സ്വിറ്റ്‌സർലൻഡിലെ നഴ്‌സുമാർ സമരമുഖത്തേക്ക്
Saturday, November 27, 2021 12:55 PM IST
ബാസൽ : മെച്ചപ്പെട്ട വേതനവും മറ്റു ആനുകൂല്യങ്ങളും ആവശ്യപ്പെട്ടു സ്വിറ്റസർലൻഡിലെ നഴ്‌സുമാർ സമരരംഗത്തിറങ്ങി. ശക്തമായ ആരോഗ്യമേഖല നിലനിൽക്കുന്ന രാജ്യമാണ് സ്വിട്സർലാൻഡ്.

രോഗി: നഴ്‌സ് അനുപാതത്തിലും പരിചരണത്തിലും അതുപോലെ ശാസ്ത്രീയമായ നൂതന പരിചരണ സംവിധാനത്തിലും വളരെ മുന്നിൽ. എന്നിരുന്നാലും കഴിഞ്ഞ കുറെ വര്ഷങ്ങളായി ചെലവുചുരുക്കലിന്റെ ഭാഗമായി ഈ മേഖലയിൽ പ്രശ്നങ്ങൾ പുകഞ്ഞു തുടങ്ങിയിരുന്നു.

കോവിഡിന്‍റെ വരവോടെ ഇത് മൂർധന്യത്തിലുമായി. ഇതിനു പരിഹാരം ആവശ്യപ്പെട്ടും കൂടുതൽ പേരെ ഈ രംഗത്തേക്ക് ആകർഷിക്കാൻ വേണ്ടിയുള്ള നടപടികൾക്കു വേണ്ടിയും ആരോഗ്യമേഖല വിവിധ സമരപരിപാടികളുമായി രംഗത്തു വന്നിരിക്കുന്നു. നവംബർ 28 ആം തീയതി നടക്കുന്ന ഹിതപരിശോധനയിൽ ജന വിധിയെ ആശ്രയിച്ചരിക്കുന്നു ഈ സേവനമേഖലയുടെ ഭാവി.

ഹിതപരിശോധന വിജയിച്ചാലും പാർലമെന്‍റിലെ വലതു പക്ഷ ലോബി മാറ്റങ്ങൾക്കു ഇടംകോലിടാൻ സാധ്യത ഉണ്ടെന്നു സമരമുഖത്തെ സജീവ സാന്നിധ്യവും മലയാളിയുമായ സാജൻ പെരേപ്പാടൻ അഭിപ്രായപ്പെട്ടു. മലയാളികളുടെ സംഘടന ആയ കൈരളി പ്രോഗ്രസീവ് ഫോറം സ്വിറ്റ്സർലൻഡ് എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി കൂടിയാണ് അദ്ദേഹം. എല്ലാ മലയാളികളുടെയും പിന്തുണ ഈ ഹിതപരിശോധനക്കു കിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളിൽ സജീവമാണ് മലയാളി സംഘടനയും സാജൻ പെരേപ്പാടനും.

ജേക്കബ് മാളിയേക്കൽ