കേരള സർവകലാശാല "ഭാഷക്കൊരു ഡോളർ' അവാർഡിന് പ്രബന്ധങ്ങൾ ക്ഷണിച്ചു
Saturday, January 22, 2022 7:38 AM IST
ന്യൂജേഴ്‌സി: ഫൊക്കാനയുടെ ഭാഷയ്‌ക്കൊരു ഡോളർ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചുകൊണ്ട് കേരള സർവകലാശാല വിഞ്ജാപനമിറക്കി. മലയാളത്തിലെ ഏറ്റവും മികച്ച പിഎച്ച്ഡി (ഗവേഷണ) പ്രബന്ധത്തിനാണ് പുരസ്‌കാരം .

2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെയും 2019 ഡിസംബർ ഒന്നു മുതൽ 2021 നവംബർ 30 വരെയുമുള്ള കാലയളവിൽ കേരളത്തിലെ സർവകലാശാലകളിൽ നിന്നും മലയാളത്തിൽ പിഎച്ച്ഡി ലഭിച്ചവർക്ക് പ്രബന്ധം അവാർഡിനായി സമർപ്പിക്കാം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ജനുവരി 29 ആണ്. അപേക്ഷകൾ അയക്കേണ്ട വിലാസം: റജിസ്ട്രാർ, കേരള സർവകലാശാല, പാളയം, തിരുവനന്തപുരം- 695034.

ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) യുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷയുടെ പരിപോഷണത്തിനായി 1991 ലാണ് "ഭാഷക്കൊരു ഡോളർ' എന്ന അഭിമാന പദ്ധതി ആരംഭിച്ചത്.

1991ൽ വാഷിംഗ്‌ടൺ ഡിസിയിൽ നടന്ന കൺവൻഷനിൽ ഫൊക്കാന പ്രസിഡന്‍റ് പാർത്ഥസാരഥിപിള്ളയാണ് പദ്ധതി നടപ്പിൽ വരുത്തിയത്. അദ്ദേഹത്തോടൊപ്പം വാഷിംഗ്‌ടൺ ഡി.സിയിൽ നിന്നു തന്നെയുള്ള ഫൊക്കാനയുടെ മറ്റൊരു മുതിർന്ന നേതാവ് പരേതനായ സണ്ണി വൈക്ലിഫ്, ഫൊക്കാനയുടെ മറ്റൊരു നേതാവും സാഹിത്യകാരനും ലോക പ്രശസ്ത ഡോക്ടറുമായ ഡോ. എം.വി. പിള്ള എന്നിവർ ചേർന്നു രൂപം നൽകിയ ഭാഷക്കൊരു ഡോളർ പദ്ധതിയെ അമേരിക്കൻ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കുകയായിരുന്നു.

കേരള സർവകലാശാലയിൽ മലയാളത്തിൽ ഗവേഷണം നടത്തുന്ന വിദ്യാർഥികളുടെ മികച്ച മലയാളം പ്രബന്ധങ്ങളായിരുന്നു തുടക്കത്തിൽ അവാർഡിന് പരിഗണിച്ചിരുന്നത്. പിന്നീട് കേരളത്തിലെ എല്ലാ സർവകലാശാലകളിലും ഗവേഷണം നടത്തുന്ന വിദ്യാർഥികളെയും അവാർഡിന്‍റെ പരിധിയിൽ കൊണ്ടുവരികയായിരുന്നു.

അപേക്ഷ ക്ഷണിക്കുന്നതും മൂല്യനിർണയം നടത്തി വിജയിയെ പ്രഖ്യാപിക്കുന്നതും ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങളും കേരള സർവകലാശാല നേരിട്ടാണ് നടത്തുന്നത്. അവാർഡ് തുകയും പ്രബന്ധം പുസ്തകമായി പ്രസിദ്ധീകരിക്കാനുള്ള മുഴുവൻ ചെലവും ഫൊക്കാന വഹിക്കും. അവാർഡ് ദാന ചടങ്ങിനോടനുബന്ധിച്ചുള്ള ചെലവുകളും ഫൊക്കാന വഹിക്കും.

കേരളത്തിലെ ഏറ്റവും മികച്ച മലയാള ഗവേഷണ പ്രബന്ധത്തിന് 50,000 രൂപയാണ് രണ്ടു വർഷം കൂടുമ്പോൾ നൽകിവരുന്നത്. ഫൊക്കാന കേരള കൺവൻഷനിലാണ് അവാർഡുകൾ നൽകാറുള്ളത്. എന്നാൽ 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെ പ്രസിദ്ധീകരിച്ച മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള പുരസ്‌കാരം കോവിഡ് മഹാമാരി മൂലം നൽകാൻ കഴിഞ്ഞില്ല. ഇത്തവണ രണ്ട് അവാർഡുകളും ഒരുമിച്ചു തന്നെ നൽകാനാണ് തീരുമാനിച്ചതെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്‌, സെക്രട്ടറി സജിമോൻ ആന്‍റണി, ട്രഷറർ സണ്ണി മറ്റമന, ഫൊക്കാന ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

കേരളത്തിൽ വ്യാപകമായി വർധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ വകഭേദമായ ഒമിക്രോൺ വ്യാപന ശേഷി കുറയുകയും മറ്റു തടസങ്ങൾ ഒന്നും ഉണ്ടാകാതിരിക്കുകയും ചെയ്താൽ ഫെബ്രുവരി 26ന് തിരുവന്തപുരത്തെ കഴക്കൂട്ടത്തുള്ള പ്രഫ. ഗോപിനാഥ് മുതുകാടിന്‍റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മാജിക്ക് പ്ലാനറ്റിൽ നടക്കുന്ന ഫൊക്കാന കേരള കൺവൻഷനിൽ വിശിഷ്ട്ട അതിഥികളുടെ സാന്നിധ്യത്തിൽ അവാർഡുകൾ വിതരണം ചെയ്യാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് ഫൊക്കാന പ്രസിഡന്‍റ് ജോർജി വർഗീസ്‌ വ്യക്തമാക്കി.

ഫൊക്കാനയുടെ അഭിമാന പദ്ധതിയായി രണ്ടു വർഷം കൂടുമ്പോൾ നൽകി വരാറുള്ള ഭാഷക്കൊരു ഡോളർ അവാർഡിൽ മുടക്കം വരാൻ ആഗ്രഹിക്കുന്നില്ലെന്നും 2017 ഡിസംബർ ഒന്നു മുതൽ 2019 നവംബർ ഡിസംബർ വരെ മികച്ച മലയാള ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചവരെ അവഗണിക്കാനാവില്ലെന്നും വ്യക്തമാക്കിയ ട്രസ്റ്റി ബോർഡ് ചെയർമാൻ ഫിലിപ്പോസ് ഫിലിപ്പ് അവർക്കുള്ള അംഗീകാരം കൂടി ഇത്തവണത്തെ കൺവൻഷനിൽ നൽകുമെന്നും കൂട്ടിച്ചേർത്തു.

മലയാള ഭാഷയുടെ പരിപോഷണത്തിനായി ഇത്തവണ നിരവധി പദ്ധതികൾക്കാണ് ഫൊക്കാന തുടക്കം കുറിച്ചതെന്നും ഏഷ്യാനെറ്റ് ന്യൂസിന്‍റെ മലയാളം എന്‍റെ മലയാളം എന്ന പ്രോഗാമിന് ഏറ്റവും കൂടുതൽ അബാസിഡർമാരെ നൽകാൻ കഴിഞ്ഞതും ഫൊക്കാനയ്ക്കായിരുന്നുവെന്നത് വലിയ നേട്ടമായി കാണുന്നതായും സെക്രെട്ടറി സജിമോൻ ആന്‍റണി ചൂണ്ടിക്കാട്ടി.

കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തെ വെർച്വൽ പ്ലാറ്റ്ഫോമുകളിലൂടെ മറികടന്ന് അമേരിക്കയിലെ പ്രവാസി മലയാളികളുടെ വരും തലമുറക്കായി മലയാള ഭാഷയെ പരിപോഷിപ്പിക്കുന്നതിനുള്ള പല പദ്ധതികളൂം വിജയകരമായി നടപ്പിലാക്കാൻ ഫൊക്കാന മലയാളം അക്കാഡമിക്ക് കഴിഞ്ഞുവെന്ന് മലയാളം അക്കാഡമിയുടെ കോർഡിനേറ്റർ കൂടിയായ ഫൊക്കാന ട്രഷറർ സണ്ണി മറ്റമന പറഞ്ഞു.

ഫ്രാൻസിസ് തടത്തിൽ