ഡാളസ് കൗണ്ടിയിൽ സ്റ്റേ അറ്റ് ഹോം പ്രഖ്യാപിച്ചു; ഉത്തരവ് മാർച്ച് 23 മുതൽ
Monday, March 23, 2020 8:04 PM IST
ഡാളസ്: ടെക്‌സസിലെ ഏറ്റവും വലിയ കൗണ്ടിയായ ഡാളസ് കൗണ്ടിയിലും ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന ഉത്തരവ് മാര്‍ച്ച് 23 മുതല്‍ പ്രാബല്യത്തിലായി. ഡാളസ് കൗണ്ടി ജഡ്ജി ക്ലെ ജന്‍ കിന്‍സാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. ഇന്നലെ രണ്ടു പേര്‍കൂടി കോവിഡ് 19 മൂലം മരിച്ചതിനെ തുടര്‍ന്നാണ് പുതിയ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ നിര്‍ബന്ധിതമായതെന്ന് ജഡ്ജി പറഞ്ഞു.

ഡാളസ് കൗണ്ടിയില്‍ മാത്രം ഇതുവരെ 3 മരണവും 131 പോസിറ്റീവ് കേസുകളും സ്ഥിരീകരിച്ചിട്ടുണ്ട്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഹെല്‍ത്ത് ആൻഡ് സേഫ്റ്റി സപ്ലൈയ്‌സ്, ഗ്രോസറി എന്നിവ വാങ്ങുന്നതിന് അനുമതി നല്‍കിയിട്ടുണ്ട്. ഉത്തരവ് തല്ക്കാലം ഏപ്രില്‍ മൂന്നു വരെയാണ് തുടര്‍ന്നു സ്ഥിതിഗതികള്‍ പഠിച്ചശേഷം കൂടുതല്‍ സമയത്തേക്ക് നീട്ടേണ്ടി വരുമോ എന്ന് തീരുമാനിക്കും.

നോര്‍ത്ത് ടെക്‌സസ് ടെറന്‍റ് കൗണ്ടിയില്‍ നിയമം അല്‍പം കൂടി കുടുപ്പിച്ചിട്ടുണ്ട്. സ്റ്റെ അറ്റ് ഹോം ലംഘിക്കുന്നവര്‍ക്ക് 1000 ഡോളറോ, 180 ദിവസം ജയില്‍ ശിക്ഷയോ ലഭിക്കുമെന്നു കൗണ്ടി ജഡ്ജി ഗ്ലെന്‍ വിറ്റ്‌ലി ഉത്തരവിട്ടു. ഇവിടെ 50 പേര്‍ക്ക് ഒന്നിച്ചു കൂടാം എന്നു നേരത്തെ ഉണ്ടായിരുന്ന ഉത്തരവ് മാറ്റി 10 ആക്കി മാറ്റിയിട്ടുണ്ട്. കോവിഡ് 19 കേസുകള്‍ ഒരോ ദിവസവും ടെക്‌സസില്‍ വര്‍ധിച്ചുവരുന്നതായണ് വിവിധ കൗണ്ടികളില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ