യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ മലയാളത്തിന് അവാർഡുകളുടെ നക്ഷത്രതിളക്കം
Sunday, May 31, 2020 11:31 AM IST
ടെക്സസ്: യൂണിവേഴ്സിറ്റി ഓഫ് ടെക്സാസ് അറ്റ് ഓസ്റ്റിനിൽ ഫെല്ലോഷിപ്പും അവാർഡുകളുമായി 2019-20 അധ്യയനവർഷത്തെ മലയാളം വിഭാഗത്തിന്‍റെ അഭിമാനമായത് ഇത്തവണ 6 മിടുക്കരാണ് . അമേരിക്കയിൽ മലയാള ഭാഷയും സാഹിത്യവും ബിരുദതലം മുതൽ ഗവേഷണതലം വരെ ഒരു വിഷയമായി പഠിക്കാൻ എല്ലാ സൗകര്യങ്ങളും ഒരുക്കുന്ന ഒരേയൊരു കലാലയമാണ് UT Austin.

ഈ അധ്യയനവർഷത്തെ Outstanding Malayalam Language Student Award ന് തിരഞ്ഞെടുക്കപ്പെട്ടത് അഞ്ജിത നായർ, സിദ്ധേഷ് കൃഷ്ണൻ എന്നിവരാണ്. കംപ്യൂട്ടർ സയൻസ് പ്രധാന വിഷയമായി UT Austin ൽ ബിരുദ വിദ്യാർഥിയായ അഞ്ജിത നായർ പബ്ലിക് പോളിസിയും പഠിക്കുന്നുണ്ട്. മലയാളഭാഷയിലും സാഹിത്യത്തിലും അതീവ താല്പര്യമുള്ള അഞ്ജിതയുടെ കുട്ടിക്കാലം മുതലുള്ള ഇഷ്ടവിനോദങ്ങൾ മലയാളസിനിമകളും വ്യത്യസ്ത സംസ്കാരങ്ങളെ കുറിച്ചുള്ള വായനകളുമാണ്. അതു തന്നെയാണ് അമേരിക്കയിൽ കുടിയേറിയിട്ടും മലയാളഭാഷ അനായാസം കൈകാര്യംചെയ്യാൻ അഞ്ജിതക്ക് അടിസ്ഥാനമായതും.

സിദ്ധേഷ് കൃഷ്ണനും കംപ്യൂട്ടർ സയൻസ് പ്രധാന വിഷയമായി UT Austin ൽ ബിരുദ വിദ്യാർഥിയാണ്. UT Inventors, UTCS Ambassadors, Texas Lambda Alpha Nu എന്നീ ഓർഗനൈസേഷനുകളിൽ സജീവ പ്രവർത്തകനുമാണ്. മലയാള ഭാഷയും തന്‍റെ നാടിന്‍റെ സംസ്കാരത്തേയും അറിയാനുമുള്ള താല്പര്യമാണ് സിദ്ധേഷ്, മലയാളം തന്‍റെ പഠനവിഷയങ്ങളിൽ ഒന്നാമതാക്കാൻ തീരുമാനിച്ചത്.

എല്ലാ വർഷവും യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ഓസ്റ്റിനിൽ, ഡിപ്പാർട്ട്മെന്‍റ് ഓഫ് ഏഷ്യൻ സ്റ്റഡീസ് ആണ് ഏറ്റവും മികച്ച മലയാള ഭാഷാ വിദ്യാർഥിക്കുള്ള പുരസ്കാരം സമ്മാനിക്കുന്നത്.

US Department of Education മലയാള ഭാഷയും സംസ്കാരവും പഠിക്കാൻ താല്പര്യമുള്ള ഏറ്റവും മിടുക്കരായ വിദ്യാർഥികൾക്ക് നൽകുന്ന ഫെല്ലോഷിപ്പാണ് Foreign Language and Area Studies (FLAS) Fellowship. UT Austin ൽ South Asia Institute ആണ് അർഹരായ വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്. ഇത്തവണ ഇത് കരസ്ഥമാക്കിയത് ഒന്നാംവർഷ മലയാള വിഭാഗത്തിലെ വിദ്യാർഥികളായ അഞ്‌ജലി നായർ, ഷെറീന മാത്യു, ആകാശ് നായർ, ശാരിക മേനോൻ എന്നിവരാണ്.

അഞ്‌ജലി നായർ സൈക്കോളജി ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർഥിനിയാണ്. മറ്റൊരു വിഷയമായി ബിസിനസും പഠിക്കുന്നുണ്ട്. കലകളോട് അങ്ങേയറ്റം താല്പര്യമുള്ള അഞ്ജലി കഴിഞ്ഞ പതിനാറുവർഷമായി മോഹിനിയാട്ടം, കുച്ചിപ്പുടി, ഭരതനാട്യം എന്നിവ അഭ്യസിക്കുന്നുണ്ട്. 'The many art forms of Kerala-discussed Mohiniyattom, Ottamthullal, Kadhakali etc' എന്ന വിഷയത്തെ കുറിച്ച് UT Austin ലെ മലയാളവിഭാഗം വിദ്യാർഥികൾക്കുവേണ്ടി ഒരു പ്രബന്ധം അവതരിപ്പിച്ചിട്ടുണ്ട്.

UT Austin ൽ മൂന്നാം വർഷ ബിരുദ വിദ്യാർഥിനിയായ ഷെറീന മാത്യുവിന്‍റെ ഐശ്ചിക വിഷയം ജേണലിസം ആണ്. Computer Science and World Literature ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്സ് ആയും പഠിക്കുന്നുണ്ട്. അമേരിക്കയിൽ കുടിയേറിയെങ്കിലും തന്‍റെ മാതൃഭാഷ കൈമോശംവരാതെ ശ്രദ്ധിച്ചിട്ടുള്ള ഷെറീന, മലയാള സാഹിത്യ കൃതികൾ വായിക്കുക എന്ന ലക്ഷ്യത്തോടെയാണ് യൂണിവേഴ്സിറ്റിയിൽ മലയാളം ഒരു വിഷയമായി തിരഞ്ഞെടുത്തത്. വായിക്കുക മാത്രമല്ല തന്‍റെ എഴുത്തുകൾ ഭാവിയിൽ പ്രസിദ്ധീകരിക്കണമെന്നതാണ് ഷെറീനയുടെ ആഗ്രഹം. ചെറുകഥാവായനയും പെയിന്‍റിംഗും ആണ് ഇഷ്ടവിനോദം.

ഫിലിം പ്രധാന വിഷയമായ ബിരുദ വിദ്യാർഥിയാണ് ആകാശ് നായർ. ഫോട്ടോഗ്രാഫിയെ ഏറെ ഇഷ്ടപ്പെടുന്ന ആകാശിന്‌ തന്‍റെ മാതൃഭാഷാ സംസ്കാരത്തോടുള്ള ഇഷ്ടമാണ് മലയാളം ക്ലാസിൽ എത്തിച്ചത്. അമേരിക്കയിൽ കുടിയേറിപ്പാർത്തുവെങ്കിലും പഠനശേഷം സ്വന്തം നാട്ടിൽ പോകണമെന്നും അവിടെ താമസിച്ചുതന്നെ മലയാളമണ്ണിന്‍റെ സംസ്കാരമറിഞ്ഞുള്ള യാത്രകൾ ചെയ്ത് അതൊരു ഡോക്കുമെന്‍ററി ആയി പകർത്തണമെന്നതാണ് ആകാശിന്‍റെ ആഗ്രഹം. സിനിമയും സ്‌കെയ്‌റ്റ്ബോർഡിംഗും പാചകവും ആണ് ആകാശിന്‍റെ ഇഷ്ട വിനോദങ്ങൾ.

ശാരിക മേനോൻ മാർക്കറ്റിംഗ് ഐച്ഛിക വിഷയമാക്കിയ ബിരുദ വിദ്യാർഥിനിയാണ്. Plan II Honorns ചെയ്യുന്നുണ്ട്. വളരെയേറെ കൗതുകമുളവാക്കുന്ന വളരെയേറെ മൂല്യങ്ങളുള്ളതാണ് നമ്മുടെ മലയാളഭാഷയും ഭാരതസംസ്കാരവും എന്നു വിശ്വസിക്കുന്നു ശാരിക. തുടർന്നുള്ള തന്‍റെ മലയാള സാഹിത്യ പഠനത്തിനു കിട്ടിയ FLAS ഫെല്ലോഷിപ്പിന്‍റെ ത്രില്ലിലാണ്.

കഴിഞ്ഞ നാല്പത് വർഷത്തിലേറെയായി മലയാള ഭാഷയും സാഹിത്യവും ഒരു വിഷയമായി പഠിപ്പിക്കുന്നുണ്ട് UT Austin ൽ. അമേരിക്കൻ മലയാളി സമൂഹത്തിന് എന്നും അഭിമാനമായ ഡോ. റോഡ്നി മോഗ് ആണ് മലയാളവിഭാഗത്തിന്‍റെ സ്ഥാപകൻ. അദ്ദേഹം വിരമിച്ച ശേഷം ഡോ. മാധവൻ ഉണ്ണിത്താൻ ആണ് മലയാള വിഭാഗം കൈകാര്യം ചെയ്തിരുന്നത്. ഇപ്പോൾ ഡോ. ദർശന മനയത്ത് ശശിയാണ് ഇവിടെ മലയാളം പ്രഫസർ. തന്‍റെ വിദ്യാർഥികളുടെ നേട്ടങ്ങളിൽ അങ്ങേയറ്റം സന്തോഷത്തിലാണ് അവരുടെ പ്രിയപ്പെട്ട അധ്യാപിക. 2017 ലും 2019 ലും Texas Foreign Language Teaching Excellence Award നു നോമിനേറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്. UT യുടെ Asian Studies Department ഉം South Asia Institute ഉം മലയാളത്തിന് എല്ലാ പ്രോത്സാഹനങ്ങളും നൽകാറുണ്ടെന്നതാണ് ഏറ്റവും അനുഗ്രഹം എന്ന് ഡോ. ദർശന ശശി പറയുന്നു.

റിപ്പോർട്ട്: എബി ആനന്ദ്