കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവമാകണം പ്രാർഥന: ബിഷപ് ഡോ. സി.വി. മാത്യു
Wednesday, May 12, 2021 5:59 PM IST
ഹൂസ്റ്റണ്‍: കോവിഡ്-19 മഹാമാരി ലോകത്തെ മുഴുവന്‍ അനിശ്ചിതത്വത്തിന്‍റെ മുള്‍മുനയില്‍ നിര്‍ത്തുകയും ലോകജനത ഭയാനക അനുഭവത്തിലൂടെ കടന്നു പോകുകയും ചെയുന്ന അവസ്ഥയില്‍ നമ്മില്‍ നിന്നും ഉയരുന്ന പ്രാർഥനകള്‍ വെറും ചടങ്ങുകളായി മാറാതെ കരള്‍ ഉരുകി പറിഞ്ഞു വീഴുന്ന അനുഭവത്തോടു കൂടെയുള്ളതായിരിക്കണമെന്ന് സെന്‍റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ ബിഷപ് ഡോ. സി. വി മാത്യു ഉദ്ബോധിപ്പിച്ചു . ഇന്‍റർനാഷണല്‍ പ്രയര്‍ ലൈന്‍ ഏഴാമത് വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യ പ്രസംഗം നടത്തുകയായിരുന്നു ബിഷപ് .

ദിനവൃത്താന്ത പുസ്തകത്തില്‍ നിന്നും എട്ടാമത്തെ വയസില്‍ രാജാവായി 31 വര്‍ഷം രാജഭരണം നടത്തിയ യേശിയാവിന്‍റേയും വിലാപങ്ങളുടെ പുസ്തകത്തില്‍ നിന്നും വലിയ പ്രവാചകന്‍, വിലപിക്കുന്ന, കരയുന്ന പ്രവാചകനായ യിരമ്യാവിന്‍റേയും കാലഘട്ടത്തില്‍ ദൈവത്തില്‍ നിന്നും അകന്നു പോയതിന്‍റെ പേരില്‍ ജനങ്ങള്‍ അനുഭവിക്കേണ്ടി വന്ന ദുരന്തങ്ങളില്‍ നിന്നും വിടുവിച്ച് ശരിയായ പാതയിലേക്ക് അവരെ നയിക്കുന്നതിന് ഇരുവരും നടത്തിയ ഉള്ളുരുകിയ പ്രാർഥനയ്ക്ക് മറുപടി ലഭിച്ചുവെങ്കില്‍, മഹാമാരിയുടെ ദുരന്തഫലങ്ങളില്‍ നിന്നും മോചനം ലഭിക്കുന്നതിന് നാം നടത്തുന്ന പ്രാർഥനകള്‍ക്ക് ഉത്തരം ലഭിക്കാത്തത് എന്തുകൊണ്ടാണെന്ന് സ്വയം പശോധന ചെയ്യണ്ട സമയം അതിക്രമിച്ചിരിക്കുകയാണെന്നും പ്രാർഥനയുടെ പൊരുള്‍ നാം തിരിച്ചറിയണമെന്നും ബിഷപ് പറഞ്ഞു .

ഭാഗ്യ സ്മരണീയനായ കാലം ചെയ്ത ജോസഫ് മാര്‍ത്തോമ മെത്രാപോലീത്ത പ്രാർഥിച്ച് അനുഗ്രഹിച്ച ആദ്യ കൂട്ടായ്മയില്‍ 24 പേരാണ് ആദ്യം പങ്കെടുത്തതെങ്കില്‍ ഇപ്പോള്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഞ്ഞൂറില്‍ പരം അംഗങ്ങള്‍ ഐപിഎല്ലിന്‍റെ ആഭിമുഖ്യത്തില്‍ എല്ലാ ചൊവാഴ്ചകളിലും നടത്തിവരുന്ന പ്രാർഥനകളില്‍ പങ്കെടുക്കുന്നതെന്ന് സ്വാഗത പ്രസംഗത്തിൽ കോഓര്‍ഡിനേറ്റര്‍ സി. വി. സാമുവല്‍ ആമുഖ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി .

ഹൂസ്റ്റണില്‍ നിന്നുള്ള കോഓഡിനേറ്റര്‍ ടി.എ. മാത്യു, ടെന്നിസിയില്‍ നിന്നുള്ള അലസ്‌ക് തോമസ്, ആലീസ് വര്‍ഗീസ് എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു .നിശ്ചയിക്കപ്പെട്ട പാഠഭാഗം എലിസബത്ത് തോമസ് (ഫിലഡല്‍ഫിയ) ഡോ.അന്നമ്മ സാബു (ഷിക്കാഗോ) എന്നിവര്‍ വായിച്ചു. ടി.എ മാത്യു മധ്യസ്ഥ പ്രാര്‍ഥന നടത്തി.

റിപ്പോർട്ട്: പി.പി. ചെറിയാൻ