തടവുകാരെ കൈമാറ്റം ചെയ്യാൻ തയാറെന്ന് ഇറാൻ
Tuesday, September 22, 2020 8:41 PM IST
ന്യൂയോർക്ക്: ഇറാനിലുള്ള മുഴുവൻ അമേരിക്കൻ തടവുകാരെയും കൈമാറാൻ തയാറാണെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരീഫ്. തിങ്കളാഴ്ച ന്യൂയോർക്കിലെ കൗൺസിൽ ഓൺ ഫോറിൻ റിലേഷൻസിൽ നടത്തിയ വിർച്വൽ പ്രസംഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇറാനിൽ തടവിൽ കഴിയുന്ന തങ്ങളുടെ പൗരന്മാരെ മോചിപ്പിക്കണമെന്ന് വാഷിംഗ്ടൺ നേരത്തെ ആവശ്യമുന്നയിച്ചിരുന്നതാണ്. ഇറാനിയൻ-അമേരിക്കനായ പിതാവും മകനുമായ ബക്വറും സിയാമക് നമാസിയും ഉൾപ്പെടെയുള്ള നിരവധി അമേരിക്കൻ പൗരന്മാർ ഇപ്പോഴും ഇറാനിൽ രാഷ്ട്രീയ തടവുകാരായി കഴിയുന്നുണ്ട്. എന്നാൽ രാഷ്ട്രീയ കാരണങ്ങളാൽ ആരെങ്കിലും തടവിൽ കഴിയുന്നതായുള്ള അമേരിക്കൻ ആരോപണം ടെഹ്‌റാൻ നിഷേധിച്ചു. പകരം അകാരണമായി അമേരിക്കയിൽ ചാരവൃത്തി വരെ ആരോപിച്ചും ചട്ട ലംഘനം നടത്തിയ ഇറാനികളെ അന്യായമായി തടവിൽ ആക്കിയിട്ടുണ്ട്.

"യുഎസ് ജയിലുകളിൽ ഇറാനികളുണ്ട്, അവർ തങ്ങളുടെ രാജ്യത്തെ (ഇറാൻ) ഒറ്റിക്കൊടുക്കാൻ വിസമ്മതിച്ചതുകൊണ്ടാണ് ഇപ്പോഴും തടവിൽ കഴിയുന്നത്. ജയിലിൽ അടച്ചിട്ടുള്ള എല്ലാവരേയും കൈമാറ്റം ചെയ്യാൻ ഞങ്ങൾ തയാറാണ്, "ഞാൻ ആവർത്തിക്കുന്നു, ഞങ്ങൾക്ക് തീർച്ചയായും എല്ലാ തടവുകാരെയും കൈമാറാൻ കഴിയും - സരിഫ് പറഞ്ഞു.

2018 ൽ പ്രസിഡന്‍റ് ട്രംപ്, ആണവ കരാറിൽ നിന്ന് പിന്നോട്ട് പോവുകയും ഇറാനെതിരെ ഉപരോധം ഏർപ്പെടുത്തുകയും ചെയ്തതിനെതുടർന്ന് അമേരിക്കയുമായുള്ള ബന്ധത്തിൽ തകർച്ചയുണ്ടായിട്ടും ഇരുപക്ഷവും രണ്ട് തടവുകാരുടെ കൈമാറ്റം നടത്തിയിരുന്നു.

റിപ്പോർട്ട്: അജു വാരിക്കാട്