അഫ്ഗാനില്‍ ജര്‍മനിയ്ക്ക് മതിയായി
Saturday, August 28, 2021 9:40 PM IST
ബര്‍ലിന്‍:അഫ്ഗാനിസ്ഥാനിലെ ഒഴിപ്പിക്കല്‍ ദൗത്യം അവസാനിച്ചതിന് ശേഷം ജര്‍മന്‍ സൈനികര്‍ രാജ്യത്ത് മടങ്ങിയെത്തി.വെള്ളിയാഴ്ച വൈകുന്നേരം രണ്ട് എ400എം വിമാനവും എ 310 ഉം ഒന്നിനുപുറകെ ഒന്നായി ഹാനോവറിനടുത്തുള്ള വണ്‍സ്റേറാര്‍ഫിലെ എയര്‍ ബേസില്‍ ഇറങ്ങി. ഉസ്ബെക്കിസ്ഥാന്റെ തലസ്ഥാനമായ താഷ്കെന്റില്‍ നിന്നാണ് ഇവിടെയെത്തിയത്. ഒഴിപ്പിക്കല്‍ ദൗത്യത്തില്‍ 194 വനിതാ സൈനികര്‍ ഉള്‍പ്പെടെ 454 അടിയന്തിര സേവന സൈനികരും പട്ടാളത്തിന്റെ ശ്വാനസേനയും ഉള്‍പ്പെട്ടിരുന്നു.സൈനികര്‍ക്ക് പുറമേ, പ്രതിരോധ മന്ത്രി അനെഗ്രെറ്റ് ക്രാമ്പ് കാരെന്‍ബൗര്‍, സായുധ സേന കമ്മീഷണര്‍, ജനറല്‍ ഇന്‍സ്പെക്ടര്‍, ജര്‍മ്മനിയിലെ ഏറ്റവും ഉയര്‍ന്ന സൈനികനായ ജനറല്‍ എബര്‍ഹാര്‍ഡ് സോണ്‍ എന്നിവരും വിമാനത്തിലുണ്ടായിരുന്നു.

സ്വന്തം ജീവന്‍ അപകടപ്പെടുത്തിയുള്ള ദൗത്യത്തില്‍ ജര്‍മനിയുടെ എല്ലാ സൈനികരും തിരിച്ചെത്തി. ലാന്‍ഡിംഗിന് തൊട്ടുപിന്നാലെ എയര്‍ലിഫ്റ്റില്‍ പ്രവര്‍ത്തിച്ചതിന് ജര്‍മന്‍ സൈനികര്‍ക്ക് ഫെഡറല്‍ പ്രസിഡന്റ് ഫ്രാങ്ക്വാള്‍ട്ടര്‍ സ്റെറയിന്‍മയര്‍ നന്ദി പറഞ്ഞു.5000 ത്തിലധികം ആളുകളെ വിജയകരമായി ഒഴിപ്പിച്ചതിനെ സൈന്യത്തെ ആദരിക്കും.
അഞ്ഞൂറോളം ജര്‍മ്മന്‍കാര്‍, 4,000 ല്‍ അധികം അഫ്ഗാനികള്‍ എന്നിവരുള്‍പ്പെടെ 45 രാജ്യങ്ങളില്‍ നിന്നായി 5,347 പേരെ ജര്‍മന്‍ സൈന്യം ഒഴിപ്പിച്ചു. പാരാട്രൂപ്പര്‍മാര്‍,എലൈറ്റ് പട്ടാളക്കാര്‍, വ്യോമസേനയുടെ പ്രത്യേക സേനയില്‍ നിന്നുള്ള ഹെലികോപ്റ്റര്‍ ടീമുകള്‍, ബാഡന്‍വുര്‍ട്ടംബര്‍ഗ്), ബെര്‍ലിന്‍, ഹില്‍ഡന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മ്യൂണിക്ക് കൂടാതെ മറ്റ് സ്ഥലങ്ങളില്‍ നിന്നുള്ള സൈനികരും ഡ്യൂട്ടിയിലുണ്ടായിരുന്നു.
image.png

അഫ്ഗാനിലെ ചാവേര്‍ സ്ഫോടനങ്ങള്‍ക്ക് ശേഷം കാബൂള്‍ ഹമീദ് കര്‍സായി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള രക്ഷാദൗത്യങ്ങള്‍ പുനഃരാരംഭിച്ചു. വ്യാഴാഴ്ച രാത്രിയാണ് വിമാനത്താവളത്തിനു പുറത്ത് ഇരട്ട ചാവേര്‍ ആക്രമണം നടന്നത്.ഓഗസ്ററ് 31 വരെയാണ് വിദേശസൈന്യങ്ങള്‍ക്ക് അഫ്ഗാന്‍ വിടാനുള്ള അവസാന തിയതി താലിബാന്‍ പ്രഖ്യാപിച്ചിരിക്കുന്നത്. കാബൂളില്‍ നിന്ന് ഒരുലക്ഷത്തിലധികം ആളുകളെ രക്ഷപ്പെടുത്തിയതായി വ്യാഴാഴ്ച യു.എസ്. ഉദ്യോഗസ്ഥര്‍ അറിയിച്ചു. അതേസമയം ആയിരത്തോളം അമേരിക്കക്കാരും പതിനായിരക്കണക്കിന് അഫ്ഗാനികളും ഒഴിപ്പിക്കലിനായി കാത്തുനില്‍ക്കുന്നതായാണ് നിഗമനം. എന്നാല്‍ ഇനിയും കൂടുതല്‍ ആക്രമണങ്ങള്‍ ഉണ്ടായേക്കാമെന്നാണ് അമേരിക്കയുടെ വിലയിരുത്തല്‍.

അഫ്ഗാനില്‍നിന്നുള്ള ഒഴിപ്പിക്കല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ അവസാനിപ്പിക്കാനാണ് യു.കെയുടെ നീക്കം. അഫ്ഗാനില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സ്പെയിന്‍ അറിയിച്ചു.താലിബാന്‍ അഫ്ഗാനില്‍ അധികാരം പിടിച്ചതിനു പിന്നാലെ ഒരാഴ്ചയിലധികമാണ് സ്പെയിന്‍ രക്ഷാദൗത്യം നടത്തിയത്. സ്പെയിന്റെ അവസാനത്തെ രണ്ട് രക്ഷാദൗത്യ വിമാനങ്ങള്‍ ദുബായിലെത്തിയതിന് പിന്നാലെയാണ് സ്പെയിന്‍ ഇക്കാര്യം അറിയിച്ചത്. ഇറ്റലിയും തുര്‍ക്കിയും മറ്റു യൂറോപ്യന്‍ രാജ്യങ്ങളും അറിയിച്ചു. കാബൂള്‍ വിമാനത്താവളത്തിന് പുറത്തുണ്ടായ ഇരട്ട സ്ഫോടനത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 182 ആയി. 13 അമേരിക്കന്‍ പട്ടാളക്കാരും 169 അഫ്ഗാന്‍ സ്വദേശികളുമാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ താലിബാന്‍കാരുമുണ്ടെന്നാണ് വിവരം. ഇരുന്നൂറോളം പേര്‍ക്കാണ് സ്ഫോടനത്തില്‍ പരുക്കേറ്റത്.

വിമാനത്താവളത്തിന് മുന്നില്‍ ഉണ്ടായ തുടര്‍ ചാവേര്‍ സ്ഫോടനങ്ങളുടെ ഉത്തരവാദിത്തം ഇസ്ളാമിക് സ്റേററ്റ് ഏറ്റെടുത്തു. മരിച്ചവരില്‍ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ടിട്ടുണ്ട്.

ആക്രമിച്ചവര്‍ക്ക് മാപ്പില്ലെന്നും തിരിച്ചടിക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. ചാവേര്‍ ആക്രമണം നടത്തിയവര്‍ക്കും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു കാര്യം അറിയാം ~ ഞങ്ങള്‍ മറക്കില്ല, പൊറുക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും, പകരം വീട്ടുകയും ചെയ്യും ~വൈറ്റ് ഹൈസില്‍ നിന്നുള്ള പ്രസംഗത്തില്‍ ബൈഡന്‍ വ്യക്തമാക്കി.

റിപ്പോർട്ട്:ജോസ് കുമ്പിളുവേലില്‍