അഞ്ച് മിനിറ്റിനുള്ളില്‍ കൊറോണ ഫലമറിയാം
Sunday, March 29, 2020 3:49 PM IST
ന്യൂയോര്‍ക്ക്:അഞ്ചു മിനിറ്റിനുള്ളില്‍ കൊറോണ വൈറസ് പരിശോധനാ ഫലമറിയാന്‍ കഴിയുന്ന യന്ത്രം വികസിപ്പിച്ചതായി അമേരിക്കയില്‍ പ്രവര്‍ത്തിക്കുന്ന അബോട്ട് ലബോറട്ടറീസ്. കയ്യിലെടുക്കാവുന്ന യന്ത്രത്തില്‍, കൊറോണ വൈറസ് പോസിറ്റീവാണെങ്കില്‍ അഞ്ചു മിനിറ്റിനുള്ളിലും നെഗറ്റീവ് ആണെങ്കില്‍ 13 മിനിറ്റിനുള്ളിലും അറിയാന്‍ കഴിയുമെന്നാണ് അബോട്ടിന്റെ അവകാശവാദം.

കൊറോണ വൈറസ് അതിവേഗത്തില്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ രോഗ സ്ഥിരീകരണം കഴിയുന്നത്ര വേഗം നടത്താന്‍ കഴിയുന്നത് കൊറോണക്കെതിരെയുള്ള പോരാട്ടത്തില്‍ ലോകത്തിനാകമാനം വലിയ പ്രതീക്ഷ നല്‍കുമെന്നാണ് കരുതുന്നത്. പരീക്ഷണാടിസ്ഥാനത്തിലുള്ള ഉപയോഗത്തിന് ആരോഗ്യരംഗത്തുള്ളവര്‍ക്ക് ഉപകരണം ലഭ്യമാക്കാന്‍ യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍(എഫ്ഡിഎ) നിര്‍മ്മിച്ച അബോട്ട് കമ്പനിക്ക് അടിയന്തര അനുമതി നല്‍കിയിട്ടുണ്ട്.

ഒരു ടോസ്റ്ററിന്റെ മാത്രം വലിപ്പമുള്ള ഉപകരണത്തിന്റെ പ്രവര്‍ത്തനം മോളിക്യുലാര്‍ ടെക്‌നോളജി ഉപയോഗിച്ചാണ്. ഒരു പ്രത്യേക കേന്ദ്രത്തിലേക്ക് അയച്ച് ഫലത്തിനു കാത്തിരിക്കാതെ കൊറോണ ഹോട്ട്‌സ്‌പോട്ട് ആയ സ്ഥലങ്ങളിലെല്ലാം ഈ ഉപകരണം എത്തിക്കാന്‍ കഴിഞ്ഞാല്‍ രോഗികളെ കണ്ടെത്തി എളുപ്പം ക്വാറന്റൈന്‍ ചെയ്യാനും ചികിത്സ ആരംഭിക്കാനും കഴിയുമെന്നാണ് ഇതിന്റെ മറ്റൊരു നേട്ടമായി ലബോറട്ടറി അവകാശപ്പെടുന്നത്. അടിയന്തര ഉപയോഗത്തിനുള്ള അനുമതി മാത്രമേ നിലവില്‍ എഫ്ഡിഎ നല്‍കിയിട്ടുള്ളൂവെന്നും അബോട്ട് കമ്പനി അറിയിച്ചു.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍