ബൈഡന്‍റെ വസതിയില്‍ 12 മണിക്കൂര്‍ നീണ്ട റെയ്ഡ്; കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു
Sunday, January 22, 2023 5:06 PM IST
പി.പി ചെറിയാന്‍
വില്‍മിങ്ടന്‍: യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ ഡെലവെയര്‍ വില്‍മിങ്ടനിലുള്ള വസതിയില്‍ 12 മണിക്കൂര്‍ നീണ്ടു നിന്ന റെയ്ഡിനെ തുടര്‍ന്ന് കൂടുതല്‍ രഹസ്യരേഖകള്‍ പിടിച്ചെടുത്തു. ജനുവരി 20 വെള്ളിയാഴ്ച രാവിലെ 9.45ന് ആരംഭിച്ച റെയ്ഡ് രാത്രി 10.30 വരെ നീണ്ടു.ബൈഡന്‍റെ വസതിയില്‍ വര്‍ക്കിങ് ഏരിയ, ലിവിങ് റൂം, സ്റ്റോറേജ് സ്‌പെയ്‌സ് എന്നിവിടങ്ങളില്‍ വിശദമായ പരിശോധന നടത്തിയതായി ബൈഡന്റെ പേഴ്‌സണല്‍ അറ്റോര്‍ണി ബോബു ബോവര്‍ സ്ഥിരീകരിച്ചു.

താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നാണു രേഖകള്‍ പിടികൂടിയ വാര്‍ത്ത പുറത്തുവന്നതോടെ ബൈഡന്‍ പ്രതികരിച്ചത്.ബൈഡന്റെ വസതിയില്‍ റെയ്ഡ് നടക്കുമ്പോള്‍ ബൈഡന്റെ പേഴ്‌സണല്‍ ലീഗ് ടീമംഗങ്ങളും വൈറ്റ്ഹൗസ് കൗണ്‍സില്‍സ് ഓഫിസും സ്ഥലത്തുണ്ടായിരുന്നു.

ക്ലാസിഫൈഡ് ഡോക്യുമെന്‍റ്സ് വിവാദമായതോടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഭൂരിപക്ഷമുള്ള യുഎസ് ഹൗസും ഈ വിഷയം ഗൗരവത്തിലെടുത്തിട്ടുണ്ട്. യുഎസ് ജുഡീഷ്യറി കമ്മിറ്റി പിടിച്ചെടുത്ത രേഖകള്‍ പരിശോധിക്കണമെന്ന് സ്‌പെഷല്‍ കൗണ്‍സില്‍ റിച്ചാര്‍ഡ് എറിനോട് ആവശ്യപ്പെട്ടു. ജനുവരി 27 വരെയാണ് ഇതിനു സമയം നല്‍കിയിട്ടുള്ളത്

ട്രംപിന്‍റെ ഫ്ളോറിഡാ മാര്‍ലോഗോയില്‍ നിന്നുപിടിച്ചെടുത്ത രഹസ്യരേഖകളുടെ അന്വേഷണം ഒരുഭാഗത്തു നടക്കുമ്പോള്‍ ബൈഡന്റെ വസതിയില്‍ നിന്നുപിടിച്ചെടുത്ത രേഖകളുടെ അന്വേഷണം പുരോഗമിക്കുന്നു.