ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം നല്‍കരുതെന്ന് ഷെല്ലി ലൂഥര്‍
Sunday, January 9, 2022 2:57 PM IST
ഓസ്റ്റിന്‍: ചൈനയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ടെക്‌സസ് യൂണിവേഴ്‌സിറ്റിയില്‍ പ്രവേശനം അനുവദിക്കരുതെന്ന് ടെക്‌സസ് യുഎസ് ഹൗസിലേക്ക് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥി ഷെല്ലി ലൂഥര്‍ അഭിപ്രായപ്പെട്ടു.

ചൈനയില്‍ ജനിച്ച വിദ്യാര്‍ഥികള്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളാണെന്നാണ് ഇതിന് അടിസ്ഥാനമായി ഷെല്ലി ചൂണ്ടിക്കാട്ടുന്നത്. ഷെല്ലിയുടെ ഈ അഭിപ്രായത്തിനെതിരേ നിരവധി പേര്‍ രംഗത്തെത്തി.

'നോ മോര്‍ കമ്യൂണിസ്റ്റ്' (കമ്യൂണിസ്റ്റുകള്‍ക്ക് ഒരിക്കലുമില്ല) എന്നാണ് ഇവര്‍ ട്വിറ്ററില്‍ കുറിച്ചത്. ചൈനയിലെ കമ്യൂണിസ്റ്റുകളുടെ അടുത്ത തലമുറയ്ക്ക് ടെക്‌സസ് നികുതിദായകര്‍ ഒരിക്കലും ആനുകൂല്യം നല്‍കേണ്ടെന്നും ഇവരുടെ ട്വിറ്റര്‍ സന്ദേശത്തില്‍ പറയുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമാണെങ്കില്‍ ഇമിഗ്രേഷന്‍ പോലും നിഷേധിക്കാവുന്ന നിയമ വ്യവസ്ഥയാണ് ഇവിടെയുള്ളത്.

ഡിസ്ട്രിക്ട് -62-ല്‍ നിന്നാണ് ലൂഥര്‍ സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുന്നത്. മാര്‍ച്ചില്‍ നടക്കുന്ന റിപ്പബ്ലിക്കന്‍ പ്രൈമറിയില്‍ ഇവര്‍ നിലവിലുള്ള ഹൗസ് പ്രതിനിധി റെഗ്ഗി സ്മിത്തിനെയാണ് നേരിടുന്നത്. ഇതിനു മുമ്പ് ഇവര്‍ ടെക്‌സസ് സെനറ്റിലേക്ക് മത്സരിച്ചിരുന്നു. ചൈനീസ് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമല്ല, ഏഷ്യന്‍ വിദ്യാര്‍ഥികളെ സംബന്ധിച്ചും ഇത് തികച്ചും അനീതിയാണെന്ന് ഹൂസ്റ്റണ്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥി ജെനി വു പറഞ്ഞു.

ഏഷ്യന്‍ വംശജര്‍ക്കെതിരേയുള്ള വംശീയാക്രമണം 2020-ല്‍ 70 ശതമാനം വര്‍ധിച്ചുവെന്നാണ് എഫ്ഡിഐ റിപ്പോര്‍ട്ട്.

പി.പി. ചെറിയാന്‍