ലണ്ടൻ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം
Saturday, February 6, 2021 7:31 AM IST
കൊച്ചിൻ കലാഭവൻ ലണ്ടൻ We Shall Overcome എന്ന പേരിൽ കഴിഞ്ഞ പന്ത്രണ്ട് ആഴ്ചകളായി നടത്തി വന്നിരുന്ന ട്യൂട്ടർവേവ്സ് ലണ്ടൻ രാജ്യാന്തര നൃത്തോത്സവത്തിനു ആവേശകരമായ സമാപനം. മലയാളത്തിന്റെ മനം കവർന്ന പ്രിയ സിനിമ താരം പാർവതി ജയറാം മുഖ്യാതിഥിയായി പങ്കെടുത്ത നൃത്തോത്സവത്തിന്റെ ഗ്രാൻഡ്‌ ഫിനാലെ ലോകമെമ്പാടുമുള്ള പ്രേക്ഷകർ നെഞ്ചോട് ചേർത്തു.

2020 നവംബർ 15 ന് പ്രശസ്ത നർത്തകിയും സിനിമ താരവുമായ ലക്ഷ്മി ഗോപാലസ്വാമി ഉദ്ഘാടനം നിർവഹിച്ച ലൈവ് രാജ്യാന്തര നൃത്തോത്സവത്തിൽ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പ്രശസ്തരും പ്രഗല്ഫരുമായ നർത്തകർ തങ്ങളുടെ അത്യുജ്ജ്വല നടന വൈവിധ്യങ്ങളിലൂടെ പ്രേക്ഷകമനസുകളെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിച്ചു. കഴിഞ്ഞ 12 ആഴ്ചകളിലായി സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പ്രഫഷണൽ നർത്തകരാണ് ഈ അന്താരാഷ്ട്ര നൃത്തോത്സവത്തിൽ അണിനിരന്നത്.

രാഷ്ട്രപതിയില്‍ നിന്നും നിരവധി തവണ അവാര്‍ഡ് നേടിയിട്ടുള്ള സീനിയർ ആർട്ടിസ്റ്റും പ്രശസ്ത മോഹിനിയാട്ടം നര്‍ത്തകിയുമായ ജയപ്രഭ മേനോന്‍ (ഡല്‍ഹി) അവതരിപ്പിച്ച മോഹിനിയാട്ടത്തിന്‍റെ നൃത്തചുവടുകളോടെയാണ് ഗ്രാൻഡ് ഫിനാലേക്കു തുടക്കം കുറിച്ചത്.

തുടർന്ന് ലൈവിൽ എത്തിയ പാർവതി ജയറാം, സിനിമ പ്രവേശനവും സിനിമ അനുഭവങ്ങളും. ജയറാമുമായുള്ള വിവാഹവും സിനിമയിൽ നിന്നു മാറിനിൽക്കാനുള്ള സാഹചര്യവുമൊക്കെ പ്രേക്ഷകരുമായി പങ്കുവച്ചു.

ബാംഗ്ലൂർ നൃത്ത്യ സ്‌കൂൾ ഓഫ് ആർട്ട്സ് ഡയറക്ടറും പ്രശസ്ത നർത്തകിയുമായ ഗായത്രി ചന്ദ്രശേഖറിന്‍റെ നൃത്ത പ്രകടനങ്ങളും കലാമണ്ഡലം സോഫിയ സുദീപ്, കലാമണ്ഡലം ഷീനാ സുനിൽ എന്നിവരുടെ അവിസ്മരണീയങ്ങളായ നൃത്തനൃത്ത്യങ്ങളും ഗ്രാൻഡ് ഫിനാലെക്ക് മാറ്റുകൂട്ടി.

യുകെയിലെ പ്രമുഖ നർത്തകരായ ബ്രീസ് ജോർജ് ,മഞ്ജു സുനിൽ, സ്വരൂപ് മേനോൻ എന്നിവരുടെ മാസ്മരിക നൃത്ത പ്രകടനങ്ങൾ പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ പിടിച്ചു പറ്റി, പാർവതി ജയറാം അഭിനയിച്ച സിനിമകളിലെ ഗാന രംഗങ്ങൾ ഉൾപ്പെടുത്തി ബ്രീസ് ജോർജ് കൊറിയോഗ്രാഫി ചെയ്ത് അവതരിപ്പിച്ച നൃത്ത പ്രകടനം അവിസ്മരണീയമായിരുന്നു.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യുക്മയുടെ ദേശീയ കലാമേളയിൽ കലാപ്രതിഭപട്ടം തുടർച്ചയായി രണ്ട് വട്ടം നേടിയ ടോണി അലോഷ്യസ് അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ, യുക്മ കലാതിലകം ആനി അലോഷ്യസ് അവതരിപ്പിച്ച മോഹിനിയാട്ടം, നോട്ടിങ്ങ്ഹാമിൽ നിന്നുള്ള പാർവതി പിള്ളയും സംഘവും അവതരിപ്പിച്ച ബോളിവുഡ് ഫ്യൂഷൻ ഡാൻസ്, കോഴിക്കോട് നിന്നുള്ള അബീന രാജേഷ് എന്നിവരുടെ നൃത്തങ്ങളും ഗ്രാൻഡ് ഫിനാലെയ്ക്ക് ചാരുത പകർന്നു.

‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ' എന്ന സൂപ്പർഹിറ്റ് മലയാള സിനിമയിലെ ക്ലൈമാക്സ് രംഗത്തിലെ വിസ്മയിപ്പിക്കുന്ന നൃത്തപ്രകടനം ചിട്ടപ്പെടുത്തിയ എസ് ഡാൻസ് കമ്പനി എത്തിയത് രണ്ടു തകർപ്പൻ ബോളിവുഡ് നൃത്തരൂപങ്ങളുമായാണ്.പ്രധാന അധ്യാപകനും കൊറിയോഗ്രാഫറുമായ സാബുവും സഹോദരൻ ജോബിനുമാണ് ജെ.എസ് ഡാൻസ് കമ്പനിയുടെ അമരക്കാർ.

യുകെയിലെ പ്രമുഖ അവതാരകയും നര്‍ത്തകിയുമായ യുക്മ കലാഭൂഷണം ജേതാവ് ദീപ നായരാണ് കലാഭവന്‍ ലണ്ടനുവേണ്ടി ഈ അന്താരാഷ്ട്ര നൃത്തോത്സവം കോഓര്‍ഡിനേറ്റ് ചെയ്‌ത്‌ അവതരിപ്പിച്ചത്. കൊച്ചിന്‍ കലാഭവന്‍ സെക്രട്ടറി കെ.എസ്. പ്രസാദ്, കലാഭവന്‍ ലണ്ടന്‍ ഡയറക്ടര്‍ ജെയ്സണ്‍ ജോര്‍ജ്, "വീ ഷാല്‍ഓവര്‍ കം' ഓര്‍ഗനൈസിംഗ് ടീം അംഗങ്ങങ്ങളായ റെയ്‌മോള്‍ നിധീരി, ദീപ നായര്‍, സാജു അഗസ്റ്റിന്‍, വിദ്യ നായര്‍തുടങ്ങിയവർ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

യുകെയിലെ പ്രമുഖ എഡ്യൂക്കേഷന്‍ കമ്പനിയായ ട്യൂട്ടര്‍ വേവ്സ്, അലൈഡ് മോര്‍ട്ടഗേജ് സര്‍വീസസ്‌, മേരാകീബൊട്ടീക്, പാലാ, ഷീജാസ് ഐടി മാള്‍ കൊച്ചി, ‍രാജു പൂക്കോട്ടില്‍ തുടങ്ങിയവരാണ് പരിപാടിയുടെ സ്പോണ്‍സര്‍മാർ.

ഗ്രാൻഡ് ഫൈനലായിലെ നൃത്ത പ്രകടങ്ങളും പാർവതി ജയറാമുമായുള്ള ഇന്‍റർവ്യൂവും കാണാൻ www.fb.watch/3thhOxPJN2 ഈ ലിങ്കിൽക്ലിക്ക് ചെയ്യുക: