സംഘടനകൾ തോറും കൂടുമാറ്റം നടത്തുന്നവരെ തിരിച്ചറിയണം : ഫൊക്കാന വൈസ് പ്രസിഡന്‍റ് തോമസ് തോമസ്
Thursday, January 14, 2021 2:47 PM IST
ന്യൂജേഴ്‌സി: തെരെഞ്ഞെടുപ്പിൽ മത്സരിക്കാനും ഡെലിഗേറ്റുമാരാകാനും ചിലർ സംഘടനകൾ തോറും അംഗത്വമെടുത്തുകൊണ്ടിരിക്കുകയാണെന്നും ഇത്തരം കള്ളനാണയങ്ങളെ തിരിച്ചറിയണമെന്നും ഫൊക്കാന വൈസ് പ്രസിഡണ്ട് തോമസ് തോമസ്. സ്വന്തം സംഘടനയിൽ പുറന്തള്ളപ്പെട്ട ഇത്തരം നേതാക്കന്മാർക്ക് ഒന്നിലധികം സംഘടനകളിൽ മുൻകൂട്ടി അംഗത്വം എടുക്കുന്നത് ഏതു വിധേനയും സംഘടനകളുടെ സംഘടനയായ ഫൊക്കാന പോലുള്ള സംഘടനകളുടെ തലപ്പത്ത് എത്തിപ്പെടാൻ വേണ്ടിയാണെന്നും മലയാളി അസോസിഷൻ ഓഫ് ന്യൂജേഴ്‌സി(മഞ്ച്)യുടെ ക്രിസ്തുമസ്-ന്യൂ ഇയർ ഫാമിലി നൈറ്റിൽ നടത്തിയ ആശംസ പ്രസംഗത്തിൽ പറഞ്ഞു.

മഞ്ച് പോലുള്ള വിവേകവും ഒത്തൊരുമയുമുള്ള അംഗംങ്ങൾ ഉള്ള ഒരു പുതിയ അസോസിയേഷന്റെ വളർച്ചയെ 37 വർഷം പഴക്കമുള്ള മലയാളി അസോസിയേഷൻ ഓഫ് സ്റ്റാറ്റൻ ഐലൻഡ് (മാസി) അംഗമായ തന്നെപ്പോലുള്ള നേതാക്കന്മാർ ഏറെ അസൂയയോടെയാണ് വീക്ഷിക്കുന്നത്. തങ്ങൾക്കില്ലാതെ പോയ ദീർഘവീക്ഷണം കൈമുതലായുള്ളതാണ് മഞ്ചിന്റെ ഏറ്റവും വലിയ നേട്ടം. സ്വാർത്ഥ താൽപര്യങ്ങൾക്ക് വേണ്ടി നുഴഞ്ഞുകയറ്റം നടത്തുന്ന ഇത്തരക്കാരെ തിരിച്ചറിയാനുള്ള വിവേകം മഞ്ചിന്റെ നേതാക്കന്മാർക്കുള്ളതാണ് ഈ അസോസിയേഷന്റെ വളർച്ചയ്ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.

സ്വന്തം സംഘടനയിൽ നിന്ന് തഴയപ്പെടുന്ന ഇവർ അടുത്ത കൂട്ടിലേക്ക് ചേക്കേറും. അവിടെയും രക്ഷ കിട്ടിയില്ലെങ്കിൽ മറ്റൊരു സംഘടനയിലേക്ക്. ഇങ്ങനെ ഒന്നിലധികം സംഘടനകളിൽ അംഗത്വമുള്ളതിനാൽ എവിടെനിന്നെങ്കിലും ഡെലിഗേറ്റ് ലിസ്റ്റിലും സ്ഥാനാർത്ഥി പട്ടികയിലും കടന്നു കൂടും. അങ്ങനെ സ്ഥാനാർത്ഥിയായി എങ്ങാനും വിജയിച്ചുകഴിഞ്ഞാൽ പിന്നെ നാട്ടിലെ ചില രാഷ്ട്രീയക്കാരെപ്പോലെയാകും. രണ്ടു വര്‍ഷം കഴിഞ്ഞ ശേഷം വീണ്ടും സ്ഥാനാർത്ഥിയാകാൻ വേണ്ടിയായിരിക്കും പിന്നീടുള്ള സന്ദർശനം. ഇത്തരക്കാരെ തിരിച്ചറിഞ്ഞു തടയിടാൻ മഞ്ച് നേതൃത്വം കാട്ടുന്ന ആര്‍ജ്ജവം ശ്ലാഘനീയമാണെന്ന് തോമസ് തോമസ് പറഞ്ഞു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ