ബെർലിൻ: 2022ൽ ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളുടെ പട്ടിക പുറത്തിറക്കി. 199 വ്യത്യസ്ത രാജ്യങ്ങളുടെ പാസ്പോർട്ടുകൾ, 227 വ്യത്യസ്ത യാത്രാ കേന്ദ്രങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന സൂചികയാണിത്.
ഈ വർഷത്തെ പാസ്പോർട്ട് റാങ്കിംഗിൽ ജപ്പാൻ ഒന്നാം സ്ഥാനത്തും, സിംഗപ്പൂർ, സൗത്ത് കൊറിയ രണ്ടാമതും, ജർമനിയും സ്പെയിനും മൂന്നാം സ്ഥാനത്തും ഫിൻലാന്റ്, ഇറ്റലി, ലുക്സംബർഗ് നാലാമതും, ഓസ്ട്രിയ, ഡെൻമാർക്ക്, നെതർലാന്റ്സ്, സ്വീഡൻ എന്നിവ അഞ്ചാമതും, ഫ്രാൻസ്, അയർലന്റ്, പോർച്ചുഗൽ, യുകെ ആറാമതും, ബൽജിയം, ന്യൂസീലാന്റ്, നോർവേ, സ്വിറ്റ്സർലൻഡ്, അമേരിക്ക എന്നിവ ഏഴാമതും ഓസ്ട്രേലിയ, കാനഡ, ചെക് റിപ്പബ്ളിക്, ഗ്രീസ്, മാൾട്ട എട്ടാമതും, ഹംഗറി 9ാം മതും, ലിത്വാനിയ, പോളണ്ട്, സ്ളോവാക്യ എന്നീ രാജ്യങ്ങൾ പത്താം സ്ഥാനത്തുമെത്തി.
ജപ്പാൻ പാസ്പോർട്ട് ഉപയോഗിച്ച് 193 രാജ്യങ്ങളിൽ വിസാരഹിതമായി യാത്ര ചെയ്യാനാവുന്പോൾ സിംഗപ്പൂർകാർക്ക് 192 രാജ്യങ്ങളും ജർമനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്ക് 190 രാജ്യങ്ങളും വിസാരഹിതമായി യാത്ര ചെയ്യാം. ഇന്ത്യയുടെ സ്ഥാനം 87-ാമതാണ്. 60 രാജ്യങ്ങളാണ് വിസാരഹിതമായി ഇന്ത്യൻ പാസ്പോർട്ടുമായി യാത്ര ചെയ്യാവുന്നത്.
അതേസമയം, ലോകത്തിലെ ഏറ്റവും മോശം പാസ്പോർട്ടുകളുടെ പട്ടികയിൽ പാക്കിസ്ഥാന് 109ാം സ്ഥാനവും പട്ടികയിൽ അവസാനം അഫ്ഗാനുമാണ്. യാത്രാ വിവരങ്ങളുടെ ലോകത്തിലെ ഏറ്റവും വലിയ ഡാറ്റാബേസ് പരിപാലിക്കുന്ന ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പട്ടിക. റാങ്കിംഗ് അനുസരിച്ച്, ജപ്പാൻ, സിംഗപ്പൂർ, ദക്ഷിണ കൊറിയ, ജർമനി, സ്പെയിൻ എന്നിവിടങ്ങളിൽ ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോർട്ടുകളാണ്. മൊബിലിറ്റി സ്കോറിന്റെ അടിസ്ഥാനത്തിലാണ് പാസ്പോർട്ടുകൾ റാങ്ക് ചെയ്യുന്നത്. മൊബിലിറ്റി സ്കോർ കൂടുന്തോറും പാസ്പോർട്ട് പവർ റാങ്ക് മെച്ചപ്പെടും. വിസ രഹിത അല്ലെങ്കിൽ വിസ ഓണ് അറൈവൽ ഉപയോഗിച്ച് സ്വീകരിക്കുന്ന പാസ്പോർട്ടുകളുടെ എണ്ണം അനുസരിച്ചാണ് രാജ്യങ്ങളെ റാങ്ക് ചെയ്യുന്നത്.