ബെർലിൻ: ജർമനിയിൽ ഞായറാഴ്ച നടന്ന പൊതുതെരഞ്ഞെടുപ്പിൽ സ്ഥാനമൊഴിയുന്ന ചാൻസലർ അംഗല മെർക്കലിന്റെ പാർട്ടിയായ ക്രിസ്റ്റ്യൻ ഡമോക്രാറ്റിക് യൂണിയന് (സിഡിയു)വിന് കനത്ത തിരിച്ചടി. എക്സിറ്റ് പോളുകളെ അടിസ്ഥാനമാക്കിയതുപോലെ തന്നെ മെർക്കലിന്റ കക്ഷി രണ്ടാം സ്ഥാനത്തായി. മെർക്കലിന്റെ കൂട്ടുമുന്നണിയിലെ കക്ഷിയായ സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി എസ്പിഡി സിഡിയുവിനേക്കാൾ നേരിയ ഭൂരിപക്ഷം നേടി മുന്നിലെത്തി.
ജർമനിയുടെ ഇരുപതാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനത്തിന്റെ ഏറ്റവും ഒടുവിലത്തെ കണക്കുകൾ പുറത്തുവരുന്പോൾ എസ്പിഡിയ്ക്ക് 25.7% സിഡിയു/സിഎസ്യു സഖ്യത്തിന് 24.1% വോട്ടാണ് ലഭിച്ചത്. പരിസ്ഥിതിവാദികളായ ഗ്രീൻ പാർട്ടിക്ക് 14.8% ഉം, ഫ്രീ ഡമോക്രാറ്റുകൾക്ക്/എഫ്ഡിപിക്ക് 11.5 ശതമാനവും കുടിയേറ്റവിരോധികളായ എഎഫ്ഡിക്ക് 10.3%, ഇടതുപാർട്ടിയായ ദി ലിങ്കെയ്ക്ക് 4.9% ഉം, മറ്റുള്ളവർ 8.6% ഉം വോട്ടു നേടി. 76,6 ശതമാനമാണ് ദേശീയ പോളിംഗ് റേറ്റ്.
പാർലമെന്റിലെ അംഗസംഖ്യ നോക്കിയാൽ എസ്പിഡിയ്ക്ക് 206 ഉം, സിഡിയുവിന് 196 ഉം, ഗ്രീൻ പാർട്ടിക്ക് 118 ഉം, എഫ്ഡിപിക്ക് 92 ഉം, എഎഫ്ഡിക്ക് 83 ഉം, ഇടതുപാർട്ടിക്ക് 39 ഉം മാണ്. ചാൻസലർ അംഗലാ മെർക്കലിന്റെ കാലഘട്ടമായ കഴിഞ്ഞ 16 വർഷത്തിനിടിയിലെ ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയും കനത്ത നഷ്ടവുമാണ് സിഡിയു പാർട്ടിയ്ക്ക് ഉണ്ടായിരിയ്ക്കുന്നത്. 2017നെ അപേക്ഷിച്ച് സിഡിയുവിന് (8.9%) വോട്ടിന്റെ നഷ്ടം സംഭവിച്ചിട്ടുണ്ട്.
അതേസമയം എസ്പിഡിയ്ക്കും (5,2%) ഗ്രീൻസിനും (5.9%)എഫ്ഡിപിക്കും(0,8%) വോട്ടു ശതമാനത്തിൽ ഏറെ നേട്ടവുമുണ്ടായി. തീവ്രവലതുപക്ഷമായ എഎഫ്ഡിയ്ക്കും(2,3%) ഇടതിനും(4.3%) കഴിഞ്ഞ തവണ ലഭിച്ച വോട്ടു ശതമാനത്തിൽ നിന്നും വലിയ ഇടിവും ഉണ്ടായി.എന്നാൽ സിഡിയു പാർട്ടിയുടെ സഹോദരകക്ഷിയായ സിഎസ്യുവിന് കഴിഞ്ഞ 70 വർഷത്തിനിടയിലെ ഏറ്റവും വലിയ വോട്ടു നഷ്ടമാണ് ഇത്തവണ ഉണ്ടായത്
തെരഞ്ഞെടുപ്പിൽ ചാൻസലർ സ്ഥാനാർഥികളായി മൽസരിച്ചത് എസ്പിഡിയിലെ ഒലാഫ് ഷോൾസും, സിഡിഡിയു/സിഎസ്യു കക്ഷികളുടെ പ്രതിനിധിയായി അർമീൻ ലാഷെറ്റും, ഗ്രീൻ പാർട്ടിയിലെ അന്നലീന ബെയർബോക്കുമാണ്. ഇതിൽ എസ്പിഡിയാണ് ഭരണനേതൃത്വം എടുക്കുന്നതെങ്കിൽ മെർക്കലിന്റെ പിൻഗാമിയായി ഒലാഫ് ഷോൾസ് ചാൻസലറായി വരും. ഇനിയും മറിച്ചാണങ്കിൽ അർമീൻ ലാഷെറ്റ് ആവാനും സാധ്യതയുണ്ട്.
എന്നാൽ കൂടുതൽ സാധ്യത ഷോൾസിനുതന്നെയാണ് കൽപ്പിക്കപ്പെടുന്നത്. അടുത്ത സർക്കാർ രൂപീകരിക്കുന്നതിന് ഏത് പാർട്ടിയും ഒരു സഖ്യമുണ്ടാക്കേണ്ടതുണ്ട്. അംഗല മെർക്കൽ സ്ഥാനമൊഴിയുന്പോൾ പാർട്ടികൾ പൊതുവായ നിലപാടുകൾ അംഗീകരിക്കുകയും പ്രധാന തസ്തികകൾ തീരുമാനിക്കുകയും ചെയ്യേണ്ടതിനാൽ സഖ്യം രൂപീകരിക്കാൻ ഇനിയും സമയമെടുക്കും
ഗ്രീൻ പാർട്ടിയേയും ലിബറൽ ഡെമോക്രറ്റുകളെയും ഉൾപ്പെടുത്തിയുള്ള ഒരു സെന്റർ ലെഫ്റ്റ് മുന്നണിക്കായിരിക്കും ഒലാഫ് ഷോൾസിന്റെ നേതൃത്വത്തിലുള്ള സോഷ്യലിസ്റ്റുകൾ ശ്രമിക്കുന്നത്. പാർട്ടികളുടെ പ്രകടന പത്രികയിലെ മുഖ്യവാഗ്ദാനങ്ങൾ അനുസരിച്ച് ഒരു പൊതുമിനിമം പരിപാടിയിലൂന്നി അടുത്ത നാലു വർഷത്തേയ്ക്കുള്ള വിളംബരമായിരിയ്ക്കും മുന്നണിയുടെ നയരൂപീകരണത്തിലൂടെ നടപ്പാക്കുക.
മെർക്കലിന്റെ അസാന്നിധ്യം ഷോൾസിന്റെ തിളക്കം കൂട്ടി
സോഷ്യൽ ഡമോക്രാറ്റുകളുടെ(എസ്പിഡി) മുൻ ചാൻസലറായ ഗേഹാർഡ് ഷ്രൊയ്ഡറിനുശേഷം (1998/2005) ഇതാദ്യമായാണ് തെരഞ്ഞെടുപ്പിൽ എസ്പിഡി മുന്നിലെത്തുന്നത്. അതുകൊണ്ടുതന്നെ ജർമനി ഒരു ഭരണമാറ്റം ആഗ്രഹിച്ചത് വോട്ടിംഗിലൂടെ പ്രകടമാക്കിയിരിയ്ക്കയാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷവും ഏറെ പിന്നിലായിരുന്ന പാർട്ടിയും ചാൻസലർ സ്ഥാനാർഥിയായ ഷോൾസും പടിപടിയായാണ് ലക്ഷ്യം കണ്ടത്. വിജയത്തിന്റെ പിന്നാലെ ഒലാഫ് ഷോൾസ് എഫ്ഡിപി, ഗ്രീൻസ് എന്നീ കക്ഷികളുമായി ചേർന്ന് സർക്കാർ രൂപീകരിക്കാൻ മുന്നണിയുണ്ടാക്കി.
നിലവിൽ ഉപചാൻസലറും ധനമന്ത്രിയുമായി തുടരുന്പോഴും പുതിയ പ്രഖ്യാപനം 63 കാരനായ ഷോൾസിന് കൂടുതൽ അനുകൂല ഘടകങ്ങളായി മാറും.
വോട്ടെടുപ്പ് സമാധാനപരം
രാവിലെ എട്ടുമണിക്കാരംഭിച്ച വോട്ടെടുപ്പ് ആറുമണിക്കാണ് അവസാനിച്ചത്. 60.2 ദശലക്ഷം ആളുകൾക്കാണ് വോട്ടിംഗിൽ പങ്കെടുക്കാൻ അർഹതയുണ്ടായിരുന്നത്. ബാലറ്റ് പേപ്പറിലൂടെയാണ് വിധിയെഴുത്ത് നടന്നത്. ഏതാണ് 40 ശതമാനത്തിലധികം ആളുകൾ പോസ്റ്റൽ വോട്ടിലൂടെയാണ് സമ്മതിദാനവകാശം രേഖപ്പെടുത്തിയത്.
സർക്കാർ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം, ഇന്ന് ജർമ്മനിയിൽ താമസിക്കുന്നവരിൽ നാലിലൊന്ന് പേരും കുടിയേറ്റക്കാരോ കുടിയേറ്റക്കാരുടെ കുട്ടികളോ ആണ്. ഇതിൽ പകുതിയോളം പേർക്കും ജർമ്മൻ പൗരത്വമുണ്ട്, അതായത് ഈ നിർണായക തിരഞ്ഞെടുപ്പിൽ അവരും പങ്കെടുത്തു.
ഈ തെരഞ്ഞെടുപ്പിൽ 2.8 ദശലക്ഷം ആളുകൾ കന്നിവോട്ടറ·ാരായിരുന്നു. വോട്ടിംഗ് ജനസംഖ്യയുടെ വെറും നാല് ശതമാനത്തിലധികം പേർ പുതുമുഖങ്ങളാണ്, ഇവരുടെ വോട്ടാണ് സ്ഥാനാർത്ഥികളെ കൂടുതൽ സ്വാധീനം ചെലുത്തിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.
ജർമൻ പാർലമെന്റ് തെരഞ്ഞെടുപ്പിനൊപ്പം ബർലിൻ സെനറ്റിലേയ്ക്കും മെക്ലൻബുർഗ് ഫോർപോമൻ സംസ്ഥാനത്തിലെ അസംബ്ളിയിലേയ്ക്കും നടന്ന വോട്ടെടുപ്പിലും എസ്പിഡിയാണ് മുന്നിലെത്തിയത്.
ഷോൾസിന്റെ കുടുംബം
1958 ജൂണ് 14 ന് ഓസ്നാബ്രൂക്കിലാണ് ഒലാഫ് ഷോൾസിന്റെ ജനനം. ഹാംബുർഗ് - റാഹൽസ്റ്റെഡിൽ ടെക്സ്റ്റൈൽ വ്യവസായികളായിരുന്നു മാതാപിതാക്കൾ. ബ്രിറ്റ ഏണസ്റ്റാണ് ഷോൾസിന്റെ ഭാര്യ. ഇവർക്ക് കുട്ടികളില്ല.രണ്ടുസഹോദരങ്ങളുണ്ട് ഷോൾസിന്.
2018 മാർച്ച് മുതൽ അദ്ദേഹം ഫെഡറൽ റിപ്പബ്ലിക്ക് ഓഫ് ജർമ്മനിയുടെ ഡെപ്യൂട്ടി ചാൻസലറും ഫെഡറൽ ധനമന്ത്രിയുമായിരുന്നു. 2021 ഫെഡറൽ തിരഞ്ഞെടുപ്പിനായി ചാൻസലർ സ്ഥാനാർത്ഥിയായി അദ്ദേഹം എസ്പിഡിക്ക് വേണ്ടി മത്സരിച്ചു.
ജോസ് കുന്പിളുവേലിൽ