തോക്കിനു മുമ്പില്‍ പതറാത്ത പതിനാലുകാരി ഹോണസ്റ്റി കോവിഡിന് കീഴടങ്ങി
Friday, November 27, 2020 12:11 PM IST
മിഷിഗണ്‍: പോലീസിന്‍റെ നിറതോക്കിനു മുമ്പില്‍ പതറാതെ ഉറച്ചു നിന്ന് ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമായി മാറിയ ഹോണസ്റ്റി ഹോഡ്ജസ് (14) കോവിഡ് ബാധിച്ച് മരിച്ചു. ബ്ലഡ് ട്രാന്‍സ് ഫുഷന്‍ ഉള്‍പ്പെടെയുള്ള വിദഗ്ദ്ധ ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നവംബര്‍ ഒന്പതിന് കോറോണ വൈറസ് പരിശോധനയില്‍ പോസിറ്റിവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഹോണസ്റ്റിനെ ഗ്രാന്‍ഡ് റാപിഡ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചില ദിവസങ്ങള്‍ക്കുശേഷം സ്ഥിതി ഗുരുതരമാകുകയും നവംബര്‍ 22 ഞായറാഴ്ച മരണം സംഭവിക്കുകയുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ അറിയിച്ചു.

2017 ഡിസംബറിലാണ് ഹോണസ്റ്റി ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധയാകര്‍ഷിച്ചത്. ഹോണസ്റ്റിയുടെ കുടുംബവുമായി ബന്ധപ്പെട്ട ചിലര്‍ കൊലപാതവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായിരുന്നു. അവരെ തേടിയാണ് പോലീസ് ഹോണസ്റ്റിയുടെ വീട്ടിലെത്തിയത്.

ഹോണസ്റ്റ് പോലീസുമായി ഇതു സംബന്ധിച്ചു വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കറുത്ത വര്‍ഗത്തില്‍ പെട്ട കുട്ടിയായതുകൊണ്ടാണോ നിങ്ങള്‍ എന്നെ ഭീഷിണിപ്പെടുത്തിയത്. വെളുത്ത വര്‍ഗത്തില്‍ പെട്ട കുട്ടിയായിരുന്നുവെങ്കില്‍ നിങ്ങള്‍ ഇതു ചെയ്യുമായിരുന്നുവോ ഈ ചോദ്യം പോലീസിനെ പ്രകോപിപ്പിച്ചു.

ഹോണിസ്റ്റിനു നേരെ പോലീസ് നിറതോക്കു ചൂണ്ടിയിട്ടും കുട്ടി നിര്‍ഭയയായി നിലകൊണ്ടു. പിന്നീട് കണ്ടത് കയ്യാമം വെച്ചു ഹോണസ്റ്റിയെ കാറിലേക്ക് വലിച്ചിടുന്നതാണ്. ഇതു വലിയ പ്രതിഷേധങ്ങള്‍ക്കു ഇടയാക്കി. പൊലീസിന്റെ ബോഡി ക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പതിനായിരങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്.

ഇതിനെ തുടര്‍ന്ന് ഗ്രാന്റ് റാപിഡ് പോലീസ് അധികാരികള്‍ കുട്ടികളുമായി ഇടപെടുന്ന രീതിയില്‍ ഭേദഗതി വരുത്തുന്നതിനും കാരണമായി.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍