ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം സൃഷ്ടിച്ച നാശവും മൂന്നാം തരംഗസാധ്യതയുടെ ഭീതിയും നിലനിൽക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പരമാവധി ആളുകളിലേക്ക് വാക്സിനേഷൻ എത്തിക്കുക എന്ന ലക്ഷ്യത്തോടു കൂടി ഫരീദാബാദ് രൂപത നടത്തുന്ന വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം ജൂണ്‍ 19 ശനിയാഴ്ച്ച ഇന്ന് ഉച്ചക്ക് 12 മണിക്ക് നടത്തപ്പെട്ടു.
മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടു കൂടി നടത്തുന്ന ഈ വാക്സിനേഷൻ ഡ്രൈവ് ഫരീദാബാദ് - ഡൽഹി രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഫരീദാബാദ് രൂപത വികാരി ജനറൽ മോണ്‍സിഞ്ഞോർ ജോസഫ് ഓടനാട്ട്, ചാൻസലർ ഫാ. ജോയ്സണ്‍ പുതുശേരി, പ്രൊക്യുറേറ്റർ, അസിസ്റ്റന്റ് പ്രൊക്യുറേറ്റർ ഫാ. ജിതിൻ വടക്കേൽ, വാക്സിനേഷൻ ഡ്രൈവ് കോർഡിനേറ്റർ ഫാ. ജോമി വാഴക്കാല , പാസ്റ്റ്റൽ കൗണ്‍സിൽ സെക്രട്ടറി എ.സി. വിൽസണ്‍, ജോയിന്റ് സെക്രട്ടറി സെലീന വിൻസന്റ്, മുത്തൂറ്റ് ഗ്രൂപ്പ് സീനിയർ ഡെപ്യുട്ടി ജനറൽ മാനേജർ രാകേഷ് മെഹ്റ, സീനിയർ റീജ്യണൽ മാനേജർ ഷോജി പോൾ, ജനക്പുരി ഇടവക കൈക്കാരൻ പിഇസ്ഡ്. തോമസ്, ഡി എസ്വൈഎം പ്രസിഡന്റ് ഗ്ലോറി, മറ്റ് വൈദീകർ, സിസ്റ്റേഴ്സ്, പാസ്റ്ററൽ കൗണ്‍സിൽ അംഗങ്ങൾ എന്നിവർ ഉദ്ഘാടന ചടങ്ങിൽ സന്നിഹിതരായിരുന്നു.
കൂടാതെ ഫരീദാബാദ് രൂപത സഹായ മെത്രാൻ ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ, മുത്തൂറ്റ് ഗ്രൂപ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ അലക്സാണ്ടർ ജോർജ്, സീനിയർ ജനറൽ മാനേജർ ദിവാൻ തുടങ്ങിയ ഏതാനും പ്രമുഖരുൾപ്പടെ 100 ഓളം പേർ ഓണ്‍ലൈനായും ചടങ്ങിൽ സംബന്ധിച്ചു. ഫാ. ജോമി വാഴക്കാലയാണ് വാക്സിനേഷൻ ഡ്രൈവിനു നേതൃത്വം നൽകുന്നത്.
ഡൽഹി സർക്കാർ വാക്സിൻ കേന്ദ്രമായി പ്രവർത്തിക്കാൻ ഒൗദ്യോഗിക അനുമതി നൽകിയിട്ടുള്ള ജനക്പുരിയിലെ ആര്യ ഹോസ്പിറ്റലിൽ വച്ചായിരിന്നു വാക്സിനേഷൻ ഡ്രൈവിന്റെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ചടങ്ങിനുശേഷം ആദ്യഘട്ട വാക്സിനേഷനും ആരംഭിച്ചു. സിന്ടോ വടകുംപാടൻ ആദ്യ വാക്സിൻ സ്വീകരിച്ചു. ഉദ്ഘാടന ദിവസം 150 ഓളം ആളുകൾക്ക് വാക്സിൻ നൽകി. കൊവിഷീൽഡ് വാക്സിനാണ് നൽകിയത്. വാക്സിൻ ലഭിച്ചവർക്കെല്ലാം ഓരോ മെഡിക്കൽ കിറ്റും നൽകി.
ഉദ്ഘാടന ചടങ്ങിൽ ഫരീദാബാദ് രൂപതാധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, സഹായ മെത്രാൻ ബിഷപ് ജോസ് പുത്തൻ വീട്ടിൽ, മുത്തൂറ്റ് ഗ്രൂപ്പ് സീനിയർ ഡെപ്യുട്ടി ജനറൽ മാനേജർ രാകേഷ് മെഹ്റ എന്നിവർ സംസാരിച്ചു.
കോവിഡ് രണ്ടാംതരംഗം രാജ്യം മുഴുവനും പ്രത്യേകിച്ച് തലസ്ഥാന നഗരമായ ഡൽഹിയിലും പരിസര പ്രദേശങ്ങളിലും അനേകായിരം ജീവൻ അപഹരിച്ച പശ്ചാതലത്തിൽ എത്രയും വേഗം ജനങ്ങളിലേക്ക് വാക്സിൻ എത്തിക്കുന്നതിലുടെ അവരുടെ സുരക്ഷിതത്വം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് താൻ ഈ സംരംഭം നടത്താൻ തീരുമാനിച്ചത് എന്നും പൊതുമേഖലയുടെയും സ്വകാര്യ മേഖലയുടെയും സംയുക്തമായ പങ്കാളിത്വം ഇങ്ങനെയുള്ള സംരംഭങ്ങളിൽ നല്ലതാണെന്നും അതിന്റെ ഒരു ഉത്തമ മാതൃകയാണ് ഫരീദാബാദ് രൂപതയുടെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണതോടെയുള്ള ഈ വാക്സിനേഷൻ ഡ്രൈവ് എന്നും ആർച്ച്ബിഷപ്പ് തന്റെ ഉത്ഘാടന സന്ദേശത്തിൽ പറഞ്ഞു. ഇതിനോട് സഹകരിച്ച മുത്തൂറ്റ് ഗ്രൂപ്പിനെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു.
ശനിയാഴ്ച ആരംഭിച്ച ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിലുള്ള ആദ്യഘട്ട വാക്സിനേഷൻ ഡ്രൈവ് ഈ ആഴ്ചയിലുടനീളം തുടരുമെന്നും ഇനിയും കൂടുതൽ ആളുകൾക്ക് വാക്സിൻ ആവശ്യമായി വന്നാൽ പിന്നീട് വിവിധ ഘട്ടങ്ങളിലായി വാക്സിനേഷൻ ഡ്രൈവ് നടത്തുമെന്നും രൂപത പിആർഒ ഫാ. ജിൻറ്റോ ടോം അറിയിച്ചു.