ഐപിഎൽ എട്ടാം വാർഷികം: ആശംസകൾ നേർന്ന് ഡോ. തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്താ
Wednesday, May 18, 2022 3:44 PM IST
ജീമോൻ റാന്നി
ഹൂസ്റ്റൺ : ഇന്‍റർനാഷണൽ പ്രയർലൈൻ എട്ടാം വാർഷികത്തോടനുബന്ധിച്ചു മേയ് 17നു പ്രത്യേക സമ്മേളനം സംഘടിപ്പിച്ചു. ബിഷപ് സി.വി. മാത്യുവിന്‍റെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിൽ ഐപിഎൽ കോഓർഡിനേറ്റർ സി.വി. സാമുവൽ സ്വാഗതം ആശംസിച്ചു. 418- മത് പ്രയർ സെഷനാണ് ഇന്നു നടക്കുന്നതെന്നു അദ്ദേഹം ഓർമിപ്പിച്ചു. മോസ്റ്റ്. റവ. ഡോ തിയോഡോഷ്യസ് മാർത്തോമാ മെത്രാപോലിത്ത, ഡോ. യൂയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപോലിത്ത, മാർത്തോമാ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പ ഡോ. ഐസക് മാർ ഫിലക്സിനോസ് എന്നിവരുടെ സന്ദേശങ്ങൾ കോഓർഡിനേറ്റർ ടി.എ. മാത്യു വായിച്ചു.

തുടർന്നു പാസ്റ്റർ ഡോ. എം.എസ്. സാമുവൽ (ന്യൂയോർക്ക്‌) പ്രമുഖ മാധ്യമ പ്രവർത്തകനായ പി.പി. ചെറിയാൻ ഡാളസ് എന്നിവരും ആശംസാ പ്രസംഗങ്ങൾ നടത്തി. ജോസ് തോമസ് (ഫിലഡൽഫിയ) ഗാനം ആലപിച്ചു. വത്സ മാത്യു (ഹൂസ്റ്റൺ) നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു.


വൈറ്റ് ഹൗസിലെ ഉന്നത ഉദ്യോഗസ്ഥനും ഓർത്തഡോക്സ്‌ വൈദീകനുമായ റവ. ഡോ. അലക്സാണ്ടർ കുര്യൻ (വാഷിംഗ്‌ടൺ ഡി.സി.) മുഖ്യ പ്രസംഗം നടത്തി. വിശുദ്ധ യോഹന്നന്‍റെ സുവിശേഷം 21 അദ്ധ്യായം 15 - 19 വരെയുള്ള വാക്യങ്ങളെ ആധാരമാക്കി ചിന്തോദ്ദീപകമായ വേദചിന്തകൾ പങ്കിട്ടു. ഇവരിൽ അധികമായി നീ എന്നെ സ്നേഹിക്കുന്നുവോ? ശെമയോൻ പത്രോസിനോട് മൂന്നു പ്രാവശ്യം ചോദിക്കുന്ന യേശു കർത്താവ്, ഉവ്വ് കർത്താവെ എനിക്ക് നിന്നോട് പ്രിയമുണ്ട് എന്ന് നീ അറിയുന്നുവല്ലോ എന്നു മറുപടി പറയുന്ന ശെമയോൻ പത്രോസ്. ഈ സംഭാഷണം നമ്മെ നിരന്തരം ഓർപ്പിക്കുകയാണ് " നീ ഇവരിൽ അധികമായി എന്നെ സ്നേഹിക്കുന്നുവോ ? നമ്മുടെ ഭൗതിക നേട്ടങ്ങൾ, സമ്പത്ത്, പദവികൾ, വിദ്യാഭ്യാസം, കുടുംബം എല്ലാത്തിലും ഉപരിയായി ദൈവത്തെ സ്നേഹിക്കുവാൻ നമുക്ക് കഴിയുന്നുവോ എന്നുള്ള ചോദ്യത്തിനു മുമ്പിൽ ഒരു ഉപാധികളും വയ്ക്കാതെ സമ്പൂർണമായി സമർപ്പിച്ചു കൊണ്ട് ഉവ്വ് കർത്താവെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് ജീവിതത്തെ രൂപാന്തരപ്പെടുത്തി ജീവിക്കുവാൻ എല്ലാവരെയും ദൈവം ഇടയാക്കട്ടെ എന്ന് പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു.

ജോസഫ് ടി. ജോർജ് (രാജു) മധ്യസ്ഥ പ്രാർഥനക്കു നേത്ര്വത്വം നൽകി. ടി. ജി എബ്രഹാം(ഷിക്കാഗോ), പൊന്നമ്മ ഫിലിപ്പ് (ഹൂസ്റ്റൺ) എന്നിവർ വിവിധ ആവശ്യങ്ങൾ സമർപ്പിച്ച്‌ പ്രാർഥിച്ചു. റവ.ജോർജ് എബ്രഹാമിന്‍റെ പ്രാർഥനയ്ക്കും ആശിർവാദത്തിനും ശേഷം സമ്മേളനം സമാപിച്ചു.

2014 മേയ് ഒന്നിനു ‌അഞ്ച് ആളുകൾ പ്രാർഥനയ്ക്കായി ഒരുമിച്ചു കൂടി ആരംഭിച്ച്‌ കഴിഞ്ഞ എട്ടു വർഷമായി.വിവിധ രാജ്യങ്ങളിലുള്ളവര്‍ 500 ൽ പരം ആളുകൾ പ്രാര്‍ഥനക്കായി ഒത്തുചേരുന്ന ഒരു പൊതുവേദിയാണ് (ടെലികോൺഫറൻസ്) ഇന്‍റര്‍ നാഷണല്‍ പ്രയര്‍ ലൈൻ (ഐപിഎൽ) ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി ഒന്പതി (ന്യൂയോര്‍ക്ക് ടൈം) നാണ് പ്രയര്‍ ലൈൻ സജീവമാകുന്നത്.