ജീവപര്യന്തം തടവ് അനുഭവിച്ചുവന്ന പ്രതിയെ ഒടുവിൽ നിരപരാധിയെന്നു കണ്ടെത്തി വിട്ടയച്ചു
Friday, July 23, 2021 5:06 PM IST
സ്റ്റാറ്റൻഐലൻഡ്: 1996 ൽ ഫെഡറൽ ലൂവിസിനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവുശിക്ഷയ്ക്കു വിധിക്കപ്പെട്ട ഗ്രാന്‍റ് വില്യംസിനെ നിരപരാധി എന്നു കണ്ടെത്തിയതിനെതുടർന്നു വിട്ടയയ്ക്കാൻ ജൂലൈ 22 നു റിച്ച്മോണ്ട് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി മൈക്കിൾ മക്ക്‌മോഹൻ ഉത്തരവിട്ടു.

വർഷങ്ങൾ നീണ്ടു നിന്ന അന്വേഷണങ്ങൾക്കും സാക്ഷി വിസ്താരത്തിനും ശേഷമാണ് 23 വർഷത്തെ ജയിൽവാസത്തിനു ശേഷം വില്യംസിനു മോചനം ലഭിച്ചത്. കൺവിക്‌ഷൻ ഇന്‍റഗ്രിറ്റി റിവ്യു യൂണിറ്റാണ് പുതിയ തെളിവുകൾ കണ്ടെത്തി ഗ്രാന്‍റ് വില്യംസ് അല്ല കൊലപാതകം നടത്തിയതെന്ന് കണ്ടെത്തിയത്.

ഞാൻ തെറ്റ് ചെയ്തിട്ടില്ലെന്നുറപ്പാണ്, ഇതു ഞാൻ എന്‍റെ സഹതടവുകാരോടും പറഞ്ഞിരുന്നു. ഒരു ദിവസം ഞാൻ നിരപരാധിയായി പുറത്തുവരും. ഇന്ന് അത് സാധ്യമായിരിക്കുന്നു. - ജയിൽ വിമോചിതനായ വില്യംസ് പ്രതികരിച്ചു. നമ്മുടെ നീതിന്യായ വ്യവസ്ഥ എന്‍റെ കേസിൽ തീർത്തും പരാജയമായിരുന്നുവെന്നും വില്യംസ് പറഞ്ഞു.

1996 ഒക്ടോബർ 11 ന് ലുവിസിനെ വെടിവച്ചു കൊലപ്പെടുത്തി എന്ന് ആരോപിച്ചു സ്റ്റാപ്പിൽടൺ ഹൗസിംഗ് കോംപ്ലക്സിനു സമീപത്തു നിന്നാണു വില്യംസിനെ പോലീസ് പിടികൂടുന്നത്. 1997 നവംബർ 25ന് വില്യംസിനെ സെക്കണ്ട് ഡിഗ്രി മർഡറിന് കുറ്റക്കാരനാണെന്ന് കണ്ടെത്തി ജൂറി ജീവപര്യന്തം തടവ് വിധിക്കുകയായിരുന്നു. കേസിൽ ഒരു ദൃക്സാക്ഷി മാത്രമാണ് ഉണ്ടായിരുന്നതെന്നും യാതൊരു ശാസ്ത്രീയ തെളിവുകളും കൂടാതെയാണ് തന്നെ പ്രതിയാക്കിയതെന്നും വില്യംസ് പറയുന്നു.

റിപ്പോർട്ട്: പി.പി. ചെറിയാൻ