ഒറ്റ ദിവസം മുപ്പതിനായിരം പേര്‍ക്ക് കോവിഡ് ; ഫ്രാന്‍സിൽ രാത്രികാല കര്‍ഫ്യൂ
Friday, October 16, 2020 8:52 PM IST
പാരീസ്: ഫ്രാന്‍സിലെ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ കുതിപ്പ്. ഒറ്റ ദിവസം പുതിയതായി രോഗം സ്ഥിരീകരിച്ചത് 30,000 പേര്‍ക്ക്. വ്യാഴാഴ്ചത്തെ മാത്രം കണക്കെടുത്താൽ 30,621 പേരാണ് പുതിയതായി ഉള്‍പ്പെട്ടിരിക്കുന്നത്. ബുധനാഴ്ച ഇത് 22,591 ആയിരുന്നു.

അതിനിടെ കോവിഡ് വ്യാപനം രൂക്ഷമായ പ്രദേശങ്ങളില്‍ പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ രാത്രികാല കർഫ്യു പ്രഖ്യാപിച്ചു. ഗ്രേറ്റര്‍ പാരീസ് അടക്കം എട്ട് നഗര പ്രദേശങ്ങളിലാണ് നിശാനിയമം നടപ്പാക്കുന്നത്. രാത്രി ഒമ്പത് മുതല്‍ രാവിലെ ആറു വരെയായിരിക്കും കര്‍ഫ്യൂ.
നാലാഴ്ചത്തേക്കെങ്കിലും ഇതു നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. രോഗം നിയന്ത്രണവിധേയമാകുന്നില്ലെങ്കില്‍ ഡിസംബര്‍ 14 വരെ ഇതു നീട്ടുമെന്നും മാക്രോണ്‍ വ്യക്തമാക്കി.വെള്ളിയാഴ്ച അര്‍ധരാത്രിയാണ് നിശാനിയമം പ്രാബല്യത്തില്‍ വരുന്നത്.

യൂറോപ്പില്‍ ആകമാനം മഹാമാരിയുടെ രണ്ടാം തരംഗം ശക്തമായി ആഞ്ഞടിക്കുന്ന കാഴ്ചയാണുള്ളത്. നിശാനിയമവും കടുത്ത നിയന്ത്രണങ്ങളുമായി രോഗപ്പകര്‍ച്ച നേരിടാനുള്ള ശ്രമത്തിലാണ് മിക്ക രാജ്യങ്ങളും. സ്പെയ്നില്‍ പതിമൂവായിരം കേസുകള്‍ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തു.

മനുഷ്യജീവനുകള്‍ രക്ഷിക്കാന്‍ ശക്തമായ നിയന്ത്രണ നടപടികള്‍ അനിവാര്യമാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തല്‍.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ