കാപ്പിറ്റോള്‍ കലാപം: ആദ്യ വിധി പ്രഖ്യാപിച്ചു, വനിതയ്ക്ക് 36 മാസത്തെ നല്ലനടപ്പ് ശിക്ഷ
Thursday, June 24, 2021 4:23 PM IST
വാഷിംഗ്ടണ്‍ ഡിസി: ജനുവരി ആറിനു അമേരിക്കന്‍ ജനാധിപത്യത്തിനുനേരേ ഭീഷണിയുയര്‍ത്തി കാപ്പിറ്റോളില്‍ അരങ്ങേറിയ കലാപത്തില്‍ പങ്കെടുത്തവര്‍ക്കെതിരേ ചാര്‍ജ് ചെയ്ത കേസുകളില്‍ ആദ്യവിധി പ്രഖ്യാപിച്ചു.

ജൂണ്‍ 23-നു ബുധനാഴ്ച മോര്‍ഗന്‍ ലോയ്ഡ് (49) എന്ന ഇന്ത്യാനയില്‍ നിന്നുള്ള വനിതയ്ക്കാണ് ജയില്‍ ശിക്ഷ ഒഴിവാക്കി 36 മാസത്തെ നല്ലനടപ്പിനു ഫെഡറല്‍ കോടതി വിധി പ്രഖ്യാപിച്ചത്. ഇതിനു പുറമെ 120 മണിക്കൂര്‍ കമ്യൂണിറ്റി സര്‍വീസിനും, അഞ്ഞൂറ് ഡോളര്‍ നഷ്ടപരിഹാരം നല്കുന്നതിനും പ്രതിയോട് കോടതി ഉത്തരവിട്ടു.

നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജോ ബൈഡനെ വിജയിയായി പ്രഖ്യാപിക്കുന്നതിന് ജനുവരി ആറിനു ചേര്‍ന്ന യുഎസ് കോണ്‍ഗ്രസിലേക്ക് ഇരച്ചുകയറി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചുവെന്നതാണ് ഇവര്‍ക്കെതിരേ ചുമത്തിയിരുന്ന കേസ്.

ഈ കേസില്‍ പ്രോസിക്യൂട്ടര്‍മാര്‍ പ്രതിക്ക് ജയില്‍ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടാതിരുന്നതും ഇവര്‍ക്ക് തുണയായി. ചുരുങ്ങിയത് ആറു മാസമെങ്കിലും ജയില്‍ശിക്ഷ ലഭിക്കേണ്ട കുറ്റമാണിത്.

ജനുവരി ആറിനു നടന്ന കലാപത്തില്‍ പങ്കെടുത്ത അഞ്ഞൂറു പേര്‍ക്കെതിരേയാണ് ഫെഡറല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഇന്ത്യാനയില്‍ നിന്നും വാഷിംഗ്ടണിലേക്ക് ഡ്രൈവ് ചെയ്താണ് മോര്‍ഗന്‍ ട്രംപിനു പിന്തുണ പ്രഖ്യാപിക്കാന്‍ എത്തിച്ചേര്‍ന്നത്. ആദ്യ കേസിലെ വിധി പുറത്തുവന്നതോടെ മറ്റു കേസുകളിലും കടുത്ത ശിക്ഷ ലഭിക്കുന്നതിന് സാധ്യത കുറവാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍