1807 സന്നദ്ധ സംഘടനകൾക്ക് വിദേശ ധനസഹായം സ്വീകരിക്കാൻ ആഭ്യന്തര മന്ത്രാലയം വിലക്കേർപ്പെടുത്തി
Wednesday, November 13, 2019 10:27 PM IST
വാഷിംഗ്ടണ്‍: വിദേശ സംഭാവന നിയന്ത്രണ ചട്ടം (എഫ്സിആർഎ) ലംഘിച്ച 1807 സന്നദ്ധ സംഘടനകളുടെയും അക്കാദമിക സ്ഥാപനങ്ങളുടെയും എഫ്സിആർഎ രജിസ്ട്രേഷൻ കേന്ദ്ര സർക്കാർ റദ്ദാക്കി. ഇതേതുടർന്ന് ഈ വർഷം സംഘടനകൾക്ക് വിദേശസംഭാവന സ്വീകരിക്കാൻ കഴിയില്ല.

വൈഎംസിഎ തമിഴ്നാട്, രാജസ്ഥാൻ സർവകലാശാല, അലഹബാദ് കാർഷിക ഇൻസ്റ്റിറ്റ്യൂട്ട്, സ്വാമി വിവേകാനന്ദ എജുക്കേഷനൽ സൊസൈറ്റി കർണാടക, പൾമോ കെയർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പശ്ചിമ ബംഗാൾ, നാഷനൽ ജിയോഫിസിക്കൽ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് തെലങ്കാന, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി മഹാരാഷ്ട്ര, ബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ അസോസിയേഷൻ മഹാരാഷ്ട്ര, രവീന്ദ്രനാഥ് ടാഗോർ മെഡിക്കൽ കോളജ് ബംഗാൾ, ഇൻഫോസിസ് ഫൗണ്ടേഷൻ ബെംഗളൂരു എന്നിവക്കാണ് വിദേശ ധനസഹായം സ്വീകരിക്കാൻ വിലക്കേർപ്പെടുത്തിയത്.

ആറു വർഷത്തെ വിദേശ സംഭാവനയുടെ കണക്ക് ഹാജരാക്കണമെന്ന് സർക്കാർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും നൽകാത്തതിനെ തുടർന്നാണ് നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അഞ്ചുവർഷത്തെ വരുമാനം സംബന്ധിച്ച കണക്കുകൾ വെളിപ്പെടുത്തിയില്ലെങ്കിൽ വിദേശ ഫണ്ട് സ്വീകരിക്കാനുള്ള ലൈസൻസ് റദ്ദാക്കാമെന്നാണ് ചട്ടം. 6,000 എൻജിഒകൾക്ക് കണക്ക് ഹാജരാക്കാത്തതിനെ തുടർന്ന് ജൂലൈ എട്ടിന് നോട്ടീസ് അയച്ചിരുന്നു. 2014നു ശേഷം രാജ്യത്തെ 14,800 സംഘടനകൾക്കാണ് വിദേശ പണം സീകരിക്കുന്നതിന് എൻഡിഎ സർക്കാർ വിലക്കേർപ്പെടുത്തിയത്.

റിപ്പോർട്ട്: പി.പി. ചെറിയാൻ