെ ഏറ്റവും പ്രധാനപ്പെട്ട ഇനം തന്നെ വള്ളംകളി മത്സരമായതിനാല്‍ പരിചയസമ്പന്നരായ ആളുകളെ തന്നെയാണ് "ബോട്ട് റേസ് ടീം മാനേജ്മെന്റ് & ട്രെയിനിംഗ്" വിഭാഗത്തില്‍ ചുമതല വഹിക്കുന്നത്. ജയകുമാര്‍ നായര്‍, വർഗീസ് ഡാനിയേൽ, ജേക്കബ് കോയിപ്പള്ളി എന്നിവരാണ് വള്ളംകളി ടീം മാനേജ്മെന്റിന്റെയും ട്രെയിനിംഗിന്റെയും ചുമതല വഹിക്കുന്നത്.
ടീം രജിസ്ട്രേഷന് സംബന്ധിച്ച വിശദവിവരങ്ങള്‍ താഴെ നല്കുന്നു
ഓരോ ബോട്ട് ക്ലബുകള്‍ക്കും 20 അംഗ ടീമുകളെയാണ് രജിസ്റ്റര്‍ ചെയ്യുവാന്‍ സാധിക്കുന്നത്. പ്രാദേശിക അസോസിയേഷനുകള്‍, വിവിധ സ്പോര്‍ട്ട്സ് ക്ലബുകള്‍, ബിസിനസ് സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് ബോട്ട് ക്ലബുകളായി ടീമുകളെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
കഴിഞ്ഞവര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. ഓരോ ടീമിലും 20 അംഗങ്ങള്‍ ഉള്ളതില്‍ 16 പേർ മത്സരം നടക്കുമ്പോള്‍ തുഴക്കാരായും ഒരാൾ ഡ്രമ്മറായും ഉണ്ടാവും.
മറ്റ് മൂന്ന് പേര് സബ്സ്റ്റിറ്റ്യൂട്ട് ആയിരിക്കും. ടീം അംഗങ്ങള്‍ മലയാളികള്‍ ആയിരിക്കണം. കേരളത്തിന് പുറത്ത് ജനിച്ച് വളര്‍ന്ന മലയാളി മാതാപിതാക്കളുടെ മക്കളും ഇതില്‍ ഉള്‍പ്പെടും. മത്സരത്തിനുള്ള ടീമുകളില്‍ പുരുഷവനിതാ വ്യത്യാസമില്ലാതെ അംഗങ്ങളെ ചേര്‍ക്കാവുന്നതാണ്.
ബോട്ട് ക്ലബ്ബുകള്‍ സ്ഥലപ്പേരോട് കൂടിയവയോ അസോസിയേഷന്, ക്ലബ് എന്നിവയുടെ പേരോട് കൂടിയവയോ ബിസിനസ് സ്ഥാപനങ്ങളുടെ പേരോട് കൂടിയവയോ ആകാവുന്നതാണ്. കഴിഞ്ഞ വര്‍ഷം രജിസ്റ്റര്‍ ചെയ്ത ബോട്ട് ക്ലബുകളുടെ ക്യാപ്റ്റന്മാര് ചുമതലയുള്ളവരെ ബന്ധപ്പെട്ട് രജിസ്ട്രേഷന് പുതുക്കേണ്ടതാണ്.
കേരളത്തിലെ നെഹ്റു ട്രോഫി മത്സര വള്ളംകളിയുടെ പാരമ്പര്യം ഉയര്‍ത്തിപ്പിടിക്കേണ്ടത് കൊണ്ട് തന്നെ ബോട്ട് ക്ലബുകള്‍ മത്സരിക്കുന്നത് പരമ്പരാഗത കുട്ടനാടന്‍ ഗ്രാമങ്ങളുടെ പേരിലുള്ള വള്ളങ്ങളിലാവും.
ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ എസ്എംഎ ബോട്ട്ക്ലബ് സാല്‍ഫോര്‍ഡ് മത്സരിക്കാനിറങ്ങിയത് പുളിങ്കുന്ന് എന്ന പേരുള്ള വള്ളത്തിലാണ്. ബോട്ട് ക്ലബുകള്‍ക്ക് ഇഷ്ടമുള്ള കുട്ടനാടന്‍ ഗ്രാമത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ആവശ്യപ്പെടാവുന്നതാണ്. പേര് നല്‍കുന്നത് സംബന്ധിച്ച അന്തിമമായ തീരുമാനം എടുക്കുന്നത് സംഘാടക സമിതിയായിരിക്കും.
എല്ലാ ടീമുകളിലേയും അംഗങ്ങള്‍ക്കുള്ള ജഴ്സികള്‍ സംഘാടക സമിതി നല്‍കും. രജിസ്ട്രേഷന് ഫീസ് ടീമുകള്‍ക്ക് 500 പൗണ്ട് ആയിരിക്കും. കോർപ്പറേറ്റ് ടീമുകൾക്ക് 750 പൗണ്ട് ആയിരിക്കും രജിസ്ട്രേഷൻ ഫീസ്.
ബ്രിട്ടനില്‍ നിന്നുമുള്ള ടീമുകള്‍ക്കൊപ്പം മറ്റ് വിദേശ രാജ്യങ്ങളില്‍ നിന്നും പ്രവാസി മലയാളികളുടെ ടീമുകള്‍ പങ്കെടുക്കുന്നതിനെയും സംഘാടക സമിതി സ്വാഗതം ചെയ്യുന്നുണ്ട്. വിദേശ ടീമുകള്‍ക്ക് ഫീസിനത്തില്‍ ഇളവുകളുണ്ട്.
കേരളത്തിലെ നെഹ്റു ട്രോഫി വള്ളംകളി മത്സരങ്ങളുടെ പാരമ്പര്യം ഉള്‍ക്കൊണ്ടുള്ള രീതിയിലാവും ഈ മത്സരവള്ളംകളിയും നടത്തപ്പെടുന്നത്. എല്ലാ ടീമുകള്‍ക്കും ചുരുങ്ങിയത് മൂന്ന് റൗണ്ട് വള്ളം തുഴയുന്നതിനുള്ള അവസരം ഉണ്ടായിരിക്കും.
ഇത് സംബന്ധിച്ച വിശദമായ നിയമാവലി ടീം രജിസ്ട്രേഷന് അവസാനിച്ചതിനു ശേഷം നടത്തപ്പെടുന്ന ക്യാപ്റ്റന്മാരുടെ യോഗത്തില്‍ അറിയിക്കുന്നതും തുടര്‍ന്ന് പ്രസിദ്ധീകരിക്കുന്നതുമാണ്.
വനിതകള്‍ക്ക് മാത്രമായി നെഹ്റു ട്രോഫി മോഡലില്‍ പ്രദര്‍ശന മത്സരം ഉണ്ടായിരിക്കും. വനിതാ ടീമുകളും ജൂണ്‍ 15നുള്ളില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണെന്ന് സംഘാടകർ അറിയിച്ചു.
ടീം രജിസ്ട്രേഷന് വിവരങ്ങള്‍ക്ക്: ജയകുമാര്‍ നായര്‍ 07403 223066, വർഗീസ് ഡാനിയേൽ 07882712049, ജേക്കബ് കോയിപ്പള്ളി 07402 935193.
"യുക്മ കേരള പൂരം' കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്) : 07904785565, കുര്യന് ജോര്‍ജ് (ജനറല്‍ സെക്രട്ടറി) : 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ 07702862186.
|
ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പിടിയിൽ
പാരീസ്: പടിഞ്ഞാറൻ ഫ്രാൻസിൽ അധ്യാപികയുടെ മുഖത്ത് കുത്തിയ വിദ്യാർഥി പോലീസിന്റെ പിടിയിൽ. പടിഞ്ഞാറൻ ഫ്രാൻസിലെ ചെമിൽഎൻഅഞ്ചൗ പട്ടണത്തിൽ നിന്നുള്ള ഇംഗ്ലീഷ് അധ്യാപികയെയാണ് 18 കാരനായ വിദ്യാർഥി ആക്രമിച്ചത്.
അധ്യാപികയുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിന് പിന്നിൽ മതപരമായ എന്തെങ്കിലും കാരണമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പബ്ലിക് പ്രോസിക്യൂട്ടർ എറിക് ബോയിലാർഡ് പറഞ്ഞു. ഇടവേളയ്ക്ക് ശേഷം ക്ലാസ് പുനരാരംഭിച്ചപ്പോഴാണ് ആക്രമണമുണ്ടായത്.
വിദ്യാർഥി, അധ്യാപികയെ പിന്നിൽ നിന്നും പിടിച്ച് മുഖത്ത് കുത്തുകയും ക്ലാസ് മുറിയിൽ പരിഭ്രാന്തി പരത്തുകയും ചെയ്തു. തുടർന്ന് കത്തി ഉപേക്ഷിച്ച് ജനൽ വഴി രക്ഷപെടുകയും ചെയ്തു.
പാരാമിലിട്ടറി പോലീസും മുനിസിപ്പൽ പോലീസും ചേർന്നാണ് വിദ്യാർഥിയെ പിടികൂടിയത്. വിദ്യാർഥിക്ക് അധ്യാപികയോട് മുൻവൈരാഗ്യം ഉണ്ടായിരുന്നതായി അറിവില്ലെന്നും എറിക് ബോയിലാർഡ് പറഞ്ഞു.
|
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് കാരൂര്‍ സോമന്
ലണ്ടൻ: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു തിട്ടാലയെ അഭിനന്ദിച്ച് പ്രമുഖ സാഹ്യതകാരൻ കാരൂര്‍ സോമന്. കോട്ടയം ആര്‍പ്പൂക്കരയിലെ ഒരു കര്‍ഷക കുടുംബത്തിൽ ജനിച്ച ബൈജു കേംബ്രിഡ്ജ് മേയറായി എന്നത് എല്ലാം മലയാളികള്‍ക്കും അഭിമാനിക്കാവുന്ന കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചങ്ക് നീറി നില്‍ക്കുന്നവര്‍ക്ക് ഒരു സഹായിയായി ചങ്കൂറ്റത്തോടെ എത് പാതിരാവിലും കടന്നുവരുന്ന വ്യക്തിത്വമാണ് ബൈജു തിട്ടാല. പൊതുതാത്പര്യം മുന്‍നിര്‍ത്തി സാധാരണക്കാരുടെ അവകാശങ്ങള്‍ക്കായി വാദിക്കുന്ന ഒരു ജനസേവകനാണ് അദ്ദേഹം.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു പല തൊഴിലുകള്‍ ചെയ്തുവന്ന ബൈജുവിന് അനുഭവസമ്പത്തു ധാരാളമുണ്ട്. ഇന്നത്തെ സാമൂഹ്യ ജീര്‍ണതകള്‍ക്കെതിരേ തുറന്നടിക്കുന്ന അദ്ദേഹം വരും തലമുറയ്ക്ക് മാതൃകയാണ്.
യുകെയിലെ തൊഴില്‍ മേഖലകളില്‍ പ്രേത്യകിച്ചും കെയര്‍ ഹോമുകളില്‍ മലയാളികള്‍ നേരിടുന്ന ചൂഷണങ്ങള്‍, എജന്‍സികളുടെ വഞ്ചന, മെഡിക്കല്‍ രംഗത്ത് നഴ്സുമാർ നേരിടുന്ന പീഢനങ്ങള്‍ തുടങ്ങിയ വിഷയങ്ങളിൽ എല്ലാം അദ്ദേഹം കൃത്യമായ ഇടപെടൽ നടത്തുന്നുണ്ട്.
പുരോഗമനാത്മകമായ ചിന്താധാരകള്‍ക്ക് തിരികൊളുത്താനും മറ്റുള്ളവര്‍ക്ക് ഉപകാരം ചെയ്യുന്ന ഒരു കാരണവരായി മാറാനും വരും നാളുകളില്‍ ലേബര്‍ പാര്‍ട്ടിയുടെ എംപി അല്ലെങ്കില്‍ മന്ത്രിയാകാനും സൂര്യനസ്തമിക്കാത്ത ഈ രാജ്യത്ത് അദ്ദേഹത്തിന് അവസരങ്ങളുണ്ടാകട്ടെയെന്നും കാരൂര്‍ സോമന് ആശംസിച്ചു.
|
ബ്രിട്ടീഷ് ഭരണകാലത്തെ10 രൂപ ലേലത്തിന്
ലണ്ടൻ: ഒന്നാം ലോകമഹായുദ്ധകാലത്ത് 1918 ജൂലൈ രണ്ടിനു ലണ്ടനിൽനിന്നു ബോംബെയിലേക്കുള്ള യാത്രാമധ്യേ ജർമൻ സൈന്യം ആക്രമിച്ചുമുക്കിയ ബ്രിട്ടീഷ് കന്പനി ഉടമസ്ഥതയിലുള്ള എസ്എസ് ഷിരാല എന്ന കപ്പലിന്റെ അവശിഷ്ടങ്ങളിൽനിന്നു കണ്ടെടുത്ത നോട്ടുകൾ അതിശയമായി.
കൊളോണിയൽ കാലഘട്ടത്തിലെ 10 രൂപയുടെ രണ്ടു നോട്ടുകളാണ് കേടുപാടുകൾ സംഭവിക്കാതെ കണ്ടെടുത്തത്. നോട്ടുകൾ 29നു ലേലം ചെയ്യും. ഒരു നോട്ടിന് ചുരുങ്ങിയത് മൂന്നു ലക്ഷമാണ് ലേലക്കന്പിനിയായ നൂനാൻസ് മെഫെയർ പ്രതീക്ഷിക്കുന്നത്.
ഇപ്പോൾ കണ്ടെത്തിയ നോട്ടുകളുടെ മുഴുവൻ ബ്ലോക്കുകൾ, യുദ്ധോപകരണങ്ങൾ, ആനക്കൊമ്പ്, വൈൻ, ലോറി പാർട്സ്, കാറുകൾക്കുള്ള സ്പെയറുകൾ, വജ്രങ്ങൾ, കറൻസി അച്ചടിക്കാൻ ബാങ്ക് ഓഫ് ഇംഗ്ലണ്ടിൽനിന്നുള്ള പേപ്പർ ഷീറ്റുകൾ തുടങ്ങിയവയുമായി ലണ്ടനിൽനിന്നു ബോംബെയിലേക്ക് പോകുമ്പോൾ ഷിരാലെ എന്ന കപ്പലിനെ ജർമൻ അന്തർവാഹിനി ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ തകർന്ന കപ്പൽ കടലിൽ മുങ്ങി. കപ്പലിൽനിന്ന് ഒപ്പിടാത്ത അഞ്ചിന്റെയും പത്തിന്റെയും ഉൾപ്പെടെ നിരവധി നോട്ടുകൾ കരയിലേക്ക് ഒഴുകിയെത്തി. മിക്കവയും വീണ്ടെടുക്കുകയും പിന്നീട് അധികാരികൾ നശിപ്പിക്കുകയും അവയ്ക്ക് പകരം പുതിയവ അച്ചടിക്കുകയും ചെയ്തു.
എന്നിരുന്നാലും കുറച്ച് നോട്ടുകൾ സ്വകാര്യവ്യക്തികളിൽ എത്തിപ്പെട്ടിരുന്നു. കണ്ടെത്തിയ നോട്ടുകൾ കേടുപാടുകൾ സംഭവിക്കാത്തവയാണ്. നോട്ടുകളിൽ 1918 മേയ് 25 എന്നു തീയതി രേഖപ്പെടുത്തിയിട്ടുണ്ട്. അടുത്തയാഴ്ച നടക്കുന്ന ലോക ബാങ്ക്നോട്ട് ലേലത്തിൽ ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിൻ കീഴിലുള്ള 100 രൂപാ നോട്ടും ലേലത്തിനുണ്ട്.
19171930 നും ഇടയിൽ കോൽക്കത്തയിൽനിന്നാണ് നോട്ട് ഒപ്പിട്ട് സ്റ്റാമ്പ് ചെയ്തിരിക്കുന്നത്. ഹിന്ദിയും ബംഗാളിയും ഉൾപ്പെടെ വിവിധ ഇന്ത്യൻ ഭാഷകളിൽ 100 രൂപ എന്ന് എഴുതിയിട്ടുണ്ട്.
|
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമത്തിന് യൂറോപ്യന്‍ യൂണിയന്റെ അംഗീകാരം
ബ്രസല്‍സ്: വിവിധ മേഖലകളിലും സാഹചര്യങ്ങളിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങള്‍ ഉള്‍പ്പെട്ട ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ലോ യൂറോപ്യന്‍ യൂണിയന് മന്ത്രിമാര്‍ അംഗീകരിച്ചു.
നിയമപാലനം, തൊഴില്‍ തുടങ്ങിയ മേഖലകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗപ്പെടുത്തുമ്പോള്‍ അതു തീര്‍ത്തും സുതാര്യവും കൃത്യവും സൈബര്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായിരിക്കണം എന്ന് ഇതില്‍ നിഷ്കര്‍ഷിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടൂളിനെ പരിശീലിപ്പിക്കാന്‍ ഉപയോക്കുന്ന ഡേറ്റയുടെ നിലവാരവും ഉറപ്പാക്കണം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിയമനിര്‍മാണത്തിന് യൂറോപ്യന്‍ പാര്‍ലമെന്റിന്റെ പിന്തുണ ലഭിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് മന്ത്രിമാരുടെ അംഗീകാരം ലഭ്യമാകുന്നത്.
അപകടസാധ്യതയുള്ള മേഖലകളില്‍ ഇത് ഉപയോഗപ്പെടുത്തും മുന്‍പ് നിര്‍ദിഷ്ട അധികൃതരുടെ അംഗീകാരം വാങ്ങിയിരിക്കണമെന്നും ഇതില്‍ വ്യക്തമാക്കുന്നു. ആരോഗ്യം, സുരക്ഷ, മൗലികാവകാശങ്ങള്‍, പരിസ്ഥിതി, ജനാധിപത്യം, തെരഞ്ഞെടുപ്പ്, നിയമവാഴ്ച എന്നിങ്ങനെയുള്ള വിവിധ മേഖലകളിലെ അപകടസാധ്യതയാണ് കണക്കിലെടുക്കുന്നത്.
ചൈനയില്‍ ഉപയോഗിക്കുന്ന തരത്തിലുള്ള സോഷ്യല്‍ ക്രെഡിറ്റ് സ്കോറിംഗ് സിസ്റ്റം യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണമായി നിരോധിതമായിരിക്കും. ആളുകളുടെ ജാതി, മതം, മറ്റു ലോകവീക്ഷണങ്ങള്‍, ലൈംഗിക താത്പര്യങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലുള്ള ബയോമെട്രിക് വര്‍ഗീകരണത്തിനും എഐ ഉപയോഗിക്കാന്‍ പാടില്ല.
സിസിടിവിയിലെ റിയല്‍ടൈം റെക്കഗ്നീഷന്‍ നിരോധിച്ചിട്ടുണ്ടെങ്കിലും നിയമവാഴ്ച ഉറപ്പാക്കുന്ന കാര്യങ്ങളില്‍ ഇതിനു ചില ഇളവുകളും നല്‍കിയിട്ടുണ്ട്. കാണാതായവരെ തിരിച്ചറിയുക, കിഡ്നാപ്പ് ചെയ്യപ്പെട്ടവരെ കണ്ടെത്തുക, മനുഷ്യക്കടത്ത് തടയുക, ഗുരുതരമായ ക്രിമിനല്‍ കേസുകളിലെ പ്രതികളെ കണ്ടെത്തുക തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഇതുപയോഗിക്കാം.
യൂറോപ്യന്‍ യൂണിയന് തലത്തില്‍ നിയമം ഫലപ്രദമായി നടപ്പാകുന്നു എന്ന് ഉറപ്പാക്കാന്‍ പുതിയൊരു എഐ ഓഫീസും യൂറോപ്യന്‍ കമ്മിഷനുള്ളില്‍ സ്ഥാപിക്കും.
|
ഷെങ്കന്‍ വീസ ഫീസിന് വൻ വർധന: ജൂണ്‍ 11 മുതല്‍ പ്രാബല്യത്തിൽ
ബ്രസല്‍സ്: ഇയു ഷെങ്കന്‍ വീസ ഫീസ് 12 ശതമാനം വര്‍ധിപ്പിക്കാന്‍ യൂറോപ്യന്‍ യൂണിയന് തീരുമാനിച്ചു. ജൂണ്‍ 11 മുതല്‍ നിലവിലെ 80 യൂറോയില്‍ നിന്ന് 90 യൂറോയായിട്ടാണ് വർധിപ്പിക്കുക.
ഹ്രസ്വകാല വീസയ്ക്കാണ്(ടൈപ്പ് സി) ഈ വര്‍ധന. മുതിര്‍ന്നവര്‍ക്കും ആറിനും 12നും ഇടയിലുള്ള കുട്ടികള്‍ക്കുമുള്ള ഫീസ് വര്‍ധിപ്പിക്കും. മുതിര്‍ന്നവര്‍ 90 യൂറോയും കുട്ടികള്‍ 45 യൂറോയും നല്‍കേണ്ടി വരും.
പണപ്പെരുപ്പം ഉയര്‍ന്നതും ജീവനക്കാരുടെ ശമ്പളം കൂട്ടേണ്ടതുമാണ് ഫീസ് വര്‍ധനവിന് കാരണമായി പറയുന്നത്. യാത്രാ ചെലവ് വര്‍ധിപ്പിക്കുമെന്നും ടൂറിസം മേഖലയെ ബാധിക്കുമെന്നുമുള്ള ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
2022നെ അപേക്ഷിച്ച് 2023ല്‍ ഇഷ്യൂ ചെയ്ത വീസകളുടെ എണ്ണം 36.3 ശതമാനം വര്‍ധിച്ചതായി ഇയു വെളിപ്പെടുത്തിരുന്നു. 2019നെ അപേക്ഷിച്ച് 39 ശതമാനം കുറവുണ്ടായിട്ടുണ്ടെങ്കിലും ഷെങ്കന്‍ രാജ്യങ്ങള്‍ക്ക് 16 ദശലക്ഷം അപേക്ഷകള്‍ ലഭിച്ചിരുന്നു.
ഈ വർധനവ് യാത്രാ ചെലവ് വർധിപ്പിക്കുമെന്നും യൂറോപ്പ് സന്ദർശിക്കാൻ ആഗ്രഹിക്കുന്നവരെ നിരുത്സാഹപ്പെടുത്തുമെന്നും വിമർശകർ ചൂണ്ടിക്കാട്ടുന്നു.
|
കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷന് പുതിയ നേതൃത്വം
കേംബ്രിജ്: യുകെയിലെ പ്രമുഖ മലയാളി സംഘടനയായ കേംബ്രിജ് കേരള കൾച്ചറൽ അസോസിയേഷൻ (സികെസിഎ) പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു. സികെസിഎ മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ വിളിച്ചു കൂട്ടിയ വാർഷിക ജനറൽ ബോഡി യോഗത്തിൽ നിന്നും ഏകകണ്ഠമായാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത്.
റോബിൻ കുര്യാക്കോസിനെ പ്രസിഡന്റായും വിൻസന്റ് കുര്യനെ സെക്രട്ടറിയായും സനൽ രാമചന്ദ്രനെ ഖജാൻജിയായും തെരഞ്ഞെടുത്തു. പുതിയ ഭരണസമിതിയിൽ ജൂലി എബ്രഹാം വൈസ് പ്രസിഡന്റും റാണി കുര്യൻ ജോ.സെക്രട്ടറിയും, അനൂപ് ജസ്റ്റിൻ ജോ. ട്രഷററുമാണ്.
അഡ്വ. ജോസഫ് ചാക്കോ, ജോസഫ് ചെറിയാൻ, ജോർജ് പൈലി കുന്നപ്പിള്ളി, മാത്യു തോമസ്, അനിൽ ജോസഫ്, പ്രശാന്ത് ഫ്രാൻസിസ്, റോയ് തോമസ്, റോയ് ആന്റണി, ടിറ്റി കുര്യാക്കോസ്,ജോസഫ് ആന്റണി, ജോസഫ് പേരപ്പാടൻ, അരുൺ പി. ജോസ്, ഷെബി അബ്രാഹം, ഷാജി വേലായുധൻ, സന്തോഷ് മാത്തൻ,
അഭിലാഷ് ജോസ്, ജിനേഷ് മാത്യു, അശ്വതി വാര്യർ, ജിസ്സ സിറിൽ, രഞ്ജിനി ചെല്ലപ്പൻ, ജെമിനി ബെന്നി, ഷിജി ജെൻസൺ, ഡെസീന ഡെന്നിസ്, ഷിബു ജയിംസ് എന്നിവരെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി തെരഞ്ഞെടുത്തു.
ഇവർ വിവിധ സബ് കമ്മിറ്റിൾക്ക് നേതൃത്വം നൽകും. സികെസിഎ മുൻ കാലങ്ങളിൽ ആരംഭിച്ച ക്ഷേമ പദ്ധതികൾ തുടർന്ന് കൊണ്ടുപോകുമെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
|
ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ പുതിയ കുരിയ നിലവിൽ വന്നു
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഭരണകാര്യങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന പുതിയ കുരിയ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നിലവിൽ വന്നു.
രൂപതാധ്യക്ഷന്റെ കീഴിൽ പ്രോട്ടോ സിഞ്ചെല്ലൂസായി റവ. ഡോ ആന്റണി ചുണ്ടെലിക്കാട്ടും ചാൻസിലറായി റവ. ഡോ. മാത്യു പിണക്കാട്ടും തുടരും. പാസ്റ്ററൽ കോഓർഡിനേറ്റർ, പിതാവിന്റെ സെക്രെട്ടറി പിആർഒ എന്നീ ഉത്തരവാദിത്വങ്ങൾ പുതിയതായി റവ. ഡോ. ടോം ഓലിക്കരോട്ട് നിർവഹിക്കും.
വൈസ് ചാൻസിലറായി റവ. ഫാ. ഫാൻസ്വാ പത്തിലും ഫിനാൻസ് ഓഫീസറായി റവ. ഫാ. ജോ മൂലശേരി വിസിയും തുടരും. രൂപതയിലെ വൈദികരുടെയും സേഫ് ഗാർഡിംഗ് ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ, ഡേറ്റ പ്രൊട്ടക്ഷൻ, തീർഥാടനങ്ങൾ, സ്ഥാവര ജംഗമ വസ്തുക്കൾ എന്നീ കാര്യങ്ങളുടെ ഉത്തരവാദിത്വവും നിർവഹണവും വഹിക്കുന്നത് പ്രോട്ടോ സിഞ്ചെല്ലൂസായ റവ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട് ആയിരിക്കും.
ചാൻസിലർ ഓഫീസ് നിർവഹണം, കാനോനികമായ കാര്യങ്ങൾ, റീജിയണൽ കോഓർഡിനേറ്റേഴ്സ് , വീസ സംബന്ധിച്ച കാര്യങ്ങൾ എന്നിവയുടെ ഉത്തരവാദിത്വം നിർവഹിക്കുക രൂപത ചാൻസിലർ എന്ന നിലയിൽ റവ. ഡോ. മാത്യു പിണക്കാട്ട് ആയിരിക്കും.
രൂപതയിലെ പതിനാറോളം വരുന്ന വിവിധ കമ്മീഷനുകൾ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഏഴോളം വരുന്ന വിവിധ ഫോറങ്ങൾ എന്നിവയുടെ നേതൃത്വം വഹിക്കുക പാസ്റ്ററൽ കോഓർഡിനേറ്ററായ റവ. ഡോ. ടോം ഓലിക്കരോട്ട് ആയിരിക്കും.
റവ. ഫാ. ജോ മൂലശേരി ഫിനാൻസ് ഓഫീസിന്റെ ചുമതലകൾ നിർവഹിക്കും. വൈസ് ചാൻസിലറായ റവ. ഫാ. ഫാൻസ്വാ പത്തിൽ പ്രോപ്പർട്ടി കമ്മീഷൻ, ഹെൽത്ത് ആൻഡ് സേഫ്റ്റി കമ്മീഷൻ ഐജി കമ്മീഷൻ എന്നിവയുടെ ചുമതല വഹിക്കും.
അതുപോലെ തന്നെ രൂപതയിലെ വിവിധ കമ്മീഷനുകളുടെ ചെയർ പേഴ്സൺമാരെയും വിവിധ ഫോറങ്ങളുടെ ഡയറക്ടർമാരെയും സ്ഥാനങ്ങൾ പുനഃക്രമീകരിക്കുയും ചെയ്തു.
|
അയർലൻഡിലേക്കുള്ള ഖത്തർ എയർവേയ്സ് വിമാനം ആകാശചുഴിയിൽ പെട്ടു; 12 പേർക്ക് പരിക്ക്
ഡബ്ലിൻ: ദോഹയിൽ നിന്നും ഡബ്ലിനിലേക്കു വരികയായിരുന്ന QR17 ഖത്തർ എയർവെയ്സ് വിമാനം ആകാശചുഴിയിൽ പെട്ടു. ജീവനക്കാർ ഉൾപ്പെടെ 12 പേർക്ക് പരിക്കേറ്റു.
ടർക്കിക്കു മുകളിലൂടെ പറക്കുമ്പോഴായിരുന്നു അപകടം. അപകടത്തിൽ എട്ട് പേരെ ഡബ്ലിനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . ആരുടേയും നില ഗുരുതരമല്ല .
കഴിഞ്ഞ ദിവസം സിംഗപ്പൂർ എയർലൈൻസിന്റെ വിമാനം ലണ്ടനിൽ നിന്നും സിംഗപ്പൂരിലേക്ക് പോകും വഴി ആകാശ ചുഴിയിൽപെട്ടതിനെ തുടർന്ന് ഒരാൾ മരണപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
കമലേഷ് പട്ടേലിന് ഫ്രീഡം ഓഫ് ലണ്ടൻ സിറ്റി അവാർഡ്
ലണ്ടൻ: ഹാർട്ട്ഫുൾനെസ് ഗൈഡും ശ്രീരാമചന്ദ്ര മിഷന്റെ പ്രസിഡന്റുമായ കമലേഷ് പട്ടേലിന് (ദാജി) ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ അവാർഡ് ലഭിച്ചു. വിദ്യാഭ്യാസം, ആരോഗ്യം, പരിസ്ഥിതി സംരംഭങ്ങൾ എന്നിവയിലെ ശ്രദ്ധേയമായ സംഭാവനകൾ കണക്കിലെടുത്താണ് ദാജിക്ക് അവാർഡ് നൽകി ആദരിച്ചത്.
ലണ്ടൻ നഗരം നൽകുന്ന ഏറ്റവും വലിയ ബഹുമതിയാണ് ഫ്രീഡം ഓഫ് ദി സിറ്റി ഓഫ് ലണ്ടൻ അവാർഡ്. മുൻകാലത്ത് ഈ പുരസ്കാരത്തിന് ആർച്ച്ബിഷപ് ഡെസ്മണ്ട് ടുട്ടു, ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു, ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്റ് നെൽസൺ മണ്ടേല, മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് തുടങ്ങിയവർ അർഹരായിരുന്നു.
ധ്യാനവും ആത്മീയതയും പഠിപ്പിക്കുന്നതിൽ പ്രശസ്തനായ കമലേഷ് പട്ടേലിനെ (ദാജി) സിറ്റി ഓഫ് ലണ്ടൻ കോർപ്പറേഷന്റെ പോളിസി ചെയർമാൻ ക്രിസ് ഹേവാർഡും സംഘടനയുടെ ഫ്രീഡം ആപ്ലിക്കേഷൻസ് സബ് കമ്മിറ്റി ചെയർമാനുമായ രഹന അമീറുമാണ് അവാർഡിന് നാമനിർദ്ദേശം ചെയ്തത്.
ഈ ചടങ്ങിൽ ദാജിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഹാർട്ട്ഫുൾനെസ് പരിശീലിക്കുന്ന തദ്ദേശീയരായവരും പങ്കെടുത്തു. ചേംബർലെയ്ൻസ് കോടതിയിലെ ക്ലാർക്ക് ലോറ മില്ലർ ചടങ്ങിന് നേതൃത്വം നൽകി. അവാർഡ് സ്വീകരിച്ചുകൊണ്ട് ദാജി തന്റെ കൃതജ്ഞത രേഖപ്പെടുത്തി.
|
ആഷ്ഫോർഡ് മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗം നടന്നു
ആഷ്ഫോർഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനായ ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ 19ാം വാർഷിക പൊതുയോഗം ആഷ്ഫോർഡ് സെന്റ് സൈമൺസ് ഹാളിൽ പ്രസിഡന്റ് ആൽബിൻ ഏബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു.
ജോയിന്റ് സെക്രട്ടറി ശ്രീദേവി സ്വാഗതം നേർന്നു. സെക്രട്ടറി ജോമോൾ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ സോണി ജേക്കബ് വാർഷിക കണക്ക് അവതരിപ്പിച്ചു.
202425 വർഷത്തെ ഭാരവാഹികളായി ജിബി ജോണി (പ്രസിഡന്റ്), ഹണി ജോൺ (വൈസ് പ്രസിഡന്റ്), സോജ മധുസൂധനൻ (സെക്രട്ടറി), സോജിത്ത് വെള്ളപ്പനാട്ട് (ജോ. സെക്രട്ടറി), ട്വിങ്കിൾ തൊണ്ടിക്കൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
ജോൺസൻ മാത്യുസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കൻ, ജോമോൾ സാബു, സിനി ബിനോയി, രാജീവ് തോമസ്, ആൽബിൻ എബ്രഹാം, ഡോ. കെ. സുധീഷ്, സന്തോഷ് കപ്പാനി, കെ. കാർത്തിക്ക് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തെരഞ്ഞെടുത്തു.
തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ 20ാം വയസിലേക്ക് കാൽ വയ്ക്കുന്ന വേളയിൽ പുതിയ കർമ്മപരിപാടികൾ ആവിഷ്ക്കരിക്കുന്നതിനും നടപ്പാക്കുന്നതിനും എല്ലാ അംഗങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ജിബി ജോണി അഭ്യർഥിച്ചു.
മുൻ കാലങ്ങളിലെ പോലെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജ മധുസൂദനൻ ഓർമപ്പെടുത്തി. ട്വിങ്കിൾ തൊണ്ടിക്കൽ നന്ദി പറഞ്ഞു.
പ്രസിഡന്റ് ജിബി ജോണിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ കമ്മിറ്റി മീറ്റിംഗിൽ ജൂലൈ 20ന് ക്രിക്കറ്റ്, ഓഗസ്റ്റ് 10ന് സ്പോർട്സ് ഡേ, സെപ്റ്റംബർ 28ന് ഓണാഘോഷം എന്നിവ നടത്താൻ തീരുമാനിച്ചു.
|
ബൈജു തിട്ടാലയ്ക്ക് അഭിനന്ദനങ്ങൾ നേർന്ന് സി.പി. ജോൺ
തിരുവനന്തപുരം: കേംബ്രിഡ്ജ് കൗൺസിൽ മേയറായി തെരഞ്ഞെടുത്ത ബൈജു തിട്ടാലയെ അഭിനന്ദിച്ച് സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോൺ. ഏറ്റുമാനൂരിൽ ജനിച്ച ബൈജു തിട്ടാല ഇന്ന് മലയാളികളുടെ മാത്രമല്ല ഇന്ത്യൻ വംശജരുടെ മുഴുവൻ അഭിമാനമായി മാറിയെന്ന് ബൈജു തിട്ടാലയുടെ അടുത്ത സുഹൃത്ത് കൂടിയായ സി.പി. ജോൺ പറഞ്ഞു.
ബൈജു തിട്ടാല മേയറായി സ്ഥാനമേൽക്കുന്ന ചടങ്ങ് കേംബ്രിഡ്ജ് കൗൺസിന്റെ യൂട്യൂബ് സ്ട്രമിംഗിലൂടെ തിരുവനന്തപുരം ടെറസ് ഹോട്ടലിൽ പ്രദർശിപ്പിച്ചിരുന്നു. ചരിത്ര പ്രധാനമായ ഒരു നിമിഷത്തിനാണ് നാം ഇന്ന് സാക്ഷ്യം വഹിക്കുന്നതെന്ന് മുതിർന്ന മാധ്യമ പ്രവർത്തകൻ ജേക്കബ് ജോർജ് പറഞ്ഞു.
ഇന്ത്യക്കാരെ അടിമയാക്കി ഭരിച്ച ബ്രിട്ടനിൽ ഇന്ന് ഇന്ത്യക്കാർ ഭരണം നടത്തുന്നത് ചരിത്രത്തിന്റെ തിരിച്ചടിയാണെന്ന് പ്രമുഖ മാധ്യമ പ്രവർത്തകനും എഴുത്തുകാരനുമായ ഡോ. എം.ജി. രാധാകൃഷ്ണൻ അഭിപ്രായപ്പെട്ടു.
സിഎംപി സംസ്ഥാന സെക്രട്ടറി എം.പി. സാജു, സിഎംപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം.ആർ. മനോജ്, ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജി. മധു തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു അഭിനന്ദനങ്ങൾ അറിയിച്ചു.
|
അയർലൻഡിൽ കുട്ടികളെ കുറ്റകൃത്യത്തിന് പ്രോത്സാഹിപ്പിക്കുന്നവർക്ക് ജയിൽ ശിക്ഷ
ഡബ്ലിൻ: അയർലൻഡിൽ കുട്ടികളെ കുറ്റകൃത്യത്തിന് നിർബന്ധിക്കുന്നവർക്ക് ഇനിമുതൽ ശിക്ഷ ലഭിക്കും. പ്രായപൂർത്തിയായ ഒരാൾ കുട്ടികളെ ഏതെങ്കിലും ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ നിർബന്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നതാണ് കുറ്റകരമാക്കിയത്.
ഇതുമായി ബന്ധപ്പെട്ടു പുതിയ നിയമം നിലവിൽ വന്നു. ക്രിമിനൽ ജസ്റ്റിസ് ആക്റ്റ് 2024 പ്രകാരം ഏതെങ്കിലും ക്രിമിനൽ പ്രവർത്തനത്തിൽ ഏർപ്പെടാൻ കുട്ടികളെ ഉപയോഗിക്കുന്നവർ ഇനിമുതൽ അഴി എണ്ണേണ്ടിവരും.
കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്ക് 12 മാസം വരെ തടവും കുറ്റപത്രത്തിൽ അഞ്ച് വർഷം വരെ തടവും ലഭിക്കും. മുതിർന്നവരുടെ നിർദേശപ്രകാരം കുട്ടികൾ മയക്കുമരുന്ന് ഇടപാട്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് തടയിടാനാണ് പുതിയ നിയമം.
|
എയ്ൽസ്ഫോർഡ് തീർഥാടനം ശനിയാഴ്ച; ഒരുക്കങ്ങൾ പൂർത്തിയായി
എയ്ൽസ്ഫോർഡ്: ബ്രിട്ടനിലെ സീറോമലബാർ വിശ്വാസികളുടെ ഏറ്റവും വലിയ തീർഥാടനമായി മാറിക്കഴിഞ്ഞിരിക്കുന്ന എയ്ൽസ്ഫോർഡ് മരിയൻ തീർഥാടനം ശനിയാഴ്ച നടക്കും. ഉത്തരീയ മാതാവിന്റെ സന്നിധിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഏഴാമത് തീർഥാടനത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി.
മാതൃഭക്തിയുടെ പ്രത്യക്ഷ പ്രഘോഷണമായി മാറിക്കഴിഞ്ഞിരിക്കുന്ന തീർഥാടനത്തിലേക്ക് ബ്രിട്ടന്റെ വിവിധഭാഗങ്ങളിൽ നിന്നും നിരവധി വിശ്വാസികളെയാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. ഇംഗ്ലണ്ടിന്റെ ആരാമമായ കെന്റിലെ പുണ്യപുരാതന മരിയൻ തീർഥാടന കേന്ദ്രമാണ് എയ്ൽസ്ഫോർഡ് പ്രയറി.
പരിശുദ്ധ ദൈവമാതാവ് വിശുദ്ധ സൈമൺ സ്റ്റോക്ക് പിതാവിന് പ്രത്യക്ഷപ്പെട്ട് ഉത്തരീയം (വെന്തിങ്ങ) നൽകിയ വിശുദ്ധ ഭൂമിയും ലോകമെമ്പാടുമുള്ള മരിയഭക്തരുടെ ആത്മീയ സങ്കേതവുമാണ് എയ്ൽസ്ഫോർഡ്.
ശനിയാഴ്ച രാവിലെ 11.15നു കൊടിയേറ്റ്, 11.30നു നേർച്ചകാഴ്ചകളുടെ സ്വീകരണം, 11.45നു ജപമാല, 1.15നു പ്രസുദേന്തി വാഴ്ച, തിരുസ്വരൂപങ്ങളുടെ വെഞ്ചരിപ്പ്, തുടർന്ന് 1.30നു ആഘോഷമായ വിശുദ്ധ കുർബാന, 3.30നു ലദീഞ്ഞ്, ആഘോഷമായ പ്രദക്ഷിണം, 4.30നു മരിയൻ ഡിവോഷൻ, സമാപന ആശീർവാദം, അഞ്ചിന് സ്നേഹവിരുന്ന് എന്ന രീതിയിലാണ് തീർഥാടനത്തിന്റെ സമയക്രമം.
തീർഥാടന ദിവസം പ്രസുദേന്തിമാരാകുന്നതിനും കഴുന്ന്, മുടി, അടിമ എന്നിവക്കും കുമ്പസാരത്തിനും സൗകര്യം ഉണ്ടായിരിക്കും. ബസുകളും കാറുകളും കോച്ചുകളും പാർക്ക് ചെയ്യുവാൻ വിശാലമായ പാർക്കിംഗ് സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ മിതമായ നിരക്കിൽ സ്നാക്ക്, ടീ, കോഫി കൗണ്ടറുകളും ക്രമീകരിച്ചിട്ടുണ്ട്. കർമ്മലമാതാവിന്റെ അനുഗ്രഹാരാമത്തിലേക്ക് നടത്തപ്പെടുന്ന തീർഥാടനത്തിലേക്കും തിരുക്കർമങ്ങളിലേക്കും എല്ലാവരെയും ക്ഷണിക്കുന്നതായി പിൽഗ്രിമേജ് കോഓർഡിനേറ്റർ ഫാ. മാത്യു കുരിശുമ്മൂട്ടിൽ അറിയിച്ചു.
ഉത്തരീയത്തിന്റെ ചരിത്രം
മെഡിറ്ററേനിയൻ കടലിലേക്ക് നോക്കിനിൽക്കുന്ന മനോഹര പർവതനിരകളിൽ ഒന്നായ കർമ്മലമലയുടെ ഉയരത്തിലാണ് ഉത്തരീയത്തിന്റെ ചരിത്രം ആരംഭിക്കുന്നത്. ക്രിസ്തു വരുന്നതിന് നൂറ്റാണ്ടുകൾക്ക് മുൻപ്, തന്റെ ദഹനബലി ദൈവം സ്വീകരിച്ചത് വഴി സത്യദൈവം ആരെന്നു ആഹാബ് രാജാവിനെയും ജനങ്ങളെയും ബോധ്യപ്പെടുത്തിയ എലിയ, വരൾച്ച അവസാനിക്കാൻ മഴക്ക് വേണ്ടി പ്രാർഥിച്ചു.
ഏഴുപ്രാവശ്യം പുറത്തുപോയി കടലിലേക്ക് നോക്കിയ ഏലിയായുടെ സഹായി ഏഴാം പ്രാവശ്യം ചെറിയൊരു മേഘം പൊന്തിവരുന്നത് കണ്ടു. പിന്നീട് വലിയ മഴ പെയ്തു. പിന്നെയും കുറെ നൂറ്റാണ്ടുകൾ കഴിഞ്ഞപ്പോൾ സഭയിലെ വേദപാരംഗതർ (വിശുദ്ധ അഗസ്റ്റിൻ, വിശുദ്ധ അംബ്രോസ്) പറഞ്ഞത് ആ മേഘം പരിശുദ്ധ കന്യാമറിയത്തിന്റെ പ്രതീകമായിരുന്നെന്നാണ്, മനുഷ്യവർഗമാകുന്ന കടലിൽ നിന്നുയർന്നു വന്ന് കൃപയുടെ, രക്ഷയുടെ മാരി ചൊരിയുന്ന കർത്താവിലേക്ക് നമ്മളെ നയിക്കുന്നവൾ.
പതിമൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ, മുഹമ്മദീയരുടെ പിടിയിലായ വിശുദ്ധ നാടിനെ മോചിപ്പിക്കാനായി കുരിശുയുദ്ധക്കാർ യൂറോപ്പിൽ നിന്ന് വന്നു. അവരിൽ കുറച്ചുപേർ കർമ്മലമലയിൽ സന്യാസിമാരായി കൂടി, ‘കർമ്മലമാതാവിന്റെ സഹോദരർ’ എന്ന പേരിൽ ഒരു സമൂഹമായി.
1206ൽ ജറുസലേമിന്റെ പാത്രിയാർക്കായിരുന്ന വിശുദ്ധ ആൽബർട്ട് അവർക്കായി നിയമാവലി എഴുതിയുണ്ടാക്കിയത് കാർമലൈറ്റ്സിന് അന്നുമുതൽ ജീവിതത്തിന്റെ ചട്ടക്കൂടായി. മുസ്ലിംകൾ വിശുദ്ധനഗരം വീണ്ടും ആക്രമിച്ചപ്പോൾ കുറേപ്പേർ യൂറോപ്പിലേക്ക് തിരിച്ചുപോയി. ബാക്കിയുള്ള കുറച്ചുപേർ ആക്രമണത്തിനിരയായി.
യൂറോപ്പിലേക്ക് മാറിതാമസിച്ച കർമ്മലീത്തക്കാർ അതിശയകരമായ വിധം വിശുദ്ധിയിൽ ജീവിച്ചിരുന്ന സൈമൺ സ്റ്റോക്കിനെ കണ്ടുമുട്ടി. 1185ൽ കെന്റിലെ എയ്ൽസ്ഫോഡിൽ ജനിച്ച സൈമൺ 12 വയസുള്ളപ്പോൾ വനാന്തരത്തിലേക്ക് പോയി, പൊള്ളയായ ഒരു ഓക്ക് മരക്കുറ്റിയുടെ സുരക്ഷിതത്വത്തിൽ ഏറെക്കാലം സന്യാസിയായി ജീവിച്ചതുകൊണ്ടാണ് സ്റ്റോക്ക് എന്ന പേര് കൂട്ടിച്ചേർത്തു ആളുകൾ വിളിക്കാൻ തുടങ്ങിയത്.
ചെറുപ്പം മുതലേ പരിശുദ്ധ അമ്മയോട് നല്ല ഭക്തിയുണ്ടായിരുന്ന സൈമണിന് അമ്മ ദർശനങ്ങൾ നൽകിയിരുന്നു. ഒരു ദർശനത്തിൽ പരിശുദ്ധ അമ്മ പറഞ്ഞു കർമ്മലമലയിൽ നിന്ന് വരുന്ന സന്യാസികളുടെ സമൂഹത്തിൽ ചേരണമെന്ന്.
1241ൽ കെന്റിലെ പ്രഭു കർമ്മലീത്തക്കാർക്കായി എയ്ൽസ്ഫോഡിൽ ഒരു വസതിയും വിശാലമായ ഭൂമിയും സമ്മാനിച്ചപ്പോൾ അവർ അതിൽ സ്വർഗ്ഗരോപിതമാതാവിന്റെ പേരിൽ ഒരു പള്ളിയും ഒരു ആശ്രമവും പണിയാൻ തുടങ്ങി.
1245 ലെ സമ്മേളനത്തിൽ അവരുടെ പ്രിയൊർ ജനറൽ ആയി സൈമൺ സ്റ്റോക്ക് തെരഞ്ഞെടുക്കപ്പെട്ടു. സന്യാസികളുടെ ധ്യാനാത്മകശൈലിയിൽ നിന്നും ഫ്രാൻസിസ്ക്കൻസിന്റെയും ഡോമിനിക്കൻസിന്റെയും ജീവിതരീതികളിലേക്ക് മാറിക്കൊണ്ടിരുന്ന സഹോദരരുടെ സമൂഹത്തിന് അദ്ദേഹത്തിന്റെ വിശുദ്ധിയും നേതാവെന്ന നിലയിലുള്ള സവിശേഷതകളും ആവശ്യമായിരുന്നു.
1251 ജൂലൈ 16ന് രാത്രി മുഴുവൻ പരിശുദ്ധ അമ്മയുടെ വഴിനടത്തലിനായി പ്രാർഥിച്ചുകൊണ്ടിരുന്ന സൈമൺ സ്റ്റോക്കിന് ഒരു കയ്യിൽ ഉത്തരീയവും മറുകെെയിൽ ഉണ്ണീശോയെയും പിടിച്ച രീതിയിൽ അമ്മ കാണപ്പെട്ടു.
അമ്മ പറഞ്ഞു, “എന്റെ പ്രിയ പുത്രാ, നിനക്കും കർമ്മലമലയിലെ മക്കൾക്കുമായി ഞാൻ നേടിയ കൃപയുടെ പ്രത്യേക അടയാളമായി നിന്റെ സഭയുടെ ഈ ഉത്തരീയം സ്വീകരിക്കുക. ഈ ഉത്തരീയം ധരിച്ച് മരിക്കുന്നവരെ നിത്യാഗ്നിയിൽ നിന്നു ഞാൻ സംരക്ഷിക്കും. ഇത് രക്ഷയുടെ അടയാളവും അപകടസമയത്തു പരിചയും പ്രത്യേക സമാധാനത്തിന്റെയും സംരക്ഷണത്തിന്റെയും വാഗ്ദാനമാണ്''.
സൈമൺ അമ്മയുടെ ദർശനത്തെ പറ്റിയും വാഗ്ദാനത്തെ പറ്റിയും വിശദമായെഴുതി എല്ലാ കർമ്മലീത്തആശ്രമങ്ങളിലേക്കും അയച്ചു. ഉത്തരീയഭക്തി പ്രചരിക്കാൻ തുടങ്ങി. പോപ്പുമാരും ബിഷപ്പുമാരും രാജാക്കന്മാരും കൃഷിക്കാരും ഒന്നുപോലെ ഉത്തരീയം ഇടാൻ ആരംഭിച്ചു.
1322ൽ അവിഞ്ഞോണിൽ വെച്ച് ജോൺ ഇരുപത്തിരണ്ടാം പാപ്പയ്ക്ക് പ്രത്യക്ഷപ്പെട്ട അമ്മ കർമ്മലസഭ പോപ്പിന്റെ പ്രത്യേക സംരക്ഷണത്തിൽ ആയിരിക്കണമെന്ന് പറഞ്ഞു. പത്താം പീയൂസ് മാർപ്പാപ്പ തവിട്ടു നിറത്തിലുള്ള ഉത്തരീയത്തിന് പകരം മെഡൽ ധരിക്കാൻ അനുവദിച്ചു.
ഒരുവശത്തു ഈശോയുടെ തിരുഹൃദയവും മറുവശത്തു പരിശുദ്ധ അമ്മയുടെ പടവും. നൂറ്റാണ്ടുകളായി ഈ ഭക്തി മാറിമാറി വരുന്ന മാർപാപ്പമാർ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നു. പോർച്ചുഗീസുകാരായ ഈശോസഭാ വൈദികരാണ് ആദ്യമായി കേരളസഭക്ക് വെന്തിങ്ങ സമ്മാനിച്ചത്.
കേരളത്തിലെ സുറിയാനിക്രിസ്ത്യാനികൾ പരിശുദ്ധ അമ്മ സ്വർഗത്തിൽ നിന്ന് സമ്മാനമായി നൽകിയ ഈ ഉത്തരീയം വിശ്വാസത്തോടെ ധരിക്കുകയും ഉത്തരീയഭക്തിയിൽ വളരുകയും ചെയ്തു.
കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികളുടെ ആത്മീയ ജീവിതവുമായി ബന്ധപെട്ടു നിൽക്കുന്ന വെന്തിങ്ങയുടെ ഉത്ഭവസ്ഥാനം എന്ന നിലയിൽ ബ്രിട്ടനിലെ സുറിയാനിക്രിസ്ത്യാനികളുടെ അനുഗ്രഹാരാമം കൂടിയാണ് ഈ പുണ്യഭൂമി.
തീർഥാടനവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്കും ട്രാൻസ്പോർട്ട്, സ്പെഷ്യൽ നീഡ് എന്നിവക്കും കോഓർഡിനേറ്റർമാരുമായി ബന്ധപ്പെടുക.
റവ. ഫാ. മാത്യു കുരിശുമ്മൂട്ടിൽ (07767999087), ലിജോ സെബാസ്റ്റ്യൻ (07828874708), മനോജ് തോമസ് (07402429478), ഡൊമിനിക് മാത്യു (07894075151), ബോണി ജോൺ (07403391718).
Address of the Venue: The Friars, Aylesford, Kent, ME20 7BX.
|
"ഭീകരനാണിവൻ കൊടും ഭീകരൻ’; ഒസാമ ബിൻ ലാദന്റെ പേരിൽ യുകെയിൽ ബിയർ
ലണ്ടൻ: ലോകത്തെ വിറപ്പിച്ച കൊടും ഭീകരൻ ഒസാമ ബിൻ ലാദന്റെ പേരിൽ ബിയർ പുറത്തിറക്കിയിരിക്കുന്നു യുകെ ലിങ്കൺഷെയറിലെ മൈക്രോ ബ്രൂവറി. ചക്രവർത്തിമാരുടെയും രാഷ്ട്രനേതാക്കളുടെയും പേരുകളിൽ വിവിധതരം മദ്യം പുറത്തിറങ്ങിയിട്ടുണ്ടെങ്കിലും ആദ്യമായാണ് തീവ്രവാദിയുടെ പേരിൽ മദ്യം വിപണിയിലെത്തുന്നത്.
"ഒസാമ ബിൻ ലാഗർ’ എന്നാണ് ബിയറിന്റെ പേര്. അൽ ഖ്വയ്ദയുടെ സ്ഥാപകനായ ലാദന്റെ പേരിൽ പുറത്തിറങ്ങിയ ബിയർ യുവാക്കൾക്കിടയിൽ മാത്രമല്ല, സ്ത്രീപുരുഷ വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാർക്കും പ്രിയങ്കരമായി മാറിയിരിക്കുന്നു.
മികച്ച രുചിയും അനുഭൂതിയുമാണ് ബിയർ ജനപ്രിയമാകാൻ കാരാണം. ബിയർ വൈറലായതിനെത്തുടർന്നു ധാരാളം പേരാണ് ബിയർ വാങ്ങാനെത്തുന്നത്. "ഒസാമ ബിൻ ലാഗർ ഇത് സ്ഫോടനാത്മകമാണ്’ എന്നണ് ബ്രൂവറിയുടെ പരസ്യവാചകം.
അതിശയകരമായ ബ്രാൻഡിൽ ലഹരിപാനീയങ്ങൾ നിർമിക്കുന്ന കന്പനിയാണ് ലിങ്കൺഷെയറിലെ ബ്രൂവറി. കിം ജോംഗ് ആലെ, പുടിൻ പോർട്ടർ എന്നിവ ബ്രൂവറിയുടെ മറ്റു ബിയർ ബ്രാൻഡ് ആണ്. ഇതും യുകെയിലെ ജനപ്രിയ ബിയർ ബ്രാൻഡ് ആണ്.
ദന്പതികളായ ലൂക്ക്, കാതറിൻ മിച്ചൽ എന്നിവരാണ് ബ്രൂവറി നടത്തുന്നത്. "ഒസാമ ബിൻ ലാഗർ’ വിറ്റുകിട്ടുന്നതിന്റെ വരുമാനത്തിന്റെ ഒരു ഭാഗം, സെപ്റ്റംബർ 11ന് ഒസാമ ബിൻ ലാദൻ നടത്തിയ ഭീകരാക്രമണത്തിലെ ഇരകളുടെ ക്ഷേമത്തിനായി നൽകുമെന്ന് ബ്രൂവറി ഉടമകൾ പറഞ്ഞു.
|
മാര്‍ റാഫേല്‍ തട്ടിലിനും മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തിൽ സ്വീകരണം നല്കി
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ്പ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍ എത്തിച്ചേര്‍ന്ന സീറോമലബാര്‍ സഭ മേജർ ആർച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിനും യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിനും വിയന്ന വിമാനത്താവളത്തില്‍ സ്വീകരണം നല്കി.
സീറോമലബാര്‍ സഭ ഉള്‍പ്പെട്ട ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറല്‍ മോണ്‍. യൂറി കൊളാസയും സഭയുടെ വിയന്നയിലെ ഇരുഇടവകകളിലെ വൈദികരും അല്മായ പ്രതിനിധികളും ഒരുമിച്ച് വിമാനത്താവളത്തിലെത്തി ബൊക്കെ നല്‍കിയാണ് വൈദിക ശ്രേഷ്ഠരെ സ്വീകരിച്ചത്
യൂറോപ്പിലെ ഏറ്റവും പ്രമുഖ ദേവാലയങ്ങളിലൊന്നായ വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിന് സീറോമലബാര്‍ സഭയുടെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പിന്നീട് അതിരൂപതയുടെ മെത്രാസനമന്ദിരത്തില്‍ സ്വീകരണച്ചടങ്ങുകളും നടക്കും.
ഓസ്ട്രിയയിലെ സഭാസമൂഹവും സീറോമലബാര്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സ്വീകരണത്തെ നോക്കികാണുന്നത്. സ്റ്റെഫാന്‍സ് ഡോമില്‍ നടക്കുന്ന വി. കുര്‍ബാനയില്‍ പങ്കെടുക്കാനും തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേയ്ക്കും വിയന്നയിലെ ഇരുഇടവകകളിലെയും വൈദികരും പാരിഷ് കമ്മിറ്റി അംഗങ്ങളും എല്ലാവരെയും ക്ഷണിച്ചു.
|
വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് വിശുദ്ധ പദവിയിലേക്ക്
വത്തിക്കാൻ: ദിവ്യകാരുണ്യഭക്തിയിലൂടെ ശ്രദ്ധേയനായ വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസിനെ വിശുദ്ധ പദവിയിലേക്ക് ഉയർത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. കാർലോയുടെ മധ്യസ്ഥതയിൽ നടന്ന അദ്ഭുതത്തിന് മാർപാപ്പ അംഗീകാരം നൽകിയതോടെയാണു വിശുദ്ധപദവിയിലേക്കുള്ള വഴി തെളിഞ്ഞത്.
ഇതോടൊപ്പം കൊൺസൊലാറ്റ മിഷനറീസ് സഭാ സ്ഥാപകനും ഇറ്റാലിയൻ വൈദികനുമായ വാഴ്ത്തപ്പെട്ട ജൂസേപ്പെ അല്ലാമാനോയെയും സിറിയയിലെ 11 രക്തസാക്ഷികളെയും വിശുദ്ധരായി നാമകരണം ചെയ്യാനും മാർപാപ്പ അംഗീകാരം നൽകി. ആഗോള കത്തോലിക്കാസഭ ജൂബിലി വർഷമായി ആചരിക്കുന്ന അടുത്ത വർഷം നാമകരണം നടന്നേക്കുമെന്നാണ് സൂചന.
നാമകരണ കാര്യങ്ങൾക്കായുള്ള കാര്യാലയത്തിന്റെ തലവൻ കർദിനാൾ മാഴ്സെല്ലോ സെമെരാരോ ഇന്നലെ ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി നവവിശുദ്ധരുമായി ബന്ധപ്പെട്ട വിവിധ ഉത്തരവുകൾക്ക് അംഗീകാരം നേടി.
1991 മേയ് മൂന്നിന് ലണ്ടനിൽ ജനിച്ച വാഴ്ത്തപ്പെട്ട കാർലോ അക്കുത്തിസ് പതിനഞ്ചാം വയസിൽ 2006 ഒക്ടോബർ 12ന് ഇറ്റലിയിലെ മൊൻസായിൽ ലുക്കിമിയ ബാധിച്ചാണു മരിച്ചത്. മരണശേഷം അധികം വൈകാതെതന്നെ കാർലോയുടെ ജീവിതവിശുദ്ധിയെ അംഗീകരിക്കുന്നതിന് സഭയുടെ നാമകരണ നടപടിക്രമങ്ങള്‍ ആരംഭിക്കണമെന്ന അഭിപ്രായം അവനെ അടുത്തറിഞ്ഞവരില്നിന്നും അവന്റെ ആത്മീയത തൊട്ടറിഞ്ഞവരില്‍നിന്നും ഉയര്‍ന്നുവന്നു.
2013ല്‍ നാമകരണ നടപടിക്രമങ്ങള്‍ക്ക് മിലാന് അതിരൂപതയില്‍ കര്‍ദിനാള്‍ ആഞ്ചലോ സ്കോള തുടക്കം കുറിച്ചു. 2020ൽ അസീസിയിൽ വച്ചാണ് ഫ്രാൻസിസ് മാർപാപ്പ കാർലോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ഭൗതികദേഹം അസീസിയിലാണു കബറടക്കിയിരിക്കുന്നത്. ലാറ്റിനമേരിക്കൻ രാജ്യമായ കോസ്റ്ററിക്കയിലെ വലേറിയ എന്ന പെൺകുട്ടിക്കു ലഭിച്ച അദ്ഭുത രോഗസൗഖ്യമാണ് വാഴ്ത്തപ്പെട്ട കാർലോയുടെ വിശുദ്ധ പദവിക്കു നിദാനമായത്.
സൈക്കിൾ അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് മരണത്തോടു മല്ലടിച്ചു ചികിത്സയിൽ കഴിയവേയാണ് വലേറിയയ്ക്ക് അദ്ഭുത സൗഖ്യമുണ്ടായത്. അപകടശേഷം വെന്റിലേറ്ററിലായിരുന്ന വലേറിയ ഏതു നിമിഷവും മരിക്കുമെന്ന അറിയിപ്പ് ലഭിച്ചതിനെത്തുടർന്ന് അമ്മ ലിലിയാന അസീസിയിലെത്തി വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിൽ പ്രാർഥിക്കുകയായിരുന്നു.
അവരുടെ തീർഥാടനം കഴിഞ്ഞ് പത്തു ദിവസത്തിനുശേഷം വലേറിയയെ തീവ്രപരിചരണ വിഭാഗത്തിൽനിന്നു മാറ്റുകയും പിന്നാലെ തലച്ചോറിനേറ്റ ക്ഷതം പൂർണമായും ഭേദമാകുകയും ചെയ്തു. അപകടം നടന്ന് രണ്ടു മാസത്തിനുശേഷം പൂർണ ആരോഗ്യവതിയായി 2022 സെപ്റ്റംബർ രണ്ടിന് വലേറിയയും അമ്മയും വാഴ്ത്തപ്പെട്ട കാർലോയുടെ കബറിടത്തിലെത്തി പ്രാർഥിക്കുകയും ചെയ്തിരുന്നു.
|
കോട്ടയം സ്വദേശി ബൈജു വർക്കി കേംബ്രിഡ്ജ് മേയർ
ലണ്ടൻ: ബ്രിട്ടനിലെ ചരിത്ര പ്രസിദ്ധമായ കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ മേയറായി കോട്ടയം ആർപ്പൂക്കര സ്വദേശി ബൈജു വർക്കി തിട്ടാല സ്ഥാനമേറ്റു. ഒരു വർഷമായി കേംബ്രിഡ്ജ് സിറ്റി കൗൺസിലിന്റെ ഡെപ്യൂട്ടി മേയറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
സാധാരണ കുടിയേറ്റക്കാരനായി കുടുംബസമേതം ബ്രിട്ടനിലെത്തിയ ബൈജു തന്റെ കഠിന പ്രയത്നത്തിലൂടെയാണ് കേംബ്രിഡ്ജ് നഗരത്തിന്റെ നഗരപിതാവ് എന്ന പദവിയിലേക്ക് എത്തുന്നത്. യുകെയിൽ വിവിധ ജോലികൾ ചെയ്തുവന്നിരുന്ന ബൈജു 2008ൽ കേംബ്രിഡ്ജ് റീജണൽ കോളജിൽ ചേർന്നതാണ് വഴിത്തിരിവായത്.
തുടർന്ന് 2013ൽ ആംഗ്ലിയ റസ്കിൻ സർവകലാശാലയിൽനിന്ന് എൽഎൽബിയും ഈസ്റ്റ് ആംഗ്ലിയ സർവകലാശാലയിൽനിന്ന് എംപ്ലോയ്മെന്റിൽ ഉന്നത ബിരുദവും നേടി. പഠനത്തോടൊപ്പം സാമൂഹ്യ പ്രവർത്തനങ്ങളിലും ഏർപ്പെട്ടു.
തൊഴിലിടങ്ങളിൽ തൊഴിലാളികൾ നേരിടുന്ന ചൂഷണങ്ങൾക്കെതിരേയും മലയാളി നഴ്സ്മാരുടെ ഉൾപ്പെടെയുള്ള തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും നിയമപോരാട്ടം നടത്തിവരവേയാണ് 2018ൽ ആദ്യമായി കേംബ്രിഡ്ജിലെ ഈസ്റ്റ് ചെസ്റ്റർട്ടൻ വാർഡിൽനിന്ന് ലേബർ ടിക്കറ്റിൽ കൗൺസിലറായി വിജയിച്ചത്.
അറിയപ്പെടുന്ന ക്രിമിനൽ ഡിഫൻസ് സോളിസിറ്റർ കൂടിയാണ് ബൈജു. കോട്ടയം കരിപ്പൂത്തട്ട് തിട്ടാല പാപ്പച്ചൻ ആലീസ് ദമ്പതികളുടെ മകനാണ്. കേംബ്രിഡ്ജിൽ നഴ്സിംഗ് ഹോം യൂണിറ്റ് മാനേജരായി ജോലിചെയ്യുന്ന ഭാര്യ ആൻസി കോട്ടയം മുട്ടുചിറ മേലുകുന്നേൽ കുടുംബാംഗമാണ്. വിദ്യാർഥികളായ അന്ന, അലൻ, അൽഫോൻസ എന്നിവർ മക്കളാണ്.
|
യുകെ കെയർ വർക്കർ വിസ: നിയമങ്ങൾ കർശനമാക്കി
ലണ്ടൻ: ഹെൽത്ത് കെയർ വർക്കർ വിസകൾക്കുള്ള നിയമങ്ങൾ കർശനമാക്കി യുകെ. ഇതോടെ കുടുംബത്തെ കൊണ്ടുവരുന്നതിൽ നിയന്ത്രണങ്ങളുണ്ടാകും. ഹെൽത്ത് ആൻഡ് കെയർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവ് രേഖപ്പെടുത്തി.
നിരവധി ഇന്ത്യക്കാർ യുകെയിൽനിന്ന് മടങ്ങേണ്ട സാഹചര്യമാണു നിലവിലുള്ളത്. യുകെ പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഹെൽത്ത് കെയർ വർക്കർ വിസ അപേക്ഷകളിൽ 76 ശതമാനം കുറവും കുടുംബത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ 58 ശതമാനം കുറവും ഉണ്ടായിട്ടുണ്ട്.
2023ലെ ഹെൽത്ത് ആൻഡ് കെയർ വിസ ഗ്രാൻഡുകളിൽ ഇന്ത്യൻ പൗരന്മാരായിരുന്നു ഒന്നാമത്. യുകെയിൽ കുടുംബമായി താമസിക്കുന്നവരുൾപ്പെടെ നിരവധി ഇന്ത്യൻ ആരോഗ്യ പ്രവർത്തകർ നാടുകടത്തൽ നേരിടുന്ന സാഹചര്യമാണു നിലവിലുള്ളത്.
വിസ നിയമങ്ങൾക്ക് അനുയോജ്യമായ പുതിയ ജോലികൾ കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിൽ നാടുകടത്തപ്പെടും.
|
ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു
ലണ്ടൻ: ബ്രിട്ടനിൽ പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രധാനമന്ത്രി ഋഷി സുനക്ക്. സർക്കാരിന് എട്ട് മാസം കാലാവധി ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
പാർലമെന്റ് പിരിച്ചുവിടാൻ രാജാവിന്റെ അനുമതി ലഭിച്ചതോടെ ജൂലൈ നാലിന് തെരഞ്ഞെടുപ്പ് നടക്കും. അഭിപ്രായ സർവേകളിൽ സുനക്കിന്റെ പാർട്ടി പിന്നിട്ടു നിൽകുമ്പോഴാണ് പ്രഖ്യാപനം.
സുനക്ക് സർക്കാരിന് 2025 ജനുവരി വരെ കാലാവധിയുണ്ടായിരുന്നു. 1945നുശേഷം ആദ്യമായാണ് ബ്രിട്ടനിൽ ജൂലൈയിൽ തെരഞ്ഞെടുപ്പ് നടക്കുന്നത്.
|
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി യുകെ, ഓസ്ട്രിയ, ജര്‍മനി
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുകെയിലേക്കും ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു.
യുകെ
കേരള സർക്കാർ സ്ഥാപനമായ നോർക്ക റൂട്സ് മുഖേന യുകെ വെയിൽസിൽ നഴ്സുമാർക്ക് അവസരം. ജൂണ്‍ ആറ് മുതൽ എട്ട് വരെ എറണാകുളത്തെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖം. യോഗ്യത: നഴ്സിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ, ആറു മാസ പരിചയം.
മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ് അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷാലിറ്റികളിൽ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.
സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ 7 (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഒഇടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സിൽ രജിസ്ട്രേഷനും വേണം.
വിശദമായ സിവി, ഐഇഎൽടിഎസ്/ഇടി സ്കോർ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka@kerala. gov.in, rcrtment.norka @kerala. gov.in എന്നീ ഇമെയിൽ വിലാസങ്ങളിലേക്ക് ഈ മാസം 24നകം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾ നോർക്കയുടെ വെബ്സൈറ്റുകളിൽ. ഫോണ്‍: 04712770536
www.nifl. norkaroots.org, www.norkaroots.org
ഓസ്ട്രിയ, ജർമനി
കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന ഓസ്ട്രിയയിലേക്കും ജർമനിയിലേക്കും നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നു. അഞ്ഞുറോളം ഒഴിവിലേക്കാണ് റിക്രൂട്ട്മെന്റ്, ജർമൻ ഭാഷയിൽ ബി1/ ബി2 ലെവൽ പാസായിരിക്കണം. പുരുഷന്മാർക്കും വനിതകൾക്കും അപേക്ഷിക്കാം.
ഓസ്ട്രിയ: വിവിധ ആശുപത്രികളിലാണ് അവസരം. ശന്പളം: പ്രതിവർഷം 26004000 യൂറോ (ഏകദേശം 2,35,0003,60,000 ഇന്ത്യൻ രൂപ). യോഗ്യത: നഴ്സിംഗ് ബിരുദം. പ്രായം: 30 കവിയരുത്.
ജർമനി: വിവിധ ആശുപത്രികളിലും ഹെൽത്ത് സെന്ററുകളിലും ഓൾഡ് ഏജ് ഹോമുകളിലുമാണ് അവസരം. രണ്ടുവർഷത്തെ കരാർ വ്യവസ്ഥയിലാണ് നിയമനം. പിന്നീട് നീട്ടിയേക്കാം.
ശന്പളം 24004000 യൂറോ (ഉദ്ദേശം 2,15,0003,60,000 ഇന്ത്യൻ രൂപ). യോഗ്യത: നഴ് സിംഗിലുള്ള ബിരുദം അല്ലെങ്കിൽ ഡിപ്ലോമ. പ്രായം: 40 കവിയരുത്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ആഴ്ചയിൽ 38 മണിക്കൂറായിരിക്കും പ്രവൃത്തിസമയം. കൂടാതെ മെഡിക്കൽ അലവൻസ്, ഇൻഷ്വറൻസ്, സൗജന്യ വിസ, സൗജന്യ വിമാന ടിക്കറ്റ് എന്നിവ ലഭിക്കും.
വിശദവിവരങ്ങൾ വെബ്സൈറ്റിൽ. ബയോഡേറ്റ, ജർമൻ ലാംഗ്വേജ് ബി1/ ബി 2 സർട്ടിഫിക്കറ്റ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ [email protected] എന്ന മെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
ജർമനിയിലേക്ക് അപേക്ഷിക്കുന്നവർ സബ്ജക്ട് ലൈനിൽ ‘B1/B2 Nurse to Germany’ എന്ന് വ്യക്തമാക്കണം.
അവസാന തീയതി: ഈ മാസം 25. ഫോണ്‍: +914712329441/2/3/5.
= https://odepc.kerala.gov.in
|
എയർപോക്കറ്റ് അപകടത്തിൽ ബ്രിട്ടീഷ് പൗരൻ മരിച്ച സംഭവം; ക്ഷമാപണവുമായി സിംഗപുർ എയർലൈൻസ്
സിംഗപുർ: ലണ്ടനിൽനിന്ന് സിംഗപുരിലേക്കുള്ള വിമാനം എയർപോക്കറ്റിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിക്കുകയും 30 പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ പരസ്യമായി ക്ഷമാപണം നടത്തി സിംഗപ്പുർ എയർലൈൻസ് സിഇഒ ഗോ ചൂൻ ഫോംഗ്.
എസ്ക്യു 321 എന്ന വിമാനത്തിലുണ്ടായിരുന്ന എല്ലാവരും കടന്നുപോയ ആഘാതകരമായ അനുഭവത്തിൽ തങ്ങൾ വളരെ ഖേദിക്കുന്നുവെന്ന് വീഡിയോ സന്ദേശത്തിൽ ഫോംഗ് പറഞ്ഞു. മരിച്ചയാളുടെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും സിംഗപുർ എയർലൈൻസിന് വേണ്ടി എന്റെ അഗാധമായ അനുശോചനം അറിയിക്കുന്നു.
വിമാനത്തിലുണ്ടായിരുന്ന എല്ലാവരും അനുഭവിച്ച ആഘാതകരമായ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു. വിമാനത്തിലുണ്ടായിരുന്ന യാത്രക്കാർക്കും ക്രൂ അംഗങ്ങൾക്കും ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകാൻ സിംഗപുർ എയർലൈൻസ് പ്രതിജ്ഞാബദ്ധമാണെന്നും അന്വേഷണത്തിനു ബന്ധപ്പെട്ട അധികാരികളുമായി തങ്ങൾ പൂർണമായി സഹകരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽനിന്നു യാത്ര തുടങ്ങിയ ബോയിംഗ് 777300 ഇആർ വിമാനമാണ് എയർ പോക്കറ്റിൽപ്പെട്ടത്. 211 യാത്രക്കാരും 18 ജീവനക്കാരും വിമാനത്തിലുണ്ടായിരുന്നു. 73 വയസുള്ള ബ്രിട്ടീഷ് പൗരനാണു മരിച്ചത്.
കാലാവസ്ഥാ റഡാറുകൾ എയർ പോക്കറ്റ് കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതാകാം അപകടത്തിനു വഴിവച്ചത്. വിമാനം പൊടുന്നനെ താഴേക്കു വീഴുകയും വിമാനത്തിലുണ്ടായിരുന്ന വസ്തുക്കൾ തെറിച്ചുപോകുകയും ചെയ്തു.
|
ജര്‍മനിയിലെ മൂന്നിലൊന്ന് കമ്പനികളുടെയും ഭാവി തുലാസിൽ
ബെര്‍ലിന്‍: ജര്‍മന്‍ കമ്പനികളില്‍ മൂന്നിലൊന്നും ഭാവിയിൽ നിലനിക്കുമോയെന്ന ആശങ്ക പ്രകടിപ്പിക്കുന്നതായി ജര്‍മന്‍ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട്(ഐഡബ്ല്യു) സര്‍വേ. പലിശ നിരക്കുകള്‍, മന്ദഗതിയിലുള്ള ആഗോള വളര്‍ച്ച, യുക്രെയ്ന്, ഗാസ സംഘര്‍ഷങ്ങള്‍ എന്നിവയെല്ലാം ഒരുപരിധി വരെ കാരണമായി നയിച്ചതായി സര്‍വേ കണ്ടെത്തി.
ജര്‍മനിയിലെ മൂന്നിലൊന്ന് സ്ഥാപനങ്ങളും ഈ വര്‍ഷം ഉല്പാദനം കുറയുമെന്ന് പ്രതീക്ഷിക്കുന്നു, ജിയോപൊളിറ്റിക്കല്‍ പ്രശ്നങ്ങളും ദുര്‍ബലമായ ആഗോള സമ്പദ്വ്യവസ്ഥയും അവരുടെ ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും ആവശ്യകതയെ ഭാരപ്പെടുത്തുന്നു.
യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥ 2024ല്‍ 0.1 ശതമാനവും 2025ല്‍ 1.4 ശതമാനവും വളര്‍ച്ച നേടുമെന്ന് കഴിഞ്ഞ മാസം അഞ്ച് പ്രമുഖ ജര്‍മന്‍ സാമ്പത്തിക സ്ഥാപനങ്ങള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ജര്‍മനിയുടെ കയറ്റുമതി നേതൃത്വത്തിലുള്ള സമ്പദ്വ്യവസ്ഥ വളരെയധികം ആശ്രയിക്കുന്ന ആഗോള വളര്‍ച്ചയും ഈ വര്‍ഷം 2.4 ശതമാനമായി കുറയുമെന്ന് ലോക ബാങ്ക് പറയുന്നു. 30 വര്‍ഷത്തിനിടെ ആഗോളതലത്തില്‍ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തില്‍ (ജിഡിപി) അര ദശകത്തിലെ ഏറ്റവും മന്ദഗതിയിലുള്ള വളര്‍ച്ചയാണ് ബാങ്ക് പ്രവചിച്ചിരിക്കുന്നത്.
ജര്‍മൻ കമ്പനികള്‍ പറയുന്നത്?
ജര്‍മൻ ഇക്കണോമിക് ഇന്‍സ്റ്റിറ്റ്യൂട്ട് കണ്ടെത്തി, 37 ശതമാനം സ്ഥാപനങ്ങള്‍ ഉത്പാദനം കുറയുമെന്ന് കരുതുന്നു, 23 ശതമാനം അത് വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം സമ്പദ്വ്യവസ്ഥ വീണ്ടെടുക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് കമ്പനികള്‍ പറഞ്ഞു.
വ്യാവസായിക, നിര്‍മാണ മേഖലകളില്‍ സാധ്യതകള്‍ വളരെ മോശമാണെന്ന് സര്‍വേ കണ്ടെത്തി. കണക്കുകള്‍ കാണിക്കുന്നത് 39 ശതമാനം സ്ഥാപനങ്ങളും തങ്ങളുടെ നിലവിലെ പ്രകടനം ഒരു വര്‍ഷം മുമ്പുള്ളതിനേക്കാള്‍ മോശമാണെന്ന് വിശ്വസിക്കുന്നു. 18 ശതമാനം പേര് മാത്രമാണ് പുരോഗതിയെക്കുറിച്ച് സംസാരിച്ചത്.
നിയമന പ്രതീക്ഷകള്‍ അല്‍പ്പം മെച്ചപ്പെട്ടു, ഏകദേശം നാലിലൊന്ന് സ്ഥാപനങ്ങളും (23 ശതമാനം) തൊഴില്‍ ഒഴിവുകളില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു, അതേസമയം 35 ശതമാനം തങ്ങളുടെ കമ്പനികളില്‍ ജോലി വെട്ടിക്കുറയ്ക്കുമെന്ന് പ്രവചിക്കുന്നു.
2024ലെ വളര്‍ച്ചാ പ്രവചനങ്ങള്‍ ജര്‍മനി വെട്ടിക്കുറച്ചു
ജര്‍മന്‍ വ്യവസായം ജോലികള്‍ വെട്ടിക്കുറയ്ക്കാനും ചെലവുകള്‍ വെട്ടിക്കുറയ്ക്കാനും ഒരുങ്ങുന്നു. താരതമ്യപ്പെടുത്തുമ്പോള്‍, ഏകദേശം 40 ശതമാനം വ്യാവസായികളും തങ്ങള്‍ ജോലി വെട്ടിക്കുറയ്ക്കുമെന്നും നിക്ഷേപം തിരിച്ചുപിടിക്കാന്‍ ലക്ഷ്യമിടുന്നതായും കരുതുന്നു.
കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ 17,847 കമ്പനികള്‍ പാപ്പരത്തത്തിന് അപേക്ഷ നല്കി. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് (2022ല്‍ 14,578 കമ്പനി പാപ്പരത്തം) കമ്പനിയുടെ പാപ്പരത്തത്തില്‍ 22.4 ശതമാനം വര്‍ധനവാണ് ഇത് പ്രതിനിധീകരിക്കുന്നത്.
ഇന്‍ഫര്‍മേഷന്‍ സര്‍വീസ് പ്രൊവൈഡര്‍ സിആര്‍ഐഎഫ് 2023 ല്‍ നടത്തിയ കോര്‍പ്പറേറ്റ് പാപ്പരത്തങ്ങളുടെ വിശകലനത്തിന്റെ പ്രധാന കണ്ടെത്തലുകള്‍.
|
ബെര്‍ലിന്‍ കാര്‍ണിവലില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി
ബെര്‍ലിന്‍: ബെര്‍ലിനില്‍ നടന്ന കാര്‍ണിവലില്‍ മലയാളികളുടെ സാന്നിധ്യം ശ്രദ്ധേയമായി. പന്തക്കുസ്തദിനമായ ഞായറാഴ്ചയും തിങ്കളാഴ്ചയും നടന്ന മഹാമേളയില്‍ മോഹിനിയാട്ടം, കേരളനടനം, തിരുവാതിര, മാര്‍ഗംകളി, ഒപ്പന, നാടോടി നൃത്തം തുടങ്ങിയ സ്റ്റേജ് ഇനങ്ങളിൽ മലയാളി യുവതികൾ പങ്കെടുത്തു.
കൂടാതെ ശിങ്കാരിമേളത്തിനൊപ്പം ചുവടുവച്ച മലയാളി മങ്കമാരുടെ നൃത്തം മലയാളി കലാ സാംസ്കാരിക പ്രകടനങ്ങളുടെ നേര്ക്കാഴ്ചയായെന്നു മാത്രമല്ല പരിപാടികളിലെ ഹൈലൈറ്റായി.
ബെര്‍ലിനിലെ മലയാളി സമൂഹത്തിലെ കലാകാരികളും കലാകാരന്മാരുമാണ് കാര്‍ണിവലില്‍ പങ്കെടുത്ത് ചരിത്രം സൃഷ്ടിച്ചത്.
|
കെഎംസിസി യൂറോപ്യന്‍ ഫാമിലി മീറ്റ് സംഘടിപ്പിച്ചു
വാഴ്സോ: കെഎംസിസി യൂറോപ്യന്‍ യൂണിയന് ഈ വര്‍ഷത്തെ ഫാമിലി മീറ്റ് പോളണ്ടിന്റെ തലസ്ഥാന നഗരമായ വാഴ്സോയില്‍ സംഘടിപ്പിച്ചു. ഇക്കഴിഞ്ഞ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്ന ഫാമിലി മീറ്റില്‍ യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നിന്നും നിരവധി പേര് സംഗമത്തില്‍ പങ്കെടുത്തു.
വൈവിധ്യമാര്‍ന്ന കലാപരിപാടികളും, ഫുട്ബോള്‍ ടൂര്‍ണമെന്റും പരിപാടിയുടെ ഭാഗമായി നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഓണ്‍ലൈന്‍ വഴിയായി സംഗമത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
സ്വാഗത സംഘം ചെയര്മാന് ഡോ. മുഹമ്മദ് അലി കൂനാരി ജര്‍മനി അധ്യക്ഷത വഹിച്ചു. കെഐംസിസി പ്രസിഡന്റ് അബ്ദുല്‍ അസീസ് പുല്ലോര്ശങ്ങാടന് (ഓസ്ട്രിയ) ആമുഖ ഭാഷണവും, ജനറല്‍ സെക്രട്ടറി മുഹമ്മദ് ജവാദ് മണക്കടവന്‍ (ജര്‍മനി) വാര്‍ഷിക റിപ്പോര്‍ട്ട് അവതരണവും നടത്തി.
പരിപാടിയില്‍ ഐപിസിസി.ഐ ബിസിനസ് റിലേഷന്‍സ് ഡയറക്ടര്‍ ചന്ദ്രമോഹന് നല്ലൂര് പങ്കെടുത്തു. നൗഫല്‍ താപ്പി (ജര്‍മനി), മുഹമ്മദ് കുരുവാക്കോട്ടില്‍ (ജര്‍മനി), ആഷിഖ് ചോലക്കല്‍ (പോളണ്ട്), അബ്ദുല്‍ ലത്തീഫ് (പോളണ്ട്), അബ്ദുല്‍ ബാസിത് (ഓസ്ട്രിയ), നിഷിന് പുല്‍പ്പാടന്‍ (പോളണ്ട് ) എന്നിവര്‍ സംസാരിച്ചു.
|
പോളണ്ടിലെ നിർമാണ കമ്പനിയിൽ ചൂഷണത്തിനിരയായവരെ രക്ഷപ്പെടുത്തി മലയാളി വ്യവസായി
വാർസൊ: പോളണ്ടിൽ ദേശീയതലത്തിൽ ശ്രദ്ധ ആകർഷിച്ച ഓർലെൻ കേസിൽ വഴിത്തിരിവായത് മലയാളിയുടെ സമയോചിതമായ ഇടപെടൽ. പോളണ്ടിൽ ബിസിനസ് നടത്തുന്ന പാലക്കാട് സ്വദേശി ചന്ദ്രമോഹൻ നല്ലൂർ ആണ് പോളണ്ടിലെ ഏറ്റവും വലിയ നിർമാണ കമ്പനിയായ ഓർലെനിൽ ജോലിക്കെത്തിയ മലയാളികൾ ഉൾപ്പെട്ട നിരവധി ഇന്ത്യൻ തൊഴിലാളികളെ ദുരിത കയത്തിൽ നിന്നും കരകയറ്റിയത്.
ഓർലെൻ നിർമാണ കമ്പനിയിൽ നിന്നും സഹികെട്ട് പുറത്തെത്തിയ മലയാളികളായ തൊഴിലാളികളാണ് ഇൻഡോ പോളിഷ് ചേമ്പറിൽ ഡയറക്ടർ കൂടിയായ ചന്ദ്രമോഹനെ തൊഴിലാളികൾ അനുഭവിക്കുന്ന യാതനകളെക്കുറിച്ചു അറിയിക്കുന്നത്.
വിവരങ്ങൾ മനസിലാക്കിയ ചന്ദ്രമോഹൻ തൊഴിലാളികളെ ഹയർ ചെയ്ത കമ്പനിയുമായി ബന്ധപ്പെട്ടു കാര്യങ്ങൾ മനസിലാക്കാൻ ശ്രമിച്ചെങ്കിലും കമ്പനി അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു തരത്തിലുള്ള പിന്തുണയും ലഭിച്ചില്ല.
അതേസമയം ഓർലെൻ ആയിരകണക്കിന് വിദേശ തൊഴിലാളികൾ ജോലി ചെയ്യുന്ന കമ്പനി ആയതുകൊണ്ടും പോളിഷ് സർക്കാരിന് വലിയ ഷെയർ ഉള്ള കമ്പനിയാണ് എന്നതും ഓർലെൻ കേസിന്റെ ഗൗരവം വർധിപ്പിച്ചു.
അധികൃതർ വഴി ചില ഇടപെടലുകൾ നടത്തിയെങ്കിലും ഫലം കാണാതെ വന്ന ചന്ദ്രമോഹൻ പോളണ്ടിലെ ഒരു ഇൻവെസ്റ്റിഗേറ്റിവ് മാധ്യമത്തെ വിവരം ധരിപ്പിച്ചു. വിഷയം ഏറ്റെടുത്ത മാധ്യമം രണ്ടുമാസമായി നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ശമ്പളം ലഭിക്കാത്തവരുടെയും പറഞ്ഞുറപ്പിച്ച ശമ്പളത്തിൽ നിന്നും വളരെ താഴ്ന്ന വരുമാനത്തിൽ പണിയെടുക്കുന്നവരുടെയും ശോചനീയമായ താമസവും വിസയും റെസിഡൻസ് പെർമിറ്റും പുതുക്കി നൽകാതെയും ഇൻഷുറൻസും മറ്റു ആനുകൂല്യങ്ങളും നിഷേധിച്ചും മാസങ്ങളായി നടന്നു വരുന്ന വൻതൊഴിൽ ലംഘനങ്ങളുടെ വിവരങ്ങൾ ഇവർ പുറത്തിവിട്ടു.
രാജ്യത്തെ പ്രമുഖ മാധ്യമങ്ങൾ വിഷയം ഏറ്റെടുത്തതോടെ സർക്കാർ പ്രശ്നത്തിന് നേരിട്ട് മുൻകൈ എടുക്കേണ്ടതായി വന്നു. രാജ്യത്തെ മനുഷ്യാവകാശ കമ്മീഷനും വിഷയത്തിൽ ഇടപെട്ടതോടെ ഇതൊരു ദേശീയവിഷയമായി ദൃശ്യമാധ്യമങ്ങളിൽ അവതരിക്കപ്പെട്ടു.
ഓർലെൻ കമ്പനി തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നൽകിയ ഉപകമ്പനികളാണ് തൊഴിലാക്കികളെ വഞ്ചിച്ചതെന്നു സർക്കാർ അന്വേഷണത്തിൽ ബോധ്യമായി. 358 ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്തതിൽ വെറും 114 പേർക്ക് മാത്രമാണ് നിയമപരമായി രേഖകൾ നൽകിയിരുന്നത്.
ബാക്കിയുള്ളവരാണ് വലിയ തൊഴിൽ ലംഘനങ്ങൾക്ക് വിധേയമായത്. ഇന്ത്യക്കാരെകൂടാതെ മറ്റു ചില രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളും ഉൾപ്പെട്ടിരുന്നു. സർക്കാർ അന്വേഷണത്തിനൊടുവിൽ കഴിഞ്ഞ ആഴ്ചയോടു കൂടി റിക്രൂട്ട്മെന്റ് തട്ടിപ്പു നടത്തിയ ഉപകമ്പനികളുടെ ലൈസൻസ് റദ്ദാക്കുകയും തൊഴിലാളികളുടെ ശമ്പള കുടിശിക നൽകിയതോടൊപ്പം അവരെ പുനരധിവസിപ്പിക്കാനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു.
പോളണ്ടിൽ മലയാളി ബിയർ ഉൾപ്പെടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന ചന്ദ്രമോഹൻ ഇതിനും മുമ്പും പോളണ്ടിൽ കുടുങ്ങിയ പ്രവാസികളെ സഹായിച്ചിരുന്നു. യുക്രെയ്ൻറഷ്യ യുദ്ധം തുടങ്ങിയ സമയത്ത് പോളണ്ടിൽ എത്തിയ ആയിരകണക്കിന് ഇന്ത്യൻ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള ഹെൽപ്ഡെസ്കിന്റെ ചുമതലയും ചന്ദ്രമോഹനായിരുന്നു.
|
സ്നോബിമോൾക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി സ്നേഹിതർ
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്നോബിമോൾക്ക്(44) യുകെയുടെ മണ്ണിൽ കണ്ണീരിൽ കുതിർന്ന യാത്രാമൊഴിയേകി. മലയാളികളും തദ്ദേശീയരുമായ വൻജനാവലി അന്ത്യയാത്രയ്ക്ക് സാക്ഷികളായി ദേവാലയത്തിലും സെമിത്തേരിയിലുമായി പങ്കുചേർന്നു.
പീറ്റേർബറോ ഔർ ലേഡി ഓഫ് ലൂർദ് സീറോമലബാർ മിഷൻ വികാരി ഫാ. ഡാനി മോലോപറമ്പിൽ സ്വാഗതം അരുളിയ ശേഷം തുടങ്ങിയ അന്ത്യോപചാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത അധ്യക്ഷൻ മാർ സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിച്ചു.
കുർബാന മധ്യേ പിതാവ് നൽകിയ സന്ദേശത്തിൽ സ്നോബി നിത്യ പ്രകാശത്തിലേക്കും നിത്യ വിശ്രമത്തിലേക്കും ആല്മീയമായും മനസികമായും ഏറെ ഒരുങ്ങിയാണ് യാത്രയായതെന്നും പ്രാർഥനയെ കൂട്ട് പിടിച്ചും സഹനങ്ങളെ സമർപ്പിച്ചുമുള്ള അവരുടെ ജീവിതം നിത്യസമ്മാനത്തിന് അവരെ അർഹയാക്കും എന്നും പറഞ്ഞു.
അകാലത്തിലുള്ള മരണങ്ങളെ സ്വന്തം കുടുംബത്തിൽ കാണേണ്ടിവന്ന വിഷമങ്ങൾ പങ്കുവച്ച സ്രാമ്പിക്കൽ പിതാവ് സനിലിനും ആന്റോയ്ക്കും സാന്ത്വനവും ശക്തിയും പകരുന്ന തിരുവചനഭാഗങ്ങളും ഉൾപ്പെടുത്തിയാണ് സന്ദേശം നൽകിയത്. ഫാ. ടോം ഓലിക്കരോട്ട്, ഫാ. ഡാനി, ഫാ. ജിനു, ഫാ. ആദം എന്നിവർ സഹകാർമികരായി.
ബോൺ കാൻസർ രോഗത്തെ തുടർന്നാണ് സ്നോബിമോൾ അന്തരിച്ചത്. നിരവധി സ്വപ്നങ്ങളുമായി യുകെയിൽ എത്തിയ സ്നോബി ജോലി തുടങ്ങി രണ്ടുമാസം ആകുമ്പോഴാണ് രോഗം കണ്ടെത്തിയത്.
കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ പുത്രിയാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യുകെ) ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.
ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നേഴ്സിംഗ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർഥിയാണ്.
സ്നോബിയുടെ സഹോദരി മോളി സൈമൺ പീറ്റർബറോയിലാണ് കുടുംബമായി താമസിക്കുന്നത്. മോളിയുടെ ഭർത്താവ് സൈമൺ ജോസഫും കുടുംബാംഗങ്ങളും പീറ്റർബറോ മലയാളി സമൂഹവും വളരെ ഭംഗിയായായും ചിട്ടയായുമാണ് അന്ത്യോപചാരവേള ക്രമീകരിച്ചത്. ഫ്ളെട്ടൻ സിമിത്തേരിയിൽ നടത്തിയ സംസ്കാര ശുശ്രുഷകൾക്ക് ശേഷം സെന്റ് ഓസ്വാൾഡ്സ് ചർച്ച് ഹാളിൽ ലഘുഭക്ഷണവും ഒരുക്കിയിരുന്നു.
ഔർ ലേഡി ഓഫ് ലൂർദ്സ് സീറോമലബാർ ഇടവക അംഗങ്ങൾ, ശുശ്രൂഷകൾക്കു സെന്റ് ഓസ്വാൾഡ് ദേവാലയം അനുഭവദിച്ചു നൽകിയ വികാരി ഫാ. സീലൻ, സെന്റ് ഓസ്വാൾഡ് പാരീഷണേഴ്സ്, ഫാ. ആന്റണി, ഫാ. ആൻഡ്രൂ, ഫാ. തോമസ്, ഫാ. ബിനോയി, ഫാ. സിജു, ഹോസ്പിറ്റൽ ചാപ്ലിൻ ഫാ. വാൾഡി ക്നാനായ കാത്തലിക് ചാപ്ലെയിൻ ഫാ. ജോമോൻ എന്നിവരും അന്ത്യോപചാര ശുശ്രൂഷാവേളയിൽ സന്നിഹിതരായിരുന്നു.
ഓൾ സെയിന്റ്സ് മാർത്തോമ്മാ ചർച്ച് വികാരി ഫാ. തോമസ് ജോർജ്, ഇന്ത്യൻ ഓർത്തഡോക്സ് വികാരി ഫാ. മാത്യു കുര്യാക്കോസ്, യുകെയൂറോപ്പ് ആഫ്രിക്ക രൂപതയുടെ മെട്രോപൊളിറ്റൻ മാർ സ്റ്റെഫനോസ് തിരുമേനി, മോർ ഗ്രിഗോറിയോസ് യാക്കോബൈറ്റ് സിറിയൻ ഓർത്തഡോക്സ് കോർ എപ്പിസ്കോപ്പ ഫാ. രാജു ചെറുവിള്ളിൽ, വികാരി ഫാ. നിതിൻ, ഡീക്കൻ ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പ്രാർഥനകളും സഹായങ്ങളും നന്ദിപുരസരം ഓർമിക്കുന്നുവെന്നു കുടുംബത്തിന് വേണ്ടി സൈമൺ ജോസഫ് പറഞ്ഞു.
കൂടാതെ ശുശ്രൂഷകളിലടക്കം എല്ലാ മേഖലകളിലും സഹായങ്ങളും നേതൃത്വവും എടുത്തവരോടുള്ള നന്ദിയും കടപ്പാടും സൈമൺ പ്രകാശിപ്പിച്ചു. കേംബ്രിഡ്ജ് ബഥേൽ പെന്തക്കോസ്റ്റ് ചർച്ച് പാസ്റ്റർ എബ്രഹാം, പാസ്റ്റർ സാമുവേൽ എന്നിവരും പിന്തുണയും അനുശോചനം അറിയിക്കുകയും ചെയ്തു.
പീറ്റർബറോ മലയാളീസ്, കിംഗ്സ്ലിൻ മലയാളി കൂട്ടായ്മ, സ്പാല്‍ഡിംഗ് കൂട്ടായ്മ, പീറ്റർബറോയിലെ നാനാജാതി സമുദായങ്ങൾ, വിവിധ സഭകളും വ്യക്തികളും റീത്തുകൾ സമർപ്പിച്ചു അനുശോചനം രേഖപ്പെടുത്തി. സ്നോബിയുടെ കുടുംബങ്ങളെ പ്രതിനിധീകരിച്ച് ജോജി മാത്യു കരികുളം നന്ദി രേഖപ്പെടുത്തി.
|
ലേലത്തിലും താരമായി ഷൂമാക്കർ; വാച്ചുകൾ വിറ്റുപോയത് 4.4 മില്യൺ യൂറോയ്ക്ക്
ബെര്‍ലിന്‍: ഫോർമുല വൺ റേസിംഗ് ഇതിഹാസം മൈക്കൽ ഷൂമാക്കറുടെ വാച്ചുകൾ ലേലത്തിൽ 4.4 മില്യൺ യൂറോയ്ക്ക് വിറ്റുപോയി. ഏഴ് തവണ ഫോർമുല വൺ ചാംപ്യനായ ഷൂമാക്കറുടെ എട്ട് വാച്ചുകളാണ് ലേലത്തിൽ വിറ്റുപോയത്.
റോളക്സ്, ഓഡെമാർസ് പിഗ്വെറ്റ്, പീജ്യറ്റ്, പറ്റെക് ഫിലിപ്പെ തുടങ്ങിയ ലോകപ്രശസ്ത ബ്രാൻഡുകളിൽ നിന്നുള്ള വാച്ചുകളാണ് ലേലത്തിൽ ഉണ്ടായിരുന്നത്. ഷൂമാക്കർ ആദ്യമായി ഫോർമുല വൺ ഡ്രൈവേഴ്സ് ചാംപ്യൻഷിപ്പ് നേടിയതിന്റെ 30ാം വാർഷികത്തോട് അനുബന്ധിച്ചാണ് അദ്ദേഹത്തിന്റെ കുടുംബം ലേലം സംഘടിപ്പിച്ചത്.
ലേലത്തിൽ നിന്നുള്ള വരുമാനം ഷൂമാക്കറുടെ ഭാര്യ കൊറിന ഷൂമാക്കർ സ്ഥാപിച്ച "കീപ്പ് ഫൈറ്റിംഗ് ഫൗണ്ടേഷൻ' എന്ന സ്ഥാപനത്തിന് നൽകും. തലച്ചോറിന് പരിക്കേറ്റവരെ സഹായിക്കുന്നതിന് വേണ്ടിയാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്.
ലേലത്തിൽ ഏറ്റവും കൂടുതൽ വിലകിട്ടിയത് പടെക് ഫിലിപ്പെയുടെ വിന്റേജ് പിങ്ക് വാച്ചിനാണ് 27,11,500 ഡോളർ. പ്ലാറ്റിനത്തിൽ നിർമിച്ച് വൈറ്റ് ഗോൾഡ് പൂശിയ മറ്റൊരു വാച്ചിന് 16,46,700 ഡോളർ ലഭിച്ചു.
ഫെറാറിയുടെ ലോഗോയും ഷൂമിയുടെ ഹെൽമെറ്റും ഏഴ് കിരീടങ്ങളെ സൂചിപ്പിക്കുന്ന "7' എന്ന അക്കവും ഈ വാച്ചിൽ ഉണ്ടായിരുന്നു. 2013ലുണ്ടായ അപകടത്തിന് ശേഷം വർഷങ്ങളോളം കോമയിൽ കഴിഞ്ഞ ഷൂമാക്കർ അതിനു ശേഷം പൊതുവേദികളിൽ ഇതുവരെ വന്നിട്ടില്ല.
|
ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് മന്ത്രിസഭ അംഗീകാരം നല്കി
ബെര്‍ലിന്‍: ഷോള്‍സ് കാബിനറ്റ് ജര്‍മനിയിലെ ആശുപത്രി നവീകരണത്തിന് തുടക്കമിട്ടു. ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹ് കൊണ്ടുവന്ന പദ്ധതിക്കാണ് മന്ത്രിസഭ അംഗീകാരം നല്‍കിയത്.
സംസ്ഥാനങ്ങളില്‍ നിന്നും ആരോഗ്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നും വിമര്‍ശനം ഉയരുന്നുവെങ്കിലും വിവാദമായ ആശുപത്രി പരിഷ്കരണത്തിന്റെ ആദ്യത്തെ തടസം നീക്കി.
ബില്ല് പാസാക്കിയതോടെ ജര്‍മനിയിലെ 1,900 ആശുപത്രികളുടെ ധനസഹായം, ഓര്ഗനൈസേഷന്, സേവനങ്ങളുടെ ശ്രേണി എന്നിവ അടിസ്ഥാനപരമായി മാറ്റുകയാണ്. ചികിത്സയുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം.
ആശുപത്രി പരിഷ്ക്കരണ ബില്ലിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യമേഖലയില്‍ പ്രത്യേകിച്ച് നഴ്സുമാര്‍ക്ക് ജോലി സാധ്യത മങ്ങില്ലെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
|
ട്രെയിനില്‍ ആക്രമണം നടത്തിയ പ്രതിക്ക് ജീവപര്യന്തം ശിക്ഷ
ബെര്‍ലിന്‍: ജര്‍മനിയിലെ ട്രെയിനില്‍ കത്തി ആക്രമണം നടത്തിയ പ്രതിയെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. കഴിഞ്ഞവർഷം വടക്കന്‍ ജര്‍മനിയില്‍ ലോക്കല്‍ ട്രെയിനില്‍ കത്തികൊണ്ട് ഇയാൾ നടത്തിയ ആക്രമണത്തിൽ രണ്ടുപേർ കൊല്ലപ്പെടുകയും നാലുപേർക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ജര്‍മന്‍ നിയമത്തിലെ ഏറ്റവും കഠിനമായ ശിക്ഷയാണ് 34 വയസുകാരനായ പ്രതിക്ക് ലഭിച്ചത്. വടക്കന്‍ ജര്‍മനിയിലെ ബ്രോക്സ്സ്റ്റെഡിലാണ് സംഭവം നടന്നത്.
|
മാര്‍ റാഫേല്‍ തട്ടിലിന് വിയന്ന അതിരൂപതയും ഓസ്ട്രിയയിലെ സീറോമലബാര്‍ സമൂഹവും സ്വീകരണം നല്‍കും
വിയന്ന: ഓസ്ട്രിയയിലെ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ക്രിസ്റ്റോഫ് ഷോണ്‍ബോണിന്റെ പ്രത്യേക ക്ഷണപ്രകാരം വിയന്നയില്‍ എത്തിച്ചേരുന്ന സീറോമലബാര്‍ സഭയുടെ ശ്രേഷ്ഠ മെത്രാപ്പോലീത്ത മാര്‍ റാഫേല്‍ തട്ടിലിന് ഈ മാസം 25ന് വിയന്ന അതിരൂപതയുടെ ആസ്ഥാനമായ സ്റ്റെഫാന്‍സ് ഡോമില്‍ സ്വീകരണം നല്‍കും.
യൂറോപ്പിലെ സീറോമലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്ററായ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തും സീറോമലബാര്‍ സഭ ഉള്‍പ്പെട്ട ഓസ്ട്രിയയിലെ പൗരസ്ത്യ സഭകളുടെ ചുമതല വഹിക്കുന്ന വികാരി ജനറല്‍ മോണ്‍. യൂറി കൊളാസയും ചടങ്ങില്‍ പങ്കെടുക്കും.
1960കളിലാണ് സീറോമലബാര്‍ സഭാംഗങ്ങള്‍ ഓസ്ട്രിയയില്‍ എത്തി തുടങ്ങുന്നത്. ആ കാലഘട്ടം മുതല്‍ മലയാളികളുടെ ആത്മീയ ആവശ്യങ്ങള്‍ക്ക് താങ്ങും തണലുമായി നിലകൊണ്ടതും നിലകൊള്ളുന്നതും ഓസ്ട്രിയയിലെ ലത്തീന്‍സഭയാണ്.
അനുകരണീയമായ ഈ ഐക്യദാര്‍ഢ്യത്തിന്റെ പശ്ചാതലത്തിലാണ് സീറോമലബാര്‍ സഭ ഇന്ന് രണ്ടു ഇടവകകളായി വിയന്ന അതിരൂപത ഏര്‍പ്പെടുത്തിയിരിക്കുന്ന ഓര്ഡിനറിയാത്തതിന്റെ കീഴില്‍ ഒരുമിച്ചു കൂടുന്നതും രണ്ടു വേറിട്ട സഭകളുടെ അതിരൂപത ശ്രേഷ്ഠ മെത്രാപ്പോലീത്തമാര്‍ വിശ്വാസികളെ അഭിസംബോധന ചെയ്യുന്ന ചരിത്ര മുഹൂര്‍ത്തമായി ഈ സ്വീകരണം മാറുന്നതും.
യൂറോപ്പിലെ ഏറ്റവും പ്രമുഖ ദേവാലയങ്ങളിലൊന്നായ വിശുദ്ധ സ്തേഫാനോസിന്റെ നാമധേയത്തിലുള്ള കത്തീഡ്രല്‍ ദേവാലയത്തില്‍ ഈ മാസം 25ന് ഉച്ചകഴിഞ്ഞു രണ്ടിന് സീറോമലബാര്‍ സഭയുടെ ആഘോഷമായ വിശുദ്ധ കുര്‍ബാനയും പിന്നീട് മെത്രാസനമന്ദിരത്തില്‍ സ്വീകരണച്ചടങ്ങുകളും നടക്കും.
ചടങ്ങിലേക്ക് കര്‍ദിനാള്‍ ഷോണ്‍ബോണ്‍ സീറോമലബാര്‍സഭാ സമൂഹാംഗങ്ങളെ നേരിട്ട് ക്ഷണിക്കുന്ന വീഡിയോ സന്ദേശവും നല്‍കിയിട്ടുണ്ട്. ഓസ്ട്രിയയിലെ സഭാസമൂഹവും സീറോമലബാര്‍ സമൂഹവും ഏറെ പ്രതീക്ഷയോടെയാണ് ഈ സ്വീകരണത്തെ നോക്കികാണുന്നത്.
സ്റ്റെഫാന്‍സ് ഡോമില്‍ നടക്കുന്ന കുര്‍ബാനയില്‍ പങ്കെടുക്കാനും തുടര്‍ന്ന് നടക്കുന്ന സ്വീകരണ ചടങ്ങിലേക്കും വിയന്നയിലെ ഇരു ഇടവകളിലെയും വൈദികരും പാരിഷ് കമ്മിറ്റി അംഗങ്ങളും എല്ലാവരെയും ക്ഷണിക്കുന്നതായി അറിയിച്ചു.
|
റഷ്യയിലേക്ക് ഇന്ത്യക്കാർക്ക് വീസ ഇല്ലാതെ പോകാം
ന്യൂഡൽഹി: ഇന്ത്യക്കാർക്ക് റഷ്യയിലേക്കു പോകാൻ വീസ ഒഴിവാക്കുന്നു. വീസ രഹിത ടൂറിസ്റ്റ് എക്സ്ചേഞ്ചിലേക്ക് നയിച്ചേക്കാവുന്ന സുപ്രധാന ചർച്ചകൾ ആരംഭിക്കാൻ ഇന്ത്യയും റഷ്യയും തീരുമാനിച്ചു.
ആദ്യ റൗണ്ട് ചർച്ചകൾ ജൂണിൽ നടക്കും. ഈ കാലയളവിൽ രാജ്യങ്ങൾ ഉഭയകക്ഷി കരാറിന്റെ സാധ്യതകൾ പരിശോധിച്ച് വർഷാവസാനത്തോടെ അന്തിമമാക്കുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര ടൂറിസവും സാംസ്കാരിക വിനിമയവും മെച്ചപ്പെടുത്തുന്നതിനുള്ള റഷ്യയുടെ വിശാലമായ തന്ത്രത്തിന്റെ ഭാഗമാണ് പുതിയ സംരംഭം.
2023 ഓഗസ്റ്റ് ഒന്നു മുതൽ ചൈനയുമായും ഇറാനുമായും സമാനമായ സംരംഭങ്ങൾ റഷ്യ ആരംഭിച്ചിരുന്നു.
|
ബൈബിൾ കലോത്സവം നവംബർ 16ന് സ്കന്തോർപ്പിൽ; നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16ന് സ്കന്തോർപ്പിൽ നടക്കും. ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ്രകാശനം ചെയ്തു.
കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ് മിഷൻ, സ്കെന്തോർപ്പിൽ വച്ചാണ് ഈ വർഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത്. റീജിയണൽ മത്സരങ്ങൾ ഒക്ടോബർ 27ന് മുന്‍പായി നടത്തി ഒക്ടോബർ 28ന് മുന്‍പായി രൂപത മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത്.
രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നുണ്ട്. രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമിഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും.
സെമിഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങൾ അറിയിച്ചിട്ടുണ്ട്. രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിൾ ക്വിസിനെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ് വെബ്സൈറ്റ് സന്ദർശിക്കണമെന്നു ബൈബിൾ അപ്പൊസ്തലേറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു.
ലിങ്ക്: http://smegbbiblekalotsavam.com/?page_id=1600
|
ഇന്‍ഫിനിറ്റി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഞായറാഴ്ച ഗ്ലോസ്റ്ററില്‍
ഗ്ലോസ്റ്റര്‍: ഇന്‍ഫിനിറ്റി ടി10 ക്രിക്കറ്റ് കപ്പ് ടൂര്‍ണമെന്റ് ഞായറാഴ്ച ഗ്ലോസ്റ്റര്‍ ടഫ്ലി പാര്‍ക്ക് ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കും. ആയിരം പൗണ്ടാണ് ഒന്നാമത് എത്തുന്ന ടീമിന് ലഭിക്കുക.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ് ഒന്നാം സമ്മാനം സ്പോണ്സര് ചെയ്യുന്നത്. രണ്ടാം സമ്മാനം 500 പൗണ്ട് സമ്മാനമായി നല്‍കുന്നത് ലെജന്‍ഡ് സോളിസിറ്റേഴ്സ് ലണ്ടനാണ്.
മികച്ച ബൗളറായും ബാറ്ററായും വിക്കറ്റ് കീപ്പറായും തെരഞ്ഞെടുക്കുന്ന താരങ്ങൾക്ക് കാഷ് പ്രൈസും ട്രോഫിയും ലഭിക്കും. കവന്‍ട്രി ബ്ലൂസ് ക്രിക്കറ്റ് ക്ലബും ഫിനിക്സ് നോര്‍ത്താംപ്റ്റണ്‍ ക്ലിക്കറ്റ് ക്ലബും ഗ്രൂപ്പ് എയില്‍ മത്സരിക്കും.
ചലഞ്ചേഴ്സ് ഹെര്‍ഫോര്‍ഡ് ക്രിക്കറ്റ് ക്ലബും ഗ്ലോസ്റ്റര്‍ റോയല്‍സ് ക്രിക്കറ്റ് ക്ലബും മത്സരിക്കാനിറങ്ങും. ഗ്രൂപ്പ് ബിയില്‍ ഗള്ളി ക്രിക്കറ്റേഴ്സ് ക്ലബ് ഓക്സ്ഫോര്ഡും വേഴ്സസ്റ്റര്‍ അമിഗോസ് ക്രിക്കറ്റ് ക്ലബും മത്സരത്തിനിറങ്ങും ടോണ്ടന് ഇന്ത്യന്‍ ക്രിക്കറ്റ് ക്ലബും കവന്‍ട്രി റെഡ്സ് ക്രിക്കറ്റ് ക്ലബും ഗ്രൗണ്ടില്‍ പോരിനിറങ്ങും.
യുക്മ ദേശീയ പ്രസിഡന്റ് ബിജു പെരിങ്ങത്തറ മുഖ്യ അതിഥിയായിരിക്കും. ഒപ്പം കാണികളെ ആവേശത്തിലാക്കാന്‍ ഡിജെയും ഒരുക്കിയിട്ടുണ്ട്. രാവിലെ ഒന്‍പത് മുതല്‍ മട്ടാഞ്ചേരി കിച്ചന്റെ സ്വാദിഷ്ടമായ ഫുഡ് കൗണ്ടറുകളില്‍ ലഭ്യമാകും.
രണ്ട് ഗ്രൗണ്ടുകളിലായി കളി നടക്കും. കുട്ടികള്‍ക്ക് അടുത്ത ഗ്രൗണ്ടില്‍ കളിക്കാനും അവസരമുണ്ടാകും. ഗ്ലോസ്റ്ററിലെ കുടുംബങ്ങളൊരുമിക്കുന്ന ഒരു ആഘോഷമാക്കി ഇന്‍ഫിനിറ്റി ടി10 കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റ് മാറ്റുകയാണ് സംഘാടകര്‍.
എല്ലാ ടീമിലും മലയാളി താരങ്ങൾ മാത്രമാണ് പങ്കെടുക്കുന്നത്. എല്ലാ ക്രിക്കറ്റ് ആരാധകരെയും ടൂര്ണമെന്റിലേക്ക് സ്വാഗതം ചെയ്യുന്നതായി അരുണ്‍ അറിയിച്ചു.
|
ഓസ്ട്രിയ അണ്ടർ15 ഫുട്ബോൾ ടീമിൽ ഇടംപിടിച്ച് വിയന്ന മലയാളി ബേസിൽ
വിയന്ന: ഓസ്ട്രിയ അണ്ടർ15 ഫുട്ബോൾ ടീമിലേക്ക് വിയന്ന മലയാളി ബേസിൽ തലപ്പിള്ളിയെ തെരഞ്ഞെടുത്തു. ആദ്യമാണ് ഓസ്ട്രിയയുടെ ദേശീയ ടീമിൽ ഒരു മലയാളി ഇടംനേടുന്നത്.
വിയന്നയിൽ നഴ്സിംഗ് രംഗത്ത് ജോലിചെയ്യുന്ന മുവാറ്റുപുഴ സ്വദേശികളായ എൽദോസ് മേഴ്സി തലപ്പള്ളി ദമ്പതികളുടെ മകനാണ് ബേസിൽ. ഓസ്ട്രിയയിലെ സ്പാർട്ട ഫുട്ബോൾ ക്ലബിൽ കളിച്ച് തുടങ്ങിയ ബേസിൽ നിരന്തരപ്രയത്നത്തിന് ഒടുവിലാണ് ദേശീയ കുപ്പായം അണിയുന്നത്.
ചെറുപ്പം മുതൽ ഫുട്ബോൾ ട്രെയ്നിംഗിൽ പങ്കെടുക്കുന്ന ബേസിൽ വിയന്നയ്ക്ക് സമീപമുള്ള ലോക്കൽ ക്ലബിൽ കളിക്കുകയും നിരവധി തവണ മികച്ച താരത്തിനുള്ള അവാർഡും സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്.
ഓസ്ട്രിയയിലെ സെന്റ് പൊള്റ്റൻ സ്പോർട്സ് അക്കാദമിയിലെ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. സാനിയ തലപ്പള്ളി സഹോദരിയാണ്.
|
അദ്ഭുത പ്രതിഭാസങ്ങളെപ്പറ്റി പുതിയ വത്തിക്കാൻ പ്രമാണരേഖ
വത്തിക്കാൻ സിറ്റി: അദ്ഭുതപ്രതിഭാസങ്ങളായി അറിയപ്പെടുന്ന സംഭവങ്ങൾ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയം പുതിയ പ്രമാണരേഖ പുറത്തിറക്കി.
ഇത്തരം സംഭവങ്ങൾ പ്രകൃത്യതീതമാണെന്ന് (അദ്ഭുതം) രൂപതാ മെത്രാനോ മെത്രാൻ സംഘമോ തിരുസിംഹാസനമോ മേലിൽ പ്രഖ്യാപിക്കുകയില്ല. പകരം, സംഭവം നടന്ന സ്ഥലത്തേക്കുള്ള തീർഥാടനമോ അവിടെയുള്ള ഭക്തകൃത്യങ്ങളോ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ മാത്രം ചെയ്യും.
‘പ്രകൃത്യാതീതമെന്ന് അറിയപ്പെടുന്ന സംഭവങ്ങൾ വിവേചിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ’ എന്ന രേഖ വിശ്വാസകാര്യാലയ അധ്യക്ഷൻ കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ഇന്നലെയാണ് പ്രകാശനം ചെയ്തത്.
പന്തക്കുസ്താ തിരുനാൾ ദിനമായ നാളെ രേഖ പ്രാബല്യത്തിലാകും. പുതിയ രേഖയനുസരിച്ച് ‘അദ്ഭുതകര’മായ ഒരു സംഭവമുണ്ടായാൽ രൂപതാ മെത്രാൻ അക്കാര്യം വിശദമായി പഠിച്ചതിനുശേഷം വിശ്വാസ കാര്യാലയത്തിൽ റിപ്പോർട്ട് സമർപ്പിക്കണം.
അതേപ്പറ്റി എന്തെങ്കിലും പ്രഖ്യാപനം നടത്താൻ രൂപതാ മെത്രാന് അധികാരമില്ല. ഒരു ദൈവശാസ്ത്രജ്ഞനും കാനൻ നിയമവിദഗ്ധനും ഒരു വിദഗ്ധനും ഉൾപ്പെടുന്ന സമിതിയെ നിയോഗിച്ചു വേണം രൂപതാ മെത്രാൻ ഈ പഠനം നടത്താൻ.
യഥാർഥ ദൈവവിശ്വാസം വളർത്താനും അത് അന്ധവിശ്വാസമായി അധഃപതിക്കാതിരിക്കാനും പുതിയ മാർഗനിർദേശങ്ങൾ ഉതകുമെന്ന് കർദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് ചൂണ്ടിക്കാട്ടി.
|
ജർമനിയിലെ ഹാംബർഗിൽ സ്കൂളിൽ മുഖം മറയ്ക്കുന്നതിന് നിരോധനം
ഹാംബർഗ്: ജർമനിയിലെ ഹാംബർഗ് സംസ്ഥാനത്തെ സ്കൂളുകളിൽ മുഖം മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങൾ നിരോധിച്ചു. ഇതുസംബന്ധിച്ച പ്രമേയം നിയമസഭ പാസാക്കിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംസ്ഥാനം ഭരിക്കുന്ന സോഷ്യലിസ്റ്റ്, ഗ്രീൻ പാർട്ടികളും പ്രതിപക്ഷമായ സിഡിയു, എഎഫ്ഡി പാർട്ടികളും നിയമത്തെ പിന്തുണച്ചപ്പോൾ തീവ്ര ഇടതുപക്ഷ പാർട്ടിയായ ദി ലിങ്കെ (ഇടതന്മാർ) എതിർത്തു.
നിഖാബിനും ബുർഖയ്ക്കുമാണ് നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ഹിജാബും സർജിക്കൽ മാസ്കും ധരിക്കാവുന്നതാണ്. മുഖം മറയ്ക്കുന്നതും വിദ്യാലയവും ഒത്തുപോകുകയില്ലെന്ന് സർക്കാർ വക്താവ് പറഞ്ഞു.
സംസാരിക്കുന്നയാളിന്റെ മുഖം കാണുന്നത് ആശയസംവേദനത്തിന് ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാലയചട്ടങ്ങൾക്കു വിരുദ്ധമായി 2020ൽ ഒരു പെൺകുട്ടി നിഖാബ് ധരിച്ചു സ്കൂളിൽ വന്നതോടെ ആരംഭിച്ച നിയമപോരാട്ടങ്ങൾക്കാണ് ഇപ്പോൾ നിയമനിർമാണത്തിലൂടെ അന്ത്യമായത്.
ജർമനിയിലെ ബവേറിയ, ലോവർ സാക്സണി, ഷ്ളേസ്വിഗ്ഹോൾസ്റ്റൈൻ, ബാഡൻവ്യൂട്ടംബർഗ് സംസ്ഥാനങ്ങളിൽ ഈ നിരോധനം നിലവിലുണ്ട്.
|
ദമ്പതികൾക്കായുള്ള റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ ജൂലൈ 21 മുതൽ
കേംബ്രിഡ്ജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതാ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ കേംബ്രിഡ്ജിൽ വച്ചു ദമ്പതികൾക്കായി ത്രിദിന ധ്യാനം സംഘടിപ്പിക്കുന്നു.
ജൂലൈ 21 മുതൽ 23 വരെ ക്രമീകരിച്ചിരിക്കുന്ന ദമ്പതീ ധ്യാനത്തിൽ സീറോമലബാർ ലണ്ടൻ റീജണൽ കോഓർഡിനേറ്ററും തിരുവചന പ്രഘോഷകനുമായ ഫാ. ജോസഫ് മുക്കാട്ടും, ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ഫാമിലി കൗൺസിലറും അഭിഷിക്ത ധ്യാന ശുശ്രുഷകയുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും.
ക്രൈസ്തവ ജീവിതത്തിൽ ദൈവവും ജീവിത പങ്കാളികളുമായി ഉണ്ടാവേണ്ട ബന്ധങ്ങളെ ശക്തിപ്പെടുത്തുവാനും സ്നേഹാർദ്രവും ശാന്തവുമായ ദാമ്പത്യ കൃപകൾ ആർജ്ജിക്കുവാനുള്ള അനുഗ്രഹദായകമായ ദമ്പതീ ധ്യാന ശുശ്രുഷകളിൽ പങ്കുചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
ദമ്പതികൾ മുൻകൂട്ടിത്തന്നെ താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ തങ്ങളുടെ പേര് രജിസ്റ്റർ ചെയ്ത് അവസരം ഉറപ്പാക്കുവാൻ ഇവാഞ്ചലൈസേഷൻ കമ്മീഷൻ സസ്നേഹം അഭ്യർഥിക്കുന്നു.
https://forms.gle/9CdY6x6ymAD6AARF9
ജൂലൈ 21 നു രാവിലെ പത്തിന് ആരംഭിക്കുന്ന ത്രിദിന ധ്യാനം 23നു വൈകുന്നേരം നാലിന് സമാപിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: മനോജ് തയ്യിൽ 07848808550, മാത്തച്ചൻ വിളങ്ങാടൻ 07915602258. [email protected].
Retreat Venue: Claret Centre, Buckden Towers, High Street, Buckden, St. Neots, Cambridgeshire PE19 5TA
|
സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷന് നവ നേതൃത്വം
സ്റ്റോക്ക് പോർട്ട്: സ്റ്റോക്ക് പോർട്ട് മലയാളി അസോസിയേഷൻ(എംഎഎസ്) 202425 ലേക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹെയ്സൽഗ്രൂ സെന്റ് പീറ്റേഴ്സ് പാരിഷ് ഹാളിൽ വച്ച് നടന്ന ഈസ്റ്റർ വിഷു ആഘോഷങ്ങൾക്ക് പ്രസിഡന്റ് ബിനോയ് ബെന്നി അധ്യക്ഷത വഹിച്ചു.
സെക്രട്ടറി റോയ് മാത്യു സ്വാഗതമാശംസിച്ചു. തുടർന്ന് നടന്ന വാർഷിക ജനറൽ ബോഡി യോഗത്തിൽ 202425 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ പൊതുയോഗം തെരഞ്ഞെടുത്തു.
പ്രസിഡന്റ് ഷൈജു തോമസ് സെക്രട്ടറി ജോൺ ജോജി, ട്രഷർ ബിൻസ് ജോസഫ്, വൈസ് പ്രസിഡൻറ് ജോസ് ജോസഫ്, ജോയിൻ സെക്രട്ടറി ക്രിസ്റ്റീൻ മേരി, ജോയിൻ ട്രഷറർ വർഗീസ് പൗലോസ് എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർമാർ ആയി ഹരീഷ് നായർ,
ബിനോയ് ബെന്നി, മനോജ് ജോൺ, റോയി മാത്യു, റോണി പൗലോസ്, സിബി ജോസ്, സാന്റോ കോണിക്കര, അരുൺ സെൽവരാജൻ, റീന സ്റ്റീഫൻസൺ, സുജിതാ ടി, ബാബു റോയ്, ചിക്കു മരിയ, ടിനു സെബാസ്റ്റ്യൻ, റോഷിനി ജോസ് എന്നിവരെയും തെരഞ്ഞെടുത്തു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ഷൈജു തോമസ് പഴയ കമ്മിറ്റിക്ക് നന്ദി പറയുകയും അതോടൊപ്പം സംഘടനയെ പുതിയ തലങ്ങളിൽ എത്തിക്കാൻ ആത്മാർഥത നിറഞ്ഞ ഉറച്ച കാൽവയ്പ്പുകളോടെ മുന്നോട്ടുപോകുമെന്ന് ഉറപ്പുനൽകി.
|
സ്ലൊവാക്യൻ പ്രധാനമന്ത്രി അപകടനില തരണം ചെയ്തു
ബ്രാറ്റിസ്ലാവ: വെടിയേറ്റ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോ അപകടനില തരണം ചെയ്തതായി സർക്കാർവൃത്തങ്ങൾ അറിയിച്ചു. ബുധനാഴ്ച മന്ത്രിസഭാ യോഗത്തിനുശേഷം പുറത്തിറങ്ങിയപ്പോൾ ഫിക്കോയ്ക്കുനേരേ അക്രമി വെടിയുതിർക്കുകയായിരുന്നു.
തലസ്ഥാനമായ ബ്രാറ്റിസ്ലാവയില്‍നിന്ന് 150 കിലോ മീറ്റര്‍ അകലെയുള്ള ഹാന്ഡ്ളോവയിൽ വച്ചായിരുന്നു സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ് വെടിയേറ്റത്.
അക്രമി ഫിക്കോയ്ക്കുനേരേ അഞ്ചു പ്രാവശ്യം വെടിയുതിർത്തുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിനു പിന്നാലെ അക്രമിയെ പോലീസ് പിടികൂടി.
|
യുകെയിൽ അന്തരിച്ച സ്നോബി മോളുടെ സംസ്കാരം തിങ്കളാഴ്ച; ശുശ്രൂഷകൾക്ക് മാർ സ്രാമ്പിക്കൽ കാർമികത്വം വഹിക്കും
പീറ്റർബറോ: പീറ്റർബറോയിൽ അന്തരിച്ച സ്നോബി മോൾ സനിലിന്റെ(44) സംസ്കാരം തിങ്കാളാഴ്ച നടക്കും. കാൻസർ ബാധയെ തുടർന്നാണ് സ്നോബി മോൾ മരിച്ചത്. എട്ടു മാസം മുമ്പാണ് പീറ്റർബറോയിൽ സീനിയർ കെയർ വിസയിൽ സ്നോബിമോൾ എത്തുന്നത്.
ജോലി തുടങ്ങി രണ്ടു മാസം കഴിയുമ്പോഴേക്കും അനുഭവപ്പെട്ട ശരീര വേദനയ്ക്കുള്ള പരിശോധയിലാണ് ബോൺ കാൻസറാണെന്ന് സ്ഥിരീകരിക്കുന്നത്. വിദഗ്ധ ചികിത്സകൾ നൽകിയെങ്കിലും സ്നോബിയെ രക്ഷിക്കാനായില്ല.
അന്ത്യോപചാര ശുശ്രൂഷകൾക്ക് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യകാർമികത്വം വഹിക്കും. അന്ത്യാഞ്ജലി അർപ്പിക്കുന്നതിനും പൊതുദർശനത്തിനുമുള്ള അവസരം ഒരുക്കുന്നുണ്ട്.
സ്നോബിമോൾ കോട്ടയം അറുനൂറ്റിമംഗലം കരികുളത്തിൽ വർക്കി ചാക്കോയുടെയും പരേതയായ ഏലിക്കുട്ടി വർക്കിയുടെയും ഇളയ മകളാണ്. ലില്ലി ജോയി, ആനിയമ്മ മാത്യു, മോളി സൈമൺ (യുകെ), ലിസമ്മ ജോയി എന്നിവർ സഹോദരിമാരാണ്.
ഭർത്താവ് സനിൽ കോട്ടയം പാറമ്പുഴ കാളിച്ചിറ ജോസഫ് റോസമ്മ ദമ്പതികളുടെ മകനാണ്. സനിൽ പീറ്റർബറോയിൽ തന്നെ ഒരു നഴ്സിംഗ് ഹോമിൽ ഷെഫ് ആയി ജോലി നോക്കുന്നു. ഏക മകൻ ആന്റോ വിദ്യാർഥിയാണ്.
സ്നോബിയുടെ സഹോദരി മോളി പീറ്റർബറോയിൽ തന്നെയാണ് കുടുംബമായി താമസിക്കുന്നത്. മോളിയുടെ ഭർത്താവ് സൈമൺ ജോസഫും മലയാളി സമൂഹവും കുടുംബത്തിനൊപ്പം സ്വാന്തനവുമായി കൂടെയുണ്ട്.
അകാലത്തിൽ വിടചൊല്ലിയ സ്നോബിക്ക് പീറ്റർബറോയിൽ യാത്രാമൊഴി നേരുവാൻ വലിയൊരു മലയാളി സമൂഹം തന്നെ എത്തും. വലിയ സ്വപ്നങ്ങളുമായി എത്തിച്ചേർന്ന പീറ്റർബറോയുടെ മണ്ണിൽ തന്നെയാണ് സ്നോബിക്കു അന്ത്യവിശ്രമം ഒരുങ്ങുന്നത്.
അന്ത്യോപചാര ശുശ്രുഷകളിലും ശവസംസ്കാരത്തിലും പങ്കുചേരുവാനായി പരേതയുടെ സഹോദരികൾ നാട്ടിൽനിന്നും എത്തും.
കൂടുതൽ വിവരങ്ങൾക്ക്: സൈമൺ ജോസഫ് 077 276 41821. അന്ത്യോപചാര ശുശ്രൂഷകൾ: തിങ്കളാഴ്ച രാവിലെ 11ന് ആരംഭിക്കും.
Parish Of Sacred Heart & St. Oswald, 933 Lincoln Road, Walton, Peterborough PE4 6AE.
Interment: 14:30 PM Fletton Cemetery, 20 St Johns Road , Peterborough PE2 8BN.
Car Park : Brotherhood Retail Car Park, Lincoln Road, Peterborough PE4 6ZR.
|
സ്വിറ്റ്സർലൻഡിൽ കത്തിയാക്രമണം; പ്രതി പിടിയിൽ
ജെനീവ: വടക്കൻ സ്വിറ്റ്സർലൻഡിലെ സോഫിൻഗെൻ പട്ടണത്തിൽ കത്തിയാക്രമണം. അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പരിക്കേറ്റവരുടെ എണ്ണമോ അക്രമിയെക്കുറിച്ചുള്ള വിശദാംശങ്ങളോ പോലീസ് നൽകിയിട്ടില്ല.
സൂറിച്ചിൽ നിന്ന് ഏകദേശം 60 കിലോമീറ്റർ പടിഞ്ഞാറ് ആർഗൗ കന്റോണിലെ റെയിൽവേ സ്റ്റേഷനിൽ ഒരു വഴിയാത്രക്കാരന് നേരെയാണ് ആദ്യം ആക്രമണമുണ്ടായത്.
തുടർന്ന് കണ്ണിൽ കണ്ടവരെയെല്ലാം ഇയാൾ പരിക്കേൽപ്പിച്ചു. രണ്ടു മണിക്കൂർ നീണ്ട ശ്രമത്തിനൊടുവിലാണ് അക്രമിയെ പിടികൂടിയത്. ഇയാൾക്കും പരിക്കേറ്റിട്ടുണ്ട്.
|
സ്ലോവാക്യന്‍ പ്രധാനമന്ത്രിക്ക് നേരെ വധശ്രമം; അക്രമി പിടിയിൽ
ബ്രാറ്റിസ്ലാവ: സ്ലോവാക്യന്‍ പ്രധാനമന്ത്രി നേരെ നാടകീയമായ വധശ്രമം. തലയ്ക്ക് വെടിയേറ്റ റോബര്‍ട്ട് ഫിക്കോയുടെ(59) ആരോഗ്യസ്ഥിതി ഗുരുതരമായി തുടരകയാണെന്ന് സര്‍ക്കാര്‍ അറിയിച്ചു.
തലസ്ഥാനമായ ബ്രാറ്റിസ്ലാവയില് നിന്ന് 150 കിലോമീറ്റര്‍ വടക്കുകിഴക്കായി ഹാന്‍ഡ്ലോവ പട്ടണത്തിലാണ് ബുധനാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഹൗസ് ഓഫ് കള്‍ച്ചറിലെ സര്‍ക്കാര്‍ യോഗത്തില്‍ ഫിക്കോ പങ്കെടുക്കുകയും തുടര്‍ന്ന് കെട്ടിടത്തിന് മുന്നില്‍ പിന്തുണക്കാരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
തുടര്‍ന്ന് വെടിയുതിര്‍ത്തതായി പറയപ്പെടുന്നു. തുടര്‍ന്ന് അംഗരക്ഷകര്‍ പ്രധാനമന്ത്രിയെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചു. സ്ലോവാക്യയുടെ ഗവണ്മെന്റിന്റെ തലവനാണ് റോബര്‍ട്ട് ഫിക്കോ, ഇടതുപക്ഷ ജനകീയവാദിയായി കണക്കാക്കപ്പെടുന്നു.
ഫിക്കോയയ്ക്ക് ഹസ്തദാനം നടത്താന്‍ ഒരാള്‍ മുതിരുകയും പെട്ടെന്ന് വെടിയുതിര്‍ത്തുവെന്നുമാണ് ദൃക്സാക്ഷി പറയുന്നത്. ഒന്നിലധികം വെടിയുതിര്‍ത്തതായിട്ടാണ് ദൃക്സാക്ഷികളുടെ വെളിപ്പെടുത്തല്‍. തല്‍ക്ഷണം തന്നെ ഫിക്കോ നിലത്തു വീണു.
ആക്രമണത്തിന് ശേഷം ഒരു പ്രതിയെ അറസ്റ്റ് ചെയ്തതായി പറയപ്പെടുന്നു. കുറ്റവാളിയുടെ ഉദ്ദേശ്യങ്ങളെക്കുറിച്ച് ഇതുവരെ ഒന്നും വ്യക്തതയില്ല. യൂറോപ്യന്‍ യൂണിയന് മേധാവി ഉര്‍സുല വോണ്‍ ഡെര്‍ ലെയ്നും ചാന്‍സലര്‍ ഒലാഫ് ഷോള്‍സും ആക്രമണത്തെ അപലപിച്ചു.
|
പരിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാള്‍ ശനിയാഴ്ച
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സെന്റ് ജോര്‍ജ് മലങ്കര സിറിയക് ഓര്‍ത്തഡോക്സ് കോണ്‍ഗ്രിഗേഷന്റെ പ്രധാനപെരുന്നാളും പരിശുദ്ധനായ മോര് ഗീവര്‍ഗീസ് സഹദായുടെ ഓര്‍മപ്പെരുന്നാളും വാര്‍ഷിക ദിനവും സംയുക്തമായി ശനിയാഴ്ച രാവിലെ ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ബഡ് വിൽബെൽ, മരിയ മട്ടർഗോട്ടസ് സിറിഷ് ഓർത്തഡോക്സ് പള്ളിയില്‍ (Homburger Strasse 190, 61118) ആഘോഷിക്കും.
മലങ്കര സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ യൂറോപ്പ് ഭദ്രാസന സെക്രട്ടറി ഫാ. ജോഷ്വ റമ്പാൻ പ്രധാന കാര്‍മികത്വവും വികാരിമാരായ ഫാ. പോള്‍ പി. ജോര്‍ജ്, ഫാ. എല്‍ജോ അവരാച്ചന് എന്നിവരുടെ സഹകാര്‍മികത്വവും വഹിക്കും.
രാവിലെ ഒന്‍പതിന് പ്രഭാതപ്രാര്‍ഥന, തുടര്‍ന്ന് വി. കുര്‍ബാന, തുടർന്ന് പെരുന്നാള്‍ സന്ദേശവും പ്രദിക്ഷണവും നടക്കും. പള്ളി പാരിഷ് ഹാളില്‍ സ്നേഹവിരുന്നും വിവിധ കലാപരിപാടികളോടുകൂടി വാര്‍ഷിക ദിനാഘോഷങ്ങളും ഉണ്ടായിരിക്കും.
വിശ്വാസികളായ എല്ലാവരെയും പെരുന്നാള്‍ ചടങ്ങുകളില്‍ വന്നു സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിക്കുന്നതായി പള്ളിക്കമ്മിറ്റി അറിയിച്ചു.
പെരുന്നാളില്‍ സംബന്ധിക്കുവാന്‍ താത്പര്യമുള്ളവര്‍ [email protected]എന്ന ഇ~മെയില്‍ വിലാസത്തിലോ, +49151 29046395 / +4917655416756 / +49 160 7587040 എന്നീ ഫോണ്‍ നമ്പറുകളിലോ മുന്‍കൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് കമ്മിറ്റി അഭ്യര്‍ഥിച്ചു.
|
ബ്രിസ്റ്റോൾ സെന്റ് മേരീസ് ചര്‍ച്ചിന്റെ നേതൃത്വത്തിൽ ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് ഇവന്റ് ശനിയാഴ്ച
ബ്രിസ്റ്റോൾ: ബ്രിസ്റ്റോൾ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയുള്ള ധനശേഖരണാര്‍ഥം ഒരുക്കുന്ന ലൈവ് ഓര്‍ക്കസ്ട്ര ആന്‍ഡ് ഡാന്‍സ് പ്രോഗ്രാം ശനിയാഴ്ച(മേയ് 18) ബ്രിസ്റ്റോളിലെ ലോക്ക് ലീസിലുള്ള ട്രിനിറ്റി ഹാളില്‍ വച്ചു നടത്തുന്നു.
അയര്‍ലന്‍ഡില്‍ നിന്നുള്ള ഷെറിന്റെ നേതൃത്വത്തിലുള്ള 14 അംഗ ലൈവ് ഓര്‍ക്കസ്ട്ര ടീം സോള്‍ ബീറ്റ് പ്രോഗ്രാം ഏവരുടേയും ഹൃദയം കവരുന്ന പ്രോഗ്രാമാണ്. ഒപ്പം ഫോര്‍ ഓള്2 എന്‍വി എന്റര്ടെയ്ന്മെന്റിന്റെ ഡാന്‍സ് പ്രോഗ്രാം കൂടിയെത്തുന്നതോടെ ആവേശമായ ഒരു പ്രോഗ്രാമാകും കാണികള്‍ക്ക് ആസ്വദിക്കാനാകുക.
യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്ഗേജാണ് പരിപാടിയുടെ മുഖ്യ സ്പോണ്‍സേഴ്സ്. വികാരി റവ. ഫാ. വര്‍ഗീസ് ജോണ്‍, ട്രസ്റ്റി ബിജോയ് ജോര്‍ജ്, സെക്രട്ടറി ഷോണ്‍ ജോണ്‍ എന്നിവര്‍ എല്ലാവരേയും പരിപാടിയിലേക്ക് സ്വാഗതം ചെയ്തു.
ഫണ്ട് റെയ്സിംഗ് ഇവന്റ് കമ്മറ്റി അംഗങ്ങളായ സുനിൽ ജോർജ്, തോമസ് ഡേവിഡ്, ജോണ്സണ് സാമുവല്‍, മാത്യു വര്‍ഗീസ്, വിനോദ് ഉമ്മന്‍, ദിലീപ് തോമസ്, സണ്ണി ജോര്‍ജ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടിയ്ക്കായുള്ള മുന്നൊരുക്കങ്ങള്‍ നടന്നുവരികയാണ്.
ഈ ഇവന്റ് ചര്‍ച്ച് നിര്‍മ്മാണത്തിനുള്ള ധനശേഖരണാര്‍ത്ഥമാണ് നടത്തുന്നത്. ബ്രിസ്റ്റോള്‍ സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവക 2002ലാണ് സ്ഥാപിക്കപ്പെട്ടത്. പിന്നീട് 2013ല്‍ പരിശുദ്ധ കാതോലിക്കാ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ പൗലോസ് ബാവായുടെ പ്രധാന കാര്‍മികത്വത്തില്‍ ഇപ്പോഴുള്ള ദേവാലയത്തിന്റെ കൂദാശ നടത്തപ്പെട്ടത്.
ദേവാലയ പുനര്‍നിര്‍മ്മാണത്തിന് ഏകദേശം 500,000 യുറോ ചിലവ് വരുമെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ഭാഗം ലോണിലൂടെയും ബാക്കി ഇടവകാംഗങ്ങളില്‍ നിന്നും മറ്റു സഭാ വിശ്വാസികളില്‍ നിന്നുമായി സ്വരൂപിക്കാനാണ് ശ്രമം. വലിയൊരു ഉദ്യമത്തിന്റെ ഭാഗമാകാന്‍ നിങ്ങളെ ഏവരേയും ക്ഷണിക്കുകയാണ്.
|
അഭിഷേകാഗ്നി ലണ്ടൻ കൺവൻഷൻ ശനിയാഴ്ച; ഫാ. ഷൈജു നടുവത്താനിയിൽ നയിക്കും
ലണ്ടൻ: പെന്തകുസ്ത തിരുനാളിനൊരുക്കമായുള്ള എവേയ്ക്ക് ലണ്ടൻ കൺവൻഷൻ മേയ് 18 ശനിയാഴ്ച രാവിലെ 11 മുതൽ വൈകിട്ട് 5 വരെ ചിംഗ്ഫോർഡ് കത്തോലിക്ക ദേവാലയത്തിൽ അഭിഷേകാഗ്നി യുകെ ഡയറക്ടർ ഫാ. ഷൈജു നടുവത്താനിയിൽ ശുശ്രൂഷകൾ നയിക്കും.
ജപമാല പ്രാർഥനയോടെ ആരംഭിക്കുന്ന കൺവൻഷനിൽ വിശുദ്ധ കുർബാന, കുന്പസാരം, ദൈവവചനപ്രഘോഷണം, ദൈവസ്തുതി ആരാധന, സ്പിരിച്ചൽ ഷെയ്റിംഗ്, ദിവ്യകാരുണ്യ ആരാധനയും രോഗസൗഖ്യ പ്രാർഥനയും ഉണ്ടായിരിക്കും.
ക്രൈസ്തവ വിശ്വാസത്തിന്റെ ഈ ആത്മീയ ആഘോഷത്തിലേക്ക് പെന്തകുസ്ത തിരുനാളിന് ഒരുങ്ങുവാൻ എല്ലാവരേയും സ്നേഹപൂർവം സ്വാഗതം ചെയ്യുന്നു.
കൺവൻഷൻ നടക്കുന്ന ദേവാലയത്തിന്റെ അഡ്രസ്:
Christ The King Catholic Parish 455 Chingford Road, London, E4 8SP
സൗജന്യ കാർ പാർക്കിംഗ് സൗകര്യമുണ്ടായിരിക്കും. കൂടുതൽവിരങ്ങൾക്ക് 07886460571, 07903867625
|
ലിവര്‍പൂൾ ഡാബാ ക്രിക്കറ്റ് ടൂര്‍ണമെന്റ്; മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യന്മാർ
ലിവര്‍പൂൾ: ഡാബാ കപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്റിൽ മാഞ്ചസ്റ്റർ നൈറ്റ്സ് ചാമ്പ്യന്മാരായി. സംഘാടകരുടെ ടീമായ ഓക്സ്ഫോഡ് യുണൈറ്റഡ് ഉൾപ്പെടെ 12 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.
ഓക്സ്ഫോഡ് യുണൈറ്റഡിനായി കേരള താരങ്ങളായ അമ്പൂട്ടി, മുഹമ്മദ് ആഷിക്ക്, പ്രഫഷണൽ താരങ്ങളായ യാസർ ഇക്ബാൽ, ഇസ്മത്തുള്ള ഷെർഷാദ് തുടങ്ങിയ വമ്പൻമാർ അണിനിരന്നു.
ക്വാർട്ടറിൽ മിഡ്ലാൻഡിലെ കരുത്തന്മാരായ പ്രിസ്റ്റൺ സ്റ്റയിക്കർസിനെ തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്സ് സെമിയിൽ കടന്നത്. സെമിയിൽ ടൂർണമെന്റിലെ തന്നെ ഏറ്റവും ഉയർന്ന സ്കോർ നേടിയ ടീം യുണെെറ്റഡിനെ മാഞ്ചസ്റ്റർ നൈറ്റ്സ് പരാജയപ്പെടുത്തി.
മഴയും വെളിച്ചകുറവും മുലം ഓവറുകൾ വെട്ടിക്കുറച്ച ഫൈനലിൽ സ്റ്റോക്ക് സിസിയെ മൂന്ന് റൺസിന് തോൽപ്പിച്ചാണ് മാഞ്ചസ്റ്റർ നൈറ്റ്സ് കിരീടം ചൂടിയത്. ബൗളറായ അശ്വിന്റെ പ്രകടനമാണ് മാഞ്ചസ്റ്റർ നൈറ്റ്സിനെ ചാമ്പ്യന്മാരാക്കുന്നതിൽ നിർണായകമായത്.
നിഖിൽ, ശരത്ത് തുടങ്ങിയവരും മികച്ച പ്രകടനം പുറത്തെടുത്തു. അകാലത്തിൽ വിട്ടുപിരിഞ്ഞ തങ്ങളുടെ കൂട്ടുകാരൻ ജെറിയുടെ സ്മരണക്കായി കിരീട നേട്ടം സമർപ്പിക്കുന്നതായി ക്ലബ് ഭാരവാഹികൾ അറിയിച്ചു.
|
ലണ്ടനിൽ ഇന്ത്യക്കാരി കുത്തേറ്റു മരിച്ചു
ലണ്ടൻ: വടക്ക് പടിഞ്ഞാറൻ ലണ്ടനിൽ ഇന്ത്യൻ വംശജയായ സ്ത്രീ കുത്തേറ്റു മരിച്ചു. ലണ്ടനിലെ എഡ്വെയർ പ്രദേശത്ത് ബേൺഡ് ഓക്ക് ബ്രോഡ്വേ ബസ് സ്റ്റോപ്പിൽ ബസ് കാത്തുനിൽക്കുമ്പോഴാണ് അനിത മുഖേയെ(66) ജലാൽ ഡെബെല്ല(22) ആക്രമിച്ചത്.
നെഞ്ചിലും കഴുത്തിലും കുത്തേറ്റ അനിതയ്ക്ക് മരണം സംഭവിച്ചു. നാഷണൽ ഹെൽത്ത് സർവീസിൽ മെഡിക്കൽ സെക്രട്ടറിയായി പാർട്ട് ടൈം ജോലി ചെയ്തുവരികയായിരുന്നു അനിത.
സംഭവത്തിൽ പ്രതിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ കാരണം വ്യക്തമായിട്ടില്ല.
|
അയർലൻഡിൽ ഉന്നത വിജയം നേടിയവർക്ക് മാർ റാഫേൽ തട്ടിൽ അവാർഡ് വിതരണം നടത്തി
ഡബ്ലിൻ: കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികൾക്കും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവർക്കും മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ അവാർഡ് വിതരണം നടത്തി.
അയർലൻഡിൽ ദേശീയ നോക്ക് തീർഥാടനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. ഇതോടൊപ്പം അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (എ ലെവൽ/ജിസിഎസ്ഇ നോർത്തേൺ അയർലൻഡ്) പരീക്ഷയിലും ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ആദരിച്ചു.
അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ അയർലൻഡിലേയും നോർത്തേൺ അയർലൻഡിലേയും വിവിധ ഭാഗങ്ങളിൽനിന്നെത്തിയ അയായിരത്തോളം വിശ്വാസികൾ പങ്കെടുത്തു. ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികനായിരുന്നു.
സീറോമലബാർ സഭയുടെ യൂറോപ്യൻ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, അയർലൻഡ് സീറോമലബാർ സഭയുടെ നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ, തീർഥാടനത്തിന്റെ കോഓർഡിനേറ്റർ ഫാ. ബാബു പരത്തേപതിക്കയ്ക്കൽ, റീജണൽ കോഓർഡിനേറ്റേഴ്സ് ഫാ. ജോസ് ഭരണികുളങ്ങര, ഫാ. ജിൽസൺ കോക്കണ്ടത്തിൽ എന്നിവരും
ഫാ. മാത്യു തുരുത്തിപ്പള്ളിൽ, ഫാ. റോയ് ജോർജ് വട്ടക്കാട്ട്, ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, ഫാ. സിജോ വെട്ടിക്കൽ, ഫാ. ജെയിൻ മാത്യു മണ്ണത്തുകാരൻ, ഫാ. ജോ പഴേപറമ്പിൽ, ഫാ. ജിജോ ജോൺ ആശാരിപറമ്പിൽ, ഫാ. സജി ഡോമിനിക്ക് പൊന്മിനിശേരി, ഫാ. ജോമോൻ കാക്കനാട്ട്, ഫാ. ബിജോ ഞാലൂർ,
ഫാ. ഫാ. ക്രൈസ്റ്റാനന്ദ്, ഫാ. ആന്റണി നെല്ലിക്കുന്നേൽ, ഫാ. റെജി കുര്യൻ, ഫാ. അനിഷ് മാത്യു വഞ്ചിപ്പറയിൽ, ഫാ. ഷിന്റോ തോമസ്, ഫാ. പ്രയേഷ് പുതുശേരി, ഫാ. ബിനോജ് മുളവരിക്കൽ, ഫാ. രാജേഷ് മേച്ചിറാകത്ത്, ഫാ. ജോസഫ് ഒസിഡി, ഫാ. സാനോജ് ഒസിഡി, ഫാ. റെൻസൻ തെക്കിനേഴത്ത്, ഫാ. സോജി വർഗീസ് എന്നിവരും സഹകാർമികരായിരുന്നു.
നോക്കിലെത്തിയ മേജർ ആർച്ചുബിഷപ്പിനെ ഫാ. ബാബു പതേപതിക്കലും സീറോമലബാർ ട്രസ്റ്റിമാരായ സീജോ കാച്ചപ്പിള്ളിയും ജൂലി ചിരിയത്തും പിആർഒ ബിജു നടയ്ക്കലും നാഷണൽ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.
ഈ വർഷം അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽ നിന്ന് ആഘോഷമായ വി. കുർബാനസ്വീകരണത്തിൽ പങ്കെടുത്ത കുട്ടികൾക്ക് മേജർ ആർച്ച്ബിഷപ് വി. കുർബാന നൽകി. അയർലൻഡിലെ എല്ലാ കുർബാന സെന്ററുകളിൽനിന്നുമുള്ള അൾത്താര ബാലന്മാരും കുർബാനയിൽ പങ്കെടുത്തു.
എട്ട് കുട്ടികളുള്ള നോക്കിലെ മാർട്ടിൻ വർഗീസ് മാളിയേക്കൽ & സ്മീതാമോൾ, ഏഴ് കുട്ടികളുള്ള സോർഡ്സിലെ ഡെയ്സ് എബ്രാഹാം & ഷിമി മാത്യു മരിയ, ആറുകുട്ടികളുള്ള ബ്രേയിലെ റെജി ജോസഫ് & ജോമോൾ, അഞ്ചുകുട്ടികൾ വീതമുള്ള ബ്രേയിലെ വർഗീസ് ജോസഫ് & ലീന, ലിമറിക്കിലെ സിജു പോൾ & ലിറ്റിമോൾ, ലൂക്കനിലെ ലിജോ അലക്സ് & സോഫി, ലൂക്കനിലെ ഷിജോ ജോസ് & എലിസബത്ത്, നാവനിലെ ജോബി ജോസഫ് & സിന്ദു ദമ്പതികളെ തദ്ദവസരത്തിൽ ആദരിച്ചു.
ഓൾ അയർലൻഡ് കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ റാങ്ക് നേടിയ നാലാം ക്ലാസുകാരായ ജോൺ ജോസഫ് രാജേഷ് (ലൂക്കൻ), ഇവ എൽസ സുമോദ് (നാസ്), സാമുവേൽ ബിനോയ് (ബ്ലഞ്ചാർഡ്സ്ടൗൺ), അഞ്ചാം ക്ലാസുകാരായ റിയ മരിയ അശ്വൻ (കോർക്ക്), ഒലിവർ ലിൻ മോൻ ജോസ്, ഒലീവിയ ലിൻ മോൻ ജോസ് (താല), പത്താം ക്ലാസുകാരായ ആഗ്നസ് മാർട്ടിൻ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ക്രിസ് മാർട്ടിൻ ബെൻ (നാവൻ), ആരോൺ മരിയ സാജു (ലിമറിക്), ഏയ്ഞ്ചൽ ജിമ്മി ( സോർഡ്സ്), നേഹ അന്ന മാത്യു (നാവൻ) ആൽബേർട്ട് ആൻ്റണി (സോർഡ്സ്) എന്നിവർക്ക് മേജർ ആർച്ച്ബിഷപ് സമ്മാനം നൽകി.
കഴിഞ്ഞ വർഷം അയർലൻഡിലെ ജൂനിയർ സേർട്ട്, ലീവിംഗ് സേർട്ട് പരീക്ഷകളിലും നോർത്തേൺ അയർലൻഡിലെ ജിസിഎസ്സി, എ ലെവൽ പരീക്ഷകളിലും ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അവാർഡും മേജർ ആർച്ച്ബിഷപ് വിതരണം ചെയ്തു.
അവാർഡിന് അർഹരായവർ എ ലെവൽ: എഡ് വിൻ ജിമ്മി വട്ടക്കാട്ട് (റോസെറ്റ), ജിസിഎസ്സി: ഐറിൻ കുര്യൻ (റോസെറ്റ), സ്വീറ്റി സിന്നി (റോസെറ്റ), റിയ ജോൺസൻ (റോസെറ്റ).
ജൂനിയർ സേർട്ട്: നയ്ന റോസ് മെൽവിൻ (ബ്യൂമൗണ്ട്), ജോയൽ എമ്മനുവേൽ (ലൂക്കൻ), ഷീന ബിനു (സോർഡ്സ്), ഡാലിൻ മരിയ സോഗി (ദ്രോഗഡ), ജെറിക്ക് ആന്റണി (ലൂക്കൻ), റോസ് മരിയ റോയ് (ലൂക്കൻ), റയാൻ ജോസഫ് (ലൂക്കൻ).
ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയികളായ ഇവ എൽസ സുമോദ് (നാസ്) ക്ലയർ അന്ന ഷിന്റോ (സോർഡ്സ്), ഇവോൺ സോജൻ (കാസിൽബാർ), അഗസ്റ്റസ് ബെനെഡിറ്റ് ( സോർഡ്സ്), അനയ മാത്യു (താല), ജുവൽ ഷിജോ (ബ്ലാഞ്ചാർഡ്സ്ടൗൺ), അലീന മാഞ്ഞൂരാൻ റ്റോജോ (താല), ദീപ ജെയിംസ് (സ്ലൈഗോ) എന്നിവരും
ബൈബിൾ ക്വിസ് നാഷണൽ ഗ്രാന്റ് ഫിനാലയിൽ വിജയികളായ ലൂക്കൻ കുർബാന സെന്റർ (ഒന്നാം സ്ഥാനം), കാസിൽബാർ, കോർക്ക് (രണ്ടാം സ്ഥനം), സ്ലൈഗോ (മൂന്നാം സ്ഥാനം) ടീമുകളും മേജർ ആർച്ച്ബിഷപ്പിൽ നിന്ന് ടോഫികൾ സ്വന്തമാക്കി.
വിശുദ്ധ കുർബാനയ്ക്കു ശേഷം അയർലൻഡിലെ മണ്ണിൽ മാർതോമാ നസ്രാണികളുടെ വിശ്വാസം പ്രഘോഷിച്ച്, കൊടികളും, പൊൻ, വെള്ളി കുരിശുകളും നൂറുകണക്കിനു മുത്തുകുടകളുമായി ആയിരക്കണക്കിനു വിശ്വാസികൾ പ്രദക്ഷിണത്തിൽ അണിനിരന്നു. ലൂക്കൻ കുർബാനസെന്റർ ഒരുക്കിയ കേരള തനിമയാർന്ന ചെണ്ടമേളം പ്രദക്ഷിണത്തിനു കൂടുതൽ മികവേകി.
ചെറുപുഷ്പം മിഷൻ ലീഗ് ടീഷർട്ട് ധരിച്ച് പതാകകളുമായി പതാകയേന്തിയ കുഞ്ഞു മിഷനറിമാരും സീറോമലബാർ യൂത്ത് മൂവ്മെന്റ് പതാകകളേന്തി യുവജനങ്ങളും സെറ്റു സാരിയും മരിയൻ പതാകകളുമായി മാതൃവേദി പ്രവർത്തകരും അണിനിരന്നു.
കൊടികളേന്തിയ കുട്ടികളും കേരള തനിമയിൽ മുണ്ടുടുത്ത് മുത്തുകുടകളുമായി പിതൃവേദി പ്രവർത്തകരും അയർലൻഡിലെ വിവിധ കുർബാന സെന്ററുകളിൽനിന്നെത്തിയ അൾത്താരശുശ്രൂഷകരായ കുട്ടികളും ആദ്യകുർബാന സ്വീകരിച്ച വേഷത്തിൽ കുട്ടികളും പ്രദക്ഷിണത്തെ വർണാഭമാക്കി.
മാലാഖമാരുടേയും വിശുദ്ധരുടേയും വേഷത്തിൽ വന്ന കുട്ടികൾ പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. കേരള സഭയുടെ എല്ലാ വിശുദ്ധരുടേയും തിരുസ്വരൂപങ്ങൾക്കൊപ്പം നോക്കിലെ മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുകോണ്ട് ജപമാല ചൊല്ലി നോക്കിലെ ബസലിക്കായിൽനിന്ന് ആരംഭിച്ച പ്രദക്ഷിണം മാതാവ് പ്രത്യക്ഷപ്പെട്ട ദേവാലയത്തിൽ സമാപിച്ചു.
പ്രദക്ഷിണത്തിന് ഗാൾവേ റീജണൽ ഡയറക്ടർ ഫാ. ജോസ് ഭരണികുളങ്ങരയും ഡബ്ലിൻ റീജയണും നേതൃത്വം നൽകി. തുടർന്ന് സീറോമലബാർ യൂത്ത് മൂവ്മെന്റ്/ചെറുപുഷ്പം മിഷൻ ലീഗ് കുട്ടികൾ ഫ്ലാഷ് മോബ് അവതരിപ്പിച്ചു.
ദിവ്യകാരുണ്യ ആരാധനയും ജപമാലയും ആഘോഷമായ തിരുന്നാള്‍ ദിവ്യബലിയയും മാതൃസ്നേഹം വിളിച്ചോതിയ സന്ദേശങ്ങളും മേജർ ആർച്ച്ബിഷപ്പിന്റെയും അഭിവദ്യ പിതാക്കന്മാരുടേയും ഇരുപത്തഞ്ചോളം വൈദീകരുടെ സാന്നിധ്യവും ഭംഗിയായും ചിട്ടയായും ആരാധനാസ്തുതിഗീതങ്ങളോടെ വിശ്വാസികൾ അണിനിരന്ന കേരളതനിമയാർന്ന പ്രദക്ഷിണവും തീർഥാടകർക്ക് നവ്യാനുഭവമായി.
|
പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം കേംബ്രിഡ്ജിൽ വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ "പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം’ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെ (മേയ് 16 19) നടക്കുന്ന ധ്യാനം നയിക്കുന്നത് തിരുവചന ശുശ്രുഷകനും ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്, ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും അഭിഷിക്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എന്നിവരാണ്.
വ്യാഴാഴ്ച രാവിലെ 9.30ന് ആരംഭിക്കുന്ന പരിശുദ്ധാത്മ അഭിഷേക റസിഡൻഷ്യൽ ധ്യാനം പെന്തക്കുസ്താ തിരുന്നാൾ ദിനമായ ഞായറാഴ്ച വൈകുന്നേരം നാലിന് സമാപിക്കും. ആല്മീയ ബൗദ്ധീകമാനസിക മേഖലകളിൽ ദൈവീക കൃപകളുടെ നിറവിനായി ഒരുക്കുന്ന പരിശുദ്ധത്മാ അഭിഷേക ധ്യാനം സെന്റ് നിയോട്ട്സ്, ക്ലാരട് സെന്ററിൽ വച്ചാണ് നടക്കുക.
ദൈവീകമായ സത്യവും നീതിയും വിവേചിച്ചറിയുവാനുള്ള ജ്ഞാനവും പരിശുദ്ധാത്മ കൃപകളുടെ വരദാനവും ആർജ്ജിച്ച്, ആത്മീയ ചൈതന്യത്തിൽ ജീവിതം നയിക്കുവാൻ അനുഗ്രഹവേദിയൊരുങ്ങുന്ന പരിശുദ്ധാൽമ അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ ഏവരെയും സസ്നേഹം ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.
|
കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റിക്ക് നവ നേതൃത്വം
ലണ്ടൻ: കോള്‍ചെസ്റ്റര്‍ മലയാളി കമ്മ്യൂണിറ്റി പൊതുയോഗവും ഭാരവാഹി തെരഞ്ഞെടുപ്പും നടന്നു. പ്രസിഡന്റ് ഷനില്‍ അരങ്ങലത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സെക്രട്ടറി തോമസ് മാറാട്ടുകളം സ്വാഗതവും കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. അജയ് പിള്ള വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികളായി ജോബി ജോര്‍ജ് (പ്രസിഡന്റ്), സീമ ഗോപിനാഥ് (വൈസ് പ്രസിഡന്റ്), അജയ് പിള്ള(സെക്രട്ടറി), നീതു ജിമിന്(ജോയിന്റ് സെക്രട്ടറി), രാജി ഫിലിപ്പ് (ട്രഷറര്‍), റീജാ തോമസ്, (ജോയിന്റ് ട്രഷറര്‍), ആര്‍ട്ട്സ് ആൻഡ് സ്പോര്‍ട്ട്സ് കോര്‍ഡിനേറ്റര്‍ വിനൂ വി. ആര്, ആദര്‍ശ് കുര്യന് എന്നിവരെയും തെരഞ്ഞെടുത്തു. ഓഡിറ്ററായി ബെന്നി വര്‍ഗീസും ചുമതലയേറ്റു.
കൂടാതെ നിലവിലെ യുക്മ പ്രതിനിധികളായി സുമേഷ് മേനോന്, തോമസ് വര്‍ഗീസ്, ടോമി പാരയ്ക്കലും അടുത്ത യുക്മ തെരഞ്ഞെടുപ്പുവരെയും അസോസിയേഷനെ പ്രതിനിധീകരിക്കാനും തീരുമാനിച്ചു. പുതിയതായി ചുമതലയേറ്റ ഭാരവാഹികള്‍ക്ക് കമ്മ്യൂണിറ്റി അംഗങ്ങള്‍ ആശംസകള്‍ അറിയിച്ചു.
|
നെമോ മെറ്റ്ലർ യൂറോവിഷൻ ജേതാവ്
സ്റ്റോക്ക്ഹോം: സ്വീഡനിലെ മാൽമോയിൽ നടന്ന യൂറോവിഷൻ ഗാനമത്സരത്തിന്റെ 68ാം പതിപ്പിൽ നെമോ മെറ്റ്ലർ (24) വിജയം നേടി. ദ കോഡ് എന്ന ഗാനത്തിലൂടെയാണ് നെമോ ഈ നേട്ടം കൈവരിച്ചത്. ഈ ഗാനം അവരുടെ നോൺബൈനറി ഐഡന്റിറ്റിയെ കേന്ദ്രീകരിച്ചുള്ളതാണ്.
യൂറോവിഷനിലെ ആദ്യത്തെ നോൺബൈനറി വിജയിയാണ്. കഴിഞ്ഞ നവംബറിൽ ഇൻസ്റ്റഗ്രാമിലൂടെ ലിംഗഭേദം ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. സ്വിറ്റ്സർലൻഡിന്റെ വടക്കുപടിഞ്ഞാറൻ പ്രദേശത്തെ ബീലില്‍ (ഫ്രഞ്ച് ബിയന്നില്) നഗരത്തിൽ നിന്നുള്ളയാളാണ് നെമോ.
സ്വിറ്റ്സർലൻഡിന്റെ ആൽപ്സ് മേഖലയിലെ വാച്ച് നിർമാണ വ്യവസായത്തിന്റെ കേന്ദ്രവുമാണ് ഈ നഗരം. നിലവിൽ ബർലിനിൽ താമസിക്കുന്ന നെമോയെ സ്വന്തം നഗരത്തിൽ ഔദ്യോഗിക പൊതു സ്വീകരണം നടത്താൻ പദ്ധതിയുണ്ട്.
യൂറോവിഷൻ വിജയത്തിന് ശേഷം നെമോയ്ക്ക് സ്വിറ്റ്സർലൻഡിൽ വീരോചിത സ്വീകരണമാണ് ലഭിച്ചത്. നൂറുകണക്കിന് ആരാധകർ സൂറിക്ക് എയർപോർട്ടിൽ പതാകകളും ബാനറുകളും വീശി നെമോയെ ആവേശത്തോടെ സ്വീകരിച്ചു.
37 രാജ്യങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഫൈനലിൽ നെതർലൻഡസ് അയോഗ്യരായി. ക്രൊയേഷ്യ രണ്ടാം സ്ഥാനവും യുക്രെയ്ൻ മൂന്നാം സ്ഥാനവും നേടി. ഫ്രാൻസ്, ഇസ്രയേൽ, അയർലൻഡ്, ഇറ്റലി, അർമേനിയ, സ്വീഡൻ, പോർച്ചുഗൽ, ഗ്രീസ്, ജർമനി, ലുക്സംബർഗ്, ലിത്വാനിയ, സൈപ്രസ് എന്നീ രാജ്യങ്ങൾ നാലു മുതൽ 15 വരെ സ്ഥാനങ്ങൾ നേടി.
മത്സര സമയത്ത് 1972 ലെ യൂറോവിഷൻ വിജയികളായ സ്വീഡിഷ് സംഗീത ഗ്രൂപ്പായ അബ്ബയുടെ പ്രകടനവും ഉണ്ടായിരുന്നു. ഏകദേശം 400 ദശലക്ഷം റിക്കാർഡുകൾ വിറ്റഴിച്ച അബ്ബ സംഗീത ചരിത്രത്തിലെ ഏറ്റവും വിജയകരമായ ബാൻഡുകളിലൊന്നാണ്.
|
യൂറോപ്പ് ശക്തമാക്കാൻ സംയുക്ത ആഹ്വാനവുമായി ജര്‍മന്‍, ഇറ്റാലിയന്‍, ഓസ്ട്രിയന്‍ പ്രസിഡന്റുമാർ
ബ്രസല്‍സ്: ജൂണ്‍ ആറ് മുതല്‍ ഒന്‍പത് വരെ നടക്കുന്ന യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച സംയുക്ത കത്തില്‍ ജര്‍മനി, ഇറ്റലി, ഓസ്ട്രിയ എന്നിവയുടെ പ്രസിഡന്റുമാർ ശക്തവും ഐക്യവുമായ യൂറോപ്പിന് ആഹ്വാനം ചെയ്തു.തീവ്ര വലതുപക്ഷ പാര്‍ട്ടികള്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്ന തെരഞ്ഞെടുപ്പിന് മുമ്പാണ് ഇത്തരമൊരു ആഹ്വാനം പുറത്തു വന്നത്.
ബഹുസ്വരത, മനുഷ്യാവകാശങ്ങള്‍, നിയമവാഴ്ച എന്നിവയുടെ അടിസ്ഥാന മൂല്യങ്ങള്‍, ഇയുവില്‍ വെല്ലുവിളിക്കപ്പെടുകയാണന്നും സംയുക്തമായി പറഞ്ഞു. ഇവിടെ അപകടത്തിലാകുന്നത് ജനാധിപത്യ ക്രമത്തിന്റെ അടിത്തറയല്ലാതെ മറ്റൊന്നുമല്ലന്നാണ് മൂവരും വ്യക്തമാക്കിയത്. ഓരോ പ്രസിഡന്റുമാരും അവരുടെ രാജ്യത്തിന്റെ ഭരണഘടനകളോടുള്ള ബഹുമാനം ഉറപ്പാക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നവരാണ്.
ഇറ്റലിയില്‍, തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഓഫ് ഇറ്റലി പാര്‍ട്ടി ഒന്നാം സ്ഥാനത്തും 27 ശതമാനം വോട്ടുകളോടെ ക്രെഡിറ്റ് ചെയ്യപ്പെട്ടിരിയ്ക്കയാണ്. ജര്‍മ്മനിയില്‍, ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി 15 ശതമാനം, പ്രധാന മധ്യവലതു പാര്‍ട്ടിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്താണ്.
ഓസ്ട്രിയയില്‍, ഫ്രീഡം പാര്‍ട്ടിയും (എഫ്പിഒ) നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അടിസ്ഥാന ജനാധിപത്യ തത്വങ്ങളെ ചോദ്യം ചെയ്യുന്നവരെ നേരിടാന്‍ കൂടുതല്‍ യൂറോപ്യന്‍ ഐക്യം ആവശ്യമാണെന്നാണ് മൂന്ന് പ്രസിഡന്റുമാരും ആവശ്യപ്പെട്ടത്. ലിബറല്‍ ജനാധിപത്യ ക്രമം യൂറോപ്പിന്റെ ഏകീകരണവുമായി ആഴത്തില്‍ ഇഴചേര്‍ന്നിരിക്കുന്നു.
മൂല്യങ്ങളുടെയും നിയമപരമായ മാനദണ്ഡങ്ങളുടെയും ഒരു യൂറോപ്യന്‍ കമ്മ്യൂണിറ്റിയില്‍ സ്വയം നങ്കൂരമിട്ട്, ജനാധിപത്യ ക്രമത്തിലും സമാധാനത്തിലും അധിഷ്ഠിതമായ ഒരു സഹവര്‍ത്തിത്വമാണ് യൂറോപ്യൻ യൂണിയൻ ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിരിയ്ക്കുന്നത്.
|
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ കലാസാംസ്കാരിക വേദി: ഡോ. വർഗീസ് മൂലൻ മുഖ്യാതിഥി
ലണ്ടൻ: വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന കലാസാംസ്കാരിക വേദിയുടെ 14ാം സമ്മേളനം പ്രമുഖ പ്രവാസി വ്യവസായി ഡോ. വർഗീസ് മൂലൻ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ ഡോ. വർഗീസ് മൂലനെ ആദരിക്കും. ഈ മാസം 25ന് യുകെ സമയം വൈകുന്നേരം മൂന്നിന്, (ഇന്ത്യൻ സമയം 7.30) വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രവാസി കലാകാരൻമാർ പങ്കെടുക്കും.
എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച നടക്കുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസി മലയാളികൾക്ക് അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കുന്നതാണ്.
രണ്ടുമണിക്കൂർ നീണ്ടുനിൽക്കുന്ന ഈ സാംസ്കാരിക സമ്മേളനത്തിന്റെ ആദ്യത്തെ ഒരുമണിക്കൂർ പ്രവാസികൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചാണ് ചർച്ച ചെയ്യപ്പെടുക. ഇതിൽ തെരഞ്ഞെടുത്ത വിഷയങ്ങളെ ആധികാരികമായി പ്രതികരിക്കുവാൻ കഴിയുന്ന ഉദ്യോഗസ്ഥരോ, മന്ത്രിമാരോ പങ്കെടുക്കുന്ന ചർച്ചയായിരിക്കും നടക്കുക.
സമ്മേളനത്തിൽ പ്രവാസവും പ്രവാസി സംരംഭകരും എന്ന വിഷയമാണ് ചർച്ച ചെയ്യപ്പെടുക. എല്ലാ പ്രവാസി മലയാളികളേയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജൺ സ്വാഗതം ചെയ്യുന്നു. ജോളി എം. പടയാട്ടിൽ (പ്രസിഡന്റ്) 04915753181523ജോളി തടത്തിൽ (ചെയർമാൻ) 0491714426264ബാബു തോട്ടപ്പിള്ളി (ജന. സെക്രട്ടറി) 0447577834ഷൈബു ജോസഫ് (ട്രഷറർ).
|
നോർക്ക യുകെ വെയിൽസ് നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ
തിരുവനന്തപുരം: യുകെയിലെ വെയിൽസിലേക്ക് സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന നഴ്സിംഗ് റിക്രൂട്ട്മെന്റ് ജൂണിൽ എറണാകുളത്ത് നടക്കും. ജൂണ്‍ ആറു മുതൽ എട്ടു വരെ ഹോട്ടൽ താജ് വിവാന്തയിലാണ് അഭിമുഖങ്ങൾ.
നഴ്സിംഗിൽ ബിരുദം അല്ലെങ്കിൽ ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയും ആറുമാസത്തെ പ്രവൃത്തിപരിചയവും വേണം. മെഡിക്കൽ, സർജിക്കൽ, എമർജൻസി, പീഡിയാട്രിക്, ന്യൂറോസർജറി, റീഹാബിലിറ്റേഷൻ, പെരിഓപ്പറേറ്റീവ്, അല്ലെങ്കിൽ ജനറൽ നഴ്സിംഗ് സ്പെഷാലിറ്റികളിലെ പ്രവൃത്തിപരിചയമുളളവർക്ക് അപേക്ഷിക്കാം.
ഇതോടൊപ്പം സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഐഇഎൽടിഎസ് സ്കോർ ഏഴ് (റൈറ്റിംഗിൽ 6.5) അല്ലെങ്കിൽ സ്പീക്കിംഗ്, റീഡിംഗ്, ലിസണിംഗ് എന്നിവയിൽ ഒഇടി ബി (റൈറ്റിംഗിൽ സി+), നഴ്സിംഗ് ആൻഡ് മിഡ്വൈഫറി കൗണ്‍സിൽ രജിസ്ട്രേഷൻ യോഗ്യത എന്നിവയുള്ളവർക്ക് അപേക്ഷിക്കാം.
വിശദമായ സിവി, ഐഇഎൽടിഎസ്/ഒഇടി സ്കോർ കാർഡ്, പാസ്പോർട്ടിന്റെ പകർപ്പ് എന്നിവ സഹിതം uknhs.norka<\@>kerala.gov.in, rcrtment.norka<\@>kerala.gov.in എന്നീ ഇമെയിൽ വിലാസങ്ങളിലേയ്ക്ക് ഈ മാസം 24 നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഇൻചാർജ് അജിത്ത് കോളശേരി അറിയിച്ചു.
ഐഇഎൽടിഎസ്/ഒഇടി, സിബിടി, എൻഎംസി അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇംബേഴ്മെന്റിന് അർഹതയുണ്ടാകും. യുകെയിൽ വിമാനത്താവളത്തിൽ നിന്നും താമസസ്ഥലത്തേയ്ക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, ഒഎസ്സിഇ പരീക്ഷയുടെ ചെലവ് എന്നിവയും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ലഭിക്കും.
എൻഎംസി രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും എൻഎംസി രജിസ്ട്രേഷനു ശേഷം ബാൻഡ് 5 ശന്പള പരിധിയും 5,199 പൗണ്ട് മൂല്യമുള്ള അഞ്ചു വർഷം വരെ സ്പോണ്‍സർഷിപ്പിനും അർഹതയുണ്ടാകും.
വിശദവിവരങ്ങൾ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്സൈറ്റുകളിൽ ലഭിക്കും. അല്ലെങ്കിൽ 04712770536, 539, 540, 577 എന്നീ നന്പറുകളിലോ 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടാം.
|
പ്രവാസജീവിതത്തിൽ വിശ്വാസ പൈതൃകങ്ങൾ കാത്തുസൂക്ഷിക്കണം: മാർ റാഫേൽ തട്ടിൽ
ഡബ്ലിൻ: പ്രവാസജീവിതത്തിൽ വിശ്വാസപൈതൃകങ്ങൾ കാത്തുസൂക്ഷിക്കണമെന്ന് മേജർ ആർച്ചു ബിഷപ് മാർ റാഫേൽ തട്ടിൽ. അയർലൻഡിൽ സീറോമലബാർ സഭ ദേശീയ തീർഥാടനത്തോടനുബന്ധിച്ചു നോക്ക് ദേവാലയത്തിൽ നടന്ന തിരുകർമ്മങ്ങൾക്ക് മുഖ്യ കാർമികത്വം വഹിച്ചു സംസാരിക്കുകയായിരുന്നു മേജർ ആർച്ചുബിഷപ്.
വിദേശത്തായിരിക്കുന്നത് മാവിൽ ചേർത്ത പുളിമാവിന് തുല്യമാണ്. നാട് തെറ്റായ വഴികളിലൂടെ ഓടുമ്പോൾ അതിനോടൊപ്പം ചേരരുതെന്നും ഈയവസരത്തിൽ വിശ്വാസങ്ങളെ മുറുകെപ്പിടിച്ചു മുന്നേറണം. നിങ്ങളെ വേർതിരിക്കുന്ന ഒരു ഐഡന്ററ്റിയുണ്ട്.
അത് നിങ്ങളുടെ കുലീനത്വവും നിങ്ങളുടെ കുടുംബത്തിന്റെ കുരുത്തമാണ്. നമ്മുടെ പൈതൃക വിശ്വാസത്തോടുള്ള അടുപ്പമാണ് ഇത് കാട്ടി തരുന്നത്. ഇതിനാൽ നമ്മുടെ വിശ്വാസത്തിന്റെ പൈതൃകങ്ങൾ കാത്തു സൂക്ഷിക്കാനുള്ള പോരാട്ടമാണ് പ്രവാസകാലഘട്ടമെന്നും നാട് വിട്ടു വിദേശത്തെത്തിയ കുടിയേറ്റക്കാർ എല്ലാ അർഥത്തിലും മിഷനറിമാരാണെന്നും മേജർ ആർച്ചുബിഷപ് പറഞ്ഞു.
മിഷൻ പ്രവർത്തനങ്ങൾ ബലപ്പെടുത്താനുള്ള തീവ്രശ്രമങ്ങൾ നമ്മൾ ഓരൊരുത്തരും നടത്തണം. പ്രവാസ നാട്ടിലായിരിക്കുന്നത് പൂർവപിതാക്കന്മാരുടെ വിശ്വാസം ഉയർത്തിപ്പിടിക്കുന്നത്തോടൊപ്പം നാമോരുത്തരും വിശ്വാസത്തിന്റെ മൂലക്കല്ലുകൾ കാത്തുസൂക്ഷിക്കണം.
വിശ്വാസ പരിശീലനത്തിന്റെയും പ്രയോഗത്തിന്റെയും മാർഗങ്ങളെ നഷ്ടപ്പെടുത്താൻ പാടില്ല. സഭ നൽകുന്ന മതബോധന വിശ്വാസ പരിശീലനം എന്ത് വില കൊടുത്തും കാത്ത് സൂക്ഷിക്കണം. ഇതിന്റെ മെച്ചം കുട്ടികൾ വലുതാവുമ്പോൾ ലഭ്യമാവുമെന്നും ഇത്തരം വിശ്വാസ പരിശീലനം കുഞ്ഞുങ്ങളെ നല്ല ജീവിതശൈലിയിലേക്കു നയിക്കപ്പെടുമെന്നും മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ കൂട്ടിച്ചേർത്തു .
യൂറോപ്പ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ എന്നിവരും അയർലൻഡിലെ മുഴുവൻ വൈദികരും സഹകാർമികരായിരുന്നു.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽക്കുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും ആയിരക്കണക്കിന് വിശ്വാസികൾ ഒത്തുചേർന്നു. അയർലൻഡിലെ സീറോ മലബാർ സഭയുടെ 37 വിശുദ്ധ കുർബാന സെന്ററുകളിൽ നിന്നുള്ളവരാണ് മരിയൻ തീർഥടനത്തിനത്തിൽ പങ്കെടുത്തത്.
രാവിലെ നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും തുടർന്ന് ആഘോഷമായ സീറോ മലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടന്നു . അയർലൻഡിലെ മുഴുവൻ സീറോ മലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുത്തു.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും, ബൈബിൾ ക്വിസ്സ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (A Level /GCSE Northern Ireland) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ആദരിച്ചു .
അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും തീർഥാടനത്തിൽ മേജർ ആർച്ചുബിഷപ് പൊന്നാടയണിയിച്ചു ആദരിച്ചു.
അയർലൻഡിലെ മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും, യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.
ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസീസ് മാർപാപ്പായും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വിശുദ്ധ മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.
വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിലെത്തി അനുഗ്രഹം പ്രാപിക്കുന്നത്.
|
വിയന്ന അന്താരാഷ്ട്ര വോളിബോൾ കിരീടം പാലാ സിക്സസിന്
വിയന്ന: വിയന്ന മലയാളി അസോസിയേഷൻ സംഘടിപ്പിച്ച അന്താരാഷ്ട്ര വോളിബോൾ കിരീടം ഇന്ത്യയിൽ നിന്നുള്ള പാലാ സിക്സസ് സ്വന്തമാക്കി. ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായിയാണ് അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിച്ചത്.
രണ്ടു ഗ്രൂപ്പുകളിലായി പത്തോളം ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു. സെമി ഫൈനലിൽ യുകെയിൽനിന്നുള്ള ലിവർപൂളിനെ തോൽപ്പിച്ച് ഇംഗ്ലണ്ടിൽ നിന്നുള്ള ബർമിംഗ്ഹാം ഗ്രൂപ്പ് എയിൽ ഫൈനലിൽ പ്രവേശിച്ചപ്പോൾ ഓസ്ട്രേലിയയിൽ നിന്നുള്ള ഓസി ഇന്ത്യൻ സ്പോർസ് ക്ലബിനെ തോൽപ്പിച്ചാണ് പാലാ സിക്സസ് ബി ഗ്രൂപ്പിൽനിന്ന് ഫൈനലിൽ പ്രവേശിച്ചത്.
ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിപിൻ ജോർജിന്റെ നേതൃത്വത്തിൽ ഇറങ്ങിയ പാലാ സിക്സസ് മിന്നും പ്രകടനം കൊണ്ട് ആദ്യ സെറ്റ് സ്വന്തമാക്കി. വീറും വാശിയുമേറിയ രണ്ടാം സെറ്റ് ബർമിംഗ്ഹാം സ്വന്തമാക്കി.
അളന്നു കുറിച്ച പാസ്സുകളും തീ പാറുന്ന ഷോർട്ടുകളും കറയറ്റ പ്ലെയിസിംഗുകളും കൊണ്ട് ഇഞ്ചോടിഞ്ച് പോരാടിയ മൂന്നാം സെറ്റിൽ ത്രസിപ്പിക്കുന്ന വിജയം പാലാ സിക്സസ് സ്വന്തമാക്കി.
വിപിൻ കുടിയിരിക്കലും മാത്യൂസ് ചിറയിൻകാലയുമാണ് കമന്ററി ബോക്സിലൂടെ മത്സരത്തിന്റെ ആവേശം കാണികളിലേക്ക് എത്തിച്ചത്. ടൂർണമെന്റ് വിജയികൾക്ക് മലയാളി അസോസിയേഷന്റെ പ്രഥമ പ്രസിഡന്റ് ജോസ് കിഴക്കേക്കരയുടെ മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി.
യഥാക്രമം രണ്ടും മൂന്ന് സ്ഥാനക്കാർക്ക് ജെറി മെമ്മോറിയൽ, ലിൻസ് പിടക്കുടി മെമ്മോറിയൽ ട്രോഫിയും കാഷ് പ്രൈസും നൽകി. പാലാ സിക്സസിൽ നിന്നും ബെസ്റ്റ് ലിഫ്റ്ററായി ജനീഷ് ജോർജിനെയും ബെസ്റ്റ് അറ്റാക്കറായി വിപിൻ ജോർജിനെയും തെരഞ്ഞെടുത്തു. ബസ്റ്റ് ഓൾറൗണ്ടർ ട്രോഫിക്ക് മാൾട്ടയിൽ നിന്നുള്ള കാർഡിഫ് ടീം അംഗം ബിനീഷ് അർഹനായി.
കളി മികവുകൊണ്ടും കാണികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായ ടൂർണമെന്റ് വിയന്ന മലയാളി അസോസിയേഷന്റെ ചരിത്രത്തിന്റെ ഭാഗമായി മാറി എന്ന് പ്രസിഡന്റ് സുനീഷ് മുണ്ടിയാനിക്കൽ അറിയിച്ചു.
സ്പോർട്സ് ക്ലബ് സെക്രട്ടറി രഞ്ജിത് കുറുപ്പ്, വൈസ് പ്രസിഡന്റ് ബാബു പോൾ തട്ടിൽ എന്നിവർ ടൂർണമെന്റിന് നേതൃത്വം കൊടുത്തു. ടൂർണമെന്റ് വിജയകരമാക്കുവാൻ പങ്കുവഹിച്ച കോഓർഡിനേറ്റർ ലിന്റോ പാലക്കുടിക്കും എല്ലാ കമ്മിറ്റി അംഗങ്ങൾക്കും ജനറൽ സെക്രട്ടറി സോണി ജോസഫ് ചേന്നങ്കര നന്ദി അറിയിച്ചു.
|
കലാഭവൻ ലണ്ടൻ ഒരുക്കുന്ന ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ ജൂലൈ 13ന്
ലണ്ടൻ: യുകെയിലെ ഇന്ത്യൻ കലാപ്രതിഭകൾക്ക് ഒരു സുവർണ വേദിയുമായി കലാഭവൻ ലണ്ടൻ. "ബ്രിട്ടൻസ് ഗോട്ട് ടാലെൻസ്' മാതൃകയിൽ "ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ' സംഘടിപ്പിക്കുന്നു. ആദ്യ പരിപാടി ലണ്ടനിൽ വച്ചാണ് നടക്കുന്നത്.
യുകെയിലേക്ക് ജോലിക്കും പഠന ആവിശ്യങ്ങൾക്കുമായി കുടിയേറിയ ഇന്ത്യക്കാർക്ക് അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദി ഒരുക്കുകയാണ് ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോയിലൂടെ ലക്ഷ്യമിടുന്നത്.
ആദ്യ ഷോ ഈസ്റ്റ് ലണ്ടനിലെ ഹോൺചർച്ചിലുള്ള കാമ്പ്യൻ അക്കാദമി ഹാളിൽ വച്ച് ജൂലൈ 13ന് ഉച്ചയ്ക്ക് ഒന്ന് മുതലാണ് നടക്കുന്നത്. സംഗീതത്തിനും നൃത്തത്തിനും അഭിനയത്തിനും പ്രാധാന്യം നൽകുന്നതാണ് ദി ഗ്രേറ്റ് ഇന്ത്യൻ ടാലെന്റ് ഷോ.
ആദ്യ ഷോയിൽ മ്യൂസിക്, ഡാൻസ്, സൗന്ദര്യ മത്സരം എന്നിവ സംഘടിപ്പിക്കും. ടാലെൻസ് ഷോയിൽ ഇത്തവണ മത്സരങ്ങൾ ഉണ്ടാകില്ല. മ്യൂസിക്, ഡാൻസ് തുടങ്ങിയവയിൽ പ്രധാനമായും ഗ്രൂപ്പ് പെർഫോമൻസിനായിരിക്കും മുൻഗണന നൽകുക.
സൗന്ദര്യ മത്സരങ്ങൾ മിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, മിസ്റ്റർ ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ, മിസിസ് ഇന്ത്യ ഗ്രേറ്റ് ബ്രിട്ടൻ എന്നീ വിഭാഗങ്ങളിൽ ആയിരിക്കും മത്സരങ്ങൾ. കാഷ് അവാർഡുകളും മറ്റ് ആകർഷകങ്ങളായ സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും വിജയികൾക്ക് ലഭിക്കും.
ഓരോ വിഭാഗത്തിലും മൂന്ന് ടൈറ്റിൽ വിന്നേഴ്സിനെ കൂടാതെ നിരവധി സബ് ടൈറ്റിൽ വിന്നേഴ്സിനെയും തെരഞ്ഞെടുക്കും. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത നേടുന്നവർക്ക് ആവിശ്യമായ പരിശീലനം നൽകും.
അതേസമയം, കലാഭവൻ ലണ്ടൻ യുകെയിൽ സ്വന്തമായി ഒരു പ്രഫഷണൽ മ്യൂസിക് ബാൻഡ് ആരംഭിക്കുമെന്നും അറിയിച്ചു. യുകെയിലുള്ള ഗായകർക്കും ഉപകരണ വാദ്യ സംഘത്തിനും ഒപ്പം മലയാള ചലച്ചിത്ര ഗാനരംഗത്തെ പ്രശസ്തരെ കൂടി ഉൾപ്പെടുത്തി ആയിരിക്കും മ്യൂസിക് ബാൻഡ് പെർഫോമൻസുകൾ പ്ലാൻ ചെയ്യുന്നത്.
താത്പര്യമുള്ളവർ കലാഭവൻ ലണ്ടനുമായി ബന്ധപ്പെടണമെന്ന് ജയ്സൺ ജോർജ് (ഡയറക്ടർ കലാഭവൻ ലണ്ടൻ) അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: 078 416 13973, മെയിൽ: [email protected].
|
പീറ്റര്‍ ചേരാനലൂര്‍ നയിക്കുന്ന സ്നേഹ സംഗീത രാവ് ഞായറാഴ്ച
ലണ്ടൻ: ഹീത്രു ടീം അവതരിപ്പിക്കുന്ന പുതുമായര്‍ന്ന സംഗീതവിരുന്ന് ഞായറാഴ്ച വൈകുന്നേരം 6.30ന് വെസ്റ്റ് ലണ്ടനിലെ സെന്റ് മേരീസ് ചര്‍ച്ച് ഹാളില്‍ വച്ച് നടത്തപ്പെടും. "ഇസ്രയേലിന് നാഥനായി വാഴുമേക ദൈവം...' എന്ന ഹിറ്റ് ഗാനത്തിന്റെ ശില്പി പീറ്റര്‍ ചേരാനലൂരിന്റെ നേതൃത്വത്തിലാണ് ഗാനനിശ അരങ്ങേറുന്നത്.
സ്നേഹസങ്കീര്‍ത്തനം എന്ന മുന്‍ സംഗീത പരിപാടിയുടെ രണ്ടാം സീസണായിട്ടാണ് സ്നേഹ സംഗീത രാവ് അരങ്ങേറുക. മുന്തിയ ശബ്ദ വെളിച്ച വിന്യാസവും കൂറ്റന്‍ ഡിജിറ്റല്‍ വാളും പരിപാടിയെ വര്‍ണാഭമാക്കും.
ടിവി ബാലതാരം മേഘ്ന, ക്രിസ്റ്റകല, ഗായകന് ലിബിന് സ്കരിയ, ബൈജു കൈതാരം, ചാര്‍ളി ബഹറിന്‍ തുടങ്ങിയവർ പരിപാടിയുടെ ഭാഗമാകും. ഹാളിനോടു ചേര്‍ന്ന് വിപുലമായ സൗജന്യ കാര്‍ പാര്‍ക്കിംഗ് സംഘാടകർ ഒരുക്കിയിട്ടുണ്ട്.
|
ജര്‍മനിയില്‍ ജനന നിരക്കും വിവാഹ നിരക്കും കുറഞ്ഞതായി റിപ്പോർട്ട്
ബെര്‍ലിന്‍: ജര്‍മനിയിലെ ജനന നിരക്കും വിവാഹ നിരക്കും 2013ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസ് വ്യാഴാഴ്ച പുറത്തുവിട്ട പ്രാഥമിക കണക്കുകള്‍ പ്രകാരം, 2023ല്‍ ജര്‍മനിയില്‍ 6,93,000 കുട്ടികളാണ് ജനിച്ചത്.
2022നെ അപേക്ഷിച്ച് ഈ സംഖ്യ 6.2 ശതമാനത്തിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തിന്റെ കിഴക്കന്‍ ഭാഗത്താണ് ജനന നിരക്കിൽ വൻ ഇടിവുണ്ടായത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് കിഴക്കന്‍ ജര്‍മനിയില്‍ 9.2 ശതമാനത്തിന്റെ കുറവുണ്ടായി.
ജര്‍മനിയിലെ വിവാഹങ്ങളും കുറഞ്ഞു
2023ലെ വിവാഹങ്ങളുടെ എണ്ണവും മുന്‍വര്‍ഷത്തേക്കാള്‍ 7.6 ശതമാനം കുറഞ്ഞ് ഏകദേശം 3,61,000 ആയി. 2022ല്‍ ജര്‍മനിയില്‍ 3,90,743 വിവാഹങ്ങൾ രജിസ്റ്റർ ചെയ്തു.
കണക്കുകള്‍ പ്രകാരം, 1950ല്‍ വിവാഹ രജിസ്ട്രേഷൻ ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ വിവാഹങ്ങള്‍ നടന്ന രണ്ടാമത്തെ വര്‍ഷമാണിത്.
2021ലാണ് ഏറ്റവും കുറവ് വിവാഹങ്ങള്‍ രജിസ്റ്റർ ചെയ്തത്. 3,57,785 വിവാഹങ്ങൾ. കോവിഡിനെ തുടർന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ആണ് ഇതിന് കാരണമായത്.
|
ഒളിമ്പിക് ദീപം ഫ്രാന്‍സിലെത്തി
പാരീസ്: പാരീസില്‍ ഈ വർഷം നടക്കുന്ന ഒളിമ്പിക്സിന്റെ ദീപം ഫ്രഞ്ച് മണ്ണിലെത്തി. തെക്കന്‍ തുറമുഖ നഗരമായ മാര്സെയിലാണ് ദീപം എത്തിയത്. 128 വർഷം പഴക്കമുള്ള മൂന്നു പായ്മരങ്ങളുള്ള കപ്പലിലാണ് ഗ്രീസിൽനിന്നുള്ള 12 ദിവസത്തെ യാത്രയ്ക്കുശേഷം ദീപം ഫ്രാൻസിലെത്തിച്ചത്.
ഒളിമ്പിക്സ് സ്വര്‍ണമെഡല്‍ ജേതാവായ നീന്തല്‍ താരം ഫ്ലോറന്റ് മാനൗഡുവാണ് ദീപം കരയിലെത്തിച്ചത്. ദീപത്തെ അഭിവാദ്യം ചെയ്യാന്‍ തെക്കന്‍ ഫ്രഞ്ച് തുറമുഖമായ മാര്‍സെയില്‍ പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ്‍ ഉൾപ്പെട്ട പതിനായിരക്കണക്കിന് കാഴ്ചക്കാര്‍ എത്തിയിരുന്നു.
ദീപത്തിന്റെ വരവോടെ രാജ്യം ഒളിന്പിക്സിന്റെ തിരക്കിലേക്ക് പ്രവേശിക്കുകയാണെന്ന് ഇമ്മാനുവല്‍ മാക്രോണ്‍ പറഞ്ഞു.
|
ബെന്യാമിനും ജി.ആർ. ഇന്ദുഗോപനും റോമിലെ പ്രവാസി മലയാളി സംഘടനകൾ സ്വീകരണം നൽകി
റോം: റോമിലെ പ്രവാസി സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ തന്തുരി റസ്റ്ററന്റിൽ നടന്ന ചടങ്ങിൽ ബെന്യാമിൻ, ജി.ആർ. ഇന്ദുഗോപൻ എന്നിവർക്ക് പ്രവാസി മലയാളി സംഘടനങ്ങൾ സ്വീകരണം നൽകി. അലിക് ഇറ്റലിയെന്ന സംഘടനയുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ബെന്നി വെട്ടിയാടൻ അധ്യക്ഷത വഹിച്ചു.
ലിയോ പത്താമൻ മാർപാപ്പയുടെ സ്ഥാനോഹരണ വേളയിൽ സമ്മാനിക്കുന്നതിനായി കൊച്ചിയിൽ നിന്ന് ലിസ്ബൺ വഴി റോമിലേക്ക് കൊണ്ടു വന്ന ആനയെക്കുറിച്ച് ജി.ആർ. ഇന്ദുഗോപൻ എഴുതിയ "ആനോ' എന്ന നോവലിന്റെ ഓർമയിൽ ആനയെ കൊണ്ടുവന്ന വഴിയിലൂടെ ലിസ്ബൺ മുതൽ റോം വരെ നടത്തിയ യാത്രയെക്കുറിച്ച് അദ്ദേഹം വിവരിച്ചു.
ഫാ. അനൂപ്, ഫാ. ജോമിഷ്,അലിക് ജോയിന്റ് സെക്രട്ടറി ഗോപകുമാർ, പ്രവാസി കേരള കോൺഗ്രസ് മാണി വിഭാഗം രക്ഷാധികാരി എബിൻ പരിക്കാപ്പള്ളിൽ, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി ജെജി മാത്യു, ഒഐസിസി പ്രസിഡന്റ് ഷൈൻ ലോപ്പസ്, സന്തോഷ് തോമസ്, ജോയ് ഇരിമ്പൻ, സിബു ഇരിമ്പൻ, ബിബിൻ തന്തൂരി, റജി, റാഫി കണ്ണൻ, ജെറ്റി ബിബിൻ, മോളി, ബിന്ദു, ലിൻസി റാഫി, അലിക് കൗൺസിലർ ബിജു ചിറയത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സ്നേഹ വിരുന്നോട് കൂടി യോഗം സമാപിച്ചു.
|
ഓൾ യൂറോപ്പ് വടംവലി മത്സരം അയർലൻഡിൽ ഒക്ടോബർ അഞ്ചിന്
ദ്രോഘട: അയർലൻഡിലെ ചരിത്ര പോരാട്ടങ്ങളുടെ ഓർമകൾ ഉറങ്ങുന്ന പൗരാണിക പട്ടണമായ ദ്രോഘടയിൽ, ദ്രോഘട ഇന്ത്യൻ അസോസിയേഷനും(ഡിഎംഎ) റോയൽ ക്ലബ് ദ്രോഘടയും സംയുക്തമായി ഒരുക്കുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ അഞ്ചിന് രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം ആറ് വരെ നടത്തപ്പെടുന്നു.
അയർലൻഡിൽ ആദ്യമായി നടത്തപ്പെടുന്ന ഓൾ യൂറോപ്പ് വടംവലി മത്സരത്തിനോട് അനുബന്ധമായി ഇന്ത്യൻ ഫുഡ് ഫെസ്റ്റും കുട്ടികളുടെ എന്റർടൈമെന്റ് പ്രോഗ്രാമുകളും ഉണ്ടായിരിക്കുന്നതാണ്.
വിശ്വാസ് ഫുഡ്സ് മുഖ്യ സ്പോൺസറായും ബ്ലൂചിപ്പ്, ബ്രെഫ്നി സൊല്യൂഷൻസും എന്നിവർ പവർ സ്പോൺസർമാരായും നടത്തപ്പെടുന്ന വടംവലി മത്സരത്തിൽ ഫിനാൻസ് ചോയ്സ്, ഡെലിസിയ കാറ്ററിംഗ് എന്നീ കമ്പനികൾ സഹസ്പോൺസർമാരായി കൈകോർക്കുന്നു.
ഒന്നാം സമ്മാനം: 2024 യൂറോയും സ്വർണ്ണകപ്പും (എവറോളിംഗ് ട്രോഫി) രണ്ടാം സമ്മാനം: 1001 യൂറോയും വെള്ളികപ്പും (എവറോളിംഗ് ട്രോഫി ) മൂന്നാം സമ്മാനം: 501 യൂറോയും വെങ്കലകപ്പും (എവറോളിംഗ് ട്രോഫി) നൽകുന്നു.
യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി വരുന്ന ഏഴ് പേർ ഉൾപ്പെടുന്ന (595 കിലോ ഭാരം) കരുത്തുറ്റ ടീമുകൾ ആയിരിക്കും. അയർലൻഡിലെ പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം കൺകുളിർക്കെ കാണുന്നതിനും ആസ്വദിക്കുന്നതിനും ദ്രോഘട ഇന്ത്യൻ അസോസിയേഷനും റോയൽ ക്ലബും യൂറോപ്പിലുള്ള എല്ലാ കായിക പ്രേമികൾക്കും അവസരം ഒരുക്കുന്നു.
ഐറിഷ് കാൻസർ സൊസൈറ്റിക്ക് ഒരു സഹായഹസ്തവുമായി കൂടിയാണ് സംഘാടകർ ഈ മെഗാ മേള സംഘടിപ്പിക്കുന്നത്. അയർലൻഡിൽ നടക്കുന്ന പ്രഥമ ഓൾ യൂറോപ്പ് വടംവലി മത്സരം ആവേശോജ്വലമായി നടത്തുവാൻ സംയുക്ത സംഘാടക സമിതി പ്രവർത്തനങ്ങൾ ആരംഭിച്ചു.
മത്സര രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും: Jithin +353 85 759 8893 , Emi +353 89 211 5979, vishal +353 89 227 9618, Yesudas +353 87 311 2546.
|
ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ 24ന് ബാസിൽഡനിൽ
ലണ്ടൻ: ലണ്ടൻ റീജിയണൽ നൈറ്റ് വിജിൽ പ്രശസ്ത ധ്യാന ഗുരുവും സീറോമലബാർ ലണ്ടൻ റീജിയൺ കോഓർഡിനേറ്ററുമായ ഫാ. ജോസഫ് മുക്കാട്ടും ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നയിക്കും.
ബാസിൽഡനിലെ ഹോളി ട്രിനിറ്റി ദേവാലയത്തിൽ വച്ചാണഅ നൈറ്റ് വിജിൽ ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്. ബാസിൽഡനിൽ വച്ചു നടത്തപ്പെടുന്ന നൈറ്റ് വിജിൽ, പരിശുദ്ധ ജപമാല സമർപ്പണത്തോടെ വൈകുന്നേരം ആറരക്ക് ആരംഭിക്കും.
വിശുദ്ധ കുർബാന, പ്രെയ്സ് & വർഷിപ്പ്, തിരുവചന ശുശ്രുഷ, ആരാധന തുടർന്ന് സമാപന ആശീർവ്വാദത്തോടെ രാത്രി പതിനൊന്നു മണിക്ക് അവസാനിക്കും . കുമ്പസാരത്തിനും, കൗൺസിലിംഗിനും സൗകര്യം ഒരുക്കിയിട്ടുണ്ട്.
പരിശുദ്ധ അമ്മയുടെ വണക്കത്തിനായി തിരുസഭ പ്രത്യേകമായി നീക്കി വച്ചിരിക്കുന്ന മേയ് മാസത്തിൽ ക്രമീകരിച്ചിരിക്കുന്ന, അനുഗ്രഹീത ദൈവീക കൃപകളുടെ കലവറയായ നൈറ്റ് വിജിലിലേക്ക് ഏവരെയും സസ്നേഹം സ്വാഗതം ചെയ്യുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: മനോജ് 07848808550മാത്തച്ചൻ വിളങ്ങാടൻ 07915602258
നൈറ്റ് വിജിൽ സമയം: മേയ് 24, രാത്രി 6:30 മുതൽ 11:00 വരെ.
HOLY TRINITY CATHOLIC CHURCH, BASILDON,SS15 5AD.
|
അഭിഷേകാഗ്നി കൺവൻഷൻ ശനിയാഴ്ച
ബർമിംഗ്ഹാം: പരിശുദ്ധ ദൈവമാതാവിനോടുള്ള മേയ് മാസ വണക്കത്തിൽ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷൻ ശനിയാഴ്ച ബർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.
യുകെ മലയാളി കുടിയേറ്റത്തിന്റെ ചരിത്രത്തോടൊപ്പം നടന്ന് ഏവർക്കും കരുതലേകിയ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വികാരി ജനറാൾ മോൺസിഞ്ഞോർ സജി മലയിൽ പുത്തൻപുര മുഖ്യ കാർമികത്വം വഹിക്കും.
അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചനപ്രഘോഷകൻ ഫാ. സാംസൺ മണ്ണൂർ, അഭിഷേകാഗ്നി കാത്തലിക് മിനിസ്ട്രി യുകെയുടെ നേതൃത്വം ഫാ. ഷൈജു നടുവത്താനിയിൽ എന്നിവർ കൺവൻഷൻ നയിക്കും. ബർമിംഗ്ഹാം അതിരൂപതയിലെ ഫാ. സ്റ്റീവൻ ഫ്ലമിംഗും പങ്കെടുക്കും.
പ്രശസ്തമായ അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിന്റെ ഇന്നത്തെ ഡയറക്ടർ ഫാ. സോജി ഓലിക്കൽ 2009 ൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച കൺവൻഷൻ 2023 മുതൽ റവ.ഫാ സേവ്യർ ഖാൻ വട്ടായിലിന്റെ ആത്മീയ നേതൃത്വത്തിൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ചകളിലും നടത്തപ്പെടുന്നത്.
മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ, അഞ്ച് വയസു മുതലുള്ള കുട്ടികൾക്ക് ക്ലാസ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിംഗിനുമുള്ള സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച കൺവൻഷന്റെ ഭാഗമാകും . ശുശ്രൂഷകൾ രാവിലെ എട്ടിന് ആരംഭിച്ച് വൈകിട്ട് നാലിന് സമാപിക്കും .
സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവൽക്കരണം ലക്ഷ്യമാക്കി യുകെയിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച ബൈബിൾ കൺവൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്ക്ക് താങ്ങായി നിലകൊള്ളുകയാണ്.
വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ് വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും. മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും എഎഫ്സിഎം മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിംഗ്ഡം, ടീൻസ് ഫോർ കിംഗ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും.
കൺവൻഷനിലുടനീളം കുമ്പസാരത്തിനും സ്പിരിച്വൽ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കുന്നതാണ്. ഇംഗ്ലീഷ്, മലയാളം ബൈബിൾ , മറ്റ് പ്രാർത്ഥന പുസ്തകങ്ങൾ, ജപമാല, തിരുസ്വരൂപങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ് ബുക്ക് മിനിസ്ട്രി കൺവൻഷനിൽ പ്രവർത്തിക്കും.
അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരേ പ്രാർഥനയുടെ കോട്ടകൾ തീർത്തുകൊണ്ട്, ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന, ജപമാല, വി. കുർബാന, വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവൻഷനിലേക്ക്, അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും എഎഫ്സിഎം യുകെ കുടുംബവും ഏവരെയും യേശുനാമത്തിൽ ക്ഷണിക്കുന്നതായി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ഷാജി ജോർജ് 07878 149670, ജോൺസൺ +44 7506 810177, അനീഷ് 07760 254700, ബിജുമോൻ മാത്യു 07515 368239, ജോസ് കുര്യാക്കോസ് 07414 747573,ബിജുമോൻ മാത്യു 07515 368239.
വിലാസം: Bethel Convention Centre, Kelvin Way, West Bromwich,Birmingham B707JW.
കൺവൻഷൻ സെന്ററിന്റെ ഏറ്റവും അടുത്തുള്ള ട്രെയിൻ സ്റ്റേഷൻ, Sandwell & Dudley West Bromwich B70 7JD.
|
അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു
ഡബ്ലിൻ: അയർലൻഡിൽ മേയ്ദിന അനുസ്മരണം സംഘടിപ്പിക്കുന്നു. ക്രാന്തി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ശനി, ഞായർ ദിവസങ്ങളിലാണ്(മേയ് 11 ,12) പരിപാടി. എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി. ഇളയിടം മുഖ്യാതിഥിയായി പങ്കെടുക്കും.
ശനിയാഴ്ച ഡബ്ലിൻ ഓൾഡ് എയർപോർട്ട് റോഡിലുള്ള കാൾട്ടൻ ഹോട്ടലിലും ഞായറാഴ്ച വാട്ടർഫോർഡ് ഡബ്ല്യുഎഎംഎ ഹാളിലുമാണ് പരിപാടി. ഡബ്ലിനിൽ ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ആറ് വരെയും വാട്ടർഫോർഡിൽ വൈകുന്നേരം നാലു മുതൽ ഏഴ് വരെയുമാണ് അനുസ്മരണം നടക്കുക.
ക്രാന്തിയുടെ മേയ്ദിന അനുസ്മരണ പരിപാടിയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.
|
സീറോമലബാർ സഭ നോക്ക് തീർഥാടനം; മാർ റാഫേൽ തട്ടിൽ അയർലൻഡിലെത്തി
ഡബ്ലിൻ: ശനിയാഴ്ച നടക്കുന്ന അയര്‍ലൻഡ് സീറോമലബാര്‍ സഭയുടെ നാഷണൽ നോക്ക് തീർഥാടനത്തിൽ പങ്കെടുക്കുന്നതിനായി മേജർ ആർച്ചുബിഷപ് മാർ റാഫേൽ തട്ടിൽ, യൂറോപ് അപ്പൊസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത് എന്നിവർ അയർലൻഡിലെത്തി. ഡബ്ലിൻ വിമാനത്താവളത്തിൽ ഇരുവർക്കും ഉജ്വല സ്വീകരണം നൽകി.
അയർലൻഡ് സീറോമലബാർ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ഫാ. സെബാൻ സെബാസ്റ്റ്യൻ വെള്ളാമത്തറ, കാറ്റിക്കിസം ഡയറക്ടർ ഫാ, റോയ് വട്ടക്കാട്ട്, അയർലൻഡ് സീറോമലബാർ സഭയുടെ ട്രസ്റ്റിമാരായ ജൂലി റോയ്, സീജോ കാച്ചപ്പിള്ളി, ഡബ്ലിൻ സോണൽ സെക്രട്ടറി ബിനുജിത്ത് സെബാസ്റ്റ്യൻ, മറ്റു ട്രസ്റ്റിമാരും വിവിധ ഡിപ്പാർട്ട്മെന്റ് സെക്രട്ടറിമാരും ചേർന്നാണ് സ്വീകരണം നൽകിയത്.
ശനിയാഴ്ച (മേയ് 11) നടക്കുന്ന തീർഥാടനത്തോട് അനുബന്ധിച്ചു നോക്ക് ദേവാലയത്തിൽ നടക്കുന്ന തിരുകർമങ്ങൾക്ക് മാർ റാഫേൽ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും.
യൂറോപ് അപ്പസ്റ്റോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്ത്, സീറോമലബാർ സഭ അയർലൻഡ് നാഷണൽ കോഓർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടിൽ എന്നിവരും അയർലൻഡിലെ മുഴുവൻ വൈദികരും സഹകാർമികരായിരിക്കും.
പരിശുദ്ധ അമ്മയുടെ സാന്നിധ്യം നിറഞ്ഞുനിൽകുന്ന നോക്ക് അന്താരാഷ്ട്ര ദിവ്യകാരുണ്യ മരിയൻ തീർഥാടന കേന്ദ്രത്തിൽ റിപ്പബ്ലിക് ഓഫ് അയര്‍ലൻഡിലേയും നോർത്തേൺ അയർലൻഡിലേയും സീറോമലബാർ വിശ്വാസികൾ ഒത്തുചേരും. അയർലൻഡിലെ സീറോമലബാർ സഭയുടെ 37 വി. കുർബാന സെന്ററുകളിൽ നിന്നുള്ളവരാണ് മരിയൻ തീർഥാടനത്തിൽ പങ്കെടുക്കുന്നത്.
ശനിയാഴ്ച രാവിലെ പത്തിന് നോക്ക് ബസലിക്കയിൽ ആരാധനയും ജപമാലയും. തുടർന്ന് ആഘോഷമായ സീറോമലബാർ വിശുദ്ധ കുർബാനയും ഭക്തിനിർഭരമായ പ്രദക്ഷിണവും നടക്കും. അയർലൻഡിലെ മുഴുവൻ സീറോമലബാർ വൈദീകരും തീർഥാടനത്തിൽ പങ്കെടുക്കും.
കാറ്റിക്കിസം സ്കോളർഷിപ്പ് പരീക്ഷയിൽ ഉന്നതവിജയം നേടിയ കുട്ടികളേയും ബൈബിൾ ക്വിസ് മത്സരത്തിൽ നാഷണൽ തലത്തിൽ വിജയം നേടിയവരേയും അയർലൻഡിലെ ലിവിംഗ് സെർട്ട് പരീക്ഷയിലും ജൂനിയർ സെർട്ട് (എ ലെവൽ/ജിസിഎസ്ഇ നോർത്തേൺ അയർലൻഡ്) പരീക്ഷയിലും 2023 വർഷത്തിൽ ഉന്നതവിജയം നേടിയ കുട്ടികളേയും അഞ്ചോ അതിലധികമോ മക്കളുള്ള അയർലൻഡിലെ വലിയ കുടുംബങ്ങളേയും ഈ തീർഥാടനത്തിൽ ആദരിക്കും.
മേയോയിലെ നോക്ക് ഗ്രാമത്തിലെ സ്നാപക യോഹന്നാന്റെ പേരിലുള്ള ദേവാലയത്തിന്റെ പുറകിൽ നടന്ന മരിയൻ പ്രത്യക്ഷീകരണത്തിന് പതിനഞ്ചിലേറെ ആളുകൾ സാക്ഷികളായിരുന്നു. പരിശുദ്ധ കന്യകാ മാതാവിനൊപ്പം സെന്റ് ജോസഫും യോഹന്നാൻ ശ്ലീഹായും പ്രത്യക്ഷപ്പെട്ടതായി ദൃക്സാക്ഷ്യകൾ സാക്ഷ്യപ്പെടുത്തുന്നു.
ഇവരോടോപ്പം ഒരു ബലിപീഠവും ഒരു കുരിശും ആട്ടിൻകുട്ടിയും ദൂതന്മാരും ഉണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം ഈ ദർശനം നീണ്ടുനിന്നു. സഭ നിയോഗിച്ച രണ്ട് കമ്മീഷനുകളും ഈ ഗ്രാമത്തിൽ നടന്ന സംഭവങ്ങൾ വിശ്വാസയോഗ്യമാണെന്ന് കണ്ടെത്തി.
വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പയും ഫ്രാൻസീസ് മാർപാപ്പയും നോക്ക് ദേവാലയം സന്ദർശിച്ചിട്ടുണ്ട്. വി. മദർ തെരേസായും നോക്ക് സന്ദർശിച്ച് പ്രാർഥിച്ചിരുന്നു. കഴിഞ്ഞവർഷം അയർലൻഡ് സന്ദർശിച്ച അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഈ പുണ്യസ്ഥലത്ത് ഏതാനും മണിക്കൂറുകൾ ചെലവഴിച്ചു.
വർഷംതോറും ആയിരക്കണക്കിന് അന്താരാഷ്ട്ര തീർഥാടകരാണ് നോക്ക് ദേവാലയത്തിൽ എത്തി അനുഗ്രഹം നേടുന്നത്.
|
മിഡ്ലാൻഡ് ഫോക്സസ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചു
മിഡ്ലാൻഡ്: പ്രീമിയർ ലീഗിൽ മിന്നും താരങ്ങളായ ലെസ്റ്റർ സിറ്റി ഫുട്ബോൾ ക്ലബിന്റെ തട്ടകമായ യുകെയിലെ മിഡ്ലാൻഡ്സിലെ ലെസ്റ്ററിൽ ഒരു മലയാളി ഫുട്ബോൾ ടീം രൂപീകരിച്ചു. മിഡ്ലാൻഡ് ഫോക്സസ് എഫ്സി ലെസ്റ്ററിലെ മലയാളി ഫുട്ബോൾ പ്രേമികളുടെയും കളിക്കാരുടെയും സ്വപ്നസാക്ഷാത്കാരാമായി.
പ്രവാസത്തിലും ഫുട്ബോൾ എന്ന വികാരം മനസിൽ കൊണ്ടു നടക്കുന്ന കുറച്ച് മലയാളികൾ ക്യാപ്ടൻ മോർഗൻ എന്ന ചെറിയൊരു വാട്സ്ആപ് കൂട്ടായ്മയിൽ ആരംഭിച്ച് ഇന്നു മിഡ്ലാൻഡ് ഫോക്സസ് എഫ്സി എന്നൊരു ഫുട്ബോൾ ടീമായി മാറിയിരിക്കുന്നു.
ക്ലബിന്റെ ജഴ്സി പ്രകാശനം ലെസ്റ്ററിലെ സെന്റ് ക്രിസ്പിൻ ഹാളിൽ വച്ച് നടന്നു. ലെസ്റ്റർ കേരള കമ്യൂണിറ്റി പ്രസിഡന്റ് ജോർജ് എടത്വ, സാമൂഹ്യപ്രവർത്തകൻ അജയ് പെരുമ്പലത്ത് എന്നിവർ ചേർന്ന് ടീം സ്പോൺസർ ഫോക്കസ് ഇൻഷുറൻസ് എംഡി ഷിജോ ജോസഫിന് ജഴ്സി നൽകികൊണ്ട് പ്രകാശനം ചെയ്തു.
ജോർജ് എടത്വ, ടീം മാനേജർ പ്രിയദർശൻ ഷിജോ ജോസഫ്, മോനി ഷിജോ എന്നിവർ സംസാരിച്ചു. എൽകെസി മുൻ പ്രസിഡന്റ് ജോസ് തോമസ്, മുൻ സെക്രട്ടറി അജീഷ് കൃഷ്ണൻ, കലാസാംസ്കാരിക പ്രവർത്തകൻ അനീഷ് ജോൺ തുടങ്ങി ലെസ്റ്ററിലെ ശ്രദ്ധേയമായ വ്യക്തിത്വങ്ങളും ടീം അംഗങ്ങളും അവരുടെ കുടുംബങ്ങളും ചടങ്ങിന് സാക്ഷികളായി.
ടീം അംഗങ്ങൾ: പ്രിയൻ (മാനേജർ), അജിത് (ക്യാപ്റ്റൻ), യാസിൻ (വൈസ് ക്യാപ്റ്റൻ), ആനന്ദ്, വിഷ്ണു, അശ്വിൻ, അതുൽ, എബിൻ, ഫെയ്ത്, ജിനോ, ജോണി, ആനന്ദ്, ലിബിൻ, നിമൽ, സച്ചിൻ, ഷാമുറ.
|
സുനിൽ പി. ഇളയിടത്തോടും ദീപ നിശാന്തിനോടും സംവദിക്കുവാനുള്ള വേദി ഒരുക്കി കൈരളി യുകെ
ലണ്ടൻ: മലയാള സാഹിത്യ സാംസ്കാരിക മേഖലയിൽ വ്യക്തിമുദ്രപതിപ്പിച്ച രണ്ടു പ്രമുഖ വ്യക്തിത്വങ്ങളുമായി യുകെയിലെ പ്രവാസി മലയാളികൾക്ക് സംവദിക്കുവാനുള്ള അരങ്ങു ഒരുക്കുകയാണ് കൈരളി യുകെ.
പ്രഭാഷകനും അധ്യാപകനും എഴുത്തുകാരനുമായ സുനിൽ പി ഇളയിടം, സാഹിത്യകാരിയും അധ്യാപികയുമായ ദീപ നിശാന്ത് എന്നിവരാണ് യുകെയിലെ വിവിധയിടങ്ങളിൽ കൈരളി യുകെ ഒരുക്കുന്ന വേദികളിൽ പ്രവാസികളുമായി സംവദിക്കുന്നത്.
ഇതോടൊപ്പം വിവിധയിടങ്ങളിൽ ഹൃദ്യമായ ദൃശ്യ ശ്രവ്യ കലാവിരുന്നും ഒരുക്കുന്നുണ്ട്. താഴെ പറയുന്ന തീയതികളിലാണ് വിവിധ നഗരങ്ങളിൽ പരിപാടി ഒരുക്കിയിട്ടുള്ളത്.
മേയ് 14 ബെൽഫാസ്റ്റ് (നോർത്തേൺ അയർലൻഡ്)
മേയ് 17 സൗത്താംപ്ടൺ
മേയ് 18 ലണ്ടൻ
മേയ് 19 നോട്ടിംഗ്ഹാം
മേയ് 24 ന്യൂകാസിൽ
മേയ് 25 മാഞ്ചെസ്റ്റെർ
മേയ് 11ന് കൈരളി യുകെ ഒക്സ്ഫോർഡ് യൂണിറ്റിന്റെ കലാ സന്ധ്യയിൽ ദീപ നിഷാന്ത് മുഖ്യാതിഥി ആയിരിക്കും. കൂടാതെ അയർലൻഡിലെ ഡബ്ലിനിലും വാട്ടർഫോർഡിലും മേയ് 10, 11 തീയതികളിൽ ക്രാന്തി അയർലൻഡ് സംഘടിപ്പിക്കുന്ന മെയ് ദിന പരിപാടികളിൽ ഡോ. സുനിൽ പി ഇളയിടം പങ്കെടുക്കും.
രജിസ്ട്രേഷൻ ആവശ്യമില്ല. എല്ലാ പരിപാടികളിലും പ്രവേശനം സൗജന്യമായിരിക്കും. മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരെ നേരിട്ട് കേൾക്കുവാനും അവരോട് സംവദിക്കുവാനും യുകെ മലയാളികളെ ഹാർദവമായി ക്ഷണിക്കുന്നതായി കൈരളി യുകെ ഭാരവാഹികളും സംഘാടകരും അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് കൈരളി യുകെ ഫേസ്ബുക് പേജ് സന്ദർശിക്കുക https://www.facebook.com/KairaliUK/
|
വെറുതേ കൊടുത്താലും ആര്‍ക്കും വേണ്ടാതെ ഗീബല്‍സിന്റെ വീട്
ബെര്‍ലിന്‍: അങ്ങു കേരളത്തില്‍ വരെ രാഷ്ട്രീയ പ്രസംഗങ്ങളില്‍ ആവര്‍ത്തിച്ച് ഉച്ചരിക്കപ്പെടുന്ന പേരാണ് ഗീബല്‍സിന്റേത്. ജോസഫ് ഗീബല്‍സ് ആരാണെന്നറിഞ്ഞുകൊണ്ടാവണമെന്നില്ല പലരും കള്ള പ്രചരണങ്ങള്‍ക്ക് ഗീബലിന്സിനെ ഉദാഹരിക്കുന്നത്.
അഡോള്‍ഫ് ഹിറ്റ്ലര്‍ ജര്‍മനിയെ ഭരിച്ചിരുന്ന കാലത്ത് കള്ള പ്രചരണങ്ങള്‍ക്കു വേണ്ടി മാത്രമായി നിയമിക്കപ്പെട്ട പ്രോപ്പഗണ്ട മന്ത്രിയായിരുന്നു ഗീബല്‍സ്. ജര്‍മനിയുടെയും യൂറോപ്പിന്റെയും ഇരുണ്ട കാലത്തിന്റെ പ്രതീകങ്ങളിലൊന്ന് എന്ന നിലയില്‍ ചരിത്ര പ്രാധാന്യമുള്ള വ്യക്തിയാണ് ഗീബല്‍സ്.
ഇയാളുടെ പല കുതന്ത്ര രചനകള്‍ക്കും വിവാഹേതര ബന്ധങ്ങള്‍ക്കും വേദിയായ രണ്ടാം വീടും ഈ രീതിയില്‍ ചരിത്രപ്രാധാന്യം അര്‍ഹിക്കുന്നു. എന്നാല്‍, ഈ വീട് ഇപ്പോള്‍ തകര്‍ച്ചയുടെ വക്കിലാണ്. ഇതു പുതുക്കിപ്പണിയാന്‍ ബര്‍ലിന്‍ ഭരണകൂടത്തിനു താത്പര്യമില്ല.
കാരണം ഭാരിച്ച ചെലവ് തന്നെ. പൊളിച്ചു കളയാമെന്നു വച്ചാല്‍ പ്രക്ഷോഭകര്‍ സമ്മതിക്കുന്നുമില്ല. ഇനിയിപ്പോ ചെയ്യാവുന്ന ആര്‍ക്കെങ്കിലും വെറുതേ കൊടുക്കാം എന്നതാണ്. അങ്ങനെയൊരു പ്രഖ്യാപനവും സ്റ്റേറ്റ് ഭരണകൂടം നടത്തിയെങ്കിലും ഏറ്റെടുക്കാന്‍ ആരും മുന്നോട്ടു വരുന്നില്ല.
നിയോനാസി സംഘടനകള്‍ ഏതെങ്കിലും മുന്നോട്ടുവന്നാല്‍ കൊടുക്കുകയുമില്ല. ഇവരിതു ചരിത്രസ്മാരകമാക്കി വീരവണക്കം നടത്തിക്കളയുമെന്ന പേടിയുണ്ട് ഭരണകൂടത്തിന്.
കുറച്ചു ദിവസം കൂടി കാത്തിട്ടും ഏറ്റെടുക്കാന്‍ കൊള്ളാവുന്നവരൊന്നും വന്നില്ലെങ്കില്‍ പൊളിച്ചു കളയാം എന്ന തീരുമാനത്തിലേക്കു തന്നെയാണ് ഭരണകൂടം നീങ്ങുന്നത്.
|
യുകെയിൽ കൗൺസിലറായി രണ്ടാം വട്ടവും മലയാളി
ലണ്ടൻ: യുകെയിലെ പ്രാദേശിക കൗൺസിൽ തെരഞ്ഞെടുപ്പിൽ മലയാളിയായ സജീഷ് ടോമിന് ഇക്കുറിയും ജയം. ബേസിംഗ്സ്റ്റോക്ക് കൗൺസിലറായാണ് ഇദ്ദേഹം വിജയിച്ചത്. 2021ൽ ലേബർ പാർട്ടിയെ പ്രതിനിധീകരിച്ച് പോപ്പിലി വാർഡിൽനിന്ന് കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
വൈക്കം ചെമ്പ് അയ്യനംപറമ്പിൽ കുടുംബാംഗമായ സജീഷ് രണ്ടു ദശാബ്ദങ്ങളായി യുകെയിൽ പൊതുപ്രവർത്തനരംഗത്തുണ്ട്. ബേസിംഗ് സ്റ്റോക്ക് മലയാളി കൾച്ചറൽ അസോസിയേഷൻ സെക്രട്ടറി, പ്രസിഡന്റ്, മൾട്ടി കൾച്ചറൽ ഫോറം ട്രഷറർ, ‘യുക്മ’ ദേശീയ ജനറൽ സെക്രട്ടറി, ബേസിംഗ്സ്റ്റോക്ക് ലേബർ പാർട്ടി എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ നിലകളിൽ സേവനം ചെയ്തിട്ടുണ്ട്.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ മതാധ്യാപക ദിനം നടത്തി
കൊവെൻട്രി : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിശ്വാസ പരിശീലകരുടെ വാർഷിക ഒത്തുചേരൽ കൊവെൻട്രിയിൽ നടത്തപ്പെട്ടു . രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ രൂപതയുടെ ഇടവക, മിഷൻ പ്രൊപ്പോസഡ് മിഷൻ തലങ്ങളിൽ നിന്നുള്ള വിശ്വാസ പരിശീലകർ പങ്കെടുത്തു.
വിശ്വാസ പരിശീലകർ സഭയുടെ സ്വത്വ ബോധം വളർത്തുന്നതിൽ ഉത്സുകർ ആയിരിക്കണം എന്ന് ഉത്ഘാടന പ്രസംഗത്തിൽ വിശ്വാസ പരിശീലകരെ അദ്ദേഹം ഉത്ബോധിപ്പിച്ചു.
പതിനാലായിരത്തോളം വിദ്യാർഥികളും രണ്ടായിരത്തി മുന്നൂറ് അധ്യാപകരുമുള്ള വലിയ ഒരു സംവിധാനമായി ചുരുങ്ങിയ കാലയളവിനുള്ളിൽ ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ മത ബോധന രംഗത്തെ മാറ്റിയ ദൈവ കരുണക്ക് നന്ദി പറഞ്ഞു.
വരും വർഷങ്ങളിലേക്ക് കൂടുതൽ ഊർജം സംഭരിക്കണമെന്നും, സഭയുടെ പ്രഥമവും പ്രധാനവുമായ ദൗത്യം പഠിപ്പിക്കൽ ശുശ്രൂഷയാണെന്നും അതീവ ജാഗ്രതയോടെ ഈ മേഖലയിൽ വിശ്വാസ പരിശീലകർ വ്യാപാരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മത ബോധന കമ്മീഷൻ ചെയർമാൻ റവ. ഡോ. വർഗീസ് പുത്തൻ പുരക്കൽ സമ്മേളനത്തിൽ ആമുഖ പ്രഭാഷണം നടത്തി. റവ. ഡോ. സെബാസ്റ്റ്യൻ നാമറ്റത്തിൽ സ്വാഗതം ആശംസിച്ച സമ്മേളനത്തിൽ രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റെവ ഡോ ആന്റണി ചുണ്ടെലിക്കാട്ട് മുഖ്യ പ്രഭാഷണം നടത്തി.
ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് , പ്രൊക്യൂറേറ്റർ റെവ ഫാ ജോ മൂലശേരി വി .സി , റവ. ഫാ. ജോർജ് എട്ടുപറ എന്നിവർ ആശംസകൾ അർപ്പിച്ചു . റവ. ഡോ. ടോം ഓലിക്കരോട്ട് , റവ.ഫാ . നിധിൻ ഇലഞ്ഞിമറ്റം എന്നിവർ വിവിധ വിഷയങ്ങളെ സംബന്ധിച്ച് ക്ളാസുകൾ നയിച്ചു .
സി എൽ ടി കോഴ്സ് വിജയകരമായി പൂർത്തിയാക്കിയ വിശ്വാസപരിശീലകർക്ക് സർട്ടിഫിക്കേറ്റുകൾ വിതരണം ചെയ്തു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ അർപ്പിച്ച വിശുദ്ധ കുർബാനയോടെയാണ് സമ്മേളനം അവസാനിച്ചത്.
രൂപത മത ബോധന കമ്മീഷൻ സെക്രെട്ടറി ആൻസി ജോൺസൻ , ടെക്നിക്കൽ കോഡിനേറ്റർ ജിമ്മി മാത്യു, ബിർമിംഗ് ഹാം റീജിയണൽ സെക്രെട്ടറി ഷാജുമോൻ ജോസഫ് എന്നിവരുടെ നേതൃത്വത്തിലുള്ള മത ബോധന കമ്മീഷൻ ഭാരവാഹികൾ സമ്മേളനത്തിന് നേതൃത്വം നൽകി .
|
യുകെയുടെ മലയാറ്റൂർ തിരുനാളിന് ജൂൺ 30ന് കൊടിയേറും; പ്രധാന തിരുനാൾ ജൂലൈ ഏഴിന്
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതികേട്ട മാഞ്ചസ്റ്റർ വീണ്ടും തിരുനാൾ ആഘോഷലഹരിയിലേക്ക്. ജൂൺ മാസം 30ന് ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കമാകും.
കൊടിയേറിയാൽ പിന്നെ ഒരാഴ്ചക്കാലം മാഞ്ചസ്റ്റർ ഉത്സവലഹരിയിലാണ്. ജൂലൈ ഏഴിനാണ് പ്രധാന തിരുനാൾ. റാസ കുർബാനയും പ്രദക്ഷിണവും ഗാനമേളയും ഒക്കെയായി തിരുനാൾ ആഘോഷമാക്കുന്നതിനുള്ള ഒരുക്കങ്ങൾ മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറത്തിലിന്റെ നേതൃത്വത്തിൽ ആരംഭിച്ചുകഴിഞ്ഞു.
പ്രശസ്ത പിന്നണി ഗായകൻ ഫ്രങ്കോയും ഐഡിയ സ്റ്റാർസിംഗറും മികച്ച ഗായികയുമായ സോണിയയും നയിക്കുന്ന ഗാനമേളയാണ് ഇ വർഷത്തെ മുഖ്യ ആകർഷണം. ജൂൺ 14 വിഥിൻഷോ ഫോറം സെന്ററിലാണ് ആഘോഷരാവ് എന്ന് പേര് നൽകിയിരിക്കുന്ന ഗാനമേള നടക്കുക.
മികച്ച ഗായകനും മ്യൂസിക് ഡയറക്ടർ കൂടിയായ ഫ്രാങ്കോയ്ക്കൊപ്പം ഐഡിയ സ്റ്റാർ സിംഗർ സോണിയയും കൂടി ചേരുമ്പോൾ കാണികൾക്ക് മികച്ച വിരുന്നാകും. ജൂൺ 30ന് തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കൊടിയേറ്റ് നിർവഹിക്കും.
തുടർന്ന് തിരുസ്വരൂപ പ്രതിഷ്ടയും ലദീഞ്ഞും നടക്കും.തുടർന്ന് നടക്കുന്ന ദിവ്യബലിയിൽ ഫാ.ജോസ് അന്ത്യാകുളം കാർമ്മികനാകും, തുടർന്ന് വീടുകളിലേക്കുള്ള അമ്പെഴുന്നള്ളിക്കലും ഉൽപ്പന്ന ലേലവും നടക്കും.തുടർന്ന് ജൂലൈ ഒന്ന് മുതൽ അഞ്ചുവരെ ദിവസവും വൈകുന്നേരം 5.30 ന് ദിവ്യബലിയും നൊവേനയും നടക്കും.
ഒന്നാം തീയതി തിങ്കളാഴ്ച ദിവ്യബലിക്ക് മാഞ്ചസ്റ്റർ ഹോളിഫാമിലി മിഷൻ ഡയറക്ടർ ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി മുഖ്യ കാർമ്മികനാകുമ്പോൾ, രണ്ടാം തീയതി മാഞ്ചെസ്റ്റർ റീജണൽ കോർഡിനേറ്റർ ഫാ.ജോൺ പുളിന്താനം മുഖ്യ കാർമ്മികനാകും.
മൂന്നാം തീയതി ബുധനാഴ്ച ലിതെർലാൻഡ് വികാരി ഫാ.ജെയിംസ് കോഴിമല മുഖ്യകാർമ്മികനാകുമ്പോൾ നാലാം തീയതി വ്യാഴാഴ്ച സെന്റ് ആന്റണീസ് വികാരി ഫാ. ഓവൻ ഗല്ലഗറും,അഞ്ചാം തീയതി വെള്ളിയാഴ്ച ആഷ്ഫോർഡ് മിഷൻ ഡയറക്ടർ ഫാ.ജോസ് അഞ്ചാനിക്കലും മുഖ്യകാർമ്മികനാകും
പ്രധാന തിരുനാൾ ദിനമായ ജൂലൈ ആറാം തീയതി ശനിയാഴ്ച രാവിലെ 9.30 ന് നടക്കുന്ന സീറോമലബാർ സഭയുടെ ഏറ്റവും അത്യാഘോഷപൂർവ്വമായ കുർബാന ക്രമമായ പരിശുദ്ധ റാസക്ക് പ്രിസ്റ്റൺ കത്തീഡ്രൽ വികാരി ഫാ. ബാബു പുത്തൻപുരയിൽ മുഖ്യ കാർമ്മികനാകും.തുടർന്ന് തിരുന്നാൾ പ്രദക്ഷിണവും സ്നേഹവിരുന്നും നടക്കും.
ജൂലൈ ഏഴാം തിയതി ശനിയാഴ്ച വൈകുന്നേരം നാലിന് ദിവ്യബലിയെ തുടർന്ന് മിഷൻ ഡയറക്ടർ ഫാ.ജോസ് കുന്നുംപുറം കോടിയിറക്കുന്നതോടെയാവും തിരുനാൾ ആഘോഷങ്ങൾ സമാപിക്കുക.
യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത് മാഞ്ചസ്റ്ററിൽ ആയിരുന്നു. മുത്തുക്കുടകളും പൊന്നിൻ കുരിശുകളുമെല്ലാം നാട്ടിൽ നിന്നും എത്തിച്ചു തുടങ്ങിയ തിരുനാൾ ആഘോഷങ്ങൾ ഇപ്പോൾ 19 ആം വർഷത്തിൽ എത്തിച്ചേർന്നിരിക്കുകയാണ്.
വർഷങ്ങൾ കഴിയും തോറും പ്രൗഢി ഒട്ടും ചോരാതെയാണ് ഇടവക മധ്യസ്ഥരായ വിശുദ്ധ തോമാസ്ലീഹായുടെയും വിശുദ്ധ അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾ കാലാകാലങ്ങളായി നടന്നുവരുന്നത്.
തിരുനാൾ ദിനം വിഥിൻഷോ സെന്റ് ആന്റണീസ് ദേവാലയം കൊടിതോരങ്ങളാൽ അലങ്കരിച്ചു മോടിപിടിപ്പിക്കും. വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് ചെണ്ടമേളങ്ങളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന തിരുനാൾ പ്രദക്ഷിണം മറുനാട്ടിലെ വിശ്വാസ പ്രഘോഷണമാണ്.
യുകെയുടെ നാനാ ഭാഗങ്ങളിൽ നിന്നായി ആയിരങ്ങൾ അന്നേ ദിവസം മാഞ്ചസ്റ്ററിൽ എത്തിച്ചേരും. മിഷൻ ഡയറക്ട്ടർ ഫാ.ജോസ് കുന്നുംപുറം, കൈക്കാരന്മാരായ ട്വിങ്കിൾ ഈപ്പൻ, റോസ്ബിൻ സെബാസ്റ്റ്യൻ, ജോബിൻ ജോസഫ് എന്നിവരുടെയും പാരിഷ് കമ്മറ്റിയുടെയും നേതൃത്വത്തിൽ തിരുന്നാൾ വിജയത്തിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചു.
അവധി മുൻകൂട്ടി ബുക്ക് ചെയ്തു തിരുനാൾ ആഘോഷങ്ങളിലേക്ക് എത്തിച്ചേരുവാൻ ഏവരെയും മിഷൻ ഡയറക്ട്ടർ ഫാ.ജോസ് കുന്നുംപുറം സ്വാഗതം ചെയ്യുന്നു.
|
യൂറോപ്യന്‍ പാര്‍ലമെന്റ് അംഗത്തിനെതിരായ ആക്രമണം: പ്രതിഷേധം വ്യാപകം
ബര്‍ലിന്‍ : ജര്‍മനിയിലെ ഭരണമുന്നണിയിലെ മുഖ്യകക്ഷിയായ സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ജര്‍മനിയില്‍ ആകമാനം പ്രതിഷേധം. തീവ്ര വലതുപക്ഷ വിഭാഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സംശയം ഉയര്‍ന്നിരിക്കുന്നത്.
ഈ സാഹചര്യത്തില്‍ എഎഫ്ഡി അടക്കമുള്ള സംഘടനകള്‍ക്കെതിരേ പ്രതിഷേധ പ്രകടനങ്ങള്‍ക്കും രാജ്യത്തെമ്പാടും ആഹ്വാനം ഉയര്‍ന്നത്. നാലു പേരടങ്ങുന്ന സംഘമാണ് എക്കെയെ ഡ്രസ്ഡന്‍ നഗരത്തില്‍ ആക്രമിച്ചത്. ഇതില്‍ പതിനേഴുകാരനായ ഒരാള്‍ പോലീസില്‍ കീഴടങ്ങിയെന്നാണ് സൂചന.
ഇവരെല്ലാം തീവ്ര വലതുപക്ഷ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നവരാണെന്നാണ് പോലീസിന്റെയും നിഗമനം. തെരഞ്ഞെടുപ്പ് പോസ്റ്റര്‍ ഒട്ടിക്കുന്നതിനിടെ ഗ്രീന്‍ പാര്‍ട്ടി അംഗത്തെ ആക്രമിച്ചതും ഇതേ സംഘമാണെന്നാണ് കരുതുന്നത്.
ആക്രമണത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട എക്കെയെക്ക് അടിയന്തര ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു.
തീവ്ര വലതുപക്ഷ നയങ്ങള്‍ക്കുള്ള എഎഫ്ഡിയുടെ ഉയര്‍ച്ചയും പിന്തുണയും എതിര്~പ്രകടനങ്ങള്‍ക്ക് കാരണമാവുകയും പാര്‍ട്ടിയെ നിരോധിക്കുന്നതിനുള്ള ഓപ്ഷനെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം ബര്‍ലിനിന്‍ പുറത്തുള്ള പോട്സ്ഡാമില്‍ നടന്ന തീവ്ര വലതുപക്ഷ, നവ~നാസി തീവ്രവാദികളുടെ ഒരു യോഗത്തിലും എഎഫ്ഡി അംഗങ്ങള്‍ പങ്കെടുത്തിരുന്നു. അവിടെ പങ്കെടുത്തവര്‍ കുടിയേറ്റക്കാരെയും ചില സന്ദര്‍ഭങ്ങളില്‍ ജര്‍മ്മന്‍ പൗരന്മാരെയും നാടുകടത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്തു.
കറ്ക്ടീവ് എന്ന ഗ്രൂപ്പിന്റെ മീറ്റിംഗിനെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ തീവ്ര വലതുപക്ഷത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധത്തിന് കാരണമായി. യൂറോപ്യന്‍ പാര്‍ലമെന്റ് അംഗം മത്യാസ് എക്കെ ആക്രമിക്കപ്പെട്ട സംഭവത്തെ ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സും മറ്റു ജര്‍മന്‍ യൂറോപ്യന്‍ നേതാക്കളും അടക്കമുള്ളവര്‍ ശക്തമായി അപലപിച്ചു.
ഡ്രെസ്ഡനില്‍ വച്ചാണ് അജ്ഞാതരായ നാലു പേര് ചേര്‍ന്ന് ഡ്രസ്ഡനില്‍ വച്ച് എക്കെയെ ആക്രമിച്ചത്. രാത്രി തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഇറങ്ങിയതായിരുന്നു അദ്ദേഹം.
ജനപ്രതിനിധികള്‍ക്കെതിരായ ഇത്തരം ആക്രമണങ്ങള്‍ ജനാധിപത്യത്തിനെതിരായ കടന്നാക്രമണമാണെന്ന് ഷോള്‍സ് പ്രതികരിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങളാണ് അക്രമികള്ക്കുണ്ടായിരുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഗുരുതരമായ പരുക്കേറ്റ എക്കെയ്ക്ക് ശസ്ത്രക്രിയ ആവശ്യമായി വന്നിരുന്നു.
രാഷ്ട്രീയ പ്രതിനിധികള്‍ക്കെതിരേ അംഗീകരിക്കാന്‍ കഴിയാത്ത അക്രമ സംഭവങ്ങളാണ് കണ്ടുവരുന്നതെന്ന് യൂറോപ്യന്‍ യൂണിയന് വിദേശനയ മേധാവി ജോസഫ് ബോറല്‍ പ്രതികരിച്ചു.
|
മുട്ടുചിറ സംഗമം ബോൾട്ടണിൽ സെപ്റ്റംബർ 27, 28, 29 തീയതികളിൽ
ബോൾട്ടൺ: പതിനഞ്ചാമത് മുട്ടുചിറ സംഗമം സെപ്റ്റംബർ 27, 28, 29 തീയതികളിൽ നോർത്ത് വെസ്റ്റിലെ ബോൾട്ടണിൽ വച്ചു നടത്തപ്പെടുന്നു. ജനപങ്കാളിത്തം കൊണ്ടും സംഘാടന മികവ് കൊണ്ടും യുകെയിലെ നാട്ട് സംഗമങ്ങളിൽ ഏറ്റവും ശ്രദ്ധേയമായ മുട്ടുചിറ സംഗമത്തിന് 2009 ൽ തുടക്കം കുറിച്ചതും ബോൾട്ടണിൽ തന്നെയായിരുന്നു.
കോവിഡ് മഹാമാരി ദുരിതം വിതച്ച 2020 ൽ ഒഴികെ, കഴിഞ്ഞ പതിനാല് വർഷങ്ങളായി വളരെ ഭംഗിയായി നടന്ന് വരുന്ന മുട്ടുചിറ സംഗമത്തിന്റെ പതിനഞ്ചാമത് സംഗമം പൂർവാധികം ഭംഗിയായി നടത്തുവാനുള്ള ഒരുക്കങ്ങളിലാണ് ബോൾട്ടണിലെ മുട്ടുചിറക്കാർ. ഭാരതത്തിന്റെ ആദ്യ വിശുദ്ധ, അൽഫോൻസാമ്മ ബാല്യ, കൌമാരങ്ങൾ ചിലവഴിച്ച മുട്ടുചിറ കേരളത്തിലെ ആദിമ ക്രൈസ്തവ കുടിയേറ്റ കേന്ദ്രങ്ങളിൽ ഒന്ന് കൂടിയാണ്. പരിശുദ്ധാത്മാവിന്റെ നാമത്തിൽ സ്ഥാപിതമായ ഏഷ്യയിലെ ആദ്യ ദേവാലയമാണ് മുട്ടുചിറയിലേത്.
വടക്കുംകൂർ രാജവംശത്തിന്റെ ആസ്ഥാനമായിരുന്ന മുട്ടുചിറ, മലയാളത്തിലെ ആദ്യ സന്ദേശകാവ്യമായ ഉണ്ണുനീലി സന്ദേശത്തിലും പ്രതിപാദ്യ വിഷയമായിരുന്നു. മുട്ടുചിറ കുന്നശ്ശേരിക്കാവിന് വടക്ക് ഭാഗത്തായിരുന്നു ഉണ്ണുനീലി സന്ദേശത്തിലെ നായിക ഉണ്ണുനീലിയുടെ ഭവനമായ മുണ്ടക്കൽ തറവാട്. ഭാഗവതഹംസം ബ്രഹ്മശ്രീ മള്ളിയൂർ ശ്രീ ശങ്കരൻ നമ്പൂതിരിപ്പാടിലൂടെ, കേരളത്തിലെ പ്രമുഖ തീർത്ഥാടന കേന്ദ്രമായി മാറിയ മള്ളിയൂർ ശ്രീ മഹാ ഗണപതി ക്ഷേത്രം, കേരളത്തിലെ ഏക സൂര്യക്ഷേത്രമായ ആദിത്യപുരം സൂര്യക്ഷേത്രം എന്നിവയിലേക്കുള്ള പ്രവേശന കവാടം കൂടിയാണ് മുട്ടുചിറ.
സ്വിറ്റ്സർലൻഡിൽ ഇടവക വികാരിയായി സേവനമനുഷ്ഠിക്കുന്ന ഫാ.വർഗീസ് നടക്കൽ രക്ഷാധികാരിയായും ബോൾട്ടണിലെ ജോണി കണിവേലിൽ ജനറൽ കൺവീനറായും 2009 ൽ തുടക്കം കുറിച്ച മുട്ടുചിറ സംഗമം യുകെ, ഇരുവരുടെയും നേതൃത്വത്തിൽ ഊർജ്ജസ്വലതയോടെ, ഒറ്റക്കെട്ടായി മുന്നോട്ട് പോകുകയാണ്.
മുട്ടുചിറ സംഗമം യുകെയുടെ പതിനഞ്ചാമത് വാർഷിക സംഗമത്തിലേക്ക് യുകെയിലുള്ള മുഴുവൻ മുട്ടുചിറ കുടുംബങ്ങളെയും പ്രതീക്ഷിച്ച് കൊണ്ടുള്ള വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ജോണി കണിവേലിൽ 07889800292, കുര്യൻ ജോർജ്ജ് 07877348602, സൈബൻ ജോസഫ് 07411437404, ബിനോയ് മാത്യു 07717488268, ഷാരോൺ ജോസഫ് 07901603309.
|
ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ 26 മുതൽ
ബ്ലെയ്ഡൺ: ന്യൂകാസിൽ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ദേവാലയ കൂദാശ ഈ മാസം 26, 27 തീയതികളിൽ നടത്തും. ഇന്ത്യൻ ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മോറാൻ മാർ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ മുഖ്യകാർമികത്വം വഹിക്കും.
യുകെ ഭദ്രാസനാധിപൻ എബ്രഹാം മാർ സ്തേഫാനോസ് പങ്കെടുക്കും. 27ന് ഉച്ചകഴിഞ്ഞ് 2.30ന് നടക്കുന്ന പൊതുയോഗത്തിൽ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ നേതൃത്വം നൽകും.
ഗേറ്റ്സ്ഹെഡ് മേയർ, എബ്രഹാം മാർ സ്തേഫാനോസ്, ബിഷപ് മാത്യു ഓഫ് സൗരോഷ് റഷ്യൻ ഓർത്തഡോക്സ് ബിഷപ്, ബിഷപ് ആന്റണി കോപ്റ്റിക്ഓർത്തഡോക്സ് ചർച്ച് എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
ചർച്ച് ഓഫ് ഇംഗ്ലണ്ട് ന്യൂകാസിൽ, കാത്തലിക്ചർച്ച് ന്യൂകാസിൽ, കോപ്റ്റിക് ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ, റൊമാനിയൻ ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ ആൻഡ് ഡർഹാം, ഗ്രീക്ക് ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ, എറിട്രിയൻ ഓർത്തഡോക്സ് ചർച്ച്ഗേറ്റ്സ്ഹെഡ്, എത്യോപ്യൻ ഓർത്തഡോക്സ് ചർച്ച്ന്യൂകാസിൽ എന്നിവിടങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ചടങ്ങിൽ ഭാഗമാകും.
ചരിത്ര നിമിഷത്തിന് സാക്ഷ്യം വഹിക്കുവാൻ എല്ലാവരെടെയും വിലയേറിയ സാന്നിധ്യം ആഗ്രഹിക്കുന്നതായി കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
യുകെയൂറോപ്, ആഫ്രിക്ക മേഖലകളിൽ മലങ്കര(ഇന്ത്യൻ) ഓർത്തഡോക്സ് സുറിയാനി സഭയുടെ വേരുകൾ 1930കളിൽ മുതൽക്കേ കണ്ടെത്താനാകും. അക്കാലത്ത് നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ട് (ന്യൂകാസിൽ) പ്രദേശത്ത് വളരെ കുറച്ച് മലയാളി ക്രിസ്ത്യാനികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഈ പ്രദേശത്ത് ആദ്യമായി ഇന്ത്യൻ ഓർത്തഡോക്സ് ശുശ്രൂഷ നടത്തിയത് റവ. ഫാ. തോമസ് യോഹന്നാൻ ഗേറ്റ്സ്ഹെഡിലെ ലാംസ്ലിസെന്റ് ആൻഡ്രൂസ് ദേവാലയത്തിലായിരുന്നു.
അതിനുശേഷം, വാൾസെൻഡ് ഏരിയയിലെ ഒരു ആംഗ്ലിക്കൻദേവാലയത്തിൽ ഓരോ മൂന്നുമാസം കൂടിയിരിക്കുമ്പോൾ പതിവായി ശുശ്രൂഷ നടത്തപ്പെട്ടു. 2004 ഓഗസ്റ്റ് ഏഴിന് സണ്ടർലാൻഡിലെ സിറ്റി ഹോസ്പിറ്റൽ ചാപ്പലിൽ ആദ്യയോഗം നടന്നു.
സംഗമം ഉദ്ഘാടനം ചെയ്ത ബിഷപ് എബ്രഹാം മാർ സേവേറിയോസ് സാന്നിധ്യം കൊണ്ട് ദിനം അനുഗ്രഹീതമായി. 2005 ജനുവരി 22ന് എല്ലാ അംഗങ്ങളും സെന്റ് തോമസ് എന്ന പേര് ഈ ഫെലോഷിപ്പിന് തെരഞ്ഞെടുത്തു.
ഈ പേര് ഔദ്യോഗികമായി2008 ജനുവരി അഞ്ചിന് ഡോ.തോമസ് മാർ മക്കാറിയോസ് സഭയായി പ്രഖ്യാപിച്ചു. 2016 ഒക്ടോബർ രണ്ടിന് ന്യൂക്സിൽ ബ്ലേഡണിൽ ഫ്രണ്ട് സ്ട്രീറ്റിലെവിൻലാട്ടണിലെ ഒരു ദേവാലയം വാങ്ങി.
ഡോ. മാത്യൂസ് മാർതിമോത്തിയോസ് (യുകെ യൂറോപ്പ് ആഫ്രിക്ക മുൻ ഭദ്രാസന മെത്രാപ്പോലീത്ത) ദേവാലയ അംഗങ്ങൾക്കായി താത്കാലികമായി തുറന്നുകൊടുത്തു. നിലവിൽ ദേവാലയത്തിൽ ഏകദേശം 58ഓളം കുടുംബങ്ങൾ ഉണ്ട്.
|
മലയാളി യുവതി യുകെയിൽ കുഴഞ്ഞുവീണ് മരിച്ചു
ലണ്ടൻ: യുകെയിലെ ഡെർബിയിൽ മലയാളി യുവതി വീടിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചു. ബർട്ടൻ ഓൺ ട്രെന്റിലെ ജോർജ് വറീതിന്റെ മകൾ ജെറീനയാണ്(25) മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. അങ്കമാലി പാലിശേരി വെട്ടിക്കയിൽ കുടുംബാംഗമാണ്. നോട്ടിംഗ്ഹാമിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു.
മാതാവ്: റോസിലി ജോർജ്. സഹോദരങ്ങൾ: മെറീന ലിയോ, അലീന. സംസ്കാരം പിന്നീട്.
|
ഫാ. സേവ്യർ ഖാൻ നയിക്കുന്ന യൂത്ത് കോൺഫറൻസ് ജൂൺ 28 മുതൽ
ലണ്ടൻ: പ്രശസ്ത വചന പ്രഘോഷകൻ ഫാ.സേവ്യർ ഖാൻ വട്ടായിൽ നയിക്കുന്ന യുവജനങ്ങൾക്കായുള്ള ധ്യാനം "ഗ്രാൻഡ് യൂത്ത് കോൺഫറൻസ്' യുകെയിൽ ജൂൺ 28 മുതൽ ജൂലൈ ഒന്ന് വരെ നടക്കുന്നു.
അത്ഭുതഅടയാളങ്ങളിലൂടെ അനേകരെ ക്രിസ്തുവിശ്വാസത്തിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വട്ടായിലച്ചനും ഫാ. ഷൈജു നടുവത്താനിയും അഭിഷേകാഗ്നി ടീമും നയിക്കുന്ന ഈ ധ്യാനത്തിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ ഉടൻ അവസാനിക്കും.
WWW.AFCMUK.ORG/REGISTER എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.
അഡ്രസ്: POINEER CENTRE, KIDDERMINISTER, SHROPSHIRE, DY148JG.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് കുര്യാക്കോസ് 07414 747573, മിലി തോമസ് 07877 824673, മെൽവിൻ 075 461 12573.
|
ഇയു വിപുലീകരണത്തിന്റെ വാര്‍ഷികം ആഘോഷിച്ചു
ബ്രസല്‍സ്: ഇയുവിന്റെ വിപുലീകരണദിനം ആഘോഷിച്ചു. യൂറോപ്യന്‍ യൂണിയന് 15ല്‍ നിന്ന് 25 അംഗ രാജ്യങ്ങളായി വളര്‍ന്നതിന്റെ ഏറ്റവും വലിയ വിപുലീകരണത്തിന്റെ ഇരുപതാം വാര്‍ഷികമാണ് ഈ മാസം ഒന്നിന് ആഘോഷിച്ചത്.
ഇരുപത് വര്‍ഷം മുൻപ് സൈപ്രസ്, ചെക്കിയ, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, സ്ളൊവാക്യ, സ്ളൊവേനിയ തുടങ്ങി പത്തോളം രാജ്യങ്ങള്‍ യൂറോപ്യന്‍ യൂണിയനില്‍ ഒരുമിച്ച് ചേര്‍ന്നിരുന്നു.
സൈപ്രസ് ഒഴികെയുള്ള ഈ രാജ്യങ്ങളെല്ലാം ഷെങ്കന്‍ ഏരിയയ്ക്കുള്ളില്‍ സ്വതന്ത്ര സഞ്ചാരം ഉറപ്പുനല്‍കുകയും സുരക്ഷിതമായ യാത്ര പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഷെങ്കന്‍ അംഗരാജ്യങ്ങളുമാണ്.
ലോകത്തിലെ ഏറ്റവും വലിയ സൗജന്യ യാത്രാ മേഖലയാണ് ഷെങ്കന്‍ ഏരിയ. സോണില്‍ പ്രവേശിക്കുന്ന എല്ലാവര്ക്കും അതിര്‍ത്തി പരിശോധനകളെക്കുറിച്ച് വിഷമിക്കാതെ സുഗമവും സുരക്ഷിതവുമായ യാത്ര ആസ്വദിക്കാം.
2004ല്‍ നടന്ന യൂറോപ്യന്‍ യൂണിയന് വിപുലീകരണം, ബാഹ്യ അതിര്‍ത്തികളില്‍ നിരന്തരമായ പോലീസ് സഹകരണം ഉള്ളതിനാല്‍, അധികാരികളുടെ അഭിപ്രായത്തില്‍, ബ്ലോക്കിന്റെ സുരക്ഷ ശക്തിപ്പെടുത്തി.
മാത്രമല്ല, ഈ വിപുലീകരണം പ്രദേശത്തെ മറ്റു പലതിലും സ്ഥിരതയും സമാധാനവും ശക്തിപ്പെടുത്തുകയും ചെയ്തു. ഇത് സമാധാനം, സ്ഥിരത എന്നിവ വര്‍ധിപ്പിക്കുകയും സ്വാതന്ത്ര്യം, സുരക്ഷ, നിയമവാഴ്ച എന്നിവയുടെ മേഖല വിപുലീകരിക്കുകയും ചെയ്തു.
കൂടാതെ മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍, ഓണ്‍ലൈന്‍ ക്രിമിനലിറ്റി എന്നിവയുള്‍പ്പെടെ അതിര്‍ത്തി കടന്നുള്ള കുറ്റകൃത്യങ്ങളെ മികച്ച രീതിയില്‍ നേരിടാന്‍ യൂറോപ്യന്‍ യൂണിയനെ പ്രാപ്തരാക്കുകയും ചെയ്തു.
ഇയു കമ്മീഷന്റെ ഡയറക്ടറേറ്റ് ജനറല്‍ ഫോര്‍ മൈഗ്രേഷന്‍ ആന്‍ഡ് ഹോം അഫയേഴ്സ് ഇയു രൂപപ്പെടുത്തുന്നതില്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ടന്ന് എസ്തോണിയന്‍ പ്രധാനമന്ത്രി പറഞ്ഞു. എസ്തോണിയയുടെ പ്രധാനമന്ത്രി കാജ കല്ലാസ് പറയുന്നതനുസരിച്ച് എസ്തോണിയയുടെ യൂറോപ്യന്‍ യൂണിയനിലേക്കുള്ള പ്രവേശനം ഒരു വിജയഗാഥയാണ്.
ഇതുവരെ നടന്നത് ഏഴ് വിപുലീകരണ റൗണ്ടുകള്‍
∙ 1973 ഡെന്മാര്ക്ക്, ഗ്രേറ്റ് ബ്രിട്ടന്, അയര്‍ലന്‍ഡ്
∙ 1981 ഗ്രീസ്
∙ 1986 പോര്‍ച്ചുഗല്‍, സ്പെയിന്
∙ 1995 ഓസ്ട്രിയ, ഫിന്‍ലാന്‍ഡ്, സ്വീഡന്
∙ 2004 ചെക്കിയ, സൈപ്രസ്, എസ്തോണിയ, ഹംഗറി, ലാത്വിയ, ലിത്വാനിയ, മാള്‍ട്ട, പോളണ്ട്, സ്ളൊവാക്യ, സ്ളൊവേനിയ
∙ 2007 ബള്‍ഗേറിയ, റൊമാനിയ
∙ 2013 ക്രൊയേഷ്യ
ബോസ്നിയ ആന്‍ഡ് ഹെര്‍സഗോവിന, മോണ്ടിനെഗ്രോ, കൊസോവോ, അല്‍ബേനിയ, നോര്‍ത്ത് മാസിഡോണിയ, സെര്‍ബിയ തുടങ്ങിയ മറ്റ് ബാള്‍ക്കന്‍ രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനില്‍ ചേരാന്‍ ശ്രമിക്കുന്നുണ്ട്.
എന്നിരുന്നാലും, ഈ രാജ്യങ്ങള്‍ പാലിക്കേണ്ട ചില മാനദണ്ഡങ്ങള്‍ ഇപ്പോഴും ഉണ്ട്. യുക്രെയ്ന്, മോള്‍ഡോവ, ജോര്‍ജിയ എന്നിവയും യൂറോപ്യന്‍ യൂണിയനിലെ അംഗരാജ്യങ്ങളാകാന് ശ്രമിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ സംഭവവികാസങ്ങളൊന്നും ഉണ്ടായിട്ടില്ല.
|
ജർമനി ഓര്‍ത്തഡോക്സ് പള്ളി ഭാരവാഹികള്‍ കാതോലിക്കാ ബാവയുമായി കൂടിക്കാഴ്ച നടത്തി
ബെര്‍ലിന്‍: ജർമനി സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളിയുടെ ഭാരവാഹികള്‍ മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭയുടെ പരമാധ്യക്ഷനായ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവയുമായി സഭയുടെ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയില്‍ കൂടിക്കാഴ്ച നടത്തി.
ഇടവക വികാരി റവ. ഫാ. ജിബിന്‍ തോമസ് ഏബ്രഹാം, സഹവികാരി റവ. ഫാ. അശ്വിന് വര്‍ഗീസ് ഈപ്പന്, കമ്മറ്റിയംഗം ജിനു മാത്യു ഫിലിപ്പ്, സണ്ഡേസ്കൂള് ഹെഡ്ടീച്ചര് സിറില്‍ സി. സജി എന്നിവര്‍ ഇടവകയെ പ്രതിനിധീകരിച്ച് കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
ജർമനിയിലെ സഭയുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുകയും ഇടവകയുടെ വളര്‍ച്ചയില്‍ കാതോലിക്കാ ബാവ സന്തോഷം രേഖപ്പെടുത്തുകയും ഇടവകയുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു.
യൂറോപ്പിലേക്കുള്ള സഭാംഗങ്ങളുടെ കുടിയേറ്റം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇടവകയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള മാര്‍ഗ നിര്‍ദേശങ്ങളും കാതോലിക്കാ ബാവ നല്കി. വിദ്യാര്‍ഥിയായിരിക്കെ ജർമനിയില്‍ പഠനം നടത്തിയതും ആരാധനകള്‍ക്ക് നേതൃത്വം നല്കിയതുമായ സ്മരണകളും ബാവ പങ്കുവച്ചു.
|
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബൽ കോൺഫറൻസ് ഓഗസ്റ്റ് രണ്ട് മുതല്‍
ബെര്‍ലിന്‍: വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 14ാമത് ബീനിയല് ഗ്ലോബൽ കോണ്‍ഫറന്‍സ് ഓഗസ്റ്റ് രണ്ട് മുതല്‍ അഞ്ച് വരെ തിരുവനന്തപുരം ഹയാത്ത് റീജന്‍സി ഹോട്ടലില്‍ നടക്കും. ഡബ്ല്യുഎംസി ഇന്ത്യ റീജിയൺ ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്.
1995 ജൂലൈ മൂന്നിന് അമേരിക്കയിലാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്ഥാപിതമായത്. ഡബ്ല്യുഎംസിയുടെ ആദ്യ കണ്വന്ഷന് ന്യൂജഴ്സിയില്‍ നടന്നു.
തുടര്‍ന്നുള്ള ദ്വിവത്സര സമ്മേളനങ്ങള്‍ 1998 ജനുവരിയില്‍ കൊച്ചി, 2000ല്‍ യുഎസ്എ, 2002ല്‍ ജര്‍മനി, 2004ല്‍ ബഹറിന്‍, 2006ല്‍ കൊച്ചി, 2008ല്‍ സിംഗപ്പുര്‍, 2010ല്‍ ഖത്തര്‍, 2012ല്‍ യുഎസ്എ, 2014ല്‍ കോട്ടയം, 2016ല്‍ ശ്രീലങ്ക, 2018ല്‍ ജര്‍മനി, 2022ല്‍ ബഹറിന്‍ എന്നിവിടങ്ങളിലാണ് ഗ്ലോബൽ സമ്മേളങ്ങള്‍ നടന്നത്.
തിരുവനന്തപുരത്ത് നടക്കുന്ന ഗ്ലോബൽ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത് വിജയിപ്പിക്കാന്‍ ഡബ്ല്യുഎംസി ഭാരവാഹികളേയും അംഗങ്ങളേയും അഭ്യുദയകാംക്ഷികളേയും ക്ഷണിക്കുന്നതായി ഗ്ലോബൽ ജനറല്‍ സെക്രട്ടറി പിന്റോ കണ്ണമ്പിള്ളി(അമേരിക്ക) അറിയിച്ചു.
താമസത്തിനും മറ്റു സൗകര്യങ്ങള്‍ക്കുമുള്ള ഹോട്ടല്‍ ബുക്കിംഗ് വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.
https://www.hyatt.com/enUS/groupbooking/TRVRT/GTHRB
കൂടുതൽ വിവരങ്ങൾക്ക്: +91 4712581234. Email: [email protected], [email protected].
|
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഒരുക്കുന്ന ധ്യാനം വ്യാഴാഴ്ച മുതൽ
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയിലെ ഇവാഞ്ചലൈസേഷൻ കമ്മീഷന്റെ നേതൃത്വത്തിൽ ഓൺലൈനായി "പരിശുദ്ധാത്മ അഭിഷേക ധ്യാനം' സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച (മേയ് ഒന്‍പത്) മുതൽ 19 വരെ ഒരുക്കുന്ന ഓൺലൈൻ റിട്രീറ്റിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ മുഖ്യ നേതൃത്വം വഹിക്കും.
"കർത്താവിന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കുവാൻ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു' ലുക്കാ 4:18.
ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയ എസ്എച്ച്, റവ.ഡോ. ടോം ഓലിക്കരോട്ട്, റവ.ഫാ.ജോ മൂലച്ചേരി വിസി, ഫാ. ജെയിംസ് കോഴിമല, ഫാ. ജോയൽ ജോസഫ്, ഫാ. ജോസഫ് മുക്കാട്ട്, ഫാ. ഇഗ്നേഷ്യസ് കുന്നുംപുറത്ത് ഒസിഡി,
ഫാ. ഷൈജു കറ്റായത്ത്, റവ.ഫാ. സെബാസ്റ്റ്യൻ വെള്ളമത്തറ, ഫാ. ജോൺ വെങ്കിട്ടക്കൽ, ഫാ. സെബാസ്റ്റ്യൻ വർക്കി സിഎംഐ, ഫാ. ജോജോ മഞ്ഞളി സിഎംഐ തുടങ്ങിയ അഭിഷിക്ത ധ്യാനഗുരുക്കൾ വിവിധ ദിനങ്ങളിലായി തിരുവചന ശുശ്രൂഷകൾക്കു നേതൃത്വം വഹിക്കും.
ചിന്തയിലും പ്രവർത്തിയിലും ശുശ്രൂഷകളിലും കൃപകളുടെയും നന്മയുടെയും കരുണാദ്രതയുടെയും അനുഗ്രഹ വരദാനമാണ് പരിശുദ്ധാത്മ അഭിഷേകം. ദൈവീക മഹത്വവും സാന്നിധ്യവും അനുഭവിക്കുവാനും അനുകരണീയമായ ജീവിതം നയിക്കുന്നതിനുമുള്ള കൃപകളുടെ ശുശ്രൂഷകളാണ് ഗ്രെയ്റ്റ് ബ്രിട്ടൻ സീറോമലബാർ രൂപത ധ്യാന പരമ്പരയിലൂടെ വിഭാവനം ചെയ്യുന്നത്.
വ്യാഴാഴ്ച മുതൽ ആരംഭിക്കുന്ന ഓൺലൈൻ പരിശുദ്ധാത്മ അഭിഷേക ധ്യാനം വൈകുന്നേരം 7.30 മണിക്ക് ജപമാല സമർപ്പണത്തോടെ ആരംഭിച്ച് പ്രെയ്സ് & വർഷിപ്പ്, തിരുവചന ശുശ്രൂഷ, ആരാധന തുടർന്ന് സമാപന ആശീർവാദത്തോടേ രാത്രി ഒമ്പതിന് അവസാനിക്കും.
ദൈവീകമായ പ്രീതിയും കൃപയും ആർജ്ജിക്കുവാനും അവിടുത്തെ സത്യവും നീതിയും മനസിലാക്കുവാനും അനുഗ്രഹ വേദിയാകുന്ന പരിശുദ്ധാത്മ അഭിഷേക ധ്യാനത്തിൽ പങ്കുചേരുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മനോജ് 078488 08550 , മാത്തച്ചൻ 079156 02258 ([email protected]).
സൂം ഐഡി: 5972206305 , പാസ്കോഡ് 1947. Date & Time: May 9th to 19th From 19:30 21:00.
|
ഐറിഷ് പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ കുടിയേറ്റ വിരുദ്ധ പ്രതിഷേധം
ഡബ്ലിൻ: അയർലൻഡിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുൻപിൽ പ്രതിഷേധം. സൈമൺ ഹാരിസിന്റെ വീടിനു മുൻപിൽ കുടിയേറ്റ വിരുദ്ധ ബാനറുകൾ പിടിച്ചാണ് പ്രതിഷേധം നടന്നത്.
ഇത്തരം പ്രതിഷേധങ്ങൾ അനുചിതമാണെന്നു പ്രധാനമന്ത്രി പ്രതികരിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അഭയാർഥി കുടിയേറ്റങ്ങൾക്കെതിരേ തീവ്ര വലതുപക്ഷക്കാർ പ്രതിഷേധങ്ങൾ നടത്തി വരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ ഡബ്ലിൻ ഗ്രേസ്റ്റോൺസിലുള്ള വീടിനു മുൻപിൽ സമരം നടന്നത്.
ഇതുമായി ബന്ധപ്പെട്ടു പോലീസ് അന്വേഷണം ആരംഭിച്ചു. അതിർത്തികൾ അടയ്ക്കുക, ആദ്യം ഐറിഷുകാർക്കു വീട് നൽകുക തുടങ്ങിയ മുദ്രാവാക്യങ്ങൾ അടങ്ങിയ ബാനറുകളും പ്ലക്കാർഡുകളും ഉയർത്തിയാണ് പ്രതിഷേധിച്ചത്.
അടുത്തയിടെ ഇന്റഗ്രെഷൻ മന്ത്രി റോഡറിക്കിന്റെ വീടിനു മുൻപിലും പ്രതിഷേധം നടന്നിരുന്നു.
|
വിയന്നയിൽ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് ശനിയാഴ്ച
വിയന്ന: കായിക പ്രേമികൾക്ക് ആവേശം പകർന്ന് വിയന്ന മലയാളി അസോസിയേഷൻ അന്താരാഷ്ട്ര വോളിബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. ഇന്ത്യ, ഓസ്ട്രേലിയ, യുകെ, യുഎഇ, സ്വിറ്റ്സർലഡ്, ഓസ്ട്രിയ, മാൾട്ട തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കളിക്കാർ വിയന്നയുടെ മണ്ണിൽ ഒന്നിക്കുമ്പോൾ വിയന്ന മലയാളി അസോസിയേഷന്റെ കരുത്തുറ്റ വഴികളിൽ പുതിയ ചരിത്രമാകും.
വിയന്നയിലെ പ്രഥമ മലയാളി സംഘടനയായ വിയന്ന മലയാളി അസോസിയേഷൻ അതിന്റെ പ്രവർത്തപാതയിൽ അഞ്ചു പതിറ്റാണ്ടുകൾ പിന്നിടുന്നു. കല കായിക സാംസ്കാരിക സേവന മേഖലകൾക്ക് പ്രധാന്യം നൽകി കൊണ്ട് ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണജൂബിലി ആഘോഷങ്ങൾ സംഘടന നടത്തി വരുന്നു.
ശനിയാഴ്ച വിയന്നയിലെ സിമ്മറിംഗിൽ അരങ്ങേറുന്ന ഈ വോളിബോൾ മാമാങ്കത്തിന് ഇന്ത്യൻ മുൻ ക്യാപ്റ്റൻ വിപിൻ ജോർജും ഇന്ത്യൻ മുൻ താരം കിഷോർകുമാറും അടങ്ങുന്ന ടീം ഉൾപ്പെടെ പത്തോളം ടീമുകൾ മാറ്റുരക്കും.
വിയന്നയിലെ മലയാളി സംഘടനകളുടെ ചരിത്രത്തിൽ ആദ്യമായി സംഘടിപ്പിക്കുന്ന ഈ വോളിബോൾ ടൂർണമെന്റിൽ പങ്കെടുക്കുവാനായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള വോളിബോൾ പ്രേമികളും ടീമുകളും വിയന്നയിൽ എത്തിത്തുടങ്ങിയാതായി കോഓർഡിനേറ്റർ ലിന്റോ പാലക്കുടി അറിയിച്ചു.
സ്പോർട്സ് സെക്രട്ടറി രഞ്ചിത്ത് കുറുപ്പ്, വൈസ് പ്രസിഡന്റ് ബാബു പോൾ തട്ടിൽ എന്നവരുടെ നേതൃത്വത്തിൽ ടൂർണമെന്റിന്റെ ഒരുക്കങ്ങൾ പൂർത്തിയായതാതി പ്രസിഡന്റ് സുനിഷ് മുണ്ടിയാനിക്കൽ അറിയിച്ചു.
അരനൂറ്റാണ്ട് പിന്നിടുന്ന വിയന്ന മലയാളി അസോസിയേഷൻ സമാനതകളില്ലാത്ത വിജയഗാഥ അടയാളപ്പെടുത്തുന്ന ഒരു ജൂബിലി ആഘോഷമാക്കുവാൻ ഈ വോളിബോൾ ടൂർണമെന്റിലേക്ക് എല്ലാവരെയും ക്ഷണിക്കുന്നതായി സെക്രട്ടറി സോണി ചെന്നുംകര അറിയിച്ചു.
|
19 വര്‍ഷത്തെ സേവനത്തിന് ശേഷം ഫാ. സജി മലയില്‍ നാട്ടിലേക്ക് മടങ്ങുന്നു; യാത്രയയപ്പ് 11ന് മാഞ്ചസ്റ്ററില്‍
ലണ്ടൻ: ഗ്രേറ്റ് ബ്രിട്ടന് രൂപത വികാരി ജനറലും യുകെയിലെ ക്നാനായ സമൂഹത്തിന്റെ ആത്മീയ ഗുരുവുമായ ഫാ. സജി മലയില്‍ പുത്തന്‍പുര നാട്ടിലേക്ക് മടങ്ങുന്നു.
19 വര്‍ഷത്തെ സേവനത്തിന് ശേഷം നാട്ടിലേക്ക് മടങ്ങുന്ന ഫാ. സജി മലയിലിന് ഹൃദ്യമായ യാത്രയയപ്പാണ് വിശ്വാസി സമൂഹം ഒരുക്കിയിരുക്കുന്നത്. ഈ മാസം 11ന് മാഞ്ചസ്റ്ററിലാണ് യാത്രയയപ്പ് ഒരുക്കിയിരിക്കുന്നത്.
കോട്ടയം എടക്കാട് ഫൊറോനാ പള്ളി വികാരി, കാരിത്താസ് ഹോസ്പിറ്റൽ അസിസ്റ്റന്റ് ഡയറക്ട്ടർ എന്നീ ചുമതലകളുമായിട്ടാണ് നാട്ടിലേക്ക് മടങ്ങുന്നത്.
യുകെയിലേക്കുള്ള മലയാളി കുടിയേറ്റത്തിന്റെ ആദ്യ കാലഘട്ടങ്ങളിൽ മലയാളി സമൂഹത്തിന്റെ ആത്മീയ വളർച്ചയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് ഫാ.സജി.
ക്നാനായ സമുദായത്തിന്റെ അമരക്കാരനായി നിന്ന് യുകെയിൽ പ്രവർത്തിച്ച സജിയച്ചൻ ആണ് യുകെയുടെ മലയാറ്റൂർ എന്ന് അറിയപ്പെടുന്ന മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന്റെയും യുകെ കെസിഎയുടെയും തുടക്കക്കാരൻ.
2005 സെപ്റ്റംബറിൽ മാഞ്ചസ്റ്ററിലെത്തിയ അച്ചൻ ഷ്രൂഷ്ബറി രൂപതയുടെ കീഴിൽ മാഞ്ചസ്റ്റർ കൂടാതെ ചെസ്റ്റർ, ക്രൂ, നോർത്ത്വിച്ച്, സ്റ്റോക്പോർട്, മാക്കസ്ഫീൽഡ്, ടെൽഫോർഡ് എന്നിവിടങ്ങളിലും ലിവർപൂളിൽ പ്രെസ്കോട്ടിലും സെന്റ് ഹെലൻസിലും മാസ് സെന്ററുകൾക്ക് തുടക്കം കുറിച്ച് വിശ്വാസികളുടെ ആത്മീയ വളർച്ചയിലും പങ്കാളിയായി.
2006ൽ മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിനോട് അനുബന്ധിച്ച് സെന്റ് തോമസ് ആർസി സെന്ററിനും സെന്റ് മേരീസ് സൺഡേ സ്കൂളിനും തുടക്കം കുറിച്ചു.
2008ൽ യുവജനങ്ങൾക്കായി സാന്തോം യൂത്ത് ആരംഭിക്കുകയും യുകെ കെസിഎയ്ക്ക് തുടക്കം കുറിക്കുകയും ചെയ്ത അച്ചൻ 18 വർഷത്തോളം യുകെകെസിഎയുടെ സ്പിരിച്യുൽ ഡയറക്ട്ടറായും സേവനം ചെയ്തു.
2011ൽ ക്നാനായ യുവജനങ്ങൾക്കായി യുകെകെസിവൈഎൽ തുടക്കം കുറിച്ചു. തുടർന്ന് 2014 ഡിസംബറിൽ മാഞ്ചസ്റ്ററിൽ ക്നാനായ ചാപ്ലയൻസി അനുവദിച്ചപ്പോൾ യൂറോപ്പിലെ പ്രഥമ ക്നാനായ ചാപ്ലയനായി സജിയച്ചൻ.
ഷ്രൂഷ്ബറി രൂപതാ ചാപ്ലയനായി സെന്റ് ജോൺ ഫിഷർ ആൻഡ് സെന്റ് തോമസ് മൂർ, സെന്റ് ആന്റണീസ് എന്നീ ദേവാലയങ്ങളിലും ഹോസ്പിറ്റൽ ചാപ്ലയനായും സേവനം ചെയ്തു.
യുകെയിലെ ഏറ്റവും വലിയ ബൈബിൾ കൺവെൻഷൻ മാഞ്ചസ്റ്റർ കൺവെൻഷൻ സെന്ററിൽ ഫാ.സേവ്യർ ഖാൻ വട്ടായിലിന്റെ നേതൃത്വത്തിൽ നടത്തിയതും സാജിയച്ചന്റെ സംഘടക മികവിന്റെ ഉദാഹരണമാണ്.
ഗ്രേറ്റ് ബ്രിട്ടൻ രൂപത നിലവിൽ വന്നപ്പോൾ രൂപതയുടെ വികാരി ജനറലും ഒപ്പം ക്നാനായ സമൂഹത്തിന്റെ അധിക ചുമതലയും സജി മലയിൽപുത്തൻപുരയെ തേടിയെത്തി.
2018 ഡിസംബറിൽ സീറോമലബാർ സഭ മേജർ ആർച്ച്ബിഷപ് ആയിരുന്ന മാർ ജോർജ് ആലഞ്ചേരി ക്നാനായ മിഷൻ പ്രഖ്യാപിച്ചപ്പോൾ മിഷൻ ഡയറക്ടറായി നിയമിതനായി.
തുടർന്ന് യുകെയിൽ എമ്പാടുമായി 15 മിഷനുകൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. ക്നാനായ യുവജനങ്ങൾക്കായി പ്രീ മാര്യേജ് കോഴ്സ്, ക്നാ ഫയർ എന്ന പേരിൽ സ്പിരിച്യുൽ സംഘടനയും ലിജിയൻ ഓഫ് മേരിക്കും സജിയച്ചൻ തുടക്കം കുറിച്ചു.
1995 ഏപ്രിൽ 19ന് മാർ കുര്യാക്കോസ് കുന്നശേരി പിതാവിൽ നിന്നും പട്ടം സ്വീകരിച്ചു. കൈപ്പുഴ, തോട്ടറ, മംഗലംഡാം, കരിപ്പാടം, എടമുഖം, തിരൂർ എന്നീ ഇടവകകളിൽ സേവനം ചെയ്തതിനു ശേഷമാണ് സജിയച്ചൻ യുകെയിൽ എത്തിയത്.
അമേരിക്കയിൽ നിന്നും ഫാ.സുനി പടിഞ്ഞാറേക്കരയാണ് സജിയച്ചന് പകരമായി എത്തുന്നത്.
|
ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി ലയൺസ് ക്ലബ് റോമാ കേരള
റോം: ലയൺസ് ക്ലബ് റോമാ കേരള ഔദ്യോഗികമായി ലയൺസ് ക്ലബ് ഇറ്റലി റോമയുടെ ഭാഗമായി. റോമിൽ നടന്ന ചടങ്ങിൽ ലയൺസ് ക്ലബ് ഇറ്റലി റോമിന്റെ ഗവർണർ മിക്കലെ മർത്തല്ല ലയൺസ് ക്ലബ് റോമാ കേരളയുടെ പ്രസിഡന്റ് ജിന്റോ കുര്യാക്കോസിന് പുതിയ ക്ലബിന്റെ ചാർട്ടർ കൈമാറി.
തുടർന്ന് ലയൺസ് ക്ലബ് റോമാ അഗസ്റ്റസ് പ്രസിഡന്റ് അന്തോനല്ല മക്കനിയെല്ലോയുടെ സാന്നിധ്യത്തിൽ പ്രസിഡന്റ് ജിന്റോ കുര്യാക്കോസ് പരിപാടി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങുകൾക്ക് ലയൺസ് ക്ലബ് റോമാ കേരളയുടെ സെക്രട്ടറി ഗോപകുമാർ നന്ദി അറിയിച്ചു.
സിജു മാത്യു, ആൽബിൻ കുര്യാക്കോസ്, ബിനോയി എബ്രഹാം എന്നിവരുടെ സജീവസാന്നിധ്യം ഉണ്ടായിരുന്നു. തുടർന്ന് ഫാമിലി മീറ്റിംഗും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികളോടും സ്നേഹ വിരുന്നോടും കൂടി മീറ്റിംഗ് അവസാനിച്ചു.
|
മാര്‍പാപ്പയ്ക്ക് ഏലക്കാമാല സമ്മാനിച്ച് ദമ്പതികൾ
കോട്ടയം: ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ച് ഏലക്കാമാല അണിയിക്കാനായതിന്റെ നിര്‍വൃതിയിലാണ് അയര്‍ക്കുന്നം ഇലഞ്ഞിക്കല്‍ ജോസ്മോളി ദമ്പതികള്‍. സുഗന്ധം പ്രസരിക്കുന്ന ഏലക്കാമാല അണിഞ്ഞ് ഇവരുടെ മകന് യൂറോപ്പില്‍ ഉപരിപഠനം നടത്തുന്ന ഫാ. ജോജിന്‍ ഇലഞ്ഞിക്കല്‍ ഉള്‍പ്പെടെ കേരളത്തില്‍നിന്നുള്ള നാല്പതംഗ വൈദികര്‍ക്കൊപ്പം ഫോട്ടോ എടുക്കാനും മാര്‍പാപ്പ അവസരം നല്കി.
റോം സന്ദര്‍ശന വേളയില്‍ കഴിഞ്ഞ മാസം 24ന് രാവിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്വച്ചായിരുന്ന ആദരം. വണ്ടന്മേട്ടിലെ തോട്ടത്തില്‍ വിളഞ്ഞ ഏലക്കാകൊണ്ടാണ് ജോസ് മാല ഒരുക്കിയത്. അവസരം ലഭിച്ചാല്‍ ഇത് മാർപാപ്പയെ അണിയാക്കാം എന്നേ പ്രതീക്ഷിച്ചിരുന്നുള്ളൂ.
യുറോപ്യന്‍ പാക്കേജ് ടൂറില്‍ പങ്കെടുത്തുവരുന്ന ജോസിനും മോളിക്കും അപ്രതീക്ഷിതമായാണ് മാല അണിയിക്കാന്‍ അവസരം ലഭിച്ചത്. എട്ടു മിനിറ്റ് മലയാളി സംഘത്തോടു മാര്‍പാപ്പ സംസാരിച്ചു. ഇവര്‍ക്കൊപ്പമുള്ള മലയാളി ടൂര്‍ സംഘം ചത്വരത്തില്‍ മറ്റ് തീര്‍ഥാടകര്‍ക്കൊപ്പം നിന്ന് ഫ്രാന്‍സിസ് മാർപാപ്പയെ അടുത്തുകണ്ടു.
|
ബ്രിട്ടീഷ് കബഡി ലീഗ്: നോട്ടിംഗ്ഹാം റോയൽസ് വനിതാ ടീം ഫൈനലിൽ
ലണ്ടൻ: യുകെയിലെ പല സിറ്റികളെയും ഉൾപ്പെടുത്തിക്കൊണ്ടുള്ള മൂന്നാമത് ബ്രിട്ടീഷ് കബഡി ലീഗിന് തുടക്കമായി. മത്സരങ്ങൾ തത്സമയം ബിബിസി ടെലികാസ്റ്റ് ചെയ്യുന്നു. ചാമ്പ്യൻഷിപ്പ് യുക്മാ ഈസ്റ്റ് ആൻഡ് വെസ്റ്റ് മിഡിൽ ലാൻഡ് പ്രസിഡന്റ് ജോർജ് തോമസ് ഉദ്ഘാടനം ചെയ്തു.
ഇംഗ്ലണ്ടിലെ വോൾവർഹാംപ്റ്റണിൽ കഴിഞ്ഞമാസം 19നാണ് മത്സരത്തിന് തുടക്കം കുറിച്ചത്. ഈ സീസണിൽ ഒന്‍പത് ടീമുകളാണ് മാറ്റുരയ്ക്കുന്നത്. അതിൽ മലയാളികളുടെ സ്വന്തം ടീമായ നോട്ടിംഗ്ഹാം റോയൽസും മത്സരിക്കുന്നു.
ഈ സീസണിൽ ആൺകുട്ടികളുടെ മാത്രമല്ലാതെ നമ്മുടെ കേരള പെൺകുട്ടികളെയും ഉൾപ്പെടുത്തിക്കൊണ്ട് ഒരു ടീം ഇറക്കാൻ പറ്റിയതിൽ നോട്ടിംഗ് ഹാം സന്തുഷ്ടരാണ്.
ശക്തരായ മാഞ്ചെസ്റ്റർ ഉൾപ്പെടെയുള്ള ടീമുകൾക്കെതിരേ വമ്പൻ ജയത്തോടെ നോട്ടിംഗ്ഹാം റോയൽസിന്റെ വനിതാ ടീം ഫൈനലിൽ പ്രവേശിച്ചു. ഫൈനൽ മത്സരങ്ങൾ ഈ മാസം 19ന് ബർമിംഗ്ഹാമിൽ വച്ചു നടക്കും.
കെയ്റോ ഫിനാൻഷ്യൽ സർവീസ്, ഫസ്റ്റ് കോൾ, ദി ടിഫിൻ ബോക്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, ന്യുമെറോ യൂനോ മെഡിക്കൽ റിക്രൂട്ട്മെന്റ്, ഒട്ട കൊമ്പൻ വാട്ട് എന്നിവരാണ് സ്പോൺസർമാർ.
|
ഗ്രേറ്റ് ബ്രിട്ടൻ രൂപത വിമൻസ് ഫോറം വാർഷിക സമ്മേളനം: മാർ റാഫേൽ തട്ടിൽ ഉദ്ഘാടനം ചെയ്യും
ബർമിംഗ്ഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ ഈ വർഷത്തെ വാർഷിക സമ്മേളനം "ഥെെബൂസാ' സെപ്റ്റംബർ 21ന് ബർമിംഗ്ഹാം ബെഥേൽ കൺവൻഷൻ സെന്ററിൽ നടക്കും.
സീറോമലബാർ സഭയുടെ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 മുതൽ വൈകുന്നേരം അഞ്ച് വരെ നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ അനുഗ്രഹ പ്രഭാഷണം നടത്തും.
മേജർ ആർച്ച്ബിഷപ് ആയി അഭിഷിക്തനായതിന് ശേഷം ആദ്യമായി ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ സന്ദർശനത്തിനെത്തുന്ന മേജർ ആർച്ച്ബിഷപ് പങ്കെടുക്കുന്ന പരിപാടി എന്ന നിലയിൽ രൂപതയുടെ എല്ലാ ഇടവക മിഷൻ പ്രൊപ്പോസഡ് മിഷനുകളിൽ നിന്നുള്ള ആയിരക്കണക്കിന് വനിതാ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുവാനുള്ള ഒരുക്കത്തിലാണ് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപത വിമൻസ് ഫോറത്തിന്റെ വിവിധ തലങ്ങളിലുള്ള ഭാരവാഹികളും രൂപതയിലെ വിമൻസ് ഫോറം അംഗങ്ങളും എന്ന് കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ, വിമൻസ് ഫോറം ഡയറക്ടർ റവ. ഡോ. സി. ജീൻ മാത്യു എസ്എച്ച്, വിമൻസ് ഫോറം പ്രസിഡന്റ് ട്വിങ്കിൾ റെയ്സൺ, സെക്രട്ടറി അൽഫോൻസാ കുര്യൻ എന്നിവർ അറിയിച്ചു.
|
ഐഎഫ്എ റമ്മി ടൂർണമെന്റ് നടത്തി
ഡബ്ലിൻ: ദ്രോഹഡയിൽ ഐഎഫ്എയുടെ ആഭിമുഖ്യത്തിൽ റമ്മി ടൂർണമെന്റ് നടത്തി. അയർലൻഡിന്റെ വിവിധ മേഖലകളിൽ നിന്നുള്ളവർ പങ്കെടുത്ത മത്സരത്തിൽ ജോബി ഡേവിസ് ഒന്നാം സ്ഥാനം നേടി.
ജിജി നടുകൂടിയിൽ രണ്ടാം സ്ഥാനവും സ്മിത്ത് സലീംകുമാർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സാൻഡി മനോജ്, റെനി ജോസഫ്, ജിയോ ജോസ് എന്നിവർ സമ്മാന വിതരണം നടത്തി.
1001 യൂറോയായിരുന്നു ഒന്നാം സമ്മാനം. രണ്ട് മൂന്ന് സ്ഥാനം നേടിയവർക്ക് യഥാക്രമം 501, 201 യൂറോ എന്നിങ്ങനെയായിരുന്നു സമ്മാനത്തുക.
|
ജർമനിയിൽ ഇരട്ടക്കൊല നടത്തിയ പ്രതിയെ പോലീസ് പിടികൂടി
ബെര്‍ലിന്‍: ജർമനിയിലെ ബവേറിയ മുര്നൗവില് റഷ്യക്കാരന് ഇരട്ട കൊലപാതകം നടത്തി. കൊല്ലപ്പെട്ട രണ്ടുപേരും യുക്രെയ്ൻ സൈന്യത്തിലെ അംഗങ്ങളാണ്. 36 വയസും 23 വയസുമാണ് കൊല്ലപ്പെട്ടവരുടെ പ്രായം.
57 വയസുള്ള പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ടവർ മുര്നൗവില് ഒരു ഷോപ്പിംഗ് സെന്ററിന് സമീപം താമസിച്ച് വരികയായിരുന്നു.
കൃത്യം നടന്നതിന് സമീപത്ത് അപ്പാര്‍ട്ട്മെന്റിലേക്കുള്ള വഴിയിലുടനീളം രക്തം കണ്ട പോലീസ് അപ്പാര്‍ട്ട്മെന്റിലെത്തി പ്രതിയെ പിടികൂടുകയായിരുന്നു.
|
ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു
ബെര്‍ലിന്‍: ജർമനിയിൽ വിദേശ തൊഴിലാളികളുടെ വരവ് വർധിക്കുന്നു. ജോലി ചെയ്യാനുള്ള ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളുടെ പട്ടികയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തിയതായി പുതിയ പഠനം വ്യക്തമാക്കുന്നു.
വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻ സർക്കാർ നടത്തുന്ന ശ്രമങ്ങൾ വിജയം കാണുന്നുവെന്നതിന്റെ സൂചനയാണിത്. യൂറോപ്പിലെ സാമ്പത്തിക ശക്തിയായ ജർമനി, രാജ്യത്തെ ഒരു "ആധുനിക കുടിയേറ്റ രാജ്യമായി' മാറ്റാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
വാർധക്യം പ്രാപിക്കുന്ന ജനസംഖ്യയെ ചെറുപ്പമാക്കാനും സാമ്പത്തിക വളർച്ചയെ പ്രോത്സാഹിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ ജർമൻ തൊഴിലാളികൾ വിദേശത്ത് ജോലി ചെയ്യാൻ മടിക്കുന്നതായും സർവേ വെളിപ്പെടുത്തുന്നു.
ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പും ജോബ് പോർട്ടൽ സ്റ്റെപ്സ്റ്റോണും നടത്തിയ സംയുക്ത പഠനത്തിൽ 188 രാജ്യങ്ങളിലെ 150,000 ജീവനക്കാരാണ് പങ്കെടുത്തത്. വിദേശ ജോലിയിലെ താത്പര്യവും ഏറ്റവും ആകർഷകമായ ലക്ഷ്യസ്ഥാനങ്ങളും പഠനം വിലയിരുത്തി.
ഓസ്ട്രേലിയ, യുഎസ്, യുകെ, കാനഡ എന്നിവയ്ക്ക് പിന്നിൽ വിദേശ തൊഴിലാളികൾക്കിടയിൽ ജർമനി അഞ്ചാം സ്ഥാനത്തെത്തി. ഇംഗ്ലീഷ് മാതൃഭാഷയല്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കിടയിൽ ജർമനി ഒന്നാമതാണ്.
വിദേശ നഗരങ്ങളുടെ കാര്യത്തിൽ ബെർലിൻ ആറാം സ്ഥാനത്താണ്. ലണ്ടനാണ് ഏറ്റവും ജനപ്രിയ നഗരമെന്ന് ഗവേഷകർ പറയുന്നത്. ഒരു പ്രത്യേക രാജ്യത്തേക്കോ നഗരത്തിലേക്കോ മാറാനുള്ള ആഗ്രഹത്തേക്കാൾ ആകർഷകമായ ജോലികളും മികച്ച തൊഴിലവസരങ്ങളുമാണ് വിദേശ തൊഴിലാളികൾക്ക് കൂടുതൽ പ്രധാനമാണെന്നാണ്.
പഠനത്തിൽ പങ്കെടുത്ത 74 ശതമാനം പേരും മികച്ച തൊഴിലവസരമാണ് അവര്‍ ജര്‍മനി തെരഞ്ഞെടുക്കാന്‍ കാരണമെന്ന് വെളിപ്പെടുത്തി. ഇമിഗ്രേഷന്‍ പ്രക്രിയയിലുള്ള പിന്തുണ ഭൂരിഭാഗം വിദേശ തൊഴിലാളികളും ആഗ്രഹിക്കുന്നു. സ്ഥലം മാറ്റുന്നതിനും വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കുന്നതിനും തൊഴിലുടമകളുടെ സഹകരണം തൊഴിലാളികൾ പ്രതീക്ഷിക്കുന്നുണ്ട്.
വിദേശ ജോലി സ്വപ്നം കാണുന്നവരുടെ എണ്ണം ഗണ്യമായി വർധിക്കുമ്പോൾ, ജർമൻ പൗരന്മാർ സ്വന്തം നാട്ടിൽ തന്നെ തുടരാൻ ആഗ്രഹിക്കുന്നു എന്നതാണ് പുതിയ പഠനത്തിന്റെ മറ്റൊരു കണ്ടെത്തല്‍. 2023ല്‍ ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ പഠനത്തില്‍ പങ്കെടുത്തവരില്‍ നാലിലൊന്ന് പേര് (25 ശതമാനം) വിദേശത്ത് സജീവമായി ജോലി തേടുന്നുണ്ട്.
എന്നാൽ ജർമനിയിലെ താമസക്കാരിൽ ഏഴ് ശതമാനം പേർ മാത്രമാണ് ജോലിക്കായി സ്ഥലം മാറാൻ താത്പര്യപ്പെടുന്നത്. അവരിൽ ഭൂരിഭാഗവും ഓസ്ട്രിയ, സ്വിറ്റ്സർലൻഡ് പോലുള്ള ഭാഷാപരമായും സാംസ്കാരികമായും സമാനമായ രാജ്യങ്ങളെയാണ് ലക്ഷ്യമിടുന്നത്.
യുകെ, ഇറ്റലി, യുഎസ്എ എന്നിവിടങ്ങളിലേക്ക് പോകാൻ ആഗ്രഹിക്കുന്നവരുടെ എണ്ണം വളരെ കുറവാണ്. ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള ജർമൻ സർക്കാർ നടത്തുന്ന പരിശ്രമങ്ങൾ ഫലം കാണുന്നുണ്ട്.
പഠനത്തിൽ പങ്കെടുത്ത പകുതിയിലധികം ഇന്ത്യക്കാരും (54 ശതമാനം) വിദേശത്ത് താമസിക്കാനും ജോലി ചെയ്യാനും ആഗ്രഹം പ്രകടിപ്പിച്ചു. വിദഗ്ധ തൊഴിലാളികളെ ആകർഷിക്കുന്നതിനായി ജർമൻസർക്കാർ നടത്തിയ പൗരത്വ നിയമങ്ങളും കുടിയേറ്റ പരിഷ്കാരങ്ങളും ഈ ഫലങ്ങളിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്.
തൊഴിൽ വിപണിയിലേക്കുള്ള ഡിജിറ്റൽ പ്രവേശനം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതികൾ ജർമനി വികസിപ്പിക്കുകയും വിപുലീകരിക്കുകയും ചെയ്യുന്നുണ്ട്. ഇത് കൂടുതൽ തൊഴിലാളികളെ ആകർഷിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
സ്റ്റെപ്സ്റ്റോൺ ഗ്രൂപ്പിലെ തൊഴിൽ വിപണി വിദഗ്ധനായ ഡോ. ടോബിയാസ് സിമ്മർമാൻ പറയുന്നത് ജർമനി കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാൻ കൂടുതൽ പദ്ധതികൾ ആസൂത്രണം ചെയ്യണം എന്നാണ്. കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നതിനായി സ്വകാര്യ പൊതുമേഖലകളും സഹകരിക്കണമെന്ന് അദ്ദേഹം നിർദ്ദേശിക്കുന്നു.
ജർമനിക്ക് തൊഴിൽ വിപണി കൂടുതൽ മികച്ചതും വേഗത്തിലുള്ളതുമാക്കി മാറ്റാനും കഴിയണം. ഇതിലൂടെ കൂടുതൽ വിദേശ തൊഴിലാളികളെ ആകർഷിക്കാനും രാജ്യത്തിന്റെ സാമ്പത്തിക വളർച്ച നിലനിർത്താനും സാധിക്കും.
|
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്റ്റർ, വിഷു, ഈദ് ആഘോഷം സംഘടിപ്പിച്ചു
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്റ്റർ, വിഷു, ഈദ് ആഘോഷം വിവിധ കലാപരിപാടികളോടെ സാല്‍ബൗ ടിറ്റൂസ് ഫോറത്തില്‍ അരങ്ങേറി.
കേരള സമാജം പ്രസിഡന്റ് അബി മാങ്കുളം എല്ലാവരെയും സ്വാഗതം ചെയ്തു. മുഖ്യ അതിഥിയായ ഫാ. വിനീത് അജിമോന് ഈസ്റ്റർ, വിഷു, ഈദ് ആഘോഷങ്ങളുടെ പ്രസക്തിയും പ്രാധാന്യവും വിശദീകരിച്ചുകൊണ്ട് ആഘോഷ പരിപാടികള്‍ക്ക് ആശംസകള്‍ നേര്‍ന്നു.
തുടര്‍ന്ന് സെക്രട്ടറി ഡിപിന് പോള്‍, കമ്മിറ്റി അംഗം ബോബി ജോസഫ് എന്നിവര്‍ പരിപാടികളുടെ അവതാരകരായി. വിവിധ കലാപരിപാടികളായ സിനിമാറ്റിക് ഡാന്‍സ്, ഗാനാലാപനം, ഭരതനാട്യം, എന്നിവയ്ക്ക് പുറമെ സമാജത്തിന്റെ നേത്യത്വത്തില്‍ നാടകവും യുവാക്കളുടെ ലഘുനാടകവും കവിതയെ ആസ്പദമാക്കി സംഗീത നൃത്ത നാടകവും ശേഷം ലക്കി ഡ്രോയും നടന്നു.
കേരള സമാജത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന മലയാളം സ്കൂളിലെ കുട്ടികള്‍ ഗാനം അവതരിപ്പിച്ചു. കേരളത്തനിമയുള്ള അത്താഴവിരുന്നും പരിപാടികളുടെ ഭാഗമായി ഒരുക്കിയിരുന്നു. സമാജം സെക്രട്ടറി ഡിപിന് പോള്‍ നന്ദി പറഞ്ഞു.
തുടര്‍ന്ന് ദേശീയ ഗാനത്തോടെ ആഘോഷങ്ങള്‍ സമാപിച്ചു. നൂറിലധികം ആര്‍ട്ടിസ്റ്റുകള്‍ അണിനിരന്ന ആഘോഷത്തില്‍ ഏതാണ്ട് നാനൂറ്റി ഇരുപത്തഞ്ചിലധികം ആളുകള്‍ പങ്കെടുത്തു. പുതുതായി ജര്‍മനിയിലെത്തിയ മലയാളികള്‍ക്ക് ആഘോഷം ഏറെ ആസ്വാദ്യകരമായി.
പരിപാടികളുടെ എല്ലാവിധ പ്രവര്‍ത്തനങ്ങള്‍ക്കും അബി മാങ്കുളം (പ്രസിഡന്റ്), ഡിപിന് പോള്‍ (സെക്രട്ടറി), ഹരീഷ് പിള്ള (ട്രഷറര്‍), കമ്മറ്റിയംഗങ്ങളായ, ഷംന ഷംസുദ്ദീന്, ജിബിന്‍ എം. ജോണ്‍, രതീഷ് മേടമേല്‍, ബിന്നി തോമസ് എന്നിവര്‍ നേതൃത്വം നല്കി.
|
മതസൗഹൃദ സംഗമം സംഘടിപ്പിച്ച് വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ
ലണ്ടൻ: ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ നടത്തിക്കൊണ്ടിരിക്കുന്ന കലാസാംസ്കാരിക വേദിയുടെ 13ാം സമ്മേളനം മതേതര കൂട്ടായ്മയുടെ സുഗന്ധം പരത്തുന്ന വേദിയായി മാറി.
ഈസ്റ്റർ, ഈദ്, വിഷു അഘോഷങ്ങളുടെ ഭാഗമായി 27ന് ഇന്ത്യൻ സമയം രാത്രി 7.30ന് യൂറോപ്പിലെ അനുഗ്രഹീത ഗായകനായ സിറിയക്ക് ചെറുകാടിന്റെ മതസൗഹൃദ സന്ദേശം നൽകുന്ന ഗാനത്തോടെയാണ് ആരംഭിച്ചത്.
വെർച്ചൽ പ്ലാറ്റ്ഫോമിലൂടെ നടന്ന ഈ മതസൗഹൃദ സംഗമ കൂട്ടായ്മ മുസ്ലിം യൂത്ത് ലീഗിന്റെ സംസ്ഥാന സെക്രട്ടറി പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ, ശാന്തിഗ്രാം ആശ്രമം ജനറൽ സെക്രട്ടറിയും ആത്മീയഗുരുവും സാമൂഹ്യപ്രവർത്തകനുമായ സ്വാമി ഗുരുരത്ന ജ്ഞാന തപസിയും ഭദ്രദീപം തെളിച്ചു ഉദ്ഘാടനം ചെയ്തു.
തുടർന്ന് വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, യൂറോപ്പ് റീജിയൺ ചെയർമാൻ ജോളി തടത്തിൽ, യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ, സെക്രട്ടറി ബാബു തോട്ടപ്പിള്ളി, ഷൈബു ജോസഫ്, ഗ്രിഗറി മേടയിൽ തുടങ്ങിയ ഗ്ലോബൽ റീജിയൺ ഭാരവാഹികൾ ദീപം തെളിച്ചു മതസൗഹൃദ സന്ദേശം പകർന്നു.
അപ്രതീക്ഷിതമായുണ്ടായ ചില സാങ്കേതിക തടസങ്ങൾ കാരണം വെർച്ചൽ പ്ലാറ്റ്ഫോമിൽ കയറുവാൻ കഴിയാതിരുന്ന താമരശേരി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനിക്കൽ ഈ മതസൗഹൃദ കൂട്ടായ്മക്കു ആശംസകൾ നേർന്നു സന്ദേശം അയച്ചു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ പ്രസിഡന്റ് ജോളി എം. പടയാട്ടിൽ എല്ലാവരേയും സ്വാഗതം ചെയ്തു. ഭാരതത്തെ ഒറ്റച്ചരടിൽ കോർത്തിണക്കുവാൻ മഹാത്മാഗാന്ധിക്കു കഴിഞ്ഞത് സർവമത പ്രാർഥനയിലൂടെയാണെന്നും അതുപോലെ ബഹുസ്വരതയിൽ നിന്നുകൊണ്ടു സമാധാനത്തിന്റെയും സഹജീവിതത്തിന്റെയും ശാന്തിസന്ദേശം നൽകുന്നതിനുവേണ്ടിയാണ് വേൾഡ് മലയാളി കൗൺസിൽ യൂറോപ് റീജിയൺ മതസൗഹൃദ സംഗമവേദിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ ആഴത്തിലുള്ള ആധ്യാത്മിക ചിന്തകളും ശ്രേഷ്ഠങ്ങളായ തത്വചിന്തകളും പല പാശ്ചാത്യ ചിന്താധാരകളെയും സ്വാധീനിച്ചിട്ടും ശ്രേഷ്ഠമായ ഈ ഇന്ത്യൻ വൈജ്ഞാനിക, താത്വിക ചിന്തകളെ തമസ്കരിച്ചുകൊണ്ട്, അൽപാൽപ്പമായുള്ള നമ്മുടെ കുറവുകളെ പർവതീകരിച്ചു ഭാരതത്തെ ഇകഴ്ത്തി കാണിക്കുന്ന ഒരു പ്രവണത ഭാരതത്തിൽ വർധിച്ചു വരുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൻ ചെയർമാൻ ജോളി തടത്തിലിന്റെ സന്ദേശത്തിനുശേഷം ആദരണീയരായ പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങളും സ്വാമി ഗുരുരത്ന ജ്ഞാന തപസിയും മതസൗഹൃദം കൂട്ടായ്മയുടെ പ്രാധാന്യത്തെക്കുറിച്ച് പ്രഭാഷണം നടത്തി.
മതസൗഹൃദത്തെ ശക്തിപ്പെടുത്തുന്ന ഇത്തരം സമ്മേളനങ്ങൾ അനിവാര്യമാണെന്നും ഇത്തരം കൂട്ടായ്മകൾ ഇനിയും സംഘടിപ്പിക്കണമെന്നും ഇതിന് നേതൃത്വം നൽകിയ വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയണിന് അഭിനന്ദനങ്ങളും ആശംസകളും നേരുന്നതായി ബിഷപ് മാർ റെമിജിയോസ് ഇഞ്ചനാനി തന്റെ സന്ദേശത്തിൽ പറഞ്ഞു.
മതസൗഹൃദ സംഗമ സമ്മേളനത്തിൽ പങ്കെടുക്കുവാനായി തന്നെ ക്ഷണിച്ചതു വലിയൊരു അംഗീകാരമായി കാണുന്നുവെന്നും അതിന് കൃതജ്ഞത പ്രകടിപ്പിക്കുന്നുവെന്നു പറഞ്ഞു കൊണ്ടാണ് പാണക്കാട് സെയ്ദ് മുനവ്വറലി ശിഹാബ് തങ്ങൾ തന്റെ പ്രഭാഷണം ആരംഭിച്ചത്.
വേൾഡ് മലയാളി കൗൺസിൽ ചെയ്തു കൊണ്ടിരിക്കുന്ന സേവനങ്ങളെ പ്രശംസിച്ച അദ്ദേഹം, വധശിക്ഷ വിധിച്ചു സൗദി ജയിലിൽ കഴിഞ്ഞിരുന്ന അബ്ദുൾ റഹിമിന്റെ മോചനത്തിനായി പ്രവാസി മലയാളികൾ 34 കോടി രൂപ സമാഹരിച്ചതായി അറിയിച്ചു.
മതസൗഹൃദത്തിന്റെ പര്യായമായി ഭാരതം ലോകത്തിനു മുന്നിൽ നിൽക്കുന്നുണ്ടെങ്കിലും അടുത്തകാലത്ത് ഉടലെടുക്കുന്ന ചില അസ്വാരസ്യങ്ങൾ പ്രത്യേകിച്ചു തെരഞ്ഞെടുപ്പു കാലങ്ങളിൽ കാണപ്പെടുന്നത് എല്ലാവരെയും അസ്വസ്ഥരാക്കുന്നുണ്ടെന്ന് സ്വാമി ഗുരുരത്ന ജ്ഞാനതപസി പ്രഭാഷണത്തിൽ പറഞ്ഞു.
ലോകത്തിലെ എല്ലാ തലങ്ങളിലുമുള്ള മലയാളികളെ ഏകോതര സഹോദരങ്ങളെപ്പോലെ കോർത്തിണക്കുന്ന കാരുണ്യ പ്രവർത്തനങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന വേൾഡ് മലയാളി കൗൺസിൽ എന്ന ഈ മഹാപ്രസ്ഥാനം ഒരുക്കിയ മതസൗഹൃദ കൂട്ടായ്മയിൽ പങ്കെടുക്കുവാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാൻ ഗോപാലപിള്ള, ജനറൽ സെക്രട്ടറി പിന്റോ കന്നമ്പള്ളി, വൈസ് ചെയർപേഴ്സൻ മേഴ്സി തടത്തിൽ, വൈസ് പ്രസിഡന്റ് തോമസ് അറമ്പൻകുടി, യൂറോപ്പ് റീജിയൺ ജനറൽ സെക്രട്ടറി ബാബു തോട്ടപ്പിള്ളി, അമേരിക്കൻ റീജിയൺ പ്രസിഡന്റ് ജോൺസൻ തലശല്ലൂർ,
ഇന്ത്യ റീജിയൺ ജനറൽ സെക്രട്ടറി ഡോ. അജി അബ്ദുള്ള, എൻആർകെ പ്രസിഡന്റ് അബ്ദുൾ ഹാക്കിം, ജർമൻ പ്രൊവിൻസ് പ്രസിഡന്റ ജോസ് കുമ്പിളുവേലിൽ, ഐർലണ്ട് പ്രൊവിൻസ് പ്രസിഡന്റ് ബിജു സെബാസ്റ്റ്യൻ, യുകെ നോർത്ത് വെസ്റ്റ് പ്രൊവിൻസ് പ്രസിഡന്റ് സെബാസ്റ്റ്യൻ ജോസഫ്,
ഗ്ലോബൽ ആർട്സ് ആന്റ് കൾച്ചറൽ ഫോറം പ്രസിഡന്റ് ചെറിയാൻ ടി കീക്കാട്, ദുബായി പ്രൊവിൻസ് ചെയർമാൻ കെ. എ. പോൾസൻ, ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് കൗൺസിൽ അംഗം പ്രഫസർ ഡോ. അന്നക്കുട്ടി ഫിൻഡെ, സാഹിത്യകാരനും സാംസ്കാരിക നായകനുമായ കാരുർ സോമൻ തുടങ്ങിയവർ മതസൗഹൃദ സന്ദേശം നൽകി.
അമേരിക്കൻ റീജിയണിൽ നിന്നുള്ള തിരുവാതിര നൃത്തം നോർത്ത് ടെക്സസ് പ്രവിൻസിൽ നിന്നുള്ള സ്മിത ഷാൻ മാത്യു, യൂറോപ്യൻ ഗായകരായ സോബിച്ചൻ ചേന്നങ്കര, ജെയിംസ് പാത്തിക്കൻ, സിറിയക് ചെറുകാട്, ശ്രീജ ഷിൽഡ് കാംമ്പ് തുടങ്ങിയവർ ചടുലമായ നൃത്ത ചുവടുകളിലൂടെ ശ്രുതിമധുരമായ ഗാനങ്ങളിലൂടെ ഈ മതസൗഹൃദ കൂട്ടായ്മയെ കൂടുതൽ ധന്യമാക്കി.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാനും കലാസാംസ്കാരിക രംഗത്ത് തനതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ളതുമായ ഗ്രിഗറി മേടിയലും മികച്ച പ്രാസംഗികയും നർത്തകിയും ഇംഗ്ലണ്ടിലെ വിദ്യാർഥിനിയുമായ അന്ന ടോമും ചേർന്നാണ് ഈ കലാസാംസ്കാരിക വേദി മോഡറേറ്റ് ചെയ്തത്. കമ്പ്യൂട്ടർ എൻജിനീയറായ നിതീഷ് ഡേവീസ് ആണ് ടെക്നിക്കൽ സപ്പോർട്ട് നൽകിയത്.
വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് പ്രസിഡന്റ് കണ്ണു ബെക്കർ, ഗ്ലോബൽ ട്രഷറർ സാം ഡേവീഡ് മാത്യു, ടൂറിസം ഫോറം പ്രസിഡന്റ് തോമസ് കണ്ണങ്കേരിൽ, ജർമൻ പ്രൊവിൻസ് ജനറൽ സെക്രട്ടറി ചിനു പടയാട്ടിൽ, ഫോട്ടോഗ്രാഫറും ജർമൻ പ്രൊവിൻസ് എക്സിക്യൂട്ടീവ് മെമ്പറുമായ ജോൺ മാത്യു,
യൂറോപ്പ് റീജിയൺ വൈസ് പ്രസിഡന്റ് രാജു കുന്നക്കാട്ട്, ട്രഷറർ ഷൈബു ജോസഫ്, എഴുത്തുകാരനും മനഃശാസ്ത്ര വിദഗ്ധനുമായ ഡോ. ജോർജ് കാളിയാടൻ തുടങ്ങിയവർ ഈ മതസൗഹൃദ കൂട്ടായ്മയിൽ സജീവമായി പങ്കെടുത്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ വൈസ് ചെയർമാൻ ഗ്രിഗറി മേടയിൽ കൃതജ്ഞത പറഞ്ഞു.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്കായി എല്ലാ മാസത്തിന്റെയും അവസാനത്തെ ശനിയാഴ്ച വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ ഒരുക്കുന്ന ഈ കലാസാംസ്കാരിക വേദിയുടെ അടുത്ത സമ്മേളനം മേയ് 25ന് ഉച്ചകഴിഞ്ഞ് മൂന്നിന് (യുകെ) വെർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കുന്നതാണ്.
ഈ കലാസാംസ്കാരിക വേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടു തന്നെ ഇതിൽ പങ്കെടുക്കുവാനും അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും ആശയവിനിമയങ്ങൾ നടത്തുവാനും അവസരമുണ്ട്.
ആഗോളതലത്തിലുള്ള പ്രവാസി മലയാളികൾക്കായി നടത്തുന്ന ഈ കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ച് സംവദിക്കാനും അവസരം ഉണ്ടായിരിക്കും.
എല്ലാ പ്രവാസി മലയാളികളെയും ഈ കലാസാംസ്കാരിക കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായി വേൾഡ് മലയാളി കൗൺസിൽ യൂറോപ്പ് റീജിയൺ അറിയിച്ചു.
|
റോമാ ബൈബിൾ കൺവൻഷൻ നടന്നു
റോം: ഇറ്റലിയിലെ സീറോമലബാർ കത്തോലിക്ക സഭയുടെ റോമിലെ സാന്തോം ഇടവകയുടെ നേതൃത്വത്തിൽ റോമാ ബൈബിൾ കൺവൻഷൻ റോമിലെ സാന്ത അനസ്താസിയ ബസിലിക്കയിൽ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ മാർ സ്റ്റീഫൻ ചിറപ്പണത്ത് ഉദ്ഘാടനം ചെയ്തു.
ബോംബെ താബോർ ധ്യാനകേന്ദ്രത്തിന്റെ ഡയറക്ടർ റവ. ഫാ. മാത്യൂ ഇലവുങ്കലും ടീമംഗങ്ങളുമായിരുന്നു കൺവൻഷൻ നയിച്ചത്. പ്രലോഭനങ്ങളെ അതിജീവിക്കാനും ജീവിതത്തിലെ കുറവുകളെ പരിഹരിക്കാനും ഈ ധ്യാനത്തിൽ പങ്കെടുത്തുകൊണ്ട് വിശ്വാസികൾക്ക് ആത്മീയ ഉണർവ് ലഭിക്കാനും സാധിച്ചു.
സാന്തോ ഇടവക വികാരി ഫാ. ബാബു പാണാട്ട് പറമ്പിലും മറ്റ് വൈദികരും സിസ്റ്റേഴ്സ്, കമ്മിറ്റി അംഗങ്ങൾ, വിശ്വാസികൾ എന്നിവർ മേൽനോട്ടത്തിൽ വൻ വിജയമായി തീരാൻ സാധിച്ചു.
കൺവൻഷനിൽ പങ്കെടുത്ത എല്ലാം വിശ്വാസികൾക്ക് ഇടവകയ്ക്ക് വേണ്ടി വികാരി പ്രത്യേകം നന്ദി അറിയിച്ചു.
|
യുകെ സ്വപ്നം ബാക്കിയാക്കി സൂര്യ മടങ്ങി
ആലപ്പുഴ: യുകെയില്‍ പോകാന്‍ വേണ്ടി നെടുമ്പാശേരി വിമാനത്താവളത്തില്‍ ചെക്ക് ഇന്‍ ചെയ്യുന്നതിനിടയില്‍ കുഴഞ്ഞു വീഴുകയും തുടര്‍ ചികിത്സയ്ക്കിടയില്‍ മരണത്തിനു കീഴടങ്ങുകയും ചെയ്ത പള്ളിപ്പാട് നീണ്ടൂര്‍ കൊണ്ടൂരേത്ത് സുരേന്ദ്രൻ അനിത ദമ്പതികളുടെ മകള്‍ സൂര്യ സുരേന്ദ്രന്റെ (24) ആകസ്മിക വേര്‍പാട് പള്ളിപ്പാട് ഗ്രാമത്തെ കണ്ണീരിലാഴ്ത്തി.
പാഠ്യപാഠ്യേതര വിഷയങ്ങളില്‍ ഒരു പോലെ മികവു പുലര്‍ത്തിയിരുന്ന സൂര്യ നാട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ഒരുപോലെ പ്രിയങ്കരിയായിരുന്നു. പൊയ്യക്കര ജംഗ്ഷനില്‍ പിതാവ് നടത്തുന്ന ബേക്കറിയില്‍ ഒഴിവു സമയങ്ങളിലെത്തിസഹായിക്കാറുണ്ടായിരുന്ന സൂര്യയുടെ പെട്ടെന്നുള്ള വേര്‍പാട് നാട്ടുകാര്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നതായിരുന്നില്ല.
ഇടപെടുന്ന എല്ലാവര്ക്കും പ്രിയങ്കരിയായിരുന്നു സൂര്യ. ബിഎസ്സി നഴ്സിംഗ് പാസായി യുകെയില്‍ ജോലി നേടണമെന്നും കുടുംബത്തിന് താങ്ങാകണമെന്നും സൂര്യയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു.
അതിനായി പരിശ്രമിക്കുകയും ആഗ്രഹം സാധിച്ചതിന്റെയും സന്തോഷത്തില്‍ ഉത്സാഹവതിയായി ബന്ധുക്കളോടും അയല്‍ക്കാരോടും കൈവീശി യാത്ര പറഞ്ഞുപോയ തങ്ങളുടെ സൂര്യയുടെ വിറങ്ങലിച്ച ശരീരം വീട്ടിലെത്തിയപ്പോള്‍ മാതാപിതാക്കളും ബന്ധുക്കളും അലമുറയിട്ട കാഴ്ച കൂടിനിന്നവരെയെല്ലാം കണ്ണീരിലാഴ്ത്തി.
പള്ളിപ്പാട് നീണ്ടൂര്‍ ഗ്രാമമൊന്നാകെ തങ്ങളുടെ പ്രിയപ്പെട്ട സൂര്യക്ക് യാത്രാമൊഴിയേകുവാന്‍ എത്തിയിരന്നു. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയശേഷം വൈകുന്നേരം 4.30 ഓടെ വീട്ടുവളപ്പില്‍ സംസ്കരിച്ചു.
|
ബിനോയ് തോമസിന്റെ സംസ്കാരം വ്യാഴാഴ്ച
ലണ്ടൻ: കാഞ്ഞിരമറ്റം കരിയിലക്കുളം ബേബി തോമസ്മേരി തോമസ് ദന്പതികളുടെ മകൻ യുകെയിൽ അന്തരിച്ച ബിനോയ് തോമസിന്റെ(41) സംസ്കാരം വ്യാഴാഴ്ച 9.30ന് വീട്ടിൽ ശുശ്രൂഷകളോടെ ആരംഭിച്ച് കാഞ്ഞിരമറ്റം ഹോളി ക്രോസ് പള്ളിയിൽ നടത്തപ്പെടും.
ഭാര്യ രഞ്ജി ജോസ് ബാലഗ്രാം മണ്ണാരിയാത്ത് കുടുംബാംഗം. മക്കൾ: മിയ, ആരോൺ, ഇവാൻ.
|
ത്രേസ്യാമ്മ ജോൺ ഫ്രാങ്ക്ഫർട്ടിൽ അന്തരിച്ചു
ഫ്രാങ്ക്ഫർട്ട്: രാമപുരം കൂട്ടപറന്പിൽ ജോണിന്റെ ഭാര്യ ത്രേസ്യാമ്മ(79) അന്തരിച്ചു. സംസ്കാരം പിന്നീട് ഫ്രാങ്ക്ഫർട്ടിൽ.
പരേത പള്ളിക്കത്തോട് ഇളംപള്ളി കരിന്പോഴിയിൽ കുടുംബാംഗം. മക്കൾ: ശോഭ, പുഷ്പ.
|
നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ്; പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാർ
മാഞ്ചസ്റ്റർ സിറ്റി: രണ്ടാമത് നൈറ്റ്സ് മാഞ്ചസ്റ്റർ വൺഡേ ക്രിക്കറ്റ് ടൂർണമെന്റ് പ്രിസ്റ്റൺ സ്ട്രൈക്കെസ് ചാമ്പ്യന്മാരായി. പ്ലാറ്റ്ഫീൽഡ് ഇലവൺ രണ്ടാം സ്ഥാനവും നേടി.
മിഡ്ലാഡ്സിലെ 14 ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് എഡ്ക്സ് ദുബായി, കുട്ടനാട് ടേസ്റ്റ്, ലൂലു മിനിമാർട്ട് മാഞ്ചസ്റ്റർ, ഡോൺ ജോസഫ് ലൈഫ് ലൈൻ പ്രോട്ടക്റ്റ്, മലബാർ സ്റ്റോർ സ്റ്റോക്പോർട്ട് എന്നിവരുടെ സഹകരണത്തോടെ മാഞ്ചസ്റ്റർ നൈറ്റ്സ് സംഘടിപ്പിച്ചത്.
ആളുകളുടെ പങ്കാളിത്തം കൊണ്ടും സങ്കടനാ മികവുകൊണ്ടും മികവാർന്ന ടൂർണമെന്റ് നടത്താൻ മാഞ്ചസ്റ്റർ നൈറ്റ്സിനായി. ടൂർണമെന്റിലെ എല്ലാം കളികളും ലൈവ് ടെലിക്കാസ്റ്റ് നടത്തി പുതിയ ഒരു തുടക്കം കുറിച്ചു നൈറ്റ്സ് മഞ്ചേരിസ്റ്റർ ക്ലബ്.
വാശിയേറിയ ഫൈനലിൽ 15 റൺസിനാണ് പ്രിസ്റ്റൺ സ്ട്രൈക്കെസ് വിജയിച്ചത്. ഫൈനലിൽ പ്രിസ്റ്റൺ സ്ട്രൈക്കെസിലെ അനുപ് പ്ലെയർ ഓഫ് ദ മാച്ചും ടൂർണമെന്റിൽ നൈറ്റ്സിലെ അബിജിത്ത് ജയൻ പ്ലെയർ ഓഫ് ദ സിരിയസും പ്രിസ്റ്റൺ സ്ട്രൈക്കെസിലെ നരേദ്ര കുമാൻ മികച്ച ബാസ്റ്റ്മാനും പ്ലാറ്റ്ഫീൽഡ് ഇലവനിലെ ഷാരോൺ മികച്ച ബൗളറും ആയി.
|
സന്ന്യാസജീവിതത്തിന് അപ്പസ്തോലിക ധൈര്യം ആവശ്യം: ഫ്രാൻസിസ് മാർപാപ്പ
റോം: നേതൃത്വത്തിനു വേണ്ടിയുള്ള പൊതുതെരഞ്ഞെടുപ്പിൽ പങ്കെടുക്കുന്ന കനോസിയൻ ഉപവിയുടെ സഹോദരങ്ങളുമായും വിശുദ്ധ ഗബ്രിയേൽ സഭയിലെ അംഗങ്ങളുമായും ഫ്രാൻസിസ് മാർപാപ്പ വത്തിക്കാനിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും സന്ദേശം നൽകുകയും ചെയ്തു.
ഇരുസഭകളെയും സ്ഥാപിച്ചവരിൽ പ്രവർത്തിച്ച പരിശുദ്ധാത്മാവിന്റെ വലിയ പ്രചോദനത്തെ ഓർമിപ്പിച്ചുകൊണ്ടാണ് മാർപാപ്പ സന്ദേശം ആരംഭിച്ചത്. ആത്മാവിന്റെ ഈ പ്രചോദനമാകണം പൊതുതെരഞ്ഞെടുപ്പിന്റെ സമയത്ത് അംഗങ്ങളിൽ നിലനിൽക്കേണ്ടതെന്നും മാർപാപ്പ ഓർമപ്പെടുത്തി.
ഇത് അനുകമ്പയോടെ ജീവിക്കുന്നതിനും കഴിഞ്ഞ കാലത്തെ നന്ദിയോടെ സ്മരിക്കുന്നതിനും പരസ്പരം ശ്രദ്ധപുലർത്തിക്കൊണ്ടും കാലത്തിന്റെ അടയാളങ്ങൾ തിരിച്ചറിഞ്ഞുകൊണ്ടും വർത്തമാനകാലം ഫലപ്രദമാക്കുന്നതിനും നമ്മെ സഹായിക്കുന്നുവെന്നും മാർപാപ്പ പറഞ്ഞു.
തുടർന്ന് കനോസിയൻ സഹോദരങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട്, കാനോസയിലെ മാഗ്ദലീൻ പകർന്നുതന്ന പ്രേഷിതചൈതന്യം ഇന്നും സഭയിൽ തുടരുന്നതിനു സഹോദരങ്ങൾക്ക് നന്ദി അർപ്പിച്ചു.
ഇത്തവണത്തെ ആപ്തവാക്യമായ "അഗ്നിയായി മാറാത്തവർ അഗ്നി പകരുന്നില്ല'എന്ന ചിന്തയും മാർപാപ്പ പങ്കുവച്ചു. എന്നാൽ, ഇന്നത്തെ ലോകത്തിൽ, ആത്മാവിന്റെ അഗ്നി പകരുന്നതിനു പകരം അവ അണച്ചുകളയുന്ന അവസ്ഥാവിശേഷം സന്ന്യാസ സമൂഹങ്ങളിൽ ഉടലെടുക്കുന്നതിൽ തനിക്കുള്ള സങ്കടവും മാർപാപ്പ പങ്കുവച്ചു.
ബുദ്ധിമുട്ടുകൾ ഏറുമ്പോൾ ക്രൂശിതനെ നോക്കിക്കൊണ്ട്, മറ്റുള്ളവരെ സേവിക്കുവാൻ നമ്മുടെ കരങ്ങളും ഹൃദയവും തുറക്കുമ്പോഴാണ് ജീവിതത്തിന്റെ അർഥം ഉൾക്കൊള്ളാൻ സാധിക്കുന്നതെന്നും മാർപാപ്പ കൂട്ടിച്ചേർത്തു.
തുടർന്ന് ഗബ്രിയേലിയൻ സഹോദരങ്ങളെയും മാർപാപ്പ അഭിസംബോധന ചെയ്തു. അവരുടെ സ്ഥാപകരായ വിശുദ്ധ ലൂയിസ് മോണ്ട്ഫോർട്ടും ഫാ. ഗബ്രിയേലേ ദേഷായെസും കാട്ടിത്തന്ന ജീവിതമാതൃക ഇന്ന് 34 രാജ്യങ്ങളിൽ സമൂഹത്തിലെ അധഃസ്ഥിതരായ ജനതയ്ക്കുവേണ്ടി പ്രത്യേകമായും അന്ധരും മൂക ബധിരരുമായ മക്കൾക്കുവേണ്ടി ജീവിക്കുന്ന നിരവധി സമർപ്പിതരെ ഉരുവാക്കിയ ദൈവീക പരിപാലനയെ മാർപാപ്പ എടുത്തുപറഞ്ഞു.
വെല്ലുവിളികൾ ഏറെ നിറഞ്ഞ ഒരു സമൂഹത്തിൽ ഇപ്രകാരം മറ്റുള്ളവർക്ക് വേണ്ടി ജീവിക്കണമെങ്കിൽ അപ്പസ്തോലിക ധൈര്യം ഏറെ ആവശ്യമാണെന്ന് മാർപാപ്പ പറഞ്ഞു. ശ്രവണവും ധൈര്യവും നമ്മുടെ ജീവിതത്തിൽ പുലരുവാൻ വിശ്വാസവും എളിമയും ഏറെ ആവശ്യമെന്നും മാർപാപ്പ പറഞ്ഞു.
സ്വാർഥതയാൽ വിഭജിതമായിരിക്കുന്ന ലോകത്ത് ഐക്യത്തിന്റെ സുവിശേഷം പ്രസംഗിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് മാർപാപ്പ ഉദ്ബോധിപ്പിച്ചു. സന്ന്യാസസമൂഹങ്ങളിൽ ഇപ്രകാരം വൈവിധ്യങ്ങളിൽ ഐക്യം രൂപപ്പെടുത്തുവാൻ പരിശുദ്ധാത്മാവിനോട് ചേർന്നു പ്രവർത്തിക്കുവാനും മാർപാപ്പ ആഹ്വാനം ചെയ്തു.
|
ഇടവകവികാരിമാരുടെ അന്താരാഷ്ട്ര സമ്മേളനം റോമിൽ ആരംഭിച്ചു
റോം: ആഗോള കത്തോലിക്കാ സഭയിൽ സിനഡിന്റെ ഭാഗമായി ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം തിങ്കളാഴ്ച റോമിൽ ആരംഭിച്ചു. വ്യാഴാഴ്ച സമ്മേളനം അവസാനിക്കും.
ഇരുനൂറോളം അംഗങ്ങളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. എല്ലാ രാജ്യങ്ങളിൽ നിന്നും വ്യക്തിഗത സഭകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളാകും.
സിനഡ് സെക്രട്ടറിയേറ്റ്, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകുന്നത്.
സിനഡൽ സഭയുടെ മുഖം, ശിഷ്യരും പ്രേഷിതരും, സമൂഹരൂപീകരണവും പഠിപ്പിക്കലും എന്നീ വിഷയങ്ങളിൽ ആദ്യമൂന്നു ദിവസം ചർച്ചകൾ നടക്കും. വ്യാഴാഴ്ച അംഗങ്ങളുമായി ഫ്രാൻസിസ് മാർപാപ്പ കൂടിക്കാഴ്ച നടത്തും.
ഒരു സിനഡൽ സഭാ രൂപീകരണത്തിൽ ഇടവകവികാരിമാരുടെ പങ്കിനെ പറ്റിയാണ് പ്രധാനമായും സമ്മേളനത്തിൽ പ്രതിപാദിക്കുന്നത്.
|
|
|
|
|
|