അമേരിക്കയിൽ കോവിഡ് മരണം 9 ലക്ഷമെന്ന് പുതിയ പഠന റിപ്പോർട്ട്
Friday, May 7, 2021 6:05 PM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ കോവിഡ് 19 മൂലം മരിച്ചവരുടെ സംഖ്യ 9,00,000 ആണെന്നു പുതിയ പഠന റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകളേക്കാള്‍ 57 ശതമാനം കൂടുതലാണിത്. ലോകജനസംഖ്യയിൽ 7 മില്യൺ ഇതുവരെ കോവിഡ് മൂലം മരിച്ചിട്ടുണ്ട്. എന്നാല്‍ ഔദ്യോഗിക കണക്കനുസരിച്ച് 3.24 മില്യൺ മാത്രമാണിത്.

മാര്‍ച്ച് 2020 മുതല്‍ മേയ് മൂന്നു വരെയുള്ള കണക്കുകളാണ് വാഷിംഗ്ടൺ യൂണിവേഴ്‌സിറ്റിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഹെല്‍ത്ത് മെട്രിക് ആൻഡ് ഇവാലുവേഷൻ വെളിപ്പെടുത്തിയിരിക്കുന്നത്.വൈറസ് മൂലം മരിച്ചവരുടെ കണക്കുകളാണ് ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടിരിക്കുന്നത്.

ഇന്ത്യ ,മെക്‌സിക്കോ, റഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ കോവിഡ് മരണങ്ങള്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിരിക്കുന്നത് യഥാര്‍ഥ കണക്കുകളില്‍ നിന്ന് വളരെ വ്യത്യസ്തമാണ് . ഓരോ രാജ്യങ്ങളിലും 400,000 താഴെ മാത്രമേ മരണം നടന്നിട്ടുള്ളൂ എന്നാണ് അവിടങ്ങളിലെ സർക്കാർ അറിയിപ്പില്‍ പറയുന്നത്. ഇത് വളരെ കുറഞ്ഞ സംഖ്യ മാത്രമാണ് . അതുപോലെ ഈജിപ്ത് , ജപ്പാന്‍ , സെന്‍ട്രല്‍ എഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവ ഇപ്പോള്‍ പുറത്തു വിട്ട റിപ്പോര്‍ട്ടിനേക്കാള്‍ പത്തിരട്ടി മരണം നടന്നതായി പഠനത്തില്‍ വ്യക്തമാക്കപ്പെട്ടു.

ഇന്നത്തെ നില തുടരുകയാണെങ്കില്‍ ലോകത്തിലെ കോവിഡ് ഏറ്റവും ഭയാനകമായി ബാധിച്ച രാജ്യം ഇന്ത്യയായി തീരുമെന്നാണ് കണക്കാക്കപ്പെടുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ