ട്രംപിന്റെ പേര് ആലേഖനം ചെയ്ത ആന- വിദ്യാര്‍ഥിയുടെ പാര്‍ക്കിംഗ് പാസ് റദ്ദാക്കിയ നടപടിക്കെതിരേ കോടതയില്‍
Saturday, October 24, 2020 3:22 PM IST
ഫ്‌ളോറിഡ: വോള്‍സിയ കൗണ്ടി പബ്ലിക് സ്‌കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ ട്രംപിന്റെ പേര് എഴുതിയ ആനയുടെ പ്രതിമ ട്രക്കിന് പുറകില്‍ വച്ചു പാര്‍ക്ക് ചെയ്ത വിദ്യാര്‍ഥിയുടെ പാര്‍ക്കിംഗ് പാസ് സ്‌കൂള്‍ അധികൃതര്‍ റദ്ദ് ചെയതു. ഇത് ചോദ്യം ചെയ്ത് ഫ്‌ളോറിഡ സ്‌കൂള്‍ ഡിസ്ട്രിക്ടിനെതിരേ വിദ്യാര്‍ഥി ടയ്‌ലര്‍ മാക്‌സ്‌വെല്‍ (18) കേസ് ഫയല്‍ ചെയ്തു.

മാക്‌സ്‌വെല്‍ 2016 -ല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് സമയത്ത് മുത്തച്ഛനില്‍ നിന്നും ലഭിച്ച ആനയെ പെയിന്റ് ചെയ്ത് പ്രദര്‍ശിപ്പിച്ചെന്നും, അന്ന് ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതിരുന്ന മാക്‌സ്‌വെല്ലിന് ഇപ്പോള്‍ ലൈസന്‍സ് ലഭിച്ചപ്പോള്‍ തന്റെ വാഹനമായ ട്രക്കിന് പുറകില്‍ മനോഹരമായി അലങ്കരിച്ച ട്രംപിന്റെ പേര് എഴുതിയ ആനയുടെ പ്രതിമ സ്ഥാപിക്കുകയായിരുന്നു. ഈ ട്രക്കുമായിട്ടാണ് വിദ്യാര്‍ത്ഥി സ്‌കൂള്‍ പാര്‍ക്കിംഗ് ലോട്ടില്‍ എത്തിയത്.

സ്‌കൂളില്‍ എത്തി നാലു മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പ്രിന്‍സിപ്പല്‍ വിളിപ്പിച്ചു. വാഹനം പാര്‍ക്കിംഗ് ലോട്ടില്‍ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടു. ഇതിനെക്കുറിച്ച് ചോദിച്ചറിയുന്നതിന് പിതാവ് സ്‌കൂളില്‍ എത്തിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ കൂടുതല്‍ വിശദീകരണം നല്‍കിയില്ല. പിറ്റേദിവസവും മാക്‌സ്‌വെല്‍ ട്രക്കുമായി സ്‌കൂളില്‍ എത്തി. അന്നുതന്നെ പാര്‍ക്കിംഗ് പാസ് റദ്ദ് ചെയ്തതായി അറിയിപ്പ് ലഭിച്ചു.

ഇതിനെതിരേയാണ് ഫെഡറല്‍ ലോ സ്യൂട്ട് ഫയല്‍ ചെയ്തിരിക്കുന്നത്. ഫ്രീഡം ഓഫ് സ്പീച്ചിന്റെ ലംഘനമാണ് സ്‌കൂള്‍ അധികൃതര്‍ നടത്തിയിരിക്കുന്നതെന്നാണ് വിദ്യാര്‍ത്ഥിയുടെ വാദം. സ്‌കൂള്‍ അധികൃതരുടെ നടപടി കോടതി സ്റ്റേ ചെയ്തു. അടുത്ത ഉത്തരവ് വരുന്നതുവരെ പ്രതിമയുമായി സ്‌കൂളില്‍ വരുന്നതിനുള്ള അനുമതിയും നല്‍കിയിട്ടുണ്ട്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍