ഡിസംബറോടുകൂടി ഐസിയു ബെഡുകൾക്ക് ക്ഷാമം നേരിടും; പെൻസിൽവേനിയ നിവാസികൾക്ക് ആരോഗ്യ സെക്രട്ടറിയുടെ മുന്നറിയിപ്പ്
Saturday, November 21, 2020 7:29 AM IST
ഹാരിസ്ബർഗ്: ഒരു മാസം മുമ്പ് അഞ്ഞൂറോളം രോഗികളിൽ നിന്ന് രണ്ടാഴ്ച പിന്നിട്ടപ്പോൾ അത് മൂന്നിരട്ടിയായി. എന്നാൽ വ്യാഴാഴ്ച ആയപ്പോഴേക്കും സർവേരെയും ഞെട്ടിച്ചുകൊണ്ട് 7,000 കവിഞ്ഞു, 7,126. പുതിയ പ്രതിദിന കേസുകൾ ... ഇത് ഏപ്രിലിലെ മുൻ പീക്കിനേക്കാൾ മൂന്നിരട്ടി കൂടുതലാണ്. വെള്ളിയാഴ്ച ഉച്ച ആയപ്പോഴേക്കും ഇതുവരെയായി 6,808 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തുകഴിഞ്ഞു, ഇതേരീതിയിൽ കാര്യങ്ങൾ മുന്നോട്ടു പോവുകയാണെങ്കിൽ ഡിസംബർ ആവുമ്പോഴേക്കും പെൻ‌സിൽ‌വേനിയായിൽ ഐസിയു കിടക്കകൾ പൂർണമായും കിട്ടാനാകാത്ത അവസ്ഥയാകുമെന്ന് പെൻ‌സിൽ‌വേനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ മുന്നറിയിപ്പ് നൽകി.

പെൻ‌സിൽ‌വേനിയ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിൽ ആകെ 3,800 കിടക്കകളാണുള്ളത്. ഇതിൽ മൂന്നിൽ രണ്ട് കിടക്കകളിലും നിലവിൽ വിവിധ രോഗികളുണ്ട്. നിലവിലുള്ള ഐസിയു കിടക്കകളുടെ എണ്ണം ജൂൺ പകുതിയോടെ 1,200 ൽ നിന്ന് ബുധനാഴ്ച ആയപ്പോഴേക്കും 780 ആയി കുറഞ്ഞു. ഈ സ്ഥിതി തുടരുകയാണെങ്കിൽ ഉണ്ടാവുന്ന പ്രത്യാഘാതങ്ങൾ ആശങ്കാജനകമാണ്. ഇക്കാര്യം ചൂണ്ടാക്കാട്ടി പെൻ‌സിൽ‌വേനിയ ആരോഗ്യ സെക്രട്ടറി റേച്ചൽ ലെവിൻ ചൊവ്വാഴ്ച സംസ്ഥാനത്തെ 250 ആശുപത്രികളിലെയും ആരോഗ്യ സംവിധാനങ്ങളിലെയും എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് കത്ത് അയച്ചു.

പുതിയ കൊറോണ വൈറസ് കേസുകളുടെ എണ്ണം റിക്കാർഡ് നിലവാരത്തിലേക്ക് കുതിച്ചുയരുന്നതിനാൽ പെൻ‌സിൽ‌വേനിയയിലെ ഐസിയു കിടക്കകളുടെ ആവശ്യകത അടുത്ത മാസം പകുതിയോടെ അതിന്‍റെ ലഭ്യതയെ മറികടക്കുമെന്ന് വാഷിംഗ്ടൺ സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷനും വിലയിരുത്തുന്നു.

തുടർച്ചയായ മൂന്നാം ദിവസവും 100 പുതിയ കോവിഡ് മരണങ്ങളാണ് പെൻ‌സിൽ‌വേനിയായിൽ റിപ്പോർട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച മാത്രം 108 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആകെ കണക്കെടുത്താൽ ഇതുവരെ 9,689 പെൻ‌സിൽ‌വാനിയക്കാർ മരിച്ചു. 6,179 പേർ വിവിധ നഴ്‌സിംഗ് ഹോമുകളിൽ നിന്നോ മറ്റു പരിചരണ കേന്ദ്രങ്ങളിൽ നിന്നോ ആണ് മരണപ്പെട്ടത്.

സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ ഫിലഡൽഫിയായിൽ ഇൻഡോർ ഒത്തുചേരലുകൾ, ജിമ്മുകൾ, മ്യൂസിയങ്ങൾ, ഇൻഡോർ ഡൈനിംഗ് എന്നിവ അടയ്ക്കാൻ തീരുമാനമായി. പുതിയ തീരുമാനം വെള്ളിയാഴ്ച വൈകുന്നേരം 5 മുതൽ പ്രാബല്യത്തിൽ വരും. 2021 ജനുവരി ഒന്നുവരെയാണ് കാലാവധി. എന്നാൽ ബാർബർ ഷോപ്പുകൾ, സലൂണുകൾ, റീട്ടെയിൽ സ്റ്റോറുകൾ, ഹോട്ടലുകൾ എന്നിവ തുറന്നു പ്രവർത്തിക്കുവാൻ അനുവദിക്കും, ആളുകളുടെ എണ്ണത്തിൽ കുറവു വരുത്തിക്കൊണ്ടും സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടും ആരാധനാലയങ്ങളിൽ ശുശ്രൂഷകൾ അനുവദിക്കും.

റിപ്പോർട്ട്:രാജു ശങ്കരത്തിൽ