ഏഷ്യന്‍ വനിതയെ 100 ലധികം തവണ മര്‍ദിച്ചു പരിക്കേല്‍പ്പിച്ചു; പ്രതിക്കു പതിനേഴര വര്‍ഷം തടവ്
Wednesday, September 28, 2022 11:47 AM IST
പി.പി ചെറിയാന്‍
ന്യൂയോര്‍ക്ക് : ന്യുയോര്‍ക്കിലെ അപ്പാര്‍ട്ട്‌മെന്‍റിലേക്കു പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ 67 വയസുള്ള ഏഷ്യന്‍ വനിതയെ നൂറിലധികം തവണ മര്‍ദിക്കുകയും തലയ്ക്കും മുഖത്തും കാര്യമായ മുറിവേല്‍പ്പിക്കുകയും ചെയ്ത ന്യുയോര്‍ക്കില്‍ നിന്നുള്ള റ്റാമല്‍ എസ്‌ക്കൊയെ (42) പതിനേഴര വര്‍ഷം തടവിനു ശിക്ഷിച്ചു. ഈ വര്‍ഷം ആദ്യമാണു സംഭവം.

വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി മിറിയം റോഷെയാണ് സെപ്റ്റംബര്‍ 27 ചൊവ്വാഴ്ച ഒരു പ്രസ്താവനയിലൂടെ ശിക്ഷയെ കുറിച്ചുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്കു നല്‍കിയത്. ഹേറ്റ് ഡ്രിവണ്‍ വയലന്‍സ് എന്നാണ് അറ്റോര്‍ണി ഈ ക്രൂരകൃത്യത്തെ വിശേഷിപ്പിച്ചത്. പ്രതിക്കെതിരെ സെക്കന്റ് ഡിഗ്രി അറ്റംപ്റ്റഡ് മര്‍ഡര്‍, ഹേറ്റ് ക്രൈം എന്നീ വകുപ്പുകളാണു ചാര്‍ത്തിയിരുന്നത്.

പതിനേഴര വര്‍ഷത്തെ തടവിനു ശേഷം അഞ്ചുവര്‍ഷത്തെ സൂപ്പര്‍വിഷനും വിധിച്ചിട്ടുണ്ട്. ഏഷ്യന്‍ വനിതയെ മര്‍ദിക്കുന്നത് സമൂഹമാധ്യമങ്ങളില്‍ വളരെ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങളും ഉയര്‍ന്നിരുന്നു.