ദക്ഷിണാഫ്രിക്കയില്‍ കോവിഡിന്‍റെ പുതിയ വകഭേദം ; ആശങ്കയും മുന്നറിയിപ്പുമായി യൂറോപ്പ്
Saturday, November 27, 2021 2:22 AM IST
ബ്രസല്‍സ്: ദക്ഷിണാഫ്രിക്കയില്‍ പുതിയ പരിവര്‍ത്തനം സംഭവിച്ച കോവിഡ് വേരിയന്‍റ് കണ്ടെത്തിയ രാജ്യങ്ങളിലേക്കും പുറത്തേക്കുമുള്ള യാത്ര നിര്‍ത്താന്‍ അംഗരാജ്യങ്ങളോട് യൂറോപ്യന്‍ യൂണിയന്‍ ആവശ്യപ്പെട്ടു. 27 അംഗ രാജ്യങ്ങളുമായി ചര്‍ച്ച ചെയ്തതിനു ശേഷമാണ് യൂറോപ്യന്‍ യൂണിയന്‍ ചീഫ് ഉര്‍സുല വോന്‍ ഡെര്‍ ലെയെന്‍ ഇക്കാര്യം ട്വിറ്ററില്‍ കുറിച്ചത്.

എന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ പുതിയ സാഹചര്യത്തില്‍ അവിടെ നിന്നുള്ള യാത്രക്കാര്‍ക്കു വിലക്കേര്‍പ്പെടുത്തി ജര്‍മനിയും ഇറ്റലിയും. ബ്രിട്ടനു പിന്നാലെയാണ് ഇയുവിലെ രണ്ട് രാജ്യങ്ങള്‍
ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള യാത്രക്കാരെ വിലക്കിയത്.

ഈ രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും വിലക്ക് ബാധിക്കുമെന്ന് ജര്‍മന്‍ ആരോഗ്യ മന്ത്രി ജെന്‍സ് സ്പാന്‍ പ്രതികരിച്ചു. വെള്ളിയാഴ്ച രാത്രി മുതലാണ് ജര്‍മനിയുടെ യാത്രാ നിയന്ത്രണം നിലവില്‍ വരിക.

ഈ രാജ്യങ്ങളിലെ ജര്‍മന്‍ പൗരന്മാര്‍ക്കു മാത്രമായിരിക്കും ജര്‍മനിയിലേക്കു പ്രവേശനം. എന്നിരുന്നാലും രാജ്യത്തെത്തുന്ന ജര്‍മന്‍ പൗരന്മാര്‍ വാക്സിന്‍ എടുത്താലും 14 ദിവസം ക്വാറന്റീനില്‍ കഴിയേണ്ടിവരും.

അതേസമയം ദക്ഷിണാഫ്രിക്ക, ലെസോതോ, ബോട്സ്വാന, സിംബാബ്വെ, മൊസാംബിക്, നമീബിയ എന്നിവിടങ്ങളില്‍നിന്നുള്ള ആളുകളെ രാജ്യത്തേക്കു പ്രവേശിപ്പിക്കില്ലെന്ന് ഇറ്റലിയും അറിയിച്ചു.

വെള്ളിയാഴ്ച മുതല്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നും സമീപ രാജ്യങ്ങളില്‍നിന്നുമുള്ള വിമാനങ്ങള്‍ക്ക് വിലക്ക് നല്‍കിയതായി ബ്രിട്ടനും അറിയിച്ചു.

ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊറോണവൈറസിന്‍റെ പുതിയ വകഭേദം നിരവധി തവണ പരിവര്‍ത്തനം സംഭവിച്ചതാണ്. ഇതു മാരകമായ രോഗപ്പകര്‍ച്ചയ്ക്ക് കാരണമായേക്കുമെന്നാണ് ആശങ്ക.

ബി.1.1.529 എന്നാണ് പുതിയ വകഭേദത്തിന്‍റെ ശാസ്ത്രീയ നാമം. പുതിയ വകഭേദം 22 പേരിലാണ് സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍നിന്നുള്ള ബോട്സ്വാന, ഹോങ്കോങ് യാത്രക്കാരിലും ഈ വകഭേദം സ്ഥിരീകരിച്ചു. പുതിയ വകഭേദത്തെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന യോഗം ചേര്‍ന്നു.

ദക്ഷിണാഫ്രിക്കയിലാണ് കഴിഞ്ഞ വര്‍ഷം ബീറ്റ വകഭേദവും ആദ്യമായി കണ്ടെത്തിയത്. ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് ദക്ഷിണാഫ്രിക്കയിലാണ്. 29.5 ലക്ഷം പേരാണ് ആകെ കോവിഡ് ബാധിതര്‍. 89,657 ആളുകള്‍ മരിക്കുകയും ചെയ്തു.

ജോസ് കുമ്പിളുവേലില്‍