ഷിക്കാഗോ ഗീതാമണ്ഡലം അഷ്ടമിരോഹിണി ആഘോഷിച്ചു
Tuesday, September 15, 2020 12:20 PM IST
ഷിക്കാഗോ: കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാലഗോകുലത്തിന്‍റെ ആഹ്വാനം ഏറ്റെടുത്ത് ഷിക്കാഗോ ഗീതാമണ്ഡലം, വിശ്വശാന്തിക്കായി അഷ്ടമിരോഹിണി നാളില്‍ ഓരോ വീടും ഗോകുലമാക്കി തീര്‍ത്തു. ഇതുവഴി ഗീതാമണ്ഡലം കുടുംബാംഗങ്ങളുടെ വീടുകളിലെ ഉണ്ണിക്കണ്ണന്മാരെയും രാധമാരെയും കാണുവാന്‍ ലോകം മുഴുവനുള്ള ജനങ്ങള്‍ക്ക് ലഭിച്ച അവസരം, ഒരിക്കലും മറക്കുവാന്‍ കഴിയാത്ത ഒരു വിസ്മയമായി മാറി. കൂടാതെ ഗീതാമണ്ഡലം, കുടുംബാംഗങ്ങള്‍ക്കായി സമര്‍പ്പിച്ച പൂതനാമോക്ഷം കഥകളി, ഭക്തിയുടെ മറ്റൊരു തലത്തില്‍ ശ്രീകൃഷ്ണ ഭക്തരെ എത്തിച്ചു.

ആനന്ദ് പ്രഭാകറിന്റെ നേതൃത്വത്തില്‍, ഗീതാമണ്ഡലം പുരോഹിതന്‍ കൃഷ്ണന്‍ ജിയാണ് ഈ വര്‍ഷത്തെ അഷ്ടമിരോഹിണി പൂജകള്‍ നടത്തിയത്. ശ്രീമഹാഗണപതി, ശ്രീകൃഷ്ണപൂജകളോടെയാണ് ഈ വര്‍ഷത്തെ അഷ്ടമി രോഹിണി ഉത്സവം ആരംഭിച്ചത്. ശേഷം ശ്രീകൃഷ്ണ ബാലലീല പ്രഭാഷണവും, ശ്രീമദ് ഭാഗവത പാരായണവും, ഭജനയും, നൈവേദ്യ സമര്‍പ്പണവും, ദീപാരാധനയും നടത്തി. തുടര്‍ന്ന് പ്രശസ്ത കഥകളി കലാകാരന്‍ ശ്രീ തൃപ്പൂണിത്തറ രഞ്ജിത്ത് അവതരിപ്പിച്ച പൂതനാമോക്ഷം കഥകളി, അക്ഷരാര്‍ത്ഥത്തില്‍ ഭക്തജനങ്ങളെ, അമ്പാടിയില്‍ എത്തിച്ചു. തൃപ്പൂണിത്തുറ രഞ്ജിത്ത് അവതരിപ്പിച്ച "പൂതനാമോക്ഷം" കഥകളി എല്ലാവരുടെയും മുക്തകണ്ഠമായ പ്രശംസ നേടി. വര്ഷങ്ങള്‍ക്കു ശേഷം അമേരിക്കന്‍ മലയാളികള്‍ക്ക് കഥകളി കാണാന്‍ സാധിച്ചത് ഒരു സൗഭാഗ്യമായി കരുതുന്നു

ഒരേ സമയം ഏറ്റവും സങ്കീര്‍ണമായ വേദപ്പൊരുളും, അതേസമയം ഏറ്റവും നിഷ്കളങ്കവും സരളവുമായ ഉത്തരവുമാണ് ഭഗവന്‍ ശ്രീകൃഷ്ണന്റെ ജീവിതം എന്നും. ദിവ്യമായ മുരളീരവത്തിലൂടെ സത്തുക്കള്‍ക്ക് ആത്മീയ നിര്‍വൃതി പകരുകയും അസത്തുക്കള്‍ക്ക് സുദര്‍ശന ചക്രത്തിലൂടെ ധര്‍മ്മബോധ സാക്ഷാത്കാരം നല്‍കുകയും ചെയ്യുന്ന ഭാരത തത്വചിന്തയുടെ മൂലാധരമാണ് ഭഗവാന്‍ ശ്രീകൃഷ്ണന്‍ എന്ന് ഗീതാമണ്ഡലം പ്രസിഡന്റ് ജയ് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

പൂതനാമോക്ഷം കഥകളി അവതരിപ്പിച്ച രഞ്ജിത് തൃപ്പൂണിത്തയ്റക്കും, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ കൃഷ്ണന്‍ ജിക്കും, ഭാഗവത പാരായണം നടത്തിയ വിജയാ രവീന്ദ്രനും, പ്രോഗ്രാം കോര്‍ഡിനേറ്റ് ചെയ്ത ആനന്ദ് പ്രഭാകറിനും, അഷ്ടമി രോഹിണി ഉത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം അഷ്ടമി രോഹിണി ഉത്സവത്തില്‍ പങ്കെടുത്ത എല്ലാ കുടുബാംഗങ്ങള്‍ക്കും, ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു മേനോന്‍ നന്ദി പ്രകാശിപ്പിച്ചു.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം