നൈപുണ്യാർജനം, നൈപുണ്യ വികസനം, നൈപുണ്യ നവീകരണം എന്നിവയിൽ പരിശീലകരുടെ പങ്ക് നിർണായകം: നരേന്ദ്രമോദി
Friday, September 11, 2020 6:02 PM IST
ന്യൂഡൽഹി: നൈപുണ്യ വികസന സംരംഭകത്വ മന്ത്രാലയം (എംഎസ്ഡിഇ) രണ്ടാമത് കൗശലാചാര്യ സമാദർ അവാർഡിന്‍റെ ഭാഗമായി ഇന്ന് ഡിജിറ്റൽ കോൺക്ലേവ് സംഘടിപ്പിച്ചു. രാജ്യത്തിന്‍റെ ഭാവി തൊഴിൽ ശക്തിയെ ഒരുക്കുന്നതിലും നൈപുണ്യ വികസിതമായ തൊഴിൽ സാഹചര്യമൊരുക്കുന്നതിലും പരിശീലകരുടെ അസാധരണ പങ്കിനെ കോൺക്ലേവ് പ്രശംസിച്ചു.

പരിപാടിയെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പരിശീലകർ അവരുടെ നിരന്തരമായ കഠിന ശ്രമത്തിലൂടെ അനുയോജ്യമായ തൊഴിൽ പരിശീലനം നൽകി യുവത്വത്തിന്‍റെ സ്വപ്നങ്ങളെ സജ്ജീവമായി നിർത്തുന്നതിലും ഭാവി ശോഭനമാക്കുന്നതിലും പ്രശംസിച്ചു.

കേരളത്തിൽ നിന്ന് ദീർഘകാല പരിശീലനം, ജൻശിക്ഷൻ സൻസ്താൻ എന്നീ വിഭാഗങ്ങളിലായി മൂന്ന് പേർക്കാണ് കൗശലാചാര്യ അവാർഡ് ലഭിച്ചത്. അപ്പാരൽ ട്രെയ്നിംഗ് വിഭാഗത്തിൽ വൽസമ്മ, സ്റ്റേറ്റ് ഏൻജിനിയറിംഗ് വിഭാഗത്തിൽ എം. പ്രകാശ് , സ്റ്റേറ്റ് നോൺ എജിനിയറിംഗ് വിഭാഗത്തിൽ എം. ജയറാം എന്നിവരാണ് അവാർഡിന് അർഹരായത്. ഇവരുടെ സംഭാവനകൾ നൈപുണ്യ വികസനാന്തരീക്ഷത്തെ ത്വരിതപ്പെടുത്തുമെന്നും മറ്റ് പരിശീലകർക്ക് പ്രചോദനമാകുമെന്നും മന്ത്രാലയം വ്യക്തമാക്കി.

വ്യത്യസ്ത മേഖലകളിൽ നിന്നും പ്രദേശങ്ങളിൽ നിന്നുമായി 92 പരീശീലകരാണ് അവാർഡിന് അർഹരായത്. എൻറർപ്രണർഷിപ്പ് ട്രെയ്നിംഗ്, നാഷണൽ അപ്രന്‍റീസ്ഷിപ്പ് പ്രോമോഷണൽ സ്കീം(എൻഎപിഎസ്), ജൻ ശിക്ഷൻ സൻസ്താൻ(ജെഎസ്എസ്), പ്രധാൻ മന്ത്രി കൗശൽ വികാസ് യോജനക്ക് (പിഎംകെവിവൈ) കീഴിലുള്ള ഹ്രസ്വകാല പരിശീലനം, ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രെയ്നിംഗിനും (ഡിജിടി) ഇൻഡസ്ട്രിയൽ ട്രെയ്നിംഗ് സെന്‍റേഴ്സിനും കീഴിലുള്ള(ഐടിഐ) ദീർഘകാല പരിശീലനം എന്നീ വിഭാഗങ്ങളിൽ നിന്നുള്ളവരാണ് അവാർഡ് ജേതാക്കൾ.

എന്‍റർപ്രണർഷിപ്പ് ട്രെയ്നിംഗ് വിഭാഗത്തിൽ നിന്ന് മൂന്ന് പേർ, ജൻ ശിക്ഷൻ സൻസ്താൻ 15 , ഹ്രസ്വകാല പരിശീലനം 14, ദീർഘകാല പരിശീലനം 44, എന്നിങ്ങനെയാണ് അവാർഡിന് അർഹരായവർ. ഇവരെ കൂടാതെ നാഷണൽ അപ്രൻറീസ്ഷിപ്പ് പ്രോമോഷണൽ സ്കീമിലേക്ക് (എൻഎപിഎസ്) നൽകിയ സംഭാവനകൾ പരിഗണിച്ച് 15 കോർപറേറ്റുകളെയും ചടങ്ങിൽ ആദരിച്ചു.