ന്യൂഡൽഹി: സംഗീത സംവിധായകൻ രവീന്ദ്രൻ മാസ്റ്ററുടെ അഭിലാഷമായിരുന്ന സംഗീത സാന്ദ്രമായ ആനന്ദ ഭവനം പൂർത്തീകരിക്കുമെന്ന് ശോഭനാ രവീന്ദ്രൻ. വാർദ്ധക്യത്തിന്റെ പടിവാതിലിൽ എത്തിയപ്പോൾത്തന്നെ തന്റെ അഭിലാഷം സഫലമാക്കാതെ യാത്രയായ രവീന്ദ്രൻ മാസ്റ്ററുടെ സ്മരണാർത്ഥം ആനന്ദ ഭവനത്തിനായി പാലക്കാട് സ്ഥലം വാങ്ങുമെന്നും സനാഥരായിട്ടും അനാഥത്വം പേറി നടക്കുന്നവർക്ക് ശിഷ്ടകാലം മധുര ഗാനങ്ങളുമൊക്കെ ആസ്വദിച്ച് ആനന്ദകരമായി അല്ലലില്ലാതെ ജീവിക്കുവാനുള്ള സൗകര്യം ഒരുക്കുകയാണ് ലക്ഷ്യമെന്നും ശോഭന രവീന്ദ്രൻ പറഞ്ഞു.
ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ഡൽഹി മലയാളി അസോസിയേഷന്റെ പ്രതിമാസ പരിപാടിയുടെ ഭാഗമായി രവീന്ദ്രൻ മാസ്റ്റർ ഈണമിട്ട മലയാളത്തിലെ സൂപ്പർ ഹിറ്റ് ഗാനങ്ങൾ കോർത്തിണക്കി അവതരിപ്പിച്ച ’രവീന്ദ്ര സംഗീതം’ എന്ന പരിപാടിയിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവർ. ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ശോഭനാ രവീന്ദ്രന് സ്മരണികയും പൂക്കളും നൽകി ആദരിച്ചു.
ജനറൽ സെക്രട്ടറി ടോണി കെ.ജെ. സ്വാഗതവും ട്രഷറർ മാത്യു ജോസ് ആശംസകളും പ്രതിമാസ പ്രോഗ്രാം കണ്വീനറും ജോയിന്റ് ഇന്റെർണൽ ഓഡിറ്ററുമായ ലീനാ രമണൻ കൃതജ്ഞതയും പറഞ്ഞു. മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ കെ.ജി. രാഘുനാഥൻ നായർ, മണികണ്ഠൻ കെ.വി, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, ഇന്റർണൽ ഓഡിറ്റർ കെ.വി. ബാബു തുടങ്ങിയവരും പങ്കെടുത്തു.
ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയ ആരോമൽ, സിദ്ധാർഥ്, അഖിൽ നായർ, ദേവിക, പുഷ്പാ ഗോപൻ, അംബിക, വിനോദ് കുമാർ കണ്ണൂർ, ബിജു ചെങ്ങന്നൂർ, സജി സുകുമാരൻ, ദിവ്യാ ശ്യാംലാൽ, ജോണ്സൻ ബി. പുത്തൂർ തുടങ്ങിയ ഗായകർ ഗാനങ്ങൾ ആലപിച്ചു. ഉമാ രാജേഷ് ആയിരുന്നു അവതാരക. ചടങ്ങിൽ ജോണ്സൻ ബി. പുത്തൂർ രചനയും സംഗീതവും നിർവഹിച്ച പൊന്നോണ നാദം എന്ന വീഡിയോ ആൽബത്തിന്റെ പ്രകാശനവും ശോഭന രവീന്ദ്രനും കെ. രഘുനാഥും കൂടി നിർവഹിച്ചു. സ്നേഹ ഭോജനത്തോടെ പരിപാടികൾ സമാപിച്ചു.