ചർച്ച് സർവീസിനു നേതൃത്വം നൽകിയ ഫ്ലോറിഡ പാസ്റ്റർ അറസ്റ്റിൽ
Tuesday, March 31, 2020 6:48 PM IST
ഫ്ലോറിഡ: സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിക്കണമെന്ന ഉത്തരവ് നിലനിൽക്കെ നൂറുകണക്കിനു വിശ്വാസികളെ പള്ളിയിൽ കൊണ്ടുവന്ന് ആരാധനക്ക് നേതൃത്വം നൽകിയ പാസ്റ്റർ അറസ്റ്റിൽ. ടാന്പ റിവർവ്യൂവിലുള്ള മെഗാ ചർച്ച് പാസ്റ്റർ റോഡ്നി ഹൊവാർഡ് ബ്രൗണിയെ ആണ് മാർച്ച് 29 നു പോലീസ് അറസ്റ്റു ചെയ്തത്.

ഞായറാഴ്ച രാവിലെ രണ്ടു സർവീസുകളാണ് പള്ളിയിൽ ഉണ്ടായിരുന്നത്. പള്ളിയിൽ നടന്ന ആരാധന ലൈവ് സ്ട്രീം ചെയ്യുകയും ആരാധനയ്ക്കായി വിശ്വാസികളെ പ്രത്യേകം ബസുകൾ ഏർപ്പാടു ചെയ്ത് പള്ളിയിൽ കൊണ്ടുവരികയും ചെയ്തു. ഫ്ലോറിഡായിൽ നിലവിലുള്ള സോഷ്യൽ ഡിസ്റ്റൻസ് ഉത്തരവ് ലംഘിച്ചു ആരാധന നടത്തി നൂറുകണക്കിനു മനുഷ്യ ജീവന് ഭീഷണിയുയർത്തിയ പാസ്റ്ററെ അറസ്റ്റു ചെയ്യുകയല്ലാതെ മറ്റൊരു മാർഗവുമില്ലെന്ന് ഹിൽസബറൊ കൗണ്ടി ഷെറിഫ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.

നാലായിരത്തിലധികം അംഗങ്ങളുള്ള ചർച്ചിൽ ആളുകളെ കൂട്ടികൊണ്ടു വരുന്നതിനു പകരം ലൈവ് സ്ട്രീമിലൂടെ വിശ്വാസികളുടെ വീട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് പാസ്റ്റർ ചെയ്യേണ്ടിയിരുന്നതെന്ന് കൗണ്ടി ഷെറിഫ് അറിയിച്ചു. പാസ്റ്ററുടെ നടപടി അങ്ങേയറ്റം കൃത്യവിലോപവും നിയമലംഘനവുമാണെന്ന് ഷെറിഫ് പറഞ്ഞു. രാജ്യം ഒട്ടാകെ കൊറോണ വൈറസിന്‍റെ ഭീഷിണിയിൽ കഴിയുമ്പോൾ അതിനെ പ്രതിരോധിക്കുന്നതിന് ഗവൺമെന്‍റ് തലത്തിൽ സ്വീകരിക്കുന്ന ഉത്തരവുകൾ പാസ്റ്റർമാരുൾപ്പെടെ എല്ലാവരും അംഗീകരിക്കാൻ ബാധ്യസ്ഥരാണെന്നും ഷെറിഫ് കൂട്ടിച്ചേർത്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ