മുന്‍ കാമുകിയെയും 6 മക്കളെയും ഭര്‍ത്താവിനെയും വധിച്ച പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം ശിക്ഷ
Friday, October 8, 2021 9:45 PM IST
ഹൂസ്റ്റന്‍: മുന്‍ കാമുകിയുടെ ആറുമക്കളേയും കാമുകിയേയും ഭര്‍ത്താവിനേയും വധിച്ച കേസില്‍ പ്രതിക്കു പരോളില്ലാതെ ജീവപര്യന്തം ശിക്ഷ വിധിച്ചു. ഡേവിഡ് റെ കോണ്‍ലിക്കാണ് വ്യാഴാഴ്ച കോടതി വധശിക്ഷ ഒഴിവാക്കി ജീവപര്യന്തം ശിക്ഷ വിധിച്ചത്. മാനസിക വൈകല്യം ഉള്ളതാണ് പ്രതിയെ വധശിക്ഷ ലഭിക്കുന്നതില്‍ നിന്നും ഒഴിവാക്കിയത്.

വ്യാഴാഴ്ച രാവിലെയാണ് ജൂറി വിധി ജഡ്ജിക്ക് കൈമാറിയതെന്ന് ഹാരിസ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി ഓഫിസ് അറിയിച്ചു. 2015 ഓഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയും ഭര്‍ത്താവും കുട്ടികളും താമസിക്കുന്ന വീട്ടിലേക്ക് കയറി വന്ന് ആദ്യം കാമുകിയേയും ഭര്‍ത്താവിനേയും പിന്നീട് 6 വയസ് മുതല്‍ 13 വയസുവരെ പ്രായമുള്ള ആറു കുട്ടികളേയും വധിക്കുകയായിരുന്നു.

അവരുടെ മുറിയില്‍ കിടക്കയോടു ചേര്‍ത്ത് കൈകള്‍ ബന്ധിച്ചു ഒരോരുത്തരുടെയും തലയിലേക്ക് വെടിയുതിര്‍ത്ത് കൊലപ്പെടുത്തുകയായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ പൊലീസുമായി പ്രതി ഏറ്റുമുട്ടി. ഒടുവില്‍ ഇയാള്‍ കീഴടങ്ങുകയായിരുന്നു. കാപ്പിറ്റല്‍ മര്‍ഡറാണ് ഇയാള്‍ക്കെതിരെ ചാര്‍ജ്ജ് ചെയ്തിരുന്നത്.

2013 ല്‍ കാമുകിയും ഡേവിഡുമായി കുടുംബകലഹം ഉണ്ടായതിനെ തുടര്‍ന്ന് ആറു കുട്ടികളേയും സിപിഎസിനു കൈമാറിയിരുന്നു.

ഡേവിഡ് കോണ്‍ലിയുടെ അറ്റോര്‍ണി തന്‍റെ പ്രതിയെ വിസ്തരിക്കുവാന്‍ സാധ്യമല്ലാത്തവിധം മാനസിക വൈകല്യമുണ്ടായിരുന്നതായി കോടതിയില്‍ രേഖകള്‍ ഹാജരാക്കിയിരുന്നതാണ് വധശിക്ഷ ഒഴിവാക്കിയത്.

-പി.പി. ചെറിയാന്‍