കൊറോണയ്ക്കെതിരേ റഷ്യന്‍ വാക്സിന്‍ തയാര്‍
Tuesday, August 11, 2020 9:57 PM IST
മോസ്കോ: കൊറോണവൈറസിനെതിരേ ലോകത്ത് ആദ്യമായി വാക്സിൻ നിർമാണം പൂർത്തിയാക്കിയെന്ന് റഷ്യൻ ഗവേഷകരുടെ അവകാശവാദം. ഓഗസ്റ്റ് 12 ന് ഇതിന്‍റെ രജിസ്ട്രേഷൻ നടപടികളും പൂർത്തിയാക്കുമെന്നാണ് അധികൃതർ പറഞ്ഞതെങ്കിലും റഷ്യൻ പ്രസിഡന്‍റ് പുടിന്‍റെ മകൾക്ക് കുത്തിവയ്പ് നൽകിയതായി ജർമൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു. അങ്ങനെയെങ്കിൽ കൊറോണ പാൻഡെമിക് വൈറസിനെതിരെയുള്ള ലോകത്തെ ആദ്യ വാക്സിൻ റഷ്യയുടേതാവും.

കോവിഡ് 19 നായി പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിൻ രണ്ട് മാസത്തിൽ താഴെ മനുഷ്യരിൽ പരിശോധിച്ചതിനുശേഷം റെഗുലേറ്ററി അംഗീകാരം നൽകിയതായി റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. വാക്സിൻ ആവശ്യമായ എല്ലാ പരിശോധനകളും പാസാക്കിയതായും പുടിൻ പറഞ്ഞു.

ഗമാലിയ ഇൻസ്റ്റിറ്റ്യൂട്ടാണ് വാക്സിൻ വികസിപ്പിച്ചെടുത്തിരിക്കുന്നത്. കൊറോണവൈറസിന്‍റെ നിർജീവമായ ചെറിയ അളവാണ് വാക്സിനിൽ ഉപയോഗിക്കുന്നത്. ഇതുവഴി ശരീരത്തിന്‍റെ സ്വാഭാവിക പ്രതിരോധ സംവിധാനത്തിന് വൈറസുമായി പരിചയമുണ്ടാക്കുകയും പിന്നീട് വൈറസ് ആക്രമണമുണ്ടായാൽ സ്വാഭാവികമായി പ്രതിരോധിക്കാൻ സജ്ജമാക്കുകയുമാണ് ഇതുവഴി ചെയ്യുന്നത്.

വൈറസിന്‍റെ അംശം തന്നെ വാക്സിനിൽ ഉപയോഗിക്കുന്നു എങ്കിലും ഇതിന് മനുഷ്യശരീരത്തിൽ ദോഷമൊന്നും വരുത്താൻ സാധിക്കില്ലെന്നും ഗവേഷകർ പറയുന്നു.

എന്നാൽ, ഈ വാക്സിനെതിരേ ലോകത്തെന്പാടുമുള്ള ഗവേഷകർ ആശങ്കകൾ അറിയിക്കുന്നുണ്ട്. മതിയായ പരീക്ഷണങ്ങൾ പൂർത്തിയാക്കാതെയാണ് വാക്സിൻ വിതരണം ചെയ്യാനൊരുങ്ങുന്നതെന്നാണ് പ്രധാന ആരോപണം.

വാക്സിന്‍റെ ക്ലിനിക്കൽ ട്രയൽ സംബന്ധിച്ച വിശദാംശങ്ങളൊന്നും റഷ്യ പുറത്തുവിട്ടിട്ടുമില്ല. ഒന്നര മാസം മാത്രമാണ് ട്രയലുകൾ നടത്തിയിട്ടുള്ളത്. ഇതുപയോഗിക്കുന്പോൾ ചെറിയ പനി വരാൻ സാധ്യതയുള്ളതായും പാരസെറ്റമോൾ കഴിച്ചാൽ മാറാവുന്നതേയുള്ളൂ എന്നുമാണ് വിശദീകരണം.

വാക്സിനെതിരെ ലോകാരോഗ്യസംഘടന ഉൾപ്പടെയുള്ള വിദഗ്ധർ വിമർശനങ്ങളുമായി രംഗത്തു വന്നിട്ടുണ്ട്. റഷ്യയുടെ ജോലിയുടെ വേഗതയെക്കുറിച്ച് വിദഗ്ധർ ആശങ്ക ഉന്നയിച്ചിട്ടുണ്ട്. ഗവേഷകർ കോണുകൾ മുറിക്കുകയാണെന്ന് അഭിപ്രായപ്പെടുന്നു.

കോവിഡ് 19 നെതിരെ വാക്സിൻ നിർമിക്കുന്നതിനുള്ള അന്താരാഷ്ട്ര മാർഗനിർദ്ദേശങ്ങൾ പാലിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കഴിഞ്ഞയാഴ്ച റഷ്യയോട് ആവശ്യപ്പെട്ടിരുന്നു.

റിപ്പോർട്ട്: ജോസ് കുമ്പിളുവേലിൽ