ഒക്കലഹോമയില്‍ കോവിഡ് വ്യാപന തീവ്രത; ശനിയാഴ്ച 14,000 പേര്‍ക്ക് രോഗം
Sunday, January 16, 2022 11:45 AM IST
ഒക്കലഹോമ: ഒക്കലഹോമയില്‍ കോവിഡ് 19 വ്യാപനം വര്‍ധിക്കുന്നതോടൊപ്പം ഒമിക്രോണ്‍ വേരിയന്‍റ് വ്യാപനവും ശക്തിപ്രാപിക്കുന്നു. ജനുവരി 15-നു ശനിയാഴ്ച 14,000 പുതിയ കേസുകളാണ് ഇവിടെ സ്ഥിരീകരിച്ചത്.

ഒക്കലഹോമ ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് ഹെല്‍ത്ത് ഇതുവരെ വാരാന്ത്യ കോവിഡ് കേസുകളുടെ എണ്ണം പുറുത്തുവിടാറില്ല. എന്നാല്‍ കോവിഡ് കേസുകളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കണക്കുകള്‍ പരസ്യമാക്കാന്‍ തീരുമാനിച്ചത്.

2020 -ല്‍ പാന്‍ഡമിക് ആരംഭിച്ചതുമുതല്‍ ഇതുവരെ ഒക്കലഹോമയില്‍ 811389 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 2020 മാര്‍ച്ച് മുതല്‍ കോവിഡ് രോഗം മൂലം മരിച്ചവരുടെ എണ്ണം 12775 ആയിട്ടുണ്ട്.

കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ കോവിഡ് 19 മൂലം ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ ശരാശരി എണ്ണം 1466 ആണ്. ഇതില്‍ 47 കുട്ടികളും ഉള്‍പ്പെടുന്നു. 2.65 മില്യന്‍ ഒക്കലഹോമക്കാര്‍ക്കാണ് ഇതിനകം കോവിഡ് 19 വാക്‌സിന്‍ ലഭിച്ചു. 2.13 മില്യന്‍ പേര്‍ക്ക് പൂര്‍ണ്ണ വാക്‌സിനേഷനും ലഭിച്ചിട്ടുണ്ട്.

സ്വയം സുരക്ഷിതത്വവും, മറ്റുള്ളവരുടെ സുരക്ഷിതത്വവും പാലിക്കപ്പെടണമെങ്കില്‍ കോവിഡ് പ്രതിരോധ നടപടികള്‍ സ്വയം സ്വീകരിക്കാന്‍ തയാറാകണമെന്നാണ് അധികൃതര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം.

പി.പി. ചെറിയാന്‍