സാമൂഹ്യ അദ്ധ്യാത്‌മീക മേഖലകളിൽ ജ്വലിച്ചു നിന്ന സൂര്യപ്രഭ അസ്തമിച്ചു: ബിഷപ്പ് ഡോ.സി.വി. മാത്യു
Wednesday, May 5, 2021 12:03 PM IST
ഹൂസ്റ്റൺ: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ വലിയ മെത്രാപോലിത്ത ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം തിരുമേനിയുടെ ആകസ്മീക വിയോഗത്തോടെ സാമൂഹ്യ അദ്ധ്യാത്‌മീക മേഖലകളിൽ ജ്വലിച്ചു നിന്ന സൂര്യപ്രഭ അസ്തമിച്ചതായി സി എസ് ഐ ബിഷപ്പ് മോസ്റ്റ് റൈറ്റ് റവ ഡോ സി. വി മാത്യു പറഞ്ഞു. മെത്രാപ്പോലീത്തക്കു ആദരാഞ്ജലികൾ അർപ്പിക്കുന്നതിനു ചേർന്ന ഇന്‍റര്‍നാഷണല്‍ പ്രയര്‍ലൈന്‍ സമ്മേളനത്തിൽ അനുസ്മരണ പ്രസംഗം നടത്തുകയായിരുന്നു ബിഷപ്പ് മാത്യു.

തന്‍റെ സ്വന്തം പ്രദേശമായ കുമ്പനാടിന്‍റെ അഭിമാനമായ തിരുമേനി ലോകപ്രശസ്തനായി മാറിയതിൽ അഭിമാനം തോന്നുന്നു. ഇന്ത്യയിലെ ക്രൈസ്തവസഭയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം ബിഷപ്പ്, ലോകത്തിൽ ഈ കാലഘട്ടത്തിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ മതാധ്യക്ഷന്‍, ഭാരതത്തിലെ ഉന്നത ബഹുമതികളിലൊന്നായ പത്മഭൂഷൺ സ്വീകർത്താവ് തുടങ്ങി നിരവധി സവിശേഷതകൾ ഉള്ള തിരുമേനിയുടെ വേർപാട് കേരള ക്രൈസ്തവ സഭയുടെയും ഇന്ത്യൻ ക്രൈസ്തവ സഭയുടെയും മാത്രമല്ല ഇന്ത്യാ മഹാരാജ്യത്തിനു തന്നെ തീരാ നഷ്ടമാണ്. വിവിധ റെക്കോര്ഡുകളുടെ ഉടമകൂടിയായ, ആകാരത്തിലും ആശയത്തിലും വ്യത്യസ്തനായിരുന്ന അതുല്യ പ്രതിഭയുടെ വിയോഗത്തിൽ ഇവാൻജലിക്കൽ സഭയുടെയും അനുശോചനം അറിയിച്ചു

ഹൂസ്റ്റണ്‍ ആസ്ഥാനമായി വിവിധ രാജ്യങ്ങളിലുള്ളവരെ ഉപ്പെടുത്തി എല്ലാ ചൊവാഴ്ചയിലും സംഘടിപ്പിക്കുന്ന ഐ പി എല്‍ 365-മത് പ്രത്യേക സമ്മേളനം മെയ് നാലാം തീയതി ചൊവാഴ്ച വൈകീട്ട് റവ.സജു പാപ്പച്ചന്‍റെ (ന്യൂയോര്‍ക്ക്) പ്രാരംഭ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി വി. സാമുവേല്‍ അനുശോചന സമ്മേളനത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്തു..ഒരു നൂറ്റാണ്ടിനപ്പുറം കർമ്മനിരതമായ ജീവിതത്തിനുശേഷം കർത്തൃസന്നിധിയിലേക്ക് വിളിച്ചു ചേർക്കപ്പെട്ട, കാലം ചെയ്ത ശ്രേഷ്ഠാചാര്യൻ ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്തയുടെ ദേഹ വിയോഗത്തിൽ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്റെ പ്രത്യേക സമ്മേളനം കണ്ണീർ പ്രണാമം അര്‍പ്പികുന്നതായി ഐ. പി എല്‍ .കോര്‍ഡിനേറ്റര്‍ സി വി. സാമുവേല്‍ (ഡിട്രോയിറ്റ്) ആമുഖ പ്രസംഗത്തിൽ പറഞ്ഞു .ഏപ്രിൽ 27 നു ചൊവ്വാഴ്ച ഐ പി എൽ കുടുംബമായി തിരുമേനിയുടെ ജന്മദിനം ആഘോഷിക്കുവാൻ ഭാഗ്യം ലഭിച്ചുവെന്ന് അദ്ദേഹം ഓർപ്പിച്ചു.

നാലു വർഷക്കാലം തിരുമേനിയുടെ സെക്രട്ടറിയായിരുന്ന അനുഭവങ്ങൾ ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയുകയില്ല എന്ന് റവ സജു പാപ്പച്ചൻ പറഞ്ഞു. ജോസഫ് മാർത്തോമാ മെത്രാപ്പോലീത്തായും ക്രിസോസ്റ്റം തിരുമേനിയുമായുള്ള സുദൃഢ ബന്ധവും അച്ചൻ അനുസ്മരിച്ചു.

മാർത്തോമാ സഭ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസന സെക്രട്ടറി റവ. അജു ഏ ബ്രഹാം ഭദ്രാസനത്തിന്‍റെ അനുശോചനാവും അറിയിച്ചു. റവ.പി.എം.തോമസ് (ന്യൂയോർക്ക്), ടോം ളാത്തറ (ഷിക്കാഗോ), ഡോ.ഈപ്പൻ ഡാനിയേൽ (ഫിലാഡെൽഹിയ) കുഞ്ഞമ്മ ജോർജ് (ഹൂസ്റ്റൺ), ടി.എ. മാത്യു (ഹൂസ്റ്റൺ) പ്രമുഖ മാധ്യമ പ്രവർത്തകർ കൂടിയായ പി.പി. ചെറിയാൻ (ഡാളസ്), ഷാജി രാമപുരം (ഡാളസ്) തുടങ്ങിയവർ തിരുമേനിയുമായുള്ള ആത്മബന്ധവും അനുഭവങ്ങളും പങ്കിട്ടു. കോർഡിനേറ്റർ ടി.എ. മാത്യു (ഹൂസ്റ്റൺ) നന്ദി പ്രകാശിപ്പിച്ചു. ഷിജു ജോര്‍ജ് (ഹൂസ്റ്റണ്‍) ടെക്നിക്കൽ കോർഡിനേഷൻ നിർവഹിച്ചു.

റിപ്പോർട്ട് : ജീമോൻ റാന്നി