ജര്‍മനിയില്‍ ഒരു ലക്ഷം പിന്നിട്ട് കോവിഡ് മരണനിരക്ക്
Saturday, November 27, 2021 3:01 AM IST
ബെര്‍ലിന്‍: ജര്‍മനിയില്‍ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടു. 24 മണിക്കൂറിനിടെ രാജ്യത്ത് 351 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ആകെ മരണം 100,200 കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 75,961 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രാജ്യത്ത്ആദ്യമായാണ് പ്രതിദിന കോവിഡ് നിരക്ക് ഇത്രത്തോളം ഉയരുന്നത്.

യൂറോപ്യന്‍ രാജ്യങ്ങളില്‍ കോവിഡ് നിരക്ക് വര്‍ധിക്കുന്നത് ആശങ്കയായിട്ടുണ്ട്. കിഴക്കന്‍ ജര്‍മനിയിലെ ആശുപത്രികള്‍ രോഗികളെകൊണ്ട് നിറഞ്ഞിരിക്കുകയാണ്. കോവിഡ് നിരക്ക് വര്‍ധിക്കുന്നത് പുതിയ സര്‍ക്കാറിനു മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയാണ്.

ജര്‍മനിയില്‍ കോവിഡ് മരണങ്ങള്‍ ഒരു ലക്ഷം കവിഞ്ഞതോടെ രാജ്യത്താകമാനം ദുഖാചരണമാണ്. കോവിഡ് മരിച്ചവരെ അനുസ്മരിച്ചുകൊണ്ട് ന‌ടത്തിയ പ്രസംഗത്തിൽ വളരെ ദുഃഖകരമായ ദിവസം എന്നാണ് സ്ഥാനമൊഴിയുന്ന ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞത്.

അതിനിടെ കൊറോണ വൈറസിനെതിരെ പൂര്‍ണ വാക്സിന്‍ നിര്‍ബന്ധത്തിനുള്ള ജര്‍മന്‍ പിന്തുണ ഉയരുകയാണ്. ഭാവി ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ് ഒരു ഭാഗിക വാക്സിന്‍ മാന്‍ഡേറ്റ് പരിഗണിച്ചു വരികയാണ്. എന്നാല്‍ കൂടുതല്‍ ആളുകള്‍ പൂര്‍ണ മാന്‍ഡേറ്റിന് പിന്നിലാണെന്ന് ഒരു വോട്ടെടുപ്പു സൂചിപ്പിക്കുന്നത്.

പ്രതിരോധ കുത്തിവയ്പ് എടുക്കാത്തവര്‍ക്കുള്ള നിയന്ത്രണങ്ങള്‍ ജര്‍മനി ശക്തമാക്കിയ സാഹചര്യത്തിലാണ് ഈ മാറ്റം. ഇതു രാജ്യത്തിന്‍റെ ആരോഗ്യ പരിരക്ഷാ സംവിധാനത്തില്‍ ഫലം കാണുമെന്നാണ് കരുതുന്നത്. നിലവില്‍, ജര്‍മന്‍ ജനസംഖ്യയുടെ 68.1% മാത്രമാണ് പൂര്‍ണമായി വാക്സിനേഷന്‍ എടുത്തിരിക്കുന്നത്.

ജോസ് കുമ്പിളുവേലില്‍