യൂറോപ്പില്‍ കടുത്ത നിയന്ത്രണങ്ങള്‍
Tuesday, October 20, 2020 9:54 PM IST
ബ്രസല്‍സ്: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങള്‍ കടുത്ത നിയന്ത്രണങ്ങള്‍ പുനഃസ്ഥാപിച്ചിരിക്കുകയാണ്. സമ്പൂര്‍ണ ലോക്ക്ഡൗണിലേക്ക് ആരും പോയിട്ടില്ലെങ്കിലും പലയിടങ്ങളിലും പ്രാദേശികാടിസ്ഥാനത്തില്‍ അതിനു സമാനമായ നിയന്ത്രണങ്ങള്‍ തന്നെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഫ്രാന്‍സിലെ ഒമ്പത് നഗരങ്ങളില്‍ നൈറ്റ് കര്‍ഫ്യൂ നടപ്പാക്കിയിട്ടുണ്ട്. 22 മില്യൺ ആളുകളെയാണ് ഇതു ബാധിക്കുന്നത്. പാരീസ്, മാഴ്സെയ്ല്‍, ലിയോണ്‍, ലില്ലി, സെന്‍റ് എറ്റീന്‍, റോവന്‍, ടുളൂസ്, ഗ്രെനോബിള്‍, മോണ്‍ട്പെല്യര്‍ എന്നിവിടങ്ങളില്‍ ആളുകള്‍ രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെ പുറത്തിറങ്ങരുതെന്നാണ് നിര്‍ദേശം.

സ്പെയ്നില്‍, തലസ്ഥാനമായ മാഡ്രിഡില്‍ അടിയന്തരാവസ്ഥ തുടരുന്നു. അഞ്ച് മില്യൺ ആളുകളെയാണ് നിയന്ത്രണം ബാധിച്ചിരിക്കുന്നത്.

നെതര്‍ലന്‍ഡ്സില്‍ നാലാഴ്ചത്തേക്ക് ഭാഗിക ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ബാറുകളും റസ്റ്ററന്‍റുകളും കോഫി ഷോപ്പുകളും അടഞ്ഞു കിടക്കും. സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഒഴികെ എല്ലാ കടകളും രാത്രി എട്ടു മണിക്കുള്ളില്‍ അടയ്ക്കുകയും വേണം.

വീടിനു പുറത്തിറങ്ങുന്ന എല്ലാവരും ഫെയ്സ്മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം എന്ന നിര്‍ദേശം കര്‍ക്കശമായി നടപ്പാക്കുകയാണ് ഇറ്റലി. പ്രാദേശികമായി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് മേയര്‍മാര്‍ക്ക് സര്‍ക്കാര്‍ അധികാരവും നല്‍കിക്കഴിഞ്ഞു.

ഡെന്‍മാര്‍ക്കിലും ബെല്‍ജിയത്തിലും ബാറുകളുടെ പ്രവര്‍ത്തന സമയം നിയന്ത്രിച്ചിട്ടുണ്ട്. പോര്‍ച്ചുഗല്‍, ഗ്രീസ് എന്നിവിടങ്ങളില്‍ കൂട്ടം കൂടുന്നതിനുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കി.

റിപ്പബ്ളിക് ഓഫ് അയര്‍ലന്‍ഡില്‍ നിയന്ത്രണങ്ങള്‍ ഏറ്റവും കര്‍ക്കശമായ അവസ്ഥയിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്. ഏകദേശം ലോക്ക്ഡൗണിനു തുല്യമായ സാഹചര്യമാണ് ഇവിടെയുള്ളത്.

അതേസമയം, സ്വീഡന്‍ ആദ്യ ഘട്ടത്തില്‍ എന്നതു പോലും നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിക്കാതെയും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താതെയും മുന്നോട്ടു പോകുന്നു. ആളുകള്‍ സ്വമേധയാ ഫെയ്സ്മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്താല്‍ മതിയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലില്‍