കോവിഡ് ചൈനയില്‍ നിന്നുതന്നെ, ഇക്കാര്യത്തില്‍ ഞങ്ങള്‍ സന്തുഷ്ടരല്ല: ട്രംപ്
Saturday, May 23, 2020 8:58 PM IST
വാഷിംഗ്ടണ്‍: കോവിഡ് ചൈനയില്‍ നിന്ന് വന്നതാണ്.ഞങ്ങള്‍ ഇക്കാര്യത്തില്‍ അത്ര സന്തുഷ്ടരല്ല കോവിഡിന് പിന്നില്‍ ചൈനയാണെന്നാവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. ഞങ്ങള്‍ ഒപ്പുവെച്ച കരാറിന്‍റെ മഷിയുണങ്ങി തുടങ്ങിയിട്ടില്ല. അതിനുമുമ്പേ കോവിഡ് വന്നു. ഇത് അത്ര നിസാരമായി കാണാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല - ട്രംപ് പറഞ്ഞു.മേയ് 21 നു മിഷിഗണില്‍ നടന്ന ആഫ്രിക്കന്‍ അമേരിക്കന്‍ നേതാക്കളുമായുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് മഹാമാരിക്ക് കാരണം കമ്മ്യൂണിസ്റ്റ് ചൈനയാണെന്നും അവരുടെ കള്ളങ്ങളും കുപ്രചരണങ്ങളുമാണ് ഇത്രയധികം അമേരിക്കക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണമായതെന്നും സെനറ്റര്‍ ടെഡ് ക്രൂസും പറഞ്ഞു. കൊറോണയെ നിയന്ത്രിക്കാന്‍ സാധിക്കാത്തത് ചൈനയുടെ കഴിവില്ലായ്മയാണെന്ന് നേരത്തെ ട്രംപ് വിമര്‍ശിച്ചിരുന്നു. കോവിഡുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസില്‍ നടന്ന കോണ്‍ഫറന്‍സില്‍ ചൈനീസ് വംശജയായ മാധ്യമപ്രവര്‍ത്തകയോട് വംശീയമായി പെരുമാറിയതും വിവാദത്തിനിടയാക്കിയിരുന്നു.

സിബിഎസ് ന്യൂസിന്‍റെ വൈറ്റ് ഹൗസ് കറസ്പോണ്ടന്‍റായ വെയ്ജ ജിയാങിന്‍റെ ചോദ്യത്തിന് നല്‍കിയ മറുപടിയാണ് വിവാദമായത്. അമേരിക്കയില്‍ 1.6 ദശലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 94,000 ത്തിലധികം പേര്‍ കൊവിഡ് ബാധിച്ചു മരിക്കുകയും ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ