കൊറോണ പിടിപെട്ട് കൊമയിലായ ഭർത്താവിന് പാട്ടും പ്രാർഥനയുമായി പ്രിയതമ ആശുപത്രിക്കു പുറത്ത്
Saturday, August 1, 2020 7:41 PM IST
ഹൂസ്റ്റൺ : കൊറോണ വൈറസിനെതിരായുള്ള പോരാട്ടത്തിൽ കൊമായിലായ ഭർത്താവിന്‍റെ ആരോഗ്യത്തോടെയുള്ള തിരിച്ചുവരവിനായി എന്നും പ്രാർഥനയോടെ ആശുപത്രിയുടെ പുറത്തെ തെരുവിൽ പാട്ടും പ്രാർഥനയും ആയി കഴിയുകയാണ് ഹൂസ്റ്റണിലെ ടോംബാളിൽ നിന്നുള്ള മിഷേൽ ഗുട്ടറസ്.

കൊറോണാ മൂലം ആശുപത്രികളിൽ രോഗിയോടൊപ്പം കൂടെ നിൽക്കുവാനോ സന്ദർശിക്കുവാനോ അനുവാദം ഇല്ലാത്തതിനാൽ മിഷേൽ ഗുട്ടറസ് എല്ലാ ദിവസവും വെകുന്നേരം ആശുപത്രിയിൽ വന്നു ഭർത്താവു കിടക്കുന്ന മുറിയുടെ ജനാലക്കടുത്തായുള്ള നിരത്തിൽ നിന്നുകൊണ്ട് ഭർത്താവിന്‍റെ ഫോണിലേക്ക് താൻ ഇവിടെ എത്തി എന്ന് സന്ദേശം അയക്കും. അതിനു ശേഷം പാട്ടുകൾ പാടിയും പ്രാർഥനകൾ നടത്തിയും മണിക്കൂറുകൾ അവിടെ ചെലവഴിച്ചതിനു ശേഷമാണു തിരികെ പോകുന്നത്. "താൻ എന്നും കൂടെയുണ്ടാവുമെന്നു കൊടുത്ത വാക്ക് ഇപ്പോഴും പാലിക്കുന്നു'- കഴിഞ്ഞ 2 ആഴ്ചയായി എല്ലാ ദിവസവും ആശുപത്രിയിൽ എത്തുന്ന മിഷേൽ പറഞ്ഞു.

മിഷേലും ഡേവിഡ് ഗുട്ടറസും വിവാഹിതരായിട്ട് സെപ്റ്റംബറിൽ 10 വർഷമാകുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഗുട്ടറസിനു കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. മറ്റു കാര്യമായ അസുഖങ്ങൾ ഒന്നും ഇല്ലായിരുന്നെങ്കിലും കോവിഡിന്‍റെ ലക്ഷണങ്ങൾ ഗുട്ടറസിനു കഠിനമായതിനാലാണ് വുഡ്‌ലാന്‍റിലെ സെന്‍റ് ലൂക്ക് ഐസിയുവിൽ പ്രവേശിപ്പിച്ചത്.

ഡേവിഡിന്‍റെ ജീവൻ രക്ഷിക്കാൻ അവർക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും മികച്ച കാര്യമാണീ പ്രാർഥനയെന്നു ഡോക്ടർമാർ മിഷേലിനോട് പറഞ്ഞു. ഡേവിഡ് ഒടുവിൽ ഉണരുമ്പോൾ, ഈ ദിവസങ്ങളിൽ താൻ അയച്ച സന്ദേശങ്ങൾ കാണുമെന്ന പ്രതീക്ഷയിലാണ് മിഷാൽ.
പ്രതീക്ഷ കൈവിടരുത്. പ്രാർഥനയാണ് എല്ലാത്തിന്‍റേയും അടിസ്ഥാനം - മിഷാൽ പറഞ്ഞു.

റിപ്പോർട്ട്: അജു വാരിക്കാട്