കൊറോണ വൈറസിന്‍റെ മാരകത്വം ട്രംപ്‌ മറച്ചുവെച്ചെന്ന് റിപ്പോര്‍ട്ട്
Tuesday, September 15, 2020 12:11 PM IST
വാഷിംഗ്ടണ്‍ ഡിസി: കൊറോണ വൈറസ് ഗുരുതരമായ ഒരു ആരോഗ്യപ്രശ്‌നമാണെന്ന് ട്രംപിനു ഫെബ്രുവരിയില്‍ തന്നെ അറിയാമായിരുന്നെന്നു റിപ്പോര്‍ട്ട്. വാട്ടര്‍ഗേറ്റ് സംഭവങ്ങള്‍ പോലുള്ള പ്രമാദമായ രാഷ്ട്രീയാപവാദങ്ങള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്ത പ്രശസ്ത പത്രപ്രവര്‍ത്തകന്‍ ബോബ് വുഡ്ഫവേഡ് തന്‍റെ പുതിയ പുസ്തകമായ "റേജ്' ആണ് ഈ വിവരം വെളിപ്പെടുത്തിയിട്ടുള്ളത്. ട്രംപുമായുള്ള ആ സംഭാഷണത്തിന്‍റെ വിശദാംശങ്ങളും അദ്ദേഹത്തിന്റെ കൈവശം ഉണ്ട്.

പരസ്യമായി കൊറോണ മഹാമാരിയുടെ ഗൗരവം കുറച്ചുകാണിക്കാനാണ് ട്രംപ്‌ ആദ്യം മുതൽ ശ്രമിച്ചത്. അമേരിക്ക അതിനെ നേരിട്ടതില്‍ പൊതുവേ പരാജയപ്പെട്ടു എന്നാണ് അമേരിക്കയ്ക്ക് അകത്തും പുറത്തും ഉള്ള സമവായം. മാസ്ക് ധരിക്കുന്നതുവരെയുള്ള പ്രാഥമിക മുന്‍കരുതലുകള്‍ എടുക്കുന്നതില്‍ നിന്ന് അനുയായികളെ ട്രംപ്‌ നിരുത്സാഹപ്പെടുത്തിയിരുന്നതായും പുസ്തകത്തിൽ പറയുന്നു. ലോക്ക് ഡൗണുമായി ബന്ധപ്പെട്ട പ്രാദേശിക അധികാരികളുടെ വിലക്കുകള്‍ മറികടന്ന് ട്രംപ്‌ തെരഞ്ഞെടുപ്പു റാലികള്‍ സംഘടിപ്പിച്ചു തുടങ്ങിയതായും റിപ്പോർട്ടുണ്ട്.

റിപ്പോർട്ട്: ജോയിച്ചന്‍ പുതുക്കുളം