ഹൂസ്റ്റണിൽ നിന്നുള്ള രണ്ടു ഡോക്ടർമാരെ നോബൽ സമാധാന പുരസ്കാരത്തിനു നോമിനേറ്റ് ചെയ്തു
Sunday, October 2, 2022 12:57 AM IST
പി.പി. ചെറിയാൻ
ഹൂസ്റ്റണ്‍: ആഗോളതലത്തിൽ മെഡിക്കൽ ക്യാപിറ്റൽ എന്ന ബഹുമതി ഹൂസ്റ്റനു ലഭിക്കുമോ. അടുത്ത ആഴ്ച പ്രഖ്യാപിക്കുന്ന 2022 ലെ നോബൽ പീസ് പ്രൈസിന് ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റൽ ആന്‍റ് ബെയ്ലൽ കോളേജ് ഓഫ് മെഡിസിൻ ഡോക്ടർമാരായ ഡോ. പീറ്റർ ഹോട്ട്സ്, ഡോ. മറിയ ഇലാന ബോട്ടസി എന്നിവർ അർഹരാകുമോ എന്ന് ആകാംഷയോടെ കാത്തിരിക്കുകയാണ് ഹൂസ്റ്റണ്‍ നിവാസികൾ.

ഇവർ വികസിപ്പിച്ചെടുത്ത പുതിയ കോവിഡ് 19 വാക്സിന് ഇന്തോനീഷ്യയിൽ അടിയന്തിര അംഗീകാരം ലഭിച്ചു. ഇന്തോനീഷ്യ ഫാർമസ്യുട്ടിക്കൽ കന്പനിയായ ബയോഫാർമ ഇന്തോ വാക്സീനു വേണ്ടി പ്രോട്ടോ ടൈപ്പ് വികസിപ്പിച്ചെടുത്തത് ഈ രണ്ടു ഡോക്ടർമാരുടെ അശ്രാന്ത പരിശ്രമത്തിന്‍റെ പരിണിത ഫലമായിരുന്നു.

ഇരുപതു മില്യണ്‍ ഡോസ് വാക്സിൻ ഉണ്ടാകാനാണ് ബയോഫാർമ കന്പനി ലക്ഷ്യമിട്ടിരിക്കുന്നത്. ഇസ്ലാമിക് നിയമങ്ങൾക്കു വിധേയമായി ഈ വാക്സീനു അംഗീകാരം ലഭിക്കുന്നതിനുള്ള അവസാന ശ്രമങ്ങളാണു രണ്ടു ഡോക്ടർമാരും ചേർന്നു നടത്തുന്നത്.

സാമൂഹ്യ ന·ക്കുവേണ്ടി സയൻസിനെ എങ്ങനെ പ്രയോജനപ്പെടുത്താമെന്ന ഗവേഷണങ്ങൾക്ക് കഴിഞ്ഞ 20 വർഷമായി ഡോക്ടർമാർ നടത്തുന്ന സ്വപ്ന സാക്ഷാത്കാരത്തിന്‍റെ അമൂല്യനിമിഷങ്ങളാണ് തങ്ങളെ നോബൽ പ്രൈസിന് നോമിനേറ്റ് ചെയ്തതിലൂടെ ലഭിച്ചരിക്കുന്നതെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.