ടൊറന്റോ: മലയാളി അസോസിയേഷൻ ഓഫ് സോഷ്യൽ വർക്കേഴ്സ് ഇൻ ഒന്റാറിയോ (മാസോ) യാണ് "സിനർജി 2022' സംഘടിപ്പിച്ചത്. നവംബർ 12ന് മിസിസാഗ ജോണ്‍ പോൾ 2 പോളിഷ് കൾചറൽ സെന്ററിൽ വച്ചായിരുന്നു പരിപാടി.
ഒന്റാറിയോ ഭവനവൈവിദ്ധ്യ സാംസ്കാരിക മന്ത്രി അഹ്മദ് ഹുസൈൻ, എംപിപിമാരായ ദീപക് ആനന്ദ്, ഡോളി ബീഗം, വിജയ് തനികസാലം, പാട്രിസ് ബാർനെസ് എന്നിവരും, യോർക്ക് റീജണ്‍ ചിൽഡ്രൻസ് എയ്ഡ് സൊസൈറ്റി സിഇഒ ജിനേൽ സ്കേരിട് എന്നിവരും, സാമൂഹിക പ്രവർത്തന രംഗത്തെ വിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു. മാസോയുടെ പ്രസിഡന്റ് ജോജി എം. ജോണ്‍, വൈസ് പ്രസിഡന്റ് അലൻ തയ്യിൽ, സെക്രട്ടറി കുസുമം ജോണ്‍, ജോയിന്റ് സെക്രട്ടറി അരുണ്‍ ബാലകൃഷ്ണൻ, ട്രഷറർ ചാൾസ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് സിനെർജി 2022 സംഘടിപ്പിച്ചത്.
മലയാളി സോഷ്യൽ വർക്കർമാർക്കായുള്ള നെറ്റ്വർക്കിംഗ് സെഷനും തുടർന്ന് മാസോ അംഗങ്ങളും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാ സന്ധ്യയും അരങ്ങേറി. ടൊറന്റോയിലെ പ്രമുഖ റീയൽറ്ററായ മനോജ് കരാത്ത ആയിരുന്നു ഈ കുടുംബ സംഗമത്തിന്റെ മെഗാ സ്പോണ്സർ.
കാനഡയിലെ ഒന്റാറിയോ പ്രാവിശ്യയിലേക്ക് കുടിയേറിയ മലയാളികളായ സാമൂഹ്യ പ്രവർത്തകരുടെ സംഘടനയാണ് മാസോ.
2019ൽ നൽപ്പതോളം സോഷ്യൽ വർക്കർമാർ ചേർന്ന് ആരംഭിച്ച മാസോ ഇന്ന് നാനൂറിലധികം മലയാളി സോഷ്യൽ വർക്കർമാർ അംഗങ്ങൾ ആയിട്ടുള്ള ഒരു ഒൗദ്യോഗിക സംഘടനയാണ്. ഒന്റാരിയോയിൽ, സോഷ്യൽ വർക്ക് ജോലി എന്ന സ്വപ്നവുമായി എത്തുന്നവർക്ക് തൊഴിൽ പരമായ കഴിവുകൾ മെച്ചപ്പെടുത്തുന്നതിനും ജോലി സാധ്യതകൾ കണ്ടെത്തുന്നതിനും ആവശ്യമായ നിർദേശങ്ങൾ നൽകുക,
സോഷ്യൽ വർക്ക് പഠനത്തിനായി എത്തുന്ന ഇന്റർനാഷണൽ സ്റ്റുഡന്റസിനും പുതിയതായി എത്തുന്ന മലയാളി സോഷ്യൽ വർക്കർ മാർക്കും കനേഡിയൻ സോഷ്യൽ വർക്ക് എന്തെന്ന് മനസിലാക്കുന്നതിന് ആവശ്യമായ പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് മാസോ പ്രവർത്തിക്കുന്നത്. കൂടാതെ ഒന്റാറിയോയിലെ മലയാളികൾ നേരിടേണ്ടി വരുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ, ഗാർഹിക പീഡനം, കുട്ടികളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ എന്നിങ്ങനെയുള്ള മേഖലകളിലും മാസോ ക്രിയാത്മകമായ ഇടപെടലുകൾ നടത്തി വരുന്നു. കോവിഡ് കാലത്ത് മാസോ നടത്തിയ സാമൂഹിക ഇടപെടലുകളും പൊതു സമൂഹത്തിനു നൽകിയ പിന്തുണയും വളരെയധികം ശ്രദ്ധിക്കപ്പെട്ടിരുന്നു.