ലോസ് ആഞ്ചലസ്: സഹന പാതയിലൂടെ സഞ്ചരിച്ചു ആദ്യ ഭാരതവിശുദ്ധ പദവി അലങ്കരിച്ച വി. അൽഫോൻസാമ്മയുടെ നാമധേയത്തിൽ ലോസ് ആഞ്ചലസിൽ സ്ഥാപിതമായിരിക്കുന്ന സീറോ മലബാർ കത്തോലിക്ക ദൈവാലയത്തിൽ പതിനൊന്നു ദിവസം നീണ്ടുനിൽക്കുന്ന ഭക്തിനിർഭരമായ തിരുനാൾ ആഘോഷങ്ങളുടെ കൊടിയേറ്റ് ഇടവക വികാരി റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വലിയപറന്പിൽ ജൂലൈ 23 നു വൈകീട്ട് 7.15 നു നിർവഹിച്ചു.
വിശുദ്ധയുടെ നവനാൾ നൊവേനക്കും ദിവ്യബലിക്കും മലയാളികളായ ഫാ. ജോസ് പഴെവീട്ടിൽ, ഫാ. ജിജോ വാഴപ്പിള്ളി, ഫാ. ബെന്നി ആയത്തുപാടം, ഫാ. സിജു മുടക്കോടിൽ, ഫാ. സെബാസ്റ്റ്യൻ വെട്ടിക്കൽ, ഫാ. ഷിന്റോ പനച്ചിക്കാട്ട്, ഫാ. മാത്യൂസ് മുഞ്ഞനാട്ട്, ഫാ. ഡെന്നി ജോസഫ് എന്നിവർ കാർമികത്വം വഹിക്കും. സിസിഡി വിദ്യാർഥികളുടെ ദിനമായി ആചരിക്കുന്ന ജൂലൈ 25 തീയതി ഞായറാഴ്ച ആദ്യ ഇടവക വികാരി റവ. ഫാ. പോൾ കോട്ടക്കൽ സന്ദേശം നൽകും എന്നത് ഏറെ ശ്രദ്ധേയമാണ്. മുൻ വികാരിമാരായ കുര്യാക്കോസ് കുന്പക്കീൽ അച്ചനും കുര്യാക്കോസ് വടാന അച്ചനും തങ്ങളുടെ അഭാവത്തിൽ തിരുനാൾവിജയത്തിനായി പ്രാർഥനാശംസകൾ നേർന്നിട്ടുണ്ട്.
ദൈവകരങ്ങളിൽ നിന്ന് സഹനം ചോദിച്ചു വാങ്ങി, സ്വന്തനഷ്ടങ്ങൾ ദൈവത്തെ നേടാനുള്ള മാർഗമായി കണ്ട സഹനപുത്രിയുടെ മാതൃക, സ്വയം ശൂന്യവൽകരിക്കുവാൻ നമുക്കും പ്രചോദനം ഏകട്ടെ വികാരിയച്ചൻ ഓർമപ്പെടുത്തി. ഈ തിരുനാൾ ദിനങ്ങളിൽ നാം നമ്മുടെ ജീവിതങ്ങളെ വിശകലനം ചെയ്തു വെട്ടി ഒരുക്കേണ്ട മേഖലകൾ കണ്ടെത്തി സ്വയം വെട്ടി ഒരുക്കിയാൽ ആത്മീയതയിൽ ഏറെ പുഷ്പിക്കുന്ന റോസാച്ചെടികളായി നമുക്കും മാറാനാവുമെന്ന് അദ്ദേഹം ജനങ്ങളെ ഉദ്ബോധിപ്പിച്ചു. ലോകത്തിന്റെ പ്രകാശമായ ഈശോയുടെ പാത പിന്തുടർന്നു ലോകത്തിനു സ്വയം പ്രകാശമായി മാറിയ വി. അൽഫോൻസാമ്മ, ഒരിക്കലും തനിക്കുവേണ്ടി പ്രാർത്ഥിക്കുകയോ പ്രവർത്തിക്കുകയോ ചെയ്തിട്ടില്ലെന്നും മറ്റുള്ളവർക്കായി സ്വന്തം സഹനങ്ങൾ കാഴ്ച വെയ്ക്കുകയാണ് ചെയ്തതെന്നും അച്ചൻ ഓർമപ്പെടുത്തി.
ദിവ്യബലിക്കു ശേഷം വികാരിയച്ചൻ വി. അൽഫോൻസാമ്മയുടെ നവനാൾ നൊവേനക്ക് നേതൃത്വം നൽകികൊണ്ട് വിശ്വാസികൾ ഏവരുടെയും നിയോഗങ്ങൾക്കുവേണ്ടി പ്രത്യേകം പ്രാർഥിച്ചു. വി. അൽഫോൻസാമ്മയുടെ തിരുശേഷിപ്പ് സൂക്ഷിക്കുന്ന ഈ ദേവാലയം കാലിഫോർണിയയിലെ ഭരണങ്ങാനം ആയി കണ്ടു കൊണ്ടു തിരുനാൾ ആഘോഷങ്ങളിലും നൊവേനയിലും പങ്കെടുക്കാൻ ഈ കോവിഡ് കാലയളവിൽ അതീവ ജാഗ്രതയോടെ ഇടവകസമൂഹം കടന്നു വരുന്നു. തുടർന്നുള്ള ദിവസങ്ങളിലും അൽഫോൻസാമ്മയുടെ സന്നിധിയിൽ എത്താൻ അനുഗ്രഹിക്കണമേയെന്നു പ്രാർഥിച്ചുകൊണ്ടാണ് ഏവരും സ്വഭവനങ്ങളിലേക്കു മടങ്ങുന്നത്.
വിദൂരത്തു ആയിരിക്കുന്ന കുടുംബാംഗങ്ങൾക്ക് ഓരോ ഭവനവും ഒരു കൊച്ചു ദൈവാലയമാക്കി, ദിവ്യബലിയിൽ പങ്കുചേർന്നു അൽഫോൻസാമ്മ വഴിയായി പ്രാർഥനാനിയോഗങ്ങൾ സമർപ്പിക്കുവാൻ ലൈവ്സ്ട്രീം (www.youtube.com/syromalabarla | www.facebook.com/syromalabarla) സൗകര്യങ്ങൾ ക്രമീകരിച്ചിച്ചിരുക്കുന്നു. തിരുനാളിന്റെ പ്രധാന ദിനങ്ങളായ ജൂലൈ 31 തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കും ഓഗസ്റ്റ് 1 ഞായറാഴ്ച രാവിലെ 10.15നും ആയിരിക്കും തിരുകർമ്മങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 2 തീയതി തിങ്കളാഴ്ച വൈകീട്ട് 7.30 നു മരിച്ചവരുടെ ഓർമ ആചരിച്ചശേഷം കൊടിയിറക്കി തിരുനാൾ ആചരണം പൂർത്തിയാക്കുന്നു. തിരുന്നാൾ ദിനങ്ങളിൽ അർപ്പിക്കപ്പെടുന്ന ദിവ്യബലിയിലും നൊവേനയിലും പങ്കെടുത്തു അനുഗ്രഹം പ്രാപിക്കുവാൻ ഇടവക വികാരി റവ. ഫാ. ഡോ. സെബാസ്റ്റ്യൻ വലിയപറന്പിൽ, ട്രസ്റ്റീമാരായ ജോഷി ജോണ് വെട്ടം, റോബർട്ട് ചെല്ലക്കുടം, കണ്വീനർ മോളി & കുരിയൻ പാലിയേക്കര എന്നിവർ ഏവരെയും ഹാർദ്ദവമായി ക്ഷണിക്കുന്നു.
റിപ്പോർട്ട്: ജെനി ജോയി