പള്ളി തകർത്ത സംഭവം: ആർച്ച് ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹി മുഖ്യമന്ത്രിക്ക് നിവദേനം നൽകി
Friday, July 16, 2021 8:29 PM IST
ന്യൂഡൽഹി: അന്ധേരിയ മോഡിലെ ലിറ്റിൽ ഫ്ലവർ ചർച്ച് തകർത്ത സംഭവത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് ഫരീദാബാദ് രൂപത ആർച്ച്ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ സന്ദർശിച്ചു നിവേദനം നൽകി.

രൂപത ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനോ വർഗീയവൽക്കരിക്കാനോ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തിൽ നീതി ആവശ്യമാണെന്നും ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര പറഞ്ഞു. പള്ളി നഷ്ടപ്പെട്ട ഇടവക സമൂഹത്തോട് മുഖ്യമന്ത്രി ഐക്യദാർഡ്യം പ്രകടിപ്പിച്ചു. പള്ളി പുനഃസ്ഥാപിക്കാനും അതുവഴി കൃസ്ത്യൻ ന്യൂനപക്ഷ സമുദായത്തിന് നീതി ലഭ്യമാക്കാനും താൻ പരമാവധി ശ്രമിക്കുമെന്നും കേജരിവാൾ വാഗ്ദാനം ചെയ്തു.

ജൂലൈ 12 നു പുലർച്ചെയാണ് ബുൾഡോസറുമായി പോലീസുകാരടങ്ങുന്ന ഒരു വലിയ സംഘം പള്ളി വളപ്പിലേക്ക് പ്രവേശിച്ച് പള്ളി നശിപ്പിച്ചത്. പള്ളിയിൽ സൂക്ഷിച്ചിരിക്കുന്ന വിശുദ്ധ വസ്തുക്കളും അനുഷ്ഠാന സാമഗ്രികളും നീക്കാനുള്ള ഇടവക വികാരിയുടെ അഭ്യർത്ഥന പോലും അവഗണിച്ചു കൊണ്ട് അവിടെ ഉണ്ടായിരുന്നവരെ പുറത്താക്കി പള്ളി നശിപ്പിക്കുകയായിരുന്നു. 12 വർഷത്തിലേറെയായി രണ്ടായിരത്തിലധികം സീറോ-മലബാർ പ്രവാസി കത്തോലിക്കർ ഈ പള്ളി ദൈനംദിന ആരാധനയ്ക്കായി ഉപയോഗിക്കുന്നു. അന്യായമായി ദേവാലയം തകർക്കുന്നത് ഒരു വിശ്വാസിയുടെ മതപരമായ അനുഷ്ഠാനങ്ങൾ നിറവേറ്റാനുള്ള അവകാശത്തിന്‍റെ പൂർണമായ ലംഘനമാണ്.

നേരത്തെ മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയിൽ പള്ളി തകർത്ത സംഭവത്തിൽ കേജരിവാൾ നീതി വാഗ്ദാനം ചെയ്തിരുന്നു. കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള ഡൽഹി ഡവലപ്‌മെന്‍റ് അതോറിറ്റിയാണ് (ഡിഡിഎ) നടപടി സ്വീകരിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു. താൻ ഇക്കാര്യം പഠിക്കുമെന്നും വേണ്ട നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തിരുന്നു.

വികാരി ജനറൽ മോൺ. ജോസഫ് ഒഡനാട്ട്, പള്ളി വികാരി ഫാ. ജോസ് കന്നുകുഴി, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി എ.സി. വിൽസൺ, ഇടവക പ്രതിനിധി സണ്ണി തോമസ്, മാതൃവേദി പ്രതിനിധി ഡിജി വിജി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്