ഡെൽറ്റ വകഭേദം 80 രാജ്യങ്ങളിൽ
Tuesday, June 22, 2021 12:04 AM IST
ജനീവ: കൊറോണവൈറസിന്‍റെ ഡെൽറ്റ വകഭേദം ഇതുവരെ കണ്ടെത്തിയിട്ടുള്ളത് എണ്‍പത് രാജ്യങ്ങളിലെന്ന് ലോകാരോഗ്യ സംഘടന. 2020 ഒക്ടോബറിൽ ഇന്ത്യയിലെ മഹാരാഷ്ട്രയിലാണ് ഇത് ആദ്യമായി തിരിച്ചറിയപ്പെടുന്നത്. യുകെയിൽ ആദ്യമായി കണ്ടെത്തിയ ആൽഫ വകഭേദത്തെ അപേക്ഷിച്ച് ഇരട്ടിയിലധികമാണ് പടരാനുള്ള സാധ്യതയെന്നാണ് കണ്ടെത്തൽ.

ആൽഫ വകഭേദത്തിന് ഒന്നിലധികം ജനിതക മാറ്റങ്ങൾ വന്ന് രൂപംകൊണ്ട വകഭേദമാണ് ഡെൽറ്റ. ഇതു ബാധിക്കുന്നവർക്കിടയിൽ ആശുപത്രിവാസത്തിനും മരണത്തിനുമുള്ള സാധ്യത കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

സകല റെക്കോഡുകളും മറികടന്ന് ഇന്ത്യയിൽ വ്യാപിച്ച രണ്ടാം തരംഗം ഇപ്പോൾ അടങ്ങി തുടങ്ങി. എന്നാൽ, ഡെൽറ്റ വകഭേദം കാരണമുള്ള രോഗവ്യാപനം യുകെയിലും ജർമനിയിലും മറ്റും ആരംഭിച്ചിട്ടേയുള്ളൂ. യുകെയിൽ 45 ശതമാനത്തിലധികം ജനങ്ങൾക്ക് ആദ്യ ഡോസ് വാക്സിൻ ലഭിച്ച ശേഷവും രോഗവ്യാപനം മൂന്നാം തരംഗത്തിലേക്കു കടക്കുന്നതായാണ് ആശങ്ക.

ജർമനിയിലെ ഇന്ത്യൻ കൊറോണ വകഭേദം ഡെൽറ്റ വേരിയന്‍റിന്‍റെ വിഹിതം 6.2 ശതമാനമായി ഉയർന്നു.
ഇന്ത്യയിൽ കണ്ടെത്തിയ കൊറോണ വൈറസ് വേരിയന്‍റ് ഡെൽറ്റ ഒരാഴ്ചയ്ക്കുള്ളിൽ ജർമനിയിൽ പുതിയ സാർസ്കോവി 2 അണുബാധയുടെ പങ്ക് ഗണ്യമായി വർധിപ്പിച്ചു. കഴിഞ്ഞ മൂന്നാഴ്ചകളിലായി 3.7 ശതമാനമായിരുന്നത് ഇപ്പോൾ 6.2 ശതമാനമായി വർധിച്ചു.

ജർമനിയിലെ ആരോഗ്യ അധികൃത ഏജൻസിയായ റോബർട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ റിപ്പോർട്ട് പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 842 പുതിയ കൊറോണ അണുബാധകൾ കണ്ടെത്തി. അതേസമയം 99 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏഴ് ദിവസത്തെ സംഭവങ്ങൾ രാജ്യവ്യാപകമായി നോക്കുന്പോൾ 8,8 ആയി.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ