ന്യൂഡൽഹി: കോവിഡിനെതിരായ പോരാട്ടത്തിൽ കേരളത്തിലെ പോലീസുകാരുടെ സംരക്ഷണത്തിനായി 500 വ്യക്തിഗത സുരക്ഷാ ഉപകരണങ്ങൾ (പിപിഇ) സമ്മാനിച്ച് മുൻ ഡിജിപിയും കൂട്ടുകാരും മാതൃകയായി. റോയുടെ (റിസർച്ച് ആൻഡ് അനാലിസിസ് വിംഗ്) മുൻ തലവനും കേരള മുൻ ഡിജിപിയുമായ പി.കെ. ഹോർമിസ് തരകന്റെ നേതൃത്വത്തിൽ ചെന്നൈ ലയോള കോളജ് പൂർവവിദ്യാർഥികളാണു രണ്ടു ദിവസം കൊണ്ടു പണം സമാഹരിച്ച് ഡിജിപി ലോക്നാഥ് ബഹ്റയ്ക്കു പിപിഇകൾ കൈമാറിയത്.
കേരള പോലീസിന് 500 പിപിഇകൾ സൗജന്യമായി വേഗത്തിൽ എത്തിച്ചു നൽകിയ ലയോള കോളജ് പൂർവവിദ്യാർഥികളുടെ നടപടി മാതൃകാപരമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷ് വർധൻ പറഞ്ഞു. കൊറോണ വൈറസിനെതിരായ യുദ്ധത്തിൽ പോലീസുകാർക്കു ലഭിക്കുന്ന ഇത്തരം സഹായങ്ങളും വലിയ നേട്ടം കൈവരിക്കുന്നതിൽ നിർണായകമാണെന്നും മറ്റു സംസ്ഥാനങ്ങളിലും ഇത്തരം കാര്യങ്ങൾ മാതൃകയാകണമെന്നും ഡൽഹി പോലീസിലെ മലയാളി ഉദ്യോഗസ്ഥർ ദീപികയോട് പറഞ്ഞു.
വിപണിയിൽ പത്തു ലക്ഷത്തോളം രൂപ വില വരുന്ന പിപിഇകളാണ് ചെന്നൈ ലയോള കോളജിന്റെ പൂർവവിദ്യാർഥി സംഘടനയുടെ കേരള ചാപ്റ്ററിലെ അംഗങ്ങൾ ചേർന്നു സംഘടിപ്പിച്ച് കേരളത്തിലെ പോലീസുകാർക്ക് സംരക്ഷണത്തിനായി നൽകിയത്. സംഘടനയുടെ വാട്സ്ആപ് ഗ്രൂപ്പിൽ സംസ്ഥാന കോഓർഡിനേറ്റർ സ്റ്റാൻലി കുഞ്ഞിപ്പാലു ഇട്ട ഒരു സന്ദേശത്തിലൂടെയായിരുന്നു തുടക്കം. കേരള പോലീസിന് പിപിഇകൾ അത്യാവശ്യമാണെന്ന സന്ദേശം മുൻ ഡിജിപി ഹോർമിസ് തരകൻ പങ്കുവച്ചു. എല്ലാവരും അംഗീകരിക്കുകയും വെറും രണ്ടു ദിവസത്തിനുള്ളിൽ 500 പിപിഇകൾക്കുള്ള പണം നൽകുകയും ചെയ്തെന്ന് ഹോർമിസ് തരകനും സ്റ്റാൻലിയും ദീപികയോടു പറഞ്ഞു.
ഡിജിപി ലോക്നാഥ് ബെഹ്റ, എഡിജിപിമാരായ മനോജ് ഏബ്രഹാം, ബി. സന്ധ്യ തുടങ്ങിയവരുടെ പിന്തുണ കിട്ടിയതോടെ പിപിഇകൾ ചെന്നൈയിൽ നിന്നു കോയന്പത്തൂരിലെത്തിച്ചു. കോട്ടയം സ്വദേശി ചാക്കോ ജോസഫ് ആണ് ഇവ ചെന്നൈയിലെത്തിച്ചത്. ലോക്ക്ഡൗണിന്റെ നിയന്ത്രണങ്ങൾക്കിടയിലും കോയന്പത്തൂരിൽ നിന്ന് പിപിഇകൾ സ്വീകരിച്ച കേരള പോലീസ് തിരുവനന്തപുരത്തെത്തിച്ചു. ജോണ് തോമസ് ആയിരുന്നു തിരുവനന്തപുരത്തെ ഏകോപനം നടത്തിയത്.
മുൻ വൈസ് ചാൻസലറും കേരള സർക്കാരിന്റെ കോവിഡ് പ്രതിരോധ ഉപദേശകനുമായ ഡോ. ബി. ഇക്ബാൽ ലയോള പൂർവ വിദ്യാർഥികൾക്കുവേണ്ടി പിപിഇകൾ പോലീസിന് കൈമാറി. ഡിജിപി ബെഹ്റ സംഘടനയ്ക്കു നന്ദി അറിയിച്ച് കത്തു നൽകി. ചെന്നൈ ലയോള കോളജ് പ്രിൻസിപ്പൽ റവ. ഡോ. തോമസ് അമൃതം പദ്ധതിക്കു പൂർണ പിന്തുണ നൽകി.
സഞ്ജയ് രഘുനാഥ്, ജോണി തോമസ് കലേക്കാട്ടിൽ, ജോർജ് ചെറിയാൻ, ഹോർമിസ് തരകൻ പാറായിൽ, ജോസഫ് ചാക്കോള, ഏബ്രഹാം മർക്കോസ്, ജോസ് കള്ളിവയലിൽ, സ്റ്റാൻലി കുഞ്ഞിപ്പാലു, ജോസ് ഡൊമിനിക്, റജി കുര്യൻ, ആന്റണി കുര്യാക്കോസ്, തോമസ് ജോർജ് പൊട്ടംകുളം, ജോണ് തോമസ് കൊട്ടുകാപ്പള്ളി, ജോഷി മണ്ണിപ്പറന്പിൽ, ജോർജ് എൽ. മാത്യു, ജോസഫ് വടക്കേകളം, നോബി കാരിക്കാശേരി, ആന്റണി കണിയാംപുറം, മുരളീധരൻ, സുശീൽ തോമസ്, കെ. മാത്യു ജോർജ്, സതീഷ് ഏബ്രഹാം, ജോർജ് ജോസഫ് തുടങ്ങി 51 പൂർവവിദ്യാർഥികളാണ് സംഭാവന നൽകി പദ്ധതി വിജയിപ്പിച്ചത്.
ജോർജ് കള്ളിവയലിൽ