ഒക്കലഹോമയില്‍ ട്രംപിന് ഡബിള്‍ ഡിജിറ്റ് ലീഡ്
Saturday, September 26, 2020 2:12 PM IST
ഒക്കലഹോമ: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുംതോറും പ്രസിഡന്റ് ട്രംപിനുള്ള പിന്തുണ സാവകാശം വര്‍ധിച്ചുവരുന്നതായി ഈയിടെ പുറത്തിറക്കിയ നിരവധി തെരഞ്ഞെടുപ്പ് സര്‍വ്വെകള്‍ സൂചന ല്‍കുന്നു.

തെരഞ്ഞെടുപ്പ് ഫലത്തിന്റെ സ്ഥിതിഗതികള്‍ നിശ്ചയിക്കുന്ന തന്ത്രപ്രധാന സംസ്ഥാനങ്ങളായ ഫ്‌ളോറിഡ, ടെക്‌സസ്, അരിസോണ, നോര്‍ത്ത് കരോലിന, ജോര്‍ജിയ, അയോവ, ഒഹായോ, ഒക്കലഹോമ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ട്രംപ് ലീഡ് ചെയ്യുന്നു. ഫ്‌ളോറിഡയില്‍ ജോ ബൈഡനേക്കാള്‍ ട്രംപ് നാലു പോയിന്റും, മറ്റു സംസ്ഥാനങ്ങളില്‍ 2,3 പോയിന്റ് വീതവും ട്രംപ് ബൈഡനേക്കാള്‍ മുന്നിലാണെന്ന് സര്‍വ്വെകള്‍ ചൂണ്ടിക്കാണിക്കുന്നു. പല സംസ്ഥാനങ്ങളിലും ഒരുമാസം മുമ്പുവരെ ബൈഡന്‍ നിലനിര്‍ത്തിയിരുന്ന ലീഡ് ഇപ്പോള്‍ കുറഞ്ഞുവരുന്നതായും, തന്ത്രപ്രധാന സംസ്ഥാനങ്ങളില്‍ കടുത്ത പോരാട്ടത്തിന് വേദിയൊരുങ്ങുന്നതായും സര്‍വ്വെ ഫലങ്ങള്‍ വെളിപ്പെടുത്തുന്നു.

അതേസമയം, സമീപ സംസ്ഥാനങ്ങളായ ഒക്കലഹോമയിലും, ടെക്‌സസിലും ട്രംപ് വന്‍ ലീഡിലേക്കാണ് കുതിക്കുന്നത്. ഒക്കലഹോമയില്‍ ട്രംപിന്റെ ലീഡ് ഡബിള്‍ ഡിജിറ്റിലെത്തിനില്‍ക്കുന്നു.

ട്രംപിന്റെ ഭരണത്തില്‍ അമേരിക്കന്‍ സമ്പദ് ഘടന ശക്തിപ്പെട്ടു വരുന്നതിനിടയില്‍ സംഭവിച്ച കോവിഡ് മഹാമാരി സാമ്പത്തിക രംഗം അല്‍പം തളര്‍ത്തിയെങ്കിലും വീണ്ടും ശക്തിപ്രാപിക്കുന്നതിനുള്ള നടപടികളാണ് ഗവണ്‍മെന്റ് നടത്തിവരുന്നത്. കോവിഡ് മഹാമാരി സംഭവിച്ചില്ലായിരുന്നുവെങ്കില്‍ ട്രംപിന്റെ വിജയം ഉറപ്പിക്കാമായിരുന്നുവെന്നും, ഇനി രണ്ടാമൂഴം ലഭിക്കണമെങ്കില്‍ ശരിയായി വിയര്‍ക്കേണ്ടിവരുമെങ്കിലും അമേരിക്കന്‍ തെരഞ്ഞെടുപ്പില്‍ ബൈഡനേക്കാള്‍ മുന്‍തൂക്കം ട്രംപിനുതന്നെയാണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍