ഭാര്യയേയും മൂന്നു മക്കളേയും കൊലപ്പെടുത്തി മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
Thursday, January 16, 2020 6:52 PM IST
ഫ്ലോറിഡ: ഡിസ്നി വേള്‍ഡ് നിര്‍മിച്ച ഫെയറി ടെയില്‍ പരിസരത്തിനുസമീപം ഭാര്യയെയും മൂന്നു മക്കളെയും വളര്‍ത്തുനായയേയും കൊലപ്പെടുത്തിയശേഷം മൃതദേഹങ്ങള്‍ ആഴ്ചകളോളം വീട്ടില്‍ സൂക്ഷിച്ചതായി ഓസ്‌കോല കൗണ്ടി ഷെരീഫ് റസ് ഗിബ്‌സണ്‍ ബുധനാഴ്ച പറഞ്ഞു.

44 കാരനായ ഭർത്താവ് ആന്‍റണി ടോഡിനെതിരെ നിരവധി നരഹത്യകള്‍, മൃഗങ്ങളോട് ക്രൂരത എന്നീ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. ഭാര്യയുടെയും മക്കളുടെയും മൃതദേഹങ്ങള്‍ അവരുടെ വീട്ടിലാണ് കണ്ടെത്തിയത്.

മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞിട്ടില്ലെന്നും എന്നാല്‍ അവ ഭാര്യ മേഗന്‍ ടോഡും ദമ്പതികളുടെ മൂന്നു മക്കളായ അലക് (13), ടെയ്‌ലര്‍ (11), സോ (4) എന്നിവരുടേതുമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഡിസംബര്‍ അവസാനത്തോടെയായിരിക്കാം സംഭവം നടത്തതെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു.

കുടുംബത്തെ കാണാതായതില്‍ ആശങ്കാകുലരായ ചില ബന്ധുക്കൾ നൽകിയ പരാതി പ്രകാരം ഫെഡറല്‍ അന്വേഷകര്‍ വാറണ്ട് നല്‍കാന്‍ തിങ്കളാഴ്ച വീട്ടിലെത്തിയപ്പോള്‍ ആന്‍റണി ടോഡ് തന്നെയാണ് വാതില്‍ തുറന്നതെന്ന് ഗിബ്സണ്‍ പറഞ്ഞു. വീടിനകത്ത് പരിശോധന നടത്തിയ അന്വേഷണ സംഘമാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടർന്നു ടോഡിനെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭാര്യയേയും മക്കളേയും വളര്‍ത്തുനായയേയും എന്തിനാണ് കൊന്നതെന്നതിനെക്കുറിച്ച് ടോഡ് മറുപടി നല്‍കിയിട്ടില്ല.

ഡിസംബര്‍ 29 നു ആന്‍റണി ടോഡിന്‍റെ ബന്ധുവായ ഒരു യുവതി ഷെരീഫ് ഓഫീസുമായി ബന്ധപ്പെട്ട് അവരുടെ ആശങ്ക അറിയിച്ചിരുന്നതായി ഗിബ്സണ്‍ പറഞ്ഞു. അവിടെ എല്ലാവര്‍ക്കും ഫ്ലൂ പിടിപെട്ടിരുന്നു എന്നും, അതുകൊണ്ട് രണ്ടുമൂന്നു ദിവസത്തേക്ക് അവിടെ പോകാന്‍ സാധിച്ചില്ലെന്നും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല എന്നും പരാതിയിൽ പറഞ്ഞു.

ടോഡിയുടെ കുടുംബം യാത്ര ചെയ്യാന്‍ തല്പരരായിരുന്നു എന്നും, അതുകൊണ്ടുതന്നെ അവര്‍ എവിടെയെങ്കിലും യാത്രയിലായിരിക്കാം എന്നാണ് കരുതിയിരുന്നത്. കണക്റ്റിക്കട്ടുമായി ആന്‍റണി ടോഡ്സിന് കൂടുതൽ അടുപ്പമുണ്ടായിരുന്നു. അവിടെയാണ് ആന്‍റണി ഫിസിക്കല്‍ തെറാപ്പി പഠിച്ചത്. കണക്റ്റിക്കട്ടില്‍ ജോലി ചെയ്യുകയും വാരാന്ത്യങ്ങളില്‍ കുടുംബത്തിലേക്ക് മടങ്ങുകയും ചെയ്യാറാണ് പതിവ്. എന്നാല്‍, ആന്‍റണി തന്‍റെ ഫിസിക്കല്‍ തെറാപ്പി ലൈസന്‍സ് സെപ്റ്റംബറില്‍ കാലഹരണപ്പെടാന്‍ അനുവദിച്ചുവെന്ന് 'ദി ഡേ ഓഫ് കണക്റ്റിക്കട്ട്' റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. അതേസമയം, ഡിസംബര്‍ 22-ന് ഈ ദമ്പതികള്‍ക്ക് കുടിയൊഴിപ്പിക്കല്‍ നോട്ടീസ് നല്‍കിയിട്ടുള്ളതായും റിപ്പോര്‍ട്ടുകളുണ്ട്.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ