ഷിക്കാഗോ ഗീതാമണ്ഡലത്തില്‍ മണ്ഡല- മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തി
Saturday, January 19, 2019 1:00 PM IST
ഷിക്കാഗോ: ഗീതാമണ്ഡലം തറവാട്ടിലെ മണ്ഡലമകരവിളക്ക് പൂജകള്‍ക്ക് നൂറുകണക്കിന് അയ്യപ്പഭക്തര്‍ പങ്കെടുത്തു. ഇതുവരെ അമേരിക്കയില്‍ ഒരു അയ്യപ്പ പൂജയിലും കാണുവാന്‍ കഴിയാത്ത തരത്തിലുള്ള പുഷ്പാലങ്കാരത്താല്‍, ഗീതാമണ്ഡലം തറവാട് ക്ഷേത്രം മറ്റൊരു മഹാക്ഷേത്രത്തിന്റെ തലത്തിലേക്കാണ് പ്രധാന സ്‌പോണ്‍സര്‍മാരായ രമ നായരും, ഡോക്ടര്‍ മിനി ശിവദാസനും മാറ്റിയത്. ശബരിമല മേല്‍ശാന്തി ബ്രഹ്മശ്രീ കെ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയുടെ ആശംസകളോടെയാണ് മകരവിളക്ക് പൂജകള്‍ക്ക് കേളികൊട്ട് ഉയര്‍ന്നത്.

പ്രധാന പുരോഹിതനായ ബിജു കൃഷ്ണന്‍, ഈ വര്‍ഷത്തെ മകരവിളക്ക് പൂജകള്‍ ആരംഭിച്ചത് സര്‍വ വിഘ്‌ന നിവാരകനായ കന്നിമൂല മഹാഗണപതിക്ക് വിശേഷാല്‍ പൂജകള്‍ അര്‍പ്പിച്ചശേഷമായിരുന്നു, തുടര്‍ന്ന് ശ്രീ മഹാഗണപതിക്ക്, ഗണഞ്ജയാദി പരിവാരമന്ത്രജപത്തോടെ അഷ്ടദ്രവ്യ കലശമാടി. തുടര്‍ന്ന് വസ്ത്രാദി ഉപഹാരങ്ങള്‍ സമര്‍പ്പിച്ച്, ജലഗന്ധപുഷ്പധൂപ ദീപാന്തം പൂജിച്ച്, അര്‍ഘ്യം നല്‍കിയശേഷം ഗണപതി അഥര്‍വോപനിഷത്ത് മന്ത്രം ചൊല്ലി പുഷ്പാഭിഷേകവും അഷ്ടോത്തര അര്‍ച്ചനയും ദീപാരാധനയും നടത്തി. തുടര്‍ന്ന് മകരവിളക്ക് പൂജകള്‍ക്കായി ശരണാഘോഷങ്ങളാലും, വേദമന്ത്രധ്വനികളാലും ധന്യമായ ശുഭ മുഹൃത്തത്തില്‍, കലിയുഗവരദന്റെ തിരുസന്നിധാനം, പ്രധാന പുരോഹിതനായ ബിജു കൃഷ്ണന്‍ തുറന്ന് ദീപാരാധന നടത്തി. അതിനുശേഷം കലശപൂജയും, അഷ്ടദ്രവ്യകലശാഭിഷേകവും, ഭസ്മാഭിഷേകവും നെയ്യ് അഭിഷേകവും നടത്തി, അലങ്കാരങ്ങള്‍ക്കായി നട അടക്കുകയും ചെയ്തു.

ഈ വര്‍ഷത്തെ അയ്യപ്പപൂജയുടെ ഏറ്റവും വലിയ ആകര്‍ഷണങ്ങള്‍, തിരുവാഭരണ ഘോഷയാത്രയും, സര്‍വാഭീഷ്ടദായകനായ അയ്യപ്പ സ്വാമിയുടെ ഇഷ്ടാഭിഷേകമായ പൂമൂടലുമായിരുന്നു.മകരപൂജയില്‍ ഭഗവാന് അണിയുവാനായി കൊണ്ടുവന്ന തിരുവാഭരണ സംഘത്തെ നിലവിളക്കുമായി സന്നിധാനത്തിലേക്ക് എതിരേറ്റ് ശേഷം, പ്രസന്നന്‍ നമ്പൂതിരി കര്‍പ്പൂരാഴി ഉഴിഞ്ഞ്, പൂവിട്ട് പൂജിച്ചു, ഇതില്‍ തൊട്ട് തൊഴുത് മണികണ്ഠ പൊരുളിന്റെ അനുഗ്രഹം വാങ്ങുവാന്‍ വന്‍ ഭക്തജനപ്രവാഹത്തെയാണ് കാണാന്‍ കഴിഞ്ഞത്. അതിനുശേഷം, ശ്രീകോവിലിന് മുന്നിലെത്തിയ തിരുവാഭരണപെട്ടി ആചാരപൂര്‍വം പ്രധാന പുരോഹിതന്‍ ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ഭസ്മാഭിഷേകത്തിനും, കളഭാഭിഷേകത്തിനും, പുഷ്പാഭിഷേകത്തിനും, അത്താഴപൂജയ്ക്കും ശേഷം ശ്രീകോവിലിനുള്ളിലേക്കു കൊണ്ടുപോയ തിരുവാഭരണങ്ങള്‍, അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തി. ഇതിനു ശേഷം വാദ്യഘോഷ പ്രിയനായ അയ്യപ്പസ്വാമിക്ക് വാദ്യ, ശരണഘോഷ മുഖരിതമായ അന്തരീക്ഷത്തില്‍ ദീപാരാധനയ്ക്കായി നട തുറന്നു. പിന്നീട് ശാസ്താ കവചമന്ത്രം, പടിപൂജ, അഷ്ടോത്തര അര്‍ച്ചന, ദീപാരാധന, നമസ്‌കാരമന്ത്രം, മന്ത്രപുഷ്പം, സാമവേദ പാരായണം, മംഗള ആരതി, തുടര്‍ന്ന് ഹരിവരാസനം പാടി നട അടച്ചത്തോടെ ഈവര്ഷത്തെ മകരവിളക്ക് മഹോത്സവ പൂജക്ക് മംഗളകരമായ പരിസമാപ്തിയായി.

ഗീതാ മണ്ഡലത്തിന്റെ ഈ വര്‍ഷത്തെ മകരവിളക്ക് മഹോത്സാവത്തില്‍ പ്രേത്യേക അതിഥികളായി കേരള ഹിന്ദുസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെഎച്ച്എന്‍എ) പ്രസിഡന്റ് ഡോ. രേഖാ മേനോന്‍ , സെക്രട്ടറി കൃഷ്ണരാജ് മോഹനന്‍, ട്രീഷറര്‍ വിനോദ് കെയാര്‌കെ എന്നിവര്‍ പങ്കെടുത്തു . ലോകം മുഴുവന്‍ സനാതന ധര്‍മ്മം പുലരുവാന്‍ ആയി ഗീതാമണ്ഡലം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍, എല്ലാ ഹൈന്ദവ സംഘടനകളും അനുകരിക്കേണ്ട മാതൃകയാണ് എന്ന് കെ എച്ച് എന്‍എ പ്രസിഡന്റ് ഡോ. രേഖ മേനോനും, കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മണ്ഡലമകരവിളക്ക് കാലത്ത് ശബരീശ സന്നിധിയില്‍ എത്തുവാന്‍ ആഗ്രഹിച്ചിരുനെങ്കിലും പല പരിമിതികള്‍ കാരണം സാധ്യമായിരുന്നില്ല, എന്നാല്‍ തികച്ചും അപ്രതീക്ഷിതമായി ഷിക്കാഗോയില്‍ ഗീതാമണ്ഡലം തറവാട്ടില്‍ എത്തിയപ്പോള്‍, ശബരിമല സന്നിധാനത്ത് എത്തിയ അനുഭവം ആണ് ലഭിച്ചത്. എങ്ങും ശരണാഘോഷങ്ങളും, അയ്യന്റെ നാമങ്ങളും, അതിലേറെ സന്തോഷം തല്‍കിയത് അമേരിക്കയില്‍ വന്ന ശേഷം ആദ്യമായി ഒരു തിരുവാഭരണ ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ സാധിച്ചു എന്നതാണ്. ശബരീശന്റെ അനുഗ്രഹം എല്ലാ കുടുബങ്ങള്‍ക്കും ലഭിക്കുമാറാകട്ടെ എന്ന് കെഎച്ച്എന്‍എ ജനറല്‍ സെക്രട്ടറി കൃഷ്ണരാജ് മോഹനനും, ഗീതാമണ്ഡലത്തിന്റെ അയ്യപ്പ പൂജയും മറ്റ് ഉത്സവങ്ങളും ലൈവ് ആയി സോഷ്യല്‍ മീഡിയയില്‍ കണ്ടിരുന്നു എങ്കിലും, മകരവിളക്ക് മഹോത്സവത്തില്‍ പങ്കുകൊള്ളുവാനും, ദര്‍ശന സായൂജ്യം അടയുവാനും കഴിഞ്ഞത് അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഒന്നുകൊണ്ട് മാത്രമാണ് എന്ന് കെഎച്ച്എന്‍എ ട്രഷറര്‍ വിനോദ് കെ ആര്‍ കെയും ജീവനുള്ളവയും, ഇല്ലാത്തവയുമായ സമസ്തത്തിനും ഉദ്ഭവസ്ഥാനവും, ലയസ്ഥാനവും ആയിരിക്കുന്ന, സത്യമായ ചൈതന്യമാണ് പരമാത്മാവ്. ഈ പരമാത്മാവ് തന്നെയാണ് എല്ലാ ജീവികളിലും ഞാന്‍ എന്ന ബോധത്തോടെ പ്രകാശിക്കുന്ന ജീവാത്മാവ് . ഈ പരമാത്മാവിന്റെ, ചൈതന്യം തന്നെയാണ് പ്രപഞ്ചത്തില്‍ എങ്ങും നിറഞ്ഞു നില്‍ക്കുന്നത്. ഈ പരമമായ സത്യം തിരിച്ചറിയുവാനുള്ള അവസരം ആയിരുന്നു ഗീതാമണ്ഡലത്തില്‍ എത്തിയ ഓരോ അയ്യപ്പ ഭക്തനും ലഭിച്ചത് എന്നു ഗീതാമണ്ഡലം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രജീഷും അഭിപ്രായപ്പെട്ടു.

ഈ വര്‍ഷത്തെ പൂജകള്‍ സ്‌പോണ്‍സര്‍ ചെയ്ത എല്ലാ കുടുംബാംഗങ്ങള്‍ക്കും, മണ്ഡലമകരവിളക്ക് പൂജകളില്‍ പങ്കെടുത്ത എല്ലാ ഭക്ത ജന്ഗങ്ങള്‍ക്കും പ്രേത്യേക ഭജന നടത്തിയ ചിക്കാഗോ സായി ഗ്രൂപ്പിനും, പൂജകള്‍ക്ക് നേതൃത്വം നല്‍കിയ ശ്രീ ബിജുകൃഷ്ണനും, പരികര്‍മ്മികളായി വര്‍ത്തിച്ച രവി ദിവാകരനും, പ്രസാദ് പിള്ളക്കും, ദിലീപ്, അജി പിള്ള, ശ്രീമതി രെശ്മിമേനോന്‍ നയിച്ച ഭജന ഗ്രൂപ്പിനും, ഓഡിയോ വിഡിയോ കൈകാര്യം ചെയ്ത ഉണ്ണികൃഷ്ണനും, മണ്ഡലമകരവിളക്ക് പൂജകള്‍ വിജയകരായി നടത്തുവാന്‍ പ്രയത്‌നിച്ച എല്ലാ പ്രവര്‍ത്തകര്‍ക്കും ഗീതാമണ്ഡലം ജനറല്‍ സെക്രട്ടറി ബൈജു എസ്. മേനോന്‍ നന്ദി പ്രകാശിപ്പിച്ചു. തുടര്‍ന്ന് നടന്ന അന്നദാനത്തോടെ 2019ലെ മണ്ഡല മകരവിളക്ക് പൂജകള്‍ക്ക് പരിസമാപ്തിയായി.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം