ഫിലഡൽഫിയായിലും ന്യൂജേഴ്സിയിലും കോവിഡ് കേസുകളിൽ വൻ വർധനവ്
Saturday, October 24, 2020 7:45 AM IST
ഫിലഡൽഫിയ: ഫിലാഡൽഫിയായിലും ന്യൂജേഴ്സിയിലും പുതിയ കോവിഡ് കേസുകളിൽ ദിനംപ്രതി വർധനവ് നേരിടുന്നതായി റിപ്പോർട്ട്. ന്യൂജേഴ്‌സിയിൽ വ്യാഴാഴ്ച മാത്രം 1,182 പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ ആഴ്ചയിലെ ഏഴു ദിവസങ്ങളിൽ ഓരോ ദിവസവും ശരാശരി 1,120 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.

ന്യൂജേഴ്‌സിയിൽ വ്യാപിക്കുന്ന കോവിഡ് കേസുകൾ ന്യൂയോർക്കിന് ചുറ്റുമുള്ള വടക്കൻ കൗണ്ടികളിലേക്ക് വ്യാപിക്കാൻ തുടങ്ങിയിട്ടുണ്ടെന്ന് ഗവർണർ ഫിൽ മർഫി വ്യാഴാഴ്ച പറഞ്ഞു.
എസെക്സ് കൗണ്ടി, യൂണിയൻ കൗണ്ടി, ഹഡ്‌സൺ കൗണ്ടി , ബെർഗൻ കൗണ്ടി എന്നിവിടങ്ങളിൽ ഒറ്റരാത്രികൊണ്ട് നൂറിലധികം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഓഷ്യൻ കൗണ്ടി, മോൺമൗത്ത് കൗണ്ടി എന്നിവിടങ്ങളിലെ സമീപകാല ഹോട്ട് സ്പോട്ടുകളെ മറികടന്നതായി ഗവർണർ മർഫി പറഞ്ഞു.

പെൻസിൽവാനിയായിൽ 2,000 ത്തിലധികം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ഇവിടെ പുതിയ കേസുകളിൽ ഗണ്യമായ വർധനവ് കാണിക്കുകയും രോഗികളെ ആശുപത്രിയിൽ പ്രവേശിക്കുകയും ചെയ്യുന്നു. വ്യാഴാഴ്ച മാത്രം 2,063 പുതിയ കേസുകൾ രേഖപ്പെടുത്തി. ഇത്രയും കേസുകൾ അവസാനമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഏപ്രിൽ മാസമാണ്. ഇങ്ങനെ പോയാൽ കോവിഡ് പാൻഡെമിക്കിൽ ഫിലഡൽഫിയ ഒരു അപകടകരമായ കാലഘട്ടത്തിലേക്ക് കടക്കുമെന്ന് ആരോഗ്യ കമ്മീഷണർ ഡോ. തോമസ് ഫാർലി മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 15 ന് ഇടയിൽ 231,483 പരിശോധനകൾ നടത്തിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കഴിഞ്ഞ മാസത്തെ അപേക്ഷിച്ച് ഈ മാസം ആശുപത്രികളിൽ വൻ വർധനയുണ്ടായി. ജോൺസ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ പ്രകാരം തിങ്കളാഴ്ച വരെ യുഎസിൽ 8.1 ദശലക്ഷത്തിലധികം കേസുകളും 219,765 കൊറോണ വൈറസ് മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്രയും വേഗത്തിൽ വർധനവുണ്ടായതിനാൽ വരും ആഴ്ചകളിൽ കേസുകളുടെ എണ്ണം ഇരട്ടിയാകുമെന്ന് ആരോഗ്യ കേന്ദ്രം ആശങ്കപ്പെടുന്നു.

ഹെൽത്ത് ഉദ്യോഗസ്ഥർ നിർദ്ദേശിച്ച മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ വൈറസ് നിയന്ത്രണത്തിലാക്കാൻ ഒരു പരിധിവരെ സഹായിക്കാനാകും: ആവശ്യമില്ലാത്ത യാത്രകൾ, പൊതു പരിപാടികൾ, തിരക്കേറിയ ക്രമീകരണങ്ങൾ ഇവ നിർബന്ധമായും ഒഴിവാക്കുക, സാമൂഹിക അകലം പാലിക്കുക, ചെറിയ ഒത്തുചേരലുകൾ വെളിയിൽ മാത്രമായി ക്രമീകരിക്കുക,, മാസ്ക് ധരിക്കുക. കൈകൾ നന്നായി സോപ്പിട്ട് കഴുകുക എന്നീ മുൻ കരുതലുകൾ സ്വീകരിച്ച്
കോവിഡിനെതിരായ പോരാട്ടത്തിൽ ജാഗ്രത പാലിക്കാനും ഒരുമിച്ച് നിൽക്കാനും ഗവർണർ ടോം വുൾഫ് പെൻ‌സിൽ‌വാനിയ നിവാസികളോട് ആവശ്യപ്പെട്ടു.

റിപ്പോർട്ട്: രാജു ശങ്കരത്തിൽ